വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മളെ മനയുന്ന യഹോവയോട്‌ വിലമതിപ്പുള്ളവരായിരിക്കുക

നമ്മളെ മനയുന്ന യഹോവയോട്‌ വിലമതിപ്പുള്ളവരായിരിക്കുക

‘യഹോവേ, നീ ഞങ്ങളെ മനയുന്നവൻ ആകുന്നു; ഞങ്ങൾ എല്ലാവരും നിന്‍റെ കൈപ്പണിയത്രേ.’—യശ. 64:8.

ഗീതം: 89, 26

1. യഹോവ വലിയ കുശവൻ ആയിരിക്കുന്നത്‌ എന്തുകൊണ്ട്?

ഒരു ചൈനീസ്‌ കളിമൺപാത്രം 2010 നവംബറിൽ ഏഴു കോടി ഡോളറിനാണ്‌ ഇംഗ്ലണ്ടിൽ ലേലത്തിന്‌ വെച്ചത്‌. കളിമണ്ണുപോലെ വിലകുറഞ്ഞ ഒരു സാധാരണ വസ്‌തുവിൽനിന്ന് ഒരു കുശവൻ വിലപിടിപ്പുള്ള മനോഹരമായൊരു പാത്രം മനയുന്നത്‌ വിസ്‌മയംതന്നെ! നമ്മളെ മനയുന്ന യഹോവ മനുഷ്യകുശവന്മാരെക്കാൾ വളരെ ഉന്നതനാണ്‌. “നിലത്തെ പൊടികൊണ്ട്” യഹോവ ഒരു പൂർണമനുഷ്യനെ ഉണ്ടാക്കിയെന്ന് ബൈബിൾ പറയുന്നു. (ഉൽപ. 2:7) ആ മനുഷ്യൻ, അതായത്‌ ആദാം ദൈവത്തിന്‍റെ ഗുണങ്ങൾ അനുകരിക്കാൻ പറ്റിയ വിധത്തിൽ സൃഷ്ടിക്കപ്പെട്ട “ദൈവത്തിന്‍റെ മകൻ” ആയിരുന്നു.—ലൂക്കോ. 3:38.

2, 3. മാനസാന്തരപ്പെട്ട ഇസ്രായേല്യരുടെ മനോഭാവം നമുക്ക് എങ്ങനെ അനുകരിക്കാം?

2 സ്രഷ്ടാവിനെതിരെ മത്സരിച്ചപ്പോൾ ആദാം ദൈവത്തിന്‍റെ മകൻ അല്ലാതായി. എന്നാൽ ആദാമിന്‍റെ പിൻതലമുറക്കാരിൽ പലരും യഹോവയെ ഭരണാധികാരിയായി തിരഞ്ഞെടുത്തിട്ടുണ്ട്. (എബ്രാ. 12:1) സ്രഷ്ടാവിനെ താഴ്‌മയോടെ അനുസരിച്ചുകൊണ്ട് സാത്താനെയല്ല, ദൈവത്തെയാണ്‌ പിതാവും മനയുന്നവനും ആയി തങ്ങൾക്ക് വേണ്ടതെന്ന് അവർ തെളിയിച്ചിരിക്കുന്നു. (യോഹ. 8:44) ദൈവത്തോടുള്ള അവരുടെ വിശ്വസ്‌തത മാനസാന്തരപ്പെട്ട ഇസ്രായേല്യരുടെ ഈ വാക്കുകൾ നമ്മളെ ഓർമിപ്പിക്കുന്നു: “യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്‍റെ കൈപ്പണിയത്രേ.”—യശ. 64:8.

3 യഹോവയുടെ ആരാധകർ താഴ്‌മയും അനുസരണവും കാണിക്കാൻ ഇന്നും കഠിനശ്രമം ചെയ്യുന്നു. യഹോവയെ പിതാവ്‌ എന്നു വിളിക്കാനാകുന്നത്‌ ഒരു ബഹുമതിയായി അവർ കാണുന്നു. യഹോവതന്നെ അവരെ മനയണമെന്നാണ്‌ അവർ ആഗ്രഹിക്കുന്നത്‌. വിലയേറിയ ഒരു പാത്രമായി നമ്മളെ രൂപപ്പെടുത്താൻ യഹോവയ്‌ക്ക് കഴിയുംവിധം പതംവന്ന കളിമണ്ണുപോലെയാകാൻ നമ്മൾ ഒരുക്കമുള്ളവരാണോ? ദൈവം ഇപ്പോഴും മനഞ്ഞുകൊണ്ടിരിക്കുന്ന പാത്രങ്ങളായിട്ടാണോ സഹോദരങ്ങളെ നമ്മൾ കാണുന്നത്‌? ഇക്കാര്യത്തിൽ നമ്മളെ സഹായിക്കുന്ന മൂന്നു സംഗതികൾ നമുക്ക് നോക്കാം. താൻ മനയാൻ ഉദ്ദേശിക്കുന്നവരെ യഹോവ തിരഞ്ഞെടുക്കുന്നത്‌ എങ്ങനെ? അവരെ എന്തിനാണ്‌ മനയുന്നത്‌? എങ്ങനെയാണ്‌ മനയുന്നത്‌?

താൻ മനയാൻ ഉദ്ദേശിക്കുന്നവരെ യഹോവ തിരഞ്ഞെടുക്കുന്നു

4. മനയാൻ ഉദ്ദേശിക്കുന്നവരെ യഹോവ തിരഞ്ഞെടുക്കുന്നത്‌ എങ്ങനെയാണ്‌? ഉദാഹരണങ്ങൾ നൽകുക.

4 യഹോവ ആളുകളെ വീക്ഷിക്കുന്നത്‌ നമ്മൾ വീക്ഷിക്കുന്നതുപോലെയല്ല. യഹോവ ഓരോരുത്തരുടെയും ഹൃദയങ്ങളെ പരിശോധിക്കുകയും നമ്മൾ ഓരോരുത്തരും എങ്ങനെയുള്ളവരാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. (1 ശമുവേൽ 16:7ബി വായിക്കുക.) ക്രിസ്‌തീയസഭ രൂപീകരിച്ചപ്പോൾ യഹോവ അത്‌ തെളിയിച്ചു. വിലകെട്ടവരെന്ന് മറ്റുള്ളവർ കരുതിയേക്കാവുന്നവരെ യഹോവ തന്നിലേക്കും തന്‍റെ പുത്രനിലേക്കും ആകർഷിച്ചു. (യോഹ. 6:44) അത്തരമൊരു വ്യക്തിയായിരുന്നു പരീശനായ ശൗൽ. അദ്ദേഹം “ദൈവദൂഷകനും പീഡകനും ധിക്കാരിയും ആയിരുന്നു.” (1 തിമൊ. 1:13) എന്നാൽ യഹോവ ശൗലിന്‍റെ ഹൃദയം പരിശോധിച്ചപ്പോൾ ഉപയോഗശൂന്യമായ കളിമണ്ണായല്ല അതിനെ കണ്ടത്‌. (സദൃ. 17:3) പകരം, മാന്യമായ ഉപയോഗത്തിനുള്ള പാത്രമായി രൂപപ്പെടുത്താൻ കഴിയുന്ന ഒരാളായാണ്‌ യഹോവ അദ്ദേഹത്തെ കണ്ടത്‌. “വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേൽമക്കളുടെയും മുമ്പാകെ” ദൈവത്തിന്‍റെ നാമം വഹിക്കാനായി ‘തിരഞ്ഞെടുത്ത ഒരു പാത്രമായിരുന്നു’ ശൗൽ. (പ്രവൃ. 9:15) ‘മാന്യമായ കാര്യത്തിന്‌’ ഉപയോഗിക്കാൻ യഹോവ മറ്റു പലരെയും തിരഞ്ഞെടുത്തിട്ടുണ്ട്. മുമ്പ് മദ്യപാനികളും കള്ളന്മാരും ആയിരുന്നവരും അസാന്മാർഗികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരും ഒക്കെ അതിലുൾപ്പെടുന്നു. (റോമ. 9:21; 1 കൊരി. 6:9-11) അവർ തിരുവെഴുത്തുകൾ പഠിച്ചപ്പോൾ യഹോവയിലുള്ള അവരുടെ വിശ്വാസം ശക്തമാകുകയും തങ്ങളെ രൂപപ്പെടുത്താൻ യഹോവയെ അവർ അനുവദിക്കുകയും ചെയ്‌തു.

5, 6. നമ്മളെ മനയുന്നവനായ യഹോവയിലുള്ള ആശ്രയം (എ) പ്രദേശത്തുള്ളവരോടുള്ള മനോഭാവത്തെ സ്വാധീനിക്കുന്നത്‌ എങ്ങനെ? (ബി) നമ്മുടെ സഹോദരങ്ങളോടുള്ള മനോഭാവത്തെ സ്വാധീനിക്കുന്നത്‌ എങ്ങനെ?

5 ആത്മാർഥഹൃദയരെ തിരഞ്ഞെടുക്കാനും തന്നിലേക്ക് ആകർഷിക്കാനും യഹോവയ്‌ക്ക് പ്രാപ്‌തിയുണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ്‌ സഭയിലോ വയൽസേവനപ്രദേശത്തോ ഉള്ളവരെ നമ്മൾ വിധിക്കാൻ പാടില്ലാത്തത്‌. ദൃഷ്ടാന്തത്തിന്‌, യഹോവയുടെ സാക്ഷികൾ സന്ദർശിക്കുമ്പോഴൊക്കെ മൈക്കിളിന്‍റെ പ്രതികരണം എന്തായിരുന്നെന്ന് നോക്കാം. അദ്ദേഹം പറയുന്നു: “ഞാൻ അവരെ കണ്ട ഭാവം നടിക്കാതെ മുഖം തിരിക്കുമായിരുന്നു. വളരെ മോശമായിട്ടാണ്‌ ഞാൻ അവരോട്‌ ഇടപെട്ടിരുന്നത്‌. അങ്ങനെയിരിക്കെ ഞാൻ ഒരു കുടുംബവുമായി പരിചയത്തിലായി. അവരുടെ നല്ല പെരുമാറ്റത്തിൽ എനിക്ക് മതിപ്പു തോന്നി. അവർ യഹോവയുടെ സാക്ഷികളാണെന്ന് അറിഞ്ഞ ദിവസം ഞാൻ ഞെട്ടിപ്പോയി! എന്‍റെ മുൻവിധിയുടെ കാരണം പരിശോധിക്കാൻ അവരുടെ പെരുമാറ്റം എന്നെ പ്രേരിപ്പിച്ചു. യഹോവയുടെ സാക്ഷികളോടുള്ള എന്‍റെ മനോഭാവം വസ്‌തുതകളുടെ അടിസ്ഥാനത്തിലല്ല, അജ്ഞതയുടെയും കേട്ടുകേൾവിയുടെയും അടിസ്ഥാനത്തിൽ ആയിരുന്നെന്ന് ഞാൻ വൈകാതെ തിരിച്ചറിഞ്ഞു.” കൂടുതൽ കാര്യങ്ങൾ അറിയാനും ഒരു ബൈബിൾപഠനം സ്വീകരിക്കാനും മൈക്കിൾ ആഗ്രഹിച്ചു. പിന്നീട്‌ സ്‌നാനമേറ്റ അദ്ദേഹം ഒരു മുഴുസമയസേവകനായിത്തീർന്നു.

6 യഹോവയാണ്‌ നമ്മളെയെല്ലാം മനയുന്നതെന്ന് തിരിച്ചറിയുമ്പോൾ സഹോദരങ്ങളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റം വരും. മനഞ്ഞുകഴിഞ്ഞ പാത്രമായിട്ടല്ല, മനഞ്ഞുകൊണ്ടിരിക്കുന്ന പാത്രമായിട്ടാണ്‌ നമ്മൾ സഹോദരങ്ങളെ കാണുന്നത്‌. യഹോവയും അവരെ അങ്ങനെതന്നെയാണ്‌ വീക്ഷിക്കുന്നത്‌. അവർ യഥാർഥത്തിൽ എങ്ങനെയുള്ളവരാണെന്നും അവരുടെ അപൂർണത താത്‌കാലികം മാത്രമാണെന്നും യഹോവയ്‌ക്ക് അറിയാം. അവർക്ക് ഓരോരുത്തർക്കും എങ്ങനെയുള്ള വ്യക്തികൾ ആയിത്തീരാനാകുമെന്നും യഹോവയ്‌ക്ക് അറിയാം. (സങ്കീ. 130:3) സഹോദരങ്ങളോട്‌ ഇതേ മനോഭാവം കാണിച്ചുകൊണ്ട് നമുക്ക് യഹോവയെ അനുകരിക്കാം. പുരോഗതി വരുത്താൻ സഹോദരങ്ങളെ സഹായിച്ചുകൊണ്ട്, മനയുന്നതിൽ യഹോവയോടൊപ്പം പ്രവർത്തിക്കാൻപോലും നമുക്ക് കഴിയും. (1 തെസ്സ. 5:14, 15) ഇക്കാര്യത്തിൽ സഭയിലെ മൂപ്പന്മാർ ഒരു നല്ല മാതൃകയായിരിക്കണം.—എഫെ. 4:8, 11-13.

എന്തുകൊണ്ടാണ്‌ യഹോവ നമ്മളെ മനയുന്നത്‌?

7. യഹോവയുടെ ശിക്ഷണം നിങ്ങൾ വിലമതിക്കുന്നത്‌ എന്തുകൊണ്ട്?

7 ‘മാതാപിതാക്കൾ എനിക്കു തന്ന ശിക്ഷണത്തിന്‍റെ വില ഞാൻ മനസ്സിലാക്കിയത്‌ എനിക്കു മക്കൾ ഉണ്ടായപ്പോഴാണ്‌’ എന്ന് ചിലർ പറഞ്ഞേക്കാം. സ്‌നേഹത്തിന്‍റെ തെളിവാണ്‌ ശിക്ഷണമെന്ന് വളർന്നുവരുമ്പോൾ നമ്മൾ മനസ്സിലാക്കും. അപ്പോൾ നമ്മൾ അത്‌ വിലമതിക്കും. (എബ്രായർ 12:5, 6, 11 വായിക്കുക.) യഹോവ നമ്മളെ മക്കളെപ്പോലെയാണ്‌ സ്‌നേഹിക്കുന്നത്‌. അതുകൊണ്ട് ക്ഷമയോടെ നമുക്ക് ശിക്ഷണം തരുന്നു അഥവാ നമ്മളെ മനയുന്നു. നമ്മൾ ജ്ഞാനികളും സന്തുഷ്ടരും ആയിരിക്കാനും ഒരു പിതാവിനെ സ്‌നേഹിക്കുന്നതുപോലെ തന്നെ സ്‌നേഹിക്കാനും യഹോവ ആഗ്രഹിക്കുന്നു. (സദൃ. 23:15) നമ്മൾ കഷ്ടപ്പെടാനും മാനസാന്തരമില്ലാത്ത പാപികളായി മരിക്കാനും യഹോവ ആഗ്രഹിക്കുന്നില്ല.—എഫെ. 2:2, 3.

8, 9. യഹോവ ഇന്ന് നമ്മളെ എങ്ങനെയാണ്‌ പഠിപ്പിക്കുന്നത്‌, ഈ വിദ്യാഭ്യാസം ഭാവിയിൽ എങ്ങനെ തുടരും?

8 യഹോവയെ അറിയുന്നതിനു മുമ്പ് നമുക്ക് പല മോശമായ സ്വഭാവങ്ങളും ഉണ്ടായിരുന്നിരിക്കണം. എന്നാൽ യഹോവ നമ്മളെ മനയുകയും മാറ്റം വരുത്താൻ സഹായിക്കുകയും ചെയ്‌തു. അതുകൊണ്ട് നമുക്ക് ഇപ്പോൾ ചില നല്ല ഗുണങ്ങളുണ്ട്. (യശ. 11:6-8; കൊലോ. 3:9, 10) നമ്മളെ മനയുന്നതിനുവേണ്ടി യഹോവ രൂപംകൊടുത്തിരിക്കുന്ന ആത്മീയപറുദീസയിലാണ്‌ ഇന്നു നമ്മൾ ജീവിക്കുന്നത്‌. ചുറ്റുമുള്ള ലോകം ദുഷ്ടത നിറഞ്ഞതാണെങ്കിലും ഈ ആത്മീയപറുദീസയിൽ നമുക്ക് സുരക്ഷിതത്വം തോന്നുന്നു. കുടുംബത്തിൽ സ്‌നേഹമെന്തെന്ന് അറിയാതെ വളർന്നുവന്നവർ ഇപ്പോൾ സഹോദരങ്ങളിൽനിന്ന് യഥാർഥസ്‌നേഹം അനുഭവിച്ചറിയുന്നു. (യോഹ. 13:35) മറ്റുള്ളവരെ സ്‌നേഹിക്കാനും നമ്മൾ പഠിച്ചു. ഏറ്റവും പ്രധാനമായി നമുക്ക് യഹോവയെ അറിയാനും ഇപ്പോൾ യഹോവയുടെ പിതൃതുല്യസ്‌നേഹം തിരിച്ചറിയാനും കഴിഞ്ഞു.—യാക്കോ. 4:8.

9 പുതിയ ലോകത്തിൽ നമ്മൾ ആത്മീയപറുദീസയിൽനിന്ന് പൂർണമായി പ്രയോജനം നേടും. ദൈവരാജ്യം ഭരണം നടത്തുന്ന ഭൂമിയിലെ പറുദീസയിൽ നമ്മൾ ജീവിതം ആസ്വദിക്കുകയും ചെയ്യും. നമുക്ക് ചിന്തിക്കാൻപോലും കഴിയാത്ത വിധത്തിൽ അന്നും യഹോവ നമ്മളെ മനയുകയും പഠിപ്പിക്കുകയും ചെയ്യും. (യശ. 11:9) കൂടാതെ, യഹോവ നമ്മുടെ ശരീരവും മനസ്സും പൂർണതയുള്ളതാക്കും. ഇത്‌ യഹോവയുടെ നിർദേശങ്ങൾ മനസ്സിലാക്കുന്നതും പൂർണമായി അനുസരിക്കുന്നതും എളുപ്പമാക്കിത്തീർക്കും. അതുകൊണ്ട് നമ്മളെ മനയാൻ തുടർന്നും നമുക്ക് യഹോവയെ അനുവദിക്കാം. അങ്ങനെ യഹോവയുടെ സ്‌നേഹം വിലമതിക്കുന്നെന്ന് നമുക്ക് തെളിയിക്കാം.—സദൃ. 3:11, 12.

യഹോവ നമ്മളെ മനയുന്നത്‌ എങ്ങനെ?

10. വലിയ കുശവന്‍റെ ക്ഷമയും വൈദഗ്‌ധ്യവും യേശു പ്രതിഫലിപ്പിച്ചത്‌ എങ്ങനെ?

10 വിദഗ്‌ധനായ ഒരു കുശവന്‌ മണ്ണിന്‍റെ തരവും ഗുണവും നന്നായി അറിയാം. ഇതുപോലെ നമ്മുടെ ബലഹീനതകളും പരിമിതികളും നമ്മൾ വരുത്തിയിരിക്കുന്ന പുരോഗതിയും ഒക്കെ യഹോവയ്‌ക്കും നന്നായി അറിയാം. അതിനു ചേർച്ചയിലാണ്‌ നമ്മളെ ഓരോരുത്തരെയും യഹോവ മനയുന്നത്‌. (സങ്കീർത്തനം 103:10-14 വായിക്കുക.) അപ്പൊസ്‌തലന്മാരുടെ കുറവുകളോട്‌ യേശു പ്രതികരിച്ച വിധത്തിൽനിന്ന് യഹോവ നമ്മളെ എങ്ങനെയാണ്‌ വീക്ഷിക്കുന്നതെന്നു മനസ്സിലാക്കാം. തങ്ങളിൽ ആരാണ്‌ വലിയവൻ എന്ന കാര്യത്തിൽ അവർക്കിടയിൽ തർക്കമുണ്ടാകുമായിരുന്നു. നിങ്ങൾ അവിടെയുണ്ടായിരുന്നെങ്കിൽ അപ്പൊസ്‌തലന്മാരുടെ ഈ പെരുമാറ്റത്തെ എങ്ങനെ വീക്ഷിക്കുമായിരുന്നു? അവർ പതംവന്ന കളിമണ്ണുപോലെ അല്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ, ദയയോടെയും ക്ഷമയോടെയും ഉള്ള തന്‍റെ ഉപദേശം അവർ ശ്രദ്ധിക്കുകയും തന്‍റെ താഴ്‌മ അനുകരിക്കുകയും ചെയ്‌താൽ അവരെ മനയാനാകുമെന്ന് യേശുവിന്‌ അറിയാമായിരുന്നു. (മർക്കോ. 9:33-37; 10:37, 41-45; ലൂക്കോ. 22:24-27) യേശുവിന്‍റെ പുനരുത്ഥാനത്തിനു ശേഷം ദൈവാത്മാവ്‌ ലഭിച്ച അപ്പൊസ്‌തലന്മാർക്കിടയിൽ, തങ്ങളിൽ ആരാണ്‌ വലിയവൻ എന്നതിനെച്ചൊല്ലി തർക്കമുണ്ടായില്ല. പകരം യേശു ഏൽപ്പിച്ച വേലയിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു.—പ്രവൃ. 5:42.

11. പതംവന്ന കളിമണ്ണാണ്‌ താനെന്ന് ദാവീദ്‌ തെളിയിച്ചത്‌ എങ്ങനെ, നമുക്ക് ദാവീദിനെ എങ്ങനെ അനുകരിക്കാം?

11 ഇന്ന് നമ്മളെ മനയാൻ യഹോവ ബൈബിളിനെയും പരിശുദ്ധാത്മാവിനെയും സഭയെയും ഉപയോഗിക്കുന്നു. നമ്മളെ മനയാൻ ബൈബിളിനെ എങ്ങനെ അനുവദിക്കാം? നമ്മൾ അതു വായിക്കണം, വായിച്ചതിനെക്കുറിച്ച് ധ്യാനിക്കണം, കൂടാതെ പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ യഹോവയോട്‌ സഹായം ചോദിക്കുകയും വേണം. ദാവീദ്‌ രാജാവ്‌ എഴുതി: “എന്‍റെ കിടക്കയിൽ നിന്നെ ഓർക്കയും ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും” ചെയ്യും. (സങ്കീ. 63:5) ദാവീദ്‌ ഇങ്ങനെയും എഴുതി: “എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്‌ത്തും; രാത്രികാലങ്ങളിലും എന്‍റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.” (സങ്കീ. 16:7) ആ ഉപദേശങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ടായിരുന്നപ്പോൾപ്പോലും ദാവീദ്‌ യഹോവയുടെ ഉപദേശങ്ങളെക്കുറിച്ച് ധ്യാനിക്കുകയും തന്‍റെ ആഴമായ ചിന്തകളെയും വികാരങ്ങളെയും രൂപപ്പെടുത്താൻ അവയെ അനുവദിക്കുകയും ചെയ്‌തു. (2 ശമു. 12:1-13) താഴ്‌മയുടെയും അനുസരണത്തിന്‍റെയും എത്ര നല്ല മാതൃകയാണ്‌ ദാവീദ്‌ വെച്ചത്‌! അതുകൊണ്ട് സ്വയം ഇങ്ങനെ ചോദിക്കുക: ‘ഞാൻ ബൈബിൾ വായിക്കുകയും വായിച്ചതിനെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യാറുണ്ടോ? എന്‍റെ ഉള്ളിന്‍റെയുള്ളിലെ ചിന്തകളെയും വികാരങ്ങളെയും സ്വാധീനിക്കാൻ ഞാൻ അതിനെ അനുവദിക്കാറുണ്ടോ? ഇക്കാര്യത്തിൽ എനിക്ക് കൂടുതലായി എന്തെങ്കിലും ചെയ്യാനാകുമോ?’—സങ്കീ. 1:2, 3

12, 13. പരിശുദ്ധാത്മാവിലൂടെയും സഭയിലൂടെയും യഹോവ എങ്ങനെയാണ്‌ നമ്മളെ മനയുന്നത്‌?

12 ദൈവത്തിന്‍റെ ആത്മാവിന്‌ പല വിധങ്ങളിൽ നമ്മളെ മനയാനാകും. ഉദാഹരണത്തിന്‌, യേശുവിന്‍റേതുപോലുള്ള ഒരു വ്യക്തിത്വം വളർത്തിയെടുക്കാനും ആത്മാവിന്‍റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാനും അതിനു നമ്മളെ സഹായിക്കാനാകും. (ഗലാ. 5:22, 23) ദൈവാത്മാവിന്‍റെ ഫലത്തിന്‍റെ ഒരു വശമാണ്‌ സ്‌നേഹം. ദൈവത്തെ സ്‌നേഹിക്കാനും അനുസരിക്കാനും ദൈവം നമ്മളെ മനയാനും നമ്മൾ ആഗ്രഹിക്കുന്നു. കാരണം, ദൈവത്തിന്‍റെ കല്‌പനകൾ നമ്മുടെ പ്രയോജനത്തിനാണെന്ന് നമുക്ക് അറിയാം. നമ്മളെ രൂപപ്പെടുത്താനുള്ള ദുഷ്ടലോകത്തിന്‍റെ സ്വാധീനത്തെ ചെറുത്തുനിൽക്കാനുള്ള ശക്തി നൽകാൻ ദൈവാത്മാവിനാകും. (എഫെ. 2:2) ചെറുപ്പത്തിൽ, അപ്പൊസ്‌തലനായ പൗലോസിനെ യഹൂദാമതനേതാക്കന്മാരുടെ ഉന്നതഭാവം സ്വാധീനിച്ചിരുന്നു. എന്നാൽ മാറ്റം വരുത്താൻ പരിശുദ്ധാത്മാവ്‌ അദ്ദേഹത്തെ സഹായിച്ചു. പൗലോസ്‌ പിന്നീട്‌ എഴുതി: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം സകലവും ചെയ്യാൻ ഞാൻ പ്രാപ്‌തനാണ്‌.” (ഫിലി. 4:13) യഹോവ ആത്മാർഥമായ പ്രാർഥനകൾക്ക് ഉത്തരം നൽകുമെന്ന തിരിച്ചറിവോടെ നമ്മൾ പരിശുദ്ധാത്മാവിനുവേണ്ടി യാചിക്കണം.—സങ്കീ. 10:18.

നമ്മളെ മനയാൻ യഹോവ മൂപ്പന്മാരെ ഉപയോഗിക്കുന്നു. എന്നാൽ നമ്മുടെ പങ്ക് നമ്മൾ നിർവഹിക്കണം (12, 13 ഖണ്ഡികകൾ കാണുക)

13 നമ്മളെ ഓരോരുത്തരെയും മനയാൻ യഹോവ സഭയെയും മൂപ്പന്മാരെയും ഉപയോഗിക്കുന്നു. ഉദാഹരണത്തിന്‌, നമുക്ക് ഒരു ബലഹീനതയുണ്ടെന്ന് മൂപ്പന്മാരുടെ ശ്രദ്ധയിൽപ്പെട്ടാൽ അവർ നമ്മളെ സഹായിക്കാൻ ശ്രമിക്കും. എന്നാൽ അവർ വ്യക്തിപരമായ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലല്ല ബുദ്ധിയുപദേശങ്ങൾ നൽകുന്നത്‌. (ഗലാ. 6:1) പകരം, അവർ ജ്ഞാനത്തിനും ഗ്രാഹ്യത്തിനും ആയി താഴ്‌മയോടെ യഹോവയോട്‌ പ്രാർഥിക്കുന്നു. നമുക്ക് സഹായകമായ വിവരങ്ങൾ കണ്ടെത്താൻ മൂപ്പന്മാർ നമ്മുടെ പ്രസിദ്ധീകരണങ്ങളും ബൈബിളും ഉപയോഗിച്ച് ഗവേഷണം ചെയ്യുന്നു. മൂപ്പന്മാർ ദയയോടെയും സ്‌നേഹത്തോടെയും നൽകുന്ന ഉപദേശം, ചിലപ്പോൾ നിങ്ങളുടെ വസ്‌ത്രധാരണരീതിയെക്കുറിച്ച് ബുദ്ധിയുപദേശിക്കുന്നതുപോലും, ദൈവസ്‌നേഹത്തിന്‍റെ തെളിവാണെന്ന് ഓർക്കുക. ആ ഉപദേശം പ്രാവർത്തികമാക്കുമ്പോൾ യഹോവയ്‌ക്ക് മനയാൻ കഴിയുന്ന പതംവന്ന കളിമണ്ണുപോലെയായിരിക്കും നിങ്ങൾ.

14. കളിമണ്ണായ നമ്മുടെ മേൽ അധികാരമുണ്ടെങ്കിലും നമ്മുടെ ഇച്ഛാസ്വാതന്ത്ര്യത്തെ മാനിക്കുന്നെന്ന് യഹോവ കാണിക്കുന്നത്‌ എങ്ങനെ?

14 യഹോവ നമ്മളെ മനയുന്നത്‌ എങ്ങനെയെന്ന് മനസ്സിലാക്കുന്നത്‌ സഹോദരങ്ങളുമായി നല്ല ബന്ധം ആസ്വദിക്കാൻ സഹായിക്കും. കൂടാതെ, ബൈബിൾവിദ്യാർഥികൾ ഉൾപ്പെടെ നമ്മുടെ പ്രദേശത്തുള്ള ആളുകളോട്‌ ഒരു നല്ല മനോഭാവവും നമുക്കുണ്ടാകും. ഒരു കുശവൻ പാത്രം മനയുന്നതിനു മുമ്പ് കളിമണ്ണിൽനിന്ന് കല്ലും മറ്റ്‌ ആവശ്യമില്ലാത്ത വസ്‌തുക്കളും നീക്കി അത്‌ വൃത്തിയാക്കും. വലിയ കുശവനായ യഹോവ, മനയപ്പെടാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നു. എന്നാൽ അവരുടെ ഇച്ഛാസ്വാതന്ത്ര്യത്തെ മാനിക്കുന്നതുകൊണ്ട് മാറ്റം വരുത്താൻ യഹോവ അവരെ നിർബന്ധിക്കുന്നില്ല, പകരം അവർക്ക് തന്‍റെ ഉയർന്ന നിലവാരങ്ങൾ കാണിച്ചുകൊടുക്കുന്നു. ആവശ്യമായ മാറ്റങ്ങൾ വരുത്തണോ എന്ന് അവർ സ്വയം തീരുമാനിക്കണം.

15, 16. യഹോവ തങ്ങളെ മനയാൻ ആഗ്രഹിക്കുന്നുവെന്ന് ബൈബിൾവിദ്യാർഥികൾ തെളിയിക്കുന്നത്‌ എങ്ങനെ? ഒരു ദൃഷ്ടാന്തം പറയുക.

15 ഓസ്‌ട്രേലിയയിലെ റ്റെസി സഹോദരിയുടെ അനുഭവം നോക്കാം. ബൈബിളിൽ പറയുന്ന കാര്യങ്ങൾ പഠിക്കാൻ റ്റെസിക്ക് വളരെ എളുപ്പമായിരുന്നു. എങ്കിലും, യോഗങ്ങൾക്കു പോകുകയോ കാര്യമായ പുരോഗതി വരുത്തുകയോ ചെയ്‌തില്ല. റ്റെസിയെ ബൈബിൾ പഠിപ്പിച്ചിരുന്ന സഹോദരി യഹോവയോട്‌ പ്രാർഥിക്കുകയും ആ ബൈബിൾപഠനം നിറുത്താൻ തീരുമാനിക്കുകയും ചെയ്‌തു. അങ്ങനെയിരിക്കെ, ചൂതാട്ടം ഇഷ്ടപ്പെട്ടിരുന്ന റ്റെസി താൻ ഒരു കപടജീവിതമാണ്‌ നയിക്കുന്നതെന്നും അതാണ്‌ പുരോഗതി വരുത്തുന്നതിൽനിന്ന് തന്നെ തടയുന്നതെന്നും സഹോദരിയോട്‌ തുറന്നു പറഞ്ഞു. ഒടുവിൽ റ്റെസി ചൂതാട്ടം നിറുത്താൻ തീരുമാനിച്ചു.

16 സുഹൃത്തുക്കളിൽ പലരും കളിയാക്കിയിട്ടും, പെട്ടെന്നുതന്നെ റ്റെസി യോഗങ്ങൾക്ക് പോകാനും ക്രിസ്‌തീയഗുണങ്ങൾ പ്രതിഫലിപ്പിക്കാനും തുടങ്ങി. റ്റെസി സ്‌നാനമേൽക്കുകയും കൊച്ചുകുട്ടികൾ ഉണ്ടായിരുന്നിട്ടും സാധാരണ മുൻനിരസേവിക ആകുകയും ചെയ്‌തു. ബൈബിൾവിദ്യാർഥികൾ ദൈവത്തെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ വരുത്തുമ്പോൾ ദൈവം അവരോട്‌ അടുത്തു ചെല്ലുകയും അവരെ വിലയേറിയ പാത്രങ്ങളായി മനയുകയും ചെയ്യും.

17. (എ) ആകർഷകമായ എന്ത് ഗുണമാണ്‌ നിങ്ങൾ വലിയ കുശവനായ യഹോവയിൽ കണ്ടത്‌? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്ത് ചർച്ച ചെയ്യും?

17 ഇന്നും ചില കുശവന്മാർ കൈകൊണ്ട് ശ്രദ്ധാപൂർവം മനോഹരമായ പാത്രങ്ങൾ മനയാറുണ്ട്. സമാനമായി, യഹോവ ഉപദേശങ്ങൾ നൽകി ക്ഷമയോടെ നമ്മളെ മനയുന്നു. അതിനോടുള്ള നമ്മുടെ പ്രതികരണം എങ്ങനെയുള്ളതാണെന്ന് അടുത്ത്‌ നിരീക്ഷിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 32:8 വായിക്കുക.) യഹോവയ്‌ക്ക് നിങ്ങളിലുള്ള താത്‌പര്യം നിങ്ങൾക്ക് കാണാനാകുന്നുണ്ടോ? യഹോവ എത്ര ശ്രദ്ധയോടെയാണ്‌ നിങ്ങളെ മനയുന്നതെന്ന് നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? യഹോവയ്‌ക്ക് മനയാൻ കഴിയത്തക്കവിധം പതമുള്ള കളിമണ്ണുപോലെയായിരിക്കാൻ ഏത്‌ ഗുണങ്ങൾ നിങ്ങളെ സഹായിക്കും? മനയാൻ കഴിയാത്തവിധം കടുപ്പമുള്ള മണ്ണ് ആയിത്തീരാതിരിക്കാൻ ഏത്‌ സ്വഭാവവിശേഷതകൾ ഒഴിവാക്കണം? മക്കളെ മനയാൻ മാതാപിതാക്കൾക്ക് യഹോവയോടൊപ്പം എങ്ങനെ പ്രവർത്തിക്കാൻ കഴിയും? അടുത്ത ലേഖനം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തരും.