വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിശുദ്ധാത്മാവ്‌ —സൃഷ്ടിക്രിയയിൽ

പരിശുദ്ധാത്മാവ്‌ —സൃഷ്ടിക്രിയയിൽ

പരിശുദ്ധാത്മാവ്‌—സൃഷ്ടിക്രിയയിൽ

“യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.”—സങ്കീ. 33:6.

1, 2. (എ) ഭൂമിയെയും പ്രപഞ്ചത്തെയും കുറിച്ചുള്ള മനുഷ്യന്റെ അറിവ്‌ കാലത്തിനൊപ്പം വർധിച്ചിരിക്കുന്നത്‌ എങ്ങനെ? (ബി) ഏതു ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു?

ആൽബർട്ട്‌ ഐൻസ്റ്റീൻ 1905-ൽ തന്റെ സവിശേഷ ആപേക്ഷികതാസിദ്ധാന്തം അവതരിപ്പിച്ചപ്പോൾ പ്രപഞ്ചത്തിൽ ക്ഷീരപഥം എന്ന ഒരേയൊരു ഗ്യാലക്‌സിയേ ഉള്ളൂ എന്നാണ്‌ അദ്ദേഹവും മറ്റനേകം ശാസ്‌ത്രജ്ഞന്മാരും കരുതിയിരുന്നത്‌. പക്ഷേ, പ്രപഞ്ചത്തിന്റെ വലുപ്പം അവർ ഊഹിച്ചതിലും എത്രയോ വലുതാണ്‌! പതിനായിരം കോടിയിലധികം ഗ്യാലക്‌സികളുണ്ടെന്നും അവയിൽ ചിലതിൽ ശതകോടിക്കണക്കിനു നക്ഷത്രങ്ങളുണ്ടെന്നും ആണ്‌ ഇന്നുള്ള ധാരണ. കൂടുതൽ ശേഷിയുള്ള ദൂരദർശിനികളുടെ സഹായത്താൽ പുതിയപുതിയ ഗ്യാലക്‌സികൾ കണ്ടുപിടിച്ചുകൊണ്ടും ഇരിക്കുന്നു.

2 പ്രപഞ്ചത്തെക്കുറിച്ചു മാത്രമല്ല ഭൂമിയെക്കുറിച്ചുള്ള അറിവും 1905-ൽ പരിമിതമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആളുകൾക്ക്‌ അവരുടെ പൂർവികരെക്കാൾ അറിവുണ്ടായിരുന്നു എന്നത്‌ ശരിയാണ്‌. എന്നാൽ ജീവന്റെ സങ്കീർണതയെയും സൗന്ദര്യത്തെയും കുറിച്ചും ഭൂമിയിൽ ജീവൻ നിലനിൽക്കുന്നത്‌ എങ്ങനെയെന്നതിനെക്കുറിച്ചും മനുഷ്യന്‌ അന്നത്തെക്കാൾ ഇന്ന്‌ അറിവുണ്ട്‌. ഭൂമിയെയും പ്രപഞ്ചത്തെയും പറ്റി വരുംവർഷങ്ങളിൽ നാം കൂടുതൽ പഠിക്കും എന്നതിന്‌ രണ്ടുപക്ഷമില്ല. എന്നാൽ നാം മനസ്സിലാക്കേണ്ട ഒരു അടിസ്ഥാന സംഗതിയുണ്ട്‌: ഇതെല്ലാം എങ്ങനെ ഉണ്ടായി? വിശുദ്ധതിരുവെഴുത്തുകളിലൂടെ സ്രഷ്ടാവ്‌ അതു പറഞ്ഞുതന്നില്ലായിരുന്നെങ്കിൽ നമുക്ക്‌ അത്‌ അറിയാനാകുമായിരുന്നില്ല.

സൃഷ്ടി എന്ന അത്ഭുതം

3, 4. ദൈവം എങ്ങനെയാണ്‌ പ്രപഞ്ചം സൃഷ്ടിച്ചത്‌, അവന്റെ കരവേലകൾ അവനു മഹത്ത്വം കരേറ്റുന്നത്‌ എങ്ങനെ?

3 പ്രപഞ്ചം എങ്ങനെ ഉണ്ടായെന്ന്‌ ബൈബിളിന്റെ ആമുഖവാക്കുകൾ വിശദീകരിക്കുന്നു: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്‌പ. 1:1) ഒന്നുമില്ലായ്‌മയിൽനിന്ന്‌ യഹോവ തന്റെ പരിശുദ്ധാത്മാവിനെ, പ്രവർത്തനനിരതമായ ശക്തിയെ, ഉപയോഗിച്ച്‌ ആകാശവും ഭൂമിയും പ്രപഞ്ചത്തിലുള്ള സകലതും സൃഷ്ടിച്ചു. ഒരു ശിൽപ്പി തന്റെ കരങ്ങളും പണിയായുധങ്ങളും ഉപയോഗിച്ച്‌ ശിൽപ്പങ്ങൾ നിർമിക്കുന്നതുപോലെ ദൈവം തന്റെ പരിശുദ്ധാത്മാവിനെ അയച്ച്‌ സൃഷ്ടിക്രിയകൾ നടത്തി.

4 തിരുവെഴുത്തുകൾ പരിശുദ്ധാത്മാവിനെ ദൈവത്തിന്റെ ‘വിരൽ’ എന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌. (ലൂക്കോ. 11:20, അടിക്കുറിപ്പ്‌; മത്താ. 12:28) പരിശുദ്ധാത്മാവിനെ ഉപയോഗിച്ച്‌ യഹോവ നടത്തിയ സൃഷ്ടിക്രിയകൾ അതായത്‌ ‘അവന്റെ കൈവേലകൾ’ അവനു മഹത്ത്വം കരേറ്റുന്നു. “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു” എന്ന്‌ സങ്കീർത്തനക്കാരനായ ദാവീദ്‌ പാടി. (സങ്കീ. 19:1) തീർച്ചയായും, ഭൗതിക സൃഷ്ടികൾ പരിശുദ്ധാത്മാവിന്റെ അപാരശക്തിക്ക്‌ സാക്ഷ്യംനൽകുന്നു. (റോമ. 1:20) എന്നാൽ എങ്ങനെ?

ദൈവത്തിന്റെ അപരിമേയ ശക്തി

5. ദൈവാത്മാവിന്റെ ശക്തി സൃഷ്ടിക്രിയയിൽ പ്രകടമായത്‌ എങ്ങനെയെന്ന്‌ ഉദാഹരിക്കുക.

5 ശക്തിയുടെയും ഊർജത്തിന്റെയും വറ്റാത്ത ഉറവാണ്‌ യഹോവ എന്ന്‌ ഈ ബൃഹത്തായ പ്രപഞ്ചം വിളിച്ചോതുന്നു. (യെശയ്യാവു 40:26 വായിക്കുക.) ദ്രവ്യത്തെ ഊർജമാക്കാനും ഊർജത്തെ ദ്രവ്യമാക്കാനും സാധിക്കുമെന്ന്‌ ആധുനിക ശാസ്‌ത്രത്തിന്‌ അറിയാം. സഹസ്രകോടി നക്ഷത്രങ്ങളിൽ ഒന്നായ സൂര്യനിൽ ഏകദേശം നാലുദശലക്ഷം ടൺ ദ്രവ്യമാണ്‌ ഓരോ സെക്കൻഡിലും പ്രകാശമായും മറ്റ്‌ ഊർജരൂപങ്ങളായും പരിണമിക്കുന്നത്‌. ഈ ഊർജത്തിന്റെ വളരെ ചെറിയ ഒരു ഭാഗമേ ഭൂമിയിൽ എത്തുന്നുള്ളുവെങ്കിലും ഇവിടെ ജീവൻ നിലനിറുത്താൻ അതു ധാരാളം. അങ്ങനെയെങ്കിൽ സൂര്യൻ ഉൾപ്പെടെയുള്ള എണ്ണമറ്റ നക്ഷത്രങ്ങളെ സൃഷ്ടിക്കാൻ എത്രമാത്രം ഊർജവും ശക്തിയും വേണ്ടിവന്നിട്ടുണ്ടാകും! ഇതിനെല്ലാം വേണ്ട ഊർജവും അതിലേറെയും യഹോവയ്‌ക്കുണ്ട്‌.

6, 7. (എ) ദൈവം തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചത്‌ വളരെ ചിട്ടയോടെയാണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌? (ബി) പ്രപഞ്ചം ആകസ്‌മികമായി ഉണ്ടായതല്ലെന്ന്‌ എന്തു കാണിക്കുന്നു?

6 സൃഷ്ടിക്രിയയിൽ ദൈവം തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചത്‌ വളരെ ചിട്ടയോടെയാണ്‌ എന്നതിന്‌ ധാരാളം തെളിവുകൾ നമുക്കു ചുറ്റുമുണ്ട്‌. പിൻവരുന്ന ഉദാഹരണം ശ്രദ്ധിക്കുക: ഒരു പെട്ടിയിൽ വിവിധ വർണങ്ങളിലുള്ള പന്തുകൾ എടുക്കുക. പെട്ടി നന്നായി കുലുക്കിയശേഷം പന്തുകൾ ഒന്നിച്ച്‌ താഴേക്കിടുക. ഒരേ നിറത്തിലുള്ള പന്തുകൾ ഒരുമിച്ചുവരാൻ നിങ്ങൾ പ്രതീക്ഷിക്കുമോ? ഒരിക്കലുമില്ല! അടുക്കും ചിട്ടയുമില്ലാത്ത പ്രവർത്തനങ്ങൾ എപ്പോഴും ക്രമഭംഗത്തിലേ കലാശിക്കൂ. ഇത്‌ ഒരു അടിസ്ഥാന പ്രകൃതിനിയമമാണ്‌. * ക്രമവും ചിട്ടയും വേണമെങ്കിൽ അതിനു പിന്നിൽ ബുദ്ധിശക്തിയുള്ള ഒരാളുടെ ശ്രദ്ധയോടെയുള്ള പ്രവർത്തനം കൂടിയേതീരൂ.

7 ആകാശത്തേക്ക്‌ ഒന്നു കണ്ണോടിച്ചാൽ, പ്രപഞ്ചത്തെ അടുത്തു നിരീക്ഷിച്ചാൽ, നാം എന്താണ്‌ കാണുന്നത്‌? ചിട്ടയോടെ ക്രമീകരിച്ചിരിക്കുന്ന വൻ ഗ്യാലക്‌സികളും നക്ഷത്രങ്ങളും ഗ്രഹങ്ങളും. അണുവിട തെറ്റാതെ അവയോരോന്നും ചരിച്ചുകൊണ്ടിരിക്കുകയാണ്‌. യാതൊരു ആസൂത്രണവുമില്ലാതെ ശൂന്യാകാശത്തെങ്ങോ ആകസ്‌മികമായി നടന്ന ഏതോ സംഭവത്തിന്റെ ഫലമാണ്‌ ഇവയെന്നു കരുതാൻ ഒരു ന്യായവുമില്ല. അപ്പോൾപ്പിന്നെ അതീവ ചിട്ടയോടെ പ്രവർത്തിക്കുന്ന ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിക്കു പിന്നിൽ ഏതു ശക്തിയാണ്‌ പ്രവർത്തിച്ചത്‌? കേവലം ശാസ്‌ത്രീയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അത്‌ മനസ്സിലാക്കാനുള്ള കഴിവ്‌ മനുഷ്യനില്ല. എന്നാൽ ബൈബിൾ അതിന്‌ ഉത്തരം നൽകുന്നു: പ്രപഞ്ചത്തിലെ ഏറ്റവും പ്രബലശക്തിയായ പരിശുദ്ധാത്മാവിനെയാണ്‌ ദൈവം അതിനുവേണ്ടി ഉപയോഗിച്ചത്‌. “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി” എന്ന്‌ സങ്കീർത്തനക്കാരൻ പാടി. (സങ്കീ. 33:6) ബൃഹത്തായ ഈ ‘സൈന്യത്തിലെ’ ഏതാനും പേരെ മാത്രമാണ്‌ നക്ഷത്രനിബിഡമായ നിശാനഭസ്സിൽ നാം കാണാറുള്ളത്‌!

പരിശുദ്ധാത്മാവ്‌—ഭൂമിയുടെ സൃഷ്ടിയിൽ

8. യഹോവയുടെ സൃഷ്ടിക്രിയകളെക്കുറിച്ചുള്ള നമ്മുടെ അറിവ്‌ എത്ര പരിമിതമാണ്‌?

8 പ്രകൃതിയെക്കുറിച്ച്‌ നാം അറിഞ്ഞതെല്ലാം അറിയാനുള്ളവയുമായി തട്ടിച്ചുനോക്കിയാൽ തുലോം തുച്ഛമാണ്‌. യഹോവയുടെ സൃഷ്ടിക്രിയകളെക്കുറിച്ചുള്ള നമ്മുടെ അറിവ്‌ എത്ര പരിമിതമാണെന്ന്‌ വിശ്വസ്‌ത ദൈവദാസനായ ഇയ്യോബ്‌ പറയുകയുണ്ടായി: “ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു.” (ഇയ്യോ. 26:14) നൂറ്റാണ്ടുകൾക്കുശേഷം, യഹോവയുടെ സൃഷ്ടികളെ സുസൂക്ഷ്‌മം നിരീക്ഷിച്ചിരുന്ന ശലോമോൻ രാജാവും പറഞ്ഞത്‌ ഇങ്ങനെയാണ്‌: “അവൻ (ദൈവം) സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്‌തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.”—സഭാ. 3:11; 8:17.

9, 10. ഭൂമിയെ സൃഷ്ടിച്ചപ്പോൾ യഹോവ ഏതു ശക്തിയാണ്‌ ഉപയോഗിച്ചത്‌, ആദ്യത്തെ മൂന്നു സൃഷ്ടിപ്പിൻ ദിവസങ്ങളിൽ എന്തെല്ലാം സംഭവങ്ങൾ അരങ്ങേറി?

9 എന്നാൽ സൃഷ്ടിക്രിയകളെക്കുറിച്ചുള്ള ചില അടിസ്ഥാനവിവരങ്ങൾ യഹോവ പറഞ്ഞുതന്നിട്ടുണ്ട്‌. ഉദാഹരണത്തിന്‌, കോടാനുകോടി വർഷങ്ങൾക്കുമുമ്പ്‌ ഭൂമിക്കുമീതെ ദൈവത്തിന്റെ ആത്മാവ്‌ പരിവർത്തിച്ചുകൊണ്ടിരുന്നതായി തിരുവെഴുത്തുകൾ പറയുന്നു. (ഉല്‌പത്തി 1:2 വായിക്കുക.) ആ സമയത്ത്‌ കരയോ, വെളിച്ചമോ, സാധ്യതയനുസരിച്ച്‌ ശുദ്ധവായുവോ ഭൂമിയിലുണ്ടായിരുന്നില്ല.

10 ഓരോ സൃഷ്ടിപ്പിൻ ദിവസങ്ങളിലും യഹോവ എന്തൊക്കെ ചെയ്‌തു എന്ന്‌ ബൈബിൾ വിശദീകരിക്കുന്നു. ഇവ 24 മണിക്കൂറടങ്ങുന്ന ദിവസങ്ങളല്ല, മറിച്ച്‌ നീണ്ട കാലഘട്ടങ്ങളാണ്‌. ഒന്നാം സൃഷ്ടിപ്പിൻ ദിവസം ഭൂമിയിലേക്ക്‌ കുറേശ്ശെ വെളിച്ചമെത്താൻ യഹോവ ഇടയാക്കി. പിന്നീട്‌ ഭൂമിയിൽനിന്ന്‌ സൂര്യനെയും ചന്ദ്രനെയും കാണാൻ കഴിയുന്നതുവരെ ആ പ്രക്രിയ തുടർന്നു. (ഉല്‌പ. 1:3, 14) രണ്ടാം ദിവസം ഭൗമാന്തരീക്ഷം രൂപംകൊള്ളാൻതുടങ്ങി. (ഉല്‌പ. 1:6) ഈ സമയമായപ്പോഴേക്കും ഭൂമിയിൽ വായുവും വെള്ളവും വെളിച്ചവും ഉണ്ടായി. പക്ഷേ, അപ്പോഴും കര പ്രത്യക്ഷപ്പെട്ടിരുന്നില്ല. മൂന്നാം ദിവസത്തിന്റെ തുടക്കത്തിൽ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച്‌ യഹോവ കര ഉണ്ടാക്കി; അതിശക്തമായ ഭൂഗർഭ പ്രതിഭാസങ്ങളിലൂടെയായിരിക്കാം വെള്ളത്തിനടിയിൽനിന്ന്‌ കര പൊങ്ങിവരാൻ അവൻ ഇടയാക്കിയത്‌. (ഉല്‌പ. 1:9) മൂന്നാം ദിവസം അവിടംകൊണ്ട്‌ അവസാനിച്ചില്ല. ആ ദിവസവും തുടർന്നുള്ള സൃഷ്ടിപ്പിൻ ദിവസങ്ങളിലും ഉദ്വേഗജനകമായ സംഭവങ്ങൾ പലതും അരങ്ങേറാനിരിക്കുകയായിരുന്നു.

പരിശുദ്ധാത്മാവ്‌ —ജീവജാലങ്ങളുടെ സൃഷ്ടിയിൽ

11. ജീവജാലങ്ങളുടെ സങ്കീർണതയും രൂപഭംഗിയും എന്തിന്റെ തെളിവാണ്‌?

11 ജൈവലോകത്തെ ചിട്ടയോടെ ഒരുക്കാനും പരിശുദ്ധാത്മാവ്‌ പ്രവർത്തിച്ചു. മൂന്നുമുതൽ ആറുവരെയുള്ള സൃഷ്ടിപ്പിൻ ദിവസങ്ങളിൽ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച്‌ വൈവിധ്യമാർന്ന സസ്യമൃഗാദികളെ യഹോവ ഉളവാക്കി. (ഉല്‌പ. 1:11, 20-25) സങ്കീർണമായ, രൂപഭംഗിയുള്ള എത്രയെത്ര ജീവജാലങ്ങളാണ്‌ അങ്ങനെ ഭൂമിയിൽ ജന്മംകൊണ്ടത്‌. അത്യുദാത്തമായ രൂപകൽപ്പനയുടെ ജീവിക്കുന്ന സാക്ഷ്യപത്രങ്ങളാണവ!

12. (എ) ഡിഎൻഎ-യുടെ ധർമമെന്ത്‌? (ബി) ഡിഎൻഎ-യുടെ പ്രവർത്തനം എന്തിന്റെ തെളിവാണ്‌?

12 ജീവജാലങ്ങളുടെ സവിശേഷതകൾ ഒരു തലമുറയിൽനിന്ന്‌ മറ്റൊന്നിലേക്കു കൈമാറാൻ സഹായിക്കുന്ന, കോശത്തിനുള്ളിലെ ഒരു രാസപദാർഥമായ ഡിഎൻഎ-യുടെ (ഡീഓക്‌സിറൈബോ ന്യൂക്ലിക്‌ ആസിഡ്‌) കാര്യംതന്നെയെടുക്കുക. പാരമ്പര്യ സ്വഭാവവിശേഷങ്ങൾ അടുത്ത തലമുറയിലേക്കു കൈമാറുന്നത്‌ ഡിഎൻഎ ആണ്‌. സൂക്ഷ്‌മജീവികളും പുൽച്ചെടികളും മുതൽ ആനയും നീലത്തിമിംഗലവും മനുഷ്യനും വരെ ഭൂമിയിൽ ജീവനുള്ളവയുടെയെല്ലാം പ്രത്യുത്‌പാദനത്തിൽ ഡിഎൻഎ ഒരു പ്രമുഖ പങ്കുവഹിക്കുന്നു. ഭൂമിയിലെ ജീവജാലങ്ങൾ തമ്മിൽ ഗണ്യമായ വ്യത്യാസമുണ്ട്‌. ഓരോ ജീവവർഗത്തിനുമിടയിലുള്ള ഈ വ്യത്യാസം തലമുറകൾ പിന്നിടുമ്പോഴും കൈമോശംവരാതെ കാക്കുന്നത്‌ ഡിഎൻഎ ആണ്‌. അതുകൊണ്ട്‌ ഭൂമിയിലെ ജീവജാലങ്ങൾക്ക്‌ ഓരോന്നിനും യഹോവ ഉദ്ദേശിച്ച വിധത്തിൽ ജൈവശൃംഖലയിലെ അതാതിന്റെ ധർമം നിർവഹിക്കാനാകുന്നു. (സങ്കീ. 139:16) സൃഷ്ടിക്രിയയിൽ പരിശുദ്ധാത്മാവ്‌ അഥവാ ദൈവത്തിന്റെ ‘വിരൽ’ പതിഞ്ഞിരിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവല്ലേ ഇത്‌?

ഭൗമസൃഷ്ടിക്ക്‌ ഒരു മകുടം

13. എങ്ങനെയാണ്‌ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്‌?

13 അനേകം വർഷങ്ങൾകൊണ്ട്‌ സചേതനവും അചേതനവുമായ എണ്ണമറ്റ വസ്‌തുക്കൾ ദൈവം സൃഷ്ടിച്ചതോടെ ഭൂമി ‘പാഴും ശൂന്യവുമല്ലാതായി.’ എന്നാൽ അതോടെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചുള്ള സൃഷ്ടി യഹോവ അവസാനിപ്പിച്ചില്ല. ഭൗമസൃഷ്ടികളിൽ മഹത്തരമായ സൃഷ്ടി നടക്കാനിരിക്കുകയായിരുന്നു. ആറാം സൃഷ്ടിദിവസത്തിന്റെ അവസാന പാദത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. എങ്ങനെയാണ്‌ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്‌? ഭൂമിയിലെ മൂലകങ്ങൾ ഉപയോഗിച്ച്‌, പരിശുദ്ധാത്മാവിലൂടെ അവൻ അതു ചെയ്‌തു.—ഉല്‌പ. 2:7.

14. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്ത്‌?

14 ഉല്‌പത്തി 1:27 പറയുന്നു: “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” സ്‌നേഹിക്കാനുള്ള പ്രാപ്‌തിയോടും ഇച്ഛാസ്വാതന്ത്ര്യത്തോടും സ്രഷ്ടാവുമായി അടുത്തബന്ധം വളർത്തിയെടുക്കാനുള്ള കഴിവോടും കൂടെയാണ്‌ യഹോവ നമ്മെ സൃഷ്ടിച്ചത്‌. ദൈവത്തിന്റെ സ്വരൂപത്തിൽ നമ്മെ സൃഷ്ടിച്ചു എന്നു പറഞ്ഞിരിക്കുന്നത്‌ അതുകൊണ്ടാണ്‌. മനുഷ്യമസ്‌തിഷ്‌കത്തിന്‌ മൃഗങ്ങളുടേതിൽനിന്നു വലിയ വ്യത്യാസമുള്ളതിൽ അതിശയിക്കാനില്ല. തന്നെക്കുറിച്ചും തന്റെ സൃഷ്ടിക്രിയകളെക്കുറിച്ചും മനുഷ്യന്‌ എക്കാലവും പഠിക്കാൻ കഴിയുന്ന വിധത്തിലാണ്‌ യഹോവ മനുഷ്യമസ്‌തിഷ്‌കം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌.

15. ആദാമിനും ഹവ്വായ്‌ക്കും എന്തിനുള്ള സുവർണാവസരമുണ്ടായിരുന്നു?

15 ആദ്യമനുഷ്യജോഡിയായ ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചശേഷം യഹോവ അവർക്ക്‌ ഈ ഭൂമിയെയും അതിലെ സകല സൃഷ്ടികളെയും അവകാശമായി നൽകി. ഭൂമിയിലുള്ളതെല്ലാം കണ്ടാസ്വദിക്കാനും അവയെക്കുറിച്ചെല്ലാം പഠിക്കാനും അങ്ങനെ ദൈവം അവർക്ക്‌ അവസരമൊരുക്കി. (ഉല്‌പ. 1:28) അവൻ അവർക്ക്‌ ധാരാളം ഭക്ഷണവും മനോഹരമായ ഒരു വാസസ്ഥലവും നൽകി. എന്നേക്കും ജീവിച്ചിരിക്കാനും പൂർണതയുള്ള കോടാനുകോടി സന്താനങ്ങളുടെ വാത്സല്യനിധികളായ മാതാപിതാക്കളായിരിക്കാനുമുള്ള സുവർണാവസരമാണ്‌ അവരെ കാത്തിരുന്നത്‌. പക്ഷേ, സംഭവിച്ചത്‌ മറ്റൊന്നായിരുന്നു.

പരിശുദ്ധാത്മാവിന്റെ പങ്ക്‌ അംഗീകരിക്കുക

16. ആദ്യമനുഷ്യർ മത്സരിച്ചെങ്കിലും നമുക്ക്‌ എന്തു പ്രത്യാശയുണ്ട്‌?

16 നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്രഷ്ടാവിനെ അനുസരിക്കുന്നതിനുപകരം ആദാമും ഹവ്വായും അവനോടു മത്സരിച്ചു. ആ സ്വാർഥഗതിയുടെ തിക്തഫലങ്ങൾ അവരുടെ അപൂർണ സന്താനങ്ങൾക്കെല്ലാം അനുഭവിക്കേണ്ടിവന്നു. നമ്മുടെ ആദ്യമാതാപിതാക്കളുടെ പാപഗതി വരുത്തിവെച്ച കഷ്ടനഷ്ടങ്ങൾ ദൈവം എങ്ങനെ നികത്തുമെന്ന്‌ ബൈബിൾ വിശദീകരിക്കുന്നുണ്ട്‌. തന്റെ ആദിമോദ്ദേശ്യം യഹോവ നിവർത്തിക്കുമെന്നും തിരുവെഴുത്തുകൾ ഉറപ്പുനൽകുന്നു. ഭൂമി ഒരു പറുദീസയാകും; സന്തോഷവും ആരോഗ്യവും അതുപോലെതന്നെ എന്നേക്കും ജീവിക്കാൻ പ്രത്യാശയും ഉള്ള ആളുകളെക്കൊണ്ട്‌ അത്‌ നിറയും. (ഉല്‌പ. 3:15) മഹത്തായ ഈ വാഗ്‌ദാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ നമുക്ക്‌ പരിശുദ്ധാത്മാവിന്റെ സഹായം കൂടിയേതീരൂ.

17. ഏതു തരത്തിലുള്ള ചിന്താഗതികൾ നാം തള്ളിക്കളയണം?

17 പരിശുദ്ധാത്മാവിനായി നാം യഹോവയോടു പ്രാർഥിക്കണം. (ലൂക്കോ. 11:13) പ്രപഞ്ചത്തിലുള്ളതെല്ലാം ദൈവത്തിന്റെ കരവേലയാണെന്ന നമ്മുടെ ബോധ്യം അരക്കിട്ടുറപ്പിക്കാൻ അതു സഹായിക്കും. അടിസ്ഥാനരഹിതമായ, വളച്ചൊടിച്ച വാദമുഖങ്ങൾ ഉപയോഗിച്ച്‌ ആളുകളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന നിരീശ്വരവാദികളും പരിണാമവാദികളും ഇന്ന്‌ വർധിച്ചുകൊണ്ടിരിക്കുകയാണ്‌. ഇത്തരം തെറ്റായ ചിന്താഗതികളുടെ കുത്തൊഴുക്കിൽപ്പെട്ട്‌ നാം ആശയക്കുഴപ്പത്തിലാകരുത്‌, നമ്മുടെ ആത്മവീര്യം കെട്ടുപോകരുത്‌. വിശ്വാസത്തിനു നേരെയുള്ള ഇത്തരം ആക്രമണങ്ങളെ ചെറുക്കാനും ഇക്കാര്യത്തിൽ പൊതുജനാഭിപ്രായത്തിനു വഴങ്ങാതിരിക്കാനും എല്ലാ ക്രിസ്‌ത്യാനികളും സജ്ജരായിരിക്കണം.—കൊലോസ്യർ 2:8 വായിക്കുക.

18. മനുഷ്യരാശിയുടെയും പ്രപഞ്ചത്തിന്റെയും ഉത്ഭവത്തിനു പിന്നിൽ ബുദ്ധിശാലിയായ ഒരു സ്രഷ്ടാവ്‌ ഉണ്ടായിരുന്നു എന്ന വസ്‌തുത നിഷേധിക്കുന്നത്‌ യുക്തിരഹിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

18 സൃഷ്ടിയെ പിന്താങ്ങുന്ന തെളിവുകൾ വസ്‌തുനിഷ്‌ഠമായി പരിശോധിച്ചാൽ ബൈബിളിലും ദൈവത്തിലുമുള്ള നമ്മുടെ വിശ്വാസം തീർച്ചയായും ബലിഷ്‌ഠമാകും. പ്രപഞ്ചത്തിന്റെയും മനുഷ്യരാശിയുടെയും സൃഷ്ടിക്കു പിന്നിൽ പ്രകൃത്യാതീതമായ ശക്തിയുണ്ടെന്ന്‌ അംഗീകരിക്കാൻ ഇന്ന്‌ പലരും തയ്യാറല്ല. അത്തരമൊരു വീക്ഷണത്തോടെയാണ്‌ നാം കാര്യങ്ങളെ വിലയിരുത്തുന്നതെങ്കിൽ മുൻവിധിയൊന്നും കൂടാതെ തെളിവുകൾ പരിശോധിക്കുകയാണ്‌ നാം എന്ന്‌ പറയാനാകുമോ? ചിട്ടയോടെയും വ്യക്തമായ ഉദ്ദേശ്യത്തോടെയും ഉളവാക്കപ്പെട്ട “എണ്ണമില്ലാത്ത” അത്ഭുതസൃഷ്ടികൾ കണ്ടില്ലെന്നു നടിക്കുകയായിരിക്കില്ലേ നാം? (ഇയ്യോ. 9:10; സങ്കീ. 104:25) സൃഷ്ടിക്രിയകൾക്കു പിന്നിൽ പ്രവർത്തിച്ച ശക്തി പരിശുദ്ധാത്മാവായിരുന്നു എന്ന കാര്യത്തിൽ ക്രിസ്‌ത്യാനികളായ നമുക്ക്‌ യാതൊരു സംശയവുമില്ല. യഹോവ ബുദ്ധിപൂർവം തന്റെ പ്രവർത്തനനിരതമായ ശക്തിയെ നയിക്കുകയായിരുന്നു എന്നു വ്യക്തം.

പരിശുദ്ധാത്മാവും ദൈവത്തിലുള്ള വിശ്വാസവും

19. ദൈവത്തിന്റെ അസ്‌തിത്വവും പരിശുദ്ധാത്മാവിന്റെ പ്രവർത്തനവും വ്യക്തിപരമായി ബോധ്യപ്പെടാൻ എന്തു സഹായിക്കുന്നു?

19 ദൈവത്തിൽ വിശ്വാസം ഉള്ളവരായിരിക്കാനും അവനോട്‌ സ്‌നേഹവും ഭക്ത്യാദരവും വളർത്തിയെടുക്കാനും ദൈവത്തിന്റെ സൃഷ്ടിക്രിയകളെക്കുറിച്ചുള്ള സകല വിശദാംശങ്ങളും നാം അറിയണമെന്നില്ല. കാരണം, മനുഷ്യർക്കിടയിലെ സൗഹൃദത്തിന്റെ കാര്യത്തിലെന്നപോലെ യഹോവയിലുള്ള വിശ്വാസവും കുറെ വസ്‌തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ല. സുഹൃത്തുക്കൾ പരസ്‌പരം അടുത്തറിയുന്തോറും അവർക്കിടയിലെ സൗഹൃദം ഇഴയടുപ്പമുള്ളതായിത്തീരുന്നതുപോലെ ദൈവത്തെ കൂടുതൽ അടുത്തറിയുന്തോറും അവനിലുള്ള നമ്മുടെ വിശ്വാസം വർധിക്കും. ദിവ്യതത്ത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കുന്നതുകൊണ്ടു ലഭിക്കുന്ന നല്ല ഫലങ്ങൾ നാം തിരിച്ചറിയുകയും ദൈവം നമ്മുടെ പ്രാർഥനകൾക്ക്‌ ഉത്തരം നൽകുകയും ചെയ്യുമ്പോൾ അവന്റെ അസ്‌തിത്വം നമുക്കു കൂടുതൽ അനുഭവവേദ്യമായിത്തീരുന്നു. അവൻ നമ്മുടെ കൈപിടിച്ചു നടത്തുന്നതും നമ്മെ സംരക്ഷിക്കുന്നതും അവനെ സേവിക്കാൻ ശ്രമിക്കുമ്പോൾ നമ്മെ അനുഗ്രഹിക്കുന്നതും നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരുന്നതുമെല്ലാം കാണുമ്പോൾ നാം അവനോടു കൂടുതൽ അടുക്കുന്നു. ദൈവത്തിന്റെ അസ്‌തിത്വത്തിന്റെയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെയും അനിഷേധ്യമായ തെളിവുകളാണ്‌ ഇവ.

20. (എ) മനുഷ്യനെയും പ്രപഞ്ചത്തെയും സൃഷ്ടിക്കാൻ ദൈവത്തെ പ്രേരിപ്പിച്ചത്‌ എന്താണ്‌? (ബി) ദൈവാത്മാവിന്റെ വഴിനടത്തിപ്പിന്‌ സദാ കീഴ്‌പെടുന്നെങ്കിൽ നമുക്ക്‌ എന്ത്‌ സാധ്യമാകും?

20 ദൈവം തന്റെ പ്രവർത്തനനിരതമായ ശക്തി ഉപയോഗിച്ചതിന്റെ മകുടോദാഹരണമാണ്‌ അവന്റെ വചനമായ ബൈബിൾ. കാരണം, ബൈബിളെഴുത്തുകാർ “പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ” എഴുതുകയായിരുന്നു. (2 പത്രോ. 1:21) ദൈവമാണ്‌ സകലവും സൃഷ്ടിച്ചതെന്ന വിശ്വാസം ബലിഷ്‌ഠമാക്കാൻ തിരുവെഴുത്തുകളുടെ സൂക്ഷ്‌മമായ പഠനം നമ്മെ സഹായിക്കും. (വെളി. 4:11) സ്‌നേഹം എന്ന അത്യാകർഷകമായ ഗുണമാണ്‌ സൃഷ്ടി നടത്താൻ യഹോവയെ പ്രേരിപ്പിച്ചത്‌. (1 യോഹ. 4:8) അതുകൊണ്ട്‌ സ്‌നേഹനിധിയായ നമ്മുടെ സ്വർഗീയ പിതാവും സ്രഷ്ടാവും സുഹൃത്തുമായ അവനെക്കുറിച്ച്‌ മറ്റുള്ളവരെ പഠിപ്പിക്കാൻ നമ്മാലാവുന്നതെല്ലാം ചെയ്യാം. ഇനി നമ്മുടെ സ്വന്തം കാര്യമോ? ദൈവാത്മാവിന്റെ വഴിനടത്തിപ്പിന്‌ നാം തുടർന്നും കീഴ്‌പെടുന്നെങ്കിൽ ദൈവത്തെക്കുറിച്ച്‌ എന്നേക്കും പഠിക്കാനുള്ള പദവി നമുക്ക്‌ കരഗതമാകും. (ഗലാ. 5:16, 25) യഹോവയെക്കുറിച്ചും അവന്റെ അതിഗംഭീരമായ സൃഷ്ടികളെക്കുറിച്ചും പഠിക്കുന്നത്‌ നാം നിറുത്തിക്കളയരുത്‌. പരിശുദ്ധാത്മാവിനെ ഉപയോഗിച്ച്‌ ആകാശത്തെയും ഭൂമിയെയും മനുഷ്യനെയും സൃഷ്ടിക്കാൻ യഹോവയെ പ്രേരിപ്പിച്ച ആ അളവറ്റ സ്‌നേഹം പ്രതിഫലിക്കുന്നതാകട്ടെ നമ്മുടെ ജീവിതവും!

[അടിക്കുറിപ്പ്‌]

^ ഖ. 6 നിങ്ങളെക്കുറിച്ചു കരുതലുള്ള ഒരു സ്രഷ്ടാവുണ്ടോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ 24, 25 പേജുകൾ കാണുക.

വിശദീകരിക്കാമോ?

• ദൈവം സൃഷ്ടിയിൽ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച വിധം ആകാശവും ഭൂമിയും സാക്ഷ്യപ്പെടുത്തുന്നത്‌ എങ്ങനെ?

• ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടതിനാൽ നമുക്ക്‌ എന്തിനെല്ലാമുള്ള കഴിവുണ്ട്‌?

• സൃഷ്ടിപ്പിനെ പിന്താങ്ങുന്ന തെളിവുകൾ നാം പരിശോധിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• യഹോവയുമായുള്ള നമ്മുടെ ബന്ധം ബലിഷ്‌ഠമായിത്തീരുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[7-ാം പേജിലെ ചിത്രം]

പ്രപഞ്ചത്തിൽ കാണുന്ന അടുക്കും ചിട്ടയും സൃഷ്ടിയെക്കുറിച്ച്‌ നമ്മെ എന്തു പഠിപ്പിക്കുന്നു?

[കടപ്പാട്‌]

നക്ഷത്രങ്ങൾ: Anglo-Australian Observatory/David Malin Images

[8-ാം പേജിലെ ചിത്രങ്ങൾ]

ഡിഎൻഎ-യുടെ ധർമമെന്ത്‌?

[10-ാം പേജിലെ ചിത്രം]

നിങ്ങളുടെ വിശ്വാസത്തിനുവേണ്ടി സംസാരിക്കാൻ നിങ്ങൾ സജ്ജരാണോ?