എല്ലാ വിപത്തുകൾക്കും ഉടൻ അവസാനം
എല്ലാ വിപത്തുകൾക്കും ഉടൻ അവസാനം
“മക്കളേ, കൊച്ചുമക്കളേ, ഇതു കേൾക്കുക! . . . ഇന്നല്ലെങ്കിൽ നാളെ ഈ പർവതത്തിനു തീ പിടിക്കും. എന്നാൽ അതിനു മുമ്പ് മുഴക്കവും ഗർജനവും കേൾക്കും, ഭൂമി വിറയ്ക്കും. പുകത്തൂണുകളും തീനാവുകളും മിന്നൽപ്പിണരുകളും ദൃശ്യമാകും. കാറ്റിന്റെ മുഴക്കവും ചൂളംവിളിയും കേൾക്കും. അപ്പോൾ കഴിയുന്നത്ര ദൂരത്തേക്ക് ഓടിപ്പൊയ്ക്കൊള്ളുക. . . . നിങ്ങൾ അതിന്റെ മുന്നറിയിപ്പിനു ചെവികൊടുക്കുന്നില്ലെങ്കിൽ, വസ്തുവകകളും സ്വത്തുമൊക്കെ നിങ്ങൾക്കു ജീവനെക്കാൾ വിലപ്പെട്ടതാണെങ്കിൽ, നിങ്ങളുടെ വീണ്ടുവിചാരമില്ലായ്മയ്ക്കും അത്യാർത്തിക്കും തക്ക ശിക്ഷ അതു നിങ്ങൾക്കു നൽകും. ശങ്കിച്ചുനിൽക്കാതെ വീടും കുടിയും എല്ലാം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുക.”
ആൻഡ്രൂ റോബിൻസൺ രചിച്ച എർത്ത് ഷോക്ക് എന്ന പുസ്തകത്തിൽനിന്നുള്ളതാണ് ആ മുന്നറിയിപ്പിൻ വാക്കുകൾ. 1631-ൽ ഇറ്റലിയിലെ വെസൂവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് അതിന്റെ അടിവാരത്തിലുള്ള പോർട്ടിച്ചി പട്ടണത്തിലെ ഒരു സ്മാരക ഫലകത്തിൽ ആ വാക്കുകൾ ആലേഖനം ചെയ്യുകയുണ്ടായി. 4,000-ത്തിലധികം പേർ അന്നു കൊല്ലപ്പെട്ടു. “1631-ൽ ഉണ്ടായ ഈ സ്ഫോടനത്തോടെയാണ് . . . വെസൂവിയസ് ഏവർക്കും സുപരിചിതമായിത്തീർന്നത്, തികച്ചും അപ്രതീക്ഷിതമായി” എന്ന് റോബിൻസൺ പറയുന്നു. അതെങ്ങനെ? പോർട്ടിച്ചിയുടെ പുനർനിർമാണം ഹെർക്യുലേനിയത്തിന്റെയും പോംപേയുടെയും കണ്ടുപിടിത്തത്തിലേക്കു നയിച്ചു. പൊതുയുഗം 79-ൽ വെസൂവിയസിനു മദംപൊട്ടിയപ്പോൾ ഈ രണ്ടു നഗരങ്ങളും മൂടിപ്പോയിരുന്നു.
ആ വിപത്തിനെ അതിജീവിക്കുകയും പിന്നീട് ഒരു ഗവർണർ ആയിത്തീരുകയും ചെയ്ത പ്ലിനി ദ യംഗർ എന്ന റോമാക്കാരൻ സ്ഫോടനത്തിനു മുന്നോടിയായി ഭൂമി അസാധാരണമാംവിധം വിറച്ചതായി രേഖപ്പെടുത്തുകയുണ്ടായി. അദ്ദേഹവും അമ്മയും മറ്റുചിലരും മുന്നറിയിപ്പിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ദുരന്തത്തെ അതിജീവിക്കുകയും ചെയ്തു.
നമ്മുടെ കാലത്തേക്കുള്ള ഒരു മുന്നറിയിപ്പിൻ അടയാളം
ഇന്നു നാം ലോകത്തിന്റെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും ആയ വ്യവസ്ഥിതികളുടെ അന്ത്യത്തോട് അതിവേഗം അടുത്തുവരുകയാണ്. നമുക്ക് അത് എങ്ങനെയാണ് അറിയാനാകുക? ദൈവത്തിന്റെ കണക്കുതീർപ്പിൻ ദിവസം അടുത്തുവരുന്നുവെന്നതിന്റെ ഒരു അടയാളമായി വർത്തിക്കുന്ന ധാരാളം ലോക സംഭവങ്ങളെക്കുറിച്ച് യേശുക്രിസ്തു മുൻകൂട്ടിപ്പറയുകയുണ്ടായി. ഗർജിക്കുകയും പുകയും ലാവയും തുപ്പുകയും ചെയ്യുന്ന ഒരു അഗ്നിപർവതത്തെപ്പോലെ മഹായുദ്ധങ്ങളും ഭൂകമ്പങ്ങളും ക്ഷാമവും മാരകമായ സാംക്രമിക രോഗങ്ങളും എല്ലാം ഉൾപ്പെട്ടതാണ് ആ സംയുക്ത അടയാളം. 1914 മുതൽ അതെല്ലാം അഭൂതപൂർവകമായ അളവിൽ ലോകത്തിൽ തേർവാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്.—മത്തായി 24:3-8; ലൂക്കൊസ് 21:10, 11; വെളിപ്പാടു 6:1-8.
എന്നാൽ യേശുവിന്റെ മുന്നറിയിപ്പിൻ അടയാളത്തിൽ ഒരു പ്രത്യാശാദൂതും അടങ്ങിയിട്ടുണ്ട്. “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” എന്ന് അവൻ പറഞ്ഞു. (മത്തായി 24:14) യേശു രാജ്യസന്ദേശത്തെ “സുവിശേഷം” അഥവാ നല്ല വാർത്ത എന്നു വിളിച്ചിരിക്കുന്നതു ശ്രദ്ധേയമാണ്. ദൈവരാജ്യം, അതായത് ക്രിസ്തുയേശുവിന്റെ കൈകളിലെ സ്വർഗീയ ഗവൺമെന്റ്, മനുഷ്യൻ വരുത്തിവെച്ചിട്ടുള്ള സകല ദോഷങ്ങളും പരിഹരിക്കും എന്നതിനാൽ അതു തീർച്ചയായും ഒരു നല്ല വാർത്തയാണ്. ആ രാജ്യം പ്രകൃതി വിപത്തുകൾക്കും അറുതി വരുത്തും.—ലൂക്കൊസ് 4:43; വെളിപ്പാടു 21:3-5എ.
യേശു ഭൂമിയിൽ ഒരു മനുഷ്യനായി ജീവിക്കവേ, ജീവനു ഭീഷണി ഉയർത്തിയ ഒരു കൊടുങ്കാറ്റിനെ ശാന്തമാക്കിക്കൊണ്ട് പ്രകൃതിശക്തികളുടെ മേലുള്ള തന്റെ അധികാരം പ്രകടമാക്കി. സംഭ്രമിച്ചുപോയ അവന്റെ ശിഷ്യന്മാർ അത്ഭുതത്തോടെ “ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു” എന്നു പറഞ്ഞു. (ലൂക്കൊസ് 8:22-25) ഇന്ന് യേശു വെറുമൊരു മനുഷ്യൻ അല്ല, പിന്നെയോ ശക്തനായ ഒരു ആത്മവ്യക്തിയാണ്. അതുകൊണ്ട്, പ്രകൃതിശക്തികൾ തന്റെ പ്രജകൾക്ക് ഒരു ദോഷവും വരുത്താതിരിക്കത്തക്കവണ്ണം അവയെ നിയന്ത്രിക്കുക എന്നത് അവന് ഒട്ടും ബുദ്ധിമുട്ടായിരിക്കുകയില്ല!—സങ്കീർത്തനം 2:6-9; വെളിപ്പാടു 11:15.
ഇതൊന്നും നടക്കാൻ പോകുന്ന കാര്യങ്ങളല്ലെന്നു ചിലർക്കു തോന്നിയേക്കാം. എന്നാൽ, മനുഷ്യരുടെ വാഗ്ദാനങ്ങളിൽനിന്നും പ്രവചനങ്ങളിൽനിന്നും വ്യത്യസ്തമായി, ബൈബിളിലെ എല്ലാ പ്രവചനങ്ങളും നിവൃത്തിയേറിയിട്ടുണ്ടെന്ന സംഗതി മനസ്സിൽ പിടിക്കുക, 1914 മുതൽ നമ്മുടെ കൺമുന്നിൽ നിവൃത്തിയേറിയിരിക്കുന്ന പ്രവചനങ്ങളും ഇതിൽ ഉൾപ്പെടുന്നു. (യെശയ്യാവു 46:10; 55:10, 11) അതേ, ഭൂമി ഭാവിയിൽ സമാധാനം കളിയാടുന്ന സുന്ദരമായ ഒരു ഗ്രഹമായി മാറുമെന്നതു തീർച്ചയാണ്. ദൈവവചനം പറയുന്നതു നാം ഗൗരവത്തോടെ എടുക്കുകയും ഭൂതലത്തെ കിടിലംകൊള്ളിച്ചുകൊണ്ട് പെട്ടെന്നുതന്നെ അരങ്ങേറാനിരിക്കുന്ന സംഭവങ്ങളോടുള്ള ബന്ധത്തിൽ അതു നൽകുന്ന സ്നേഹപുരസ്സരമായ മുന്നറിയിപ്പ് ചെവിക്കൊള്ളുകയും ചെയ്യുന്നെങ്കിൽ നമുക്കും സുരക്ഷിതമായ ഒരു ഭാവി സംബന്ധിച്ച് ഉറപ്പുണ്ടായിരിക്കാനാകും.—മത്തായി 24:42, 44; യോഹന്നാൻ 17:3.
[11-ാം പേജിലെ ചതുരം/ചിത്രം]
മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശയാണ് ഉള്ളത്?
പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടമാകുമ്പോൾ നാം ദുഃഖത്തിൽ ആണ്ടുപോയേക്കാം. തന്റെ പ്രിയ സുഹൃത്തായ ലാസർ മരിച്ചപ്പോൾ യേശു കരഞ്ഞുവെന്ന് ബൈബിൾ പറയുന്നു. എന്നാൽ, വെറും നിമിഷങ്ങൾക്കു ശേഷം യേശു ഒരു മഹാത്ഭുതം പ്രവർത്തിച്ചു—അവൻ ലാസറിനെ ജീവനിലേക്കു തിരികെ കൊണ്ടുവന്നു! (യോഹന്നാൻ 11:32-44) അങ്ങനെ ചെയ്യുകവഴി, മുമ്പൊരിക്കൽ താൻ നൽകിയ വിസ്മയാവഹമായ വാഗ്ദാനത്തിൽ വിശ്വസിക്കാനുള്ള ഈടുറ്റ അടിസ്ഥാനം അവൻ സകല മനുഷ്യർക്കും നൽകി. ആ വാഗ്ദാനം ഇതായിരുന്നു: ‘കല്ലറകളിൽ ഉള്ളവർ എല്ലാവരും [യേശുവിന്റെ] ശബ്ദം കേട്ടു പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.’ (യോഹന്നാൻ 5:28, 29) മരിച്ചുപോയവർ ഒരു പറുദീസാഭൂമിയിൽ ജീവിക്കാൻ തക്കവണ്ണം പുനരുത്ഥാനം ചെയ്യപ്പെടുമെന്നുള്ള അമൂല്യമായ പ്രത്യാശ പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടമായ എല്ലാവർക്കും ആശ്വാസം പകരുമാറാകട്ടെ.—പ്രവൃത്തികൾ 24:15.
[10-ാം പേജിലെ ചിത്രങ്ങൾ]
ഇന്നത്തെ ലോകം അതിന്റെ അന്ത്യനാളുകളിലാണെന്ന മുന്നറിയിപ്പിനു നിങ്ങൾ ചെവികൊടുക്കുന്നുണ്ടോ?
[10-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
USGS, David A. Johnston, Cascades Volcano Observatory