അധ്യായം 76
പരീശന്റെകൂടെ ഭക്ഷണം കഴിക്കുന്നു
-
കപടഭക്തരായ പരീശന്മാരെ യേശു കുറ്റം വിധിക്കുന്നു
യഹൂദ്യയിലായിരുന്നപ്പോൾ ഒരു പരീശൻ യേശുവിനെ ഭക്ഷണത്തിനു ക്ഷണിക്കുന്നു. യേശു ആ ക്ഷണം സ്വീകരിക്കുന്നു. സാധ്യതയനുസരിച്ച് ഇതു പകലാണ്, വൈകുന്നേരമല്ല. (ലൂക്കോസ് 11:37, 38) ഭക്ഷണം കഴിക്കുന്നതിനു മുമ്പ് പരീശന്മാർ അവരുടെ ആചാരമനുസരിച്ച് കൈകൾ മുട്ടുവരെ കഴുകുന്നു. പക്ഷേ യേശു അങ്ങനെ ചെയ്യുന്നില്ല. (മത്തായി 15:1, 2) മുട്ടുവരെ കൈ കഴുകുന്നത് ദൈവനിയമത്തിന് എതിരല്ല. പക്ഷേ അങ്ങനെ ചെയ്യാൻ ദൈവം ആവശ്യപ്പെടുന്നില്ല.
അവരുടെ ആ ആചാരം യേശു പിൻപറ്റാത്തതിൽ പരീശന് അതിശയം തോന്നുന്നു. യേശുവിന് അതു മനസ്സിലായി. യേശു പറയുന്നു: “പരീശന്മാരായ നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു. എന്നാൽ നിങ്ങളുടെ ഉള്ളിൽ നിറയെ അത്യാഗ്രഹവും ദുഷ്ടതയും ആണ്. ബുദ്ധിയില്ലാത്തവരേ, പുറം ഉണ്ടാക്കിയവൻതന്നെയല്ലേ അകവും ഉണ്ടാക്കിയത്?”—ലൂക്കോസ് 11:39, 40.
ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകുന്നുണ്ടോ ഇല്ലയോ എന്നതല്ല ഇവിടുത്തെ പ്രശ്നം, മതപരമായ കാപട്യമാണ്. പരീശന്മാരും മറ്റുള്ളവരും ആചാരപരമായി കൈ കഴുകുന്നു എന്നതു ശരിയാണ്. പക്ഷേ, അവർ ഹൃദയത്തിലെ ദുഷ്ടത നീക്കി അതു ശുദ്ധീകരിക്കുന്നില്ല. അതുകൊണ്ട് യേശു അവരെ ഇങ്ങനെ ഉപദേശിക്കുന്നു: “ദാനം കൊടുക്കുമ്പോൾ ഹൃദയത്തിൽനിന്ന് ദാനം കൊടുക്കുക. അപ്പോൾ എല്ലാത്തിലും നിങ്ങൾ ശുദ്ധിയുള്ളവരാകും.” (ലൂക്കോസ് 11:41) എത്ര സത്യം! സ്നേഹമുള്ള ഒരു ഹൃദയത്താൽ പ്രേരിതരായി വേണം കൊടുക്കാൻ. അല്ലാതെ നീതിമാന്മാരെന്നു ഭാവിച്ച് മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയായിരിക്കരുത്.
ഈ ആളുകൾ കൊടുക്കുന്നില്ലെന്നല്ല പറയുന്നത്. യേശു വിശദീകരിക്കുന്നു: “നിങ്ങൾ പുതിന, അരൂത തുടങ്ങി എല്ലാ തരം സസ്യങ്ങളുടെയും പത്തിലൊന്നു കൊടുക്കുന്നെങ്കിലും ദൈവത്തിന്റെ സ്നേഹവും നീതിയും അവഗണിക്കുന്നു! ആദ്യത്തേതു ചെയ്യുന്നതോടൊപ്പം നിങ്ങൾ രണ്ടാമത്തേതും ചെയ്യേണ്ടിയിരുന്നു.” (ലൂക്കോസ് 11:42) മോശയ്ക്കു കൊടുത്ത നിയമത്തിൽ വിളവുകളുടെ ദശാംശം (അഥവാ പത്തിലൊന്ന്) കൊടുക്കണമെന്നു പറഞ്ഞിട്ടുണ്ട്. (ആവർത്തനം 14:22) ആഹാരത്തിനു രുചി കൂട്ടാൻ ഉപയോഗിക്കുന്ന പുതിന, അരൂത പോലുള്ള ചെടികളുടെ കാര്യവും ഇതിൽ ഉൾപ്പെടുന്നു. ഈ ചെടികളുടെ പത്തിലൊന്നു കൊടുക്കാൻ പരീശന്മാർ വളരെ ശ്രദ്ധിച്ചിരുന്നു. പക്ഷേ നീതിയോടെ ജീവിക്കുക, ദൈവമുമ്പാകെ എളിമയുള്ളവരായിരിക്കുക എന്നതുപോലുള്ള കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളിൽ അവർ എങ്ങനെയായിരുന്നു?—മീഖ 6:8.
യേശു പറയുന്നു: “പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! സിനഗോഗുകളിൽ മുൻനിരയിൽ ഇരിക്കാനും ചന്തസ്ഥലങ്ങളിൽ ആളുകൾ നിങ്ങളെ അഭിവാദനം ചെയ്യാനും നിങ്ങൾ കൊതിക്കുന്നു. നിങ്ങളുടെ കാര്യം കഷ്ടം! പെട്ടെന്ന് ആരുടെയും കണ്ണിൽപ്പെടാത്ത ശവകുടീരങ്ങൾപോലെയാണു നിങ്ങൾ. മനുഷ്യർ അവയുടെ മുകളിലൂടെ നടക്കുന്നെങ്കിലും അത് അവിടെയുണ്ടെന്ന് അറിയുന്നില്ല.” (ലൂക്കോസ് 11:43, 44) അതെ, ആളുകളുടെ കാൽ അത്തരം ശവകുടീരങ്ങളിൽ തട്ടിയിട്ട് അവർ ആചാരപരമായി അശുദ്ധരായേക്കാം. പരീശന്മാരുടെ അശുദ്ധി പെട്ടെന്നു തിരിച്ചറിയാനാകില്ല എന്ന് ഊന്നിപ്പറയാനാണു യേശു ഇതു പറയുന്നത്.—മത്തായി 23:27.
അപ്പോൾ ഒരു നിയമപണ്ഡിതൻ യേശുവിനോട്, “ഗുരുവേ, ഇങ്ങനെയൊക്കെ പറയുമ്പോൾ അങ്ങ് ഞങ്ങളെയുംകൂടെ അപമാനിക്കുകയാണ് ” എന്നു പരാതിപ്പെടുന്നു. പക്ഷേ അവർ ആളുകളെ സഹായിക്കാൻ ശ്രമിക്കുന്നില്ലെന്ന കാര്യം അവർ തിരിച്ചറിയണം. യേശു പറയുന്നു: “നിയമപണ്ഡിതന്മാരായ നിങ്ങളുടെ കാര്യവും കഷ്ടം! ചുമക്കാൻ പറ്റാത്ത ചുമടുകൾ നിങ്ങൾ ആളുകളുടെ മേൽ വെച്ചുകൊടുക്കുന്നു. എന്നാൽ വിരൽകൊണ്ട് അതിലൊന്നു തൊടാൻപോലും നിങ്ങൾക്കു മനസ്സില്ല. നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങളുടെ പൂർവികർ കൊന്ന പ്രവാചകന്മാർക്കു നിങ്ങൾ കല്ലറകൾ പണിയുന്നു.”—ലൂക്കോസ് 11:45-47.
ചുമടുകൾ എന്നു പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത് അവരുടെ പാരമ്പര്യങ്ങളും മോശയുടെ നിയമത്തിനു പരീശന്മാർ കൊടുക്കുന്ന വ്യാഖ്യാനവും ആണ്. അവ അനുസരിക്കാൻ നിർബന്ധിക്കുന്നതിലൂടെ അവർ ആളുകളുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്നു. വലിയ ചുമടുകളാണ് അവർ ആളുകളുടെ മേൽ വെച്ചുകൊടുക്കുന്നത്. അവരുടെ പൂർവികർ ഹാബേലിന്റെ കാലംമുതൽ ദൈവത്തിന്റെ പ്രവാചകന്മാരെ കൊന്നു. ആ പ്രവാചകന്മാർക്കു കല്ലറകൾ പണിതുകൊണ്ട് അവരെ ബഹുമാനിക്കുന്നു എന്നാണ് ഇവരുടെ ഭാവം. പക്ഷേ ഇവർ ആ പൂർവികരുടെ അതേ മനോഭാവവും പ്രവർത്തനങ്ങളും അനുകരിക്കുകയാണ്. ദൈവത്തിന്റെ ഏറ്റവും വലിയ പ്രവാചകനെത്തന്നെ കൊല്ലാനാണ് ഇവർ നോക്കുന്നത്. ഈ തലമുറയോടു ദൈവം കണക്കു ചോദിക്കുമെന്നു യേശു പറയുന്നു. അതാണു സംഭവിച്ചതും, 38 വർഷം കഴിഞ്ഞ് എ.ഡി. 70-ൽ.
ലൂക്കോസ് 11:52) ദൈവവചനത്തിന്റെ അർഥം ആളുകൾക്കു പറഞ്ഞുകൊടുക്കാൻ കടപ്പെട്ടവരാണ് ഇവർ. പക്ഷേ, അത് അറിയാനും മനസ്സിലാക്കാനും ഉള്ള അവസരം ഇവർ ആളുകൾക്കു നിഷേധിക്കുകയാണ്.
യേശു ഇങ്ങനെയും പറയുന്നു: “നിയമപണ്ഡിതന്മാരായ നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ അറിവിന്റെ താക്കോൽ എടുത്തുമാറ്റിയല്ലോ. നിങ്ങളോ അകത്ത് കടക്കുന്നില്ല. അകത്ത് കടക്കാൻ ശ്രമിക്കുന്നവരെ നിങ്ങൾ തടയുകയും ചെയ്യുന്നു!” (ഇതൊക്കെ കേൾക്കുമ്പോൾ പരീശന്മാരും ശാസ്ത്രിമാരും എന്തു ചെയ്യുന്നു? യേശു പോകാൻ ഒരുങ്ങുമ്പോൾ അവർ ദേഷ്യത്തോടെ യേശുവിനെ എതിർക്കാനും ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കാനും തുടങ്ങുന്നു. യേശുവിൽനിന്ന് കേട്ട് പഠിക്കാനല്ല യേശുവിനെ കുടുക്കാനാണ് അവർ ചോദ്യങ്ങൾ ചോദിക്കുന്നത്. യേശുവിന്റെ വായിൽനിന്ന് എന്തെങ്കിലും വന്നിട്ട് അതിന്റെ പേരിൽ യേശുവിനെ അറസ്റ്റു ചെയ്യുകയാണ് അവരുടെ ലക്ഷ്യം.