ദരിദ്രർക്ക് ഒരു സുവിശേഷം!
ദരിദ്രർക്ക് ഒരു സുവിശേഷം!
“ദരിദ്രനെ എന്നേക്കും മറന്നുപോകയില്ല,” ദൈവവചനം നൽകുന്ന ഉറപ്പാണിത്. (സങ്കീർത്തനം 9:18) ഇത് വെറും പാഴ്വാക്കല്ല. സ്രഷ്ടാവായ യഹോവയെക്കുറിച്ച് ദൈവവചനം ഇങ്ങനെയും പറയുന്നു: ‘നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തും.’ (സങ്കീർത്തനം 145:16) അതെ, ദാരിദ്ര്യം തുടച്ചുനീക്കാൻ സർവശക്തനായ ദൈവത്തിനാകും. ആകട്ടെ, ദരിദ്രർക്ക് എന്താണ് ആവശ്യമായിരിക്കുന്നത്?
ഒരു “മനസ്സലിവുള്ള ഏകാധിപതിയെയാണ്” ദരിദ്ര രാജ്യങ്ങൾക്ക് ആവശ്യം എന്ന് ആഫ്രിക്കയിൽനിന്നുള്ള ഒരു സാമ്പത്തിക വിദഗ്ധ അഭിപ്രായപ്പെട്ടു. പ്രവർത്തിക്കാനുള്ള അധികാരവും ഒപ്പം ദയയോടെ ഇടപെടാൻ മനസ്സൊരുക്കവും ഉള്ള ഒരു വ്യക്തിക്കുമാത്രമേ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാൻ കഴിയൂ എന്നാണ് അവരുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയൊരു ഭരണാധികാരി ലോകത്തെ മുഴുവൻ ഭരിക്കണം എന്നതിനോടും നാം യോജിക്കില്ലേ? തീർച്ചയായും. അല്ലെങ്കിൽ ചില രാജ്യങ്ങൾക്കുമാത്രമേ ആ ഭരണത്തിൽനിന്നു പ്രയോജനം ലഭിക്കൂ. ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയുന്ന ഒരു ഭരണാധികാരിക്ക് അതിന്റെ അടിസ്ഥാന കാരണത്തെ അതായത് മനുഷ്യന്റെ സ്വാർഥ ചിന്താഗതിയെ ഇല്ലാതാക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. ഇങ്ങനെയൊരു ഭരണാധികാരിയെ കണ്ടെത്താനാകുമോ?
ദൈവത്തിൽനിന്നു തനിക്കു ലഭിച്ച നിയമനത്തെക്കുറിച്ച് യേശു ഒരിക്കൽ തിരുവെഴുത്തിൽനിന്നു വായിച്ചു കേൾപ്പിച്ചു: “ദരിദ്രരോടു സുവിശേഷം ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്.” ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചത് ദരിദ്രർക്കുള്ള സുവിശേഷവുമായാണ്.—ലൂക്കോസ് 4:16-18.
എന്താണ് സുവിശേഷം?
ദൈവം യേശുവിനെ രാജാവായി നിയമിച്ചിരിക്കുന്നു! തീർച്ചയായും ഇതൊരു സുവിശേഷമാണ്. ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയുന്ന ഉത്തമ ഭരണാധികാരിയാണ് യേശു. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ഒന്നാമതായി, എല്ലാ മനുഷ്യരെയും അവൻ ഭരിക്കും; പ്രവർത്തിക്കാനുള്ള അധികാരവും അവനുണ്ട്. രണ്ടാമതായി, ദരിദ്രരോട് അനുകമ്പയോടെ ഇടപെടുന്ന ഒരു രാജാവാണ് അവൻ, ദരിദ്രർക്കുവേണ്ടി കരുതാൻ അവൻ തന്റെ അനുഗാമികളെ പഠിപ്പിക്കുകയും ചെയ്യുന്നു. മൂന്നാമതായി, ദാരിദ്ര്യത്തിന്റെ അടിസ്ഥാന കാരണത്തെ, അതായത് സ്വാർഥതയോടെ പ്രവർത്തിക്കാനുള്ള നമ്മുടെ ജന്മവാസനയെ നീക്കം ചെയ്യാനുള്ള പ്രാപ്തി അവനുണ്ട്. സുവിശേഷത്തിന്റെ ഈ മൂന്നുവശങ്ങൾ നമുക്ക് ഇപ്പോൾ അവലോകനം ചെയ്യാം.
1. സകല ജനതകളുടെയുംമേൽ അധികാരമുള്ളവൻ ‘സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന് ആധിപത്യം ലഭിച്ചു’ എന്ന് യേശുവിനെക്കുറിച്ച് ദൈവവചനം പറയുന്നു. (ദാനീയേൽ 7:14) മനുഷ്യവർഗം മുഴുവൻ ഏക ഗവണ്മെന്റിൻകീഴിൽ വന്നാലുള്ള പ്രയോജനങ്ങളെക്കുറിച്ചൊന്ന് ഭാവനയിൽ കാണുക. ഭൂമിയിലെ വിഭവങ്ങൾക്കുവേണ്ടി ആരും മേലാൽ കലഹിക്കില്ല; എല്ലാവരും അതിൽനിന്ന് ഒരുപോലെ പ്രയോജനം അനുഭവിക്കും. യേശുതന്നെ ഈ ഉറപ്പുനൽകി: “സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു.” (മത്തായി 28:18) തീർച്ചയായും ഭൂമിമേൽ സർവാധികാരത്തോടെ പ്രവർത്തിക്കാൻ കഴിവുള്ള ഭരണകർത്താവായിരിക്കും യേശു!
2. ദരിദ്രരോട് അനുകമ്പയുള്ളവൻ ഭൂമിയിലായിരുന്നപ്പോൾ യേശു ദരിദ്രരോട് അനുകമ്പയോടെയാണ് ഇടപെട്ടത്. ഉദാഹരണത്തിന്, യേശുവിന്റെ വസ്ത്രത്തിൽ തൊട്ട് തന്റെ രക്തസ്രാവം ഭേദമാക്കാൻ ശ്രമിച്ച ഒരു സ്ത്രീയുടെ കാര്യമെടുക്കുക. 12 വർഷമായി ആ രോഗത്താൽ വലഞ്ഞിരുന്ന അവൾ തനിക്കുള്ള സകലതും ചികിത്സയ്ക്കായി ചെലവഴിച്ചിരുന്നു. തന്റെ അവസാന പ്രതീക്ഷയെന്നനിലയിലാണ് അവൾ യേശുവിന്റെ വസ്ത്രത്തിൽ തൊടുന്നത്. ഇസ്രായേല്യ ന്യായപ്രമാണമനുസരിച്ച് അവൾ തൊടുന്ന ആരും അശുദ്ധരാകുമായിരുന്നു. എന്നാൽ തന്നെ തൊട്ടതിന്റെ പേരിൽ യേശു ആ സ്ത്രീയെ ശകാരിക്കുന്നില്ല. പകരം, അവൻ ദയാപൂർവം ഇങ്ങനെ പറഞ്ഞു: “മകളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു. സമാധാനത്തോടെ പൊയ്ക്കൊള്ളുക; നിന്നെ വലച്ചിരുന്ന കഠിന രോഗത്തിൽനിന്നു സ്വതന്ത്രയായി ആരോഗ്യത്തോടെ ജീവിക്കുക.”—മർക്കോസ് 5:25-34.
യേശുവിന്റെ പഠിപ്പിക്കലുകൾക്കും ആളുകളുടെ മനോഭാവത്തിനു പരിവർത്തനം വരുത്താനുള്ള ശക്തിയുണ്ട്. മറ്റുള്ളവരോട് അനുകമ്പയോടെ ഇടപെടാൻ അവ ആളുകളെ സഹായിക്കും. ഉദാഹരണത്തിന്, ദൈവത്തെ പ്രീതിപ്പെടുത്താൻ എന്താണ് ചെയ്യേണ്ടതെന്ന് ഒരിക്കൽ ഒരു മനുഷ്യൻ യേശുവിനോട് ചോദിക്കുകയുണ്ടായി. ‘അയൽക്കാരനെ സ്നേഹിക്കണം’ എന്ന ദൈവകൽപ്പനയെക്കുറിച്ച് ആ വ്യക്തിക്ക് അറിയാമായിരുന്നു. പക്ഷേ, ‘ആരാണ് യഥാർഥത്തിൽ തന്റെ അയൽക്കാരൻ’ എന്നറിയാൻ അയാൾ ആഗ്രഹിച്ചു.
മറുപടിയായി തന്റെ വിഖ്യാതമായ ഒരു ദൃഷ്ടാന്തകഥ യേശു പറഞ്ഞു: ഒരു മനുഷ്യൻ യെരുശലേമിൽനിന്ന് യെരീഹോയിലേക്ക് പോകുകയായിരുന്നു. വഴിമധ്യേ, അദ്ദേഹത്തെ കൊള്ളക്കാർ ആക്രമിച്ച് “അർധപ്രാണനായി” ലൂക്കോസ് 10:25-37.
വിട്ടിട്ടുപോയി. ആ വഴിയെ ഒരു പുരോഹിതൻ വന്നെങ്കിലും അയാളെ കണ്ടില്ലെന്ന് നടിച്ച് മറുവശത്തുകൂടെ പോയി. തൊട്ടുപിന്നാലെ വന്ന ലേവ്യനും അതുതന്നെ ചെയ്തു. “എന്നാൽ ആ വഴിയിലൂടെ യാത്ര ചെയ്യുകയായിരുന്ന ഒരു ശമര്യക്കാരൻ അവൻ കിടന്ന സ്ഥലത്തെത്തി; അവനെ കണ്ടിട്ടു മനസ്സലിഞ്ഞു.” അയാൾ ഈ മനുഷ്യന്റെ മുറിവുകൾ വെച്ചുകെട്ടി സത്രത്തിലേക്കു കൊണ്ടുപോയി; പരിചരിക്കാൻ വേണ്ട പണം സത്രപാലകന്റെ പക്കൽ ഏൽപ്പിക്കുകയും ചെയ്തു. ‘കവർച്ചക്കാരുടെ കൈയിൽ അകപ്പെട്ട മനുഷ്യന് ഇവരിൽ ആരാണ് അയൽക്കാരനായിത്തീർന്നത്?’ എന്ന് യേശു ചോദിച്ചു. “കരുണ കാണിച്ചവൻതന്നെ” എന്ന് അയാൾ ഉത്തരം നൽകി. അപ്പോൾ യേശു അവനോട്, “നീയും പോയി അങ്ങനെതന്നെ ചെയ്യുക” എന്നു പറഞ്ഞു.—യഹോവയുടെ സാക്ഷികളായിത്തീരുന്നവർ യേശുവിന്റെ ഇത്തരം ഉപദേശങ്ങൾ പഠിക്കുകയും തങ്ങളുടെ മനോഭാവത്തിന് മാറ്റംവരുത്തുകയും ചെയ്യുന്നു. സഹായം ആവശ്യമുള്ളവരോട് പരിഗണനയോടെ ഇടപെടാൻ അത് അവരെ പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന്, 1960-കളിൽ പോട്ട്മ തടങ്കൽ പാളയത്തിൽ ജോലി ചെയ്തിരുന്ന ഒരു ലാറ്റ്വിയക്കാരി, സോവിയറ്റ് ജയിലുകളിലെ സ്ത്രീകൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ എഴുതി: “എനിക്കു സുഖമില്ലാതിരുന്ന സമയമത്രയും (സാക്ഷികൾ) എന്നെ വളരെ നന്നായി ശുശ്രൂഷിച്ചു. അതിലും മെച്ചമായ പരിചരണം എനിക്കു പ്രതീക്ഷിക്കാൻ കഴിയുമായിരുന്നില്ല.” അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “യഹോവയുടെ സാക്ഷികൾ എല്ലാവരെയും സഹായിക്കുക എന്നത് തങ്ങളുടെ കർത്തവ്യമായി കണക്കാക്കുന്നു. ആളുകളുടെ മതമോ ദേശമോ ഒന്നും അവർക്കു പ്രശ്നമല്ല.”
മറ്റൊരു ഉദാഹരണം ഇക്വഡോറിലെ അൻകോണിലുള്ള യഹോവയുടെ സാക്ഷികളുടേതാണ്. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് അവരിൽ ചിലർക്ക് തൊഴിലും വരുമാനവും ഇല്ലാതായി. അങ്ങനെയൊരു സാഹചര്യത്തിൽ അവരെ സഹായിക്കാൻ സഹവിശ്വാസികൾ എന്താണ് ചെയ്തത്? രാത്രിയിൽ മത്സ്യബന്ധനം കഴിഞ്ഞുവരുന്ന മീൻപിടുത്തക്കാർക്ക് ഭക്ഷണം തയ്യാറാക്കിക്കൊടുക്കുക, അതിൽനിന്ന് ലഭിക്കുന്ന പണം ദുരിതം അനുഭവിക്കുന്ന സഹവിശ്വാസികൾക്ക് ആവശ്യാനുസരണം നൽകുക. ഇതായിരുന്നു അവർ കണ്ടെത്തിയ മാർഗം (വലതുവശത്തുള്ള ചിത്രം). വെളുപ്പിന് നാലുമണിക്ക് മീൻപിടുത്തക്കാർ എത്തുമായിരുന്നതിനാൽ രാത്രി ഒരുമണിക്കുതന്നെ ഭക്ഷണം പാകംചെയ്യാൻ തുടങ്ങണമായിരുന്നു. കുട്ടികൾ ഉൾപ്പെടെ സഭയിലെ എല്ലാ സാക്ഷികളും ആ ഉദ്യമത്തിൽ പങ്കുചേർന്നു!
ഈ അനുഭവങ്ങളെല്ലാം ഒരു വസ്തുതയ്ക്ക് അടിവരയിടുന്നു: ആലംബഹീനരെ സഹായിക്കാനുള്ള മനസ്സൊരുക്കം ആളുകളിൽ ഉൾനടാൻ യേശുവിന്റെ മാതൃകയ്ക്കും പഠിപ്പിക്കലിനും ആകും. അത്രയ്ക്ക് ശക്തമാണ് അവ!
3. ആളുകളുടെ പാപപ്രവണത നീക്കാൻ കഴിവുള്ളവൻ എല്ലാ മനുഷ്യരിലും കുടികൊള്ളുന്ന ഒന്നാണ് സ്വാർഥത; ആർക്കും ഈ വസ്തുത നിഷേധിക്കാനാവില്ല. ബൈബിൾ ഇതിനെ പാപമെന്ന് വിളിക്കുന്നു. ഒരിക്കൽ പൗലോസ് അപ്പൊസ്തലൻപോലും ഇങ്ങനെ പറയുകയുണ്ടായി: “ശരിയായതു ചെയ്യാൻ ഇച്ഛിക്കുന്ന ഞാൻ, തിന്മ എന്നോടൊപ്പമുണ്ട് എന്നൊരു തത്ത്വം കാണുന്നു.” തുടർന്ന് അവൻ ഇങ്ങനെയും പറഞ്ഞു: “മരണത്തിന് അധീനമായ ഈ ശരീരത്തിൽനിന്ന് എന്നെ ആർ വിടുവിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു സ്തോത്രം!” (റോമർ 7:21-25) ദാരിദ്ര്യത്തിന്റെ മൂലകാരണമായ സ്വാർഥത ഉൾപ്പെടെ മനുഷ്യന്റെ ജന്മസിദ്ധമായ പാപപ്രവണതകളിൽനിന്ന് യേശുമുഖാന്തരം ദൈവം സത്യാരാധകരെ വിടുവിക്കുന്നതിനെക്കുറിച്ചാണ് പൗലോസ് ഇവിടെ പരാമർശിച്ചത്. എന്നാൽ ഇത് എങ്ങനെ സാധ്യമാകും?
യേശു സ്നാനമേറ്റ് അൽപ്പനാൾ കഴിഞ്ഞ് സ്നാപക യോഹന്നാൻ അവനെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി: “ഇതാ, ലോകത്തിന്റെ പാപം നീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്!” (യോഹന്നാൻ 1:29) ഉടൻതന്നെ സകല പാപങ്ങളിൽനിന്നും യേശു മനുഷ്യരെ വിടുവിക്കും; സ്വാർഥചിന്താഗതിയുൾപ്പെടെയുള്ള അകൃത്യങ്ങളിൽനിന്ന് മോചിതരായ ആളുകളെക്കൊണ്ട് ഭൂമി നിറയും. (യെശയ്യാവു 11:9) തീർച്ചയായും, ദാരിദ്ര്യത്തിന്റെ അടിസ്ഥാന കാരണത്തെ യേശു നീക്കുകതന്നെ ചെയ്യും.
മനുഷ്യരുടെ എല്ലാ ആവശ്യങ്ങളും തൃപ്തിപ്പെടുത്തുന്ന ആ കാലം തൊട്ടുമുന്നിലാണ്. അതേക്കുറിച്ചു വിഭാവന ചെയ്യുന്നതുതന്നെ നിങ്ങളെ പുളകിതരാക്കുന്നില്ലേ! ആ നാളുകളെ കാവ്യാത്മകമായി ദൈവവചനം ഇങ്ങനെ വർണിക്കുന്നു: “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.” (മീഖാ 4:4) ദാരിദ്ര്യ വിമുക്തമായ ലോകത്തിൽ തൃപ്തികരമായ വേല ചെയ്ത് എല്ലാവരും നിർഭയം വസിക്കും; സ്രഷ്ടാവായ യഹോവയാംദൈവത്തിന് പുകഴേറ്റിക്കൊണ്ട്! (w11-E 06/01)