വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 77

അവർ കുമ്പിടുകയില്ല

അവർ കുമ്പിടുകയില്ല

ഈ മൂന്നു ചെറുപ്പക്കാരെക്കുറിച്ചു പഠിച്ചത്‌ ഓർക്കുന്നില്ലേ? അതേ, അവർ ദാനീയേലിന്റെ കൂട്ടുകാരാണ്‌; തങ്ങൾക്കു നല്ലതല്ലെന്നു തോന്നിയ ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതിരുന്നവർ. ബാബിലോണ്യർ അവരെ ശദ്രക്‌, മേശക്‌, അബേദ്‌നെഗോ എന്നിങ്ങനെ വിളിച്ചു. എന്നാൽ ഇപ്പോൾ മറ്റുള്ളവർ ചെയ്യുന്നതുപോലെ ഇവർ ഈ വലിയ പ്രതിമയുടെ മുമ്പിൽ കുമ്പിടാത്തത്‌ എന്തുകൊണ്ടാണ്‌? നമുക്കു കണ്ടുപിടിക്കാം.

യഹോവതന്നെ എഴുതിയ പത്തു കൽപ്പനകൾ എന്നു വിളിക്കപ്പെടുന്ന നിയമങ്ങളെ കുറിച്ചു നമ്മൾ വായിച്ചത്‌ ഓർമയുണ്ടോ? അതിൽ ഒന്നാമത്തേത്‌ ഇതാണ്‌: ‘എന്നെ അല്ലാതെ മറ്റൊരു ദൈവത്തെയും ആരാധിക്കരുത്‌.’ ഇവിടെ ഈ ചെറുപ്പക്കാർ ആ നിയമം അനുസരിക്കുകയാണ്‌, അത്‌ അത്ര എളുപ്പമല്ലെങ്കിലും.

ബാബിലോൺ രാജാവായ നെബൂഖദ്‌നേസർ താൻ പണികഴിപ്പിച്ച ഈ പ്രതിമയുടെ മുമ്പാകെ കുമ്പിടുന്നതിന്‌ അനേകം പ്രധാനികളെ വിളിച്ചു വരുത്തിയിരിക്കുകയാണ്‌. സകല ജനത്തോടും അവൻ ഇങ്ങനെ പറഞ്ഞുകഴിഞ്ഞതേയുള്ളൂ: ‘കാഹളങ്ങളുടെയും കിന്നരങ്ങളുടെയും മറ്റു സംഗീതോപകരണങ്ങളുടെയും ശബ്ദം കേൾക്കുമ്പോൾ നിങ്ങൾ ഈ സ്വർണപ്രതിമയെ കുമ്പിട്ട്‌ ആരാധിക്കണം. ആരെങ്കിലും കുമ്പിട്ട്‌ ആരാധിക്കാതിരുന്നാൽ അവനെ ഉടനെതന്നെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും.’

ശദ്രക്കും മേശക്കും അബേദ്‌നെഗോവും കുമ്പിട്ടിട്ടില്ലെന്നു കേൾക്കുമ്പോൾ നെബൂഖദ്‌നേസർ വളരെ കോപിക്കുന്നു. അവൻ അവരെ തന്റെ അടുക്കൽ വരുത്തുന്നു. അവർക്കു കുമ്പിടാൻ മറ്റൊരു അവസരംകൂടെ അവൻ നൽകുന്നു. എന്നാൽ ആ ചെറുപ്പക്കാർ സഹായത്തിനായി യഹോവയിലേക്കു നോക്കുന്നു. ‘ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു ഞങ്ങളെ രക്ഷിക്കാൻ കഴിയും. എന്നാൽ അവൻ ഞങ്ങളെ രക്ഷിക്കുന്നില്ലെങ്കിൽത്തന്നെയും ഞങ്ങൾ അങ്ങയുടെ സ്വർണപ്രതിമയുടെ മുമ്പിൽ കുമ്പിടുകയില്ല’ എന്ന്‌ അവർ നെബൂഖദ്‌നേസരിനോടു പറയുന്നു.

ഇതു കേൾക്കുമ്പോൾ നെബൂഖദ്‌നേസരിന്‌ ദേഷ്യം അടക്കാനാകുന്നില്ല. അടുത്ത്‌ ഒരു തീച്ചൂളയുണ്ട്‌; അവൻ ഇങ്ങനെ കൽപ്പിക്കുന്നു: ‘ചൂള മുമ്പത്തെക്കാൾ ഏഴുമടങ്ങ്‌ ചൂടുപിടിപ്പിക്കുക!’ പിന്നെ തന്റെ സൈന്യത്തിലെ ഏറ്റവും ശക്തന്മാരായ ചില ആളുകളോട്‌ ശദ്രക്കിനെയും മേശക്കിനെയും അബേദ്‌നെഗോവിനെയും പിടിച്ചുകെട്ടി ചൂളയിലേക്ക്‌ എറിയാൻ കൽപ്പിക്കുന്നു. അത്യധികം ചൂടാണ്‌ ആ തീച്ചൂളയ്‌ക്ക്‌. ശദ്രക്കിനെയും മേശക്കിനെയും അബേദ്‌നെഗോവിനെയും അതിലേക്ക്‌ എറിയാനായി അതിന്റെ അടുത്തേക്കു പോകുന്ന ആ ആളുകൾതന്നെ തീയുടെ ചൂടുകൊണ്ടു മരിച്ചു വീഴുന്നു. എന്നാൽ അവർ ചൂളയിലേക്കെറിഞ്ഞ ആ മൂന്നു ചെറുപ്പക്കാരുടെ കാര്യമോ?

ചൂളയിലേക്കു നോക്കുന്ന രാജാവ്‌ ശരിക്കും പേടിച്ചു പോകുന്നു. ‘നമ്മൾ മൂന്നുപേരെയല്ലേ ബന്ധിച്ച്‌ എരിയുന്ന ഈ ചൂളയിലേക്ക്‌ എറിഞ്ഞത്‌?’ എന്ന്‌ അവൻ ചോദിക്കുന്നു.

‘അതേ,’ അവന്റെ ദാസന്മാർ ഉത്തരം പറയുന്നു.

‘എന്നാൽ ഇപ്പോൾ നാലുപുരുഷന്മാർ തീയിലൂടെ നടക്കുന്നതു ഞാൻ കാണുന്നു’ എന്ന്‌ അവൻ പറയുന്നു. ‘അവരെ കെട്ടിയിട്ടില്ല; തീ അവർക്കു ദോഷം ചെയ്യുന്നതുമില്ല. നാലാമത്തവനെ കാണാൻ ഒരു ദൈവത്തെപ്പോലെ ഉണ്ട്‌.’ രാജാവ്‌ ചൂളയുടെ വാതിലിനോട്‌ കുറച്ചുകൂടെ അടുത്തു ചെന്ന്‌ ഇങ്ങനെ വിളിച്ചു പറയുന്നു: ‘ശദ്രക്‌! മേശക്‌! അബേദ്‌നെഗോ! അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാരേ, പുറത്തുവരൂ!’

അവർ പുറത്തുവരുമ്പോൾ അവർക്കു യാതൊരു ദോഷവും പറ്റിയിട്ടില്ലെന്ന്‌ എല്ലാവരും കാണുന്നു. അപ്പോൾ രാജാവു പറയുന്നു: ‘ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്‌നെഗോവിന്റെയും ദൈവം സ്‌തുതിക്കപ്പെടട്ടെ! അവർ തങ്ങളുടെ സ്വന്തം ദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെയും കുമ്പിട്ട്‌ ആരാധിക്കുകയില്ലാത്തതുകൊണ്ട്‌ ദൈവം തന്റെ ദൂതനെ അയച്ച്‌ അവരെ രക്ഷിച്ചിരിക്കുന്നു.’

യഹോവയോട്‌ എങ്ങനെ വിശ്വസ്‌തരായിരിക്കാം എന്നു നമുക്കു കാണിച്ചു തരുന്ന നല്ലൊരു ദൃഷ്ടാന്തമല്ലേ ഇത്‌?