പ്രവാചകന്മാരുടെ ആത്മത്യാഗമനോഭാവം അനുകരിക്കുക
പുരാതനകാലത്ത് ജീവിച്ചിരുന്ന പ്രവാചകന്മാരും നിങ്ങളും തമ്മിൽ എന്തെങ്കിലും സമാനതകളുണ്ടോ? പുതിയ ലോക ഭാഷാന്തരത്തിന്റെ 2013-ലെ പതിപ്പിന്റെ (ഇംഗ്ലീഷ്) “ബൈബിൾ പദാവലി” എന്ന ഭാഗത്ത് പ്രവാചകൻ എന്ന പദം ഇങ്ങനെ നിർവചിച്ചിരിക്കുന്നു: “ദൈവോദ്ദേശ്യങ്ങൾ അറിയിക്കാനായി ദൈവം ഉപയോഗിച്ചിരുന്ന വ്യക്തി. പ്രവാചകന്മാർ ദൈവത്തിന്റെ വക്താക്കളായി പ്രവർത്തിച്ചിരുന്നു, അവർ ഭാവിയെക്കുറിച്ച് പ്രവചിക്കുക മാത്രമല്ല, യഹോവയുടെ പഠിപ്പിക്കലുകളും ആജ്ഞകളും ന്യായവിധിസന്ദേശങ്ങളും അറിയിക്കുകയും ചെയ്തിരുന്നു.” ഭാവി പ്രവചിക്കുന്നവരല്ലെങ്കിലും ദൈവവചനത്തിലെ സന്ദേശങ്ങൾ പ്രഘോഷിച്ചുകൊണ്ട് നിങ്ങളും ദൈവത്തിനുവേണ്ടി സംസാരിക്കുന്നു.—മത്താ. 24:14.
നമ്മുടെ ദൈവമായ യഹോവയെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നതും മാനവകുടുംബത്തെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കുന്നതും എത്ര വലിയ പദവിയാണ്! ‘മധ്യാകാശത്തു പറക്കുന്ന ദൂതനോടൊപ്പമാണ്’ നമ്മൾ ഈ വേലയിൽ പങ്കെടുക്കുന്നത്. (വെളി. 14:6) എങ്കിലും ഇത്തരം ഒരു മഹത്തായ പദവിയിൽനിന്ന് നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിച്ചേക്കാവുന്ന പല പ്രതിബന്ധങ്ങളും നമ്മൾ നേരിട്ടേക്കാം. എന്തൊക്കെയാണ് അവയിൽ ചിലത്? ക്ഷീണം, നിരുത്സാഹം, വിലകെട്ടവരാണെന്ന തോന്നൽ ഇതൊക്കെയാണ് നമ്മൾ നേരിട്ടേക്കാവുന്ന ചില പ്രശ്നങ്ങൾ. പുരാതനകാലത്തെ പ്രവാചകന്മാരും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയവരായിരുന്നു. എങ്കിലും അവർ മടുത്ത് പിന്മാറിയില്ല. അവരുടെ നിയമനങ്ങൾ പൂർത്തിയാക്കാൻ യഹോവ അവരെ സഹായിച്ചു. അവരിൽ ചിലരുടെ ദൃഷ്ടാന്തങ്ങളും, അവരെ എങ്ങനെ അനുകരിക്കാമെന്നും നമുക്ക് ഇപ്പോൾ നോക്കാം.
അവർ കഠിനമായി യത്നിച്ചു
ദൈനംദിനകാര്യാദികൾ ചിലപ്പോഴൊക്ക നമ്മളെ ക്ഷീണിപ്പിച്ചേക്കാം, ശുശ്രൂഷയിൽ പങ്കെടുക്കാൻപോലും തോന്നാതിരുന്നേക്കാം. നമുക്ക് വിശ്രമം ആവശ്യമാണെന്നുള്ളത് ശരിതന്നെ; യേശുവിനും അപ്പൊസ്തലന്മാർക്കും പോലും അത് വേണമായിരുന്നു. (മർക്കോ. 6:31) ബാബിലോണിലായിരുന്ന യെഹെസ്കേലിനെക്കുറിച്ചും യെരുശലേമിൽനിന്ന് തടവുകാരായി പിടിച്ചുകൊണ്ടുപോയ ഇസ്രായേല്യർക്കിടയിലെ അവന്റെ നിയമനത്തെക്കുറിച്ചും ഒന്നു ചിന്തിച്ചുനോക്കൂ. ഒരിക്കൽ ദൈവം യെഹെസ്കേലിനോട് ഒരു ഇഷ്ടിക എടുത്ത് അതിൽ യെരുശലേം നഗരത്തിന്റെ മാതൃക വരയ്ക്കാൻ ആവശ്യപ്പെട്ടു. യെഹെസ്കേൽ 390 ദിവസം ഇടതുവശം ചെരിഞ്ഞും അതിനു ശേഷം 40 ദിവസം വലതുവശം ചെരിഞ്ഞും കിടന്നുകൊണ്ട് നഗരത്തിന്റെ ഈ മാതൃകയ്ക്ക് ഉപരോധം തീർക്കണമായിരുന്നു. യഹോവ യെഹെസ്കേലിനോട് പറഞ്ഞു: “നിന്റെ നിരോധകാലം തികയുവോളം നീ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതെ ഇരിക്കേണ്ടതിന്നു ഞാൻ ഇതാ, കയറുകൊണ്ടു നിന്നെ കെട്ടുന്നു.” (യെഹെ. 4:1-8) ഇത് പ്രവാസികളായ ഇസ്രായേല്യരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടാകണം. ശാരീരികമായി ക്ഷീണിപ്പിക്കുന്ന ഈ ദിനചര്യയിലൂടെ ഒരു വർഷത്തിലധികം യെഹെസ്കേൽ കടന്നുപോകണമായിരുന്നു. പ്രവാചകന് ഈ നിയമനം എങ്ങനെ നിറവേറ്റാനാകുമായിരുന്നു?
എന്തുകൊണ്ടാണ് തന്നെ ഒരു പ്രവാചകനായി അയച്ചതെന്ന് യെഹെസ്കേലിന് അറിയാമായിരുന്നു. അവനെ അയച്ചപ്പോൾ ദൈവം അവനോട് ഇങ്ങനെ പറഞ്ഞിരുന്നു: ‘(ഇസ്രായേല്യർ) കേട്ടാലും കേൾക്കാഞ്ഞാലും തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നു അവർ അറിയേണം.’ (യെഹെ. 2:5) തന്റെ നിയോഗത്തിന്റെ ഉദ്ദേശ്യം അവൻ മനസ്സിൽ അണയാതെ സൂക്ഷിച്ചു. അതുകൊണ്ട് അവൻ മനസ്സോടെ യെരുശലേമിനെതിരെ ആലങ്കാരിക ഉപരോധം ഏർപ്പെടുത്തി. അവൻ ഒരു യഥാർഥ പ്രവാചകനാണെന്ന് തെളിഞ്ഞു. പ്രവാസത്തിലായിരുന്ന അവന്റെയും മറ്റുള്ളവരുടെയും അടുക്കൽ ഒരു സന്ദേശം എത്തി: “നഗരം പിടിക്കപ്പെട്ടുപോയി!” അപ്പോൾ തങ്ങൾക്കിടയിൽ ഒരു പ്രവാചകനുണ്ടായിരുന്നെന്ന് ഇസ്രായേല്യർ തിരിച്ചറിഞ്ഞു.—യെഹെ. 33:21, 33.
സാത്താന്റെ മുഴുവ്യവസ്ഥിതിയുടെയും മേൽ വരാനിരിക്കുന്ന നാശത്തെക്കുറിച്ച് ഇന്നു നമ്മൾ ആളുകൾക്കു മുന്നറിയിപ്പു കൊടുക്കുന്നു. ഒരുപക്ഷേ, ശാരീരികമായി ക്ഷീണം തോന്നിയാൽപ്പോലും ദൈവവചനം പ്രസംഗിക്കുന്നതിനും മടക്കസന്ദർനങ്ങളും ബൈബിൾപഠനങ്ങളും നടത്തുന്നതിനും നമ്മൾ നമ്മുടെ ഊർജം ഉപയോഗിക്കുന്നു. ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ നിവൃത്തിയേറവെ ‘ദൈവോദ്ദേശ്യങ്ങൾ അറിയിക്കാനായി ദൈവം ഉപയോഗിക്കുന്നവർ’ എന്ന സംതൃപ്തി നമുക്കുണ്ട്.
അവർ നിരുത്സാഹത്തെ തരണം ചെയ്തു
യഹോവയുടെ ആത്മാവിന്റെ സഹായത്താൽ നമുക്ക് കഠിനമായി യത്നിക്കാനാകുന്നു; എങ്കിലും നമ്മുടെ സന്ദേശത്തോട് ആളുകൾ പ്രതികരിക്കുന്ന വിധം നമ്മളെ നിരുത്സാഹപ്പെടുത്തിയേക്കാം. അങ്ങനെയെങ്കിൽ യിരെമ്യാവിന്റെ ദൃഷ്ടാന്തം ഓർമിക്കുന്നത് നന്നായിരിക്കും. കാരണം ഇസ്രായേല്യരോട് ന്യായവിധിസന്ദേശം അറിയിച്ചതുകൊണ്ട് അവന് അധിക്ഷേപവും അപമാനവും പരിഹാസവും സഹിക്കേണ്ടിവന്നു. ഒരുവേള യിരെമ്യാവ് ഇങ്ങനെപോലും പറയാനിടയായി. “ഞാൻ ഇനി അവനെ ഓർക്കുകയില്ല, അവന്റെ നാമത്തിൽ സംസാരിക്കയുമില്ല.” നമ്മുടേതിനു സമാനമായ വികാരങ്ങളുള്ള ഒരു വ്യക്തിയായിരുന്നു യിരെമ്യാവും. എങ്കിലും അവൻ ദൈവികസന്ദേശം ഘോഷിച്ചുകൊണ്ടേയിരുന്നു. എന്തുകൊണ്ട്? പ്രവാചകൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “അതു എന്റെ അസ്ഥികളിൽ അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചു തളർന്നു എനിക്കു വഹിയാതെയായി.”—യിരെ. 20:7-9.
സമാനമായി, നമ്മുടെ സന്ദേശത്തോടുള്ള ആളുകളുടെ പ്രതികരണം നിമിത്തം നമ്മൾ നിരുത്സാഹിതരാകുന്നെങ്കിൽ നമ്മൾ ഘോഷിക്കുന്ന സന്ദേശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അതിനെ മറികടക്കാനാകും. ‘അതു നമ്മുടെ അസ്ഥികളിൽ അടെക്കപ്പെട്ട തീ പോലെ’ ആയിരിക്കും. അനുദിന ബൈബിൾവായന ഒരു ശീലമാക്കുന്നെങ്കിൽ ആ തീ അണയാതെ സൂക്ഷിക്കാനാകും.
അവർ നിഷേധാത്മക ചിന്തകളെ മറികടന്നു
തങ്ങൾക്ക് ലഭിച്ച നിയമനം എങ്ങനെ ചെയ്യണമെന്ന് അറിയാത്തതുകൊണ്ടോ അത് അവർക്ക് നിയമിച്ചുകൊടുത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടോ ചില ക്രിസ്ത്യാനികൾ ആകുലപ്പെട്ടിട്ടുണ്ട്. പ്രവാചകനായ ഹോശേയയ്ക്കും ഇങ്ങനെയായിരിക്കാം തോന്നിയത്. യഹോവ അവനോട് കല്പിച്ചു: “നീ ചെന്നു പരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്ക.” (ഹോശേ. 1:2) നിങ്ങൾ വിവാഹം കഴിക്കാൻ പോകുകയാണെന്നിരിക്കട്ടെ. നിങ്ങളുടെ വധു ഒരു വേശ്യയാണെന്ന് ദൈവം നിങ്ങളോടു പറയുന്നെങ്കിലോ, നിങ്ങൾക്ക് എന്ത് തോന്നും? ഹോശേയ എന്താണ് ചെയ്തതെന്ന് നോക്കാം; ഹോശേയ ആ നിയമനം സ്വീകരിച്ചു. അവൻ ഗോമർ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. അവൾ ഒരു മകനെ പ്രസവിച്ചു. പിന്നീട് അവൾക്ക് ഒരു മകളും മകനും കൂടി ജനിച്ചു. അവസാനം ഉണ്ടായ കുട്ടികൾ വ്യഭിചാരസന്തതികളായിരുന്നു എന്നു വേണം മനസ്സിലാക്കാൻ. വിവാഹം കഴിക്കാൻ പോകുന്ന സ്ത്രീ “ജാരന്മാരെ പിന്തുടരും” എന്ന് യഹോവ നേരത്തേതന്നെ ഹോശേയയോട് പറഞ്ഞിരുന്നു. “ജാരന്മാർ” എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. അതിനു ശേഷവും അവൾ ഹോശേയയുടെ അടുക്കലേക്ക് മടങ്ങിവരാൻ ശ്രമിക്കുമായിരുന്നു. ഇപ്പോൾ, നിങ്ങളായിരുന്നു ആ പ്രവാചകന്റെ സ്ഥാനത്തെങ്കിൽ ഭാര്യയെ തിരികെ സ്വീകരിക്കുമായിരുന്നോ? അങ്ങനെ ചെയ്യാനാണ് യഹോവ ഹോശേയയോട് ആവശ്യപ്പെട്ടത്! പ്രവാചകൻ അവളെ വലിയൊരു വില കൊടുത്ത് തിരികെ വാങ്ങി.—ഹോശേ. 2:7; 3:1-5.
ഇങ്ങനെയൊരു നിയമനം നിറവേറ്റുന്നതിലൂടെ എന്തു പ്രയോജനമാണുള്ളതെന്ന് ഹോശേയ അത്ഭുതപ്പെട്ടിട്ടുണ്ടാകണം. എന്നാൽ ഇസ്രായേല്യർ യഹോവയ്ക്ക് പുറംതിരിഞ്ഞപ്പോൾ യഹോവ അനുഭവിച്ച വേദന മനസ്സിലാക്കാൻ ഹോശേയ അഭിനയിച്ച ഈ ജീവിതനാടകം നമ്മളെ സഹായിക്കുന്നു. ആത്മാർഥഹൃദയരായ ചില ഇസ്രായേല്യർ ദൈവത്തിലേക്ക് മടങ്ങിവരികയും ചെയ്തു.
“പരസംഗം ചെയ്യുന്ന” ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ ദൈവം ഇന്ന് ആരോടും പറയുന്നില്ല. എങ്കിലും അങ്ങനെയൊരു നിയമനം ഏറ്റെടുക്കാൻ ഹോശേയ കാണിച്ച മനസ്സൊരുക്കത്തിൽനിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ? പ്രതിബന്ധങ്ങളുണ്ടെങ്കിലും രാജ്യത്തിന്റെ സുവിശേഷം “പരസ്യമായും പ്രവൃ. 20:20) പ്രസംഗവേലയുടെ ചില വശങ്ങൾ ഒരുപക്ഷേ നിങ്ങൾക്ക് അത്ര എളുപ്പമല്ലായിരിക്കാം. യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കുന്ന പലരും ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘ബൈബിൾ പഠിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമാണ്, എന്നാൽ വീടുതോറും പോയി പ്രസംഗിക്കാനൊന്നും ഞങ്ങളെ കിട്ടില്ല.’ അവരിൽ പലരും, അവർക്ക് ഒരിക്കൽ അസാധ്യമെന്ന് തോന്നിയ അക്കാര്യം പിന്നീട് ചെയ്യാൻ തുടങ്ങി. നമുക്കുള്ള പാഠം കാണാനാകുന്നുണ്ടോ?
വീടുതോറും” ഘോഷിക്കാൻ മനസ്സൊരുക്കം ഉള്ളവരായിരിക്കുക എന്നതാണ് ഒരു പാഠം. (ബുദ്ധിമുട്ടുള്ള ഈ നിയമനം ഹോശേയ സ്വീകരിച്ചതിൽനിന്ന് നമുക്ക് മറ്റൊരു പാഠം പഠിക്കാനാകും. തന്റെ ഭാര്യ ഉൾപ്പെടുന്ന ഒരു ആലങ്കാരിക നാടകത്തിൽ അഭിനയിക്കുന്നതിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് വേണമെങ്കിൽ ഹോശേയയ്ക്ക് അപേക്ഷിക്കാമായിരുന്നു. ഹോശേയ ഈ വിവരണം എഴുതിയില്ലായിരുന്നെങ്കിൽ ആ നിയമനത്തെക്കുറിച്ച് മറ്റാരും അറിയുകയുമില്ലായിരുന്നു. ഒരുപക്ഷേ നമ്മളും സമാനമായ സാഹചര്യം നേരിട്ടേക്കാം. യഹോവയെക്കുറിച്ച് പറയാൻ നിങ്ങൾക്ക് ഒരു അവസരം ലഭിക്കുന്നുവെന്നിരിക്കട്ടെ, മറ്റാർക്കും അതെക്കുറിച്ച് അറിയില്ലതാനും. ഐക്യനാടുകളിലുള്ള അന്നയ്ക്ക് ഇത്തരമൊരു സാഹചര്യമുണ്ടായി. അവൾ ഒരു ഹൈസ്കൂൾ വിദ്യാർഥിനിയായിരുന്നു. അവളുടെ അധ്യാപിക ക്ലാസ്സിലുള്ള എല്ലാവരോടും ഒരു പ്രബന്ധം തയ്യാറാക്കാൻ ആവശ്യപ്പെട്ടു, ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്ത് അത് ക്ലാസ്സിലുള്ള എല്ലാവരെയും പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്യണമായിരുന്നു. സാക്ഷ്യം നൽകാനുള്ള ഈ അവസരം അന്ന പാഴാക്കിയില്ല. എന്നാൽ ഇത് ദൈവത്തിൽനിന്ന് ലഭിച്ച ഒരു അവസരമാണെന്ന് അവൾക്ക് തോന്നി. ലഭിക്കാൻ ഇടയുള്ള പ്രതികരണം തിരിച്ചറിഞ്ഞുകൊണ്ട് അവൾ യഹോവയോട് പ്രാർഥിച്ചു. അപ്പോൾ അവൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താനുള്ള ആഗ്രഹം തോന്നി. “പരിണാമം: തെളിവുകൾ പരിശോധിക്കുക” എന്ന വിഷയത്തിൽ അവൾ ഒരു പ്രബന്ധം തയ്യാറാക്കി.
അന്ന ക്ലാസ്സിൽ ഈ വിഷയം അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ പരിണാമത്തിൽ വിശ്വസിക്കുന്നെന്ന് അറിയപ്പെട്ടിരുന്ന ഒരു പെൺകുട്ടി അവളുടെ നേർക്ക് ചോദ്യശരങ്ങൾ എയ്തു. എന്നാൽ അന്നയ്ക്ക് തന്റെ വാദഗതി ശരിയാണെന്ന് തെളിയിക്കാനായി. ഇത് അധ്യാപികയിൽ മതിപ്പുളവാക്കി. ഏറ്റവും നല്ല പ്രബന്ധത്തിനുള്ള സമ്മാനം അന്നയ്ക്ക് കൊടുക്കുകയും ചെയ്തു. അവളോട് ചോദ്യങ്ങൾ ചോദിച്ച പെൺകുട്ടിയുമായി സൃഷ്ടി എന്ന വിഷയത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾ പിന്നീട് നടന്നു.
പൂർണമായ അർഥത്തിൽ നമ്മൾ പ്രവാചകന്മാരല്ലെങ്കിലും യെഹെസ്കേലിനെയും യിരെമ്യാവിനെയും ഹോശേയയെയും പോലെയുള്ള പ്രവാചകന്മാരുടെ ആത്മത്യാഗമനോഭാവം അനുകരിക്കുകവഴി യഹോവയുടെ ഇഷ്ടം നമുക്കും വിജയകരമായി നിറവേറ്റാനാകും. കുടുംബാരാധനയുടെ സമയത്തോ വ്യക്തിപരമായി പഠിക്കുമ്പോഴോ പുരാതനനാളുകളിലെ മറ്റു പ്രവാചകന്മാരെക്കുറിച്ച് വായിക്കാനും അവരുടെ മാതൃക അനുകരിക്കാൻ കഴിയുന്ന വിധങ്ങളെക്കുറിച്ച് ധ്യാനിക്കാനും എന്തുകൊണ്ട് ശ്രമിച്ചുകൂടാ?