വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഒളിച്ചോടുന്ന’ പിതാക്കന്മാർ—വർധിച്ചുവരുന്ന ഒരു പ്രശ്‌നം

‘ഒളിച്ചോടുന്ന’ പിതാക്കന്മാർ—വർധിച്ചുവരുന്ന ഒരു പ്രശ്‌നം

‘ഒളിച്ചോടുന്ന’ പിതാക്കന്മാർ—വർധിച്ചുവരുന്ന ഒരു പ്രശ്‌നം

സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചുപോകുന്ന പിതാക്കന്മാരുടെ എണ്ണം ഒന്നിനൊന്നു വർധിക്കുകയാണ്‌. 1990-കളുടെ ഒടുവിൽ, വർത്തമാനപത്രമായ യുഎസ്‌എ ടുഡേ ഐക്യനാടുകളെ “പിതാവില്ലാത്ത കുടുംബങ്ങളിൽ മുമ്പൻ” എന്നു വിളിക്കുകയുണ്ടായി. എന്നിരുന്നാലും, ഉത്തരവാദിത്വത്തിൽനിന്നുള്ള പിതാക്കന്മാരുടെ ഒളിച്ചോട്ടം ലോകമെമ്പാടുമുള്ള കുടുംബങ്ങൾ നേരിടുന്ന ഒരു പ്രശ്‌നമാണ്‌.

ബ്രസീലിൽ 4.47 കോടി കുടുംബങ്ങളുള്ളതിൽ 1.12 കോടി കുടുംബങ്ങളിലും സാരഥ്യം വഹിക്കുന്നതു സ്‌ത്രീകളാണ്‌ എന്ന്‌ 2000-ത്തിലെ ഒരു സെൻസസ്‌ റിപ്പോർട്ട്‌ വെളിപ്പെടുത്തി. നിക്കരാഗ്വയിലെ കുട്ടികളുടെ 25 ശതമാനവും തങ്ങളുടെ അമ്മമാരുടെ തണലിൽ മാത്രമാണു കഴിഞ്ഞിരുന്നത്‌. കോസ്റ്ററിക്കയിൽ, സ്വന്തം പിതാക്കന്മാർ നിയമപരമായി പിതൃത്വം അംഗീകരിക്കാത്ത കുട്ടികളുടെ എണ്ണം 1990-കളിൽ 21.1 ശതമാനത്തിൽനിന്ന്‌ 30.4 ശതമാനമായി വർധിച്ചു.

ഈ മൂന്നു രാജ്യങ്ങളിൽനിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ ലോകമെങ്ങും പടർന്നിരിക്കുന്ന ഒരു പ്രവണതയുടെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്‌. ഇനി, ഈ പ്രശ്‌നത്തിന്റെ മറ്റൊരു വശത്തെ കുറിച്ചു ചിന്തിക്കാം.

അടുത്തുണ്ടെങ്കിലും അകലെയായിരിക്കുന്ന പിതാക്കന്മാർ

“ഡാഡീ, ഇനി എന്നാണ്‌ ഡാഡി വരുന്നത്‌?” എന്ന ചതുരം കാണുക. ഇപ്പോൾ 23 വയസ്സുള്ള നാവോ പറയുന്നതു ശ്രദ്ധിക്കൂ: “സ്‌കൂളിൽ പോയിത്തുടങ്ങുന്നതിനു മുമ്പ്‌ എനിക്ക്‌ ഡാഡിയെ വല്ലപ്പോഴുമേ കാണാൻ കിട്ടിയിരുന്നുള്ളൂ. ഒരിക്കൽ ഡാഡി വീട്ടിൽനിന്നും പോകുമ്പോൾ, ‘ഡാഡി തിരിച്ചുവരണേ, വരില്ലേ ഡാഡീ?’ എന്നു ചോദിച്ചത്‌ ഞാൻ ഓർക്കുന്നു.”

നാവോയും അവളുടെ ഡാഡിയും തമ്മിൽ ഉള്ളതുപോലുള്ള കുടുംബ ബന്ധങ്ങളാണ്‌ ഒരു പോളീഷ്‌ എഴുത്തുകാരനായ പ്യോട്ടർ ഷെക്കെവിച്ചിനെ പിൻവരുന്ന പ്രകാരം പറയാൻ പ്രേരിപ്പിച്ചത്‌: “കുടുംബത്തിനു നഷ്ടമാകുന്ന ഒരു സുപ്രധാന ഘടകം പിതാവു തന്നെയാണ്‌ എന്നു തോന്നുന്നു.” അനേകം പിതാക്കന്മാർ തങ്ങളുടെ കുടുംബത്തോടൊപ്പം താമസിക്കുകയും അവർക്കു സാമ്പത്തിക പിന്തുണ നൽകുകയും ചെയ്യുന്നു എന്നതു ശരിതന്നെ. പക്ഷേ, “പിതാക്കന്മാരിൽ ഒട്ടനവധി പേർ തങ്ങളുടെ ഉത്തരവാദിത്വം കുടുംബത്തിന്‌ അന്നം നൽകുന്നതിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. സ്വന്തം കുട്ടികൾക്കു പ്രബോധനം നൽകുന്നതിൽ അവർ യാതൊരു പങ്കും നിർവഹിക്കുന്നില്ല” എന്ന്‌ ഒരു ഫ്രഞ്ച്‌ മാസികയായ കാപ്പിറ്റൽ പറയുന്നു.

പിതാവ്‌ വീട്ടിൽ ഉണ്ടായിരിക്കുമെങ്കിലും തന്റെ കുട്ടികളുടെ ജീവിതത്തിലേക്ക്‌ അദ്ദേഹം ഇറങ്ങിച്ചെല്ലുന്നില്ല എന്നതാണ്‌ ഒട്ടുമിക്കപ്പോഴുമുള്ള പ്രശ്‌നം. അദ്ദേഹത്തിന്റെ ചിന്ത മറ്റെവിടെയെങ്കിലും ആയിരിക്കും. “[പിതാവ്‌] വീട്ടിൽ ഉണ്ടെങ്കിലും” “അദ്ദേഹത്തിന്റെ മനസ്സ്‌ അവിടെ ആയിരിക്കണമെന്നില്ല” എന്ന്‌ ഒരു ഫ്രഞ്ച്‌ മാസികയായ ഫാമിയ്‌ ക്രേറ്റ്‌യെൻ പറയുന്നു. ഇന്ന്‌ ഇത്രയേറെ പിതാക്കന്മാർ മാനസികമായും വൈകാരികമായും തങ്ങളുടെ കുടുംബങ്ങളിൽനിന്നു വളരെ വിദൂരത്തിൽ ആയിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

“ഒരു പിതാവും ഭർത്താവും എന്നുള്ള തന്റെ ഭാഗധേയം മനസ്സിലാക്കാൻ അദ്ദേഹം പരാജയപ്പെടുന്നു” എന്നതാണ്‌ അതിന്റെ അടിസ്ഥാന കാരണങ്ങളിൽ ഒന്ന്‌ എന്ന്‌ മേലുദ്ധരിച്ച മാസിക വിശദീകരിക്കുന്നു. കേവലം, കുടുംബത്തിനു ഭേദപ്പെട്ട വരുമാനം നേടിക്കൊടുക്കുക എന്നതാണ്‌ ഒരു നല്ല പിതാവിന്റെ ധർമം എന്നാണ്‌ അനേകം പിതാക്കന്മാരുടെയും ചിന്ത. പോളീഷ്‌ എഴുത്തുകാരനായ യൂസെഫ്‌ അഗസ്റ്റിൻ ഇപ്രകാരം പറയുകയുണ്ടായി: “കുടുംബത്തിനു പണം സമ്പാദിച്ചു നൽകുന്നതിനാൽ തങ്ങൾ ഉത്തമ പിതാക്കന്മാർ ആണെന്നാണ്‌ അനേകരുടെയും വിചാരം.” എന്നാൽ അങ്ങനെ ചെയ്യുന്നത്‌ പിതാവിന്റെ ഉത്തരവാദിത്വത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ.

പിതാക്കന്മാർ മനസ്സിൽ പിടിക്കേണ്ട വസ്‌തുത ഇതാണ്‌: കുട്ടികൾ തങ്ങളുടെ പിതാവിനു മൂല്യം കൽപ്പിക്കുന്നത്‌ അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ കനമോ വാങ്ങിക്കൊടുത്തേക്കാവുന്ന വിലകൂടിയ സമ്മാനങ്ങളുടെ തിളക്കമോ നോക്കിയല്ല. മറിച്ച്‌, കുട്ടികൾക്ക്‌ യഥാർഥത്തിൽ ആവശ്യമുള്ളത്‌ പിതാവിന്റെ സ്‌നേഹം, അദ്ദേഹത്തോടൊത്തു ചെലവഴിക്കുന്ന സമയം, അദ്ദേഹത്തിന്റെ ശ്രദ്ധ ഇതൊക്കെയാണ്‌. ഇതാണ്‌ വിലയേറിയ ഏതു സമ്മാനത്തെക്കാളും അവർക്ക്‌ ആവശ്യം. അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനവും അതുതന്നെയാണ്‌.

ആത്മപരിശോധനയുടെ ആവശ്യം

“ജോലിക്കു മാത്രമായി ഉഴിഞ്ഞുവെച്ചിരിക്കുന്ന തങ്ങളുടെ ജീവിതരീതിയെ കുറിച്ച്‌ പിതാക്കന്മാർ പുനഃപരിശോധന നടത്തേണ്ടതുണ്ട്‌” എന്ന്‌ ‘വിദ്യാഭ്യാസത്തിനായുള്ള ജാപ്പനീസ്‌ സെൻട്രൽ കൗൺസി’ലിന്റെ ഒരു റിപ്പോർട്ടു പറയുന്നു. അപ്പോൾ ചോദ്യമിതാണ്‌, തന്റെ കുട്ടികളുടെ നന്മയ്‌ക്കുവേണ്ടി പൊരുത്തപ്പെടുത്തൽ വരുത്താൻ ഒരു പിതാവ്‌ മനസ്സു കാണിക്കുമോ? ജർമൻ വർത്തമാനപത്രമായ ഗീസനെ ആൽജെമൈന ഒരു പഠനം റിപ്പോർട്ടു ചെയ്യുകയുണ്ടായി. അഭിമുഖത്തിൽ പങ്കെടുത്ത പിതാക്കന്മാരിൽ മിക്കവരും തങ്ങളുടെ ജീവിതവൃത്തിയെക്കാൾ പ്രാധാന്യം തങ്ങളുടെ കുട്ടികൾക്കു നൽകാൻ വിസമ്മതിച്ചുവെന്ന്‌ റിപ്പോർട്ടു പറയുന്നു.

അച്ഛന്‌ തന്നോടുള്ള സ്‌നേഹക്കുറവിന്റെ പ്രതിഫലനമായി കാണപ്പെടുന്ന എന്തും കുഞ്ഞുമനസ്സുകളെ ആഴത്തിൽ മുറിപ്പെടുത്തിയേക്കും. ഇപ്പോൾ 21 വയസ്സുള്ള ലിഡിയ, പോളണ്ടിൽ താൻ ഒരു കൊച്ചുകുട്ടി ആയിരുന്നപ്പോഴുള്ള ഡാഡിയുടെ പെരുമാറ്റം വളരെ വ്യക്തമായി ഓർക്കുന്നു. അവൾ പറയുന്നു: “ഡാഡി ഞങ്ങളോട്‌ ഒരിക്കലും സംസാരിച്ചിരുന്നില്ല. ഡാഡി എന്നും ഡാഡിയുടെ ലോകത്തായിരുന്നു, ഞാൻ എന്റെ ലോകത്തിലും. ഞാൻ എന്റെ ഒഴിവുസമയം ചെലവഴിച്ചിരുന്നത്‌ ഡിസ്‌കോകളിലാണ്‌ എന്ന്‌ ഡാഡിക്ക്‌ അറിയില്ലായിരുന്നു.” സമാനമായി, സ്‌പെയിനിൽനിന്നുള്ള 21 വയസ്സുകാരി മാകാറേനയും താൻ കൊച്ചുകുട്ടി ആയിരുന്നപ്പോൾ തന്റെ പിതാവ്‌ ചെയ്‌തിരുന്ന സംഗതികൾ ഓർക്കുന്നു: “വാരാന്തങ്ങളിൽ ഡാഡി തന്റെ കൂട്ടുകാർക്കൊപ്പമായിരുന്നു. അതുപോലെ ദിവസങ്ങളോളം ഡാഡി വീട്ടിൽ വരാതിരിക്കും, പലതവണ അങ്ങനെ സംഭവിച്ചിട്ടുണ്ട്‌.”

ഉചിതമായ മുൻഗണനകൾ വെക്കൽ

കുട്ടികൾക്കു വളരെ കുറച്ചു സമയവും ശ്രദ്ധയും മാത്രമേ തങ്ങൾ നൽകുന്നുള്ളു എന്ന്‌ മിക്ക പിതാക്കന്മാരും തിരിച്ചറിഞ്ഞേക്കാം. കൗമാരപ്രായക്കാരനായ ഒരു മകനുള്ള ഒരു ജാപ്പനീസ്‌ പിതാവ്‌ ഇപ്രകാരം പറഞ്ഞു: “എന്റെ കുട്ടി എന്റെ സാഹചര്യം മനസ്സിലാക്കുമെന്നു ഞാൻ കരുതുന്നു. ഞാൻ എപ്പോഴും അവനെ കുറിച്ച്‌ ഓർക്കുന്നുണ്ട്‌, എനിക്കു തിരക്കാണെങ്കിൽ പോലും.” എന്നാൽ ഒരു കുട്ടി തന്റെ പിതാവിന്റെ അഭാവത്തിന്റെ കാരണം മനസ്സിലാക്കും എന്ന്‌ വെറുതെ ആഗ്രഹിച്ചതുകൊണ്ട്‌ പ്രശ്‌നം തീരുന്നുണ്ടോ?

ഉത്തരം വ്യക്തമാണ്‌. ഒരു കുട്ടിയുടെ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്തുന്നതിന്‌ യഥാർഥ ശ്രമം ആവശ്യമാണ്‌ എന്നതിനു രണ്ടുപക്ഷമില്ല. അതേ, ത്യാഗങ്ങൾ ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. എന്നാൽ, കുട്ടികൾക്ക്‌ ഏറ്റവും ആവശ്യമായിരിക്കുന്ന സംഗതികൾ—സ്‌നേഹം, സമയം, ശ്രദ്ധ എന്നിവ—നൽകുക അത്ര എളുപ്പമല്ല എന്നു സമ്മതിച്ചേ തീരൂ. യേശുക്രിസ്‌തു ഇപ്രകാരം പറഞ്ഞു: “മനുഷ്യൻ അപ്പംകൊണ്ടു [അഥവാ, ഭൗതിക ആഹാരംകൊണ്ടു] മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (മത്തായി 4:4) അതുപോലെ കുട്ടികളെ വിജയകരമായി വളർത്തിക്കൊണ്ടുവരാൻ ഭൗതിക വസ്‌തുക്കൾ മാത്രം പോരാ എന്നതും ഒരു വസ്‌തുതയാണ്‌. ഒരു പിതാവെന്ന നിലയിൽ നിങ്ങൾ, നിങ്ങൾക്ക്‌ ഏറ്റവും വിലപ്പെട്ടതായിരുന്നേക്കാവുന്ന സംഗതികൾ—നിങ്ങളുടെ സമയം, തൊഴിൽ മേഖലയിലെ സ്ഥാനക്കയറ്റം എന്നിവ—ത്യജിച്ച്‌ നിങ്ങളുടെ കുട്ടികളോടൊപ്പം ആയിരിക്കാൻ സന്നദ്ധനാണോ?

1986 ഫെബ്രുവരി 10-ലെ മൈനിച്ചി ഡെയ്‌ലി ന്യൂസ്‌, തന്റെ കുട്ടികൾ തനിക്ക്‌ എത്ര പ്രധാനപ്പെട്ടവരാണെന്നു തിരിച്ചറിഞ്ഞ ഒരു പിതാവിനെ കുറിച്ചു റിപ്പോർട്ടു ചെയ്‌തിരുന്നു. അത്‌ ഇപ്രകാരമായിരുന്നു: “ജാപ്പനീസ്‌ നാഷണൽ റെയിൽവേയ്‌സിന്റെ (ജെഎൻആർ) ഒരു ഉന്നത എക്‌സിക്യൂട്ടീവ്‌, തന്റെ കുടുംബത്തെ പിരിയേണ്ടിവരും എന്നതുകൊണ്ടു മാത്രം ജോലി രാജിവെച്ചിരിക്കുന്നു.” എക്‌സിക്യൂട്ടീവിന്റെ വാക്കുകൾ ആ പത്രം പിൻവരുന്നപ്രകാരം ഉദ്ധരിക്കുകയുണ്ടായി: “ഡയറക്ടർ ജനറലിന്റെ ജോലി ആർക്കും ചെയ്യാം. എന്നാൽ, എന്റെ കുട്ടികളുടെ പിതാവായിരിക്കാൻ എനിക്കു മാത്രമല്ലേ കഴിയൂ.”

അതേ, കുട്ടികൾക്ക്‌ എങ്ങനെയുള്ള ഒരു പിതാവിനെയാണ്‌ ആവശ്യം എന്നു തിരിച്ചറിയുക; അതാണ്‌ ഒരു നല്ല പിതാവ്‌ ആയിത്തീരുന്നതിനുള്ള ആദ്യപടി. കുട്ടികളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാൻ കഴിയുന്ന ഒരു പിതാവ്‌ ആയിത്തീരുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്തെല്ലാമാണെന്നു നമുക്കു പരിശോധിക്കാം. (g04 8/22)

[3-ാം പേജിലെ ചതുരം]

“ഡാഡീ, ഇനി എന്നാണ്‌ ഡാഡി വരുന്നത്‌?”

ജപ്പാനിൽനിന്നുള്ള ഒരു അഞ്ചുവയസ്സുകാരി നാവോ തന്റെ ഡാഡി ഒരു ദിവസം ജോലിക്കു പോകുമ്പോൾ അദ്ദേഹത്തോടു ചോദിച്ചതാണിത്‌. അദ്ദേഹം എന്നും വീട്ടിൽ വന്നിരുന്നെങ്കിലും അവൾ അദ്ദേഹത്തെ കാണാറേയില്ലായിരുന്നു. കൊച്ചുനാവോ ഉറങ്ങിക്കഴിഞ്ഞാണ്‌ സാധാരണ അവളുടെ ഡാഡി വീട്ടിലെത്തുക, അവൾ ഉണരുന്നതിനുമുമ്പ്‌ അദ്ദേഹം ജോലിക്കു പോകുകയും ചെയ്യും.