പാഠം 35
ഹന്ന ഒരു മകനെ കിട്ടാൻ പ്രാർഥിക്കുന്നു
എൽക്കാന എന്നു പേരുള്ള ഒരു ഇസ്രായേല്യനു രണ്ടു ഭാര്യമാരുണ്ടായിരുന്നു, ഹന്നയും പെനിന്നയും. ഹന്നയോടായിരുന്നു എൽക്കാനയ്ക്കു കൂടുതൽ ഇഷ്ടം. കുട്ടികളില്ലാത്തതിന്റെ പേരിൽ ഹന്നയെ പെനിന്ന ഏതു നേരവും കളിയാക്കിയിരുന്നു. പെനിന്നയ്ക്കു പക്ഷേ കുറെ മക്കളുണ്ടായിരുന്നു. എല്ലാ വർഷവും എൽക്കാന കുടുംബത്തോടൊപ്പം ശീലോയിലെ വിശുദ്ധകൂടാരത്തിൽ ആരാധനയ്ക്കു പോകുന്ന പതിവുണ്ടായിരുന്നു. ഒരിക്കൽ അവിടെയായിരിക്കുമ്പോൾ തന്റെ പ്രിയഭാര്യ ഹന്ന വളരെ സങ്കടപ്പെട്ടിരിക്കുന്നത് എൽക്കാന ശ്രദ്ധിച്ചു. എൽക്കാന പറഞ്ഞു: ‘കരയാതെ ഹന്നേ. ഞാനില്ലേ നിനക്ക്? എനിക്കു നിന്നെ എത്ര ഇഷ്ടമാണെന്നോ!’
പിന്നെ ഒറ്റയ്ക്കിരുന്നു പ്രാർഥിക്കാൻവേണ്ടി ഹന്ന പോയി. തന്നെ സഹായിക്കണമെന്നു ഹന്ന കരഞ്ഞുകൊണ്ട് യഹോവയോട് ഉള്ളുരുകി അപേക്ഷിച്ചു. ഹന്ന ഇങ്ങനെ വാക്കു കൊടുത്തു: ‘യഹോവേ, എനിക്ക് ഒരു മകനെ തന്നാൽ ജീവിതകാലം മുഴുവൻ അങ്ങയെ സേവിക്കാൻ ഞാൻ അവനെ അങ്ങയ്‌ക്കു തരും.’
ഹന്ന വിതുമ്പിക്കരയുന്നത് മഹാപുരോഹിതനായ ഏലി കണ്ടു. ഹന്ന കുടിച്ച് മത്തയായെന്നാണ് ഏലി കരുതിയത്. ഹന്ന പറഞ്ഞു: ‘അങ്ങനെയല്ല, എന്റെ യജമാനനേ! ഞാൻ കുടിച്ചിട്ടില്ല. എന്നെ വിഷമിപ്പിക്കുന്ന വലിയ ഒരു പ്രശ്നമുണ്ട്. ഞാൻ അതെപ്പറ്റി യഹോവയോടു പറയുകയായിരുന്നു.’ ഹന്നയെ താൻ തെറ്റിദ്ധരിച്ചതാണെന്ന് ഏലിക്കു മനസ്സിലായി. ഏലി പറഞ്ഞു: ‘നിന്റെ ആഗ്രഹം ദൈവം സാധിച്ചുതരട്ടെ.’ ഹന്നയ്‌ക്ക് നല്ല ആശ്വാസം തോന്നി. ഹന്ന അവിടെനിന്ന് പോയി. ഒരു വർഷം തികയുന്നതിനു മുമ്പ് ഹന്നയ്‌ക്ക് ഒരു കുഞ്ഞു ജനിച്ചു. അവനു ശമുവേൽ എന്നു പേരിട്ടു. ഹന്നയ്‌ക്ക് എത്ര സന്തോഷം തോന്നിക്കാണും, അല്ലേ?
യഹോവയ്ക്കു കൊടുത്ത വാക്ക് ഹന്ന മറന്നില്ല. കുട്ടിയുടെ മുലകുടി തീർന്നപ്പോൾ വിശുദ്ധകൂടാരത്തിൽ സേവിക്കാൻ ഹന്ന അവനെ അവിടെ കൊണ്ടുചെന്നു. ഹന്ന ഏലിയോടു പറഞ്ഞു: ‘ഈ കുഞ്ഞിനുവേണ്ടിയാണ് ഞാൻ അന്നു പ്രാർഥിച്ചത്. ഞാൻ ഇവനെ യഹോവയ്ക്കു സമർപ്പിക്കുന്നു. ജീവിതകാലം മുഴുവൻ ഇവൻ യഹോവയെ സേവിക്കും.’ എൽക്കാനയും ഹന്നയും എല്ലാ വർഷവും ശമുവേലിനെ കാണാൻ പോയി. അപ്പോഴൊക്കെ കൈയില്ലാത്ത ഒരു മേലങ്കിയും അവനു കൊടുത്തു. യഹോവ ഹന്നയ്‌ക്ക് വേറെ മൂന്ന് ആൺമക്കളെയും രണ്ടു പെൺമക്കളെയും കൂടെ നൽകി.
“ചോദിച്ചുകൊണ്ടിരിക്കൂ, നിങ്ങൾക്കു കിട്ടും. അന്വേഷിച്ചുകൊണ്ടിരിക്കൂ, നിങ്ങൾ കണ്ടെത്തും.”—മത്തായി 7:7