വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം | കുടുംബത്തിൽ സമാധാനം കളിയാടാൻ. . .

കുടുംബകലഹം ഉണ്ടാകുന്നത്‌ എങ്ങനെ?

കുടുംബകലഹം ഉണ്ടാകുന്നത്‌ എങ്ങനെ?

“ഞങ്ങൾക്കിടയിൽ വിയോജിപ്പിന്റെ പ്രധാനകാരണം പണമാണ്‌. കുടുംബം പുലർത്താൻ ഞാനും കഷ്ടപ്പെടുന്നുണ്ടെങ്കിലും സാമ്പത്തികകാര്യങ്ങളെക്കുറിച്ച്‌ ഭർത്താവ്‌ ജേക്കബ്‌ എന്നോടൊന്നും പറയാറില്ല. ആഴ്‌ചകളോളം ഞങ്ങൾ മിണ്ടാതിരിക്കാൻ ഇത്‌ ഒരു കാരണമാണ്‌” എന്ന്‌ വിവാഹം കഴിഞ്ഞ്‌ 17 വർഷമായി ഘാനയിൽ താമസിക്കുന്ന സെയ്‌റാ a പറയുന്നു.

“ശരിയാണ്‌.” ജേക്കബ്‌ സമ്മതിക്കുന്നു. “ഞങ്ങൾ പരസ്‌പരം വഴക്കടിക്കുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്‌. തെറ്റിദ്ധാരണകളും ശരിയായ ആശയവിനിമയം ഇല്ലാത്തതും നിമിത്തമാണ്‌ അങ്ങനെ സംഭവിക്കുന്നത്‌. പ്രശ്‌നങ്ങളോട്‌ അമിതമായി പ്രതികരിക്കുന്നതും വഴക്കുകൾക്കു കാരണമാകാറുണ്ട്‌.”

അടുത്തിടെ വിവാഹം കഴിഞ്ഞ, ഇന്ത്യയിൽ താമസിക്കുന്ന നേഥൻ, ഭാര്യയുടെ മാതാപിതാക്കൾ തമ്മിൽ വഴക്കുണ്ടായ ഒരു സംഭവത്തെക്കുറിച്ച്‌ പറയുന്നു. “അപ്പോൾത്തന്നെ ഭാര്യയുടെ അമ്മ ദേഷ്യപ്പെട്ട്‌ വീടുവിട്ട്‌ പോയി. എന്തിനാണു ദേഷ്യപ്പെട്ടതെന്ന്‌ ഭാര്യാപിതാവിനോടു ചോദിച്ചപ്പോൾ ഞാൻ അപമാനിക്കുന്നതായി അദ്ദേഹത്തിനു തോന്നി. അതോടെ അദ്ദേഹത്തിന്റെ ദേഷ്യം ഞങ്ങൾ എല്ലാവരുടെയും നേർക്കായി.”

അരുതാത്ത സമയത്ത്‌ ചിന്തയില്ലാതെ പറഞ്ഞ വാക്കുകൾ കുടുംബകലഹം ഉണ്ടാക്കുമെന്ന്‌ നിങ്ങളും നിരീക്ഷിച്ചിട്ടുണ്ടാകാം. നല്ല രീതിയിൽ തുടങ്ങിയ ഒരു സംഭാഷണം പെട്ടെന്നായിരിക്കാം ഒരു തർക്കമായി മാറുന്നത്‌. കാരണം, എല്ലാ സന്ദർഭങ്ങളിലും യോജിച്ച വാക്കുകൾ തിരഞ്ഞെടുത്ത്‌ സംസാരിക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. അതുകൊണ്ടുതന്നെ, മറ്റുള്ളവർ പറയുന്ന കാര്യത്തെ തെറ്റായി വ്യാഖ്യാനിക്കാനോ അവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യാനോ എളുപ്പമാണ്‌. ഇങ്ങനെയൊക്കെയാണെങ്കിലും, എല്ലാവർക്കും ഒരു പരിധിവരെ സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാനാകും.

ചൂടുപിടിച്ച വാഗ്വാദങ്ങൾ ഉയർന്നുവരുമ്പോൾ നിങ്ങൾക്ക്‌ എന്തുചെയ്യാൻ കഴിയും? കുടുംബത്തിൽ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാൻ എന്തെല്ലാം പടികൾ സ്വീകരിക്കാം? കുടുംബത്തിൽ സമാധാനം എങ്ങനെ നിലനിറുത്താം? അതെക്കുറിച്ച്‌ അറിയാൻ തുടർന്ന്‌ വായിക്കുക. (g15-E 12)

a ഈ ലേഖനങ്ങളിലെ ചില പേരുകൾക്ക്‌ മാറ്റംവരുത്തിയിരിക്കുന്നു.