ഇയ്യോബ് 26:1-14
26 അപ്പോൾ ഇയ്യോബ് പറഞ്ഞു:
2 “നിങ്ങൾ എത്ര നന്നായി അശക്തനെ സഹായിച്ചിരിക്കുന്നു!
എത്ര മനോഹരമായി ബലമില്ലാത്ത കൈകളെ രക്ഷിച്ചിരിക്കുന്നു!+
3 ബുദ്ധിയില്ലാത്തവനു നിങ്ങൾ എത്ര മഹത്തായ ഉപദേശമാണു നൽകിയത്!+
വേണ്ടുവോളം നിങ്ങൾ നിങ്ങളുടെ ജ്ഞാനം* വിളമ്പിയിരിക്കുന്നു!
4 ആരെ ഉപദേശിക്കാനാണു നിങ്ങൾ ശ്രമിക്കുന്നത്?ഇങ്ങനെയൊക്കെ പറയാൻ ആരാണു നിങ്ങളോടു പറഞ്ഞത്?*
5 മരിച്ച് ശക്തിയില്ലാതായവർ വിറയ്‌ക്കും;അവർ കടലിനെക്കാളും അതിലുള്ളവയെക്കാളും താഴെയാണല്ലോ.
6 ശവക്കുഴി* ദൈവത്തിനു മുന്നിൽ തുറന്നുകിടക്കുന്നു;+വിനാശത്തിന്റെ സ്ഥലം ദൈവമുമ്പാകെ മറയില്ലാതെ കിടക്കുന്നു.
7 ദൈവം വടക്കേ ആകാശത്തെ* ശൂന്യതയിൽ വിരിക്കുന്നു;+ഭൂമിയെ ശൂന്യതയിൽ തൂക്കിയിടുന്നു.
8 ദൈവം വെള്ളത്തെ മേഘങ്ങളിൽ കെട്ടിവെക്കുന്നു;+മേഘങ്ങൾ അവയുടെ ഭാരത്താൽ പൊട്ടിപ്പോകുന്നില്ല.
9 ആരും കാണാതിരിക്കാൻ ദൈവം തന്റെ സിംഹാസനം മറയ്ക്കുന്നു,തന്റെ മേഘംകൊണ്ട് അതിനെ മൂടുന്നു.+
10 ദൈവം കടലിൽ ചക്രവാളം* വരയ്ക്കുന്നു;+വെളിച്ചത്തിനും ഇരുളിനും മധ്യേ അതിർ വെക്കുന്നു.
11 ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു;ദൈവത്തിന്റെ ശകാരം കേട്ട് അവ പേടിച്ചുവിറയ്ക്കുന്നു.
12 തന്റെ ശക്തിയാൽ ദൈവം കടലിനെ ഇളക്കിമറിക്കുന്നു;+വിവേകത്താൽ കടലിലെ ഭീമാകാരജന്തുവിനെ* കഷണംകഷണമാക്കുന്നു.+
13 തന്റെ ശ്വാസത്താൽ* ദൈവം ആകാശത്തെ തെളിമയുള്ളതാക്കുന്നു;പിടി തരാത്ത* സർപ്പത്തെ ദൈവത്തിന്റെ കൈ കുത്തിത്തുളയ്ക്കുന്നു.
14 ഇതെല്ലാം ദൈവത്തിന്റെ പ്രവൃത്തികളുടെ ഒരു അറ്റം മാത്രം!+ദൈവത്തെക്കുറിച്ച് ഒരു നേർത്ത സ്വരമേ നമ്മൾ കേട്ടിട്ടൂള്ളൂ!
പിന്നെ, ദൈവത്തിന്റെ ഇടിമുഴക്കത്തെക്കുറിച്ച് ഗ്രഹിക്കാൻ ആർക്കെങ്കിലും കഴിയുമോ?”+
അടിക്കുറിപ്പുകള്‍
^ അഥവാ “പ്രായോഗികജ്ഞാനം; സാമാന്യബുദ്ധി.”
^ അക്ഷ. “ആരുടെ ശ്വാസമാണ് (ആത്മാവാണ്) നിങ്ങളിൽനിന്ന് പുറത്ത് വന്നത്?”
^ അക്ഷ. “വടക്കിനെ.”
^ അക്ഷ. “വൃത്തം.”
^ അക്ഷ. “രാഹാബിനെ.”
^ അഥവാ “കാറ്റിനാൽ.”
^ അഥവാ “പാഞ്ഞുപോകുന്ന.”