അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 21:1-40
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ഇടതുവശം: അഥവാ “തുറമുഖത്തിന്റെ വശം.” കിഴക്ക് സോർ ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന ആ കപ്പൽ സാധ്യതയനുസരിച്ച് ഇപ്പോൾ സൈപ്രസ് ദ്വീപിന്റെ തെക്കുപടിഞ്ഞാറേ അറ്റത്തുകൂടെ കടന്നുപോകുകയായിരുന്നു. ഏതാണ്ട് ഒൻപതു വർഷം മുമ്പ് ആദ്യത്തെ മിഷനറിയാത്രയിൽ പൗലോസും ബർന്നബാസും യോഹന്നാൻ മർക്കോസും, അവരുടെ പ്രസംഗപ്രവർത്തനത്തെ എതിർത്ത എലീമാസ് എന്ന ആഭിചാരകനെ കണ്ടുമുട്ടിയതു സൈപ്രസിൽവെച്ചാണ്. (പ്രവൃ 13:4-12) സൈപ്രസ് വീണ്ടും കണ്ടപ്പോൾ അന്നു സംഭവിച്ച കാര്യങ്ങളൊക്കെ പൗലോസിന്റെ മനസ്സിലേക്കു വന്നുകാണും. അത് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും തുടർന്ന് സംഭവിക്കാനിരുന്ന കാര്യങ്ങൾ നേരിടാനുള്ള ശക്തി പകരുകയും ചെയ്തിരിക്കാം.
സന്തോഷവാർത്ത: യുഅംഗേലിഓൻ എന്ന ഗ്രീക്കുപദം ആദ്യമായി കാണുന്നിടം. ചില ബൈബിളുകൾ ഇതിനെ “സുവിശേഷം” എന്നു വിവർത്തനം ചെയ്തിട്ടുണ്ട്. ഇതിനോടു ബന്ധമുള്ള യുഅംഗലിസ്റ്റേസ് എന്ന ഗ്രീക്കു പദപ്രയോഗം പരിഭാഷ ചെയ്തിരിക്കുന്നത് ‘സുവിശേഷകൻ’ എന്നാണ്. ‘സന്തോഷവാർത്ത ഘോഷിക്കുന്നവൻ’ എന്നാണ് അതിന്റെ അർഥം.—പ്രവൃ 21:8; എഫ 4:11, അടിക്കുറിപ്പ്; 2തിമ 4:5, അടിക്കുറിപ്പ്.
സുവിശേഷകൻ: ഇവിടെ ‘സുവിശേഷകൻ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന യുഅംഗലിസ്റ്റേസ് എന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “സന്തോഷവാർത്ത അറിയിക്കുന്നവൻ” എന്നാണ്. (മത്ത 4:23-ന്റെ പഠനക്കുറിപ്പു കാണുക.) എല്ലാ ക്രിസ്ത്യാനികളും സന്തോഷവാർത്ത അറിയിക്കാൻ ഉത്തരവാദിത്വമുള്ളവരാണെങ്കിലും (മത്ത 24:14; 28:19, 20; പ്രവൃ 5:42; 8:4; റോമ 10:9, 10) യുഅംഗലിസ്റ്റേസ് എന്ന ഗ്രീക്കുപദം കാണുന്ന മൂന്നു തിരുവെഴുത്തുഭാഗങ്ങളുടെയും സന്ദർഭം പരിശോധിച്ചാൽ ആ പദം പ്രത്യേകമായ മറ്റൊരു അർഥത്തിലും ഉപയോഗിക്കാമെന്നു മനസ്സിലാക്കാം (പ്രവൃ 21:8; എഫ 4:11, അടിക്കുറിപ്പ്; 2തിമ 4:5, അടിക്കുറിപ്പ്). ഉദാഹരണത്തിന്, സന്തോഷവാർത്ത മുമ്പ് ഒരിക്കലും പ്രസംഗിച്ചിട്ടില്ലാത്ത ഒരിടത്ത് പ്രവർത്തനം തുടങ്ങിവെക്കുന്ന ഒരാളെക്കുറിച്ച് പറയുമ്പോൾ ഈ ഗ്രീക്കുപദത്തെ “മിഷനറി” എന്നും പരിഭാഷപ്പെടുത്താനാകും. പെന്തിക്കോസ്തിനു ശേഷം ഫിലിപ്പോസ് ശമര്യനഗരത്തിൽ സന്തോഷവാർത്ത എത്തിക്കുകയും അത് അറിയിക്കുന്നതിനു മുൻകൈയെടുക്കുകയും ചെയ്തു. അദ്ദേഹത്തിനു നല്ല ഫലവും ലഭിച്ചു. ഇനി, ഒരിക്കൽ ഒരു ദൈവദൂതന്റെ നിർദേശമനുസരിച്ച് അദ്ദേഹം എത്യോപ്യക്കാരൻ ഷണ്ഡനോടു ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുകയും ഒടുവിൽ അദ്ദേഹത്തെ സ്നാനപ്പെടുത്തുകയും ചെയ്തു. തുടർന്ന്, അസ്തോദിലും കൈസര്യ വരെയുള്ള എല്ലാ നഗരങ്ങളിലും പ്രസംഗിക്കാൻ ദൈവാത്മാവ് ഫിലിപ്പോസിനെ കൊണ്ടുപോയെന്നും വിവരണം പറയുന്നു. (പ്രവൃ 8:5, 12, 14, 26-40) ഏതാണ്ട് 20 വർഷം കഴിഞ്ഞ്, പ്രവൃ 21:8-ൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ നടക്കുമ്പോഴും ഫിലിപ്പോസിനെ ‘സുവിശേഷകൻ’ എന്നുതന്നെയാണു വിളിച്ചിരിക്കുന്നത്.
പ്രവചിക്കും: പ്രോഫെറ്റിയോ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “നിസ്സങ്കോചം കാര്യങ്ങൾ പറയുക” എന്നാണ്. ദൈവികമായ ഒരു ഉറവിൽനിന്നുള്ള സന്ദേശങ്ങൾ ആളുകളെ അറിയിക്കുക എന്ന അർഥത്തിലാണു തിരുവെഴുത്തുകളിൽ അത് ഉപയോഗിച്ചിരിക്കുന്നത്. പലപ്പോഴും ഈ പദത്തിനു ഭാവി മുൻകൂട്ടിപ്പറയുക എന്നൊരു അർഥം വന്നേക്കാമെങ്കിലും അതിന്റെ അടിസ്ഥാനാർഥം അതല്ല. ദൈവത്തിൽനിന്നുള്ള വെളിപാടിന്റെ സഹായത്താൽ ഒരു കാര്യം മനസ്സിലാക്കിയെടുക്കുക എന്നൊരു അർഥവും അതിനുണ്ട്. (മത്ത 26:68; മർ 14:65; ലൂക്ക 22:64 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ഈ തിരുവെഴുത്തുഭാഗത്ത് ദൈവാത്മാവിന്റെ പ്രചോദനത്താൽ ചിലർ പ്രവചിച്ചതായി പറഞ്ഞിരിക്കുന്നു. യഹോവ അതുവരെ ചെയ്തതും തുടർന്ന് ചെയ്യാനിരിക്കുന്നതും ആയ ‘മഹാകാര്യങ്ങളെക്കുറിച്ച്’ മറ്റുള്ളവരെ അറിയിച്ചുകൊണ്ട് അവർ അത്യുന്നതന്റെ വക്താക്കളായി സേവിക്കുമായിരുന്നു. (പ്രവൃ 2:11) “പ്രവചിക്കുക” എന്നതിന്റെ എബ്രായപദത്തിനും സമാനമായൊരു അർഥമാണുള്ളത്. ഉദാഹരണത്തിന്, പുറ 7:1-ൽ അഹരോനെ മോശയുടെ ‘പ്രവാചകൻ’ എന്നു വിളിച്ചിരിക്കുന്നത് അദ്ദേഹം മോശയുടെ വക്താവായിത്തീർന്നു എന്ന അർഥത്തിലാണ്, അല്ലാതെ അഹരോൻ ഭാവിസംഭവങ്ങൾ മുൻകൂട്ടിപ്പറഞ്ഞു എന്ന അർഥത്തിലല്ല.
അവിവാഹിതരായ . . . പെൺമക്കൾ: അക്ഷ. “പെൺമക്കൾ; കന്യകമാർ.” ബൈബിളിൽ മിക്കപ്പോഴും “കന്യക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പാർഥെനൊസ് എന്ന ഗ്രീക്കുപദത്തിന്റെ അർഥം “ഒരിക്കലും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത ആൾ” എന്നാണ്. വിവാഹം കഴിക്കാത്ത പുരുഷന്മാരെയും സ്ത്രീകളെയും കുറിക്കാൻ ഈ പദത്തിനാകും. (മത്ത 25:1-12; ലൂക്ക 1:27; 1കൊ 7:25, 36-38) ഇവിടെ ഈ ഗ്രീക്കുപദം സൂചിപ്പിക്കുന്നതു ഫിലിപ്പോസിന്റെ നാലു പെൺമക്കളും വിവാഹം കഴിച്ചിട്ടില്ലായിരുന്നു എന്നാണ്.
പ്രവചിക്കുന്നവരായിരുന്നു: പുരുഷന്മാരും സ്ത്രീകളും പ്രവചിക്കുമെന്നു പ്രവാചകനായ യോവേൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യോവ 2:28, 29) “പ്രവചിക്കുക” എന്നതിന്റെ മൂലഭാഷാപദങ്ങളുടെ അടിസ്ഥാനാർഥം ദൈവികമായ ഒരു ഉറവിൽനിന്നുള്ള സന്ദേശങ്ങൾ ആളുകളെ അറിയിക്കുക എന്നാണ്. എപ്പോഴും അതിന്, ഭാവി മുൻകൂട്ടിപ്പറയുക എന്നൊരു അർഥം വരണമെന്നില്ല. (പ്രവൃ 2:17-ന്റെ പഠനക്കുറിപ്പു കാണുക.) ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ നിവൃത്തിയെക്കുറിച്ച് ക്രിസ്തീയസഭയിലെ എല്ലാവരും സംസാരിച്ചിരിക്കാമെങ്കിലും 1കൊ 12:4, 10-ൽ പറഞ്ഞിരിക്കുന്ന ‘പ്രവചിക്കാനുള്ള’ കഴിവ്, പുതുതായി രൂപംകൊണ്ട ക്രിസ്തീയസഭയിലെ ചിലർക്കു മാത്രം പരിശുദ്ധാത്മാവ് അത്ഭുതകരമായി നൽകിയ കഴിവുകളിൽ ഒന്നായിരുന്നു. ഈ അത്ഭുതകരമായ കഴിവ് ലഭിച്ച അഗബൊസിനെപ്പോലുള്ള ചിലർക്കു ഭാവി മുൻകൂട്ടിപ്പറയാൻ കഴിഞ്ഞിരുന്നു. (പ്രവൃ 11:27, 28) യഹോവ ഈ പ്രത്യേകകഴിവ് നൽകിയ ക്രിസ്തീയസ്ത്രീകൾ സഭയിലെ പുരുഷന്മാരുടെ ശിരസ്ഥാനത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് യഹോവയോട് ആഴമായ ആദരവ് കാണിച്ചിരുന്നു എന്നതിനു സംശയമില്ല.—1കൊ 11:3-5.
മനസ്സു മാറ്റാൻ നോക്കുക: അഥവാ “ഹൃദയം ദുർബലമാക്കാൻ ശ്രമിക്കുക.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയയുടെ അക്ഷരാർഥം “തകർക്കുക; കഷണങ്ങളാക്കുക” എന്നൊക്കെയാണ്. “ഹൃദയം” എന്നതിന്റെ ഗ്രീക്കുപദത്തോടൊപ്പം ആലങ്കാരികമായിട്ടാണ് അത് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
യഹോവയുടെ ഇഷ്ടം: “ഇഷ്ടം” എന്നതിന്റെ ഗ്രീക്കുപദം (തെലീമ) ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നതു ദൈവത്തിന്റെ ഇഷ്ടവുമായി ബന്ധപ്പെടുത്തിയാണ്. (മത്ത 7:21; 12:50; മർ 3:35; റോമ 12:2; 1കൊ 1:1; എബ്ര 10:36; 1പത്ര 2:15; 4:2; 1യോഹ 2:17) ദൈവത്തിന്റെ ഇഷ്ടം, ദൈവത്തിന്റെ സന്തോഷം എന്നൊക്കെ അർഥമുള്ള എബ്രായ പദപ്രയോഗങ്ങൾ പരിഭാഷപ്പെടുത്താനാണു പലപ്പോഴും സെപ്റ്റുവജിന്റിലും തെലീമ എന്ന ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്നത്. മൂല എബ്രായപാഠത്തിൽ ദൈവനാമം കാണുന്ന തിരുവെഴുത്തുഭാഗങ്ങളാണ് അവ. [സങ്ക 40:8, 9; (39:9, 10, LXX); 103:21 (102:21, LXX); 143:9-11 (142:9-11, LXX); യശ 44:24, 28; യിര 9:24 (9:23, LXX); മല 1:10] മത്ത 26:42-ൽ രേഖപ്പെടുത്തിയിരിക്കുന്ന “അങ്ങയുടെ ഇഷ്ടം നടക്കട്ടെ” എന്ന യേശുവിന്റെ വാക്കുകളിൽ കാണുന്നതും സമാനമായൊരു ആശയമാണ്. അതു പിതാവിനോടുള്ള പ്രാർഥനയായിരുന്നുതാനും.—അനു. സി കാണുക.
യാക്കോബ്: ഇതു യേശുവിന്റെ അർധസഹോദരനായ യാക്കോബാണ്. തെളിവനുസരിച്ച് പ്രവൃ 12:17; ഗല 1:19 എന്നീ വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന യാക്കോബും, യാക്കോബ് എന്ന ബൈബിൾപുസ്തകം എഴുതിയ വ്യക്തിയും ഇദ്ദേഹംതന്നെയാണ്.—യാക്ക 1:1.
യാക്കോബ്: സർവസാധ്യതയുമനുസരിച്ച് ഇതു യേശുവിന്റെ അർധസഹോദരനായ യാക്കോബാണ്. യോസേഫിലൂടെ മറിയയ്ക്കു ജനിച്ച നാലു പുത്രന്മാരെക്കുറിച്ച് പറയുന്നിടത്ത് (യാക്കോബ്, യോസേഫ്, ശിമോൻ, യൂദാസ്) ആദ്യം കാണുന്നതു യാക്കോബിന്റെ പേരാണ്. അതുകൊണ്ട് യേശുവിന്റെ നേരെ ഇളയ അനിയൻ ഇദ്ദേഹമായിരുന്നിരിക്കാം. (മത്ത 13:55; മർ 6:3; യോഹ 7:5) എ.ഡി. 33-ലെ പെന്തിക്കോസ്തിൽ മറ്റു ദേശങ്ങളിൽനിന്ന് യരുശലേമിലേക്കു വന്ന ആയിരക്കണക്കിനു ജൂതന്മാർ സന്തോഷവാർത്ത കേട്ട് സ്നാനമേറ്റപ്പോൾ ഒരു ദൃക്സാക്ഷിയായി യാക്കോബ് അവിടെയുണ്ടായിരുന്നു. (പ്രവൃ 1:14; 2:1, 41) ഇനി, ‘ഈ കാര്യങ്ങൾ യാക്കോബിനെ അറിയിക്കുക’ എന്നാണു പത്രോസ് ശിഷ്യന്മാരോടു പറഞ്ഞത്. യരുശലേംസഭയിൽ നേതൃത്വമെടുത്തിരുന്നതു യാക്കോബായിരുന്നെന്ന് ഇതു സൂചിപ്പിക്കുന്നു. പ്രവൃ 15:13; 21:18; 1കൊ 15:7; ഗല 1:19 (ഇവിടെ അദ്ദേഹത്തെ ‘കർത്താവിന്റെ സഹോദരൻ’ എന്നു വിളിച്ചിട്ടുണ്ട്.); 2:9, 12 എന്നീ വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന യാക്കോബും, യാക്കോബ് എന്ന പേരിലുള്ള ബൈബിൾപുസ്തകം എഴുതിയ വ്യക്തിയും ഇദ്ദേഹംതന്നെയായിരിക്കാം.—യാക്ക 1:1; യൂദ 1.
യാക്കോബ്: സാധ്യതയനുസരിച്ച് യേശുവിന്റെ അർധസഹോദരനായ യാക്കോബ്. പ്രവൃ 12:17-ൽ പറഞ്ഞിരിക്കുന്ന യാക്കോബും ഇതുതന്നെയായിരിക്കാം. (മത്ത 13:55; പ്രവൃ 12:17 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) പരിച്ഛേദന സംബന്ധിച്ച വിഷയം “യരുശലേമിൽ അപ്പോസ്തലന്മാരുടെയും മൂപ്പന്മാരുടെയും” മുമ്പാകെ വന്നപ്പോൾ ആ ചർച്ചയ്ക്കു നേതൃത്വം വഹിച്ചതു യാക്കോബാണെന്നു തോന്നുന്നു. (പ്രവൃ 15:1, 2) ആ സംഭവം മനസ്സിൽവെച്ചായിരിക്കാം പൗലോസ് പിന്നീടു യാക്കോബിനെയും കേഫയെയും (പത്രോസ്) യോഹന്നാനെയും യരുശലേം സഭയുടെ ‘തൂണുകളായി കരുതപ്പെട്ടിരുന്നവർ’ എന്നു വിളിച്ചത്.—ഗല 2:1-9.
മൂപ്പന്മാർ: അക്ഷ. “പ്രായമേറിയ പുരുഷന്മാർ.” ഇവിടെ പ്രെസ്ബൂറ്റെറൊസ് എന്ന ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്നത് ആദ്യകാല ക്രിസ്തീയസഭയിൽ ഉത്തരവാദിത്വസ്ഥാനങ്ങളിൽ ഉണ്ടായിരുന്നവരെ കുറിക്കാനാണ്. പരിച്ഛേദന സംബന്ധിച്ച പ്രശ്നം പരിഹരിക്കാനായി പൗലോസും ബർന്നബാസും സിറിയയിലെ അന്ത്യോക്യയിൽനിന്നുള്ള മറ്റു ചില സഹോദരന്മാരും ചെന്നത് അപ്പോസ്തലന്മാരുടെയും യരുശലേം സഭയിലെ മൂപ്പന്മാരുടെയും അടുത്തേക്കാണ്. പുരാതന ഇസ്രായേൽ രാഷ്ട്രത്തിന്റെ ചുമതലകൾ വഹിക്കാൻ ദേശീയതലത്തിൽ മൂപ്പന്മാർ ഉണ്ടായിരുന്നതുപോലെ എ.ഡി. ഒന്നാം നൂറ്റാണ്ടിലെ എല്ലാ ക്രിസ്തീയസഭകൾക്കും മേൽനോട്ടം വഹിച്ചിരുന്നത് അപ്പോസ്തലന്മാരും യരുശലേംസഭയിലെ മൂപ്പന്മാരും ചേർന്ന ഒരു ഭരണസംഘമാണെന്ന് ഇതു സൂചിപ്പിക്കുന്നു. ആദ്യം ഭരണസംഘമായി സേവിച്ചത് 12 അപ്പോസ്തലന്മാരായിരുന്നെങ്കിലും ഈ സമയമായപ്പോഴേക്കും ആ സംഘത്തിലുള്ളവരുടെ എണ്ണം വർധിച്ചിരുന്നു.—പ്രവൃ 1:21, 22, 26; മത്ത 16:21; പ്രവൃ 11:30 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
യരുശലേമിലെ അപ്പോസ്തലന്മാരും മൂപ്പന്മാരും: പ്രവൃ 15:2-ന്റെ പഠനക്കുറിപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ, പുരാതന ഇസ്രായേൽ രാഷ്ട്രത്തിലെ ഉത്തരവാദിത്വസ്ഥാനങ്ങൾ വഹിക്കാൻ ദേശീയതലത്തിൽ സേവിച്ചിരുന്ന ചില മൂപ്പന്മാർ ഉണ്ടായിരുന്നു. സമാനമായി ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന അപ്പോസ്തലന്മാരും യരുശലേമിലെ മൂപ്പന്മാരും ചേർന്ന ഒരു ഭരണസംഘമാണ് എ.ഡി. ഒന്നാം നൂറ്റാണ്ടിലെ എല്ലാ ക്രിസ്തീയസഭകൾക്കും മേൽനോട്ടം വഹിച്ചിരുന്നത്. പരിച്ഛേദന സംബന്ധിച്ച പ്രശ്നം കൈകാര്യം ചെയ്തശേഷം അപ്പോസ്തലന്മാരുടെയും മൂപ്പന്മാരുടെയും ഈ സംഘം തങ്ങളുടെ തീരുമാനം സഭകളെ അറിയിച്ചു. സഭകൾ അത് ആധികാരികമായ തീരുമാനമായി അംഗീകരിക്കുകയും ചെയ്തു.
യാക്കോബ്: സാധ്യതയനുസരിച്ച് ഇതു യേശുവിന്റെ അർധസഹോദരനാണ്. പ്രവൃ 12:17; 15:13 എന്നിവിടങ്ങളിൽ പറഞ്ഞിരിക്കുന്നതും ഈ യാക്കോബിനെക്കുറിച്ചായിരിക്കാം.—മത്ത 13:55; പ്രവൃ 12:17; 15:13 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
മൂപ്പന്മാരെല്ലാം: പ്രവൃ 15:2; 16:4 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക. എ.ഡി. 56-ൽ നടന്ന ഈ യോഗത്തിൽ അപ്പോസ്തലന്മാർ ആരും പങ്കെടുത്തതായി സൂചനയില്ല. അതിന്റെ കാരണത്തെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ലെങ്കിലും യരുശലേമിന്റെ നാശത്തിനു മുമ്പുള്ള ആ സമയത്തെക്കുറിച്ച് ചരിത്രകാരനായ യൂസേബിയസ് (ഏതാണ്ട് എ.ഡി. 260-ൽ ജനിച്ചു.) ഇങ്ങനെ പറയുന്നുണ്ട്: “ബാക്കിയുണ്ടായിരുന്ന അപ്പോസ്തലന്മാർക്കു നിരന്തരമായ വധഭീഷണിയുണ്ടായിരുന്നതുകൊണ്ട് അവർക്ക് യഹൂദ്യ വിട്ട് പോകേണ്ടിവന്നു. പക്ഷേ രാജ്യസന്ദേശം ആളുകളെ അറിയിക്കാൻ അവർ ക്രിസ്തുവിന്റെ ശക്തിയാൽ എല്ലാ ദേശങ്ങളിലും എത്തി.” (യൂസേബിയസ്, പുസ്തകം III, V, v. 2) യൂസേബിയസ് പറഞ്ഞ ഈ വാക്കുകൾ ദൈവപ്രചോദിതമായ തിരുവെഴുത്തുകളിൽ കാണുന്നില്ലെങ്കിലും ഇതു ബൈബിളുമായി യോജിപ്പിലാണ്. ഉദാഹരണത്തിന്, എ.ഡി. 62 ആയപ്പോഴേക്കും പത്രോസ് യരുശലേമിൽനിന്ന് വളരെ ദൂരെ, ബാബിലോണിൽ ആയിരുന്നെന്നാണു ബൈബിൾ പറയുന്നത്. (1പത്ര 5:13) എന്നാൽ ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന യോഗം നടക്കുമ്പോൾ യേശുവിന്റെ സഹോദരനായ യാക്കോബ് യരുശലേമിൽത്തന്നെയുണ്ടായിരുന്നു. പൗലോസും ‘മൂപ്പന്മാരെല്ലാവരും’ കൂടിവന്ന ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചത് അദ്ദേഹമായിരുന്നിരിക്കാം.
ആയിരക്കണക്കിന്: അക്ഷ. “പതിനായിരക്കണക്കിന്.” ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “പതിനായിരത്തിന്റെ കൂട്ടം” എന്നാണെങ്കിലും ക്ലിപ്തമല്ലാത്ത, വലിയൊരു സംഖ്യയെ കുറിക്കാനും ആ പദത്തിനാകും.
ഉപേക്ഷിക്കാൻ: അഥവാ “വിശ്വാസത്യാഗം കാണിക്കാൻ.” ഇവിടെ കാണുന്ന അപൊസ്റ്റാസിയ എന്ന ഗ്രീക്ക് നാമപദം വന്നിരിക്കുന്നത് അഫൈസ്റ്റെമി എന്ന ക്രിയാപദത്തിൽനിന്നാണ്. ആ ക്രിയാപദത്തിന്റെ അക്ഷരാർഥം “അകന്നു നിൽക്കുക” എന്നാണെങ്കിലും സന്ദർഭമനുസരിച്ച് അതിനെ, “വിട്ടുപോകുക; വിട്ടകലുക” എന്നൊക്കെ പരിഭാഷപ്പെടുത്താനാകും. (പ്രവൃ 19:9; 2തിമ 2:19) അപൊസ്റ്റാസിയ എന്ന നാമപദത്തിന്റെ അർഥം “ഉപേക്ഷിച്ചുപോകൽ, ധിക്കാരം” എന്നൊക്കെയാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെയും 2തെസ്സ 2:3-ലും മാത്രമേ അതു കാണുന്നുള്ളൂ. ഗ്രീക്കുസാഹിത്യത്തിൽ ഈ നാമപദം രാഷ്ട്രീയ കൂറുമാറ്റത്തെ കുറിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഗലീലക്കാരനായ യൂദാസിനെക്കുറിച്ച് പറയുന്ന പ്രവൃ 5:37-ൽ അതിന്റെ ക്രിയാപദം ഉപയോഗിച്ചിരിക്കുന്നതും ഇതേ അർഥത്തിലായിരിക്കാം. അവിടെ യൂദാസ് ‘കുറെ ആളുകളെ വശീകരിച്ച് (അഫൈസ്റ്റെമിയുടെ ഒരു രൂപം.) അയാളുടെ പക്ഷത്ത് ചേർത്തതിനെക്കുറിച്ചാണു’ പറയുന്നത്. ഉൽ 14:4-ൽ അതേ ക്രിയാപദം സെപ്റ്റുവജിന്റ് ഉപയോഗിച്ചിരിക്കുന്നതും അത്തരമൊരു രാഷ്ട്രീയകലാപത്തെ കുറിക്കാൻതന്നെയാണ്. ഇനി, യോശ 22:22; 2ദിന 29:19; യിര 2:19 എന്നീ വാക്യങ്ങളിൽ അപൊസ്റ്റാസിയ എന്ന നാമപദം സെപ്റ്റുവജിന്റ് ഉപയോഗിച്ചിരിക്കുന്നത് ‘എതിർപ്പ്,’ “അവിശ്വസ്തത” എന്നൊക്കെ അർഥമുള്ള എബ്രായ പദപ്രയോഗങ്ങൾ പരിഭാഷപ്പെടുത്താനാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മതപരമായ കൂറുമാറ്റത്തെ കുറിക്കാനാണ് അപൊസ്റ്റാസിയ എന്ന നാമപദം പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. സത്യാരാധനയും ദൈവസേവനവും ഉപേക്ഷിക്കുന്നതും ഒരിക്കൽ അംഗീകരിച്ചിരുന്ന കാര്യങ്ങൾ തള്ളിപ്പറയുന്നതും തത്ത്വങ്ങളും വിശ്വാസവും പൂർണമായി വിട്ടുകളയുന്നതും എല്ലാം അതിൽപ്പെടും.
ശ്വാസംമുട്ടി ചത്തത്: അഥവാ “രക്തം ഊറ്റിക്കളയാതെ കൊന്നവ.” സാധ്യതയനുസരിച്ച് ഈ നിയമം, താനേ ചത്ത മൃഗങ്ങളുടെയും മറ്റൊരു മൃഗം കടിച്ചുകീറിക്കൊന്ന മൃഗങ്ങളുടെയും കാര്യത്തിലും ബാധകമായിരുന്നു. ഈ രണ്ടു സാഹചര്യത്തിലും മൃഗത്തിന്റെ ശരീരത്തിൽനിന്ന് രക്തം ശരിയായി വാർന്നുപോകില്ലായിരുന്നു.—പുറ 22:31; ലേവ 17:15; ആവ 14:21.
ലൈംഗിക അധാർമികത: ഗ്രീക്കുപദമായ പോർണിയയ്ക്ക്, ബൈബിൾ കുറ്റം വിധിക്കുന്ന എല്ലാ തരം ലൈംഗികപ്രവൃത്തികളെയും കുറിക്കുന്ന വിശാലമായ അർഥമാണുള്ളത്. അതിൽ വ്യഭിചാരം, വേശ്യാവൃത്തി, അവിവാഹിതർ തമ്മിലുള്ള ലൈംഗികബന്ധം, സ്വവർഗലൈംഗികതയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ, മൃഗവേഴ്ച എന്നിവയെല്ലാം ഉൾപ്പെടുന്നു.—പദാവലി കാണുക.
ശ്വാസംമുട്ടി ചത്തത്: പ്രവൃ 15:20-ന്റെ പഠനക്കുറിപ്പു കാണുക.
ലൈംഗിക അധാർമികത: പ്രവൃ 15:20-ന്റെ പഠനക്കുറിപ്പു കാണുക.
സൈന്യാധിപൻ: ഖിലിയാർഖോസ് (സഹസ്രാധിപൻ) എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “ആയിരത്തിന്റെ (അതായത്, ആയിരം പടയാളികളുടെ) അധിപൻ” എന്നാണ്. അത് ഒരു റോമൻ സൈന്യാധിപനെ കുറിക്കുന്ന പദപ്രയോഗമായിരുന്നു. ഒരു റോമൻ ലഗ്യോനിൽ അത്തരം ആറു സൈന്യാധിപന്മാർ ഉണ്ടായിരുന്നു. എന്നാൽ ഒരു റോമൻ ലഗ്യോനിലെ ആറു സൈനികഗണങ്ങൾ ഓരോന്നും സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനു പകരം അവയിൽ ഓരോന്നിന്റെയും സൈന്യാധിപൻ ഊഴംവെച്ച് നിശ്ചിതകാലത്തേക്ക് ഒരു ലഗ്യോനെ മുഴുവനും നിയന്ത്രിക്കുന്നതായിരുന്നു രീതി. ഈ കാലയളവ് ആറു സൈന്യാധിപന്മാർക്കും തുല്യമായാണു വീതിച്ചിരുന്നത്. ഇത്തരം ഒരു സൈന്യാധിപന്, ശതാധിപന്മാരെ നാമനിർദേശം ചെയ്യുന്നതും നിയമിക്കുന്നതും പോലുള്ള വലിയ അധികാരങ്ങളുണ്ടായിരുന്നു. ഇനി ഈ പദം, ഉന്നതപദവിയിലുള്ള മറ്റു സൈനികോദ്യോഗസ്ഥരെ കുറിക്കാനും പൊതുവേ ഉപയോഗിച്ചിരുന്നു. യേശുവിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ പടയാളികളോടൊപ്പം ഒരു റോമൻ സൈന്യാധിപനുമുണ്ടായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
സൈന്യാധിപൻ: ഖിലിയാർഖോസ് (സഹസ്രാധിപൻ) എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “ആയിരത്തിന്റെ (അതായത്, ആയിരം പടയാളികളുടെ) അധിപൻ” എന്നാണ്. അത് ഒരു റോമൻ സൈന്യാധിപനെ കുറിക്കുന്ന പദപ്രയോഗമായിരുന്നു. (യോഹ 18:12-ന്റെ പഠനക്കുറിപ്പു കാണുക.) ഏതാണ്ട് എ.ഡി. 56-ൽ യരുശലേമിലെ കാവൽസേനാകേന്ദ്രത്തിന്റെ അധിപൻ ക്ലൗദ്യൊസ് ലുസിയാസ് ആയിരുന്നു. (പ്രവൃ 23:22, 26) പ്രവൃത്തികൾ 21 മുതൽ 24 വരെയുള്ള അധ്യായങ്ങളിൽ വിവരിച്ചിരിക്കുന്നതുപോലെ അദ്ദേഹമാണു തെരുവിലെ ജനക്കൂട്ടത്തിൽനിന്നും സൻഹെദ്രിനിലുണ്ടായ ലഹളയിൽനിന്നും പൗലോസിനെ സംരക്ഷിച്ചത്. ഇനി, പൗലോസിനെ കൈസര്യയിലേക്കു രഹസ്യമായി കൊണ്ടുപോയപ്പോൾ വസ്തുതകൾ വിശദീകരിച്ചുകൊണ്ട് ഗവർണറായ ഫേലിക്സിനു കത്ത് അയച്ചതും അദ്ദേഹമായിരുന്നു.
സൈനികോദ്യോഗസ്ഥർ: അഥവാ “ശതാധിപന്മാർ.” റോമൻ സൈന്യത്തിലെ ഏകദേശം 100 പടയാളികളുടെ മേധാവിയായിരുന്നു ശതാധിപൻ.
പടയാളികളുടെ താമസസ്ഥലം: അതായത് യരുശലേമിലെ അന്റോണിയ ഗോപുരത്തിൽ, അഥവാ കോട്ടയിൽ, സ്ഥിതി ചെയ്തിരുന്ന റോമൻ സൈനികകേന്ദ്രം. ദേവാലയമുറ്റത്തിന്റെ വടക്കുപടിഞ്ഞാറേ മൂലയിലായിരുന്നു ഈ കോട്ടയുടെ സ്ഥാനം. അവിടെ നിന്നാൽ ദേവാലയപരിസരം മുഴുവൻ കാണാമായിരുന്നു. നെഹമ്യ മുമ്പ് നിർമിച്ച “ദേവാലയത്തിന്റെ കോട്ടയുടെ” (നെഹ 2:8) സ്ഥാനത്തായിരിക്കാം ഇതു സ്ഥിതി ചെയ്തിരുന്നത്. മഹാനായ ഹെരോദ് ധാരാളം പണം മുടക്കി, വിപുലമായ രീതിയിൽ അതിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയും പ്രതിരോധസംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. റോമൻ സൈന്യാധിപനായിരുന്ന മാർക്ക് ആന്റണിയുടെ ബഹുമാനാർഥമാണു ഹെരോദ് അതിന് അന്റോണിയ എന്ന പേര് നൽകിയത്. ഹെരോദിന്റെ കാലത്തിനു മുമ്പ് ഈ കോട്ടയുടെ പ്രധാനോദ്ദേശ്യം വടക്കുനിന്നുള്ള ആക്രമണങ്ങളിൽനിന്ന് സംരക്ഷണമേകുക എന്നതായിരുന്നു. എന്നാൽ പിൽക്കാലത്ത് ഇതു പ്രധാനമായും, ജൂതന്മാരെ വരുതിയിൽ നിറുത്താനും ദേവാലയപരിസരത്ത് ക്രമസമാധാനം ഉറപ്പുവരുത്താനും ഉള്ള ഒരു കേന്ദ്രമായി മാറി. അന്റോണിയ കോട്ടയും ദേവാലയപരിസരവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഇടനാഴിയുണ്ടായിരുന്നതുകൊണ്ട് [ജോസീഫസ്, യഹൂദപുരാവൃത്തങ്ങൾ XV, (ഇംഗ്ലീഷ്) 424 (xi, 7)] ആ കാവൽസേനാകേന്ദ്രത്തിലെ പടയാളികൾക്കു ദേവാലയപരിസരത്തേക്ക് എളുപ്പം എത്താനാകുമായിരുന്നു. പൗലോസിനെ ജനക്കൂട്ടത്തിന്റെ കൈയിൽനിന്ന് രക്ഷിക്കാൻ പടയാളികൾക്കു സാധിച്ചത് അതുകൊണ്ടായിരിക്കാം.—പ്രവൃ 21:31, 32; അന്റോണിയ കോട്ടയുടെ സ്ഥാനം അറിയാൻ അനു. ബി11 കാണുക.
എബ്രായ ഭാഷ: ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ദൈവപ്രചോദിതരായ ബൈബിളെഴുത്തുകാർ, ജൂതന്മാർ സംസാരിച്ചിരുന്ന ഭാഷയെയും (യോഹ 19:13, 17, 20; പ്രവൃ 21:40; 22:2; വെളി 9:11; 16:16) പുനരുത്ഥാനം പ്രാപിച്ച്, മഹത്ത്വീകരിക്കപ്പെട്ട യേശു തർസൊസിലെ ശൗലിനോടു സംസാരിച്ച ഭാഷയെയും (പ്രവൃ 26:14, 15) “എബ്രായ ഭാഷ” എന്നു വിളിച്ചിരിക്കുന്നതായി കാണാം. ഇനി, പ്രവൃ 6:1-ൽ ‘എബ്രായ ഭാഷ സംസാരിക്കുന്ന ജൂതന്മാരെ’ ‘ഗ്രീക്കു ഭാഷ സംസാരിക്കുന്ന ജൂതന്മാരിൽനിന്ന്’ വേർതിരിച്ചുകാണിച്ചിട്ടുമുണ്ട്. ഈ തിരുവെഴുത്തുഭാഗങ്ങളിൽ കാണുന്ന പദപ്രയോഗത്തെ “എബ്രായ ഭാഷ” എന്നല്ല “അരമായ ഭാഷ” എന്നാണു പരിഭാഷപ്പെടുത്തേണ്ടതെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നെങ്കിലും അതു വാസ്തവത്തിൽ എബ്രായ ഭാഷയെത്തന്നെയാണു കുറിക്കുന്നതെന്നു വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ട്. ഉദാഹരണത്തിന്, യരുശലേംകാരോടു പൗലോസ് “എബ്രായ ഭാഷയിൽ” സംസാരിച്ചതായി വൈദ്യനായ ലൂക്കോസ് പറയുന്ന ഭാഗമെടുക്കുക. ആ യരുശലേംകാർ ഉത്സാഹത്തോടെ പഠിച്ചിരുന്ന മോശൈകനിയമം എബ്രായ ഭാഷയിലുള്ളതായിരുന്നു. ഇനി ചാവുകടൽ ചുരുളുകളുടെ ഭാഗമായ അനേകം ശകലങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും ഭൂരിഭാഗവും (ഇതിൽ ബൈബിൾഭാഗങ്ങളും അല്ലാത്തവയും ഉണ്ട്.) എബ്രായ ഭാഷയിലാണ്. ആളുകൾ പൊതുവേ ഉപയോഗിച്ചിരുന്ന ഒരു ഭാഷയായിരുന്നു എബ്രായയെന്ന് ഇതു സൂചിപ്പിക്കുന്നു. ചാവുകടൽ ചുരുളുകളിൽ അരമായ ഭാഷയിലുള്ള ഏതാനും ചില ശകലങ്ങളുമുണ്ട്. എബ്രായ ഭാഷയ്ക്കു പുറമേ അരമായ ഭാഷയും ആളുകൾ ഉപയോഗിച്ചിരുന്നെന്നാണ് ഇതു സൂചിപ്പിക്കുന്നത്. അതുകൊണ്ട് “എബ്രായ ഭാഷ” എന്നു പറഞ്ഞപ്പോൾ ബൈബിളെഴുത്തുകാർ ഉദ്ദേശിച്ചത് അരമായ ഭാഷ (അഥവാ സിറിയൻ ഭാഷ) ആയിരിക്കാൻ തീരെ സാധ്യതയില്ല. (പ്രവൃ 21:40; 22:2; പ്രവൃ 26:14 താരതമ്യം ചെയ്യുക.) എബ്രായതിരുവെഴുത്തുകളിലും ‘അരമായ ഭാഷയെയും’ ‘ജൂതന്മാരുടെ ഭാഷയെയും’ രണ്ടായി പറഞ്ഞിരിക്കുന്നതായി കാണാം. (2രാജ 18:26) 2രാജ 18-ാം അധ്യായത്തിലെ ആ ബൈബിൾഭാഗത്തെക്കുറിച്ച് വിവരിക്കുമ്പോൾ ഒന്നാം നൂറ്റാണ്ടിലെ ജൂത ചരിത്രകാരനായ ജോസീഫസും “അരമായ,” “എബ്രായ” ഭാഷകളെ രണ്ടായിട്ടാണു പറഞ്ഞിരിക്കുന്നത്. (യഹൂദപുരാവൃത്തങ്ങൾ (ഇംഗ്ലീഷ്), X, 8 [i, 2]) എബ്രായയിലുള്ള ചില പദങ്ങളോടു സമാനമായ പദങ്ങൾ അരമായയിലുമുണ്ട് എന്നതു ശരിയാണ്. കൂടാതെ, സാധ്യതയനുസരിച്ച് അരമായയിൽനിന്ന് എബ്രായയിലേക്കു കടമെടുത്ത ചില പദങ്ങളുമുണ്ട്. പക്ഷേ ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ എഴുത്തുകാർ “എബ്രായ ഭാഷ” എന്നു പറഞ്ഞത് അരമായ ഭാഷയെ ഉദ്ദേശിച്ചാണെന്നു ചിന്തിക്കാൻ ഒരു ന്യായവുമില്ല.
എബ്രായ ഭാഷയിൽ: യോഹ 5:2-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം

“ഫിലിപ്പോസ് എന്ന സുവിശേഷകന്റെ” തീക്ഷ്ണമായ പ്രവർത്തനത്തിന്റെ ചില വിശദാംശങ്ങൾ ബൈബിളിലുണ്ട്. (പ്രവൃ 21:8) യരുശലേമിലെ ഗ്രീക്കുഭാഷക്കാരായ ശിഷ്യന്മാർക്കും എബ്രായഭാഷക്കാരായ ശിഷ്യന്മാർക്കും ഭക്ഷണം വിതരണം ചെയ്തിരുന്ന ‘സത്പേരുള്ള ഏഴു പുരുഷന്മാരിൽ’ ഒരാളായിരുന്നു അദ്ദേഹം. (പ്രവൃ 6:1-6) സ്തെഫാനൊസിന്റെ മരണശേഷം ‘അപ്പോസ്തലന്മാർ ഒഴികെ എല്ലാവരും ചിതറിപ്പോയപ്പോൾ’ ഫിലിപ്പോസ് ശമര്യയിലേക്കു പോയി. അവിടെ അദ്ദേഹം സന്തോഷവാർത്ത പ്രസംഗിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. (പ്രവൃ 8:1, 4-7) പിന്നീട് യഹോവയുടെ ദൂതൻ ഫിലിപ്പോസിനോട്, യരുശലേമിൽനിന്ന് ഗസ്സയിലേക്കു പോകുന്ന, മരുപ്രദേശത്തുകൂടെയുള്ള വഴിയിലേക്കു ചെല്ലാൻ പറഞ്ഞു. (പ്രവൃ 8:26) ആ വഴിയിൽവെച്ച് എത്യോപ്യക്കാരനായ ഒരു ഷണ്ഡനെ കണ്ട ഫിലിപ്പോസ് അദ്ദേഹത്തെ സന്തോഷവാർത്ത അറിയിച്ചു. (പ്രവൃ 8:27-38) തുടർന്ന് യഹോവയുടെ ആത്മാവ് ഫിലിപ്പോസിനെ അവിടെനിന്ന് കൊണ്ടുപോകുകയും (പ്രവൃ 8:39) അദ്ദേഹം അസ്തോദിലും തീരപ്രദേശത്തുള്ള മറ്റു നഗരങ്ങളിലും പ്രസംഗിച്ചുകൊണ്ട് കൈസര്യയിൽ എത്തിച്ചേരുകയും ചെയ്തു. (പ്രവൃ 8:40) വർഷങ്ങൾക്കു ശേഷം ലൂക്കോസും പൗലോസും കൈസര്യയിൽ ഫിലിപ്പോസിന്റെ വീട്ടിൽ താമസിച്ചതായി രേഖയുണ്ട്. ആ സമയത്ത് ഫിലിപ്പോസിന്, ‘പ്രവചിക്കുന്നവരും’ ‘അവിവാഹിതരും ആയ നാലു പെൺമക്കളുണ്ടായിരുന്നു.’—പ്രവൃ 21:8, 9.
1. യരുശലേം: കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കുന്നു.—പ്രവൃ 6:5
2. ശമര്യ: സന്തോഷവാർത്ത പ്രസംഗിക്കുന്നു.—പ്രവൃ 8:5
3. മരുപ്രദേശത്തുകൂടെ ഗസ്സയിലേക്കു പോകുന്ന വഴി: എത്യോപ്യക്കാരൻ ഷണ്ഡനു തിരുവെഴുത്തുകൾ വിശദീകരിച്ചുകൊടുക്കുന്നു, അദ്ദേഹത്തെ സ്നാനപ്പെടുത്തുന്നു.—പ്രവൃ 8:26-39
4. തീരപ്രദേശം: എല്ലാ നഗരങ്ങളിലും സന്തോഷവാർത്ത അറിയിക്കുന്നു.—പ്രവൃ 8:40
5. കൈസര്യ: ഫിലിപ്പോസ് പൗലോസിനെ വീട്ടിൽ സ്വീകരിക്കുന്നു.—പ്രവൃ 21:8, 9

ശൗലിന്റെ (പിന്നീട്, അപ്പോസ്തലനായ പൗലോസ് എന്ന് അറിയപ്പെട്ടു.) ജന്മസ്ഥലമായിരുന്നു തർസൊസ്. ഏഷ്യാമൈനറിന്റെ തെക്കുകിഴക്കൻ കോണിലുള്ള കിലിക്യ പ്രദേശത്തെ ഒരു പ്രധാനനഗരമായിരുന്ന ഇത് ഇപ്പോൾ തുർക്കിയുടെ ഭാഗമാണ്. (പ്രവൃ 9:11; 22:3) തർസൊസ് അതിസമ്പന്നമായ ഒരു വലിയ വ്യാപാരനഗരമായിരുന്നു. റ്റോറസ് മലനിരകളിലൂടെയും ‘സിലിഷ്യൻ കവാടങ്ങൾ’ എന്ന് അറിയപ്പെട്ടിരുന്ന മലയിടുക്കിലൂടെയും (ഈ മലയിടുക്കിൽ, പാറ വെട്ടിയുണ്ടാക്കിയ ഒരു പാതയുണ്ടായിരുന്നു.) കടന്നുപോയിരുന്ന ഒരു പ്രമുഖ, കിഴക്കുപടിഞ്ഞാറൻ വാണിജ്യപാതയ്ക്ക് അടുത്തായിരുന്നതുകൊണ്ടുതന്നെ ഇതിന്റെ സ്ഥാനം വളരെ തന്ത്രപ്രധാനമായിരുന്നു. സിഡ്നസ് നദി മെഡിറ്ററേനിയൻ കടലിൽ പതിക്കുന്നിടത്ത് ഉണ്ടായിരുന്ന തുറമുഖത്തിന്റെ നിയന്ത്രണവും ഈ നഗരത്തിനായിരുന്നു. ഗ്രീക്ക് സംസ്കാരത്തിന്റെ കേന്ദ്രമായിരുന്ന തർസൊസിൽ ധാരാളം ജൂതന്മാർ താമസിച്ചിരുന്നു. ഇന്നും തർസൊസ് എന്ന പേരിൽത്തന്നെ അറിയപ്പെടുന്ന ആ സ്ഥലത്തെ പുരാതന നാശാവശിഷ്ടങ്ങളാണ് ഈ ഫോട്ടോയിൽ കാണിച്ചിരിക്കുന്നത്. സിഡ്നസ് നദി മെഡിറ്ററേനിയൽ കടലിൽ പതിക്കുന്നിടത്തുനിന്ന് ഏതാണ്ട് 16 കി.മീ. മാറിയാണ് അതു സ്ഥിതി ചെയ്യുന്നത്. മാർക്ക് ആന്റണിയും ക്ലിയോപാട്രയും ജൂലിയസ് സീസറും പോലുള്ള പല പ്രമുഖവ്യക്തികളും ചില ചക്രവർത്തിമാരും തർസൊസ് സന്ദർശിച്ചതായി രേഖയുണ്ട്. റോമൻ രാജ്യതന്ത്രജ്ഞനും എഴുത്തുകാരനും ആയ സിസറോ ബി.സി. 51 മുതൽ ബി.സി. 50 വരെ ആ നഗരത്തിന്റെ ഗവർണറായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ഒരു പ്രമുഖ വിദ്യാഭ്യാസകേന്ദ്രമായിരുന്ന ഈ നഗരം അക്കാര്യത്തിൽ ആതൻസിനെയും അലക്സാൻഡ്രിയയെയും പോലും കടത്തിവെട്ടിയതായി ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞനായ സ്ട്രെബോ രേഖപ്പെടുത്തിയിട്ടുണ്ട്. പൗലോസ് തർസൊസിനെ ഒരു ‘പ്രധാനനഗരം’ എന്നു വിളിച്ചതിൽ അതിശയിക്കാനില്ല.—പ്രവൃ 21:39.