ഹൃദയത്തെ അങ്ങേയറ്റം സ്പർശിച്ച ഒരു വാക്ക്!
“സ്ത്രീയേ.” യേശു ചിലപ്പോഴൊക്കെ സ്ത്രീകളെ അങ്ങനെയാണു സംബോധന ചെയ്തിരുന്നത്. ഉദാഹരണത്തിന്, യേശു മഗ്ദലക്കാരി മറിയയോട് ഇങ്ങനെ ചോദിച്ചു: “സ്ത്രീയേ, നീ കരയുന്നത് എന്തിന്?” (യോഹ. 20:15) അക്കാലത്ത് സ്ത്രീകളെ സംബോധന ചെയ്തിരുന്ന ഈ വാക്കു സ്വന്തം അമ്മയോടു സംസാരിച്ചപ്പോഴും യേശു ഉപയോഗിച്ചിട്ടുണ്ട്. ബൈബിൾക്കാലങ്ങളിൽ പൊതുവേ മര്യാദയും ആദരവും സൂചിപ്പിക്കുന്ന ഒന്നായിരുന്നു ഈ വാക്ക്. (യോഹ. 19:26; 20:13) എന്നാൽ ആദരവിലധികം ഉൾപ്പെട്ടിരുന്ന മറ്റൊരു വാക്കുണ്ടായിരുന്നു.
ദയയും ആർദ്രതയും തുളുമ്പുന്ന ഒരു വാക്കാണ് അത്. ആ വാക്ക് ഉപയോഗിച്ചും ചില സ്ത്രീകളെ ബൈബിളിൽ സംബോധന ചെയ്തിട്ടുണ്ട്. 12 വർഷമായി രക്തസ്രാവം നിമിത്തം കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീയോടു സംസാരിച്ചപ്പോൾ യേശു ആ വാക്ക് ഉപയോഗിച്ചു. ആ സ്ത്രീ യേശുവിനെ സമീപിച്ചതു ദൈവനിയമത്തിനു ചേർച്ചയിലല്ലായിരുന്നു. നിയമമനുസരിച്ച് ആ സ്ത്രീ അശുദ്ധയായിരുന്നു, മറ്റുള്ളവരിൽനിന്ന് മാറിനിൽക്കേണ്ടതായിരുന്നു എന്നൊക്കെ വേണമെങ്കിൽ വാദിക്കാം. (ലേവ്യ 15:19-27) പക്ഷേ അവർ ആകെ തകർന്ന അവസ്ഥയിലായിരുന്നു. സത്യത്തിൽ “പല വൈദ്യന്മാരുടെയും അടുത്തു പോയി വളരെ കഷ്ടപ്പെടുകയും തനിക്കുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ സ്ഥിതി വഷളായതല്ലാതെ പ്രയോജനമൊന്നും ഉണ്ടായില്ല.”—മർക്കോ. 5:25, 26.
സ്ത്രീ പതുക്കെ ജനക്കൂട്ടത്തിന് ഇടയിലൂടെ നീങ്ങി പുറകിലൂടെ ചെന്ന് യേശുവിന്റെ പുറങ്കുപ്പായത്തിന്റെ തൊങ്ങലിൽ തൊട്ടു. പെട്ടെന്നുതന്നെ രക്തസ്രാവം നിന്നു. ആരും അറിഞ്ഞില്ലെന്നാണു സ്ത്രീ വിചാരിച്ചത്. പക്ഷേ യേശു ചോദിച്ചു: “ആരാണ് എന്നെ തൊട്ടത്?” (ലൂക്കോ. 8:45-47) പേടിച്ചുവിറച്ച സ്ത്രീ യേശുവിന്റെ കാൽക്കൽ വീണ് “സത്യം മുഴുവൻ തുറന്നുപറഞ്ഞു.”—മർക്കോ. 5:33.
സ്ത്രീയെ സമാധാനിപ്പിക്കുന്നതിനു യേശു ദയയോടെ ഇങ്ങനെ പറഞ്ഞു: “മകളേ, ധൈര്യമായിരിക്കുക.” (മത്താ. 9:22) ബൈബിൾപണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച്, “മകൾ” എന്നതിന്റെ എബ്രായ, ഗ്രീക്ക് പദങ്ങൾ “ദയയെയും ആർദ്രതയെയും” സൂചിപ്പിക്കുന്ന ഒരു അലങ്കാരപ്രയോഗമായി ഉപയോഗിക്കാറുണ്ട്. ആ സ്ത്രീക്കു കൂടുതൽ ഉറപ്പു പകർന്നുകൊണ്ട് യേശു പറഞ്ഞു: “നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു. സമാധാനത്തോടെ പൊയ്ക്കൊള്ളുക; നിന്നെ വലച്ചിരുന്ന കഠിന രോഗത്തിൽനിന്നു സ്വതന്ത്രയായി ആരോഗ്യത്തോടെ ജീവിക്കുക.”—മർക്കോ. 5:34.
“മകളേ.” ധനികനായ ബോവസ് എന്ന ഇസ്രായേൽക്കാരൻ, മോവാബുകാരിയായ രൂത്തിനെ അങ്ങനെയാണു വിളിച്ചത്. തനിക്കു പരിചയമില്ലായിരുന്ന ഒരു വ്യക്തിയുടെ ബാർളിവയലിൽ രൂത്ത് കാലാ പെറുക്കുകയായിരുന്നു. അതുകൊണ്ട് രൂത്ത് ആശങ്കയിലായിരുന്നു. രൂത്തിനോടു “കേട്ടോ മകളേ” എന്നു പറഞ്ഞുകൊണ്ടാണു ബോവസ് സംസാരിച്ചുതുടങ്ങിയത്. തന്റെ വയലിൽനിന്ന് തുടർന്നും കാലാ പെറുക്കിക്കൊള്ളാൻ ബോവസ് രൂത്തിനോടു പറഞ്ഞു. അപ്പോൾ രൂത്ത് ബോവസിന്റെ മുന്നിൽ കുമ്പിട്ട്, അന്യനാട്ടുകാരിയായ തന്നോട് ഇത്ര ദയയോടെ ഇടപെടുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ചു. കൂടുതൽ ബലം പകരുന്നതായിരുന്നു ബോവസിന്റെ മറുപടി: ‘അമ്മാവിയമ്മയ്ക്കു (വിധവയായ നൊവൊമി) നീ ചെയ്തിരിക്കുന്നതൊക്കെയും ഞാൻ കേട്ടിരിക്കുന്നു. നിന്റെ പ്രവൃത്തിക്കു യഹോവ പകരം നൽകട്ടെ.’—രൂത്ത് 2:8-12.
യേശുവും ബോവസും ക്രിസ്തീയമൂപ്പന്മാർക്ക് എത്ര നല്ല മാതൃകകളാണ്! തിരുവെഴുത്തിൽനിന്നുള്ള സഹായവും പ്രോത്സാഹനവും ആവശ്യമായിരിക്കുന്ന ഒരു ക്രിസ്തീയസഹോദരിയെ രണ്ടു മൂപ്പന്മാർ സന്ദർശിക്കേണ്ടിവന്നേക്കാം. ആ സമയത്ത് യഹോവയുടെ മാർഗനിർദേശത്തിനായി പ്രാർഥിക്കുകയും സഹോദരി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുകേൾക്കുകയും ചെയ്തശേഷം മൂപ്പന്മാർക്ക് ആ സഹോദരിക്കു ബലവും ദൈവവചനത്തിൽനിന്നുള്ള ആശ്വാസവും പകർന്നുകൊടുക്കാൻ സാധിക്കും.—റോമ. 15:4.