ലൂക്കോസ്‌ എഴുതിയത്‌ 23:1-56

23  അപ്പോൾ ജനക്കൂട്ടം എഴുന്നേറ്റു. എല്ലാവരും ചേർന്ന്‌ യേശുവിനെ പീലാത്തൊസിന്റെ അടുത്തേക്കു കൊണ്ടുപോയി.+  “ഈ മനുഷ്യൻ ഞങ്ങളുടെ ജനതയെ വഴിതെറ്റിക്കുകയും സീസറിനു നികുതി കൊടുക്കുന്നതു വിലക്കുകയും+ താൻ ക്രിസ്‌തുവെന്ന രാജാവാണെന്ന്‌ അവകാശപ്പെടുകയും ചെയ്യുന്നു”+ എന്നു പറഞ്ഞ്‌ അവർ യേശുവിന്‌ എതിരെ കുറ്റാരോപണം നടത്താൻതുടങ്ങി.+  പീലാത്തൊസ്‌ യേശുവിനോട്‌, “നീ ജൂതന്മാരുടെ രാജാവാണോ” എന്നു ചോദിച്ചപ്പോൾ, “അങ്ങുതന്നെ അതു പറയുന്നല്ലോ”+ എന്നു യേശു പറഞ്ഞു.  അപ്പോൾ പീലാത്തൊസ്‌ മുഖ്യപുരോഹിതന്മാരോടും ജനക്കൂട്ടത്തോടും, “ഈ മനുഷ്യനിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല”+ എന്നു പറഞ്ഞു.  പക്ഷേ അവർ വിട്ടുകൊടുക്കാൻ തയ്യാറാകാതെ, “ഇവൻ അങ്ങു ഗലീല മുതൽ ഇവിടം വരെ യഹൂദ്യയിലെങ്ങും പഠിപ്പിച്ചുകൊണ്ട്‌ ജനത്തെ ഇളക്കിവിടുന്നു” എന്നു പറഞ്ഞു.  ഇതു കേട്ടിട്ട്‌ പീലാത്തൊസ്‌ യേശു ഗലീലക്കാരനാണോ എന്നു ചോദിച്ചു.  യേശു ഹെരോദിന്റെ അധികാരപരിധിയിൽപ്പെട്ടവനാണെന്നു മനസ്സിലാക്കിയപ്പോൾ+ പീലാത്തൊസ്‌ യേശുവിനെ ഹെരോദിന്റെ അടുത്തേക്ക്‌ അയച്ചു. ആ സമയത്ത്‌ ഹെരോദ്‌ യരുശലേമിലുണ്ടായിരുന്നു.  യേശുവിനെ കണ്ടപ്പോൾ ഹെരോദിനു വലിയ സന്തോഷമായി. യേശുവിനെക്കുറിച്ച്‌ ധാരാളം കേട്ടിരുന്നതുകൊണ്ട്‌ ഒന്നു നേരിൽ കാണാൻ ഏറെക്കാലമായി അദ്ദേഹം ആഗ്രഹിച്ചിരിക്കുകയായിരുന്നു.+ യേശു എന്തെങ്കിലും അടയാളം ചെയ്യുന്നതു കാണാമെന്ന പ്രതീക്ഷയും ഹെരോദിനുണ്ടായിരുന്നു.  ഹെരോദ്‌ നിരവധി ചോദ്യങ്ങൾ ചോദിച്ചെങ്കിലും യേശു ഒരു മറുപടിയും പറഞ്ഞില്ല.+ 10  എന്നാൽ മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരും വീറോടെ യേശുവിന്‌ എതിരെ കുറ്റാരോപണം ഉന്നയിച്ചുകൊണ്ടിരുന്നു. 11  ഹെരോദും കാവൽഭടന്മാരും യേശുവിനോട്‌ ആദരവില്ലാതെ പെരുമാറി.+ യേശുവിനെ കളിയാക്കാനായി+ ഹെരോദ്‌ യേശുവിനെ നിറപ്പകിട്ടുള്ള* ഒരു വസ്‌ത്രം ധരിപ്പിച്ചിട്ട്‌ പീലാത്തൊസിന്റെ അടുത്തേക്കു തിരിച്ചയച്ചു.+ 12  അതുവരെ ശത്രുതയിലായിരുന്ന ഹെരോദും പീലാത്തൊസും അന്നു സ്‌നേഹിതന്മാരായി മാറി. 13  അപ്പോൾ പീലാത്തൊസ്‌ മുഖ്യപുരോഹിതന്മാരെയും പ്രമാണിമാരെയും ജനത്തെയും വിളിച്ചുകൂട്ടി 14  അവരോടു പറഞ്ഞു: “ആളുകളെ കലാപത്തിനു പ്രേരിപ്പിക്കുന്നെന്നു പറഞ്ഞാണല്ലോ നിങ്ങൾ ഈ മനുഷ്യനെ എന്റെ അടുത്ത്‌ കൊണ്ടുവന്നത്‌. എന്നാൽ നിങ്ങളുടെ മുന്നിൽവെച്ച്‌ ഞാൻ ഇയാളെ വിസ്‌തരിച്ചിട്ടും നിങ്ങൾ ഇയാൾക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക്‌ ഒരു അടിസ്ഥാനവും കണ്ടില്ല.+ 15  ഹെരോദും കണ്ടില്ല. ഹെരോദ്‌ ഇയാളെ നമ്മുടെ അടുത്തേക്കുതന്നെ തിരിച്ചയച്ചല്ലോ. മരണശിക്ഷ അർഹിക്കുന്ന ഒന്നും ഇയാൾ ചെയ്‌തിട്ടില്ല. 16  അതുകൊണ്ട്‌ വേണ്ട ശിക്ഷ കൊടുത്തിട്ട്‌+ ഞാൻ ഇയാളെ വിട്ടയയ്‌ക്കാൻപോകുകയാണ്‌.” 17  *—— 18  പക്ഷേ ജനമെല്ലാം ഇങ്ങനെ ആർത്തുവിളിച്ചു: “ഇവനെ കൊന്നുകളയൂ,* ബറബ്ബാസിനെ വിട്ടുതരൂ!”+ 19  (ഈ ബറബ്ബാസാകട്ടെ കൊലപാതകത്തിന്റെയും നഗരത്തിലുണ്ടായ കലാപത്തിന്റെയും പേരിൽ ജയിലിൽ കിടക്കുന്നവനായിരുന്നു.) 20  യേശുവിനെ വിട്ടയയ്‌ക്കാനുള്ള ആഗ്രഹംകൊണ്ട്‌ പീലാത്തൊസ്‌ വീണ്ടും അവരോടു സംസാരിച്ചുനോക്കി.+ 21  എന്നാൽ അവർ, “അവനെ സ്‌തംഭത്തിലേറ്റ്‌! അവനെ സ്‌തംഭത്തിലേറ്റ്‌!” എന്ന്‌ അലറി.+ 22  മൂന്നാമതും പീലാത്തൊസ്‌ അവരോടു പറഞ്ഞു: “എന്തിന്‌? ഈ മനുഷ്യൻ എന്തു തെറ്റു ചെയ്‌തു? മരണം അർഹിക്കുന്നതൊന്നും ഞാൻ ഇയാളിൽ കാണുന്നില്ല.+ അതുകൊണ്ട്‌ ഞാൻ ഇയാളെ ശിക്ഷിച്ചിട്ട്‌ വിട്ടയയ്‌ക്കുകയാണ്‌.” 23  അപ്പോൾ, അവർ യേശുവിനെ വധിക്കണമെന്നു* ശഠിച്ചുകൊണ്ട്‌ വല്ലാതെ ബഹളം വെക്കാൻതുടങ്ങി.+ ഒടുവിൽ അതു ഫലം കണ്ടു. 24  അവർ ആവശ്യപ്പെടുന്നതുപോലെ നടക്കട്ടെ എന്നു പീലാത്തൊസ്‌ വിധിച്ചു. 25  കലാപത്തിന്റെയും കൊലപാതകത്തിന്റെയും പേരിൽ ജയിലിലാക്കിയിരുന്നവനെ അവർ ആവശ്യപ്പെട്ടതുപോലെ പീലാത്തൊസ്‌ വിട്ടയച്ചു. എന്നാൽ യേശുവിനെ അവരുടെ ഇഷ്ടത്തിനു വിട്ടുകൊടുത്തു. 26  യേശുവിനെ കൊണ്ടുപോകുമ്പോൾ നാട്ടിൻപുറത്തുനിന്ന്‌ വരുകയായിരുന്ന കുറേനക്കാരനായ ശിമോനെ അവർ പിടിച്ചുനിറുത്തി. എന്നിട്ട്‌ യേശുവിന്റെ പിന്നാലെ ദണ്ഡനസ്‌തംഭം ചുമന്നുകൊണ്ട്‌ ചെല്ലാൻ, ശിമോന്റെ മേൽ അതു വെച്ചുകൊടുത്തു.+ 27  ഒരു വലിയ ജനാവലി യേശുവിന്റെ പിന്നാലെ ചെന്നു. യേശുവിനെച്ചൊല്ലി നെഞ്ചത്തടിച്ച്‌ കരയുകയും അലമുറയിടുകയും ചെയ്യുന്ന അനേകം സ്‌ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു. 28  യേശു ആ സ്‌ത്രീകളുടെ നേരെ തിരിഞ്ഞ്‌ അവരോടു പറഞ്ഞു: “യരുശലേംപുത്രിമാരേ, എന്നെ ഓർത്ത്‌ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത്‌ കരയൂ.+ 29  കാരണം, ‘പ്രസവിക്കുകയോ മുലയൂട്ടുകയോ ചെയ്യാത്ത വന്ധ്യമാരായ സ്‌ത്രീകൾ സന്തുഷ്ടർ’ എന്ന്‌ ആളുകൾ പറയുന്ന കാലം ഇതാ വരുന്നു.+ 30  അന്ന്‌ അവർ മലകളോട്‌, ‘ഞങ്ങളുടെ മേൽ വന്നുവീഴൂ!’ എന്നും കുന്നുകളോട്‌, ‘ഞങ്ങളെ മൂടൂ!’ എന്നും പറയും.+ 31  മരം പച്ചയായിരിക്കുമ്പോൾ സ്ഥിതി ഇതാണെങ്കിൽ അത്‌ ഉണങ്ങിക്കഴിയുമ്പോൾ എന്തായിരിക്കും അവസ്ഥ?” 32  യേശുവിന്റെകൂടെ വധിക്കാൻ രണ്ടു കുറ്റവാളികളെയും കൊണ്ടുപോയിരുന്നു.+ 33  തലയോടിടം+ എന്നു വിളിക്കുന്ന സ്ഥലത്ത്‌ എത്തിയപ്പോൾ അവർ യേശുവിനെ സ്‌തംഭത്തിൽ തറച്ചു. കുറ്റവാളികളെയോ ഒരാളെ വലത്തും മറ്റേ ആളെ ഇടത്തും ആയി സ്‌തംഭത്തിലേറ്റി.+ 34  അപ്പോൾ യേശു, “പിതാവേ, ഇവർ ചെയ്യുന്നത്‌ എന്താണെന്ന്‌ ഇവർക്ക്‌ അറിയില്ലാത്തതുകൊണ്ട്‌ ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു.+ പിന്നെ അവർ യേശുവിന്റെ വസ്‌ത്രങ്ങൾ വീതിച്ചെടുക്കാൻ നറുക്കിട്ടു.+ 35  ആളുകൾ ഇതെല്ലാം നോക്കിക്കൊണ്ട്‌ നിന്നു. പ്രമാണിമാരാകട്ടെ യേശുവിനെ പുച്ഛിച്ചുകൊണ്ട്‌ പറഞ്ഞു: “മറ്റുള്ളവരെ ഇവൻ രക്ഷിച്ചല്ലോ. ഇവൻ ദൈവത്തിന്റെ അഭിഷിക്തനും* തിരഞ്ഞെടുക്കപ്പെട്ടവനും ആണെങ്കിൽ സ്വയം രക്ഷിക്കട്ടെ.”+ 36  പടയാളികളും അടുത്ത്‌ ചെന്ന്‌ പുളിച്ച വീഞ്ഞു+ യേശുവിനു നേരെ നീട്ടി കളിയാക്കി ഇങ്ങനെ പറഞ്ഞു: 37  “നീ ജൂതന്മാരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക.” 38  “ഇതു ജൂതന്മാരുടെ രാജാവ്‌”+ എന്ന്‌ അവർ യേശുവിന്റെ തലയ്‌ക്കു മുകളിൽ എഴുതിവെച്ചിരുന്നു. 39  സ്‌തംഭത്തിൽ കിടന്ന കുറ്റവാളികളിൽ ഒരാൾ ഇങ്ങനെ പറഞ്ഞ്‌ യേശുവിനെ നിന്ദിച്ചു:+ “നീ ക്രിസ്‌തുവാണല്ലേ? എങ്കിൽ നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്ക്‌.” 40  അപ്പോൾ മറ്റേ ആൾ അയാളെ ശകാരിച്ചുകൊണ്ട്‌ ചോദിച്ചു: “ഈ മനുഷ്യന്റെ അതേ ശിക്ഷാവിധി കിട്ടിയിട്ടും നിനക്കു ദൈവത്തെ ഒട്ടും പേടിയില്ലേ? 41  നമുക്ക്‌ ഈ ശിക്ഷ ലഭിച്ചതു ന്യായമാണ്‌. നമ്മൾ ചെയ്‌തുകൂട്ടിയതിനു കിട്ടേണ്ടതു കിട്ടി. എന്നാൽ ഈ മനുഷ്യൻ ഒരു തെറ്റും ചെയ്‌തിട്ടില്ല.” 42  പിന്നെ അയാൾ, “യേശുവേ, അങ്ങ്‌ അങ്ങയുടെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കേണമേ”+ എന്നു പറഞ്ഞു. 43  അപ്പോൾ യേശു അയാളോടു പറഞ്ഞു: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.”+ 44  അപ്പോൾ ഏകദേശം ആറാം മണിയായിരുന്നു. എന്നിട്ടും നാട്ടിലെങ്ങും* ഇരുട്ടു പരന്നു. ഒൻപതാം മണിവരെ അങ്ങനെ നിന്നു.+ 45  കാരണം സൂര്യപ്രകാശം മങ്ങിപ്പോയി. കൂടാതെ വിശുദ്ധമന്ദിരത്തിലെ തിരശ്ശീല+ മുകളിൽനിന്ന്‌ താഴെവരെ നെടുകെ കീറിപ്പോയി.+ 46  യേശു ഉറക്കെ, “പിതാവേ, ഞാൻ എന്റെ ജീവൻ തൃക്കൈയിൽ ഏൽപ്പിക്കുന്നു”+ എന്നു പറഞ്ഞു. ഇതു പറഞ്ഞിട്ട്‌ യേശു ജീവൻ വെടിഞ്ഞു.+ 47  സംഭവിച്ചതു കണ്ടിട്ട്‌ സൈനികോദ്യോഗസ്ഥൻ, “ശരിക്കും ഈ മനുഷ്യൻ നീതിമാനായിരുന്നു” എന്നു പറഞ്ഞ്‌ ദൈവത്തെ സ്‌തുതിച്ചു.+ 48  സംഭവം കാണാൻ വന്നുകൂടിയ ജനം നടന്നതെല്ലാം കണ്ടിട്ടു നെഞ്ചത്തടിച്ചുകൊണ്ട്‌ വീട്ടിലേക്കു തിരിച്ചുപോയി. 49  ഗലീലയിൽനിന്ന്‌ യേശുവിനെ അനുഗമിച്ച സ്‌ത്രീകൾ ഉൾപ്പെടെ യേശുവിന്റെ പരിചയക്കാരെല്ലാം ഇതൊക്കെ കണ്ടുകൊണ്ട്‌ ദൂരെ നിൽക്കുന്നുണ്ടായിരുന്നു.+ 50  യോസേഫ്‌ എന്നു പേരുള്ള നല്ലവനും നീതിമാനും ആയ ഒരാളുണ്ടായിരുന്നു.+ അദ്ദേഹം ന്യായാധിപസഭയിലെ ഒരു അംഗമായിരുന്നു. 51  (യോസേഫ്‌ അവരുടെ കുടിലപദ്ധതിയെയും പ്രവൃത്തിയെയും അനുകൂലിച്ച്‌ വോട്ടു ചെയ്‌തില്ലായിരുന്നു.) യഹൂദ്യരുടെ ഒരു നഗരമായ അരിമഥ്യയിൽനിന്നുള്ള യോസേഫ്‌ ദൈവരാജ്യത്തിനുവേണ്ടി കാത്തിരുന്നയാളാണ്‌. 52  യോസേഫ്‌ പീലാത്തൊസിന്റെ അടുത്ത്‌ ചെന്ന്‌ യേശുവിന്റെ ശരീരം ചോദിച്ചു. 53  അതു താഴെ ഇറക്കി+ മേന്മയേറിയ ഒരു ലിനൻതുണിയിൽ പൊതിഞ്ഞ്‌, പാറയിൽ വെട്ടിയുണ്ടാക്കിയ ഒരു കല്ലറയിൽ വെച്ചു.+ അതുവരെ ആരെയും അതിൽ അടക്കിയിട്ടില്ലായിരുന്നു. 54  അന്ന്‌ ഒരുക്കനാളായിരുന്നു.+ ശബത്ത്‌+ ആരംഭിക്കാറായിരുന്നു. 55  ഗലീലയിൽനിന്ന്‌ യേശുവിന്റെകൂടെ വന്ന സ്‌ത്രീകളും ഒപ്പം ചെന്ന്‌ കല്ലറയും അതിൽ യേശുവിന്റെ ശരീരം വെച്ചിരിക്കുന്നതും കണ്ടു.+ 56  പിന്നെ അവർ സുഗന്ധവ്യഞ്‌ജനങ്ങളും സുഗന്ധതൈലങ്ങളും ഒരുക്കാൻവേണ്ടി മടങ്ങിപ്പോയി. ശബത്തിൽ പക്ഷേ അവർ കല്‌പനയനുസരിച്ച്‌ വിശ്രമിച്ചു.+

അടിക്കുറിപ്പുകള്‍

അഥവാ “തിളങ്ങുന്ന.”
അനു. എ3 കാണുക.
അക്ഷ. “ഇവനെ കൊണ്ടുപോകൂ.”
അഥവാ “സ്‌തംഭത്തിലേറ്റി കൊല്ലണമെന്ന്‌.”
അക്ഷ. “ക്രിസ്‌തുവും.”
അക്ഷ. “ഭൂമിയിൽ”

പഠനക്കുറിപ്പുകൾ

സീസർ: അഥവാ “ചക്രവർത്തി.” യേശുവിന്റെ ഭൗമികശുശ്രൂഷക്കാലത്ത്‌ തിബെര്യൊസ്‌ ആയിരുന്നു റോമൻ ചക്രവർത്തി. പക്ഷേ ഭരണത്തിലിരുന്ന ചക്രവർത്തിയെ മാത്രമല്ല “സീസർ” എന്ന പദം കുറിച്ചിരുന്നത്‌. റോമൻ ഗവൺമെന്റിനെയും അതിന്റെ നിയമിതപ്രതിനിധികളെയും അതിന്‌ അർഥമാക്കാനാകുമായിരുന്നു. പൗലോസ്‌ പറഞ്ഞ ‘ഉന്നതാധികാരികളും’ പത്രോസ്‌ പറഞ്ഞ ‘രാജാവും’ ‘ഗവർണർമാരും’ ഇതിൽപ്പെടും.—റോമ 13:1-7; 1പത്ര 2:13-17; തീത്ത 3:1; പദാവലി കാണുക.

നീ ജൂതന്മാരുടെ രാജാവാണോ?: നാലു സുവിശേഷവിവരണങ്ങളിലും പീലാത്തൊസിന്റെ ഈ ചോദ്യം ഇങ്ങനെതന്നെ കൊടുത്തിട്ടുണ്ട്‌. (മത്ത 27:11; മർ 15:2; ലൂക്ക 23:3; യോഹ 18:33) സീസറിന്റെ അനുമതിയില്ലാതെ ആർക്കും റോമൻ സാമ്രാജ്യത്തിൽ രാജാവായി ഭരിക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ടായിരിക്കാം യേശുവിനെ ചോദ്യം ചെയ്‌തപ്പോൾ പീലാത്തൊസ്‌ പ്രധാനമായും യേശുവിന്റെ രാജാധികാരം എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്‌.

ഹെരോദ്‌: അതായത്‌ ഹെരോദ്‌ അന്തിപ്പാസ്‌, മഹാനായ ഹെരോദിന്റെ മകൻ. ഗലീലയുടെയും പെരിയയുടെയും ജില്ലാഭരണാധികാരിയായിരുന്നു അന്തിപ്പാസ്‌. യേശുവിനെ ഹെരോദിന്റെ മുന്നിൽ ഹാജരാക്കിയ കാര്യം ലൂക്കോസ്‌ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.—ലൂക്ക 3:1; പദാവലി കാണുക.

ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ ഇങ്ങനെ കാണാം: “ഉത്സവംതോറും അദ്ദേഹം ഒരാളെ മോചിപ്പിക്കേണ്ടിയിരുന്നു.” എന്നാൽ ആധികാരികമായ പല പുരാതന കൈയെഴുത്തുപ്രതികളിലും ഈ വാക്കുകൾ കാണുന്നില്ല. അതു സൂചിപ്പിക്കുന്നത്‌, ലൂക്കോസ്‌ സുവിശേഷം എഴുതിയപ്പോൾ ഈ വാക്കുകൾ അതിൽ ഇല്ലായിരുന്നു എന്നാണ്‌. ചില കൈയെഴുത്തുപ്രതികളിൽ 19-ാം വാക്യത്തിനു ശേഷം ഈ വാക്കുകൾ കാണാം. അതേ വാക്കുകൾതന്നെ ചെറിയ വ്യത്യാസത്തോടെ മത്ത 27:15; മർ 15:6 എന്നീ വാക്യങ്ങളിലുണ്ട്‌. അവയുടെ ആധികാരികതയെക്കുറിച്ചാകട്ടെ ആർക്കും സംശയമില്ലതാനും. മത്തായിയുടെയും മർക്കോസിന്റെയും സുവിശേഷങ്ങളിലെ സമാന്തരവിവരണങ്ങളെ ആധാരമാക്കി പകർപ്പെഴുത്തുകാർ ഈ വാക്കുകൾ ഇവിടെ ഒരു വിശദീകരണമായി കൂട്ടിച്ചേർത്തതാകാം.

കുറേന: ആഫ്രിക്കയുടെ വടക്കൻതീരത്തോട്‌ അടുത്ത്‌ ക്രേത്ത ദ്വീപിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്‌തിരുന്ന ഒരു നഗരം. (അനു. ബി13 കാണുക.) സാധ്യതയനുസരിച്ച്‌ കുറേനയിൽ ജനിച്ച ശിമോൻ പിൽക്കാലത്ത്‌ ഇസ്രായേലിൽ താമസമാക്കിയതാകാം.

ദണ്ഡനസ്‌തംഭം: അഥവാ “വധസ്‌തംഭം.”—പദാവലിയിൽ “ദണ്ഡനസ്‌തംഭം;” “സ്‌തംഭം” എന്നിവയും ഈ പദം ആലങ്കാരികാർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ലൂക്ക 9:23; 14:27 എന്നിവയും കാണുക.

മരം പച്ചയായിരിക്കുമ്പോൾ . . . അത്‌ ഉണങ്ങിക്കഴിയുമ്പോൾ: തെളിവനുസരിച്ച്‌, യേശു ഇവിടെ ജൂതജനതയെക്കുറിച്ചാണു പറഞ്ഞത്‌. ഉണങ്ങിക്കൊണ്ടിരിക്കുന്ന ഒരു മരംപോലെയായിരുന്നു അത്‌. എന്നാൽ യേശുവും യേശുവിൽ വിശ്വസിച്ച അനേകം ജൂതന്മാരും അവരുടെ ഇടയിൽ അപ്പോഴും ഉണ്ടായിരുന്നതുകൊണ്ട്‌, ആ മരത്തിൽ അൽപ്പം പച്ചപ്പ്‌ അവശേഷിച്ചിരുന്നെന്നു പറയാം. പക്ഷേ യേശു പെട്ടെന്നുതന്നെ വധിക്കപ്പെടുകയും വിശ്വസ്‌തരായ ജൂതന്മാർ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ച്‌ ആത്മീയ ഇസ്രായേലിന്റെ ഭാഗമായിത്തീരുകയും ചെയ്യുമായിരുന്നു. (റോമ 2:28, 29; ഗല 6:16) അതോടെ, അക്ഷരീയ ഇസ്രായേൽജനത ആത്മീയമായി മരിച്ച്‌, ഉണങ്ങിയ ഒരു മരംപോലെ ആയിത്തീരുമായിരുന്നു.—മത്ത 21:43.

ഗൊൽഗോഥ: “തലയോട്ടി” എന്ന്‌ അർഥമുള്ള ഒരു എബ്രായപദത്തിൽനിന്ന്‌ വന്നത്‌. (യോഹ 19:17 കാണുക; ഗുൽഗോലെത്‌ എന്ന എബ്രായപദം “തലയോട്ടി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ന്യായ 9:53 താരതമ്യം ചെയ്യുക.) യേശുവിന്റെ കാലത്ത്‌ ഈ സ്ഥലം യരുശലേമിന്റെ നഗരമതിലുകൾക്കു വെളിയിലായിരുന്നു. എന്നാൽ അതിന്റെ കൃത്യസ്ഥാനം അറിയില്ല. (അനു. ബി12 കാണുക.) ഗൊൽഗോഥ ഒരു കുന്നിൻമുകളിലായിരുന്നെന്നു ബൈബിൾ പറയുന്നില്ലെങ്കിലും യേശുവിനെ വധിക്കുന്നതു ചിലർ ദൂരെ നിന്ന്‌ കണ്ടതായി ബൈബിളിൽ രേഖയുണ്ട്‌.—മർ 15:40; ലൂക്ക 23:49.

തലയോടിടം: ഇവിടെ കാണുന്ന ‘തലയോട്‌’ എന്നതിന്റെ ഗ്രീക്കുപദത്തിനു (ക്രാനീയൊൻ) ഗൊൽഗോഥ എന്ന എബ്രായപദത്തിന്റെ അതേ അർഥമാണുള്ളത്‌. (യോഹ 19:17-ഉം മത്ത 27:33-ന്റെ പഠനക്കുറിപ്പും കാണുക.) ബൈബിളിന്റെ ചില ഇംഗ്ലീഷ്‌ പരിഭാഷകൾ ഇവിടെ ഉപയോഗിച്ചിരിക്കുന്നതു “കാൽവരി” എന്ന പദമാണ്‌. വൾഗേറ്റിൽ കാണുന്ന കൽവേരിയ (“തലയോട്ടി” എന്ന്‌ അർഥം) എന്ന ലത്തീൻപദത്തിൽനിന്ന്‌ വന്നിരിക്കുന്നതാണ്‌ ഇത്‌.

. . . എന്നു പറഞ്ഞു: ഈ വാക്യത്തിന്റെ ആദ്യഭാഗം ചില പുരാതന കൈയെഴുത്തുപ്രതികളിലില്ല. എന്നാൽ ആധികാരികമായ മറ്റു പുരാതന കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നതുകൊണ്ടാണു പുതിയ ലോക ഭാഷാന്തരത്തിലും മറ്റ്‌ അനേകം ബൈബിൾഭാഷാന്തരങ്ങളിലും ഇത്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌.

പുളിച്ച വീഞ്ഞ്‌: അഥവാ “വീഞ്ഞിൽനിന്നുള്ള വിനാഗിരി.” ഇത്‌, ലത്തീൻ ഭാഷയിൽ അസെറ്റം (വിനാഗിരി) എന്ന്‌ അറിയപ്പെടുന്ന വീര്യം കുറഞ്ഞ, നല്ല പുളിയുള്ള ഒരിനം വീഞ്ഞോ അതിൽ വെള്ളം ചേർത്ത്‌ നേർപ്പിച്ച പോസ്‌കയോ ആയിരുന്നിരിക്കാം. റോമൻ പടയാളികൾ ഉൾപ്പെടെ പാവപ്പെട്ടവർ സാധാരണയായി ദാഹം ശമിപ്പിക്കാൻ കുടിച്ചിരുന്ന വില കുറഞ്ഞ ഒരു പാനീയമായിരുന്നു ഇത്‌. മിശിഹയ്‌ക്കു “വിനാഗിരി” കുടിക്കാൻ കൊടുക്കും എന്നു പ്രവചിച്ചിരിക്കുന്ന സങ്ക 69:21-ന്റെ സെപ്‌റ്റുവജിന്റ്‌ ഭാഷാന്തരത്തിൽ ഉപയോഗിച്ചിരിക്കുന്നതും ഒക്‌സൊസ്‌ എന്ന ഗ്രീക്കുപദംതന്നെയാണ്‌.

തലയ്‌ക്കു മുകളിൽ എഴുതിവെച്ചിരുന്നു: ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ “തലയ്‌ക്കു മുകളിൽ ഗ്രീക്കിലും ലത്തീനിലും എബ്രായയിലും എഴുതിവെച്ചിരുന്നു” എന്നാണു കാണുന്നത്‌. എന്നാൽ “ഗ്രീക്കിലും ലത്തീനിലും എബ്രായയിലും” എന്ന വാക്കുകൾ ആധികാരികമായ പുരാതന കൈയെഴുത്തുപ്രതികളിൽ കാണുന്നില്ല. യോഹ 19:20-മായി യോജിക്കാൻവേണ്ടി പകർപ്പെഴുത്തുകാർ ഇതു കൂട്ടിച്ചേർത്തതാകാമെന്നു കരുതപ്പെടുന്നു.

കിടന്ന: ഇവിടെ കാണുന്ന ഗ്രീക്കുക്രിയ ക്രിമാന്നിമൈ (“തൂക്കുക”) ആണ്‌, സ്റ്റോറോ (“സ്‌തംഭത്തിലേറ്റി വധിക്കുക”) അല്ല. യേശുവിനെ വധിക്കുന്നതിനെക്കുറിച്ച്‌ പറയുന്നിടങ്ങളിൽ ആ ക്രിയയോടൊപ്പം എപീ സൈലൗ (“സ്‌തംഭത്തിൽ” അഥവാ “മരത്തിൽ”) എന്ന പദപ്രയോഗവും കാണാം. (പ്രവൃ 5:30, അടിക്കുറിപ്പ്‌; 10:39, അടിക്കുറിപ്പ്‌; ഗല 3:13) സെപ്‌റ്റുവജിന്റിൽ ഈ ക്രിയ മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നത്‌, ഒരാളെ സ്‌തംഭത്തിലോ മരത്തിലോ തൂക്കുന്നതിനെക്കുറിച്ച്‌ പറയുന്നിടത്താണ്‌.—ഉൽ 40:19; ആവ 21:22; എസ്ഥ 8:7.

സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു,: ഗ്രീക്കുപാഠത്തിന്റെ വ്യാകരണവും വാക്യസന്ദർഭവും കണക്കിലെടുത്താണ്‌ ആധുനിക ബൈബിൾഭാഷാന്തരങ്ങളിൽ ഈ വാക്യഭാഗം പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. ഗ്രീക്ക്‌ വ്യാകരണമനുസരിച്ച്‌ ഈ വാക്യത്തിന്‌ രണ്ട്‌ അർഥം വരാം.

ഒന്നാമത്തേത്‌, “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.” രണ്ടാമത്തേത്‌, “സത്യമായി ഞാൻ നിന്നോടു പറയുന്നു, ഇന്നു നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.” എന്നാൽ യേശുവിന്റെ ഈ വാക്കുകൾ പരിഭാഷകർ എങ്ങനെ മനസ്സിലാക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു പൊതുവേ ഇതു പരിഭാഷപ്പെടുത്തുന്നത്‌. എന്നാൽ ബൈബിളിലെ മറ്റു ഭാഗങ്ങൾ ഇതെക്കുറിച്ച്‌ എന്തു പറയുന്നു എന്നതും അവർ പരിഗണിക്കേണ്ടതാണ്‌. ആധുനികകാല പണ്ഡിതന്മാർ തയ്യാറാക്കിയ ചില ഗ്രീക്കുപാഠങ്ങൾ “ഇന്നു നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും” എന്ന ആശയത്തെ അനുകൂലിക്കുന്നുണ്ട്‌. അതിന്‌ ഉദാഹരണങ്ങളാണ്‌, വെസ്റ്റ്‌കോട്ടിന്റെയും ഹോർട്ടിന്റെയും ഗ്രീക്കുപാഠം, നെസ്‌ലെയുടെയും അലൻഡിന്റെയും ഗ്രീക്കുപാഠം, യുണൈറ്റഡ്‌ ബൈബിൾ സൊസൈറ്റികളുടെ ഗ്രീക്കുപാഠം എന്നിവ. എന്നാൽ യേശു മുമ്പ്‌ നടത്തിയ പ്രസ്‌താവനകളുമായും ബൈബിളിലെ മറ്റ്‌ ഉപദേശങ്ങളുമായും ചേരുന്നത്‌ പുതിയ ലോക ഭാഷാന്തരത്തിൽ കാണുന്ന തർജമയാണ്‌. ഉദാഹരണത്തിന്‌, താൻ മരിക്കുമെന്നും മൂന്നാം ദിവസംവരെ ‘ഭൂമിയുടെ ഉള്ളിൽ’ അഥവാ ശവക്കുഴിയിൽ ആയിരിക്കുമെന്നും യേശു പറഞ്ഞിരുന്നു. (മത്ത 12:40; മർ 10:34) താൻ കൊല്ലപ്പെട്ടിട്ട്‌, മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുമെന്നും യേശു ഒന്നിലധികം തവണ ശിഷ്യന്മാരോടു പറഞ്ഞു. (ലൂക്ക 9:22; 18:33) ഇനി, യേശു “മരിച്ചവരിൽനിന്നുള്ള ആദ്യഫലമായി” പുനരുത്ഥാനപ്പെട്ടെന്നും 40 ദിവസത്തിനു ശേഷമാണു സ്വർഗാരോഹണം ചെയ്‌തതെന്നും ബൈബിൾ പറയുന്നുണ്ട്‌. (1കൊ 15:20; യോഹ 20:17; പ്രവൃ 1:1-3, 9; കൊലോ 1:18) യേശു പുനരുത്ഥാനപ്പെട്ടത്‌ മരണദിവസമല്ല, മറിച്ച്‌ അതിന്റെ മൂന്നാം ദിവസം ആയിരുന്നു. അതുകൊണ്ട്‌ യേശു ആ കുറ്റവാളിയോടു സംസാരിച്ച അതേ ദിവസംതന്നെ അയാൾക്കു യേശുവിനോടൊപ്പം പറുദീസയിൽ ഉണ്ടായിരിക്കാൻ കഴിയില്ലായിരുന്നു.

അഞ്ചാം നൂറ്റാണ്ടിലെ കുറേറ്റോണിയൻ സുറിയാനി കൈയെഴുത്തുപ്രതിയിലെ ലൂക്കോസിന്റെ വിവരണവും ഈ അഭിപ്രായത്തോടു യോജിക്കുന്നു. അതിൽ ഈ വാക്യം പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌ ഇങ്ങനെയാണ്‌: “ആമേൻ, ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്നോടുകൂടെ ഏദെൻ തോട്ടത്തിലുണ്ടായിരിക്കും.” (എഫ്‌. സി. ബർക്കിറ്റ്‌, നാലു സുവിശേഷങ്ങളുടെ കുറേറ്റോണിയൻ പതിപ്പ്‌ (ഇംഗ്ലീഷ്‌), വാല്യം 1, കേംബ്രിജ്‌, 1904) ഈ വാക്കുകൾ എങ്ങനെ പരിഭാഷപ്പെടുത്തണമെന്ന കാര്യത്തിൽ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നതായി പുരാതനകാലത്തെയും പിൽക്കാലത്തെയും ഗ്രീക്ക്‌ എഴുത്തുകാരും വ്യാഖ്യാതാക്കളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌, എ.ഡി. നാലും അഞ്ചും നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന യരുശലേമിലെ ഹെയ്‌സികിയെസ്‌ ലൂക്ക 23:43-നെക്കുറിച്ച്‌ ഇങ്ങനെ എഴുതി: ”ചിലർ ആ ഭാഗം ഇങ്ങനെ വായിക്കുന്നു: ‘സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.’“ (ഗ്രീക്കിലെ ഉറവിടം: പെട്രോളജിയേ ഗ്രീക്കേ, വാല്യം 93, കോളം 1432-1433) “ആ ഭാഗം വായിക്കേണ്ടത്‌, ‘സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും’” എന്നാണെന്നു വാദിച്ച ചിലരെക്കുറിച്ച്‌ എ.ഡി. 11-ഉം 12-ഉം നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന തിയോഫിലാക്‌റ്റും എഴുതി. (പെട്രോളജിയേ ഗ്രീക്കേ, വാല്യം 123, കോളം 1104) സുവിശേഷവെളിച്ചം—അരമായയെയും മാറ്റമില്ലാത്ത പൗരസ്‌ത്യാചാരങ്ങളെയും അടിസ്ഥാനമാക്കി യേശുവിന്റെ ഉപദേശങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനം (ഇംഗ്ലീഷ്‌) എന്ന പ്രസിദ്ധീകരണത്തിന്റെ 303-304 പേജുകളിൽ ലൂക്ക 23:43-ലെ “ഇന്ന്‌” എന്ന പദത്തെക്കുറിച്ച്‌ ജി. എം. ലാംസ പറയുന്നു: “ഈ ഭാഗത്ത്‌ ‘ഇന്ന്‌’ എന്ന പദത്തിനാണ്‌ ഊന്നൽ നൽകേണ്ടത്‌. അതുകൊണ്ട്‌ ആ വാക്യഭാഗം ഇങ്ങനെ വായിക്കണം: ‘സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.’ ആ ദിവസം യേശു വാഗ്‌ദാനം നൽകുക മാത്രമാണു ചെയ്‌തത്‌, അതിന്റെ നിവൃത്തി പിന്നീടു മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. ‘ഇന്ന ദിവസം വാഗ്‌ദാനം നൽകി’ എന്ന്‌ ആളുകൾ പൗരസ്‌ത്യനാടുകളിൽ പൊതുവേ പറയുന്നത്‌ ആ വാഗ്‌ദാനം തീർച്ചയായും പാലിക്കും എന്നു സൂചിപ്പിക്കാനാണ്‌.” അതുകൊണ്ട്‌ ലൂക്ക 23:43-ലെ ഗ്രീക്കുപദപ്രയോഗം സാധ്യതയനുസരിച്ച്‌, ഊന്നലിനെ സൂചിപ്പിക്കുന്ന ഒരു സെമിറ്റിക്ക്‌ ഭാഷാശൈലിയാണ്‌. എബ്രായതിരുവെഴുത്തുകളിൽ വാഗ്‌ദാനങ്ങളും കല്‌പനകളും നൽകുന്ന പല വാക്യങ്ങളിലും അതിന്റെ ഗൗരവത്തെ സൂചിപ്പിക്കാൻ “ഇന്ന്‌” എന്ന പദപ്രയോഗം ഒരു ശൈലിയായി ഉപയോഗിച്ചിട്ടുണ്ട്‌. (ആവ 4:26; 6:6; 7:11; 8:1, 19; 30:15; സെഖ 9:12) ഈ തെളിവുകൾ ഒരു കാര്യം സൂചിപ്പിക്കുന്നു: യേശു ഇവിടെ “ഇന്ന്‌” എന്ന പദം ഉപയോഗിച്ചത്‌ ആ കുറ്റവാളിക്ക്‌ അന്നുതന്നെ പറുദീസ ലഭിക്കുമെന്നു സൂചിപ്പിക്കാനല്ല, മറിച്ച്‌ താൻ അന്നേ ദിവസം വാഗ്‌ദാനം ചെയ്യുന്നു എന്ന കാര്യത്തിന്‌ ഊന്നൽ നൽകാനാണ്‌.

ഈ വാക്യത്തിൽ ശരിക്കും ഊന്നൽ നൽകേണ്ടതു യേശു വാഗ്‌ദാനം നൽകിയ സമയത്തിനാണ്‌, അല്ലാതെ ആ വാഗ്‌ദാനം നിറവേറുന്ന സമയത്തിനല്ല എന്ന കാര്യം അനേകം പരിഭാഷകളും അംഗീകരിച്ചിട്ടുണ്ട്‌. റോഥർഹാമിന്റെയും ലാംസയുടെയും (1933 പതിപ്പ്‌) ഇംഗ്ലീഷ്‌ പരിഭാഷകളും എൽ. റീൻഹാർട്ടിന്റെയും ഡബ്ല്യു. മൈക്കാലിസിന്റെയും ജർമൻ പരിഭാഷകളും അതിന്‌ ഉദാഹരണങ്ങളാണ്‌. ഈ ഭാഷാന്തരങ്ങളിൽ ലൂക്ക 23:43 പരിഭാഷപ്പെടുത്തിയിരിക്കുന്നതു പുതിയ ലോക ഭാഷാന്തരത്തിലേതുപോലെതന്നെയാണ്‌.

പറുദീസ: ഇതിന്റെ ഗ്രീക്കുപദം പരാഡേസൊസ്‌ എന്നാണ്‌. ഇതിനോടു സാമ്യമുള്ള വാക്കുകൾ എബ്രായ ഭാഷയിലും (നെഹ 2:8; സഭ 2:5; ഉത്ത 4:13 എന്നിവിടങ്ങളിൽ പർഡേസ്‌ എന്നു കാണുന്നു.) പേർഷ്യൻ ഭാഷയിലും (പരിഡൈസ) ഉണ്ട്‌. ഈ മൂന്നു പദങ്ങളുടെയും അടിസ്ഥാനാർഥം മനോഹരമായ ഒരു ഉദ്യാനം, പൂന്തോട്ടം എന്നൊക്കെയാണ്‌. ഉൽ 2:8-ലെ ‘ഏദെൻ തോട്ടം’ എന്ന പദപ്രയോഗത്തിലെ “തോട്ടം” എന്നതിന്റെ എബ്രായപദത്തെ (ഗൻ) ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിപരാഡേസൊസ്‌ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ചില എബ്രായപരിഭാഷകളിൽ (അനു. സി-യിൽ J17, 18, 22 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ലൂക്ക 23:43 പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌ “നീ എന്റെകൂടെ ഏദെൻ തോട്ടത്തിലുണ്ടായിരിക്കും” എന്നാണ്‌. തന്നോടൊപ്പം സ്‌തംഭത്തിൽ തൂക്കിയ കുറ്റവാളിയോടു യേശു വാഗ്‌ദാനം ചെയ്‌ത പറുദീസ വെളി 2:7-ൽ പറഞ്ഞിരിക്കുന്ന “ദൈവത്തിന്റെ പറുദീസ” അല്ല. കാരണം അതു ലഭിക്കുന്നത്‌ ‘ജയിക്കുന്നവർക്കാണ്‌,’ അതായത്‌ ക്രിസ്‌തുവിനോടൊപ്പം സ്വർഗത്തിൽ രാജാക്കന്മാരായി ഭരിക്കാനുള്ളവർക്കാണ്‌. (ലൂക്ക 22:28-30) എന്നാൽ ആ കുറ്റവാളി യേശുക്രിസ്‌തുവിനോടൊപ്പം ലോകത്തെ ജയിച്ചടക്കിയവൻ അല്ലായിരുന്നു. അയാൾ ‘വെള്ളത്തിൽനിന്നും ദൈവാത്മാവിൽനിന്നും ജനിച്ചവനും’ ആയിരുന്നില്ല. (യോഹ 3:5; 16:33) തെളിവനുസരിച്ച്‌, ക്രിസ്‌തു പറുദീസാഭൂമിയുടെ മേൽ ആയിരം വർഷം ഭരിക്കുമ്പോൾ, ഭൂമിയിൽ ജീവിക്കാനായി പുനരുത്ഥാനപ്പെടുന്ന ‘നീതികെട്ടവരിൽ’ ഒരാളായിരിക്കും ഇദ്ദേഹം.—പ്രവൃ 24:15; വെളി 20:4, 6.

ഏകദേശം ആറാം മണി: അതായത്‌, ഉച്ചയ്‌ക്ക്‌ ഏകദേശം 12 മണി.—മത്ത 20:3-ന്റെ പഠനക്കുറിപ്പു കാണുക.

ഒൻപതാം മണി: അതായത്‌, ഉച്ച കഴിഞ്ഞ്‌ ഏകദേശം 3 മണി.—മത്ത 20:3-ന്റെ പഠനക്കുറിപ്പു കാണുക.

ഏകദേശം മൂന്നാം മണി: അതായത്‌, രാവിലെ ഏകദേശം 9 മണി. ഒന്നാം നൂറ്റാണ്ടിൽ ജൂതന്മാർ 12 മണിക്കൂറായാണു പകൽസമയത്തെ വിഭാഗിച്ചിരുന്നത്‌. രാവിലെ ഏകദേശം 6 മണിക്കു സൂര്യോദയത്തോടെയായിരുന്നു അതിന്റെ തുടക്കം. (യോഹ 11:9) അതുകൊണ്ട്‌ മൂന്നാം മണി എന്നതു രാവിലെ ഏകദേശം 9 മണിയും ആറാം മണി ഏകദേശം ഉച്ചസമയവും ഒൻപതാം മണി വൈകുന്നേരം ഏകദേശം 3 മണിയും ആയിരുന്നു. ആളുകളുടെ കൈയിൽ കൃത്യസമയം കാണിക്കുന്ന ഘടികാരങ്ങൾ ഇല്ലാതിരുന്നതുകൊണ്ട്‌ ഒരു സംഭവം നടക്കുന്ന ഏകദേശസമയം മാത്രമേ സാധാരണ രേഖപ്പെടുത്തിയിരുന്നുള്ളൂ.—യോഹ 1:39; 4:6; 19:14; പ്രവൃ 10:3, 9.

ഏകദേശം മൂന്നാം മണി: അതായത്‌, രാവിലെ ഏകദേശം 9 മണി. ഒന്നാം നൂറ്റാണ്ടിൽ ജൂതന്മാർ 12 മണിക്കൂറായാണു പകൽസമയത്തെ വിഭാഗിച്ചിരുന്നത്‌. രാവിലെ ഏകദേശം 6 മണിക്കു സൂര്യോദയത്തോടെയായിരുന്നു അതിന്റെ തുടക്കം. (യോഹ 11:9) അതുകൊണ്ട്‌ മൂന്നാം മണി എന്നതു രാവിലെ ഏകദേശം 9 മണിയും ആറാം മണി ഏകദേശം ഉച്ചസമയവും ഒൻപതാം മണി വൈകുന്നേരം ഏകദേശം 3 മണിയും ആയിരുന്നു. ആളുകളുടെ കൈയിൽ കൃത്യസമയം കാണിക്കുന്ന ഘടികാരങ്ങൾ ഇല്ലാതിരുന്നതുകൊണ്ട്‌ ഒരു സംഭവം നടക്കുന്ന ഏകദേശസമയം മാത്രമേ സാധാരണ രേഖപ്പെടുത്തിയിരുന്നുള്ളൂ.—യോഹ 1:39; 4:6; 19:14; പ്രവൃ 10:3, 9.

വിശുദ്ധമന്ദിരം: നയോസ്‌ എന്ന ഗ്രീക്കുപദം ഇവിടെ ആലയസമുച്ചയത്തിന്റെ കേന്ദ്രഭാഗത്തുള്ള കെട്ടിടത്തെ കുറിക്കുന്നു. അതിലായിരുന്നു വിശുദ്ധവും അതിവിശുദ്ധവും.

തിരശ്ശീല: ദേവാലയത്തിലെ വിശുദ്ധത്തെയും അതിവിശുദ്ധത്തെയും തമ്മിൽ വേർതിരിക്കുന്ന ഈ തിരശ്ശീലയിൽ മനോഹരമായ ചിത്രപ്പണികളുണ്ടായിരുന്നു. ജൂതപാരമ്പര്യം പറയുന്നതനുസരിച്ച്‌, നല്ല ഭാരമുണ്ടായിരുന്ന ഈ തിരശ്ശീലയ്‌ക്കു 18 മീ. (60 അടി) നീളവും 9 മീ. (30 അടി) വീതിയും 7.4 സെ.മീ. (2.9 ഇഞ്ച്‌) കനവും ഉണ്ടായിരുന്നു. തിരശ്ശീല രണ്ടായി കീറിയതിലൂടെ യഹോവ തന്റെ മകനെ കൊന്നവരോടുള്ള ക്രോധം പ്രകടിപ്പിച്ചു. സ്വർഗത്തിലേക്കുള്ള പ്രവേശനം ഇനി സാധ്യമാണെന്നും അതു സൂചിപ്പിച്ചു.—എബ്ര 10:19, 20; പദാവലി കാണുക.

ജീവൻ: അഥവാ “ആത്മാവ്‌; ജീവശക്തി.” യേശു ഇവിടെ സങ്ക 31:5-ൽനിന്നാണ്‌ ഉദ്ധരിക്കുന്നത്‌. അവിടെ ദാവീദ്‌, തന്റെ ജീവനെ അഥവാ ജീവശക്തിയെ കാക്കണമെന്നു ദൈവത്തോട്‌ അപേക്ഷിക്കുന്നതായി കാണാം. തന്റെ ജീവൻ താൻ ദൈവത്തിന്റെ കൈകളിൽ ഏൽപ്പിക്കുകയാണ്‌ എന്നായിരുന്നു അതിന്റെ അർഥം. മരണസമയത്ത്‌, യേശു തന്റെ ജീവശക്തി യഹോവയുടെ കൈകളിൽ ഏൽപ്പിക്കുന്നതായി പറഞ്ഞു. തനിക്കു വീണ്ടും ജീവൻ നൽകാൻ ദൈവത്തിനു മാത്രമേ കഴിയൂ എന്നാണ്‌ ആ വാക്കുകൾ സൂചിപ്പിച്ചത്‌.—പദാവലിയിൽ “ആത്മാവ്‌” കാണുക.

ജീവൻ വെടിഞ്ഞു: ഇവിടെ കാണുന്ന എക്‌പ്‌നിയോ (അക്ഷ. “ശ്വാസം പുറത്തേക്കു വിട്ടു.”) എന്ന ഗ്രീക്കുക്രിയയെ “അന്ത്യശ്വാസം വലിച്ചു” എന്നും പരിഭാഷപ്പെടുത്താം. (മത്ത 27:50-ന്റെ പഠനക്കുറിപ്പു കാണുക.) “ജീവൻ (അഥവാ ആത്മാവ്‌) തൃക്കൈയിൽ ഏൽപ്പിക്കുന്നു” എന്ന്‌ യേശു പറഞ്ഞതായി ഈ വാക്യത്തിൽ കാണുന്നുണ്ടെങ്കിലും യേശു ഉടനെ സ്വർഗത്തിലേക്കു പോയില്ലെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. യേശു ജീവൻ വെടിഞ്ഞു അഥവാ മരിച്ചു എന്നാണു നമ്മൾ വായിക്കുന്നത്‌. താൻ മരിച്ചവരുടെ ഇടയിൽനിന്ന്‌ ഉയിർത്തെഴുന്നേൽക്കുന്നത്‌ “മൂന്നാം ദിവസം” മാത്രമായിരിക്കുമെന്നു യേശുതന്നെ മുമ്പ്‌ പറഞ്ഞിരുന്നു. (മത്ത 16:21; ലൂക്ക 9:22) ഇനി, 40 ദിവസംകൂടെ കഴിഞ്ഞാണു യേശു സ്വർഗാരോഹണം ചെയ്‌തതെന്നു പ്രവൃ 1:3, 9 സൂചിപ്പിക്കുന്നു.

പ്രാണൻ വെടിഞ്ഞു: അക്ഷ. “ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു.” അഥവാ “ശ്വാസം നിലച്ചു.” മൂലഭാഷയിലെ “ആത്മാവ്‌” എന്ന പദത്തിന്‌ (ഗ്രീക്കിൽ, ന്യൂമ) ഇവിടെ “ശ്വാസത്തെയോ” “ജീവശക്തിയെയോ” കുറിക്കാനാകും. സമാന്തരവിവരണമായ മർ 15:37-ൽ എക്‌പ്‌നിയോ (അക്ഷ. “ശ്വാസം പുറത്തേക്കുവിടുക.”) എന്ന ഗ്രീക്കുക്രിയ ഉപയോഗിച്ചിരിക്കുന്നത്‌ ഈ വാദത്തെ പിന്താങ്ങുന്നു. (അവിടെ ആ പദം പരിഭാഷപ്പെടുത്തിയിരിക്കുന്നതു “ജീവൻ വെടിഞ്ഞു,” അഥവാ അടിക്കുറിപ്പിൽ കാണുന്നതുപോലെ “അന്ത്യശ്വാസം വലിച്ചു” എന്നാണ്‌.) സംഭവിക്കേണ്ടതെല്ലാം പൂർത്തിയായതുകൊണ്ട്‌ ജീവൻ നിലനിറുത്താനുള്ള പരിശ്രമം യേശു മനഃപൂർവം അവസാനിപ്പിച്ചു എന്ന അർഥത്തിലാകാം മൂലഭാഷയിൽ “ഏൽപ്പിച്ചുകൊടുത്തു” എന്നു പറഞ്ഞിരിക്കുന്നത്‌ എന്നാണു ചിലരുടെ അഭിപ്രായം. (യോഹ 19:30) അതെ, യേശു മനസ്സോടെ ‘മരണത്തോളം തന്റെ ജീവൻ ചൊരിഞ്ഞു.’—യശ 53:12; യോഹ 10:11.

സൈനികോദ്യോഗസ്ഥൻ: അഥവാ “ശതാധിപൻ.” അതായത്‌, റോമൻ സൈന്യത്തിലെ ഏകദേശം 100 പടയാളികളുടെ മേധാവി. യേശു ‘ദൈവപുത്രനാണെന്ന’ കാര്യവും അദ്ദേഹം അംഗീകരിച്ചതായി മത്തായിയുടെയും മർക്കോസിന്റെയും സമാന്തരവിവരണങ്ങളിലുണ്ട്‌.—മത്ത 27:54; മർ 15:39.

യോസേഫ്‌: മർ 15:43-ന്റെ പഠനക്കുറിപ്പു കാണുക.

ന്യായാധിപസഭയിലെ ഒരു അംഗം: അഥവാ “കൗൺസിലർ.” അതായത്‌, ജൂതന്മാരുടെ പരമോന്നതകോടതിയായ സൻഹെദ്രിനിലെ ഒരംഗം. ആ കോടതി യരുശലേമിലായിരുന്നു.—മത്ത 26:59-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “സൻഹെദ്രിൻ” എന്നതും കാണുക.

സൻഹെദ്രിൻ: അതായത്‌ യരുശലേമിൽ സ്ഥിതിചെയ്യുന്ന, ജൂതന്മാരുടെ പരമോന്നതകോടതി. “സൻഹെദ്രിൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ (സുനേദ്രിഒൻ) അക്ഷരാർഥം “ഒപ്പം ഇരിക്കുക” എന്നാണ്‌. കൂടിവരവ്‌ അല്ലെങ്കിൽ യോഗം എന്ന വിശാലമായ അർഥമുള്ള പദമായിരുന്നു ഇതെങ്കിലും ഇസ്രായേലിൽ അതിനു മതപരമായ ന്യായാധിപസംഘത്തെ അഥവാ കോടതിയെ അർഥമാക്കാനാകുമായിരുന്നു.— മത്ത 5:22-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക; സൻഹെദ്രിൻ ഹാൾ സ്ഥിതിചെയ്‌തിരുന്നിരിക്കാൻ സാധ്യതയുള്ള സ്ഥലം അറിയാൻ അനു. ബി12 കാണുക.

യോസേഫ്‌: യോസേഫിനെക്കുറിച്ച്‌ ഓരോ സുവിശേഷയെഴുത്തുകാരനും നൽകുന്ന വിശദാംശങ്ങൾ വ്യത്യസ്‌തമാണ്‌. അവരുടെ ഓരോരുത്തരുടെയും പശ്ചാത്തലം അതിനെ സ്വാധീനിച്ചിരിക്കുന്നതായി കാണാം. ഉദാഹരണത്തിന്‌, നികുതിപിരിവുകാരനായ മത്തായി, യോസേഫ്‌ ധനികനാണെന്നു രേഖപ്പെടുത്തിയിരിക്കുന്നു; റോമാക്കാർക്കുവേണ്ടി എഴുതിയ മർക്കോസ്‌ ആകട്ടെ, ദൈവരാജ്യത്തിനുവേണ്ടി കാത്തിരുന്ന ആളായ യോസേഫ്‌ ‘ന്യായാധിപസഭയിലെ ബഹുമാന്യനായ ഒരു അംഗമാണ്‌ ’ എന്നു പറയുന്നു; മനസ്സലിവുള്ള വൈദ്യനായ ലൂക്കോസ്‌ എഴുതിയത്‌ യോസേഫ്‌ യേശുവിന്‌ എതിരെയുള്ള ന്യായാധിപസഭയുടെ തീരുമാനത്തെ അനുകൂലിക്കാഞ്ഞ, ‘നല്ലവനും നീതിമാനും’ ആയ ഒരാളാണെന്നാണ്‌; യോസേഫ്‌ “ജൂതന്മാരെ പേടിച്ച്‌ യേശുവിന്റെ ഒരു രഹസ്യശിഷ്യനായി കഴിഞ്ഞിരുന്ന” ആളാണെന്നു പറഞ്ഞിരിക്കുന്നതു യോഹന്നാൻ മാത്രമാണ്‌.—മത്ത 27:57-60; മർ 15:43-46; ലൂക്ക 23:50-53; യോഹ 19:38-42.

അരിമഥ്യ: “ഉയരം” എന്ന്‌ അർഥമുള്ള ഒരു എബ്രായപദത്തിൽനിന്നാണ്‌ ഈ നഗരത്തിന്റെ പേര്‌ വന്നിരിക്കുന്നത്‌. ലൂക്ക 23:51-ൽ അതിനെ ‘യഹൂദ്യരുടെ ഒരു നഗരം’ എന്നു വിളിച്ചിരിക്കുന്നു.—അനു. ബി10 കാണുക.

കല്ലറ: അഥവാ “സ്‌മാരകക്കല്ലറ.” ഇതു പ്രകൃതിജന്യമായ ഗുഹയല്ല, മറിച്ച്‌ താരതമ്യേന മൃദുവായ, ചുണ്ണാമ്പുകൽപ്പാറയിൽ വെട്ടിയുണ്ടാക്കിയ അറയായിരുന്നു. മിക്കപ്പോഴും അത്തരം കല്ലറകളിൽ ശവശരീരം വെക്കാൻ പാകത്തിനു ബെഞ്ചുപോലുള്ള തട്ടുകൾ കാണുമായിരുന്നു. അവയുടെ ഭിത്തികളിലും അറകൾ വെട്ടിയുണ്ടാക്കിയിരുന്നു.—പദാവലിയിൽ “സ്‌മാരകക്കല്ലറ” കാണുക.

ഒരുക്കനാൾ: ഒരാഴ്‌ചയിലെ ശബത്തുദിവസത്തിന്റെ തലേനാൾ. ജൂതന്മാർ ശബത്തിനുവേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്ന ദിവസമായിരുന്നു ഇത്‌. ശബത്തുദിവസംകൂടി കണക്കാക്കി കൂടുതൽ ഭക്ഷണം ഉണ്ടാക്കുക, ശബത്ത്‌ കഴിയുന്നതുവരെ മാറ്റിവെക്കാൻ പറ്റാത്ത ജോലികൾ ചെയ്‌തുതീർക്കുക എന്നിവയെല്ലാം അതിന്റെ ഭാഗമായിരുന്നു. ഇത്തവണ നീസാൻ 14 ആയിരുന്നു ആ ഒരുക്കനാൾ.—മർ 15:42; പദാവലി കാണുക.

കല്ലറ: അഥവാ “സ്‌മാരകക്കല്ലറ.”—പദാവലിയിൽ “സ്‌മാരകക്കല്ലറ” കാണുക.

ദൃശ്യാവിഷ്കാരം

ഉപ്പൂറ്റിയിലെ അസ്ഥിയിൽ അടിച്ചുകയറ്റിയ ആണി
ഉപ്പൂറ്റിയിലെ അസ്ഥിയിൽ അടിച്ചുകയറ്റിയ ആണി

മനുഷ്യന്റെ ഉപ്പൂറ്റിയിലെ അസ്ഥിയിൽ 11.5 സെ.മീ. നീളമുള്ള ഇരുമ്പാണി അടിച്ചുകയറ്റിയിരിക്കുന്നതിന്റെ ഒരു ഫോട്ടോയാണ്‌ ഇത്‌. ഈ അസ്ഥിയും ആണിയും യഥാർഥത്തിലുള്ളതിന്റെ ഒരു പകർപ്പു മാത്രമാണ്‌. യഥാർഥത്തിലുള്ളതു കണ്ടെത്തിയത്‌ 1968-ൽ വടക്കേ യരുശലേമിൽ പുരാവസ്‌തുശാസ്‌ത്രജ്ഞർ ഉത്‌ഖനനം നടത്തിയപ്പോഴാണ്‌. ഇതിനു റോമൻ ഭരണകാലത്തോളം പഴക്കമുണ്ട്‌. തടികൊണ്ടുള്ള സ്‌തംഭത്തിൽ ഒരാളെ ബന്ധിക്കുന്നതിന്‌ ആണികൾ ഉപയോഗിച്ചിരിക്കാം എന്നതിനെ പുരാവസ്‌തുശാസ്‌ത്രം പിന്താങ്ങുന്നതിന്റെ തെളിവാണ്‌ ഇത്‌. ഇതുപോലുള്ള ആണികളായിരിക്കാം റോമൻ പടയാളികൾ യേശുക്രിസ്‌തുവിനെ സ്‌തംഭത്തിൽ തറയ്‌ക്കാൻ ഉപയോഗിച്ചത്‌. ഗവേഷകർക്ക്‌ ഇതു കിട്ടിയത്‌, ശവശരീരം ജീർണിച്ചശേഷം ബാക്കിയാകുന്ന അസ്ഥികൾ സൂക്ഷിക്കുന്ന കല്ലുകൊണ്ടുള്ള ഒരു പെട്ടിയിൽനിന്നാണ്‌. സ്‌തംഭത്തിൽ വധിക്കുന്ന ആളുകൾക്കു ശവസംസ്‌കാരം ലഭിച്ചിരിക്കാം എന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌.

ശവക്കല്ലറ
ശവക്കല്ലറ

പാറയിൽ വെട്ടിയുണ്ടാക്കിയ ഗുഹകളിലോ അറകളിലോ ആണ്‌ ജൂതന്മാർ സാധാരണയായി ശവസംസ്‌കാരം നടത്തിയിരുന്നത്‌. രാജാക്കന്മാരുടേത്‌ ഒഴികെയുള്ള കല്ലറകളെല്ലാം പൊതുവേ നഗരങ്ങൾക്കു വെളിയിലായിരുന്നു. ഇപ്പോൾ കണ്ടെത്തിയിട്ടുള്ള ജൂതകല്ലറകളുടെ ഒരു പ്രത്യേകത അവയുടെ ലാളിത്യമാണ്‌. ജൂതന്മാർ മരിച്ചവരെ ആരാധിക്കാഞ്ഞതായിരിക്കാം ഇതിന്റെ കാരണം. മരണശേഷം ഒരാൾ ഒരു ആത്മലോകത്ത്‌ ജീവിക്കുന്നു എന്ന വിശ്വാസവും ജൂതമതത്തിന്റെ ഭാഗമല്ലായിരുന്നു.