വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

രക്തത്തിന്റെ ഉചിതമായ ഉപയോഗം സംബന്ധിച്ച ബൈബിൾ കൽപ്പനകളുടെ വെളിച്ചത്തിൽ, സ്വന്തം രക്തത്തിന്റെ ഉപയോഗം ഉൾപ്പെടുന്ന വൈദ്യ നടപടികളെ യഹോവയുടെ സാക്ഷികൾ എങ്ങനെയാണു വീക്ഷിക്കുന്നത്‌?

ഓരോ ക്രിസ്‌ത്യാനിയും ഇക്കാര്യത്തിൽ വ്യക്തിപരമായ താത്‌പര്യത്തിന്റെയോ ഡോക്ടർമാരുടെ അഭിപ്രായത്തിന്റെയോ അടിസ്ഥാനത്തിൽ മാത്രം ഒരു തീരുമാനമെടുക്കുന്നതിനു പകരം, ബൈബിൾ എന്തു പറയുന്നുവെന്നതിന്‌ ഗൗരവമായ ശ്രദ്ധ നൽകേണ്ടതുണ്ട്‌. അത്‌ ആ വ്യക്തിയും യഹോവയും തമ്മിലുള്ള കാര്യമാണ്‌.

നാം രക്തം ഭക്ഷിക്കരുതെന്ന്‌ നമ്മുടെ ജീവദാതാവായ യഹോവ കൽപ്പിച്ചു. (ഉല്‌പത്തി 9:​3, 4) രക്തം ജീവനെ പ്രതിനിധാനം ചെയ്യുന്നതിനാൽ, പുരാതന ഇസ്രായേലിനു നൽകിയ ന്യായപ്രമാണത്തിൽ രക്തത്തിന്റെ ഉപയോഗം ഒരു പ്രത്യേക ആവശ്യത്തിനായി മാത്രം ദൈവം പരിമിതപ്പെടുത്തി. അവൻ ഇങ്ങനെ കൽപ്പിച്ചു: “മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു.” എന്നാൽ, ഒരാൾ ആഹാരത്തിനു വേണ്ടി ഒരു മൃഗത്തെയോ പക്ഷിയെയോ കൊന്നാൽ എന്തു ചെയ്യണമായിരുന്നു? ദൈവം പറഞ്ഞു: “അവൻ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം.” * (ലേവ്യപുസ്‌തകം 17:11, 13) യഹോവ ഈ കൽപ്പന പലവുരു ആവർത്തിച്ചു. (ആവർത്തനപുസ്‌തകം 12:​16, 24; 15:23) യഹൂദ സൊൻസിനോ ചുമാഷ്‌ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “രക്തം ശേഖരിച്ചു വെക്കാൻ പാടില്ല, പകരം അതു നിലത്ത്‌ ഒഴിച്ചു കളഞ്ഞ്‌ ഉപയോഗയോഗ്യമല്ലാതാക്കണം.” ഇസ്രായേല്യരിൽ ആരും, ഒരു ജീവിയുടെ രക്തം സ്വന്തമായി എടുക്കുകയോ ശേഖരിച്ചു വെക്കുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ലായിരുന്നു. അതിന്റെ ജീവൻ യഹോവയ്‌ക്ക്‌ അവകാശപ്പെട്ടതായിരുന്നു.

മിശിഹായുടെ മരണത്തോടെ മോശൈക ന്യായപ്രമാണം അനുസരിക്കാനുള്ള കടപ്പാടു തീർന്നു. എങ്കിലും, രക്തത്തിന്റെ പവിത്രത സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണത്തിനു യാതൊരു മാറ്റവും വന്നിട്ടില്ല. അപ്പൊസ്‌തലന്മാർ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ പ്രേരിതരായി, ‘രക്തം വർജ്ജിക്കണം’ എന്ന്‌ ക്രിസ്‌ത്യാനികളോട്‌ ആജ്ഞാപിക്കുകയുണ്ടായി. ആ കൽപ്പന നിസ്സാരമായി എടുക്കേണ്ട ഒന്നായിരുന്നില്ല. ലൈംഗിക അധാർമികതയിൽനിന്നും വിഗ്രഹാരാധനയിൽനിന്നും വിട്ടുനിൽക്കുന്നതുപോലെതന്നെ ധാർമികമായി പ്രാധാന്യം അർഹിക്കുന്ന സംഗതിയായിരുന്നു അതും. (പ്രവൃത്തികൾ 15:​28, 29; 21:25) 20-ാം നൂറ്റാണ്ടിൽ രക്തം ദാനം ചെയ്യുന്നതും കുത്തിവെക്കുന്നതും സാധാരണമായിത്തീർന്നു. എന്നാൽ ആ നടപടി ദൈവവചനത്തിനു വിരുദ്ധമാണെന്ന്‌ യഹോവയുടെ സാക്ഷികൾ മനസ്സിലാക്കി. *

ചിലപ്പോൾ ഒരു ഡോക്ടർ, ശസ്‌ത്രക്രിയയ്‌ക്ക്‌ ആഴ്‌ചകൾക്കുമുമ്പ്‌ സ്വന്തം രക്തം ശേഖരിച്ചുവെക്കാൻ (പ്രിഓപ്പറേറ്റിവ്‌ ഓട്ടൊലോഗസ്‌ ബ്ലഡ്‌ ഡോണേഷൻ അഥവാ പിഎഡി) ഒരു രോഗിയെ നിർബന്ധിച്ചേക്കാം. ശസ്‌ത്രക്രിയയുടെ സമയത്ത്‌ ആവശ്യമായി വരുന്ന പക്ഷം, രോഗിയിൽനിന്നും ശേഖരിച്ചു വെച്ചിരിക്കുന്ന ആ രക്തം തന്നെ അയാളിൽ കയറ്റുകയെന്ന ഉദ്ദേശ്യത്തിലാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. എന്നാൽ അങ്ങനെ രക്തമെടുക്കുന്നതും ശേഖരിച്ചു വെക്കുന്നതും പിന്നീട്‌ ശരീരത്തിൽ കുത്തിവെക്കുന്നതും ലേവ്യപുസ്‌തകത്തിലും ആവർത്തനപുസ്‌തകത്തിലും പറഞ്ഞിരിക്കുന്നതിനു കടകവിരുദ്ധമാണ്‌. രക്തം ശേഖരിച്ചു വെക്കുകയല്ല നിലത്ത്‌ ഒഴിച്ചു കളയുകയാണ്‌ വേണ്ടത്‌. അങ്ങനെ ചെയ്യുന്നത്‌ ഫലത്തിൽ അത്‌ ദൈവത്തെ തിരികെ ഏൽപ്പിക്കുന്നതിനു തുല്യമാണ്‌. മോശൈക ന്യായപ്രമാണം ഇപ്പോൾ പ്രാബല്യത്തിൽ ഇല്ല എന്നതു ശരിതന്നെ. എന്നിരുന്നാലും, ദൈവം അതിൽ ഉൾപ്പെടുത്തിയ തത്ത്വങ്ങളെ ആദരിച്ചുകൊണ്ട്‌ യഹോവയുടെ സാക്ഷികൾ ‘രക്തം വർജ്ജിക്കുന്ന’ കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലാത്ത ഒരു നിലപാട്‌ സ്വീകരിക്കുന്നു. അതുകൊണ്ട്‌ നിലത്ത്‌ ഒഴിച്ചു ‘കളയേണ്ട’ രക്തം ഞങ്ങൾ ദാനം ചെയ്യുന്നില്ല, സ്വന്തം ശരീരത്തിൽ കയറ്റുന്നതിനായി ശേഖരിച്ചുവെക്കുന്നുമില്ല. അങ്ങനെ ചെയ്യുന്നത്‌ ദൈവനിയമത്തിന്റെ ലംഘനമാണ്‌.

എന്നാൽ, ഒരുവന്റെ സ്വന്തം രക്തം ഉൾപ്പെടുന്നതും ദൈവത്തിന്റെ പ്രഖ്യാപിത തത്ത്വങ്ങളുടെ ലംഘനമാണോയെന്നു വ്യക്തമായി പറയാനാകാത്തതും ആയ മറ്റുചില വൈദ്യനടപടികളും പരിശോധനകളും ഉണ്ട്‌. ഉദാഹരണത്തിന്‌, പരിശോധനയ്‌ക്കും മറ്റുമായി തങ്ങളുടെ ശരീരത്തിൽനിന്നു രക്തം കുത്തിയെടുക്കാൻ ക്രിസ്‌ത്യാനികളിൽ പലരും ചികിത്സകരെയും മറ്റും അനുവദിച്ചിരിക്കുന്നു, ഇങ്ങനെയെടുക്കുന്ന രക്തം പരിശോധനയ്‌ക്കു ശേഷം കളയുകയാണു പതിവ്‌. സ്വന്തം രക്തം ഉൾപ്പെടുന്ന ഏറെ സങ്കീർണമായ മറ്റുചില നടപടികളും ഡോക്ടർമാർ ശുപാർശ ചെയ്‌തേക്കാം.

ഉദാഹരണത്തിന്‌, ചില ശസ്‌ത്രക്രിയാ നടപടികളുടെ സമയത്ത്‌ ഹീമോഡൈലൂഷൻ (രക്തം നേർപ്പിക്കൽ) എന്നു വിളിക്കപ്പെടുന്ന ഒരു പ്രക്രിയ നടത്തിയേക്കാം. ഈ പ്രക്രിയയിൽ ശരീരത്തിലെ രക്തത്തിൽ കുറെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു കുഴലിലൂടെ തിരിച്ചുവിടുന്നു. എന്നിട്ട്‌ ശരീരത്തിൽ അവശേഷിക്കുന്ന രക്തം നേർപ്പിക്കുന്നു. പിന്നീട്‌, ആ ബാഹ്യ സർക്കിട്ടിലുള്ള രക്തം ശരീരത്തിനുള്ളിലേക്കു തിരികെ കയറ്റിക്കൊണ്ട്‌ ശരീരത്തിലെ ബ്ലഡ്‌ കൗണ്ട്‌ സാധാരണ നിലയോട്‌ അടുത്താക്കുന്നു. അതുപോലെതന്നെ, മുറിവിലൂടെ ഒഴുകുന്ന രക്തം ശേഖരിച്ച്‌ അരിച്ച്‌ അതിൽനിന്ന്‌ ചുവന്നരക്താണുക്കളെ എടുത്ത്‌ രോഗിയുടെ ശരീരത്തിലേക്കു തിരികെ കയറ്റാൻ കഴിയും. ഇതിനെ ‘സെൽ സാൽവേജ്‌’ എന്നാണ്‌ പറയുന്നത്‌. ഇനി മറ്റൊരു നടപടി, സാധാരണഗതിയിൽ ശരീരാവയവങ്ങൾ (ഉദാഹരണത്തിന്‌, ഹൃദയമോ ശ്വാസകോശങ്ങളോ വൃക്കകളോ) നിർവഹിക്കുന്ന ഒരു ധർമം താത്‌കാലികമായി ഒരു യന്ത്രത്തിന്റെ സഹായത്താൽ നിർവഹിക്കുന്നതിനായി രക്തത്തിന്റെ ഗതി അതിലേക്കു തിരിച്ചുവിടുന്നതാണ്‌. അതിനുശേഷം ആ രക്തം രോഗിയുടെ ശരീരത്തിലേക്കു തിരികെ കയറ്റുന്നു. മറ്റു ചില വൈദ്യ നടപടികളിൽ രക്തം, സെൻട്രിഫ്യൂജ്‌ എന്ന ഒരു യന്ത്രത്തിലേക്കു തിരിച്ചു വിടുന്നു. രക്തത്തിലെ ഹാനികരമോ കേടു ബാധിച്ചതോ ആയ ഭാഗം നീക്കം ചെയ്യുന്നതിനോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത്‌ ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി രക്തത്തിലെ ഒരു ഘടകത്തിൽ കുറെ വേർതിരിച്ചെടുക്കുന്നതിനോ ആണ്‌ ഇതു ചെയ്യുന്നത്‌. കുറെ രക്തം പുറത്തെടുത്ത്‌ ടാഗ്‌ ചെയ്‌തിട്ടോ (പിന്നീടുള്ള നിരീക്ഷണത്തിനായി ഒരു രാസപദാർഥം ചേർക്കൽ) മരുന്നുമായി കൂട്ടിക്കലർത്തിയിട്ടോ ശരീരത്തിലേക്ക്‌ തിരികെ കയറ്റുന്ന രീതി ഉൾപ്പെടുന്ന പരിശോധനകളും ഉണ്ട്‌.

രക്തം ഉൾപ്പെടുന്ന പരിശോധനകളുടെയും ചികിത്സാ നടപടികളുടെയും വിശദാംശങ്ങൾ വ്യത്യാസപ്പെട്ടിരിക്കാം. പുതിയ ചികിത്സാ രീതികളും പരിശോധനകളുമൊക്കെ തീർച്ചയായും നിലവിൽ വരികയും ചെയ്യും. ഇവയിലോരോന്നും വിശകലനം ചെയ്‌ത്‌ ഒരു തീരുമാനം നിർദേശിക്കാനുള്ള സ്ഥാനത്തല്ല ഞങ്ങൾ. ശസ്‌ത്രക്രിയയുടെയോ വൈദ്യ പരിശോധനയുടെയോ വൈദ്യചികിത്സയുടെയോ സമയത്ത്‌ തന്റെ രക്തം ഏതു രീതിയിൽ കൈകാര്യം ചെയ്യപ്പെടണം എന്നു തീരുമാനിക്കേണ്ടത്‌ ഓരോ ക്രിസ്‌ത്യാനിയുമാണ്‌. തന്റെ രക്തം കൈകാര്യം ചെയ്യപ്പെടാൻ പോകുന്ന വിധം സംബന്ധിച്ച്‌ അദ്ദേഹം ഡോക്ടറോടോ ലാബ്‌ ടെക്‌നീഷ്യനോടോ മുൻകൂട്ടി ചോദിച്ചു മനസ്സിലാക്കിയിരിക്കണം. എന്നിട്ട്‌ സ്വന്തം മനസ്സാക്ഷിയനുസരിച്ച്‌ സ്വയം തീരുമാനത്തിൽ എത്തണം. (ചതുരം കാണുക.)

തങ്ങൾ ദൈവത്തിന്‌ സമർപ്പിതരാണെന്നും ‘അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്‌നേഹിക്കാനുള്ള’ കടപ്പാട്‌ തങ്ങൾക്കുണ്ടെന്നുമുള്ള കാര്യം ക്രിസ്‌ത്യാനികൾ ഒരിക്കലും മറക്കരുത്‌. (ലൂക്കൊസ്‌ 10:27) ലോകത്തിലെ മിക്ക ആളുകളിൽനിന്നും വ്യത്യസ്‌തരായി, ദൈവവുമായുള്ള തങ്ങളുടെ നല്ല ബന്ധത്തെ അമൂല്യമായി കരുതുന്നവരാണ്‌ യഹോവയുടെ സാക്ഷികൾ. യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസം അർപ്പിക്കാൻ ജീവദാതാവ്‌ എല്ലാവരെയും ഉദ്‌ബോധിപ്പിക്കുന്നു. നാം ബൈബിളിൽ ഇങ്ങനെ വായിക്കുന്നു: “അവനിൽ [യേശുക്രിസ്‌തുവിൽ] നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.”​—⁠എഫെസ്യർ 1:⁠7.

[അടിക്കുറിപ്പുകൾ]

^ ഖ. 4 പ്രൊഫസർ ഫ്രാങ്ക്‌ എച്ച്‌. ഗൊർമൻ ഇപ്രകാരം എഴുതുന്നു: “ഒരു ജീവിയുടെ രക്തം നിലത്തൊഴിച്ചു കളയുന്നത്‌ അതിന്റെ ജീവനോടും, അതുവഴി ആ ജീവിയെ സൃഷ്ടിച്ചു പരിപാലിച്ച ദൈവത്തോടും ഉള്ള ആദരവു പ്രകടമാക്കുന്ന ഒരു പ്രവൃത്തിയാണ്‌.”

^ ഖ. 5 1951 ജൂലൈ 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്‌) ഈ വിഷയത്തെ കുറിച്ചുള്ള പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുകയുണ്ടായി. അതിൽ ദാനം ചെയ്യപ്പെട്ട രക്തം കുത്തിവെക്കുന്നത്‌ ഉചിതമല്ലാത്തതിന്റെ കാരണം വ്യക്തമാക്കിയിരുന്നു.

[31-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

സ്വയം ചോദിക്കാനുള്ള ചോദ്യങ്ങൾ

എന്റെ രക്തത്തിൽ കുറെ ശരീരത്തിനു വെളിയിലുള്ള ഒരു ഉപകരണത്തിലേക്കു തിരിച്ചുവിടപ്പെടുകയും കുറച്ചു നേരത്തേക്ക്‌ അതിന്റെ പ്രവാഹം തടസ്സപ്പെടുകയും പോലും ചെയ്യുന്നപക്ഷം, ആ രക്തത്തെ എന്റെ ശരീരത്തിലൂടെ ഒഴുകുന്ന രക്തത്തെപ്പോലെ തന്നെ വീക്ഷിക്കാനും അത്‌ ‘നിലത്തു ഒഴിച്ചു കളയേണ്ട’ ആവശ്യമില്ലെന്നു കരുതാനും മനസ്സാക്ഷി എന്നെ അനുവദിക്കുമോ?

രോഗനിർണയത്തിനിടയിലോ ചികിത്സയ്‌ക്കിടയിലോ എന്റെ രക്തത്തിൽ കുറെ പുറത്തെടുത്ത്‌ അതിൽ എന്തെങ്കിലും മാറ്റം വരുത്തിയശേഷം എന്റെ ശരീരത്തിലേക്കു തിരികെ കയറ്റുന്ന പക്ഷം എന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷി വ്രണിതമാകുമോ?