വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാർ ചോദിക്കുന്നു

യഹോവയുടെ സാക്ഷികളിൽ ശുശ്രൂഷ ചെയ്യുന്ന സ്‌ത്രീകളുണ്ടോ?

യഹോവയുടെ സാക്ഷികളിൽ ശുശ്രൂഷ ചെയ്യുന്ന സ്‌ത്രീകളുണ്ടോ?

ഉണ്ട്‌. ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികളുടെ ഇടയിൽ ശുശ്രൂഷ ചെയ്യുന്ന ലക്ഷക്കണക്കിന്‌ സ്‌ത്രീകളുണ്ട്‌. സ്‌ത്രീകളുടെ ആ വലിയ കൂട്ടം ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുന്നു. സങ്കീർത്തനം 68:11-ലെ പ്രവചനം ഇവരെക്കുറിച്ചുള്ളതാണ്‌. അവിടെ ഇങ്ങനെ പറയുന്നു: “യഹോവ കല്‌പന കൊടുക്കുന്നു; സന്തോഷവാർത്ത ഘോഷിക്കുന്ന സ്‌ത്രീകൾ ഒരു വൻസൈന്യം.”

എന്നാൽ ഇവരുടെ ശുശ്രൂഷയും മറ്റു മതങ്ങളിലെ സ്‌ത്രീകൾ ചെയ്യുന്ന ശുശ്രൂഷയും തമ്മിൽ വലിയ വ്യത്യാസമുണ്ട്‌. എന്തൊക്കെയാണ്‌ ആ വ്യത്യാസങ്ങൾ?

അവർ ശുശ്രൂഷ ചെയ്യുന്നത്‌ എവിടെയാണ്‌ എന്നതാണ്‌ ഒരു വ്യത്യാസം. മറ്റു മതങ്ങളിലെ, പ്രത്യേകിച്ചും ക്രൈസ്‌തവസഭകളിലെ വനിതാപുരോഹിതമാർ അവരുടെ സഭകൾക്ക്‌ ഉള്ളിൽ നേതൃത്വം വഹിക്കുന്നു. അവരുടെ സഭാംഗങ്ങൾക്കിടയിലാണ്‌ അവർ ശുശ്രൂഷ ചെയ്യുന്നത്‌. എന്നാൽ യഹോവയുടെ സാക്ഷികളിലെ വനിതാശുശ്രൂഷകർ സഭയ്‌ക്ക്‌ ഉള്ളിൽ അല്ല സഭയ്‌ക്കു വെളിയിലാണ്‌ ശുശ്രൂഷ ചെയ്യുന്നത്‌. അതായത്‌ വീടുകളിലും മറ്റിടങ്ങളിലും കണ്ടുമുട്ടുന്ന പൊതുജനങ്ങൾക്കിടയിൽ.

ഇനി, മറ്റൊരു വ്യത്യാസം നോക്കാം. ക്രൈസ്‌തവസഭകളിലെയും മറ്റും പുരോഹിതമാർ മതചടങ്ങുകളിൽ കാർമികത്വം വഹിക്കുകയും സഭാംഗങ്ങളെ മതോപദേശങ്ങൾ പഠിപ്പിക്കുകയും ചെയ്യാറുണ്ട്‌. എന്നാൽ യഹോവയുടെ സാക്ഷികളിലെ വനിതാശുശ്രൂഷകർ സ്‌നാനമേറ്റ പുരുഷന്മാരുള്ളപ്പോൾ സഭയിൽ പഠിപ്പിക്കില്ല. പഠിപ്പിക്കാൻ നിയോഗിച്ചിരിക്കുന്ന പുരുഷന്മാർ മാത്രമേ അത്‌ ചെയ്യൂ.—1 തിമൊഥെയൊസ്‌ 3:2; യാക്കോബ്‌ 3:1.

സഭയിൽ മേൽവിചാരണ നടത്താനുള്ള ഉത്തരവാദിത്വമുള്ളത്‌ പുരുഷന്മാർക്കു മാത്രമാണെന്ന്‌ ബൈബിൾ പറയുന്നു. അതെങ്ങനെ അറിയാം? അപ്പോസ്‌തലനായ പൗലോസ്‌ തന്നെപ്പോലെതന്നെയുള്ള ഒരു മേൽവിചാരകനായ തീത്തോസിന്‌ ഇങ്ങനെ എഴുതി: ‘ഞാൻ നിന്നെ ക്രേത്തയിൽ വിട്ടിട്ടുപോന്നത്‌ നഗരംതോറും മൂപ്പന്മാരെ നിയമിക്കാൻ ആയിരുന്നല്ലോ.’ അങ്ങനെ നിയമിക്കുന്ന “മൂപ്പൻ ആരോപണരഹിതനും ഒരു ഭാര്യ മാത്രമുള്ളവനും . . . ആയിരിക്കണം” എന്നും പൗലോസ്‌ പറഞ്ഞു. (തീത്തോസ്‌ 1:5, 6) തിമൊഥെയൊസിന്‌ കത്ത്‌ എഴുതിയപ്പോഴും പൗലോസ്‌ ഇതുപോലുള്ള നിർദേശങ്ങളാണു കൊടുത്തത്‌. പൗലോസ്‌ ഇങ്ങനെ എഴുതി: “മേൽവിചാരകനാകാൻ പരിശ്രമിക്കുന്ന ഒരാൾ വാസ്‌തവത്തിൽ വിശിഷ്ടമായൊരു കാര്യമാണ്‌ ആഗ്രഹിക്കുന്നത്‌. എന്നാൽ മേൽവിചാരകൻ ആക്ഷേപരഹിതനും ഒരു ഭാര്യ മാത്രമുള്ളവനും . . . പഠിപ്പിക്കാൻ കഴിവുള്ളവനും ആയിരിക്കണം.”—1 തിമൊഥെയൊസ്‌ 3:1, 2.

സഭയിൽ മേൽവിചാരണ നടത്താനുള്ള ഉത്തരവാദിത്വം എന്തുകൊണ്ടാണ്‌ പുരുഷന്മാർക്കു മാത്രം കൊടുത്തിരിക്കുന്നത്‌? പൗലോസ്‌ പറഞ്ഞു: “പഠിപ്പിക്കാനോ പുരുഷന്റെ മേൽ അധികാരം പ്രയോഗിക്കാനോ ഞാൻ സ്‌ത്രീയെ അനുവദിക്കുന്നില്ല, സ്‌ത്രീ മിണ്ടാതിരിക്കട്ടെ. കാരണം ആദ്യം സൃഷ്ടിച്ചത്‌ ആദാമിനെയാണ്‌. പിന്നെയാണു ഹവ്വയെ സൃഷ്ടിച്ചത്‌.” (1 തിമൊഥെയൊസ്‌ 2:12, 13) ഈ വാക്യം അനുസരിച്ച്‌, പുരുഷനെയാണ്‌ ദൈവം ആദ്യം സൃഷ്ടിച്ചത്‌. അതുകൊണ്ടുതന്നെ പുരുഷൻ പഠിപ്പിക്കാനും മേൽവിചാരണ നടത്താനുമാണ്‌ ദൈവം ആഗ്രഹിക്കുന്നതെന്ന്‌ മനസ്സിലാക്കാം.

യഹോവയുടെ സാക്ഷികൾ അവരുടെ നായകനായ യേശുക്രിസ്‌തു ചെയ്‌തതുപോലെതന്നെ ചെയ്യുന്നു. യേശുവിന്റെ ശുശ്രൂഷയെക്കുറിച്ച്‌ ശിഷ്യനായ ലൂക്കോസ്‌ ഇങ്ങനെ എഴുതി: “യേശു ഒരു പ്രസംഗപര്യടനം ആരംഭിച്ചു. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിച്ചുകൊണ്ട്‌ യേശു നഗരംതോറും ഗ്രാമംതോറും സഞ്ചരിച്ചു.” പിന്നീട്‌ തന്നെ അനുഗമിച്ചിരുന്നവരെയും ഇതേ പ്രവർത്തനം ചെയ്യാൻ യേശു പറഞ്ഞയച്ചു. “അവർ ഗ്രാമങ്ങൾതോറും സഞ്ചരിച്ച്‌ സന്തോഷവാർത്ത അറിയിച്ചു.”—ലൂക്കോസ്‌ 8:1; 9:2-6.

“ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും” എന്ന്‌ യേശു മൂൻകൂട്ടി പറഞ്ഞു. (മത്തായി 24:14) ഇന്ന്‌ യഹോവയുടെ എല്ലാ ശുശ്രൂഷകരും, സ്‌ത്രീകളും പുരുഷന്മാരും ഒരുപോലെ, യേശു പറഞ്ഞ ഈ പ്രവർത്തനത്തിൽ തീക്ഷ്‌ണതയോടെ പങ്കെടുക്കുന്നു.