വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യശസ്സിനെക്കാൾ ശ്രേഷ്‌ഠമായത്‌

യശസ്സിനെക്കാൾ ശ്രേഷ്‌ഠമായത്‌

യശസ്സിനെക്കാൾ ശ്രേഷ്‌ഠമായത്‌

ചാൾസ്‌ സിനെറ്റ്‌കോ പറഞ്ഞപ്രകാരം

വർഷം 1957, യു.എസ്‌.എ.-യിലെ നിവാഡായിലുള്ള ലാസ്‌ വേഗാസിൽ പാടാനുള്ള ക്ഷണം എനിക്കു ലഭിച്ചു. 13 ആഴ്‌ചത്തേക്കായിരുന്നു കരാർ. ഒരാഴ്‌ചത്തേക്കുള്ള പ്രതിഫലം ആയിരം ഡോളറും. പരിപാടി നന്നായാൽ 50 ആഴ്‌ചത്തേക്കുകൂടെ എനിക്ക്‌ അതു തുടരാനും കഴിയുമായിരുന്നു. എന്നുവെച്ചാൽ 50,000 ഡോളർകൂടെ കിട്ടുമായിരുന്നെന്നു സാരം. അക്കാലത്ത്‌ അത്‌ കണ്ണഞ്ചിക്കുന്ന ഒരു തുകയായിരുന്നു. പണം വാരിക്കൂട്ടാനുള്ള ഈ കനകാവസരം എനിക്ക്‌ എങ്ങനെ വീണുകിട്ടിയെന്നും ഈ വാഗ്‌ദാനം സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ എനിക്കു ബുദ്ധിമുട്ടായിരുന്നത്‌ എന്തുകൊണ്ടെന്നും ഞാൻ നിങ്ങളോടു പറയാം.

എന്റെ ഡാഡി, ഒരു യൂക്രെയിൻകാരൻ ആയിരുന്നു, 1910-ൽ പൂർവ യൂറോപ്പിലാണ്‌ അദ്ദേഹം ജനിച്ചത്‌. 1913-ൽ എന്റെ മുത്തശ്ശി മുത്തശ്ശനോടൊപ്പം താമസിക്കാനായി ഐക്യനാടുകളിലേക്കു വന്നപ്പോൾ അദ്ദേഹത്തെയും കൊണ്ടുവന്നു. 1935-ലായിരുന്നു എന്റെ മാതാപിതാക്കളുടെ വിവാഹം. ഒരുവർഷത്തിനു ശേഷം പെൻസിൽവേനിയയിലെ ആംബ്രിജിൽ ഞാൻ ജനിച്ചു. ആ സമയം ആയപ്പോഴേക്ക്‌ ഡാഡിയുടെ രണ്ടു ജ്യേഷ്‌ഠന്മാർ യഹോവയുടെ സാക്ഷികൾ ആയിത്തീർന്നിരുന്നു.

ഞാനും എന്റെ അനുജന്മാരും കുട്ടികളായിരിക്കെ പെൻസിൽവേനിയയിലെ ന്യൂ കാസിലിനടുത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്‌. അവിടെവെച്ച്‌ മമ്മി സാക്ഷികളോടൊത്ത്‌ കുറച്ചുനാൾ ബൈബിൾ പഠിച്ചു. എന്നാൽ എന്റെ മാതാപിതാക്കളിൽ ആരും അന്ന്‌ സാക്ഷികൾ ആയിത്തീർന്നിരുന്നില്ല. എന്നിരുന്നാലും തന്റെ ജ്യേഷ്‌ഠന്മാർക്ക്‌ തങ്ങൾക്ക്‌ ഇഷ്ടമുള്ളതു വിശ്വസിക്കാൻ അവകാശമുണ്ടെന്നുള്ള അഭിപ്രായക്കാരനായിരുന്നു ഡാഡി. ഞങ്ങളെ രാജ്യസ്‌നേഹികളായാണ്‌ ഡാഡി വളർത്തിക്കൊണ്ടുവന്നതെങ്കിലും ഇഷ്ടപ്പെട്ട വിധത്തിൽ ആരാധന നടത്താനുള്ള മറ്റുള്ളവരുടെ അവകാശത്തെ അദ്ദേഹം എല്ലായ്‌പോഴും മാനിച്ചിരുന്നു.

ഒരു ഗായകനായുള്ള ജീവിതവൃത്തി

എനിക്ക്‌ പാട്ടുപാടാനുള്ള നൈസർഗികമായ കഴിവുണ്ടെന്നു തിരിച്ചറിഞ്ഞ മാതാപിതാക്കൾ എന്റെ കഴിവ്‌ വളർത്തിയെടുക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്‌തു. എനിക്ക്‌ ആറോ ഏഴോ വയസ്സുള്ളപ്പോൾ ഡാഡി എന്നെ നിശാക്ലബ്ബിലെ ബാറിൽ കൊണ്ടുപോയി ബാർ കൗണ്ടറിൽ നിറുത്തുമായിരുന്നു, ഗിത്താർ വായിച്ച്‌ ഞാൻ പാടാൻവേണ്ടി. “അമ്മ” എന്ന ഒരു പാട്ടാണ്‌ ഞാൻ പാടിയിരുന്നത്‌. അതിന്റെ ഈരടികൾ സ്‌നേഹമയിയായ ഒരു അമ്മയുടെ ഗുണഗണങ്ങളെ വർണിക്കുന്നതായിരുന്നു. ഹൃദയത്തെ സ്‌പർശിക്കുംവിധം ഒരുതരം ഉച്ചസ്ഥായിയിലാണ്‌ ആ പാട്ട്‌ അവസാനിക്കുന്നത്‌. പലപ്പോഴും വേണ്ടതിലധികം കുടിച്ചിരുന്ന ബാറിലുള്ള പുരുഷന്മാർ ഈ പാട്ട്‌ കേട്ടു കരയുമായിരുന്നു, എന്നിട്ട്‌ ഡാഡി നീട്ടുന്ന തൊപ്പിയിൽ പണവും ഇടും.

എന്റെ റേഡിയോ പരിപാടിയുടെ അരങ്ങേറ്റം 1945-ൽ ന്യൂ കാസിലിലെ ഡബ്ലിയുകെഎസ്‌റ്റി റേഡിയോ സ്റ്റേഷനിലായിരുന്നു, നാടൻ പാട്ടിലായിരുന്നു തുടക്കം. പിന്നീട്‌ എന്റെ ഗാനങ്ങളിൽ ഞാൻ ഹിറ്റ്‌ പരേഡ്‌ എന്ന ജനപ്രിയ ഗാനശേഖരത്തിലെ പാട്ടുകളും ഉൾപ്പെടുത്താൻ തുടങ്ങി. ഒരാഴ്‌ചത്തെ ഏറ്റവും മികച്ച പത്ത്‌ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്ന വാരംതോറുമുള്ള ഒരു നെറ്റ്‌വർക്ക്‌ റേഡിയോ പരിപാടി ആയിരുന്നു ഹിറ്റ്‌ പരേഡ്‌. ടെലിവിഷനിലേക്കുള്ള എന്റെ രംഗപ്രവേശം 1950-ൽ പോൾ വൈറ്റ്‌മാന്റെ പരിപാടിയോടെയായിരുന്നു. ജോർജ്‌ ഗെർഷ്വിൻ കമ്പോസ്‌ ചെയ്‌ത്‌ പോൾ വൈറ്റ്‌മാനും സംഘവും അവതരിപ്പിച്ച “റാപ്‌സൊഡി ഇൻ ബ്ലൂ” ഇന്നും പ്രശസ്‌തമാണ്‌. താമസിയാതെ ഡാഡി പെൻസിൽവേനിയയിലുള്ള ഞങ്ങളുടെ വീടു വിറ്റു. സംഗീതരംഗത്ത്‌ എനിക്കു നല്ലൊരു ഭാവി ഉണ്ടാകുന്നതിനായി ഞങ്ങളുടെ കുടുംബം കാലിഫോർണിയയിലെ ലോസാഞ്ചലസ്‌ പ്രദേശത്തേക്കു ചേക്കേറി.

ഡാഡിയുടെ സ്ഥിരോത്സാഹത്തിനു ഫലമുണ്ടായി. ഉടൻതന്നെ പസാഡിനയിൽ വാരംതോറും റേഡിയോ പരിപാടിയും ഹോളിവുഡിൽ ആഴ്‌ചയിൽ അരമണിക്കൂർ ടെലിവിഷൻ ഷോയും എനിക്കു സ്വന്തമായി നടത്താൻ കഴിഞ്ഞു. കാപ്പിറ്റോൾ റെക്കോർഡിങ്‌ കമ്പനിയിൽ, റ്റെഡ്‌ ഡേൽ എന്ന വ്യക്തിയുടെ നൂറ്‌ അംഗങ്ങളുള്ള ഓർക്കെസ്‌ട്രയിൽ ഞാൻ റെക്കോർഡിങ്ങുകൾ ചെയ്‌തു. കൂടാതെ ഞാൻ സിബിഎസ്‌ റേഡിയോ നെറ്റ്‌വർക്കിലെ ഒരു ഗായകനാകുകയും ചെയ്‌തു. 1955-ൽ ഞാൻ ഹാസ്യാത്മകമായ ഒരു സംഗീതപരിപാടി അവതരിപ്പിക്കാനായി ഉത്തര കാലിഫോർണിയയിലുള്ള ലേക്ക്‌ ടാഹോയിലേക്കു പോയി. അവിടെവെച്ച്‌ എന്റെ ജീവിതത്തിൽ അതുവരെയുണ്ടായിരുന്ന മുൻഗണനകൾക്ക്‌ ഒരു നാടകീയ മാറ്റം സംഭവിച്ചു.

പുതിയ മുൻഗണനകൾ

ഏതാണ്ട്‌ ആ സമയത്താണ്‌ ഡാഡിയുടെ ഒരു ജ്യേഷ്‌ഠനായ ജോൺ അങ്കിൾ എനിക്ക്‌ “ദൈവം സത്യവാൻ” എന്ന പുസ്‌തകം തന്നത്‌. a b അങ്കിളും പെൻസിൽവേനിയയിൽനിന്ന്‌ കാലിഫോർണിയയിലേക്ക്‌ താമസം മാറിയിരുന്നു. ഞാൻ ലേക്ക്‌ ടാഹോയിലേക്കു പോയപ്പോൾ ഈ പുസ്‌തകവും കൂടെക്കൊണ്ടുപോയി. ഞങ്ങളുടെ ഒടുവിലത്തെ ഷോ അവസാനിച്ചപ്പോൾ അർധരാത്രി കഴിഞ്ഞിരുന്നു. ഉറങ്ങാൻ പോകുന്നതിനു മുമ്പ്‌ മനസ്സിന്‌ ഒന്ന്‌ അയവു കിട്ടാൻ ഈ പുസ്‌തകം വായിക്കാമെന്നു ഞാൻ വിചാരിച്ചു. ഞാൻ അതിശയിച്ചുപോയി. ഏറെനാളായി എന്റെ മനസ്സിൽ കടന്നുകൂടിയിരുന്ന ഒട്ടനവധി ചോദ്യങ്ങൾക്ക്‌ ബൈബിൾ നൽകുന്ന ഉത്തരങ്ങൾ അതിലുണ്ടായിരുന്നു.

അതേത്തുടർന്ന്‌, രാത്രി ജോലിക്കു ശേഷം പുതുതായി കണ്ടെത്തിയ കാര്യങ്ങളെ കുറിച്ചു മറ്റു കലാകാരന്മാരോടു നിശാക്ലബ്ബിലിരുന്നു ഞാൻ സംസാരിക്കാൻ തുടങ്ങി. മിക്കപ്പോഴും ഈ സംഭാഷണങ്ങൾ വെളുക്കുവോളം തുടരുമായിരുന്നു. മരണാനന്തര ജീവിതം, ദൈവം ദുഷ്ടത അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌, മനുഷ്യൻ ക്രമേണ ഭൂമിയെയും നശിപ്പിച്ച്‌ സ്വയം നശിക്കുമോ തുടങ്ങിയവ ആയിരുന്നു ഞങ്ങളുടെ ചർച്ചാ വിഷയങ്ങൾ. ഏതാനും മാസങ്ങൾക്കു ശേഷം 1955 ജൂലൈ 9-ന്‌ ലോസ്‌ ആഞ്ചലസിലെ റിഗ്ലിഫീൽഡിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽവെച്ച്‌ യഹോവയാം ദൈവത്തെ സേവിക്കാനുള്ള എന്റെ സമർപ്പണത്തിന്റെ പ്രതീകമായി ഞാൻ സ്‌നാപനമേറ്റു.

ഇതു കഴിഞ്ഞ്‌ ഒരു ആറു മാസമായില്ല, വിനോദ വ്യവസായ രംഗത്തു പ്രവർത്തിക്കുന്ന ജാക്ക്‌ മെക്കോയ്‌ എന്ന വ്യക്തിയെ സന്ദർശിക്കുന്നതിന്‌ 1955-ലെ ക്രിസ്‌തുമസ്‌ ദിവസം രാവിലെ, ഒരു സഹസാക്ഷിയായ ഹെൻറി റസ്സൽ തന്നോടൊപ്പം ചെല്ലാൻ എന്നെ ക്ഷണിച്ചു. ഹെൻറി എൻബിസി-യിലെ സംഗീത സംവിധായകൻ ആയിരുന്നു. ഞങ്ങൾ ചെന്നപ്പോൾ ജാക്കും ഭാര്യയും മൂന്നു കുട്ടികളും തങ്ങളുടെ ക്രിസ്‌തുമസ്‌ സമ്മാനങ്ങൾ തുറക്കാൻ തുടങ്ങുകയായിരുന്നു, എങ്കിലും ഞങ്ങളുടെ സന്ദേശം അവർ ഇരുന്നു ശ്രദ്ധിച്ചു കേട്ടു. അദ്ദേഹവും കുടുംബവും താമസിയാതെ സാക്ഷികളായിത്തീർന്നു.

ഈ സമയത്തുതന്നെ ഞാൻ മമ്മിക്കു ബൈബിളധ്യയനം എടുത്തു. മമ്മി ബൈബിൾ സത്യം സ്വീകരിച്ചു. കാലാന്തരത്തിൽ മമ്മി യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിത്തീരുകയും പയനിയർ ശുശ്രൂഷ അഥവാ മുഴുസമയ സുവിശേഷ ഘോഷണം ഏറ്റെടുക്കുകയും ചെയ്‌തു. കാലക്രമേണ എന്റെ മൂന്ന്‌ അനുജന്മാരും സ്‌നാപനമേറ്റു, അവരും പയനിയർ ശുശ്രൂഷയിൽ കുറെക്കാലം പങ്കുപറ്റി. 1956 സെപ്‌റ്റംബറിൽ 20-ാമത്തെ വയസ്സിൽ ഞാൻ ഒരു പയനിയറായി.

തൊഴിൽ സംബന്ധിച്ച തീരുമാനങ്ങൾ

അങ്ങനെയിരിക്കെ, എന്റെ ഏജന്റിന്റെ സുഹൃത്ത്‌ ജോർജ്‌ മർഫി എന്റെ പരിപാടികൾ ഉന്നമിപ്പിക്കാൻ മുൻകൈയെടുത്തു പ്രവർത്തിച്ചു. ജോർജ്‌ 1930-കളിലും 1940-കളിലും ഒരുപാട്‌ സിനിമകളിൽ മുഖം കാണിച്ചിരുന്നു. ഉന്നത തലങ്ങളിൽ മർഫിക്ക്‌ ഉണ്ടായിരുന്ന പിടിപാടു നിമിത്തം 1956 ഡിസംബറിൽ ഞാൻ ന്യൂയോർക്ക്‌ നഗരത്തിലെ സിബിഎസ്‌-ടിവിയിൽ ജാക്കി ഗ്ലീസന്റെ പരിപാടിയിൽ പങ്കെടുത്തു. ഇത്‌ എന്റെ തൊഴിലിന്‌ ശക്തമായ ഒരു മുന്നേറ്റം നൽകി. കാരണം ഈ ഷോയ്‌ക്ക്‌ ഏതാണ്ട്‌ 2,00,00,000 കാണികൾ ഉണ്ടായിരുന്നു. ന്യൂയോർക്കിൽ ആയിരുന്ന സമയത്ത്‌ ഞാൻ ബ്രുക്ലിനിലുള്ള, യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനം ആദ്യമായി സന്ദർശിച്ചു.

ഗ്ലീസൺ ഷോ കഴിഞ്ഞ്‌ ഞാൻ എംജിഎം സ്റ്റുഡിയോകളുമായി സിനിമയിലേക്കുള്ള ഏഴു വർഷത്തെ കരാർ ഒപ്പുവെച്ചു. ടെലിവിഷനിൽ എനിക്ക്‌ ഒരു പതിവു പരിപാടിയും വാഗ്‌ദാനം ചെയ്യപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ മനസ്സാക്ഷി എന്നെ അലട്ടാൻ തുടങ്ങി. കാരണം ഈ പരിപാടികളിൽ എനിക്ക്‌ ഒരു ചൂതാട്ടക്കാരന്റെയോ ഉന്നംപിഴയ്‌ക്കാതെ വെടിവെക്കുന്ന ആളുടെയോ റോൾ അഭിനയിക്കേണ്ടിവരും. അതേ, അധാർമികതയെയും ക്രിസ്‌തീയവിരുദ്ധ പെരുമാറ്റങ്ങളെയും വളരെ നല്ല സംഗതികളായി അവതരിപ്പിക്കുന്ന വേഷങ്ങളിൽ. അതുകൊണ്ട്‌ ഞാൻ ആ കരാർ ഉപേക്ഷിച്ചു. വിനോദ വ്യാപാര രംഗത്തുള്ളവർ വിചാരിച്ചു എനിക്കു ഭ്രാന്താണെന്ന്‌.

ഈ അവസരത്തിലാണ്‌ തുടക്കത്തിൽ പരാമർശിച്ച, ലാസ്‌ വേഗാസിലെ പ്രകടനത്തിന്‌ ഭീമമായ ഒരു തുക എനിക്കു വാഗ്‌ദാനം ചെയ്യപ്പെട്ടത്‌. ഞങ്ങളുടെ സർക്കിട്ട്‌ മേൽവിചാരകന്റെ സന്ദർശന വാരത്തിലായിരുന്നു എനിക്കു ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നത്‌. ഇപ്പോൾ ഞാൻ ഈ അവസരം മുതലാക്കുന്നില്ലെങ്കിൽ എനിക്കിത്‌ അപ്പാടെ നഷ്ടപ്പെടും. എന്റെ മനസ്സ്‌ ആകെപ്പാടെ കുഴഞ്ഞുമറിഞ്ഞു. ഡാഡിയാണെങ്കിൽ ഞാൻ പണം വാരും എന്നുള്ള പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌! എന്നെ ഈ നിലയിലെത്തിക്കാൻ ഡാഡി ചെയ്‌തതിനെല്ലാം പ്രതിഫലം അദ്ദേഹം അർഹിക്കുന്നുണ്ടെന്ന്‌ എനിക്കു തോന്നി.

അതുകൊണ്ട്‌ ഞാൻ ഞങ്ങളുടെ അധ്യക്ഷ മേൽവിചാരകൻ കാൾ പാർക്കിനെ സമീപിച്ചു. അദ്ദേഹം ഒരു സംഗീതജ്ഞനായിരുന്നു. കൂടാതെ 1920-കളിൽ ന്യൂയോർക്കിലെ ഡബ്ലിയുബിബിആർ റേഡിയോ സ്റ്റേഷനിൽ വയലിൻ വായനക്കാരനും ആയിരുന്നു. ഈ കരാർ ഏറ്റെടുക്കുകയാണെങ്കിൽ പിന്നീട്‌ ജീവിതകാലം മുഴുവനും എനിക്കു യാതൊരു അല്ലലുമില്ലാതെ പയനിയറിങ്‌ ചെയ്യാനാകുമെന്ന്‌ ഞാൻ സഹോദരനോടു പറഞ്ഞു. “താങ്കൾ ഇന്നതു ചെയ്യണമെന്ന്‌ എനിക്കു പറയാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു. “പക്ഷേ ഒരു നിഗമനത്തിലെത്താൻ എനിക്കു താങ്കളെ സഹായിക്കാൻ കഴിയും.” തുടർന്ന്‌ അദ്ദേഹം ചോദിച്ചു: “ഈ ആഴ്‌ച അപ്പൊസ്‌തലനായ പൗലൊസാണ്‌ ഇവിടം സന്ദർശിക്കാൻ വരുന്നതെങ്കിൽ താങ്കൾ അതു നഷ്ടപ്പെടുത്തുമായിരുന്നോ?” “യേശുവിന്‌ താങ്കളെ കുറിച്ചുള്ള ഉദ്ദേശ്യം എന്താണെന്നാണ്‌ താങ്കൾക്കു തോന്നുന്നത്‌?”

എനിക്ക്‌ ഉത്തരം പൂർണമായി കിട്ടിയെന്ന്‌ എന്റെ മനസ്സു പറഞ്ഞു. ഞാൻ ലാസ്‌ വേഗാസിലെ കരാർ ഏറ്റെടുക്കുന്നില്ലെന്നു തീരുമാനിച്ചെന്ന്‌ ഡാഡിയോടു പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ജീവിതം നശിപ്പിക്കുകയാണെന്ന്‌ ഡാഡി പറഞ്ഞു. ആ രാത്രിയിൽ അദ്ദേഹം തന്റെ കൈത്തോക്കുമായി എന്നെ കാത്തിരുന്നു, എന്നെ കൊല്ലാൻ. പക്ഷേ അദ്ദേഹം ഉറങ്ങിപ്പോയി. അന്ന്‌ ഡാഡി ഒരുപാട്‌ മദ്യപിച്ചിരുന്നെന്നു തോന്നുന്നു. പിന്നെ അദ്ദേഹം ഗരാജിൽവെച്ച്‌ വാഹനത്തിനകത്തെ വാതകം ശ്വസിച്ച്‌ സ്വയം ജീവനൊടുക്കാൻ തുനിഞ്ഞു. ഞാൻ രക്ഷാപ്രവർത്തകരെ വിളിച്ചതിനാൽ അവർ പാഞ്ഞെത്തി അദ്ദേഹത്തെ രക്ഷിച്ചു.

ഡാഡിക്ക്‌ മൂക്കിൻ തുമ്പത്താണ്‌ ദേഷ്യം, അത്‌ അറിയാവുന്ന ഞങ്ങളുടെ സഭയിലെ അനേകർക്കും ഡാഡിയെ പേടിയായിരുന്നു. എന്നാൽ ഞങ്ങളുടെ സർക്കിട്ട്‌ മേൽവിചാരകൻ റോയ്‌ ഡോവലിന്‌ ഡാഡിയെ പേടിയില്ലായിരുന്നു. റോയ്‌ അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ എന്തോ പറഞ്ഞുവന്ന കൂട്ടത്തിൽ ഡാഡി എന്റെ ജനനത്തെ കുറിച്ചു പറഞ്ഞു, ഞാൻ ജനിച്ചപ്പോൾ, ജീവിച്ചിരിക്കുമെന്ന്‌ യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നത്രേ. അപ്പോൾ, കുഞ്ഞ്‌ രക്ഷപ്പെടുകയാണെങ്കിൽ അവനെ ദൈവസേവനത്തിന്‌ അർപ്പിച്ചുകൊള്ളാമെന്ന്‌ ഡാഡി നേർന്നിരുന്നു. അങ്ങനെയാണെങ്കിൽ, ദൈവത്തോടു ഡാഡി ചെയ്‌ത വാഗ്‌ദാനം നിവർത്തിക്കാൻ ദൈവം പ്രതീക്ഷിക്കുന്നില്ലേ എന്ന്‌ റോയ്‌ ഡാഡിയോടു ചോദിച്ചു. ഡാഡി അതുകേട്ടു സ്‌തബ്ധനായി. റോയ്‌ തുടർന്നു: “ദൈവത്തിന്റെ പുത്രന്‌ മുഴുസമയ ശുശ്രൂഷയായിരുന്നു ഏറ്റവും നല്ലതെങ്കിൽ താങ്കളുടെ പുത്രന്‌ അതെന്തുകൊണ്ടു നല്ലതല്ല?” അതോടെ എന്റെ തിരഞ്ഞെടുപ്പിനെ ഡാഡി മനസ്സാ അംഗീകരിക്കുന്നതായി തോന്നി.

ഇടയ്‌ക്ക്‌, 1957 ജനുവരിയിൽ കാനഡയിൽനിന്ന്‌ ഷേർലി ലാർജും തന്റെ പയനിയർ പങ്കാളിയും കൂടി ചില സുഹൃത്തുക്കളെ കാണാൻ വന്നു. അവളോടും കൂട്ടുകാരിയോടുമൊപ്പം വീടുതോറുമുള്ള ശുശ്രൂഷയ്‌ക്കു പോയപ്പോൾ ഞാനും ഷേർലിയും പരിചയത്തിലായി. അതിനുശേഷം ഷേർലി എന്നോടൊപ്പം ഹോളിവുഡ്‌ ബൗളിലേക്കു വന്നു, അവിടെവെച്ച്‌ ഞാൻ പേൾ ബെയ്‌ലിയുടെ കൂടെ പാടുകയുണ്ടായി.

ഒരു തീരുമാനത്തെ നേരിടുന്നു

1957 സെപ്‌റ്റംബറിൽ ഒരു പ്രത്യേക പയനിയറായി സേവിക്കാൻ എനിക്കു നിയമനം കിട്ടി. ഐയ്യൊവ സംസ്ഥാനമായിരുന്നു എന്റെ നിയമന പ്രദേശം. ഈ നിയമനം ഏറ്റെടുക്കാൻ തീരുമാനിച്ചെന്ന്‌ ഞാൻ ഡാഡിയോടു പറഞ്ഞപ്പോൾ ഡാഡി സങ്കടത്താൽ വിതുമ്പിപ്പോയി. യഥാർഥത്തിൽ മൂല്യവത്തായ കാര്യങ്ങൾ ഞാൻ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു എന്ന എന്റെ പുതിയ വീക്ഷണം ഡാഡിക്ക്‌ ഉൾക്കൊള്ളാനായില്ല. ഞാൻ ഹോളിവുഡിലേക്കു പോയി എന്റെ എല്ലാ കരാറുകളും പിൻവലിച്ചു. ഓർക്കെസ്‌ട്രയും കോറസ്സും നയിക്കുന്ന പ്രശസ്‌തനായ ഫ്രെഡ്‌ വാറിങ്ങുമായും എനിക്കു കരാറുണ്ടായിരുന്നു. എന്റെ കരാർ പൂർത്തീകരിച്ചില്ലെങ്കിൽ ഞാൻ ഇനി ഒരു ഗായകനായി തുടരുകയില്ലെന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞു. യഹോവയുടെ സേവനത്തിൽ ഏറെ ചെയ്യുന്നതിനായി ഞാൻ ഗായകനായുള്ള എന്റെ ജീവിതവൃത്തി ഉപേക്ഷിക്കുകയാണെന്ന്‌ അദ്ദേഹത്തോടു വിശദീകരിച്ചു.

ഞാൻ എല്ലാം വിശദമായി പറഞ്ഞു. മിസ്റ്റർ വാറിങ്‌ ആദരവോടെ അതെല്ലാം കേട്ടിരുന്നു. ഒടുവിൽ എന്നെ അതിശയിപ്പിച്ചുകൊണ്ട്‌ അദ്ദേഹം വളരെ സൗമ്യമായി പറഞ്ഞു: “കുഞ്ഞേ, നീ ഇത്ര വിശിഷ്ടമായ ഒരു ജീവിതവൃത്തി ഉപേക്ഷിക്കുന്നതിൽ ഞാൻ ഖേദിക്കുന്നു. പക്ഷേ ഒന്നുണ്ട്‌, എന്റെ ജീവിതകാലം മുഴുവനും ഞാൻ സംഗീതരംഗത്ത്‌ ആയിരുന്നെങ്കിലും ജീവിതത്തിൽ സംഗീതത്തെക്കാൾ പ്രാധാന്യമുള്ള കാര്യങ്ങൾ ഉണ്ടെന്നു ഞാൻ പഠിച്ചു. നീ ചെയ്യുന്നതിനെ ദൈവം അനുഗ്രഹിക്കട്ടെ.” മടക്കയാത്രയിൽ എന്റെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞിരുന്നു. യഹോവയുടെ സേവനത്തിനായി എന്റെ ജീവിതം ഉഴിഞ്ഞുവെക്കാൻ ഞാനിപ്പോൾ സ്വതന്ത്രനായല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്‌.

“താങ്കളുടെ വിശ്വാസം എവിടെപ്പോയി?”

ആഗസ്റ്റിൽ എന്റെ പയനിയർ സുഹൃത്ത്‌ ജോ ട്രിഫും ഞാനും കൂടി ഐയ്യൊവയിലെ, ഏകദേശം 1,200 നിവാസികളുള്ള സ്‌ട്രോബറി പോയിന്റിൽ സേവിക്കാൻ തുടങ്ങി. അപ്പോൾ ഷേർലി ഞങ്ങളെ കാണാൻ വന്നു. ഞാനും ഷേർലിയും വിവാഹത്തെ കുറിച്ചു ചർച്ചചെയ്‌തു. എനിക്ക്‌ യാതൊരു സമ്പാദ്യവും ഇല്ലായിരുന്നു, അവൾക്കും. ഞാൻ ഉണ്ടാക്കിയ പണമെല്ലാം കൈകാര്യം ചെയ്‌തിരുന്നത്‌ ഡാഡിയായിരുന്നു. അതുകൊണ്ട്‌ ഞാൻ പറഞ്ഞു: “ഞാൻ നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ നമ്മൾ എങ്ങനെ ജീവിക്കും? എനിക്ക്‌ ആകെയുള്ളത്‌ പ്രത്യേക പയനിയർ അലവൻസായി മാസംതോറും കിട്ടുന്ന 40 ഡോളറാണ്‌.” സ്വതസിദ്ധമായ ശാന്തതയിൽ, നേരിട്ട്‌, വെട്ടിത്തുറന്ന്‌ അവൾ ചോദിച്ചു: “പക്ഷേ ചാൾസ്‌, താങ്കളുടെ വിശ്വാസം എവിടെപ്പോയി? നാം ഒന്നാമത്‌ രാജ്യവും അവന്റെ നീതിയും അന്വേഷിക്കുന്നെങ്കിൽ നമുക്ക്‌ ആവശ്യമുള്ളതൊക്കെ താൻ നൽകുമെന്ന്‌ യേശു പറഞ്ഞിട്ടില്ലേ?” (മത്തായി 6:33) അതോടെ പ്രശ്‌നം തീർന്നു. 1957 നവംബർ 16-ന്‌ ഞങ്ങൾ വിവാഹിതരായി.

സ്‌ട്രോബറി പോയിന്റിനു വെളിയിൽ ഞാൻ ഒരു കർഷകന്‌ ബൈബിളധ്യയനം എടുത്തിരുന്നു. വനപ്രദേശത്തുള്ള അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ 3.6 മീറ്റർ വീതിയും 3.6 മീറ്റർ നീളവുമുള്ള, തടികൊണ്ട്‌ ഉണ്ടാക്കിയ ഒരു മുറി ഉണ്ടായിരുന്നു. മുറിയിൽ വൈദ്യുതിയോ പൈപ്പോ കക്കൂസോ ഒന്നും ഇല്ലായിരുന്നു. പക്ഷേ ഞങ്ങൾക്കു വേണമെങ്കിൽ അവിടെ വാടകയൊന്നും ഇല്ലാതെ താമസിക്കാം. അവിടെ യാതൊരു സൗകര്യവും ഇല്ലായിരുന്നെങ്കിലും ഞങ്ങൾ ചിന്തിച്ചു: പകൽ മുഴുവനും ഞങ്ങൾ ശുശ്രുഷയിലായിരിക്കുമല്ലോ രാത്രിയിൽ ഉറങ്ങാൻ ഒരു സ്ഥലം കിട്ടിയാൽ പോരേ.

അടുത്തുള്ള അരുവിയിൽനിന്നു ഞാൻ വെള്ളം കോരിക്കൊണ്ടുവരും. വിറകു കത്തിച്ച്‌ ഞങ്ങൾ മുറി ചൂടാക്കി, മണ്ണെണ്ണ വിളക്കിനു മുന്നിലിരുന്നു വായിച്ചു, ഷേർലി പാചകത്തിന്‌ ഒരു മണ്ണെണ്ണ സ്റ്റൗവാണ്‌ ഉപയോഗിച്ചിരുന്നത്‌. കുളിക്കാൻ ഞങ്ങൾ തുണികഴുകുന്ന പഴയ തൊട്ടി ഉപയോഗിച്ചു. രാത്രിയിൽ ചെന്നായ്‌ക്കളുടെ ഓരിയിടൽ കേട്ടുകൊണ്ടാണ്‌ ഞങ്ങൾ ഉറങ്ങിയിരുന്നത്‌, ഒന്നിച്ചായിരിക്കുന്നതിലും ക്രിസ്‌തീയ ശുശ്രൂഷകരുടെ ആവശ്യം അധികമുള്ള സ്ഥലത്ത്‌ ഒന്നിച്ച്‌ യഹോവയെ സേവിക്കാൻ കഴിയുന്നതിലും ഞങ്ങൾ അനുഗൃഹീതരാണെന്നു തോന്നി. ഇപ്പോൾ ബ്രുക്ലിനിലെ ലോകാസ്ഥാനത്തു സേവിക്കുന്ന ബിൽ മലെൻഫോന്റും ഭാര്യ സാന്ദ്രയും അവിടെനിന്ന്‌ 100 കിലോമീറ്റർ അകലെ ഐയ്യൊവയിലെ ഡിക്കോറയിൽ പ്രത്യേക പയനിയർമാരായി സേവിക്കുന്നുണ്ടായിരുന്നു. ഇടയ്‌ക്കൊക്കെ അവർ വന്ന്‌ ഞങ്ങളോടൊപ്പം വയൽശുശ്രൂഷയിൽ പങ്കെടുക്കുമായിരുന്നു. ക്രമേണ സ്‌ട്രോബറി പോയിന്റിൽ 25 പേരടങ്ങുന്ന ഒരു കൊച്ചുസഭ രൂപീകൃതമായി.

സഞ്ചാരവേലയിലേക്ക്‌

1960 മേയിൽ ഞങ്ങളെ സഞ്ചാര ശുശ്രൂഷയായ സർക്കിട്ട്‌ വേലയ്‌ക്കു ക്ഷണിച്ചു. ഞങ്ങളുടെ ആദ്യ സർക്കിട്ട്‌ നോർത്ത്‌ കരോലിന ആയിരുന്നു. അതിൽ റാലി, ഗ്രീൻസ്‌ബൊറോ, ഡറം എന്നീ നഗരങ്ങളും ഒറ്റപ്പെട്ടു കിടക്കുന്ന കൊച്ചുകൊച്ചു പട്ടണങ്ങളും ഉൾപ്പെട്ടിരുന്നു. ഞങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടു, കാരണം സഞ്ചാരവേലയിൽ ഞങ്ങൾ കുടുംബങ്ങളോടൊപ്പമാണു താമസിച്ചത്‌. അവരിൽ അനേകരുടെയും വീടുകളിൽ വൈദ്യുതിയും അകത്ത്‌ കക്കൂസും ഉണ്ടായിരുന്നു. എന്നാൽ എല്ലായിടത്തും അങ്ങനെ ആയിരുന്നില്ല, ചിലയിടത്ത്‌ വീടിനു പുറത്തായിരുന്നു കക്കൂസ്‌. പുറത്തേക്കിറങ്ങുമ്പോൾ കുഴി അണലികളെയും കിലുക്കപ്പാമ്പുകളെയും സൂക്ഷിക്കണമെന്നു വീട്ടുകാർ മുന്നറിയിപ്പു തരുമായിരുന്നു!

1963-ന്റെ തുടക്കത്തിൽ ഞങ്ങൾക്ക്‌ ഫ്‌ളോറിഡയിലുള്ള ഒരു സർക്കിട്ടിലേക്കു നിയമനം കിട്ടി. അവിടെവെച്ച്‌ പെരിക്കാർഡൈറ്റിസ്‌—ഹൃദയത്തെ ആവരണം ചെയ്യുന്ന സ്‌തരസഞ്ചിക്കു വീക്കം—പിടിപെട്ടു ഞാൻ മരിച്ചുപോകുമെന്ന നിലയിലായി. റ്റാംപയിൽനിന്നുള്ള ബോബ്‌ മാക്കെയും ജിന്നി മാക്കെയും സഹായത്തിന്‌ ഇല്ലായിരുന്നെങ്കിൽ ഞാൻ മരിച്ചുപോയേനെ. c അവർ എന്നെ ഡോക്ടറുടെ അടുത്തു കൊണ്ടുപോയി, ഞങ്ങളുടെ ചികിത്സാച്ചെലവെല്ലാം അവർതന്നെ വഹിച്ചു.

എന്റെ ആദ്യകാല പരിശീലനം പ്രയോജനപ്പെടുത്തുന്നു

1963-ലെ വേനൽക്കാലത്ത്‌ എന്നെ ന്യൂയോർക്കിലേക്കു ക്ഷണിച്ചു. അവിടെവെച്ചു നടത്തപ്പെടാനിരിക്കുന്ന, യഹോവയുടെ സാക്ഷികളുടെ ഒരു വലിയ കൺവെൻഷനോട്‌ അനുബന്ധിച്ചുള്ള കാര്യങ്ങൾ ചെയ്യാനായിരുന്നു അത്‌. യഹോവയുടെ സാക്ഷികളുടെ വക്താവായ മിൽട്ടൺ ഹെൻഷലിനോടൊപ്പം ഞാൻ ഒരു റേഡിയോ ടോക്‌-ഷോയ്‌ക്കും പോയി. അത്‌ നടത്തിയത്‌ ലാറി കിങ്‌ ആയിരുന്നു. മിസ്റ്റർ കിങ്‌ ഇപ്പോഴും ഒരു പ്രമുഖ ടെലിവിഷൻ ടോക്ക്‌-ഷോ അവതാരകനാണ്‌. വളരെ ആദരവോടെയായിരുന്നു അദ്ദേഹം പെരുമാറിയത്‌. ഷോയ്‌ക്കു ശേഷം ഏകദേശം ഒരു മണിക്കൂർ അദ്ദേഹം നമ്മുടെ വേലയെ കുറിച്ചു ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി.

ആ വേനൽക്കാലത്ത്‌ ഹാരൊൾഡ്‌ കിങ്‌ സാക്ഷികളുടെ ലോകാസ്ഥാനത്ത്‌ ഒരു അതിഥി ആയി എത്തിയിരുന്നു. കമ്മ്യൂണിസ്റ്റ്‌ ചൈനയിൽ തടവിലാക്കപ്പെട്ട ഒരു മിഷനറിയായിരുന്ന അദ്ദേഹം അപ്പോൾ ജയിൽമോചിതനായതേ ഉണ്ടായിരുന്നുള്ളൂ. ഒരു വൈകുന്നേരം അദ്ദേഹം 700-ഓളം വരുന്ന ഒരു സദസ്സിനോട്‌ തന്റെ ചില അനുഭവങ്ങളും നാലു വർഷത്തിലേറെ അനുഭവിക്കേണ്ടിവന്ന ഏകാന്തതടവ്‌ തന്റെ വിശ്വാസത്തെ എങ്ങനെ ശക്തിപ്പെടുത്തിയെന്നും വിവരിച്ചു. തടവിലായിരുന്നപ്പോൾ അദ്ദേഹം ബൈബിളിനോടും ക്രിസ്‌തീയ ശുശ്രൂഷയോടും ബന്ധപ്പെട്ട ഗീതങ്ങൾ എഴുതുകയുണ്ടായി.

അവിസ്‌മരണീയമായ ആ വൈകുന്നേരം ഓഡ്രി നോർ, കാൾ ക്ലൈൻ, ‘ടെനർ’ പാടാൻ പരിശീലനം ലഭിച്ച ഫ്രെഡ്‌ ഫ്രാൻസ്‌ എന്നീ ദീർഘകാല സാക്ഷികളോടൊപ്പം ഞാൻ “വീടു തോറും” എന്ന ഗീതം പാടി. ഈ ഗീതം പിന്നീട്‌ യഹോവയുടെ സാക്ഷികളുടെ പാട്ടുപുസ്‌തകത്തിൽ ചേർക്കുകയുണ്ടായി. തുടർന്നുവന്ന ആഴ്‌ച യാങ്കീ സ്റ്റേഡിയത്തിൽവെച്ചു നടത്താനിരിക്കുന്ന “നിത്യ സുവാർത്ത” സമ്മേളനത്തിൽ ഈ ഗീതം പാടാമോയെന്ന്‌ അപ്പോൾ സാക്ഷികളുടെ പ്രവർത്തനത്തിനു നേതൃത്വം വഹിച്ചിരുന്ന നേഥൻ നോർ എന്നോട്‌ ചോദിച്ചു. ഞാൻ പാടി.

സഞ്ചാരവേലയിലെ അനുഭവങ്ങൾ

ഞങ്ങൾ ഇല്ലിനോയ്‌സിലെ ഷിക്കാഗോയിൽ സേവിച്ചുകൊണ്ടിരിക്കെ അവിസ്‌മരണീയമായ രണ്ട്‌ സംഭവങ്ങളുണ്ടായി. ആദ്യത്തേത്‌ ഒരു സർക്കിട്ട്‌ സമ്മേളനത്തിൽ വെച്ചായിരുന്നു. ഷേർലി, വേരാ സ്റ്റുവർട്ടിനെ കണ്ടുമുട്ടി. 1940-കളുടെ മധ്യത്തിൽ കാനഡയിൽവെച്ച്‌ അവൾക്കും അമ്മയ്‌ക്കും സാക്ഷ്യം നൽകിയത്‌ അവരായിരുന്നു. അന്ന്‌ ഷേർലിക്ക്‌ 11 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ദൈവത്തിന്റെ വാഗ്‌ദാനങ്ങളെ കുറിച്ചു ബൈബിൾ പറയുന്ന കാര്യങ്ങൾ കേട്ട്‌ അവൾ അതിശയിച്ചുപോയി. അന്ന്‌ അവൾ വേരായോട്‌ ഇങ്ങനെ ചോദിച്ചു: “എനിക്ക്‌ ആ പുതിയ ലോകത്തിൽ ജീവിക്കാൻ കഴിയുമെന്ന്‌ വേരായ്‌ക്കു തോന്നുന്നുണ്ടോ?” വേരാ പറഞ്ഞു: “എന്തുകൊണ്ടില്ല ഷേർലി?” വർഷങ്ങൾക്കു ശേഷവും ആ വാക്കുകൾ അങ്ങനെതന്നെ അവർ രണ്ടുപേരും ഓർക്കുന്നുണ്ടായിരുന്നു. വേരായുമായി ആദ്യം കണ്ടുമുട്ടിയപ്പോൾത്തന്നെ, യഹോവയെ സേവിക്കാൻ ഷേർലി ദൃഢനിശ്ചയം ചെയ്‌തു.

രണ്ടാമത്തെ സംഭവം ഇതാണ്‌: 1958-ലെ ശീതകാലത്ത്‌ ഞങ്ങളുടെ വീടിന്റെ ഉമ്മറത്ത്‌ 25 കിലോഗ്രാം ഉരുളക്കിഴങ്ങ്‌ നിറച്ച ഒരു ചാക്ക്‌ കണ്ടതായി ഓർക്കുന്നുണ്ടോയെന്ന്‌ ഒരു സാക്ഷി എന്നോടു ചോദിച്ചു. തീർച്ചയായും ഞാൻ അത്‌ ഓർക്കുന്നുണ്ടായിരുന്നു. മഞ്ഞു പെയ്‌തുകൊണ്ടിരുന്ന ആ വൈകുന്നേരം വളരെ ക്ലേശിച്ച്‌ വീട്ടിൽ എത്തിയപ്പോഴാണ്‌ ഞങ്ങൾ അതു കണ്ടത്‌! അത്‌ എവിടെനിന്നു വന്നു എന്ന്‌ ഞങ്ങൾക്ക്‌ അറിയില്ലായിരുന്നെങ്കിലും ആ ദാനത്തിനു ഞങ്ങൾ യഹോവയ്‌ക്കു നന്ദിപറഞ്ഞു. ചുറ്റും മഞ്ഞ്‌ പുതഞ്ഞു കിടന്നിരുന്നതിനാൽ അഞ്ചു ദിവസത്തേക്ക്‌ ഞങ്ങൾക്കു പുറത്തിറങ്ങാൻ കഴിഞ്ഞില്ല. പക്ഷേ ഞങ്ങൾ ആ ഉരുളക്കിഴങ്ങുകൊണ്ട്‌ ഉണ്ടാക്കിയ വിഭവങ്ങൾ എന്തെല്ലാമായിരുന്നെന്നോ? ഉരുളക്കിഴങ്ങ്‌ പാൻകേക്ക്‌, ഉരുളക്കിഴങ്ങ്‌ ചുട്ടത്‌, ഉരുളക്കിഴങ്ങ്‌ വറുത്തത്‌, ഉരുളക്കിഴങ്ങ്‌ വേവിച്ചുടച്ചത്‌, ഉരുളക്കിഴങ്ങ്‌ സൂപ്പ്‌! കാരണം ഞങ്ങൾക്കു വേറൊരു ഭക്ഷണസാധനവും ഇല്ലായിരുന്നു. ഈ സാക്ഷിക്ക്‌ ഞങ്ങളെയോ ഞങ്ങളുടെ താമസസ്ഥലമോ അറിയില്ലായിരുന്നു. പക്ഷേ അടുത്തെവിടെയോ താമസിക്കുന്ന പയനിയർമാർ ബുദ്ധിമുട്ടിലാണെന്ന്‌ അദ്ദേഹം അറിഞ്ഞിരുന്നു. ഈ യുവദമ്പതികൾ താമസിക്കുന്നത്‌ എവിടെയാണെന്ന്‌ അന്വേഷിക്കാൻ എന്തോ കാരണത്താൽ തനിക്കു തോന്നിയെന്ന്‌ അദ്ദേഹം പറയുന്നു. അവിടെയുള്ള കർഷകർക്കു തങ്ങളുടെ അയൽക്കാരെ കുറിച്ചു സകലതും അറിയാം. അതുകൊണ്ട്‌ അവർ അദ്ദേഹത്തെ ഞങ്ങളുടെ താമസസ്ഥലത്തേക്കു പറഞ്ഞുവിട്ടു. അങ്ങനെയാണ്‌ അദ്ദേഹം മഞ്ഞിലൂടെ ഉരുളക്കിഴങ്ങും ചുമന്നു ഞങ്ങളുടെ വീട്ടിലെത്തിയത്‌.

എന്റെ തിരഞ്ഞെടുപ്പുകളെപ്രതി ഞാൻ ആഹ്ലാദിക്കുന്നു

1993 ആയപ്പോഴേക്കും 33 വർഷത്തെ സഞ്ചാരവേലയ്‌ക്കു ശേഷം എന്റെ ആരോഗ്യം തീർത്തും ക്ഷയിച്ചിരുന്നു. എനിക്ക്‌ ആ സേവനപദവി ഉപേക്ഷിക്കേണ്ടിവന്നു. ഞാനും ഷേർലിയും ആതുരരുടെ പട്ടികയിൽപ്പെട്ട പ്രത്യേക പയനിയർമാരായി. ഇന്നും അങ്ങനെ തുടരുന്നു. എനിക്ക്‌ ഇനിയും സഞ്ചാരവേല ചെയ്യുന്നതിനുള്ള ആരോഗ്യം ഇല്ലല്ലോ എന്നോർക്കുമ്പോൾ എനിക്കു ദുഃഖം തോന്നുന്നു. പക്ഷേ, എന്റെ ആരോഗ്യം മുഴുവനും ഞാൻ മുഴുസമയ ശുശ്രൂഷയിൽ ഉപയോഗിച്ചതിൽ എനിക്ക്‌ അതിയായ സന്തോഷമുണ്ട്‌.

എന്റെ മൂന്ന്‌ അനുജന്മാർ സ്വീകരിച്ചത്‌ മറ്റു പാതകളായിരുന്നു. കാലക്രമേണ അവർ ഓരോരുത്തരും ഭൗതികത്വത്തിന്റെ പിന്നാലെ പോയി, അവരിൽ ആരും ഇന്ന്‌ യഹോവയെ സേവിക്കുന്നില്ല. 1958-ൽ ഡാഡി സ്‌നാപനമേറ്റു. ഡാഡിയും മമ്മിയും കൂടി നിരവധി ആളുകളെ യഹോവയെ അറിയാനും തങ്ങളുടെ ജീവിതത്തെ അവനു സമർപ്പിച്ച്‌ സ്‌നാപനമേൽക്കാനും സഹായിച്ചു. അവർ രണ്ടുപേരും 1999-ൽ മരണമടഞ്ഞു. അതേ, ലോകം വെച്ചുനീട്ടിയ യശസ്സിനും ധനത്തിനും പുറം തിരിയാനുള്ള എന്റെ തീരുമാനം, എന്റെ ഡാഡിയെയും അദ്ദേഹവും മമ്മിയുംകൂടി ബൈബിൾ സത്യം പഠിപ്പിച്ച അനേകരെയും നിത്യജീവന്റെ പാതയിലേക്കു വഴിനയിച്ചു. ഞാൻ ചിലപ്പോഴൊക്കെ ഇങ്ങനെ ചിന്തിക്കാറുണ്ട്‌: ‘ചില തീരുമാനങ്ങൾ അന്ന്‌ കൈക്കൊണ്ടിരുന്നില്ലെങ്കിൽ ഇപ്പോഴും ഞാൻ യഹോവയെ സേവിക്കുമായിരുന്നോ?’

സഞ്ചാരവേല നിറുത്തി ഏതാണ്ട്‌ അഞ്ചുവർഷം കഴിഞ്ഞപ്പോൾ എന്റെ ആരോഗ്യം മെച്ചപ്പെട്ടു, എനിക്ക്‌ ശുശ്രൂഷ കൂടുതൽ വിപുലപ്പെടുത്താമെന്നായി. ഇപ്പോൾ ഞാൻ കാലിഫോർണിയയിലെ ഡെസേർട്ട്‌ ഹോട്ട്‌ സ്‌പ്രിംഗ്‌സിലെ ഒരു സഭയിൽ അധ്യക്ഷ മേൽവിചാരകനായി സേവിക്കുന്നു. പകര സർക്കിട്ടു മേൽവിചാരകനായും പ്രത്യേക കമ്മിറ്റികളിൽ സേവിക്കുന്നതിനും ഇടയ്‌ക്ക്‌ പയനിയർ സേവന സ്‌കൂളിൽ പഠിപ്പിക്കുന്നതിനും ഉള്ള പദവിയും ഞാൻ ആസ്വദിക്കുന്നു.

ഇന്നുവരെയും എന്റെ ആത്മസുഹൃത്താണ്‌ ഷേർലി. മറ്റാരെക്കാളും അവളുടെ സൗഹൃദമാണ്‌ ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത്‌. വളരെ ഉത്സാഹത്തോടെ ഞങ്ങൾ ആത്മീയ സംഭാഷണങ്ങൾ പതിവായി നടത്താറുണ്ട്‌. ബൈബിൾ സത്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ഞങ്ങൾ രണ്ടുപേർക്കും എന്തെന്നില്ലാത്ത ആവേശമാണ്‌. 47 വർഷം മുമ്പ്‌ അവൾ ശാന്തമായി എന്നോടു ചോദിച്ച ചോദ്യം ഞാൻ ഇന്നും വിലമതിപ്പോടെ ഓർക്കുന്നു: “പക്ഷേ ചാൾസ്‌, താങ്കളുടെ വിശ്വാസം എവിടെപ്പോയി?” ഞാൻ ചിന്തിക്കുകയാണ്‌, യുവ ക്രിസ്‌തീയ ദമ്പതികൾ ഇത്തരമൊരു ചോദ്യം പരസ്‌പരം ചോദിക്കുകയാണെങ്കിൽ ഞങ്ങൾ മുഴുസമയ ശുശ്രൂഷയിൽ ആസ്വദിച്ച സന്തോഷവും അനുഗ്രഹങ്ങളും അവരിൽ എത്രയോ പേർക്ക്‌ സ്വന്തമാക്കാനാകും. (g04 8/22)

[അടിക്കുറിപ്പുകൾ]

a ജോൺ സിനെറ്റ്‌കോ 1996-ൽ, 92-ാമത്തെ വയസ്സിൽ മരിക്കുന്നതുവരെ യഹോവയോടു വിശ്വസ്‌തനായി നിലകൊണ്ടു.

b യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌, ഇപ്പോൾ അച്ചടിക്കുന്നില്ല.

c 1975 ഫെബ്രുവരി 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്‌) 12-16 പേജുകളിൽ തളർവാതവുമായുള്ള തന്റെ പോരാട്ടത്തെ കുറിച്ചുള്ള ബോബ്‌ മാക്കെയുടെ ആത്മകഥയുണ്ട്‌.

[20-ാം പേജിലെ ചിത്രം]

ജോൺ അങ്കിൾ 1935-ൽ, അദ്ദേഹം സ്‌നാപനമേറ്റത്‌ ആ വർഷമാണ്‌

[22-ാം പേജിലെ ചിത്രം]

ഞങ്ങളുടെ തടിവീട്‌

[23-ാം പേജിലെ ചിത്രം]

എന്റെ മാതാപിതാക്കൾ മരണത്തോളം വിശ്വസ്‌തത കാത്തു, അവരുടെ 1975-ലെ ഫോട്ടോ

[23-ാം പേജിലെ ചിത്രം]

ഇന്ന്‌ ഷേർലിയോടൊപ്പം