വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങളെ ഇടറിക്കാതിരിക്കട്ടെ

മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങളെ ഇടറിക്കാതിരിക്കട്ടെ

“അന്യോന്യം പൊറുക്കുകയും ഉദാരമായി ക്ഷമിക്കുകയും ചെയ്യുവിൻ.” —കൊലോ. 3:13.

ഗീതം: 121, 75

1, 2. ദൈവജനത്തിന്‍റെ വളർച്ചയെക്കുറിച്ച് ബൈബിൾ എന്തു മുൻകൂട്ടി പറഞ്ഞിരുന്നു?

യഹോവയെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന ആളുകൾ ചേർന്ന് രൂപംകൊണ്ടിരിക്കുന്ന ഒരു സംഘടന ഇന്ന് ഭൂമിയിലുണ്ട്. അത്‌ യഹോവയുടെ സാക്ഷികളാണ്‌. അവർക്ക് തെറ്റുകളും പിഴവുകളും ഒക്കെ പറ്റുമെങ്കിലും പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് യഹോവ അവരെ നയിക്കുന്നു. യഹോവ അവരെ അനുഗ്രഹിച്ചിരിക്കുന്ന ചില വിധങ്ങൾ നമുക്ക് നോക്കാം.

2 യഹോവയെ ആരാധിച്ചിരുന്ന വളരെക്കുറച്ച് ആളുകൾ മാത്രമേ 1914-ൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ യഹോവ പ്രസംഗപ്രവർത്തനത്തെ അനുഗ്രഹിച്ചതിന്‍റെ ഫലമായി ലക്ഷങ്ങൾ ബൈബിൾസത്യം പഠിക്കുകയും യഹോവയുടെ സാക്ഷികൾ ആയിത്തീരുകയും ചെയ്‌തിരിക്കുന്നു. ഈ അത്ഭുതകരമായ പുരോഗതിയെക്കുറിച്ച് യഹോവ ഇങ്ങനെ മുൻകൂട്ടി പറഞ്ഞിരുന്നു: “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും.” (യശ. 60:22) ഈ പ്രവചനത്തിന്‍റെ നിവൃത്തി നമുക്ക് ഇന്ന് വ്യക്തമായി കാണാം. യഹോവയുടെ ജനം ഇന്ന് ഒരു വലിയ ജനതയായിരിക്കുന്നു. ഇന്നു ലോകത്തുള്ള അനേകം രാജ്യങ്ങളിലെ ജനസംഖ്യയെക്കാൾ കൂടുതലാണ്‌ യഹോവയുടെ സാക്ഷികളുടെ എണ്ണം.

3. ദൈവജനം സ്‌നേഹം കാണിച്ചിരിക്കുന്നത്‌ എങ്ങനെ?

3 ഈ അന്ത്യനാളുകളിൽ അന്യോന്യമുള്ള സ്‌നേഹം ശക്തമാക്കാൻ യഹോവ തന്‍റെ ജനത്തെ സഹായിക്കുന്നു. “ദൈവം സ്‌നേഹം” ആണ്‌; ആ ദൈവത്തെ അവർ അനുകരിക്കുന്നു. (1 യോഹ. 4:8) നിങ്ങൾ “തമ്മിൽത്തമ്മിൽ സ്‌നേഹിക്കണം” എന്ന് യേശു തന്‍റെ അനുഗാമികളോട്‌ കല്‌പിക്കുകയും, “നിങ്ങൾക്കു പരസ്‌പരം സ്‌നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്‍റെ ശിഷ്യന്മാരാകുന്നുവെന്ന് എല്ലാവരും അറിയും” എന്ന് പറയുകയും ചെയ്‌തു. (യോഹ. 13:34, 35) യുദ്ധങ്ങളിൽ ഏർപ്പെടാതിരുന്നുകൊണ്ട് യഹോവയുടെ സാക്ഷികൾ ആ സ്‌നേഹം കാണിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌, ഏകദേശം 5 കോടി 50 ലക്ഷം ആളുകൾ കൊല്ലപ്പെട്ട രണ്ടാം ലോകയുദ്ധത്തിൽ യഹോവയുടെ സാക്ഷികൾ പങ്കെടുക്കുകയോ ആരെയും കൊല്ലുകയോ ചെയ്‌തില്ല. (മീഖ 4:1, 3 വായിക്കുക.) ‘ആരുടെയും രക്തം സംബന്ധിച്ച് കുറ്റക്കാരാകാതിരിക്കാൻ’ ഇത്‌ അവരെ സഹായിച്ചു.—പ്രവൃ. 20:26.

4. ദൈവജനത്തിന്‍റെ വളർച്ച ശ്രദ്ധേയമായിരിക്കുന്നത്‌ എന്തുകൊണ്ട്?

4 ശക്തനായ ശത്രുവായ സാത്താൻ നമുക്കെതിരെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ദൈവജനത്തിന്‍റെ എണ്ണം ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുന്നു. സാത്താൻ “ഈ ലോകത്തിന്‍റെ ദൈവം” ആണ്‌. (2 കൊരി. 4:4) ഈ ലോകത്തിലെ രാഷ്‌ട്രീയസംഘടനകളെയും വാർത്താമാധ്യമങ്ങളെയും നിയന്ത്രിക്കുന്നത്‌ സാത്താനാണ്‌. ഇവ ഉപയോഗിച്ച് സുവാർത്താപ്രസംഗം നിറുത്തിക്കളയാൻ സാത്താൻ ശ്രമിക്കുന്നു. എന്നാൽ സാത്താന്‌ അതിനു കഴിയില്ല. എങ്കിലും തനിക്ക് കുറച്ചു കാലമേ ഉള്ളൂ എന്ന് അറിയാവുന്നതുകൊണ്ട് യഹോവയെ ആരാധിക്കുന്നതിൽനിന്ന് നമ്മളെ തടയാൻ സാത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.—വെളി. 12:12.

വിശ്വസ്‌തതയുടെ ഒരു പരിശോധന

5. മറ്റുള്ളവർ ചിലപ്പോഴെങ്കിലും നമ്മളെ മുറിപ്പെടുത്തിയേക്കാവുന്നത്‌ എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

5 ദൈവത്തെയും ആളുകളെയും സ്‌നേഹിക്കുന്നത്‌ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണെന്ന് ദൈവജനത്തിന്‌ അറിയാം. യേശു പറഞ്ഞു: “‘നിന്‍റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടുംകൂടെ സ്‌നേഹിക്കണം.’ ഇതാകുന്നു ഏറ്റവും വലിയതും ഒന്നാമത്തേതുമായ കൽപ്പന. രണ്ടാമത്തേത്‌ ഇതിനോടു സമം: ‘നിന്‍റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം.’” (മത്താ. 22:35-39) എങ്കിലും ആദാം പാപം ചെയ്‌തതുകൊണ്ടാണ്‌ നമ്മളെല്ലാവരും അപൂർണരായി ജനിക്കുന്നതെന്ന് ബൈബിൾ പറയുന്നു. (റോമർ 5:12, 19 വായിക്കുക.) നമ്മളെ വിഷമിപ്പിച്ചേക്കാവുന്ന എന്തെങ്കിലും സഭയിലെ ആരെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്‌തേക്കാം. അപ്പോൾ നമ്മൾ എന്ത് ചെയ്യും? അതിന്‍റെ പേരിൽ യഹോവയോടുള്ള നമ്മുടെ സ്‌നേഹം കുറഞ്ഞുപോകുമോ? നമ്മൾ ദൈവത്തോടും ദൈവജനത്തോടും വിശ്വസ്‌തരായിരിക്കുമോ? മറ്റുള്ളവരെ മുറിപ്പെടുത്തിയ ചില കാര്യങ്ങൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്‌ത ചില ദൈവദാസരെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. അവരുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാമെന്ന് നോക്കാം.

നിങ്ങൾ ഏലിയുടെ കാലത്ത്‌ ഇസ്രായേലിൽ ജീവിച്ചിരുന്ന ഒരാളായിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു? (6-‍ാ‍ം ഖണ്ഡിക കാണുക)

6. ഏത്‌ അർഥത്തിലാണ്‌ മക്കൾക്ക് ശിക്ഷണം നൽകുന്നതിൽ ഏലി പരാജയപ്പെട്ടത്‌?

6 ഇസ്രായേലിലെ മഹാപുരോഹിതനായിരുന്നു ഏലി. അദ്ദേഹത്തിന്‍റെ രണ്ടു മക്കൾ ദൈവനിയമങ്ങൾ അനുസരിച്ചിരുന്നില്ല. “ഏലിയുടെ പുത്രന്മാർ നീചന്മാരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു” എന്ന് ബൈബിൾ പറയുന്നു. (1 ശമു. 2:12) തന്‍റെ മക്കൾ ചെയ്‌തുകൊണ്ടിരുന്നത്‌ മഹാമോശം കാര്യങ്ങളായിരുന്നെന്ന് ഏലിക്ക് അറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം മക്കളെ വേണ്ടവിധത്തിൽ ഉപദേശിച്ചില്ല. ഒടുവിൽ ഏലിയെയും മക്കളെയും യഹോവ ശിക്ഷിച്ചു. അതിനുശേഷം മഹാപുരോഹിതന്മാരായി സേവിക്കാൻ ഏലിയുടെ പിൻതലമുറക്കാരെ യഹോവ അനുവദിച്ചതുമില്ല. (1 ശമു. 3:10-14) നിങ്ങൾ ഏലിയുടെ കാലത്താണ്‌ ജീവിച്ചിരുന്നതെന്ന് വിചാരിക്കുക. തന്‍റെ മക്കൾ കാട്ടിക്കൂട്ടിയ മോശമായ പ്രവൃത്തികൾ വെച്ചുപൊറുപ്പിച്ച ഏലിയുടെ പ്രവൃത്തി നിങ്ങളെ ഇടറിക്കുമായിരുന്നോ? യഹോവയിലുള്ള നിങ്ങളുടെ വിശ്വാസം ദുർബലമാകാൻ ഈ സാഹചര്യം ഇടയാക്കുമായിരുന്നോ? ഒടുവിൽ യഹോവയെ സേവിക്കുന്നത്‌ നിറുത്തിക്കളയുമായിരുന്നോ?

7. ദാവീദ്‌ ഗുരുതരമായ ഏത്‌ തെറ്റുകൾ ചെയ്‌തു, യഹോവ അവ എങ്ങനെ കൈകാര്യം ചെയ്‌തു?

7 മികച്ച ഗുണങ്ങളുള്ള ഒരാളായിരുന്നു ദാവീദ്‌. അതുകൊണ്ട് യഹോവ ദാവീദിനെ വളരെയേറെ സ്‌നേഹിച്ചിരുന്നു. (1 ശമു. 13:13, 14; പ്രവൃ. 13:22) ഈ ദാവീദുപോലും മോശമായ ചില കാര്യങ്ങൾ ചെയ്‌തു. ഊരിയാവ്‌ യുദ്ധത്തിന്‌ പോയ സമയത്ത്‌ അദ്ദേഹത്തിന്‍റെ ഭാര്യയായിരുന്ന ബത്ത്‌-ശേബയുമായി ദാവീദ്‌ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു; അവൾ ഗർഭിണിയായി. ഇത്‌ മറ്റാരും അറിയരുതെന്ന് ദാവീദ്‌ ആഗ്രഹിച്ചു. അതുകൊണ്ട് ഊരിയാവിനെ തിരികെ വിളിച്ചിട്ട് വീട്ടിലേക്ക് പോകാൻ ദാവീദ്‌ നിർബന്ധിച്ചു. ഊരിയാവ്‌ വീട്ടിൽ ചെന്ന് ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമെന്നും അങ്ങനെ കുഞ്ഞിന്‍റെ പിതൃത്വം ഊരിയാവിന്‍റെ തലയിൽ കെട്ടിവെക്കാമെന്നും ആണ്‌ ദാവീദ്‌ വിചാരിച്ചത്‌. പക്ഷേ ഊരിയാവ്‌ വീട്ടിൽ പോകാൻ തയ്യാറായില്ല. അതുകൊണ്ട് ഊരിയാവ്‌ യുദ്ധത്തിൽ കൊല്ലപ്പെടും എന്ന് ദാവീദ്‌ ഉറപ്പുവരുത്തി. ഗുരുതരമായ ഈ തെറ്റുകൾ ചെയ്‌തതുകൊണ്ട് ദാവീദിനും കുടുംബത്തിനും ഒരുപാട്‌ കഷ്ടപ്പെടേണ്ടിവന്നു. (2 ശമു. 12:9-12) എന്നിട്ടും യഹോവ ദാവീദിനോട്‌ കരുണ കാണിക്കുകയും ക്ഷമിക്കുകയും ചെയ്‌തു. കാരണം ശരി ചെയ്യാൻ ആഗ്രഹമുള്ള ഒരാളായിരുന്നു ദാവീദ്‌ എന്ന് യഹോവയ്‌ക്ക് അറിയാമായിരുന്നു. (1 രാജാ. 9:4) നിങ്ങൾ അക്കാലത്താണ്‌ ജീവിച്ചിരുന്നതെങ്കിൽ ദാവീദ്‌ ചെയ്‌തതിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുമായിരുന്നു? യഹോവയെ സേവിക്കുന്നത്‌ നിങ്ങൾ നിറുത്തിക്കളയുമായിരുന്നോ?

8. (എ) പറഞ്ഞ വാക്കു പാലിക്കുന്നതിൽ അപ്പൊസ്‌തലനായ പത്രോസ്‌ പരാജയപ്പെട്ടത്‌ എങ്ങനെ? (ബി) പത്രോസ്‌ തെറ്റു ചെയ്‌തെങ്കിലും യഹോവ എന്തുകൊണ്ടാണ്‌ പത്രോസിനെ പിന്നീടും ഉപയോഗിച്ചത്‌?

8 ബൈബിളിലുള്ള മറ്റൊരു ഉദാഹരണം അപ്പൊസ്‌തലനായ പത്രോസിന്‍റേതാണ്‌. അപ്പൊസ്‌തലനായി യേശു തിരഞ്ഞെടുത്ത ഈ ശിഷ്യൻപോലും ശരിയല്ലാത്ത ചിലതൊക്കെ പറയുകയും പ്രവർത്തിക്കുകയും ചെയ്‌തിട്ടുണ്ട്. ഉദാഹരണത്തിന്‌, ആരൊക്കെ തള്ളിപ്പറഞ്ഞാലും താൻ യേശുവിനെ തള്ളിപ്പറയില്ലെന്ന് പത്രോസ്‌ പറഞ്ഞു. (മർക്കോ. 14:27-31, 50) എന്നാൽ യേശുവിനെ അറസ്റ്റു ചെയ്‌തപ്പോൾ പത്രോസ്‌ ഉൾപ്പെടെ എല്ലാ അപ്പൊസ്‌തലന്മാരും യേശുവിനെ വിട്ട് ഓടിപ്പോയി. യേശുവിനെ അറിയില്ലെന്നുപോലും മൂന്നുവട്ടം പത്രോസ്‌ പറഞ്ഞു. (മർക്കോ. 14:53, 54, 66-72) എങ്കിലും ചെയ്‌ത കാര്യം ഓർത്ത്‌ പത്രോസിന്‌ വലിയ വിഷമം തോന്നി. അതുകൊണ്ട് യഹോവ പത്രോസിനോട്‌ ക്ഷമിക്കുകയും പത്രോസിനെ വീണ്ടും ഉപയോഗിക്കുകയും ചെയ്‌തു. പത്രോസ്‌ അന്നു ചെയ്‌ത കാര്യങ്ങൾ കണ്ട ഒരു ശിഷ്യനായിരുന്നു നിങ്ങൾ എങ്കിൽ യഹോവയോടുള്ള നിങ്ങളുടെ വിശ്വസ്‌തതയെ അത്‌ ബാധിക്കുമായിരുന്നോ?

9. യഹോവ എപ്പോഴും നീതിയോടെ കാര്യങ്ങൾ ചെയ്യുമെന്ന് വിശ്വസിക്കാവുന്നത്‌ എന്തുകൊണ്ട്?

9 യഹോവയുടെ ദാസരിൽ ചിലർ മോശമായ കാര്യങ്ങൾ ചെയ്യുകയും മറ്റുള്ളവരെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ഈ ഉദാഹരണങ്ങളിൽനിന്ന് നമ്മൾ മനസ്സിലാക്കി. ഇന്ന് ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ നിങ്ങൾ യോഗങ്ങൾക്ക് പോകാതിരിക്കുമോ? ദൈവത്തെയും ദൈവജനത്തെയും പാടേ ഉപേക്ഷിക്കുമോ? എന്നാൽ യഹോവ കരുണയുള്ളവനാണെന്നും ആളുകൾ മാനസാന്തരപ്പെടാൻവേണ്ടി കാത്തിരിക്കുകയാണെന്നും ഓർക്കുക. ഇനി, ഗുരുതരമായ തെറ്റു ചെയ്‌ത ചിലർക്ക് അതിൽ ഒരു ഖേദവും തോന്നുന്നില്ലായിരിക്കാം. ഇക്കാര്യം യഹോവയ്‌ക്ക് അറിയാമെന്നും വേണ്ടസമയത്ത്‌ വേണ്ടതുപോലെ കൈകാര്യം ചെയ്യുമെന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? വേണ്ടിവന്നാൽ തെറ്റുകാരനെ യഹോവ സഭയിൽനിന്ന് പുറത്താക്കുകപോലും ചെയ്‌തേക്കാം. യഹോവ എപ്പോഴും ശരിയായതും നീതിയായതും മാത്രമേ ചെയ്യൂ എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

വിശ്വസ്‌തരായിരിക്കുക

10. യൂദാ ഈസ്‌കര്യോത്തായും പത്രോസും തെറ്റു ചെയ്‌തപ്പോൾ യേശു ആരെ കുറ്റപ്പെടുത്തിയില്ല?

10 തങ്ങൾക്ക് ചുറ്റുമുള്ള ആളുകൾ ഗുരുതരമായ തെറ്റുകൾ ചെയ്‌തപ്പോൾപ്പോലും യഹോവയോടും തന്‍റെ ജനത്തോടും വിശ്വസ്‌തരായിരുന്ന പലരെക്കുറിച്ചും നമ്മൾ ബൈബിളിൽ വായിക്കുന്നുണ്ട്. അതിന്‌ ഉത്തമ ഉദാഹരണമാണ്‌ യേശു. പിതാവിന്‍റെ സഹായത്തിനായി ഒരു രാത്രി മുഴുവൻ പ്രാർഥിച്ചതിനു ശേഷമാണ്‌ യേശു 12 അപ്പൊസ്‌തലന്മാരെ തിരഞ്ഞെടുത്തത്‌. എന്നിട്ടും അതിൽ ഒരാളായിരുന്ന യൂദാ ഈസ്‌കര്യോത്താ യേശുവിനെ ഒറ്റിക്കൊടുത്തു. പത്രോസ്‌ അപ്പൊസ്‌തലൻ യേശുവിനെ അറിയില്ലെന്നു പറയുകയും ചെയ്‌തു. (ലൂക്കോ. 6:12-16; 22:2-6, 31, 32) അവർ യേശുവിനെ വിഷമിപ്പിച്ചപ്പോൾ യേശു യഹോവയെയോ മറ്റ്‌ ശിഷ്യന്മാരെയോ കുറ്റപ്പെടുത്തിയില്ല. പകരം, യേശു പിതാവിനോട്‌ പറ്റിനിന്ന് പിതാവിനെ വിശ്വസ്‌തമായി സേവിച്ചു. പ്രതിഫലമായി, യഹോവ യേശുവിനെ ഉയിർപ്പിക്കുകയും സ്വർഗരാജ്യത്തിന്‍റെ രാജാവാക്കുകയും ചെയ്‌തു.—മത്താ. 28:7, 18-20.

11. ഇക്കാലത്തെ യഹോവയുടെ ദാസരെക്കുറിച്ച് ബൈബിൾ മുൻകൂട്ടി പറഞ്ഞത്‌ എന്താണ്‌?

11 യഹോവയോടും യഹോവയുടെ ജനത്തോടും വിശ്വസ്‌തരായിരിക്കണമെന്ന് യേശുവിന്‍റെ മാതൃക നമ്മളെ പഠിപ്പിക്കുന്നു. വിശ്വസ്‌തരായിരിക്കാൻ നമുക്ക് തക്ക കാരണങ്ങളുണ്ട്. ഈ അന്ത്യനാളുകളിൽ തന്‍റെ ദാസരെ യഹോവ വഴി നടത്തുന്നത്‌ നമുക്ക് കാണാനാകും. ലോകവ്യാപകമായി പ്രസംഗവേല ചെയ്യാൻ യഹോവ അവരെ സഹായിക്കുന്നു. ഈ വേല ചെയ്യുന്ന ഒരേ ഒരു കൂട്ടം അവർ മാത്രമാണ്‌. അവർ യഥാർഥത്തിൽ ഐക്യവും സന്തോഷവും ഉള്ളവരാണ്‌. കാരണം യഹോവയാണ്‌ അവരെ പഠിപ്പിക്കുന്നത്‌. പിൻവരുന്ന വാക്കുകളിലൂടെ യഹോവ അതാണ്‌ പറഞ്ഞത്‌: “എന്‍റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും.”—യശ. 65:14.

12. മറ്റുള്ളവരുടെ തെറ്റുകളെ നമ്മൾ എങ്ങനെ വീക്ഷിക്കണം?

12 പല നല്ല കാര്യങ്ങളും ചെയ്യാൻ യഹോവ നമ്മളെ സഹായിക്കുകയും വഴിനയിക്കുകയും ചെയ്യുന്നതുകൊണ്ട് നമ്മൾ വളരെ സന്തോഷമുള്ളവരാണ്‌. എന്നാൽ സാത്താന്‍റെ ലോകത്തിന്‍റെ ഭാഗമായിരിക്കുന്നവർക്ക് യഥാർഥ സന്തോഷമില്ലെന്നു മാത്രമല്ല ഭാവിയെക്കുറിച്ച് ഒരു പ്രത്യാശയുമില്ല. അങ്ങനെയെങ്കിൽ, സഭയിലുള്ള ആരെങ്കിലും തെറ്റായ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്‌താൽ അത്‌ യഹോവയുടെയോ യഹോവയുടെ ജനത്തിന്‍റെയോ കുറ്റമായി കാണുന്നത്‌ എത്ര ബുദ്ധിശൂന്യവും ന്യായരഹിതവും ആയിരിക്കും! പകരം, നമ്മൾ യഹോവയോട്‌ വിശ്വസ്‌തരായിരിക്കുകയും യഹോവയുടെ മാർഗനിർദേശം പിൻപറ്റുകയും വേണം. മറ്റുള്ളവരുടെ തെറ്റുകളെ എങ്ങനെ വീക്ഷിക്കണമെന്നും അതിനോട്‌ എങ്ങനെ പ്രതികരിക്കണമെന്നും നമ്മൾ പഠിക്കണം.

നിങ്ങൾ എങ്ങനെ പ്രതികരിക്കണം?

13, 14. (എ) നമ്മൾ പരസ്‌പരം ക്ഷമിക്കേണ്ടത്‌ എന്തുകൊണ്ട്? (ബി) ഏത്‌ വാഗ്‌ദാനത്തെക്കുറിച്ച് നമ്മൾ എപ്പോഴും ഓർക്കണം?

13 സഹോദരങ്ങളിൽ ആരെങ്കിലും നിങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്ന വിധത്തിൽ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നെങ്കിൽ എന്തു ചെയ്യണം? ബൈബിൾ തരുന്ന ഉപദേശം ഇതാണ്‌: “നിന്‍റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാർവ്വിൽ അല്ലോ നീരസം വസിക്കുന്നത്‌.” (സഭാ. 7:9) നമ്മളെല്ലാവരും അപൂർണരും തെറ്റുകൾ ചെയ്യുന്നവരും ആണ്‌. അതുകൊണ്ട് നമ്മുടെ സഹോദരങ്ങൾ പറയുന്നതും ചെയ്യുന്നതും എല്ലായ്‌പോഴും ശരിയായിരിക്കും എന്ന് പ്രതീക്ഷിക്കാൻ പാടില്ല. അവരുടെ പിഴവുകളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നതും നമുക്ക് ഗുണം ചെയ്യില്ല. അങ്ങനെ ചെയ്‌താൽ യഹോവയെ സേവിക്കുന്നതിലുള്ള നമ്മുടെ സന്തോഷം നഷ്ടപ്പെട്ടേക്കാം. അതുമാത്രമല്ല, യഹോവയിലുള്ള നമ്മുടെ വിശ്വാസം ദുർബലമാകാനും യഹോവയുടെ സംഘടന ഉപേക്ഷിച്ച് പോകാൻപോലും അത്‌ കാരണമായേക്കാം. അപ്പോൾ നമുക്ക് ദൈവേഷ്ടം ചെയ്യാനുള്ള പദവി മാത്രമല്ല, പുതിയ ലോകത്തിൽ ജീവിക്കാനുള്ള പ്രത്യാശയും നഷ്ടപ്പെടും.

14 അങ്ങനെയെങ്കിൽ, മറ്റാരെങ്കിലും നിങ്ങളെ ഇടറിക്കുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ യഹോവയെ സേവിക്കുന്നതിലുള്ള സന്തോഷം നിലനിറുത്താൻ നിങ്ങളെ എന്ത് സഹായിക്കും? ആശ്വാസം തരുന്ന പിൻവരുന്ന വാഗ്‌ദാനം എല്ലായ്‌പോഴും ഓർക്കുക: “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.” (യശ. 65:17; 2 പത്രോ. 3:13) യഹോവയോട്‌ വിശ്വസ്‌തരാണെങ്കിൽ ഈ അനുഗ്രഹങ്ങളെല്ലാം യഹോവ നിങ്ങൾക്ക് തരും.

15. മറ്റുള്ളവർ പിഴവുകൾ വരുത്തുമ്പോൾ നമ്മൾ എന്ത് ചെയ്യണമെന്നാണ്‌ യേശു പറഞ്ഞത്‌?

15 നമ്മൾ ഇപ്പോൾ പുതിയ ലോകത്തിലല്ല ജീവിക്കുന്നത്‌; അതുകൊണ്ട്, നമ്മളെ ആരെങ്കിലും വേദനിപ്പിക്കുന്നെങ്കിൽ ആ സാഹചര്യത്തിൽ നമ്മൾ എന്ത് ചെയ്യാനാണ്‌ യഹോവ ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കണം. ഉദാഹരണത്തിന്‌, യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ മറ്റുള്ളവരുടെ പിഴവുകൾ ക്ഷമിച്ചാൽ നിങ്ങളുടെ സ്വർഗീയ പിതാവ്‌ നിങ്ങളോടും ക്ഷമിക്കും. എന്നാൽ നിങ്ങൾ അവരുടെ പിഴവുകൾ ക്ഷമിക്കാതിരുന്നാലോ, നിങ്ങളുടെ പിതാവ്‌ നിങ്ങളുടെ പിഴവുകളും ക്ഷമിക്കുകയില്ല.” ‘ഏഴുതവണ ക്ഷമിച്ചാൽ മതിയോ’ എന്ന് പത്രോസ്‌ ചോദിച്ചപ്പോൾ യേശുവിന്‍റെ മറുപടി ഇതായിരുന്നു: “ഏഴല്ല, എഴുപത്തി ഏഴു തവണ എന്നു ഞാൻ നിന്നോടു പറയുന്നു.” മറ്റുള്ളവരോട്‌ ക്ഷമിക്കാൻ എപ്പോഴും മനസ്സു കാണിക്കണമെന്നാണ്‌ യേശു നമ്മളെ പഠിപ്പിച്ചത്‌.—മത്താ. 6:14, 15; 18:21, 22.

16. യോസേഫ്‌ വെച്ച നല്ല മാതൃക എന്താണ്‌?

16 മറ്റുള്ളവർ നമ്മളെ നിരാശപ്പെടുത്തുമ്പോൾ പ്രതികരിക്കേണ്ടത്‌ എങ്ങനെയെന്ന് യോസേഫിന്‍റെ മാതൃകയിൽനിന്ന് നമ്മൾ പഠിക്കുന്നു. യാക്കോബിന്‍റെയും റാഹേലിന്‍റെയും രണ്ട് മക്കളിൽ മൂത്തവനായിരുന്നു യോസേഫ്‌. യാക്കോബിന്‌ വേറെയും പത്ത്‌ ആൺമക്കളുണ്ടായിരുന്നു. എന്നാൽ യാക്കോബ്‌ ഏറ്റവും അധികം സ്‌നേഹിച്ചിരുന്നത്‌ യോസേഫിനെ ആയിരുന്നു. അതുകൊണ്ട് ചേട്ടന്മാർക്ക് യോസേഫിനോട്‌ കടുത്ത അസൂയ തോന്നി. യോസേഫിനോട്‌ അത്രമേൽ വെറുപ്പ് ആയിരുന്നതുകൊണ്ട് അവർ യോസേഫിനെ ഒരു അടിമയായി വിറ്റു. അങ്ങനെ യോസേഫ്‌ ഈജിപ്‌തിലെത്തി. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈജിപ്‌തിലെ രാജാവിന്‌ യോസേഫിന്‍റെ നല്ല പ്രവൃത്തികളിൽ മതിപ്പ് തോന്നി. അപ്പോൾ അദ്ദേഹം യോസേഫിനെ രാജാവ്‌ കഴിഞ്ഞാൽ അടുത്ത സ്ഥാനമുള്ള ആളായി നിയമിച്ചു. പിന്നീട്‌ ഒരു ക്ഷാമം ഉണ്ടായപ്പോൾ ആഹാരം വാങ്ങാനായി യോസേഫിന്‍റെ ചേട്ടന്മാർ ഈജിപ്‌തിലെത്തി. അവർക്ക് യോസേഫിനെ തിരിച്ചറിയാനായില്ലെങ്കിലും യോസേഫിന്‌ അവരെ മനസ്സിലായി. അവർ മുമ്പ് തന്നോട്‌ വളരെ മോശമായി പെരുമാറിയിട്ടുണ്ടായിരുന്നെങ്കിലും യോസേഫ്‌ അവരോട്‌ പ്രതികാരം ചെയ്‌തില്ല. പകരം, അവർക്ക് ശരിക്കും മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയാൻ അവരെ പരീക്ഷിച്ചു. മാറ്റം വന്നിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടപ്പോൾ താൻ അവരുടെ സഹോദരനായ യോസേഫ്‌ ആണെന്ന് അവരോട്‌ തുറന്നു പറഞ്ഞു. പിന്നീട്‌, അവരെ ആശ്വസിപ്പിച്ചുകൊണ്ട് യോസേഫ്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും.”—ഉൽപ. 50:21.

17. മറ്റുള്ളവർ പിഴവുകൾ വരുത്തുമ്പോൾ എന്ത് ചെയ്യാനാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌?

17 എല്ലാവർക്കും തെറ്റുപറ്റാവുന്നതുകൊണ്ട് ചിലപ്പോൾ നിങ്ങളും മറ്റുള്ളവരെ വിഷമിപ്പിച്ചേക്കാം. നിങ്ങൾ ആരെയെങ്കിലും വിഷമിപ്പിച്ചതായി തിരിച്ചറിയുകയാണെങ്കിൽ ബൈബിളിന്‍റെ ഉപദേശം പിൻപറ്റുക. അവരോട്‌ ക്ഷമ ചോദിക്കുക, അവരുമായി സമാധാനത്തിലാകാൻ ശ്രമിക്കുക. (മത്തായി 5:23, 24 വായിക്കുക.) മറ്റുള്ളവർ നമ്മളോട്‌ ക്ഷമിക്കുമ്പോൾ അത്‌ നമ്മൾ വിലമതിക്കുന്നു. അതുകൊണ്ട് നമ്മൾ മറ്റുള്ളവരോടും ക്ഷമിക്കണം. കൊലോസ്യർ 3:13-ൽ ഇങ്ങനെ പറയുന്നു: “ഒരുവനു മറ്റൊരുവനെതിരെ പരാതിക്കു കാരണമുണ്ടായാൽത്തന്നെ അന്യോന്യം പൊറുക്കുകയും ഉദാരമായി ക്ഷമിക്കുകയും ചെയ്യുവിൻ. യഹോവ നിങ്ങളോട്‌ ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുവിൻ.” നമുക്ക് സഹോദരങ്ങളോട്‌ യഥാർഥത്തിൽ സ്‌നേഹമുണ്ടെങ്കിൽ കഴിഞ്ഞ കാലത്ത്‌ അവർ ചെയ്‌ത എന്തിന്‍റെയെങ്കിലും പേരിൽ അവരോട്‌ നമ്മൾ നീരസം വെച്ചുകൊണ്ടിരിക്കില്ല. (1 കൊരി. 13:5) നമ്മൾ മറ്റുള്ളവരോട്‌ ക്ഷമിക്കുന്നെങ്കിൽ യഹോവ നമ്മളോടും ക്ഷമിക്കും. അതുകൊണ്ട് മറ്റുള്ളവർ പിഴവുകൾ വരുത്തുമ്പോൾ നമുക്ക് അവരോട്‌ കരുണയോടെ ഇടപെടാം. കാരണം നമ്മുടെ പിതാവായ യഹോവ കരുണയുള്ളവനാണ്‌. —സങ്കീർത്തനം 103:12-14 വായിക്കുക.