വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഹങ്കാരം വളർന്നുവരുന്നതിനെതിരെ ജാഗ്രത പുലർത്തുക

അഹങ്കാരം വളർന്നുവരുന്നതിനെതിരെ ജാഗ്രത പുലർത്തുക

അഹങ്കാരം വളർന്നുവരുന്നതിനെതിരെ ജാഗ്രത പുലർത്തുക

‘ദൈവം നിഗളികളോട്‌ എതിർത്തുനിൽക്കുന്നു.’​—⁠യാക്കോബ്‌ 4:⁠6.

1. ഉചിതമായ അഭിമാനപ്രകടനത്തിന്റെ ഒരു ഉദാഹരണം പറയുക.

ഏതെങ്കിലും കാരണത്താൽ നിങ്ങളുടെ ഹൃദയം അഭിമാനപുളകിതമായിട്ടുണ്ടോ? നമ്മിലനേകർക്കും സന്തോഷകരമായ ആ അനുഭവം ഉണ്ടായിട്ടുണ്ട്‌. കാര്യങ്ങൾ സംബന്ധിച്ച്‌ നാം ഒരളവുവരെ അഭിമാനംകൊള്ളുന്നതിൽ തെറ്റൊന്നുമില്ല. ഉദാഹരണത്തിന്‌, ഒരു ക്രിസ്‌തീയ ദമ്പതികൾ തങ്ങളുടെ മകളുടെ സ്‌കൂൾ റിപ്പോർട്ട്‌ വായിക്കുകയാണെന്നിരിക്കട്ടെ. അവളുടെ നല്ല സ്വഭാവത്തെയും പഠനത്തിൽ അവൾ കൈവരിച്ച നേട്ടത്തെയും കുറിച്ചുള്ള ആ റിപ്പോർട്ടു കാണുമ്പോൾ നിറഞ്ഞ സംതൃപ്‌തിയാൽ അവരുടെ മുഖം തിളങ്ങിയേക്കാം. തെസ്സലൊനീക്യ സഭയിലെ സഹോദരങ്ങൾ പീഡനത്തിന്മധ്യേ വിശ്വസ്‌തമായി സഹിച്ചുനിന്നത്‌ ആ സഭ സ്ഥാപിക്കാൻ സഹായിച്ച പൗലൊസിനും സഹപ്രവർത്തകർക്കും അവരെക്കുറിച്ച്‌ അഭിമാനം തോന്നാൻ ഇടയാക്കി.​—⁠1 തെസ്സലൊനീക്യർ 1:⁠1, 6; 2:⁠19, 20; 2 തെസ്സലൊനീക്യർ 1:⁠1, 4.

2. അഭിമാനംകൊള്ളുന്നത്‌ പലപ്പോഴും അഭികാമ്യമല്ലാതിരിക്കുന്നത്‌ എന്തുകൊണ്ട്‌?

2 ഏതെങ്കിലും പ്രവൃത്തിയിൽനിന്നോ നേട്ടത്തിൽനിന്നോ ഉളവാകുന്ന സന്തോഷത്തെ അഭിമാനം പ്രതിഫലിപ്പിച്ചേക്കാമെന്ന്‌ മേൽപ്പറഞ്ഞ ഉദാഹരണങ്ങളിൽനിന്നു നമുക്കു മനസ്സിലാക്കാൻ കഴിയും. എന്നാൽ പലപ്പോഴും, അഭിമാനത്തിലൂടെ പ്രതിഫലിക്കുന്നത്‌ അനുചിതമായ ആത്മാഭിമാനം അതായത്‌ ഒരുവന്റെ പ്രാപ്‌തികളോ സൗന്ദര്യമോ സമ്പത്തോ പദവിയോ നിമിത്തം ഉണ്ടാകുന്ന ഉന്നതഭാവം ആണ്‌. ഒട്ടുമിക്കപ്പോഴും, ഗർവിഷ്‌ഠമായ മനോഭാവത്തിലൂടെയാണ്‌ അതു പുറത്തുവരുന്നത്‌. അത്തരം അഭിമാനത്തിനെതിരെ ക്രിസ്‌ത്യാനികളായ നാം തീർച്ചയായും ജാഗ്രത പുലർത്തണം. എന്തുകൊണ്ട്‌? നമ്മുടെ പൂർവപിതാവായ ആദാമിൽനിന്ന്‌ സ്വാർഥതയിലേക്കുള്ള സ്വാഭാവിക ചായ്‌വ്‌ നമുക്കു ലഭിച്ചിട്ടുണ്ടെന്നതാണ്‌ അതിനു കാരണം. (ഉല്‌പത്തി 8:⁠21) തത്‌ഫലമായി അനുചിതമായ കാരണങ്ങളെപ്രതി അഭിമാനിക്കുന്നതിലേക്കു നമ്മുടെ ഹൃദയം നമ്മെ എളുപ്പത്തിൽ നയിച്ചേക്കാം. ഉദാഹരണത്തിന്‌ വർഗം, സമ്പത്ത്‌, വിദ്യാഭ്യാസം, സ്വാഭാവിക പ്രാപ്‌തികൾ, മറ്റുള്ളവരെക്കാൾ മികവോടെ ജോലി ചെയ്യാനുള്ള കഴിവ്‌ എന്നീ കാര്യങ്ങളെപ്രതി അനുചിതമായി അഭിമാനംകൊള്ളാനുള്ള പ്രവണതയെ ക്രിസ്‌ത്യാനികൾ ചെറുക്കുകതന്നെ വേണം. അത്തരം കാര്യങ്ങളിൽനിന്ന്‌ ഉളവാകുന്ന അഭിമാനം അനുചിതവും യഹോവയ്‌ക്ക്‌ അപ്രീതികരവും ആണ്‌.​—⁠യിരെമ്യാവു 9:⁠23; പ്രവൃത്തികൾ 10:⁠34, 35; 1 കൊരിന്ത്യർ 4:⁠7; ഗലാത്യർ 5:⁠26; 6:⁠3, 4.

3. എന്താണ്‌ അഹങ്കാരം, അതിനെക്കുറിച്ച്‌ യേശു എന്താണു പറഞ്ഞത്‌?

3 അനുചിതമായ അഭിമാനം ഒഴിവാക്കേണ്ടതിനു മറ്റൊരു കാരണമുണ്ട്‌. അത്‌ നമ്മുടെ ഹൃദയത്തിൽ വളർന്നുവരാൻ അനുവദിച്ചാൽ, അതിനിന്ദ്യമായ ഒരുതരം അഭിമാനം അഥവാ അഹങ്കാരം ആയിത്തീരാൻ അതിനു കഴിയും. എന്താണ്‌ അഹങ്കാരം? അഹങ്കാരിയായ ഒരു വ്യക്തി, മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠനാണെന്നു ഭാവിക്കുന്നതിനു പുറമേ, തന്നെക്കാൾ താഴ്‌ന്നവരായി താൻ വീക്ഷിക്കുന്നവരെ തുച്ഛീകരിക്കുകയും ചെയ്യുന്നു. (ലൂക്കൊസ്‌ 18:⁠9; യോഹന്നാൻ 7:⁠47-49) “ഹൃദയത്തിൽനിന്നു” പുറപ്പെട്ട്‌ “മനുഷ്യനെ അശുദ്ധനാക്കുന്ന” കാര്യങ്ങളിൽ യേശു “അഹങ്കാര”ത്തെയും ഉൾപ്പെടുത്തി. (മർക്കൊസ്‌ 7:⁠20-23) ഹൃദയത്തിൽ അഹങ്കാരം വളർന്നുവരാതെ സൂക്ഷിക്കേണ്ടത്‌ എത്ര പ്രധാനമാണെന്നു ക്രിസ്‌ത്യാനികൾക്ക്‌ ഇതിൽനിന്നു മനസ്സിലാക്കാനാകുന്നു.

4. അഹങ്കാരികളെക്കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ പരിചിന്തിക്കുന്നതു നമുക്കു സഹായകമായിരിക്കുന്നത്‌ എങ്ങനെ?

4 അഹങ്കാരികളായിരുന്ന ചിലരെക്കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ പരിചിന്തിക്കുന്നത്‌ അഹങ്കാരം ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഉള്ളിൽ ഇപ്പോൾത്തന്നെ ഉണ്ടായിരിക്കാവുന്നതോ ഭാവിയിൽ ഉണ്ടായേക്കാവുന്നതോ ആയ അനുചിതമായ അഭിമാനത്തെ തിരിച്ചറിയുന്നതിന്‌ ആ വിവരണങ്ങൾ നിങ്ങളെ പ്രാപ്‌തരാക്കും. ഹൃദയം ഗർവിഷ്‌ഠമായിത്തീരുന്നതു തടയാൻ ഈ പരിചിന്തനം സഹായകമായിരിക്കും. തത്‌ഫലമായി, അഹങ്കാരികളെ നീക്കം ചെയ്യാൻ യഹോവ നടപടിയെടുക്കുമ്പോൾ നിങ്ങളെ അത്‌ ബാധിക്കുകയില്ല. അതേ, അഹങ്കാരികൾക്ക്‌ യഹോവ ഈ മുന്നറിയിപ്പു നൽകിയിരിക്കുന്നു: ‘അന്നാളിൽ ഞാൻ നിന്റെ മദ്ധ്യേനിന്നു നിന്റെ ഗർവ്വോല്ലസിതന്മാരെ നീക്കിക്കളയും. നീ എന്റെ വിശുദ്ധപർവ്വതത്തിൽ ഇനി ഗർവ്വിക്കാതിരിക്കയും ചെയ്യും.’​—⁠സെഫന്യാവു 3:⁠11.

ദൈവം അഹങ്കാരികൾക്കെതിരെ നടപടിയെടുക്കുന്നു

5, 6. ഫറവോൻ അഹങ്കാരം പ്രകടിപ്പിച്ചത്‌ എങ്ങനെ, അതിന്റെ ഫലമെന്തായിരുന്നു?

5 യഹോവ അഹങ്കാരികളെ വീക്ഷിക്കുന്നത്‌ എങ്ങനെയെന്ന്‌ ഫറവോനെപ്പോലെയുള്ള പ്രബലരായ ഭരണാധികാരികളെ അവൻ കൈകാര്യം ചെയ്‌ത വിധത്തിൽനിന്നു നിങ്ങൾക്കു കാണാൻ കഴിയും. ഫറവോന്റെ ഹൃദയം ഗർവിഷ്‌ഠമായിരുന്നുവെന്നതു വ്യക്തമാണ്‌. ആരാധിക്കപ്പെടേണ്ട ദൈവമെന്ന നിലയിൽ തന്നെത്തന്നെ വീക്ഷിച്ച അവൻ, തന്റെ അടിമകളായ ഇസ്രായേല്യരെ പുച്ഛത്തോടെയാണു വീക്ഷിച്ചത്‌. യഹോവയ്‌ക്ക്‌ “ഉത്സവം” കഴിക്കേണ്ടതിന്‌ ഇസ്രായേല്യരെ വിട്ടയയ്‌ക്കണമെന്ന ആവശ്യത്തോടുള്ള ഫറവോന്റെ പ്രതികരണം നോക്കുക. അഹങ്കാരത്തോടെ അവൻ ഇങ്ങനെ ചോദിച്ചു: “ഇസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ?”​—⁠പുറപ്പാടു 5:⁠1, 2.

6 ഫറവോൻ ആറു ബാധകൾ അനുഭവിച്ചശേഷം, അവനോട്‌ ഇങ്ങനെ ചോദിക്കാൻ യഹോവ മോശെയോടു പറഞ്ഞു: “എന്റെ ജനത്തെ വിട്ടയയ്‌ക്കാതിരിക്കത്തക്കവിധം നീ ഇനിയും അവരുടെ നേരെ അഹങ്കാരം പ്രകടിപ്പിക്കുമോ?” (പുറപ്പാടു 9:⁠17, പി.ഒ.സി. ബൈബിൾ) തുടർന്ന്‌ ഏഴാമത്തെ ബാധയായ കൽമഴ ദേശത്തെ നശിപ്പിക്കുമെന്നു മോശെ പ്രഖ്യാപിച്ചു. പത്താമത്തെ ബാധയ്‌ക്കുശേഷം, ഇസ്രായേല്യരെ പോകാൻ അനുവദിച്ച ഫറവോൻ തീരുമാനത്തിനു മാറ്റംവരുത്തി അവരെ പിന്തുടർന്നു. ഒടുവിൽ, അവനും സൈന്യങ്ങളും ചെങ്കടലിൽ കുടുങ്ങിപ്പോയി. തിരകൾ അവരെ മൂടിക്കളഞ്ഞപ്പോൾ അവർ ചിന്തിച്ചിരുന്നത്‌ എന്തായിരിക്കുമെന്നു വിഭാവനം ചെയ്യുക! ഫറവോന്റെ അഹങ്കാരത്തിന്റെ ഫലമെന്തായിരുന്നു? അവന്റെ സുശക്തമായ സൈന്യം ഇങ്ങനെ പറഞ്ഞു: “നാം ഇസ്രായേലിനെ വിട്ടു ഓടിപ്പോക; യഹോവ അവർക്കുവേണ്ടി മിസ്രയീമ്യരോടു യുദ്ധം ചെയ്യുന്നു.”​—⁠പുറപ്പാടു 14:⁠25.

7. ബാബിലോണിലെ ഭരണാധിപന്മാർ അഹങ്കരിച്ചത്‌ എങ്ങനെ?

7 അഹങ്കാരികളായ മറ്റു രാജാക്കന്മാരെയും യഹോവ ലജ്ജിപ്പിച്ചു. അവരിലൊരാളാണ്‌ അസീറിയൻ രാജാവായ സൻഹേരീബ്‌. (യെശയ്യാവു 36:⁠1-4, 20; 37:⁠36-38) അസീറിയ ബാബിലോണ്യരാൽ കീഴടക്കപ്പെട്ടു. എന്നാൽ ഗർവിഷ്‌ഠരായ രണ്ട്‌ ബാബിലോണ്യ രാജാക്കന്മാരെയും യഹോവ ലജ്ജിപ്പിച്ചു. ബേൽശസ്സർ രാജാവ്‌ നടത്തിയ വിരുന്നിനെക്കുറിച്ചു ചിന്തിക്കുക. ബാബിലോണിലെ ദൈവങ്ങളെ സ്‌തുതിച്ചുകൊണ്ട്‌ അവനും വിശിഷ്ടാതിഥികളും യഹോവയുടെ ആലയത്തിൽനിന്നെടുത്ത പാനപാത്രങ്ങളിൽ വീഞ്ഞുകുടിച്ചുകൊണ്ടിരുന്നു. പെട്ടെന്ന്‌ ഒരു മനുഷ്യന്റെ കൈവിരലുകൾ പ്രത്യക്ഷപ്പെട്ട്‌ കൊട്ടാരഭിത്തിയിൽ ഒരു സന്ദേശം എഴുതി. ആ നിഗൂഢ എഴുത്ത്‌ വ്യാഖ്യാനിക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകനായ ദാനീയേൽ ബേൽശസ്സറിനെ ഇങ്ങനെ ഓർമിപ്പിച്ചു: “അത്യുന്നതനായ ദൈവം തിരുമേനിയുടെ അപ്പനായ നെബൂഖദ്‌നേസരിന്നു രാജത്വവും മഹത്വവും . . . നല്‌കി. എന്നാൽ അവന്റെ ഹൃദയം ഗർവ്വിച്ചു. . . . അവൻ രാജാസനത്തിൽനിന്നു നീങ്ങിപ്പോയി . . . അവന്റെ മഹത്വം അവങ്കൽനിന്നു എടുത്തുകളഞ്ഞു. അവന്റെ മകനായ ബേൽശസ്സരേ, ഇതൊക്കെയും അറിഞ്ഞിട്ടും തിരുമേനിയുടെ ഹൃദയത്തെ താഴ്‌ത്താതെ”യിരുന്നു. (ദാനീയേൽ 5:⁠3, 18, 20, 22, 23) ആ രാത്രിതന്നെ മേദ്യരുടെയും പേർഷ്യക്കാരുടെയും സംയുക്തസൈന്യം ബാബിലോൺ കീഴടക്കുകയും ബേൽശസ്സറിനെ വധിക്കുകയും ചെയ്‌തു.​—⁠ദാനീയേൽ 5:⁠30, 31.

8. അഹങ്കാരികളായ ആളുകളോട്‌ യഹോവ എങ്ങനെയാണ്‌ ഇടപെട്ടത്‌?

8 യഹോവയുടെ ജനത്തെ പുച്ഛത്തോടെ വീക്ഷിച്ച അഹങ്കാരികളായ ആളുകൾ വേറെയുമുണ്ട്‌: ഫെലിസ്‌ത്യ മല്ലനായ ഗൊല്യാത്ത്‌, പേർഷ്യയിലെ പ്രധാനമന്ത്രിയായിരുന്ന ഹാമാൻ, യെഹൂദ്യ പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന ഹെരോദാവ്‌ അഗ്രിപ്പാ രാജാവ്‌ തുടങ്ങിയവർ. ഗർവിഷ്‌ഠരായിരുന്നതു നിമിത്തം അവർ ദൈവത്തിന്റെ കയ്യാൽ അപമാനകരമാംവിധം മരണമടഞ്ഞു. (1 ശമൂവേൽ 17:⁠42-51; എസ്ഥേർ 3:⁠5, 6; 7:⁠10; പ്രവൃത്തികൾ 12:⁠1-3, 21-23) യഹോവ ആ അഹങ്കാരികളോട്‌ ഇടപെട്ട വിധം ഈ വസ്‌തുതയ്‌ക്ക്‌ അടിവരയിടുന്നു: “നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്‌ചക്കു മുമ്പെ ഉന്നതഭാവം.” (സദൃശവാക്യങ്ങൾ 16:⁠18) അതേ, ‘ദൈവം നിഗളികളോടു എതിർത്തുനില്‌ക്കുന്നു’ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.​—⁠യാക്കോബ്‌ 4:⁠6.

9. സോരിലെ രാജാക്കന്മാർ വഞ്ചകരെന്നു തെളിഞ്ഞത്‌ എങ്ങനെ?

9 ഈജിപ്‌തിലെയും അസീറിയയിലെയും ബാബിലോണിലെയും രാജാക്കന്മാരിൽനിന്നു വ്യത്യസ്‌തമായി, സോർ രാജാവ്‌ ഒരു കാലത്ത്‌ ദൈവജനത്തെ സഹായിച്ചു. ദാവീദിന്റെയും ശലോമോന്റെയും വാഴ്‌ചക്കാലത്ത്‌ രാജകീയ ഗൃഹങ്ങളും ദൈവത്തിന്റെ ആലയവും പണിയുന്നതിന്‌ അവൻ നിർമാണ സാമഗ്രികളോടൊപ്പം വിദഗ്‌ധരായ പണിക്കാരെയും അയച്ചുകൊടുത്തു. (2 ശമൂവേൽ 5:⁠11; 2 ദിനവൃത്താന്തം 2:⁠11-16) എന്നാൽ സങ്കടകരമെന്നു പറയട്ടെ, സോർ ദേശക്കാർ പിന്നീട്‌ യഹോവയുടെ ജനത്തിനെതിരെ തിരിഞ്ഞു. അങ്ങനെയൊരു സംഭവവികാസത്തിനു വഴിതെളിച്ചത്‌ എന്താണ്‌?​—⁠സങ്കീർത്തനം 83:⁠3-7; യോവേൽ 3:⁠4-6; ആമോസ്‌ 1:⁠9, 10.

നിന്റെ ഹൃദയം ഗർവ്വിച്ചു”

10, 11. (എ) ആരെ സോർ രാജാക്കന്മാരോടു താരതമ്യപ്പെടുത്താൻ കഴിയും? (ബി) ഇസ്രായേല്യരോടുള്ള സോർ നിവാസികളുടെ മനോഭാവത്തിനു മാറ്റംവരാൻ കാരണമെന്ത്‌?

10 സോർ രാജവംശത്തിന്റെ വഞ്ചന തുറന്നു കാണിക്കാനും അവരെ കുറ്റം വിധിക്കാനും യഹോവ യെഹെസ്‌കേൽ പ്രവാചകനെ നിശ്വസ്‌തനാക്കി. “സോർ രാജാവിനെ” സംബോധനചെയ്‌തുകൊണ്ടുള്ള സന്ദേശത്തിലെ പദപ്രയോഗങ്ങൾ സോർ രാജാക്കന്മാർക്കും ‘സത്യത്തിൽ നില്‌ക്കാതിരുന്ന’ ആദ്യവഞ്ചകനായ സാത്താനും ഇണങ്ങുന്നവയാണ്‌. (യെഹെസ്‌കേൽ 28:⁠12; യോഹന്നാൻ 8:⁠44) മുമ്പ്‌ യഹോവയുടെ സ്വർഗീയപുത്രന്മാരുടെ സംഘടനയിലെ ഒരു വിശ്വസ്‌ത ആത്മജീവിയായിരുന്നു സാത്താൻ. സോർ രാജവംശത്തിന്റെയും സാത്താന്റെയും അവിശ്വസ്‌തതയുടെ അടിസ്ഥാന കാരണം സംബന്ധിച്ച്‌ യഹോവയാം ദൈവം യെഹെസ്‌കേലിലൂടെ സൂചന നൽകി:

11 “നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു. . . . സകലരത്‌നങ്ങളും നിന്നെ മൂടിയിരുന്നു. . . . നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ്‌ ആകുന്നു. . . . നിന്നെ സൃഷ്ടിച്ച നാൾമുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നിഷ്‌കളങ്കനായിരുന്നു. നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്‌തു. . . . മറെക്കുന്ന കെരൂബേ, ഞാൻ നിന്നെ . . . മുടിച്ചുകളഞ്ഞു. നിന്റെ സൌന്ദര്യം നിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു, നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി.” (യെഹെസ്‌കേൽ 28:⁠13-17) അതേ, ദൈവജനത്തിനെതിരെ അക്രമം പ്രവർത്തിക്കാൻ സോർ രാജാക്കന്മാരെ പ്രേരിപ്പിച്ചത്‌ അവരുടെ അഹങ്കാരമാണ്‌. സോർ നഗരം വ്യാപാരകേന്ദ്രമെന്ന നിലയിൽ അങ്ങേയറ്റം സമ്പന്നമായിത്തീരുകയും മനോഹരമായ ഉത്‌പന്നങ്ങൾ നിമിത്തം പ്രശസ്‌തമായിത്തീരുകയും ചെയ്‌തു. (യെശയ്യാവു 23:⁠8, 9) നിഗളികളായിത്തീർന്ന സോർ രാജാക്കന്മാർ ദൈവജനത്തെ ഞെരുക്കാൻ തുടങ്ങി.

12. വഞ്ചനാത്മകമായ ഒരു ഗതി സ്വീകരിക്കുന്നതിലേക്കു സാത്താനെ നയിച്ചതെന്ത്‌, അവൻ എന്തു ചെയ്യുന്നതിൽ തുടർന്നിരിക്കുന്നു?

12 സാത്താനായിത്തീർന്ന ആത്മജീവിക്ക്‌ ദൈവം നൽകുന്ന ഏതു നിയമനവും നിറവേറ്റുന്നതിന്‌ ആവശ്യമായ ജ്ഞാനം ഉണ്ടായിരുന്നു. നന്ദിയുള്ളവനായിരിക്കുന്നതിനു പകരം അവൻ “നിഗളി”ക്കുകയും ദൈവം ഭരിക്കുന്ന വിധത്തെ പുച്ഛിക്കാൻ തുടങ്ങുകയും ചെയ്‌തു. (1 തിമൊഥെയൊസ്‌ 3:⁠6) ആദാമിന്റെയും ഹവ്വായുടെയും ആരാധനയ്‌ക്കായി വാഞ്‌ഛിക്കുന്ന അളവോളം അവൻ നിഗളിച്ചു. ആ ദുർമോഹം പാപത്തിലേക്കു നയിച്ചു. (യാക്കോബ്‌ 1:⁠14, 15) ദൈവം വിലക്കിയിരുന്ന വൃക്ഷത്തിൽനിന്നു ഭക്ഷിക്കാൻ സാത്താൻ ഹവ്വായെ വശീകരിച്ചു. പിന്നീട്‌, വിലക്കപ്പെട്ട ഫലം ഭക്ഷിക്കാൻ ആദാമിനെ പ്രേരിപ്പിക്കുന്നതിന്‌ അവൻ ഹവ്വായെ ഉപയോഗിച്ചു. (ഉല്‌പത്തി 3:⁠1-6) അങ്ങനെ ആദ്യ മനുഷ്യജോഡി തങ്ങളെ ഭരിക്കുന്നതിനുള്ള ദൈവത്തിന്റെ അവകാശത്തെ തള്ളിപ്പറയുകയും ഫലത്തിൽ സാത്താന്റെ ആരാധകരായിത്തീരുകയും ചെയ്‌തു. സാത്താന്റെ അഹങ്കാരത്തിന്‌ അതിരില്ല. തന്നെ ആരാധിക്കാനും അങ്ങനെ യഹോവയുടെ പരമാധികാരം തള്ളിക്കളയാനും സ്വർഗത്തിലും ഭൂമിയിലും ഉള്ള, ബുദ്ധിശക്തിയുള്ള സകലരെയും വശീകരിക്കാൻ അവൻ ശ്രമിച്ചിരിക്കുന്നു, എന്തിന്‌ യേശുക്രിസ്‌തുവിനെപ്പോലും.​—⁠മത്തായി 4:⁠8-10; വെളിപ്പാടു 12:⁠3, 4, 9.

13. അഹങ്കാരം എന്തു ഫലം ഉളവാക്കിയിരിക്കുന്നു?

13 അഹങ്കാരത്തിന്റെ തുടക്കം സാത്താനിൽനിന്നാണെന്ന്‌ ഇപ്പോൾ നിങ്ങൾക്കു കാണാൻ കഴിയും. അതാണ്‌ ഇന്നു ലോകത്തിൽ കാണുന്ന പാപത്തിന്റെയും കഷ്ടപ്പാടിന്റെയും ജീർണതയുടെയും കാരണം. “ഈ ലോകത്തിന്റെ ദൈവം” എന്ന നിലയിൽ, സാത്താൻ അനുചിതമായ അഭിമാനവും അഹങ്കാരവും ഉന്നമിപ്പിക്കുന്നതിൽ തുടരുകയാണ്‌. (2 കൊരിന്ത്യർ 4:⁠4) തന്റെ സമയം പരിമിതമാണെന്ന്‌ അറിയാവുന്ന അവൻ സത്യക്രിസ്‌ത്യാനികൾക്കെതിരെ പട പൊരുതുകയാണ്‌. അവരെ ദൈവത്തിൽനിന്ന്‌ അകറ്റി, സ്വാർഥസ്‌നേഹികളും തലക്കനമുള്ളവരും അഹങ്കാരികളും ആക്കിത്തീർക്കുകയെന്നതാണ്‌ അവന്റെ ലക്ഷ്യം. അത്തരം സ്വാർഥ പ്രവണതകൾ ഈ “അന്ത്യകാലത്തു” സർവസാധാരണമായിരിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു.​—⁠2 തിമൊഥെയൊസ്‌ 3:⁠1, 2; വെളിപ്പാടു 12:⁠12, 17.

14. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ ബുദ്ധിശക്തിയുള്ള തന്റെ സൃഷ്ടികളുമായി യഹോവ ഇടപെടുന്നത്‌?

14 സാത്താന്റെ അഹങ്കാരം ഉളവാക്കിയ ദുഷിച്ച ഫലങ്ങൾ യേശു ധൈര്യത്തോടെ തുറന്നുകാട്ടി. സ്വയനീതിക്കാരായ ശത്രുക്കളുടെ സാന്നിധ്യത്തിൽവെച്ച്‌, മനുഷ്യവർഗത്തോട്‌ ഇടപെടുന്നതിനുള്ള യഹോവയുടെ നിയമം കുറഞ്ഞതു മൂന്നു സന്ദർഭങ്ങളിൽ അവൻ വ്യക്തമാക്കി: “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്‌ത്തപ്പെടും; തന്നെത്താൻ താഴ്‌ത്തുന്നവൻ ഉയർത്തപ്പെടും.”​—⁠ലൂക്കൊസ്‌ 14:⁠11; 18:⁠14; മത്തായി 23:⁠12.

അഹങ്കാരത്തിനെതിരെ നിങ്ങളുടെ ഹൃദയത്തെ കാത്തുകൊള്ളുക

15, 16. ഹാഗാർ അഹങ്കാരിയായിത്തീരാൻ കാരണമെന്ത്‌?

15 പ്രമുഖ വ്യക്തികൾ ഉൾപ്പെടുന്ന ദൃഷ്ടാന്തങ്ങളാണു നാം പരിചിന്തിച്ചതെന്നു നിങ്ങൾ ശ്രദ്ധിച്ചിരിക്കും. സാധാരണക്കാർക്കു ഗർവികളായിത്തീരാനുള്ള പ്രവണത ഇല്ലെന്നാണോ അതിന്റെ അർഥം? തീർച്ചയായും അല്ല. അബ്രാഹാമിന്റെ കുടുംബത്തിൽ ഉണ്ടായ ഒരു സംഭവം പരിചിന്തിക്കുക. അവന്‌ അനന്തരാവകാശിയായി ഒരു മകൻ ഇല്ലായിരുന്നു, ഭാര്യയായ സാറായ്‌ക്ക്‌ ആകട്ടെ ഗർഭധാരണപ്രായം കഴിഞ്ഞിരുന്നു. അബ്രാഹാമിന്റെ സാഹചര്യത്തിലുള്ള ഒരു പുരുഷൻ രണ്ടാമതൊരു ഭാര്യയെ സ്വീകരിക്കുന്നതും മക്കളെ ജനിപ്പിക്കുന്നതും നാട്ടുനടപ്പായിരുന്നു. സത്യാരാധകരുടെയിടയിലെ വിവാഹം സംബന്ധിച്ച തന്റെ ആദിമ നിലവാരങ്ങൾ പുനഃസ്ഥാപിക്കാനുള്ള സമയം വന്നെത്താതിരുന്നതുകൊണ്ട്‌ ദൈവം അത്തരം വിവാഹങ്ങൾ അനുവദിച്ചിരുന്നു.​—⁠മത്തായി 19:⁠3-9.

16 തന്റെ ഭാര്യയുടെ പ്രേരണയ്‌ക്കു വഴങ്ങി, സാറായുടെ ദാസിയായിരുന്ന ഈജിപ്‌തുകാരി ഹാഗാറിൽ ഒരു പുത്രനെ ജനിപ്പിക്കാൻ അബ്രാഹാം സമ്മതിച്ചു. അവൻ അവളെ രണ്ടാം ഭാര്യയായി സ്വീകരിച്ചു, അവൾ ഗർഭിണിയായി. തനിക്കു ലഭിച്ച ബഹുമാന്യ പദവിക്കായി അവൾ അങ്ങേയറ്റം നന്ദിയുള്ളവൾ ആയിരിക്കേണ്ടതായിരുന്നു. പകരം, തന്റെ ഹൃദയത്തിൽ അഹങ്കാരം വളർന്നുവരാൻ അവൾ അനുവദിച്ചു. ബൈബിൾ വിശദീകരിക്കുന്നു: “താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിന്നു നിന്ദിതയായി.” ആ മനോഭാവം അബ്രാഹാമിന്റെ ഭവനത്തിൽ വലിയ കുഴപ്പത്തിനു കാരണമായി, സാറാ ഹാഗാറിനെ വീട്ടിൽനിന്നു പുറത്താക്കുന്ന അളവോളം അതു ചെന്നെത്തി. എന്നാൽ ഈ പ്രശ്‌നം പരിഹരിക്കുന്നതിന്‌ ഒരു മാർഗം ഉണ്ടായിരുന്നു. ദൈവത്തിന്റെ ദൂതൻ ഹാഗാറിനെ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക.” (ഉല്‌പത്തി 16:⁠4, 9) ഹാഗാർ ഈ ബുദ്ധിയുപദേശം പിൻപറ്റി സാറായോടുള്ള തന്റെ മനോഭാവത്തിനു മാറ്റം വരുത്തി. അവൾ ഒരു വലിയ ജനതയുടെ പൂർവിക ആയിത്തീർന്നു.

17, 18. നാമെല്ലാവരും അഹങ്കാരത്തിനെതിരെ ജാഗ്രത പുലർത്തേണ്ടത്‌ എന്തുകൊണ്ട്‌?

17 ഒരുവന്റെ സാഹചര്യങ്ങൾ മെച്ചപ്പെടുന്നത്‌ അഹങ്കാരത്തിനു വഴിതെളിച്ചേക്കാമെന്നാണ്‌ ഹാഗാറിന്റെ ദൃഷ്ടാന്തം പ്രകടമാക്കുന്നത്‌. ശുദ്ധഹൃദയത്തോടെ ദൈവത്തെ സേവിച്ചിട്ടുള്ള ഒരു ക്രിസ്‌ത്യാനിപോലും സമ്പത്തോ അധികാരമോ ലഭിക്കുമ്പോൾ ഗർവിഷ്‌ഠനായിത്തീർന്നേക്കാം എന്നതാണ്‌ നമുക്ക്‌ ഇതിൽനിന്നുള്ള പാഠം. ഒരു വ്യക്തിയുടെ വിജയം, ജ്ഞാനം, പ്രാപ്‌തികൾ എന്നിവയെച്ചൊല്ലി മറ്റുള്ളവർ പുകഴ്‌ത്തുമ്പോഴും അതേ മനോഭാവം വളർന്നുവന്നേക്കാം. അതേ, തന്റെ ഹൃദയത്തിൽ അഹങ്കാരം വളർന്നുവരുന്നതിനെതിരെ ഒരു ക്രിസ്‌ത്യാനി ജാഗ്രതയുള്ളവനായിരിക്കണം, വിജയം നേടുകയോ കൂടുതൽ ഉത്തരവാദിത്വം ലഭിക്കുകയോ ചെയ്യുമ്പോൾ വിശേഷിച്ചും.

18 അഹങ്കാരം ഒഴിവാക്കേണ്ടതിന്റെ ഏറ്റവും പ്രമുഖമായ കാരണം അതു സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണമാണ്‌. അവന്റെ വചനം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നേ.” (സദൃശവാക്യങ്ങൾ 21:⁠4) “ഉന്നതഭാവം” അഥവാ ‘നിഗളം’ കൂടാതെയിരിക്കാൻ “ഈ ലോകത്തിലെ ധനവാന്മാ”രായ ക്രിസ്‌ത്യാനികൾക്കു ബൈബിൾ പ്രത്യേകിച്ചു മുന്നറിയിപ്പു കൊടുക്കുന്നുവെന്നതു ശ്രദ്ധേയമാണ്‌. (1 തിമൊഥെയൊസ്‌ 6:⁠17; ആവർത്തനപുസ്‌തകം 8:⁠11-17) ധനികരല്ലാത്ത ക്രിസ്‌ത്യാനികൾ “വിടക്കുകണ്ണു” അഥവാ അസൂയ ഒഴിവാക്കണം. നിഗളം അഥവാ അഹങ്കാരം ധനികനെന്നോ ദരിദ്രനെന്നോ ഉള്ള വ്യത്യാസമില്ലാതെ ആരിലും വളർന്നുവരാമെന്ന്‌ അവർ ഓർക്കേണ്ടതാണ്‌.​—⁠മർക്കൊസ്‌ 7:⁠21-23; യാക്കോബ്‌ 4:⁠5.

19. ഉസ്സീയാവ്‌ തന്റെ സത്‌പേര്‌ നഷ്ടമാക്കിയത്‌ എങ്ങനെ?

19 മറ്റു ദുർഗുണങ്ങളും അഹങ്കാരവും ചേർന്ന്‌ യഹോവയുമായുള്ള നമ്മുടെ നല്ല ബന്ധം ഇല്ലാതാക്കുന്നു. ഉദാഹരണത്തിന്‌, ഉസ്സീയാവ്‌ രാജാവിന്റെ വാഴ്‌ചയുടെ ആദ്യകാലത്തെക്കുറിച്ചു ചിന്തിക്കുക. “അവൻ . . . യഹോവെക്കു പ്രസാദമായുള്ളതു ചെയ്‌തു. . . . അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന്നു അഭിവൃദ്ധി നല്‌കി.” (2 ദിനവൃത്താന്തം 26:⁠4, 5) എന്നാൽ സങ്കടകരമെന്നുപറയട്ടെ, ഉസ്സീയാവിന്റെ “ഹൃദയം അവന്റെ നാശത്തിന്നായിട്ടു നിഗളിച്ചു.” അങ്ങനെ അവൻ തന്റെ സത്‌പേര്‌ നഷ്ടമാക്കി. ആലയത്തിൽ കടന്ന്‌ ധൂപം കാട്ടാൻ മുതിരുന്ന അളവോളം അവൻ ഗർവിഷ്‌ഠനായിത്തീർന്നു. ആ ധിക്കാരപ്രവൃത്തി ചെയ്യരുതെന്നു പുരോഹിതന്മാർ മുന്നറിയിപ്പു നൽകിയപ്പോൾ “ഉസ്സീയാവു കോപിച്ചു.” തത്‌ഫലമായി യഹോവ അവനു കുഷ്‌ഠം വരുത്തി, ദൈവത്തിന്റെ അപ്രീതിയിൽ അവൻ മരിക്കുകയും ചെയ്‌തു.​—⁠2 ദിനവൃത്താന്തം 26:⁠16-21.

20. (എ) യെഹിസ്‌കീയാവ്‌ രാജാവിന്‌ താൻ സമ്പാദിച്ചിരുന്ന നല്ല പേര്‌ നഷ്ടമായിപ്പോകുമായിരുന്നത്‌ എങ്ങനെ? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

20 ഉസ്സീയാവിന്റെ മാതൃകയെ യെഹിസ്‌കീയാവിന്റേതുമായി ഒന്നു താരതമ്യം ചെയ്യുക. ഒരു അവസരത്തിൽ, അവൻ “നിഗളിച്ചുപോയി.” അവൻ സമ്പാദിച്ചിരുന്ന നല്ല പേര്‌ നഷ്ടമായിപ്പോകുമായിരുന്നു. സന്തോഷകരമെന്നുപറയട്ടെ, ‘തന്റെ ഗർവ്വത്തെക്കുറിച്ചു യെഹിസ്‌കീയാവ്‌ തന്നെത്താൻ താഴ്‌ത്തി.’ (2 ദിനവൃത്താന്തം 32:⁠25, 26) അവന്റെ ഗർവിനുള്ള മറുമരുന്ന്‌ താഴ്‌മയായിരുന്നുവെന്നതു ശ്രദ്ധിക്കുക. അതേ, താഴ്‌മ അഹങ്കാരത്തിനു വിപരീതമാണ്‌. അതുകൊണ്ട്‌, ക്രിസ്‌തീയ താഴ്‌മ നട്ടുവളർത്തുകയും നിലനിറുത്തുകയും ചെയ്യാൻ എങ്ങനെ കഴിയുമെന്ന്‌ അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കുന്നതായിരിക്കും.

21. താഴ്‌മയുള്ള ക്രിസ്‌ത്യാനികൾക്ക്‌ എന്തിനായി കാത്തിരിക്കാൻ കഴിയും?

21 അഹങ്കാരത്തിന്റെ ദുഷ്ടഫലങ്ങൾ നാം മറന്നുപോകാതിരിക്കട്ടെ. “ദൈവം നിഗളികളോട്‌ എതിർത്തുനില്‌ക്കുന്ന”തിനാൽ അനുചിതമായ അഭിമാനത്തെ ചെറുക്കാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം. താഴ്‌മയുള്ള ക്രിസ്‌ത്യാനികളായിരിക്കാൻ ശ്രമിച്ചുകൊണ്ട്‌, ഗർവിഷ്‌ഠരായ സകലരെയും അഹങ്കാരത്തിന്റെ സകല ഫലങ്ങളെയും ഭൂമിയിൽനിന്നു നീക്കംചെയ്യാനിരിക്കുന്ന ദൈവത്തിന്റെ മഹാദിവസത്തെ അതിജീവിക്കുന്നതിനായി നമുക്കു കാത്തിരിക്കാം. അന്ന്‌ “മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.”​—⁠യെശയ്യാവു 2:⁠17.

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

ഫറവോന്റെ അഹങ്കാരം അവൻ അപമാനിക്കപ്പെടുന്നതിലേക്കു നയിച്ചു

[24-ാം പേജിലെ ചിത്രം]

ഹാഗാറിന്റെ അവസ്ഥ മെച്ചപ്പെട്ടപ്പോൾ അവൾ അഹങ്കാരിയായിത്തീർന്നു

[25-ാം പേജിലെ ചിത്രം]

യെഹിസ്‌കീയാവ്‌ തന്നെത്താൻ താഴ്‌ത്തി ദൈവപ്രീതി വീണ്ടെടുത്തു

[26-ാം പേജിലെ ചിത്രം]

ധ്യാനിക്കുന്നതിനുള്ള ആശയങ്ങൾ

• അഹങ്കാരിയായ ഒരു വ്യക്തിയെ നിങ്ങൾ എങ്ങനെ വർണിക്കും?

• അഹങ്കാരം ഉത്ഭവിച്ചത്‌ എങ്ങനെ?

• ഒരു വ്യക്തി നിഗളിക്കാൻ എന്തെല്ലാം കാരണമായേക്കാം?

• നാം അഹങ്കാരത്തിനെതിരെ ജാഗ്രത പുലർത്തേണ്ടത്‌ എന്തുകൊണ്ട്‌?