മുഖ്യലേഖനം | അപ്രതീക്ഷിതസംഭവങ്ങൾ ആഞ്ഞടിക്കുമ്പോൾ. . .
ആരോഗ്യനഷ്ടം
അർജന്റീനയിൽ ഒരു ഫിസിയോ തെറാപ്പിസ്റ്റായി ജോലിചെയ്തിരുന്ന മാബെൽ തിരക്കുള്ള ജീവിതമാണ് നയിച്ചിരുന്നത്. 2007-ൽ അവൾക്കു കലശലായ ക്ഷീണവും ദിവസവും കഠിനമായ തലവേദനയും അനുഭവപ്പെടാൻ തുടങ്ങി. അവൾ ഇങ്ങനെ പറയുന്നു: “പല ഡോക്ടർമാരെ ഞാൻ സന്ദർശിച്ചു, എല്ലാ ചികിത്സാരീതികളും പരീക്ഷിച്ചുനോക്കുകയും ചെയ്തു, യാതൊന്നും ഫലം കണ്ടില്ല”. ഒടുവിൽ, എംആർഐ സ്കാൻ ചെയ്തപ്പോഴാണ് മാബെലിന്റെ തലച്ചോറിനു കാൻസർ ബാധിച്ചിട്ടുണ്ടെന്നു കണ്ടെത്തിയത്. അവൾ ഇങ്ങനെ പറയുന്നു: “ഞാൻ ഞെട്ടിത്തരിച്ചുപോയി, ഈയൊരു ശത്രുവിനെ ഉള്ളിൽ വഹിച്ചുകൊണ്ടാണ് ഞാൻ ഇത്രയും നാൾ ജീവിച്ചത് എന്ന് എനിക്കു വിശ്വസിക്കാനായില്ല.
“ശസ്ത്രക്രിയയ്ക്കു വിധേയയാകുന്നതുവരെ എന്റെ അവസ്ഥ എത്ര ഗുരുതരമായിരുന്നു എന്ന് ഞാൻ ശരിക്കും മനസ്സിലാക്കിയിരുന്നില്ല. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന എനിക്കു ബോധംവീണപ്പോൾ ഒന്ന് അനങ്ങാൻപോലും സാധിക്കുമായിരുന്നില്ല. മേൽക്കൂരയിലേക്കു നോക്കിക്കിടക്കാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളൂ. ശസ്ത്രക്രിയയ്ക്കു മുമ്പുവരെ സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തിയും ഉന്മേഷവും ഒക്കെ എനിക്കുണ്ടായിരുന്നു. പെട്ടെന്ന് എനിക്കു ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി. തീവ്രപരിചരണ വിഭാഗത്തിൽ ചെലവിട്ട ദിവസങ്ങളത്രയും ഞാൻ ആശങ്കയിലായിരുന്നു. വൈദ്യചികിത്സാ ഉപകരണങ്ങൾ, ആപത്സൂചന നൽകുന്ന അലാറങ്ങൾ, രോഗികളുടെ ഞരക്കങ്ങൾ എന്നിവയുടെ ശബ്ദം അവിടെ നിറഞ്ഞിരുന്നു. വേദനയും യാതനയും നിറഞ്ഞുനിൽക്കുന്ന ഒരു അന്തരീക്ഷമായിരുന്നു എനിക്കു ചുറ്റും.
“ഇന്ന്, ഒരു പരിധിവരെ ആരോഗ്യം വീണ്ടെടുക്കാൻ എനിക്കു സാധിച്ചിട്ടുണ്ട്. പരസഹായം കൂടാതെ നടക്കാനും ചിലപ്പോഴൊക്കെ തനിയെ പുറത്തുപോയിവരാനും എനിക്കു കഴിയുന്നുണ്ട്. എന്നിരുന്നാലും, ഇപ്പോഴും പേശികളുടെ ഏകോപനമില്ലായ്മ, വസ്തുക്കൾ രണ്ടായി കാണുക തുടങ്ങിയ പ്രശ്നങ്ങൾ എനിക്കുണ്ട്.”
ദുരന്തവുമായി പൊരുത്തപ്പെടാൻ. . .
ക്രിയാത്മകവീക്ഷണം നിലനിറുത്തുക. സദൃശവാക്യങ്ങൾ 17:22-ൽ ബൈബിൾ ഇങ്ങനെ പറയുന്നു: “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.” മാബെൽ ഇങ്ങനെ ഓർമിക്കുന്നു: “സുഖം പ്രാപിച്ചുവരവേ, ഞാൻ ചികിത്സിച്ചിരുന്ന രോഗികൾ അഭിമുഖീകരിച്ചിരുന്ന അതേ വെല്ലുവിളികൾ എനിക്കും നേരിട്ടു. വ്യായാമങ്ങൾ വേദനാകരമായിരുന്നു. പലപ്പോഴും അതു നിറുത്തിയാലോ എന്നുപോലും ഞാൻ ചിന്തിച്ചുപോയി. നിരന്തരമായ പരിശ്രമം ഒടുവിൽ നല്ല ഫലം കൈവരുത്തുമെന്ന് എനിക്ക് അറിയാമായിരുന്നതിനാൽ, അത്തരം നിരുത്സാഹപ്പെടുത്തുന്ന ചിന്തകൾ മറികടക്കുന്നതിന് എനിക്കു വളരെ ശ്രമം ചെയ്യേണ്ടതായിവന്നു.”
സഹിച്ചുനിൽക്കുന്നതിന് പ്രത്യാശ നൽകുന്ന കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക. മാബെൽ പറയുന്നു: “എന്തുകൊണ്ടാണ് ദുരന്തങ്ങൾ സംഭവിക്കുന്നതെന്നു ബൈബിൾ പഠിച്ചതിലൂടെ ഞാൻ മനസ്സിലാക്കിയിരുന്നു. അതോടൊപ്പം, ദിവസങ്ങൾ കടന്നുപോകവേ വേദനകൾ എന്നേക്കുമായി അപ്രത്യക്ഷമാകുന്ന കാലത്തിലേക്കു നാം അടുത്തുകൊണ്ടിരിക്കുകയാണ് എന്നും എനിക്കു അറിയാമായിരുന്നു.” *
ദൈവം ഒരോ വ്യക്തികൾക്കായും കരുതുന്നു എന്ന് തിരിച്ചറിയുക. (1 പത്രോസ് 5:7) ഈ അറിവ് തന്നെ സഹായിച്ചത് എങ്ങനെയെന്ന് മാബെൽ ഓർമിക്കുന്നു: “ശസ്ത്രക്രിയ ചെയ്യുന്ന മുറിയിലേക്കു എന്നെ കൊണ്ടുപോയപ്പോൾ ‘നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്’ എന്ന യെശയ്യാവു 41:10-ലെ വാക്കുകളുടെ സത്യത ഞാൻ തിരിച്ചറിഞ്ഞു. എനിക്കു സംഭവിച്ചതിനെക്കുറിച്ച് യഹോവ ചിന്തയുള്ളവനാണെന്ന അറിവ് എനിക്കു എന്തെന്നില്ലാത്ത സമാധാനം നൽകി.”
നിങ്ങൾക്ക് അറിയാമോ? ആരോഗ്യപ്രശ്നങ്ങൾ ഏതുമില്ലാത്ത ഒരു കാലം വരുമെന്നു ബൈബിൾ പഠിപ്പിക്കുന്നു.—യെശയ്യാവു 33:24; 35:5, 6. (g14-E 07)
^ ഖ. 8 കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 11-ാം അധ്യായം കാണുക. www.jw.org-യിൽ നിന്നു നിങ്ങൾക്ക് ഇതു ഡൗൺലോഡ് ചെയ്യാവുന്നതാണ്.