സ്നേഹശൂന്യമായ ദാമ്പത്യം പരിഹാരം സാധ്യം!
സ്നേഹശൂന്യമായ ദാമ്പത്യം പരിഹാരം സാധ്യം!
ഭാര്യാഭർത്താക്കന്മാർക്കുള്ള പ്രായോഗിക ബുദ്ധിയുപദേശങ്ങളുടെ ഒരു കലവറയാണ് ബൈബിൾ. ഇതിൽ അതിശയിക്കാനില്ല, കാരണം ബൈബിളിനെ നിശ്വസ്തനാക്കിയവൻ തന്നെയാണ് വിവാഹ ക്രമീകരണത്തിന്റെയും കാരണഭൂതൻ.
ദാമ്പത്യത്തെ കുറിച്ച് തികച്ചും വസ്തുനിഷ്ഠമായ ഒരു ചിത്രമാണ് ബൈബിൾ വരച്ചുകാട്ടുന്നത്. വിവാഹിതരാകുന്നവർക്ക് “ക്ലേശങ്ങൾ” ഉണ്ടാകും എന്ന് അത് സമ്മതിച്ചു പറയുന്നു. (1 കൊരിന്ത്യർ 7:28, പി.ഒ.സി. ബൈബിൾ) അങ്ങനെ പ്രസ്താവിക്കുമ്പോൾ തന്നെ, ദാമ്പത്യത്തിന് സന്തോഷം, എന്തിന് ഹർഷോന്മാദം പോലും പ്രദാനം ചെയ്യാനാകും എന്നും വാസ്തവത്തിൽ വിവാഹബന്ധം അങ്ങനെ ആയിരിക്കേണ്ടതുണ്ടെന്നും അതു പറയുന്നു. (സദൃശവാക്യങ്ങൾ 5:18, 19, NW) ഇവ പരസ്പരവിരുദ്ധമായ രണ്ടാശയങ്ങൾ അല്ല. ഗൗരവമേറിയ പ്രശ്നങ്ങൾ ഉണ്ടായിരിക്കെത്തന്നെ ദമ്പതികൾക്ക് സ്നേഹപുരസ്സരമായ ഉറ്റ ബന്ധം ആസ്വദിക്കാൻ കഴിയുമെന്നു കാണിച്ചുതരിക മാത്രമാണ് അവ ചെയ്യുന്നത്.
നിങ്ങളുടെ ദാമ്പത്യത്തിൽ അത് നഷ്ടമായിരിക്കുന്നുവോ? അടുപ്പത്തിന്റെയും സന്തോഷത്തിന്റെയും സ്ഥാനത്ത് ഇപ്പോൾ ഹൃദയവേദനയുടെയും നൈരാശ്യത്തിന്റെയും കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരിക്കുകയാണോ? നിങ്ങളുടെ വിവാഹബന്ധം സ്നേഹശൂന്യമായിത്തീർന്നിട്ട് വർഷങ്ങളായാലും ശരി, കൈമോശം വന്നത് വീണ്ടെടുക്കാനാകും. എന്നാൽ, ഒരു യാഥാർഥ്യം അംഗീകരിക്കേണ്ടതുണ്ട്. അപൂർണരായ ഒരു ദമ്പതികൾക്കും പൂർണതയുള്ള ഒരു വിവാഹബന്ധം സാധ്യമല്ല. എന്നിരുന്നാലും, നിങ്ങളുടെ ദാമ്പത്യത്തിനു പരിക്കേൽപ്പിക്കുന്ന പ്രവണതകളെ ഇല്ലാതാക്കുന്നതിനായി നിങ്ങൾക്കു ചില പടികൾ സ്വീകരിക്കാൻ കഴിയും.
ഈ ലേഖനത്തിന്റെ വായന തുടരവെ, നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ പ്രത്യേകിച്ചും ബാധകമായിരിക്കുന്ന ആശയങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുക. ഇണയുടെ കുറവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, നിങ്ങൾക്കു പ്രായോഗികമാക്കാൻ കഴിയുന്ന ഏതാനും നിർദേശങ്ങൾ തിരഞ്ഞെടുക്കുക, തിരുവെഴുത്തു ബുദ്ധിയുപദേശങ്ങൾ ബാധകമാക്കുക. നിങ്ങളുടെ ദാമ്പത്യജീവിതം സന്തുഷ്ടമായിത്തീരുന്നതിന് നിങ്ങൾ വിചാരിച്ചതിലും കൂടുതൽ സാധ്യതയുണ്ടെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം.
നമുക്ക് ആദ്യം മനോഭാവത്തെ കുറിച്ചു ചർച്ചചെയ്യാം. കാരണം പ്രതിബദ്ധത സംബന്ധിച്ച നിങ്ങളുടെ വീക്ഷണവും ഇണയോടുള്ള നിങ്ങളുടെ വികാരങ്ങളും അങ്ങേയറ്റം പ്രാധാന്യം അർഹിക്കുന്ന സംഗതികളാണ്.
പ്രതിബദ്ധതയെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?
നിങ്ങളുടെ ദാമ്പത്യം മെച്ചപ്പെടുത്താൻ ഉദ്ദേശിക്കുന്നപക്ഷം നിങ്ങൾ അവശ്യം മനസ്സിൽ പിടിക്കേണ്ട ഒരു വസ്തുതയുണ്ട്: വിവാഹം ആജീവനാന്ത ബന്ധമാണ്. ദൈവം വിവാഹ ക്രമീകരണം ഏർപ്പെടുത്തിയപ്പോൾ ഭാര്യയും ഭർത്താവും ഒരിക്കലും വേർപിരിയാൻ ഉദ്ദേശിച്ചിരുന്നില്ല. (ഉല്പത്തി 2:24; മത്തായി 19:4, 5) അതുകൊണ്ട് ഇണയുമായുള്ള നിങ്ങളുടെ ബന്ധം, തോന്നുമ്പോൾ ഇട്ടെറിഞ്ഞു പോരാവുന്ന ഒരു ജോലിപോലെയോ ഇഷ്ടമുള്ളപ്പോൾ ഉപേക്ഷിച്ചുപോരാവുന്ന ഒരു വാടക വീടുപോലെയോ അല്ല. പകരം, എന്തു സംഭവിച്ചാലും ഇണയോടു പറ്റിനിൽക്കുമെന്ന ഗൗരവമായ പ്രതിജ്ഞ വിവാഹ വേദിയിൽവെച്ച് നിങ്ങൾ എടുത്തതാണ് എന്നോർക്കുക. ഇണയോട് ആഴമായ പ്രതിബദ്ധത ഉണ്ടായിരിക്കുന്നത് ഏതാണ്ട് 2,000 വർഷം മുമ്പ് യേശുക്രിസ്തു പറഞ്ഞതുമായി യോജിപ്പിലാണ്: “ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു.”—മത്തായി 19:6.
ചിലർ ഇങ്ങനെ പറഞ്ഞേക്കാം: ‘ഞങ്ങൾ ഇപ്പോഴും ഒരുമിച്ചു തന്നെയാണല്ലോ. ഞങ്ങൾക്ക് പ്രതിബദ്ധത ഉണ്ടെന്നുള്ളതിന്റെ തെളിവല്ലേ അത്?’ ഒരുപക്ഷേ ആയിരിക്കാം. എങ്കിലും, നാം ഈ ലേഖന പരമ്പരയുടെ തുടക്കത്തിൽ ചർച്ചചെയ്തതുപോലെ, ഒരുമിച്ചു താമസിക്കുന്ന ചില ദമ്പതികളുടെ വിവാഹക്കപ്പൽ സ്നേഹശൂന്യതയുടെ മണൽത്തിട്ടയിൽ ഉറച്ചു പോയിരിക്കുകയാണ്. നിങ്ങളുടെ ദാമ്പത്യം ആസ്വാദ്യമാക്കി തീർക്കണം എന്നതാണ് നിങ്ങളുടെ ലക്ഷ്യം, അല്ലാതെ എങ്ങനെയെങ്കിലും ജീവിച്ചുപോകുക എന്നതല്ല. പ്രതിബദ്ധത, വിവാഹ ക്രമീകരണത്തോടു മാത്രമല്ല, സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു കൊള്ളാമെന്നു നിങ്ങൾ വാക്കുകൊടുത്ത വ്യക്തിയോടുമുള്ള വിശ്വസ്തതയെ പ്രതിഫലിപ്പിക്കേണ്ടതുണ്ട്.—എഫെസ്യർ 5:32ബി.
നിങ്ങൾ ഇണയോടു പറയുന്ന കാര്യങ്ങൾ നിങ്ങളുടെ പ്രതിബദ്ധതയ്ക്ക് എത്ര ആഴമുണ്ടെന്നു വെളിപ്പെടുത്തിയേക്കാം. ഉദാഹരണത്തിന്, വഴക്ക് മൂക്കുന്ന സമയത്ത്, “ഞാൻ നിങ്ങളെ ഉപേക്ഷിച്ചു പോകുകയാണ്!” അല്ലെങ്കിൽ, “എനിക്കു വിലകൽപ്പിക്കുന്ന ഒരാളെ കണ്ടെത്താമോ എന്നു നോക്കട്ടെ!” എന്നൊക്കെ ചില ഭാര്യാഭർത്താക്കന്മാർ പറഞ്ഞേക്കാം. അക്ഷരാർഥത്തിൽ അങ്ങനെയൊന്നും അർഥമാക്കുന്നില്ലെങ്കിൽ കൂടി, അത്തരം പ്രസ്താവനകൾ പ്രതിബദ്ധതയ്ക്കു തുരങ്കം വെക്കുന്നു. കാരണം വേർപിരിയലിനുള്ള വാതിൽ എപ്പോഴും തുറന്നു കിടക്കുകയാണെന്നും ഇതു പറയുന്ന ആൾ അതിലൂടെ ഇറങ്ങിപ്പോകാൻ സദാ ഒരുക്കമാണെന്നുമാണ് അവ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ ദാമ്പത്യത്തിൽ സ്നേഹം വീണ്ടും ഉണ്ടായിക്കാണാൻ ആഗ്രഹിക്കുന്നെങ്കിൽ സംഭാഷണത്തിൽനിന്ന് ഇത്തരം പല്ലവികൾ ഒഴിവാക്കുക. ഒരു വീട്ടിൽനിന്ന് എതു സമയത്തു വേണമെങ്കിലും താമസം മാറേണ്ടി വരുമെന്ന് അറിയാമെങ്കിൽ നിങ്ങൾ അത് അലങ്കരിച്ച് മോടി
പിടിപ്പിക്കുമോ? അങ്ങനെയെങ്കിൽ, ഏതു നിമിഷവും പ്രശ്നങ്ങളിൽ ചെന്നിടിച്ച് തകരാവുന്ന ഒരു വിവാഹബന്ധം മെച്ചപ്പെടുത്താൻ നിങ്ങളുടെ ഇണ ശ്രമിക്കണമെന്ന് എന്തിനു പ്രതീക്ഷിക്കണം? പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനായി നിങ്ങൾ പരമാവധി ശ്രമിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യുക.ദാമ്പത്യത്തിലെ കാറ്റും കോളും നിറഞ്ഞ ഒരു ഘട്ടത്തിലൂടെ കടന്നുപോയ ഒരു ഭാര്യ ഇങ്ങനെ വിശദീകരിക്കുന്നു: “ഭർത്താവിനോട് അങ്ങേയറ്റം ദേഷ്യം തോന്നിയിരുന്ന സാഹചര്യങ്ങളിൽപ്പോലും വിവാഹബന്ധത്തിൽനിന്ന് പുറത്തു കടക്കുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. ഞങ്ങളുടെ ദാമ്പത്യത്തിന് എന്തൊക്കെ തകരാറുകൾ ഉണ്ടെങ്കിലും ഏതുവിധേനയും അത് ശരിയാക്കിയെടുക്കാൻ ഞങ്ങൾ നിശ്ചയിച്ചിരുന്നു. ഇപ്പോൾ, വളരെ പ്രക്ഷുബ്ധമായ രണ്ടു വർഷങ്ങൾക്കു ശേഷം സന്തുഷ്ട ദാമ്പത്യത്തിലേക്കു ഞങ്ങൾ മടങ്ങിവന്നിരിക്കുന്നു എന്ന് എനിക്ക് സത്യസന്ധമായി പറയാൻ കഴിയും.”
അതേ, പ്രതിബദ്ധത ഒറ്റക്കെട്ടായിനിന്നു പ്രവർത്തിക്കുന്നതിനെ അർഥമാക്കുന്നു. ഒരു മേൽക്കൂരയ്ക്കു കീഴിൽ വെറും അപരിചിതരെ പോലെ കഴിയുന്നതിനെയല്ല, പകരം ഒരു പൊതു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ഒരുമിച്ചു പ്രവർത്തിക്കുന്നതിനെയാണ് അത് അർഥമാക്കുന്നത്. എന്നിരുന്നാലും, ഇപ്പോൾ വിവാഹബന്ധത്തിൽ നിങ്ങളെ ഒരുമിച്ചു നിറുത്തുന്നത് കർത്തവ്യ ബോധം ഒന്നു മാത്രമാണെന്ന് നിങ്ങൾക്കു തോന്നിയേക്കാം. അങ്ങനെയാണെങ്കിൽപ്പോലും നിരാശപ്പെടരുത്. നഷ്ടപ്പെട്ട സ്നേഹം വീണ്ടെടുക്കാൻ കഴിയും. എങ്ങനെ?
ഇണയെ ആദരിക്കൽ
ബൈബിൾ ഇങ്ങനെ പറയുന്നു: ‘വിവാഹം എല്ലാവർക്കും ആദരണീയം ആയിരിക്കട്ടെ.’ (എബ്രായർ 13:4, ന്യൂ ഇൻഡ്യ ബൈബിൾ വേർഷൻ; റോമർ 12:10) ‘ആദരണീയം’ എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ രൂപങ്ങൾ ബൈബിളിന്റെ മറ്റു ഭാഗങ്ങളിൽ “പ്രിയപ്പെട്ട,” “വിലപ്പെട്ട,” “മൂല്യവത്തായ” എന്നൊക്കെയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്തിനെയെങ്കിലും അങ്ങേയറ്റം മൂല്യവത്തായി കരുതുമ്പോൾ എന്തു വിലകൊടുത്തും അതു സംരക്ഷിക്കാൻ നാം ശ്രമിക്കും. വളരെ വിലകൂടിയ ഒരു പുത്തൻ കാർ സ്വന്തമായുള്ള ഒരു വ്യക്തി അതിനെ എത്ര ശ്രദ്ധയോടെയാണ് പരിപാലിക്കുന്നത് എന്ന് ഒരുപക്ഷേ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും. അദ്ദേഹം തന്റെ പ്രിയപ്പെട്ട കാർ എപ്പോഴും തൂത്തുമിനുക്കിയും കേടുപോക്കിയും സൂക്ഷിക്കുന്നു. അതിന് ഒരു ചെറിയ പോറൽപോലും ഏൽക്കുന്നത് അദ്ദേഹത്തിനു സഹിക്കാനാവില്ല! മറ്റു ചിലരാണെങ്കിൽ തങ്ങളുടെ ആരോഗ്യത്തിനാണ് ഇതുപോലെ ശ്രദ്ധ നൽകുന്നത്. എന്തുകൊണ്ട്? അവർ അതിനെ വിലപ്പെട്ടതായി കരുതുന്നതുകൊണ്ട് എങ്ങനെയും അതു സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു.
നിങ്ങളുടെ വിവാഹബന്ധത്തെയും ഇതുപോലെതന്നെ സംരക്ഷിക്കുക. സ്നേഹം “എല്ലാം പ്രത്യാശിക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 13:7) ഒന്നും നേരെയാകാൻ പോകുന്നില്ല എന്ന നിഷേധാത്മക ചിന്താഗതിക്കു വഴിപ്പെടുന്നതിനു പകരം എല്ലാം നേരെയാകുമെന്നു പ്രത്യാശിച്ചുകൊണ്ട് കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ക്ഷമാപൂർവം പ്രവർത്തിക്കരുതോ? “ഞങ്ങൾ വാസ്തവത്തിൽ ഒരിക്കലും സ്നേഹത്തിലായിരുന്നിട്ടില്ല,” “വേണ്ടത്ര പ്രായമാകുന്നതിനു മുമ്പാണ് ഞങ്ങൾ വിവാഹിതരായത്” അല്ലെങ്കിൽ “ചെയ്യുന്നത് എന്താണെന്ന് ഞങ്ങൾക്ക് അറിയാൻ പാടില്ലായിരുന്നു” എന്നൊക്കെ പറഞ്ഞുകൊണ്ട് മെച്ചപ്പെടാനുള്ള സാധ്യത തള്ളിക്കളയരുത്. “‘ഇനി ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ എനിക്കാവില്ല!’ എന്ന് എന്റെ അടുത്തു വരുന്ന പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്” എന്ന് ഒരു വിവാഹ ഉപദേശക പറയുന്നു. “വിവാഹബന്ധത്തെ ഒന്ന് അപഗ്രഥിച്ച് പുരോഗതി വരുത്തേണ്ടത് എവിടെയൊക്കെയാണെന്നു കണ്ടുപിടിക്കുന്നതിനു പകരം രണ്ടുപേർക്കും പൊതുവായുള്ള മൂല്യങ്ങളും മധുരിക്കുന്ന ഗതകാല സ്മരണകളും നേരെയാകുന്നതിനുള്ള ഭാവിസാധ്യതയും ഒക്കെ സഹിതം അവർ തങ്ങളുടെ ദാമ്പത്യത്തെ അപ്പാടെ തള്ളിക്കളയുന്നു.”
വിവാഹജീവിതത്തിൽ നിങ്ങൾ പിന്നിട്ട പാതയിലേക്ക് പിന്തിരിഞ്ഞുനോക്കുമ്പോൾ നിങ്ങൾക്ക് എന്താണ് കാണാൻ കഴിയുന്നത്? അപസ്വരങ്ങൾ മാത്രമേ ഉള്ളോ? അല്ല എന്നുറപ്പാണ്. ഇണയോടൊപ്പം പങ്കിട്ട ധന്യ മുഹൂർത്തങ്ങൾ, നിങ്ങൾ ഒരുമിച്ചു കൈവരിച്ച നേട്ടങ്ങൾ, ഒരുമിച്ചു നേരിട്ട വെല്ലുവിളികൾ ഇതൊക്കെ മനസ്സിലേക്ക് ഓടിയെത്തുന്നില്ലേ? അവയെ കുറിച്ചൊക്കെ ചിന്തിക്കുക. നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താൻ ആത്മാർഥമായി ശ്രമിച്ചുകൊണ്ട് നിങ്ങൾ വിവാഹബന്ധത്തെയും നിങ്ങളുടെ ഇണയെയും ആദരിക്കുന്നുവെന്നു കാണിക്കുക. വിവാഹ ഇണകൾ പരസ്പരം എങ്ങനെ ഇടപെടുന്നു എന്നതിൽ യഹോവയാം ദൈവം ആഴമായ താത്പര്യം എടുക്കുന്നുവെന്ന് ബൈബിൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, പ്രവാചകനായ മലാഖിയുടെ നാളുകളിൽ, നിസ്സാര കാര്യത്തിന് തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ചുകൊണ്ട് അവരോട് അവിശ്വസ്തതയോടെ ഇടപെട്ട ഇസ്രായേല്യ ഭർത്താക്കന്മാരെ യഹോവ ശാസിക്കുകയുണ്ടായി. (മലാഖി 2:13-16) തങ്ങളുടെ ദാമ്പത്യം യഹോവയാം ദൈവത്തിനു മഹത്ത്വം കരേറ്റുന്നതായിരിക്കാൻ ക്രിസ്ത്യാനികൾ ആഗ്രഹിക്കുന്നു.
ദാമ്പത്യ കലഹം—എത്രത്തോളം ഗുരുതരമാണ്?
സ്നേഹശൂന്യമായ വിവാഹബന്ധങ്ങളുടെ ഒരു മുഖ്യ കാരണം അഭിപ്രായ വ്യത്യാസങ്ങൾ കൈകാര്യം ചെയ്യാനുള്ള ഭാര്യാഭർത്താക്കന്മാരുടെ കഴിവില്ലായ്മ ആണെന്നു തോന്നുന്നു. എല്ലാ കാര്യങ്ങളിലും ഒരുപോലെയുള്ള രണ്ടു വ്യക്തികൾ ഇല്ല എന്നതുകൊണ്ടുതന്നെ എല്ലാ വിവാഹബന്ധങ്ങളിലും ഇടയ്ക്കിടയ്ക്കു പ്രശ്നങ്ങൾ ഉണ്ടായെന്നിരിക്കും. എന്നാൽ ഒരു ദമ്പതികൾ എപ്പോഴും കീരിയും പാമ്പും പോലെ ആണെങ്കിൽ വർഷങ്ങൾകൊണ്ട് അവരുടെ സ്നേഹത്തിനു മങ്ങലേറ്റേക്കാം. അവർ ഇങ്ങനെയൊരു നിഗമനത്തിൽ പോലും എത്തിച്ചേർന്നേക്കാം: ‘ഞങ്ങൾ തമ്മിൽ ഒരു ചേർച്ചയുമില്ല. ഏതു നേരത്തും ഞങ്ങൾ വഴക്കാണ്.’
എന്നാൽ, അഭിപ്രായ വ്യത്യാസങ്ങൾ ഒരു ദാമ്പത്യത്തിന് അന്ത്യം കുറിക്കേണ്ടതില്ല. അഭിപ്രായ വ്യത്യാസങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രസക്തമായ സംഗതി. വിജയപ്രദമായ ഒരു വിവാഹബന്ധത്തിൽ ദമ്പതികൾക്ക്, ഒരു ഡോക്ടർ പറയുന്നതുപോലെ “ഉറ്റ ശത്രുക്കൾ” ആയിത്തീരാതെതന്നെ തങ്ങളുടെ പ്രശ്നങ്ങളെ കുറിച്ചു പരസ്പരം ചർച്ചചെയ്യാൻ കഴിയും.
‘നാവിന്റെ അധികാരം’
നിങ്ങൾക്കും ഇണയ്ക്കും നിങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കേണ്ടത് എങ്ങനെയെന്ന് അറിയാമോ? പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തിൽ അവ തുറന്നു ചർച്ച ചെയ്യാൻ രണ്ടുപേരും മനസ്സൊരുക്കം കാണിക്കണം. തീർച്ചയായും, അതൊരു കഴിവാണ്—പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നു തന്നെ. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? അപൂർണരെന്ന നിലയിൽ നാമെല്ലാം ഇടയ്ക്കിടെ ‘വാക്കിൽ തെറ്റി’പ്പോകുന്നു എന്നതാണ് ഒരു കാരണം. (യാക്കോബ് 3:2) ഇനിയും, ചിലർ മാതാവോ പിതാവോ എപ്പോഴും കോപത്താൽ പൊട്ടിത്തെറിക്കുന്നത് കണ്ടു വളർന്നവരായിരിക്കാം. കോപത്താൽ ഉറഞ്ഞുതുള്ളുന്നതും മുറിപ്പെടുത്തുന്ന വിധത്തിൽ സംസാരിക്കുന്നതും ഒക്കെ തികച്ചും സ്വാഭാവികമാണെന്ന് കരുതാൻ തീരെ ചെറുപ്പം മുതൽതന്നെ അവർ അഭ്യസിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് വേണമെങ്കിൽ പറയാം. അത്തരമൊരു ചുറ്റുപാടിൽ വളർന്നു വരുന്ന ഒരു ആൺകുട്ടി വലുതാകുമ്പോൾ “രോഷാകുല”നും “കോപശീല”മുള്ളവനും ആയിത്തീർന്നേക്കാം. (സദൃശവാക്യങ്ങൾ 29:22, പി.ഒ.സി. ബൈ.) അത്തരമൊരു ഭവനത്തിൽ വളർന്നു വരുന്ന പെൺകുട്ടി “കലഹക്കാരിയും കോപശീല”മുള്ളവളും ആയിത്തീർന്നേക്കാം. (സദൃശവാക്യങ്ങൾ 21:19, പി.ഒ.സി. ബൈ.) ആഴത്തിൽ വേരൂന്നിയ അത്തരം ചിന്താഗതികളും പെരുമാറ്റ രീതികളും വേരോടെ പിഴുതെറിയുക ബുദ്ധിമുട്ടായിരുന്നേക്കാം. a
അതുകൊണ്ട് കലഹത്തിനു കടിഞ്ഞാണിടുന്നതിന്, മനസ്സിലുള്ളത് തുറന്നു പറയാൻ പുതിയ മാർഗങ്ങൾ പഠിച്ചെടുക്കേണ്ടതുണ്ട്. ഇത് ഒരു നിസ്സാര കാര്യമല്ല. കാരണം ഒരു ബൈബിൾ സദൃശവാക്യം ഇങ്ങനെ പറയുന്നു: “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു.” (സദൃശവാക്യങ്ങൾ 18:21) വളരെ നിസ്സാരമെന്നു തോന്നിയേക്കാമെങ്കിലും ഇണയോട് നിങ്ങൾ എങ്ങനെ സംസാരിക്കുന്നു എന്നതിന് നിങ്ങളുടെ ബന്ധത്തെ തകർക്കാനോ അതിനു പുതുജീവൻ പകരാനോ കഴിയും. “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം” എന്ന് ബൈബിളിലെ മറ്റൊരു സദൃശവാക്യം പറയുന്നു.—സദൃശവാക്യങ്ങൾ 12:18.
ഈ കാര്യത്തിൽ, മുഖ്യമായും കുറ്റക്കാരൻ അല്ലെങ്കിൽ കുറ്റക്കാരി നിങ്ങളുടെ ഇണയാണെന്നു തോന്നുന്നെങ്കിൽ പോലും, അഭിപ്രായ വ്യത്യാസമുണ്ടാകുന്ന സമയത്ത് നിങ്ങൾ ചിന്തിച്ച് കാര്യങ്ങൾ പറയുക. നിങ്ങളുടെ വാക്കുകൾ മുറിപ്പെടുത്തുന്നവയാണോ അതോ മുറിവുണക്കുന്നവയാണോ? അവ കോപം ആളിക്കത്താൻ ഇടയാക്കുന്നവയാണോ അതോ കോപത്തിന്റെ കനലുകൾ തല്ലിക്കെടുത്തുന്നവയാണോ? ‘കഠിനവാക്ക് കോപത്തെ ജ്വലിപ്പിക്കുന്നു’ എന്ന് ബൈബിൾ പറയുന്നു. എന്നാൽ “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 15:1) കഠിനവാക്ക് എത്ര മയത്തിൽ പറഞ്ഞാലും കോപം ആളിക്കത്താൻ ഇടയാക്കും.
നിങ്ങളെ എന്തെങ്കിലും അലോസരപ്പെടുത്തുന്നെങ്കിൽ അത് തുറന്നു പറയാനുള്ള അവകാശം നിങ്ങൾക്കുണ്ട് എന്നതു ശരിതന്നെ. (ഉല്പത്തി 21:9-12) എന്നാൽ കുത്തുവാക്കുകളും നിന്ദാവാക്കുകളും തരംതാഴ്ത്തുന്ന തരത്തിലുള്ള പ്രസ്താവനകളും ഒന്നും ഇല്ലാതെതന്നെ നിങ്ങൾക്കത് അവതരിപ്പിക്കാൻ കഴിയും. “ഞാൻ നിങ്ങളെ വെറുക്കുന്നു” അല്ലെങ്കിൽ “നമ്മൾ ഒരിക്കലും വിവാഹിതരാകാതിരുന്നെങ്കിൽ” എന്നിങ്ങനെയുള്ള പ്രസ്താവനകൾ നടത്തുകയില്ല എന്ന് ദൃഢനിശ്ചയം ചെയ്യുക. ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസ് വിവാഹബന്ധത്തെ കുറിച്ച് ചർച്ചചെയ്യുകയായിരുന്നില്ലെങ്കിലും അവൻ പറഞ്ഞ “വാഗ്വാദങ്ങളു”ടെയും “നിസ്സാര കാര്യങ്ങളെ ചൊല്ലിയുള്ള ഉഗ്രമായ തർക്കങ്ങളു”ടെയും b കെണിയിൽ കുരുങ്ങുന്നത് ഒഴിവാക്കുന്നത് ബുദ്ധിയാണ്. (1 തിമൊഥെയൊസ് 6:4, 5, NW) നിങ്ങളുടെ ഇണ അത്തരം മാർഗങ്ങൾ അവലംബിക്കുന്നെന്നു കരുതി നിങ്ങളും അതുപോലെ ചെയ്യേണ്ടതില്ല. നിങ്ങളാൽ ആകുന്നിടത്തോളം സമാധാനം പിന്തുടരുക.—റോമർ 12:17, 18; ഫിലിപ്പിയർ 2:14.
കോപത്തിന്റെ വേലിയേറ്റത്തിൽ നാവിനു കടിഞ്ഞാണിടാൻ ബുദ്ധിമുട്ടാണെന്നുള്ളതു ശരിതന്നെ. “നാവും ഒരു തീ തന്നേ” എന്ന് ബൈബിൾ എഴുത്തുകാരനായ യാക്കോബ് പറയുന്നു. “നാവിനെയോ യാക്കോബ് 3:6, 8) അതുകൊണ്ട് കോപം നുരഞ്ഞുപൊന്താൻ തുടങ്ങുമ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാനാകും? എരിതീയിൽ എണ്ണയൊഴിക്കുന്ന രീതിയിൽ സംസാരിക്കുന്നതിനു പകരം കലഹത്തിനു കടിഞ്ഞാണിടുന്ന രീതിയിൽ നിങ്ങൾക്ക് ഇണയോട് എങ്ങനെ സംസാരിക്കാൻ കഴിയും?
മനുഷ്യ[ർ]ക്കാർക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു.” (കലഹത്തിന്റെ കനലുകൾ കെടുത്തുക
ഇണയുടെ തെറ്റിന് ഊന്നൽ നൽകുന്നതിനു പകരം തന്റെ വികാരങ്ങളെ അത് എങ്ങനെ ബാധിച്ചു എന്നതിന് ഊന്നൽ നൽകിക്കൊണ്ടു സംസാരിക്കുമ്പോൾ കോപം ശമിപ്പിക്കാനും പ്രശ്നത്തിന്റെ കാരണം മനസ്സിലാക്കാനും കൂടുതൽ എളുപ്പമാണെന്ന് ചിലർ കണ്ടെത്തിയിരിക്കുന്നു. ഉദാഹരണത്തിന്, “നിങ്ങൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് എത്രമാത്രം വിഷമം തോന്നിയെന്നോ” എന്നു പറയുന്നത് “എന്നെ വിഷമിപ്പിക്കുന്ന രീതിയിലായിരുന്നു നിങ്ങളുടെ സംസാരം” അല്ലെങ്കിൽ “നിങ്ങൾ കുറച്ചു കൂടെ വിവരത്തോടെ സംസാരിക്കാൻ പഠിക്കണം” എന്നൊക്കെ പറയുന്നതിനെക്കാൾ വളരെയേറെ ഫലപ്രദമാണ്. നിങ്ങളുടെ വികാരങ്ങളെ അത് എങ്ങനെ ബാധിച്ചുവെന്ന് പറയുമ്പോൾത്തന്നെ, നിങ്ങളുടെ സ്വരം വെറുപ്പോ അവജ്ഞയോ കലർന്നതാകാതിരിക്കാൻ ശ്രദ്ധിക്കണം. വ്യക്തിയെ ആക്രമിക്കുക എന്നതിനു പകരം പ്രശ്നത്തെ എടുത്തുകാട്ടുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം.—ഉല്പത്തി 27:46–28:1.
‘മിണ്ടാതിരിപ്പാൻ ഒരു കാലവും സംസാരിപ്പാൻ ഒരു കാലവും’ ഉണ്ടെന്നുള്ള കാര്യവും എപ്പോഴും മനസ്സിൽ പിടിക്കുക. (സഭാപ്രസംഗി 3:7) ഒരേ സമയത്ത് രണ്ടു വ്യക്തികൾ സംസാരിക്കുമ്പോൾ ആരും ശ്രദ്ധിക്കുന്നില്ല. സംസാരിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനവും ഉണ്ടാകുന്നില്ല. അതുകൊണ്ട് കേൾക്കാനുള്ള നിങ്ങളുടെ ഊഴമാകുമ്പോൾ “കേൾപ്പാൻ വേഗതയും പറവാൻ താമസവും” ഉള്ളവരായിരിക്കുക. ‘കോപത്തിന്നു താമസമുള്ളവ’രായിരിക്കുന്നതും ഒരുപോലെ പ്രാധാന്യം അർഹിക്കുന്ന സംഗതിയാണ്. (യാക്കോബ് 1:19) നിങ്ങളുടെ ഇണ പറയുന്ന എല്ലാ പരുഷവാക്കുകളും അക്ഷരാർഥത്തിൽ എടുക്കരുത്. ‘നിങ്ങളുടെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകുകയും’ അരുത്. (സഭാപ്രസംഗി 7:9) പകരം, നിങ്ങളുടെ ഇണയുടെ വാക്കുകൾക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന വികാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. “വിവേകബുദ്ധിയാൽ [“ഉൾക്കാഴ്ചയാൽ,” NW] മനുഷ്യന്നു ദീർഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 19:11) ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അതിന്റെ പിന്നിലെ കാരണം എന്താണെന്നു പരിശോധിക്കാൻ ഉൾക്കാഴ്ച ഭാര്യാഭർത്താക്കന്മാരെ സഹായിക്കും.
ഉദാഹരണത്തിന്, ഭർത്താവ് തന്നോടൊപ്പം സമയം ചെലവഴിക്കുന്നില്ല എന്ന് ഒരു ഭാര്യ പരാതിപ്പെടുമ്പോൾ അവൾ അക്ഷരീയ മണിക്കൂറുകളെയും മിനിട്ടുകളെയും കുറിച്ചു മാത്രമായിരിക്കില്ല പറയുന്നത്. ഭർത്താവ് തന്റെ വികാരങ്ങളെ അവഗണിക്കുന്നു, അല്ലെങ്കിൽ അവയ്ക്കു വില കൽപ്പിക്കുന്നില്ല എന്ന തോന്നലായിരിക്കും ഈ വാക്കുകൾ കൂടുതലും പ്രതിഫലിപ്പിക്കുന്നത്. അതുപോലെതന്നെ, ഭാര്യ എന്തെങ്കിലും വാങ്ങിയതിനെ ചൊല്ലി ഒരു ഭർത്താവ് പരാതിപ്പെടുമ്പോൾ പണം ചെലവാക്കിയതിലുള്ള വിഷമം മാത്രമായിരിക്കില്ല അദ്ദേഹത്തിന്. തന്നോട് ചോദിക്കാതെ ചെയ്തതിലുള്ള വിഷമമായിരിക്കും അദ്ദേഹത്തിന്റെ വാക്കുകൾ കൂടുതലും പ്രതിഫലിപ്പിക്കുന്നത്. ഉൾക്കാഴ്ച ഉള്ള ഒരു ഭാര്യ അല്ലെങ്കിൽ ഭർത്താവ് കാര്യങ്ങളെ ഉപരിപ്ലവമായി മാത്രം കാണാതെ പ്രശ്നത്തിന്റെ അകക്കാമ്പിലേക്ക് ചുഴിഞ്ഞിറങ്ങും.—സദൃശവാക്യങ്ങൾ 16:23, NW.
ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം: ‘പറയാനെളുപ്പമാണ്, ചെയ്യാനാണ് ബുദ്ധിമുട്ട്.’ ശരിതന്നെ! എത്ര ശ്രമംചെയ്താലും ദമ്പതികൾ ചിലപ്പോൾ കുത്തുവാക്കുകൾ പറയുകയും കോപത്താൽ പൊട്ടിത്തെറിക്കുകയും ഒക്കെ ചെയ്തേക്കാം. അത്തരമൊരു സാഹചര്യം സംജാതമാകുന്നുവെന്നു കാണുമ്പോൾ നിങ്ങൾ സദൃശവാക്യങ്ങൾ 17:14-ലെ (ഓശാന ബൈബിൾ) ബുദ്ധിയുപദേശം പിൻപറ്റേണ്ടതുണ്ടായിരിക്കാം: “കലഹം തുടങ്ങുംമുമ്പെ ഒഴിഞ്ഞുപോകൂ.” കോപം ആറിത്തണുക്കുന്നതുവരെ സംഭാഷണം മാറ്റിവെക്കുന്നതിൽ യാതൊരു തെറ്റുമില്ല. ആത്മസംയമനത്തോടെ സംസാരിക്കുന്നത് ഇരുവർക്കും ബുദ്ധിമുട്ടാണെന്നു തോന്നുന്ന പക്ഷം, നിങ്ങളോടൊപ്പം ഇരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യാൻ പക്വതയുള്ള ഒരു സുഹൃത്തിനെ ക്ഷണിക്കാവുന്നതാണ്. രമ്യതയിലെത്തിച്ചേരാൻ അദ്ദേഹത്തിന് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും. c
വസ്തുനിഷ്ഠമായ വീക്ഷണം വെച്ചുപുലർത്തുക
നിങ്ങളുടെ വിവാഹം, മുമ്പ് നിങ്ങൾ സ്വപ്നം കണ്ടിരുന്നതുപോലെ അല്ലെങ്കിൽ നിരുത്സാഹപ്പെടരുത്. വിദഗ്ധരുടെ ഒരു സംഘം ഇങ്ങനെ പറയുന്നു: “മിക്കവരുടെയും കാര്യത്തിൽ എപ്പോഴും സന്തോഷം മാത്രം പ്രദാനം ചെയ്യുന്ന ഒന്നല്ല ദാമ്പത്യം. ചിലപ്പോൾ അത് വളരെ സന്തോഷകരമായിരിക്കും, മറ്റു ചിലപ്പോഴാകട്ടെ, ഏറെ ദുഃഖകരവും.”
അതേ, ദാമ്പത്യം സന്തോഷപൂർണമായ ഒരു പ്രണയകഥപോലെ ആയെന്നു വരില്ല. എന്നാൽ അത് ഒരു ദുരന്തകഥയും ആയിരിക്കേണ്ടതില്ല. നിങ്ങൾക്കും ഇണയ്ക്കും പരസ്പരം സഹിച്ചും ക്ഷമിച്ചും പോകേണ്ട സന്ദർഭങ്ങൾ ഉള്ളപ്പോൾ തന്നെ പൊരുത്തക്കേടുകളൊക്കെ മറന്ന് സുഹൃത്തുക്കളെപ്പോലെ കളിച്ചും ചിരിച്ചും കൊച്ചുവർത്തമാനങ്ങൾ പറഞ്ഞും ഒരുമിച്ചു പങ്കിടാനുള്ള ധന്യമുഹൂർത്തങ്ങളും ഉണ്ടായിരിക്കും. (എഫെസ്യർ 4:2; കൊലൊസ്സ്യർ 3:13) തകർന്നുപോയ സ്നേഹബന്ധം വീണ്ടും കെട്ടിപ്പടുക്കാൻ ഇത്തരം സന്ദർഭങ്ങൾ നിങ്ങളെ സഹായിക്കും.
അപൂർണരായ രണ്ടു വ്യക്തികൾക്ക് പൂർണതയുള്ള ഒരു ദാമ്പത്യം ഉണ്ടായിരിക്കുക സാധ്യമല്ലെന്ന് ഓർമിക്കുക. എന്നാൽ അവർക്ക് ഒരു പരിധി വരെ സന്തോഷം ആസ്വദിക്കാനാകും. വാസ്തവത്തിൽ, ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽപ്പോലും നിങ്ങളുടെ ദാമ്പത്യത്തിന് യഥാർഥ സംതൃപ്തിയുടെ വറ്റാത്ത ഉറവായിരിക്കാൻ കഴിയും. നിങ്ങൾ രണ്ടുപേരും ശ്രമം ചെയ്യുകയും വിട്ടുവീഴ്ച ചെയ്യാൻ മനസ്സൊരുക്കം കാണിക്കുകയും മറ്റെയാളുടെ താത്പര്യം മുന്നിൽ കണ്ടുകൊണ്ടു പ്രവർത്തിക്കുകയും ചെയ്യുന്നപക്ഷം നിങ്ങളുടേത് ഒരു സന്തുഷ്ട ദാമ്പത്യമായി തീരും എന്നു വിശ്വസിക്കുന്നതിന് സാധുവായ കാരണമുണ്ട്.—1 കൊരിന്ത്യർ 10:24. (g01 1/08)
[അടിക്കുറിപ്പുകൾ]
a മാതാപിതാക്കൾ എങ്ങനെയുള്ളവർ ആയിരുന്നു എന്നത് ഇണയോടുള്ള ദ്രോഹകരമായ സംസാരത്തെ ഒരുതരത്തിലും ന്യായീകരിക്കുന്നില്ല. എങ്കിലും, അത്തരമൊരു സ്വഭാവപ്രവണത പിഴുതു കളയാൻ ബുദ്ധിമുട്ടാകുമാറ് ഒരു വ്യക്തിയിൽ ആഴത്തിൽ പതിഞ്ഞുപോയേക്കാവുന്നത് എങ്ങനെ എന്ന് അതു കാണിക്കുന്നു.
b ‘നിസ്സാര കാര്യങ്ങളെ ചൊല്ലിയുള്ള ഉഗ്രമായ തർക്കങ്ങൾ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂല ഗ്രീക്കു പദം “അന്യോന്യമുള്ള അസ്വാരസ്യപ്പെടുത്തലുകൾ” എന്നും പരിഭാഷപ്പെടുത്താൻ കഴിയും.
c യഹോവയുടെ സാക്ഷികൾക്ക് സഭാ മൂപ്പന്മാരുടെ സഹായം ലഭ്യമാണ്. ദമ്പതികളുടെ വ്യക്തിപരമായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാത്ത അവർ വിഷമസന്ധിയിൽ ആയിരിക്കുന്ന ഇണകൾക്ക് നവോന്മേഷപ്രദമായ സഹായത്തിന്റെ ഒരു ഉറവാണ്.—യാക്കോബ് 5:14, 15.
[12-ാം പേജിലെ ആകർഷകവാക്യം]
നിങ്ങളുടെ വാക്കുകൾ മുറിപ്പെടുത്തുന്നവയാണോ, അതോ മുറിവുണക്കുന്നവയാണോ?
[10-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
പന്ത് പതുക്കെ ഇട്ടുകൊടുക്കുക
ബൈബിൾ ഇപ്രകാരം പറയുന്നു: “ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.” (കൊലൊസ്സ്യർ 4:6) വിവാഹബന്ധത്തിൽ ഇത് ശരിക്കും ബാധകമാണ്. അത് വ്യക്തമാകുന്നതിന് ഒരു ഉദാഹരണം പരിചിന്തിക്കാം. നിങ്ങൾ പന്ത് എറിഞ്ഞു പിടിക്കുന്ന ഒരു കളിയിൽ ഏർപ്പെട്ടിരിക്കുകയാണ് എന്നിരിക്കട്ടെ. പന്ത് അനായാസം പിടിച്ചെടുക്കാൻ കഴിയുന്ന വിധത്തിലേ നിങ്ങൾ അത് ഇട്ടുകൊടുക്കുകയുള്ളൂ. അല്ലാതെ, കൂടെ കളിക്കുന്നയാൾക്ക് പരിക്കേൽക്കുംവിധം ശക്തിയോടെ നിങ്ങൾ അത് അയാളുടെ നേരെ വലിച്ചെറിയില്ല. നിങ്ങളുടെ ഇണയോടു സംസാരിക്കുമ്പോഴും ഇതേ തത്ത്വം ബാധകമാക്കുക. കുത്തുവാക്കുകൾ ചുഴറ്റിയെറിയുന്നത് ഇണയ്ക്കു പരിക്കേൽപ്പിക്കുകയേ ഉള്ളൂ. പകരം, ഇണയ്ക്ക് നിങ്ങളുടെ ആശയം പിടിച്ചെടുക്കാൻ കഴിയത്തക്കവണ്ണം സൗമ്യമായി—കൃപയോടു കൂടി—സംസാരിക്കുക.
[11-ാം പേജിലെ ചതുരം/ചിത്രം]
ഗതകാല സംഭവങ്ങൾ അയവിറക്കുക!
നിങ്ങൾ അന്യോന്യം അയച്ചിട്ടുള്ള കത്തുകളും കാർഡുകളും വായിക്കുക. ഫോട്ടോകൾ എടുത്തു നോക്കുക. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുന്നത് ഉചിതമായിരിക്കും: ‘എന്നെ എന്റെ ഇണയിലേക്ക് ആകർഷിച്ചത് എന്താണ്? ഞാൻ എന്റെ പങ്കാളിയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഗുണങ്ങൾ എന്തെല്ലാമായിരുന്നു? ഞങ്ങൾ എന്തൊക്കെ കാര്യങ്ങളാണ് ഒരുമിച്ചു ചെയ്തിട്ടുള്ളത്? ഞങ്ങളെ പൊട്ടിച്ചിരിപ്പിച്ച കാര്യങ്ങൾ എന്തെല്ലാമാണ്?’ നിങ്ങളുടെ ഓർമയിൽ തെളിഞ്ഞുവരുന്ന കാര്യങ്ങൾ ഇണയുമായി സംസാരിക്കുക. “ഓർക്കുന്നുണ്ടോ അന്നു നമ്മൾ . . . ” എന്നു തുടങ്ങുന്ന രീതിയിലുള്ള സംഭാഷണങ്ങൾ ഒരിക്കൽ നിങ്ങൾക്ക് അന്യോന്യം തോന്നിയിരുന്ന വികാരങ്ങൾ വീണ്ടും ഉണരാൻ ഇടയാക്കിയേക്കാം.
[12-ാം പേജിലെ ചതുരം]
ജീവിത പങ്കാളിയെ മാറിയതുകൊണ്ടായില്ല
സ്നേഹശൂന്യമായ ദാമ്പത്യത്തിൽ കുരുങ്ങിപ്പോയ ചില ഇണകൾ മറ്റൊരു പങ്കാളിയോടൊപ്പം ഒരു പുതിയ ജീവിതം തുടങ്ങുന്നതിനെ കുറിച്ചു ചിന്തിക്കുന്നു. എന്നാൽ ബൈബിൾ വ്യഭിചാരത്തെ കുറ്റംവിധിക്കുന്നു. ഈ പാപ പ്രവൃത്തിയിൽ ഏർപ്പെടുന്ന വ്യക്തി “ബുദ്ധിഹീനൻ” ആണെന്നും അയാൾ “സ്വന്തപ്രാണനെ നശിപ്പിക്കുന്നു” എന്നും അതു പറയുന്നു. (സദൃശവാക്യങ്ങൾ 6:32) ഒടുവിൽ, പശ്ചാത്താപം പ്രകടമാക്കാത്ത ആ വ്യക്തി ദൈവത്തിന്റെ അപ്രീതിക്കു പാത്രമാകും. അങ്ങനെ അവൻ അല്ലെങ്കിൽ അവൾ ഏറ്റവും വലിയ നാശത്തിന് ഇരയാകും.—എബ്രായർ 13:4.
വ്യഭിചാരം ചെയ്യുന്നത് അങ്ങേയറ്റം ബുദ്ധിമോശമാണെന്നു പറയാൻ വേറെയും കാരണങ്ങളുണ്ട്. ഒന്നാമതായി, ജീവിതത്തിലേക്ക് മറ്റൊരു പങ്കാളിയെ ക്ഷണിക്കുന്ന വ്യഭിചാരിയായ വ്യക്തിക്ക് ആദ്യത്തെ ദാമ്പത്യത്തിൽ നേരിട്ട അതേ പ്രശ്നങ്ങൾതന്നെ നേരിടേണ്ടി വന്നേക്കാം. ഡോ. ഡൈയാൻ മെഡ്വെഡ് മറ്റൊരു സംഗതി ശ്രദ്ധയിൽ പെടുത്തുന്നു: “നിങ്ങളുടെ പുതിയ പങ്കാളി നിങ്ങളെ കുറിച്ച് ആദ്യമായി മനസ്സിലാക്കിയ കാര്യം നിങ്ങൾ അവിശ്വസ്തത കാണിക്കാൻ മടിക്കില്ല എന്നാണ്. വാക്കുകൊടുത്ത ഒരാളോട് നിങ്ങൾക്കു വിശ്വാസവഞ്ചന കാണിക്കാൻ കഴിയുമെന്നും ഒഴികഴിവുകൾ നിരത്താൻ നിങ്ങൾക്കു നല്ല മിടുക്കാണെന്നും പ്രതിബദ്ധതയൊക്കെ കാറ്റിൽ പറത്താൻ നിങ്ങൾക്ക് ഒരു മടിയുമില്ലെന്നും അവൻ അല്ലെങ്കിൽ അവൾ തിരിച്ചറിയുന്നു. ഭോഗതൃഷ്ണയും സ്വാർഥമോഹങ്ങളും തൃപ്തിപ്പെടുത്താൻ വേണ്ടി നിങ്ങൾ എന്തും ചെയ്യുമെന്നു നിങ്ങളുടെ പുതിയ ഇണയ്ക്ക് അറിയാം. . . . ആ സ്ഥിതിക്ക്, നിങ്ങൾ ഇനിയും മറ്റൊരാളുടെ പുറകെ പോകില്ലെന്ന് നിങ്ങളുടെ പുതിയ ഇണയ്ക്ക് എങ്ങനെ വിശ്വസിക്കാനാകും?”
[14-ാം പേജിലെ ചതുരം]
ബൈബിൾ സദൃശവാക്യങ്ങൾ നൽകുന്ന ജ്ഞാനോപദേശങ്ങൾ
• സദൃശവാക്യങ്ങൾ 10:19: “വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.”
മനസ്സ് കലുഷിതമായിരിക്കുമ്പോൾ നിങ്ങൾ നിയന്ത്രണം വിട്ടു സംസാരിച്ചേക്കാം—പിന്നീട് അതിനെച്ചൊല്ലി ഖേദിക്കുകയും ചെയ്തേക്കാം.
• സദൃശവാക്യങ്ങൾ 15:18: “ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.”
കുത്തിനോവിക്കുന്ന തരത്തിലുള്ള പഴിവാക്കുകൾ പ്രയോഗിക്കുന്നത് നിങ്ങളുടെ ഇണ പൊട്ടിത്തെറിക്കാൻ ഇടയാക്കിയേക്കാം. എന്നാൽ ക്ഷമാപൂർവം കേട്ടിരിക്കുന്നത് പ്രശ്നത്തിനു പരിഹാരം കാണാൻ ഇരുവരെയും സഹായിക്കും.
• സദൃശവാക്യങ്ങൾ 17:27: “വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നേ.”
നിങ്ങളുടെ ഉള്ളിൽ കോപം നുരഞ്ഞുപൊന്തുമ്പോൾ മൗനം പാലിക്കുന്നതാണ് ഏറ്റവും നല്ലത്. ഏറ്റുമുട്ടൽ ഒഴിവാക്കാൻ അതു സഹായിക്കും.
• സദൃശവാക്യങ്ങൾ 29:11: “മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.”
ആത്മസംയമനം അത്യന്താപേക്ഷിതമാണ്. കോപത്താൽ പൊട്ടിത്തെറിച്ചുകൊണ്ട് ഇണയുടെ നേരെ കൊള്ളിവാക്കുകൾ പ്രയോഗിക്കുന്നത് ഇണയെ നിങ്ങളിൽനിന്ന് അകറ്റുകയേ ഉള്ളൂ.