പാഠം 44
യഹോവയ്ക്ക് ഒരു ആലയം
ശലോമോൻ ഇസ്രായേലിൽ രാജാവായി. ഒരിക്കൽ യഹോവ ശലോമോനോട്, ‘ഞാൻ നിനക്ക് എന്താണു തരേണ്ടത്’ എന്നു ചോദിച്ചു. ശലോമോൻ പറഞ്ഞു: ‘ഞാൻ ചെറുപ്പമാണ്. എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് അങ്ങയുടെ ജനത്തെ പരിപാലിക്കാനുള്ള ജ്ഞാനം എനിക്കു തരേണമേ.’ യഹോവ പറഞ്ഞു: ‘നീ ജ്ഞാനത്തിനായി അപേക്ഷിച്ചതുകൊണ്ട് ഞാൻ നിന്നെ ഭൂമിയിൽ ഏറ്റവും ജ്ഞാനിയാക്കും; അതോടൊപ്പം നിന്നെ വളരെ സമ്പന്നനും ആക്കും. നീ എന്നെ അനുസരിച്ചാൽ നിനക്കു ദീർഘായുസ്സുണ്ടാകും.’
ശലോമോൻ ആലയം പണിയാൻതുടങ്ങി. അതിനുവേണ്ടി ഏറ്റവും നല്ല സ്വർണവും വെള്ളിയും തടിയും കല്ലും ആണ് ഉപയോഗിച്ചത്. വിദഗ്ധരായ ആയിരക്കണക്കിന് സ്ത്രീപുരുഷന്മാർ ദേവാലയത്തിന്റെ പണിയിൽ പങ്കെടുത്തു. ഏഴു വർഷംകൊണ്ട് പണി പൂർത്തിയായി. ആലയം ഇപ്പോൾ യഹോവയ്ക്കു സമർപ്പിക്കാനുള്ള സമയമായി. അതിന്റെ യാഗപീഠത്തിൽ ബലി അർപ്പിക്കാൻ യാഗവസ്തുക്കൾ വെച്ചിട്ടുണ്ട്. ശലോമോൻ യാഗപീഠത്തിന്റെ മുമ്പാകെ മുട്ടുകുത്തി ഇങ്ങനെ പ്രാർഥിച്ചു: ‘യഹോവേ, അങ്ങയുടെ മഹത്ത്വത്തിനു മുന്നിൽ ഈ ആലയത്തിന്റെ വലുപ്പമോ മനോഹാരിതയോ ഒന്നുമല്ല. എങ്കിലും ഞങ്ങളുടെ ആരാധന സ്വീകരിക്കേണമേ, ഞങ്ങളുടെ പ്രാർഥന കേൾക്കേണമേ.’ ആ ആലയത്തെക്കുറിച്ചും ശലോമോന്റെ പ്രാർഥനയെക്കുറിച്ചും യഹോവയ്ക്ക് എന്തു തോന്നി? ശലോമോൻ പ്രാർഥിച്ച് തീർന്ന ഉടനെ ആകാശത്തുനിന്ന് തീ ഇറങ്ങി യാഗപീഠത്തിൽ ഉണ്ടായിരുന്ന യാഗവസ്തുക്കൾ ദഹിപ്പിച്ചു. അങ്ങനെ ദേവാലയത്തെ അംഗീകരിക്കുന്നെന്ന് യഹോവ കാണിച്ചു. അതു കണ്ടപ്പോൾ ഇസ്രായേല്യർക്കു സന്തോഷമായി.
ശലോമോൻ രാജാവിന്റെ ജ്ഞാനത്തെക്കുറിച്ച് ഇസ്രായേലിൽ എങ്ങുമുള്ളവർ അറിഞ്ഞു. ദൂരസ്ഥലങ്ങളിലുള്ളവർപോലും അതെക്കുറിച്ച് കേട്ടു. ആളുകൾ അവരുടെ പ്രശ്നങ്ങളുമായി ശലോമോന്റെ അടുത്ത് വരാൻതുടങ്ങി. ഒരു രാജ്ഞി ശേബയിൽനിന്നുപോലും ബുദ്ധിമുട്ടുള്ള ചോദ്യങ്ങളുമായി ശലോമോനെ പരീക്ഷിക്കാൻ എത്തി. എന്നാൽ ശലോമോന്റെ ഉത്തരം കേട്ടപ്പോൾ രാജ്ഞി പറഞ്ഞു: ‘ആളുകൾ അങ്ങയെക്കുറിച്ച് പറഞ്ഞതു ഞാൻ വിശ്വസിച്ചില്ല. അങ്ങയുടെ ജ്ഞാനം ഞാൻ കേട്ടതിലും എത്രയോ അധികമാണ്! അങ്ങയുടെ ദൈവമായ യഹോവ അങ്ങയെ അനുഗ്രഹിച്ചിരിക്കുന്നു.’ വളരെ നല്ല അവസ്ഥയായിരുന്നു ഇസ്രായേലിൽ. ആളുകളെല്ലാം സന്തുഷ്ടർ! പക്ഷേ എല്ലാം മാറിമറിയാൻപോകുകയായിരുന്നു.
“ഇവിടെ ഇതാ, ശലോമോനെക്കാൾ വലിയവൻ!”—മത്തായി 12:42