ദൈവം അക്രമത്തെ എങ്ങനെ വീക്ഷിക്കുന്നു?
ബൈബിളിന്റെ വീക്ഷണം
ദൈവം അക്രമത്തെ എങ്ങനെ വീക്ഷിക്കുന്നു?
അക്രമം വളരെ വ്യാപകമാണ്. അതിനു വ്യത്യസ്ത മുഖങ്ങളുണ്ട്. യുദ്ധത്തിൽ മാത്രമല്ല സ്കൂളുകളിലും ജോലിസ്ഥലത്തും സ്പോർട്സ് രംഗത്തും വിനോദ രംഗത്തുമൊക്കെ അക്രമം നടമാടുന്നു. ഇനി, ഗുണ്ടാസംഘങ്ങൾക്കിടയിലെ അക്രമവും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട അക്രമവും ഉണ്ട്. ഭവനങ്ങളിലെ അക്രമം പോലും ഇന്നു സർവസാധാരണം ആയിത്തീർന്നിരിക്കുന്നു. ഉദാഹരണത്തിന്, അടുത്തകാലത്ത് ഒരു അഞ്ചു വർഷ കാലയളവിനിടയിൽ കാനഡയിലെ 12 ലക്ഷം സ്ത്രീപുരുഷന്മാർക്ക് ഒരു തവണയെങ്കിലും സ്വന്തം ഇണയിൽനിന്നുള്ള കടുത്ത ആക്രമണത്തെ നേരിടേണ്ടിവന്നതായി ഈയിടെ അവിടെ നടത്തിയ ഒരു പഠനം സൂചിപ്പിക്കുകയുണ്ടായി. ഭാര്യയെ മർദിക്കുന്ന പുരുഷന്മാരിൽ 50 ശതമാനത്തോളം തങ്ങളുടെ കുട്ടികളെയും കഠിനമായി മർദിക്കുന്നതായി മറ്റൊരു പഠനം വെളിപ്പെടുത്തി.
ഇത്തരം അക്രമ പ്രവൃത്തികൾ മിക്ക ആളുകളെയും പോലെതന്നെ നിങ്ങളെയും ഞെട്ടിക്കുന്നു എന്നതിനു സംശയമില്ല. എന്നാൽ, അക്രമം ഇന്നത്തെ വിനോദത്തിലെ ഒരു മുഖ്യ ഭാഗം ആയിത്തീർന്നിരിക്കുന്നു. സിനിമകളിലെ സാങ്കൽപ്പിക അക്രമം മാത്രമല്ല, ടെലിവിഷനിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന യഥാർഥ ഏറ്റുമുട്ടലുകളും വളരെയധികം പ്രേക്ഷകരെ ആകർഷിക്കുന്നു. ബോക്സിങ്ങും മറ്റ് അക്രമാസക്ത സ്പോർട്സുകളും പല രാജ്യങ്ങളിലും ഏറ്റവുമധികം ജനപ്രീതിയുള്ള വിനോദങ്ങളാണ്. എന്നാൽ അക്രമം സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം എന്താണ്?
അക്രമത്തിന്റെ നീണ്ട ചരിത്രം
അക്രമത്തിനു നീണ്ട ഒരു ചരിത്രമാണുള്ളത്. മനുഷ്യന്റെ അക്രമം സംബന്ധിച്ച ആദ്യ ബൈബിൾ രേഖ ഉല്പത്തി 4:2-15-ൽ കാണാം. ആദാമിന്റെയും ഹവ്വായുടെയും മൂത്ത പുത്രനായ കയീൻ തന്റെ സഹോദരനായ ഹാബെലിനോട് അസൂയപൂണ്ട് അവനെ കൊലപ്പെടുത്തി. ദൈവം അതിനോട് എങ്ങനെയാണു പ്രതികരിച്ചത്? സഹോദരനെ കൊന്നതിന് യഹോവയാം ദൈവം കയീനെ കഠിനമായി ശിക്ഷിച്ചെന്നു ബൈബിൾ പറയുന്നു.
ഈ സംഭവം നടന്ന് 1,500-ലധികം വർഷത്തിനു ശേഷം ‘ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞു’ എന്ന് ഉല്പത്തി 6:11-ൽ നാം വായിക്കുന്നു. വീണ്ടും, ദൈവം എങ്ങനെയാണു പ്രതികരിച്ചത്? യഹോവ നീതിമാനായ നോഹയോട്, അവനും കുടുംബവും സംരക്ഷിക്കപ്പെടാൻ തക്കവണ്ണം ഒരു പെട്ടകം പണിയാൻ കൽപ്പിച്ചു. കാരണം, അവൻ ഒരു ജലപ്രളയം മുഖാന്തരം ആ അക്രമാസക്ത സമൂഹത്തെ ‘നശിപ്പിക്കാൻ’ പോകുകയായിരുന്നു. (ഉല്പത്തി 6:12-14, 17) എന്നാൽ ജനങ്ങൾക്ക് അക്രമത്തിലേക്ക് ഇത്ര ശക്തമായ ചായ്വ് ഉണ്ടാകാൻ കാരണം എന്തായിരുന്നു?
ഭൂത സ്വാധീനം
ദൈവപുത്രന്മാരിൽ ചിലർ, അതായത് അനുസരണംകെട്ട ദൂതന്മാർ, മനുഷ്യശരീരം ധരിച്ചുവന്ന് സ്ത്രീകളെ വിവാഹം കഴിക്കുകയും കുട്ടികളെ ജനിപ്പിക്കുകയും ചെയ്തതായി ഉല്പത്തി വിവരണം വെളിപ്പെടുത്തുന്നു. (ഉല്പത്തി 6:1-4) നെഫിലിം എന്നറിയപ്പെട്ട ആ സന്താനങ്ങൾ അസാധാരണ വലിപ്പമുള്ള പുരുഷന്മാരും കീർത്തിപ്പെട്ടവരും ആയിരുന്നു. തങ്ങളുടെ ഭൂത പിതാക്കന്മാരുടെ സ്വാധീനത്തിൻ കീഴിൽ അവർ അങ്ങേയറ്റം അക്രമാസക്തരായിത്തീർന്നു. ജലപ്രളയത്തിൽ ഭൂമി മുഴുവനും വെള്ളത്തിനടിയിൽ ആയപ്പോൾ ആ ദുഷ്ട മല്ലന്മാർ നശിച്ചു. എന്നാൽ ഭൂതങ്ങൾ തങ്ങളുടെ മനുഷ്യശരീരം ഉപേക്ഷിച്ച് ആത്മമണ്ഡലത്തിലേക്കു തിരികെ പോയി.
അന്നു മുതൽ മത്സരികളായ ഈ ദൂതന്മാർ മനുഷ്യരുടെമേൽ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുള്ളതായി ബൈബിൾ വ്യക്തമാക്കുന്നു. (എഫെസ്യർ 6:12) അവരുടെ നേതാവായ പിശാചായ സാത്താനെ ആദ്യ “കുലപാതകൻ” എന്നു വിളിച്ചിരിക്കുന്നു. (യോഹന്നാൻ 8:44) അതുകൊണ്ട് ഭൂമിയിൽ നടക്കുന്ന അക്രമത്തെ ഉചിതമായും പൈശാചികം അല്ലെങ്കിൽ സാത്താന്യം എന്നു വിശേഷിപ്പിക്കാനാകും.
അക്രമത്തിന്റെ വശീകരണ ശക്തിയെ കുറിച്ചു ബൈബിൾ മുന്നറിയിപ്പു നൽകുന്നു. സദൃശവാക്യങ്ങൾ 16:29-ൽ [പി.ഒ.സി. ബൈബിൾ] ഇങ്ങനെ പറയുന്നു: “അക്രമി അയല്ക്കാരനെ വശീകരിച്ച് അപഥത്തിലേക്കു നയിക്കുന്നു.” അക്രമപ്രവൃത്തികൾ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും അല്ലെങ്കിൽ ചെയ്യാനും ഇന്ന് അനേകർ വശീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, അക്രമത്തെ മഹത്ത്വീകരിക്കുന്ന വിനോദങ്ങൾ ആസ്വദിക്കുന്നതിലേക്ക് ദശലക്ഷങ്ങൾ വശീകരിക്കപ്പെട്ടിരിക്കുന്നു. സങ്കീർത്തനം 73:6-ലെ [പി.ഒ.സി. ബൈ.] വാക്കുകൾ ഇന്നത്തെ തലമുറയെ കൃത്യമായി വർണിക്കാൻ ഉപയോഗിക്കാവുന്നതാണ്. സങ്കീർത്തനക്കാരൻ അവിടെ ഇങ്ങനെ പറയുന്നു: “അവർ അഹങ്കാരംകൊണ്ട് ഹാരമണിയുന്നു; അക്രമം അവർക്ക് അങ്കിയാണ്.”
ദൈവം അക്രമത്തെ വെറുക്കുന്നു
അക്രമാസക്തമായ ഈ ലോകത്തിൽ ക്രിസ്ത്യാനികൾ ഏതു ഗതി പിൻപറ്റണം? യാക്കോബിന്റെ പുത്രന്മാരായ ശിമെയോനെയും ലേവിയെയും കുറിച്ചുള്ള ബൈബിൾ വിവരണം നമുക്ക് ആവശ്യമായ മാർഗനിർദേശം നൽകുന്നു. അവരുടെ സഹോദരിയായ ദീന ശേഖേമിലെ അധാർമിക ജനങ്ങളുമായുള്ള സഖിത്വം തേടി. അത് ആ ദേശത്തെ ഒരാൾ അവളെ മാനഭംഗപ്പെടുത്തുന്നതിലേക്കു നയിച്ചു. പ്രതികാരമായി ശിമെയോനും ലേവിയും ശേഖേമിലെ പുരുഷന്മാരെയെല്ലാം നിർദയം വധിച്ചു. പിന്നീട്, ദിവ്യനിശ്വസ്തതയിൽ യാക്കോബ് തന്റെ പുത്രന്മാരുടെ അനിയന്ത്രിത കോപത്തെ ശപിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ശിമയോനും ലേവിയും കൂടെപ്പിറപ്പുകളാണ്. അവരുടെ വാളുകൾ അക്രമത്തിന്റെ ആയുധങ്ങളാണ്. അവരുടെ ഗൂഢാലോചനകളിൽ എന്റെ മനസ്സു പങ്കുകൊള്ളാതിരിക്കട്ടെ! അവരുടെ സമ്മേളനത്തിൽ എന്റെ ആത്മാവു പങ്കുചേരാതിരിക്കട്ടെ!”—ഉല്പത്തി 49:5, 6, പി.ഒ.സി. ബൈ.
ഈ വാക്കുകൾക്കു ചേർച്ചയിൽ ക്രിസ്ത്യാനികൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ അതിൽ ഏർപ്പെടുകയോ ചെയ്യുന്നവരുമായുള്ള സഹവാസം ഒഴിവാക്കുന്നു. വ്യക്തമായും, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരെ ദൈവം വെറുക്കുന്നു. ബൈബിൾ പറയുന്നു: “കർത്താവ് നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു; അക്രമം ഇഷ്ടപ്പെടുന്നവനെ അവിടുന്ന് വെറുക്കുന്നു.” (സങ്കീർത്തനം 11:5, പി.ഒ.സി. ബൈ.) അനിയന്ത്രിത കോപത്തിന്റെ എല്ലാ രൂപങ്ങളും, വാക്കേറ്റം പോലും ഒഴിവാക്കാൻ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചിരിക്കുന്നു.—ഗലാത്യർ 5:19-21; എഫെസ്യർ 4:31.
അക്രമം എന്നെങ്കിലും അവസാനിക്കുമോ?
പുരാതനകാലത്തെ ഹബക്കൂക് പ്രവാചകൻ യഹോവയാം ദൈവത്തോടു ചോദിച്ചു: “എത്രനാൾ, അക്രമം എന്നു പറഞ്ഞു ഞാൻ വിലപിക്കുകയും അങ്ങ് എന്നെ രക്ഷിക്കാതിരിക്കുകയും ചെയ്യും?” (ഹബക്കൂക് 1:2, പി.ഒ.സി. ബൈ.) ഒരുപക്ഷേ നിങ്ങളും സമാനമായി ചോദിച്ചിട്ടുണ്ടാകാം. ദൈവം ഹബക്കൂക്കിനുള്ള മറുപടിയിൽ ‘ദുഷ്ടനെ’ നീക്കിക്കളയുമെന്ന ഉറപ്പു നൽകി. (ഹബക്കൂക് 3:13) പ്രവാചക പുസ്തകമായ യെശയ്യാവും സമാനമായ പ്രത്യാശ പ്രദാനം ചെയ്യുന്നു. അവിടെ ദൈവം വാഗ്ദാനം ചെയ്യുന്നു: “നിന്റെ ദേശത്ത് ഇനി അക്രമത്തെപ്പറ്റി കേൾക്കുകയില്ല. ശൂന്യതയും നാശവും നിന്റെ അതിർത്തികൾക്കുള്ളിൽ ഉണ്ടാവുകയില്ല.”—യെശയ്യാവു 60:18, പി.ഒ.സി. ബൈ.
വളരെ പെട്ടെന്നുതന്നെ ദൈവം എല്ലാവിധ ദുഷ്ടതയെയും അതിനെ പ്രോത്സാഹിപ്പിക്കുന്നവരെയും ഭൂമിയിൽനിന്നു തുടച്ചുമാറ്റുമെന്ന കാര്യത്തിൽ യഹോവയുടെ സാക്ഷികൾക്ക് ഉറപ്പുണ്ട്. ആ സമയത്ത് അക്രമത്താലല്ല, മറിച്ച് “ജലം സമുദ്രത്തെ മൂടുന്നതുപോലെ കർത്താവിന്റെ മഹത്വത്തെക്കുറിച്ചുള്ള അറിവുകൊണ്ടു ഭൂമി നിറയും.”—ഹബക്കൂക് 2:14, പി.ഒ.സി. ബൈ. (g02 8/08)
[16-ാം പേജിലെ ചിത്രങ്ങൾ]
കയീൻ ഹാബെലിനെ കൊന്നത് അക്രമത്തിനു തുടക്കം കുറിച്ചു