നോഹയുടെ വിശ്വാസം ലോകത്തെ കുറ്റം വിധിക്കുന്നു
നോഹയുടെ വിശ്വാസം ലോകത്തെ കുറ്റം വിധിക്കുന്നു
ആഗോള ജലപ്രളയ സമയത്ത് ജീവന്റെ സംരക്ഷണാർഥം ഒരു പെട്ടകം പണിത ദൈവഭക്തനായ നോഹയെ കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ? വളരെ പഴക്കമുള്ളതാണെങ്കിലും ആ കഥ ദശലക്ഷക്കണക്കിന് ആളുകൾക്കു പരിചിതമാണ്. എന്നാൽ, നോഹയുടെ ജീവിതം നമ്മെ എല്ലാവരെയും ബാധിക്കുന്നു എന്ന കാര്യം പലരും തിരിച്ചറിയുന്നില്ല.
ആയിരക്കണക്കിനു വർഷം പഴക്കമുള്ള ഒരു വിവരണത്തിൽ നാം താത്‌പര്യം കാണിക്കേണ്ടത് എന്തുകൊണ്ടാണ്? നോഹയുടെ സാഹചര്യവും നമ്മുടേതും തമ്മിൽ സമാനതയുണ്ടോ? ഉണ്ടെങ്കിൽ, അവന്റെ മാതൃകയിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാൻ കഴിയും?
നോഹയുടെ നാളിലെ ലോകം
ബൈബിൾ കാലഗണന അനുസരിച്ച്, ആദാം മരിച്ച് 126 വർഷം കഴിഞ്ഞ് പൊ.യു.മു. 2970-ൽ ആണ് നോഹ ജനിക്കുന്നത്. നോഹയുടെ കാലം ആയപ്പോഴേക്കും ഭൂമി അക്രമംകൊണ്ടു നിറഞ്ഞിരുന്നു. ആദാമിന്റെ പിൻതലമുറക്കാരിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ ആദിമ പിതാവിന്റെ വഴിപിഴച്ച ഗതി പിന്തുടരുകയുണ്ടായി. അങ്ങനെ “ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്‌പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.”—ഉല്‌പത്തി 6:5, 11, 12.
യഹോവയുടെ അപ്രീതിക്കു നിദാനം മനുഷ്യരുടെ മത്സരം മാത്രമായിരുന്നില്ല. ഉല്‌പത്തിയിലെ വിവരണം ഇങ്ങനെ വിശദീകരിക്കുന്നു: ‘ദൈവത്തിന്റെ പുത്രൻമാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു. അക്കാലത്തു ഭൂമിയിൽ മല്ലന്മാർ [നെഫിലിമുകൾ] ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ.’ (ഉല്‌പത്തി 6:2-4) ഈ വാക്യങ്ങളെ പത്രൊസ് അപ്പൊസ്‌തലൻ രേഖപ്പെടുത്തിയ ഒരു പ്രസ്‌താവനയുമായി താരതമ്യം ചെയ്യുന്നത് ഈ “ദൈവത്തിന്റെ പുത്രന്മാർ” അനുസരണം കെട്ട ദൂതന്മാർ ആയിരുന്നുവെന്നു പ്രകടമാക്കുന്നു. സ്‌ത്രീകളും ശരീരം ധരിച്ച മത്സരികളായ ദൂതന്മാരും തമ്മിലുള്ള അവിഹിത വേഴ്‌ചയുടെ ഫലമായി ഉണ്ടായ സന്തതികളാണ് നെഫിലിമുകൾ.—1 പത്രൊസ് 3:19, 20.
“വീഴിക്കുന്നവർ” എന്ന് അർഥമുള്ള “നെഫിലിമുകൾ” മറ്റുള്ളവരെ വീഴാൻ ഇടയാക്കിയ വ്യക്തികളെ പരാമർശിക്കുന്നു. ഇവർ നിഷ്‌ഠുരന്മാർ ആയിരുന്നു, അവരുടെ കാമാസക്തരായ പിതാക്കന്മാരുടെ പാപം സൊദോമിലും ഗൊമോരയിലും നടന്ന വൈകൃത പാപങ്ങളോടു താരതമ്യം ചെയ്‌തിരിക്കുന്നു. (യൂദാ 6, 7) ഇരുകൂട്ടരും ചേർന്ന് ഭൂമിയിലെ ദുഷ്ടത അത്യന്തം അസഹനീയമാക്കി.
‘തന്റെ തലമുറയിൽ നിഷ്‌കളങ്കൻ’
ദുഷ്ടത അങ്ങേയറ്റം പെരുകിയതിനാൽ മനുഷ്യവർഗത്തെ നശിപ്പിക്കാൻ ദൈവം തീരുമാനിച്ചു. നിശ്വസ്‌ത വിവരണം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു. . . . നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്‌കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.” (ഉല്‌പത്തി 6:8, 9) നാശയോഗ്യമായ ഒരു ഭക്തികെട്ട ലോകത്തിൽ ‘ദൈവത്തോടു കൂടെ നടക്കാൻ’ എങ്ങനെ കഴിയുമായിരുന്നു?
നോഹ ആദാമിന്റെ ഒരു സമകാലികനും വിശ്വാസമുള്ളവനും ആയിരുന്ന തന്റെ പിതാവ് ലാമെക്കിൽനിന്നു വളരെ കാര്യങ്ങൾ പഠിച്ചു എന്നതിനു സംശയമില്ല. തന്റെ പുത്രനു നോഹ (“വിശ്രമം” അഥവാ “ആശ്വാസം” എന്ന് അർഥം) എന്ന പേരു നൽകിയപ്പോൾ ലാമെക് ഇപ്രകാരം പ്രവചിച്ചു: “യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്‌നത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കും.” ദൈവം ഭൂമിമേലുള്ള തന്റെ ശാപം നീക്കിയപ്പോൾ ആ പ്രവചനം നിവൃത്തിയേറി.—ഉല്‌പത്തി 5:29; 8:21.
മാതാപിതാക്കൾ ദൈവഭക്തർ ആയിരിക്കുന്നതുകൊണ്ടു മാത്രം മക്കൾക്ക് ആത്മീയത ഉണ്ടായിരിക്കണമെന്നില്ല. ഓരോരുത്തരും യഹോവയുമായുള്ള തന്റെ ബന്ധം വ്യക്തിപരമായി വളർത്തിയെടുക്കണം. ദിവ്യാംഗീകാരം ഉണ്ടായിരുന്ന ഒരു ഗതി സ്വീകരിച്ചുകൊണ്ട് നോഹ ‘ദൈവത്തോടു കൂടെ നടന്നു.’ ദൈവത്തെ കുറിച്ചു മനസ്സിലാക്കിയ കാര്യങ്ങൾ അവനെ സേവിക്കാൻ നോഹയെ പ്രേരിപ്പിച്ചു. ‘ജലപ്രളയത്തിൽ സകല ജഡത്തെയും നശിപ്പിക്കാനുള്ള’ ദൈവോദ്ദേശ്യത്തെ കുറിച്ച് അറിവു ലഭിച്ചപ്പോൾ നോഹയുടെ വിശ്വാസം പതറിപ്പോയില്ല.—ഉല്‌പത്തി 6:13, 17.
അഭൂതപൂർവമായ ഈ വിപത്ത് ഉണ്ടാകുമെന്ന ഉറച്ച ബോധ്യത്തോടെതന്നെ നോഹ യഹോവയുടെ കൽപ്പന അനുസരിച്ചു: “നീ ഗോഫർമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കുക; പെട്ടകത്തിന്നു അറകൾ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം.” (ഉല്‌പത്തി 6:14, 15) പെട്ടകത്തെ സംബന്ധിച്ച ദൈവത്തിന്റെ നിർദേശങ്ങൾ പൂർണമായും അനുസരിക്കുന്നത് എളുപ്പമല്ലായിരുന്നു. എന്നിരുന്നാലും, “ദൈവം തന്നോടു കല്‌പിച്ചതൊക്കെയും നോഹ ചെയ്‌തു.” വാസ്‌തവത്തിൽ, “അങ്ങനെ തന്നേ അവൻ ചെയ്‌തു.” (ഉല്‌പത്തി 6:22) തന്റെ ഭാര്യയുടെയും പുത്രന്മാരായ ശേമിന്റെയും ഹാമിന്റെയും യാഫെത്തിന്റെയും അവരുടെ ഭാര്യമാരുടെയും സഹായത്തോടെയാണ് നോഹ ഇതു ചെയ്‌തത്. യഹോവ ആ വിശ്വാസത്തെ അനുഗ്രഹിച്ചു. ഇന്നത്തെ കുടുംബങ്ങൾക്ക് എത്ര മികച്ച ദൃഷ്‌ടാന്തം!
പെട്ടകം നിർമിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരുന്നത്? വെള്ളം കടക്കാത്ത, മൂന്നു നിലയുള്ള, തടികൊണ്ടുള്ള ഒരു പെട്ടകം ഉണ്ടാക്കാൻ യഹോവ നോഹയ്‌ക്കു നിർദേശം നൽകി. അതിന് 133 മീറ്റർ നീളവും 22 മീറ്റർ വീതിയും 13 മീറ്റർ ഉയരവും ഉണ്ടായിരുന്നു. (ഉല്‌പത്തി 6:15, 16) അത്തരം ഒരു കപ്പലിന് ഇന്നത്തെ നാനാതരം ചരക്കുകപ്പലുകളുടെ അത്രയും ശേഷി ഉണ്ടായിരിക്കുമായിരുന്നു.
എത്ര ബൃഹത്തായ ഒരു ദൗത്യം! ആയിരക്കണക്കിനു മരങ്ങൾ മുറിച്ച് നിർമാണ സ്ഥലത്തേക്കു കൊണ്ടുവരുന്നതും അവയെ പലകകളും ഉത്തരങ്ങളുമായി മുറിച്ചെടുക്കുന്നതും അതിൽ ഉൾപ്പെട്ടിരിക്കാൻ വളരെ സാധ്യതയുണ്ട്. കൂടാതെ തട്ടുപലകകൾ സ്ഥാപിക്കുന്നതും ആണികൾ ഉണ്ടാക്കുന്നതും വെള്ളം കടക്കാതിരിക്കുന്നതിനു പൂശുന്നതിനുള്ള കീൽ കണ്ടെത്തുന്നതും പാത്രങ്ങളും ഉപകരണങ്ങളും മറ്റും സമ്പാദിക്കുന്നതുമൊക്കെ ആ ദൗത്യത്തിന്റെ ഭാഗമായിരുന്നിരിക്കാം. അവരുടെ ജോലിയിൽ വ്യാപാരികളുമായുള്ള ഇടപാടുകളും സാധനങ്ങൾക്കും സേവനങ്ങൾക്കും പണം നൽകുന്നതും ഉൾപ്പെട്ടിരുന്നിരിക്കാം. തടികൾ കൃത്യമായി കൂട്ടിയോജിപ്പിക്കുന്നതിനും ഈടുറ്റ വിധത്തിൽ പെട്ടകം പണിതെടുക്കുന്നതിനും ആശാരിപ്പണിയിൽ വൈദഗ്‌ധ്യം ഉണ്ടായിരിക്കേണ്ടിയിരുന്നു എന്നു വ്യക്തം. ഇതൊന്നു ചിന്തിക്കുക—ഒരുപക്ഷേ നിർമാണത്തിന് 50-ഓ 60-ഓ വർഷം എടുത്തിരിക്കാം!
അതിനുശേഷം, മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടത്ര ആഹാരം ശേഖരിക്കുന്നതിൽ നോഹ ശ്രദ്ധ ഉല്‌പത്തി 6:21) അവന് നിരവധി മൃഗങ്ങളെ കൂട്ടിവരുത്തുകയും അവയെ പെട്ടകത്തിലേക്കു നയിക്കുകയും ചെയ്യേണ്ടിയിരുന്നു. ദൈവം തന്നോടു കൽപ്പിച്ചതെല്ലാം നോഹ നിർവഹിച്ചു, അങ്ങനെ ആ വേല പൂർത്തിയായി. (ഉല്‌പത്തി 6:22) യഹോവയുടെ അനുഗ്രഹം ആ വേലയുടെ തികഞ്ഞ വിജയത്തെ ഉറപ്പു വരുത്തി.
ചെലുത്തണമായിരുന്നു. (“നീതിപ്രസംഗി”
പെട്ടകം നിർമിക്കുന്നതിനു പുറമേ, നോഹ മുന്നറിയിപ്പു നൽകുകയും “നീതിപ്രസംഗി” എന്ന നിലയിൽ ദൈവത്തെ വിശ്വസ്‌തമായി സേവിക്കുകയും ചെയ്‌തു. എന്നാൽ “ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം” ആളുകൾ ശ്രദ്ധ കൊടുത്തില്ല.—2 പത്രൊസ് 2:5; മത്തായി 24:38, 39.
എന്നാൽ അക്കാലത്തെ ആത്മീയവും ധാർമികവുമായ പാപ്പരത്തം കണക്കിലെടുക്കുമ്പോൾ, വിശ്വസിക്കാൻ കൂട്ടാക്കാത്ത അയൽക്കാരുടെ പരിഹാസത്തിനും ദ്രോഹത്തിനും നോഹയുടെ കുടുംബം പാത്രമായത് എങ്ങനെയാണ് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അവർക്കു ഭ്രാന്ത് പിടിച്ചെന്ന് ആളുകൾ കരുതിയിരിക്കാം. എന്നാൽ തന്റെ കുടുംബത്തിന് ആത്മീയ പ്രോത്സാഹനവും പിന്തുണയും കൊടുക്കുന്നതിൽ നോഹ വിജയിച്ചു. കാരണം, ആ ഭക്തികെട്ട സമകാലികരുടെ അക്രമാസക്തവും അധാർമികവും മത്സരാത്മകവുമായ വഴികൾ അവർ ഒരിക്കലും സ്വീകരിച്ചില്ല. വിശ്വാസത്തിന്റെ പ്രകടനമായിരുന്ന സംസാരത്തിലൂടെയും പ്രവൃത്തികളിലൂടെയും നോഹ അന്നത്തെ ലോകത്തെ കുറ്റം വിധിച്ചു.—എബ്രായർ 11:7.
ജലപ്രളയത്തിൽ സംരക്ഷിക്കപ്പെടുന്നു
മഴ തുടങ്ങുന്നതിന് മുമ്പ്, പൂർത്തിയായ പെട്ടകത്തിനുള്ളിൽ കയറാൻ ദൈവം നോഹയോടു പറഞ്ഞു. നോഹയുടെ കുടുംബവും മൃഗങ്ങളും അതിൽ കയറിയപ്പോൾ “യഹോവ വാതിൽ അടെച്ചു,” നോഹയെയും കുടുംബത്തെയും പരിഹസിച്ചവർക്ക് അകത്തു കടക്കാൻ കഴിഞ്ഞില്ല. ജലപ്രളയം ഉണ്ടായപ്പോൾ അനുസരണംകെട്ട ദൂതന്മാർ ഭൗതികശരീരം വെടിഞ്ഞ് ആ നാശത്തിൽനിന്നു രക്ഷപ്പെട്ടിരിക്കാം. എന്നാൽ മറ്റുള്ളവരുടെ കാര്യമോ? എന്തിന്, നെഫിലിമുകൾ ഉൾപ്പെടെ പെട്ടകത്തിനു പുറത്ത് ഉണങ്ങിയ നിലത്ത് ഉണ്ടായിരുന്ന സകല ജീവികളും നശിച്ചു! നോഹയും കുടുംബവും മാത്രമേ അതിജീവിച്ചുള്ളൂ.—ഉല്‌പത്തി 7:1-23.
നോഹയും കുടുംബവും ഒരു ചാന്ദ്രവർഷവും പത്തു ദിവസവും പെട്ടകത്തിനുള്ളിൽ കഴിഞ്ഞു. മൃഗങ്ങൾക്കു തീറ്റിയും വെള്ളവും കൊടുക്കുന്നതിലും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലും കടന്നുപോകുന്ന സമയത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിലും അവർ തിരക്കോടെ ഏർപ്പെട്ടു. വിവരങ്ങൾ രേഖപ്പെടുത്തിവെക്കുന്ന കപ്പലിലെ ഒരു പുസ്‌തകംപോലെ ജലപ്രളയത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും തീയതികൾ ഉല്‌പത്തി പുസ്‌തകം നൽകുന്നു. ആ വിവരണത്തിന്റെ കൃത്യതയെ ആണ് അതു സൂചിപ്പിക്കുന്നത്.—ഉല്‌പത്തി 7:11, 17, 24; 8:3-14.
പെട്ടകത്തിൽ ആയിരുന്നപ്പോൾ നോഹ തന്റെ കുടുംബവുമൊത്ത് ആത്മീയ ചർച്ചകൾ നടത്തുകയും ദൈവത്തിനു നന്ദി നൽകുകയും ചെയ്‌തു എന്നതിനു
സംശയമില്ല. വ്യക്തമായും നോഹയിലൂടെയും കുടുംബത്തിലൂടെയും ജലപ്രളയത്തിനു മുമ്പുള്ള ചരിത്രം പരിരക്ഷിക്കുകയുണ്ടായി. വാമൊഴിയായി കിട്ടിയ വിശ്വസനീയമായ വിവരങ്ങളോ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ലിഖിത ചരിത്ര വിവരണങ്ങളോ ജലപ്രളയകാലത്ത് പ്രയോജനകരമായ പരിചിന്തനത്തിനുള്ള വക നൽകിയിരിക്കാം.വീണ്ടും ഉണങ്ങിയ നിലത്തേക്കു കാലെടുത്തു വെക്കാൻ കഴിഞ്ഞതിൽ നോഹയും കുടുംബവും എത്ര സന്തുഷ്ടർ ആയിരുന്നിരിക്കണം! അവൻ ചെയ്‌ത ആദ്യത്തെ സംഗതി തങ്ങളെ രക്ഷിച്ചവന് ഒരു യാഗപീഠം ഉണ്ടാക്കി ഒരു പൗരോഹിത്യ സ്ഥാനത്തു നിന്നുകൊണ്ട് തന്റെ കുടുംബത്തിനു വേണ്ടി യാഗങ്ങൾ അർപ്പിക്കുകയായിരുന്നു.—ഉല്‌പത്തി 8:18-20.
“നോഹയുടെ കാലംപോലെ തന്നേ”
യേശുക്രിസ്‌തു പറഞ്ഞു: “നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും.” (മത്തായി 24:37) ഇന്നു ക്രിസ്‌ത്യാനികൾ നോഹയെ പോലെ നീതി പ്രസംഗിക്കുന്നവരാണ്, അനുതപിക്കാൻ അവർ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. (2 പത്രൊസ് 3:5-9) ആ സാദൃശ്യം കണക്കിലെടുക്കുമ്പോൾ, ജലപ്രളയത്തിനു മുമ്പ് നോഹയുടെ ചിന്ത എന്തായിരുന്നുവെന്ന് നാം ഒരുപക്ഷേ അമ്പരന്നേക്കാം. തന്റെ പ്രസംഗപ്രവർത്തനം പാഴാണെന്ന് അവനു തോന്നിയിരിക്കുമോ? ചിലപ്പോഴൊക്കെ അവനു പരിശോധനകൾ നേരിട്ടോ? ബൈബിൾ അതേക്കുറിച്ചൊന്നും പറയുന്നില്ല. നോഹ ദൈവത്തെ അനുസരിച്ചു എന്നു മാത്രമേ നമ്മോടു പറഞ്ഞിട്ടുള്ളൂ.
നോഹയുടെ സാഹചര്യത്തിന് നമ്മുടേതുമായുള്ള ബന്ധം നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ? എതിർപ്പും കഷ്ടതയും ഉണ്ടായിരുന്നിട്ടും അവൻ യഹോവയെ അനുസരിച്ചു. അതുകൊണ്ടാണ് യഹോവ അവനെ നീതിമാനായി കണക്കാക്കിയത്. ദൈവം കൃത്യമായി എപ്പോൾ ജലപ്രളയം വരുത്തുമെന്ന് നോഹയുടെ കുടുംബത്തിന് അറിയില്ലായിരുന്നു. എന്നാൽ അത് ഉണ്ടാകുമെന്ന് അവർക്ക് ഉറപ്പായിരുന്നു. കഠിനാധ്വാനവും ഫലശൂന്യമെന്നു തോന്നിച്ച പ്രസംഗവും നടത്തിയ നിരവധി വർഷങ്ങളിൽ ഉടനീളം ദൈവത്തിന്റെ വാക്കിലുള്ള വിശ്വാസം നോഹയെ നിലനിറുത്തിപ്പോന്നു. നമ്മോടു തീർച്ചയായും ഇങ്ങനെ പറഞ്ഞിരിക്കുന്നു: “വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷെക്കായിട്ടു ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുററം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീർന്നു.”—എബ്രായർ 11:7.
നോഹ എങ്ങനെയാണ് അത്തരം വിശ്വാസം ആർജിച്ചത്? പ്രത്യക്ഷത്തിൽ അവൻ യഹോവയെ കുറിച്ചു തനിക്ക് അറിയാമായിരുന്ന സകലത്തെയും കുറിച്ചു ധ്യാനിക്കാൻ സമയമെടുക്കുകയും ആ അറിവ് തനിക്ക് ഒരു വഴികാട്ടിയായിരിക്കാൻ അനുവദിക്കുകയും ചെയ്‌തു. നോഹ ദൈവത്തോടു പ്രാർഥനയിൽ സംസാരിച്ചു എന്നതിനു സംശയമില്ല. വാസ്‌തവത്തിൽ യഹോവയുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്ന അവൻ “ദൈവത്തോടുകൂടെ നടന്നു” എന്നു പറഞ്ഞിരിക്കുന്നു. ഒരു കുടുംബനാഥൻ എന്ന നിലയിൽ, നോഹ സന്തോഷപൂർവം തന്റെ കുടുംബത്തിനു വേണ്ടി സമയം മാറ്റിവെക്കുകയും അവർക്കു സ്‌നേഹപൂർവകമായ ശ്രദ്ധ കൊടുക്കുകയും ചെയ്‌തു. തന്റെ ഭാര്യയുടെയും മൂന്നു പുത്രന്മാരുടെയും അവരുടെ ഭാര്യമാരുടെയും ആത്മീയ താത്‌പര്യങ്ങൾക്കായി കരുതുന്നത് അതിൽ ഉൾപ്പെട്ടിരുന്നു.
ഇന്നത്തെ ഭക്തികെട്ട ലോകത്തിന് യഹോവ പെട്ടെന്നുതന്നെ അവസാനം വരുത്തുമെന്ന് നോഹയെപ്പോലെ ഇന്നത്തെ സത്യക്രിസ്‌ത്യാനികൾക്ക് അറിയാം. അതു സംഭവിക്കുന്ന നാളോ നാഴികയോ നമുക്ക് അറിയില്ലെങ്കിലും, ആ “നീതിപ്രസംഗി”യുടെ വിശ്വാസവും അനുസരണവും അനുകരിക്കുന്നത് “ജീവരക്ഷ”യിൽ കലാശിക്കുമെന്ന് നമുക്ക് അറിയാം.—എബ്രായർ 10:36-39.
[29-ാം പേജിലെ ചതുരം]
അതു വാസ്‌തവത്തിൽ സംഭവിച്ചോ?
ജലപ്രളയത്തെ സംബന്ധിച്ച 270-ഓളം ഐതിഹ്യങ്ങൾ മിക്കവാറും എല്ലാ വർഗങ്ങളിൽനിന്നും ജനതകളിൽനിന്നും നരവംശശാസ്‌ത്രജ്ഞർ ശേഖരിച്ചിട്ടുണ്ട്. ക്ലൗസ് വെസ്റ്റർമാൻ എന്ന പണ്ഡിതൻ ഇങ്ങനെ പറയുന്നു: “ജലപ്രളയ കഥ ലോകത്തിൽ എല്ലായിടത്തും കാണാം. സൃഷ്‌ടിപ്പിൻ വിവരണം പോലെതന്നെ ഇതും നമ്മുടെ അടിസ്ഥാന സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ്. ഒരു പ്രാചീന മഹാ പ്രളയത്തെ കുറിച്ചുള്ള കഥകൾ ഭൂമിയിൽ എല്ലായിടത്തും ഉണ്ടെന്നത് തികച്ചും ആശ്ചര്യകരമാണ്.” എന്താണ് അതിനു വിശദീകരണം? “വ്യത്യസ്‌തവും വളരെ വേറിട്ടു കിടക്കുന്നതുമായ ജനസമൂഹങ്ങളിൽ ജലപ്രളയ വൃത്താന്തം ഉണ്ടെന്നത്, അത്തരം വൃത്താന്തങ്ങളുടെ അടിസ്ഥാനമായി വർത്തിക്കുന്ന വസ്‌തുത ചരിത്ര യാഥാർഥ്യമാണ് എന്നതിന്റെ ഒരു അടയാളമാണ്.” എന്നാൽ, ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം പണ്ഡിത അഭിപ്രായങ്ങളെക്കാൾ പ്രധാനം മനുഷ്യവർഗത്തിന്റെ ചരിത്രത്തിലെ ഒരു യഥാർഥ സംഭവമായി യേശു ജലപ്രളയത്തെ പരാമർശിച്ചു എന്ന അറിവാണ്.—ലൂക്കൊസ് 17:26, 27.
[30-ാം പേജിലെ ചതുരം]
പുരാണങ്ങളിലെ നെഫിലിമുകൾ
ദൈവങ്ങളും മനുഷ്യരും തമ്മിൽ അവിഹിത വേഴ്‌ച നടന്നതു സംബന്ധിച്ചുള്ള കഥകൾ ഗ്രീക്കുകാരുടെയും ഈജിപ്‌തുകാരുടെയും യൂഗാരിറ്റിക്കുകാരുടെയും ഹറിയന്മാരുടെയും മെസൊപ്പൊത്താമ്യക്കാരുടെയും ദൈവശാസ്‌ത്രത്തിൽ സാധാരണമായിരുന്നു. ഗ്രീക്കു പുരാണത്തിലെ ദൈവങ്ങൾക്കു മനുഷ്യരൂപവും മഹാസൗന്ദര്യവും ഉണ്ടായിരുന്നു. അവർ തിന്നു, കുടിച്ചു, ഉറങ്ങി, രതിലീലകളിൽ ഏർപ്പെട്ടു, വഴക്കടിച്ചു, പോരാടി, സ്‌ത്രീകളെ വശീകരിച്ചു, ബലാൽസംഗം ചെയ്‌തു. ആളുകൾ വിശുദ്ധരായി കണക്കാക്കിയിരുന്നെങ്കിലും, അവർ വഞ്ചനയും കുറ്റകൃത്യവും നടത്തിയിരുന്നു. ആഖിലിസ് പോലുള്ള വീരന്മാർ ദൈവങ്ങളുടെയും മനുഷ്യരുടെയും സങ്കരമെന്നു പറയപ്പെടുന്നു. അവർക്ക് അമാനുഷ ശക്തി ഉണ്ടായിരുന്നെങ്കിലും അമർത്യത ഇല്ലായിരുന്നു. അതുകൊണ്ട്, നെഫിലിമുകളെ കുറിച്ച് ഉല്‌പത്തി പറയുന്ന കാര്യങ്ങൾ അത്തരം പുരാണ കഥകൾ ഉണ്ടാകാനുള്ള സാധ്യതയിലേക്കു വെളിച്ചം വീശുന്നു.