അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ 15:1-41

15  യഹൂദ്യയിൽനിന്ന്‌ ചിലർ വന്ന്‌, “മോശയുടെ നിയമമനുസരിച്ച്‌ പരിച്ഛേദനയേറ്റില്ലെങ്കിൽ*+ നിങ്ങൾക്കു രക്ഷ കിട്ടില്ല” എന്നു സഹോദരന്മാരെ പഠിപ്പിക്കാൻതുടങ്ങി. 2  പൗലോസും ബർന്നബാസും അവരോടു വിയോജിക്കുകയും അതിനെക്കുറിച്ച്‌ കാര്യമായി തർക്കിക്കുകയും ചെയ്‌തു. പൗലോസും ബർന്നബാസും മറ്റു ചിലരും ഈ പ്രശ്‌നവുമായി യരുശലേമിൽ അപ്പോസ്‌തലന്മാരുടെയും മൂപ്പന്മാരുടെയും അടുത്ത്‌ പോകണമെന്ന്‌ അവർ തീരുമാനിച്ചു.+ 3  സഭയിലുള്ളവർ അവരോടൊപ്പം അൽപ്പദൂരം ചെന്ന്‌ അവരെ യാത്രയാക്കി. ഫൊയ്‌നിക്യയിലൂടെയും+ ശമര്യയിലൂടെയും പോകുംവഴി, അവർ അവിടെയുള്ള സഹോദരന്മാരോടു ജനതകളിൽപ്പെട്ടവരുടെ പരിവർത്തനത്തെക്കുറിച്ച്‌ വിവരിച്ചു; എല്ലാവർക്കും വലിയ സന്തോഷമായി. 4  അവർ യരുശലേമിൽ എത്തിയപ്പോൾ സഭയും അപ്പോസ്‌തലന്മാരും മൂപ്പന്മാരും അവരെ സന്തോഷത്തോടെ സ്വീകരിച്ചു. ദൈവം തങ്ങളിലൂടെ ചെയ്‌ത കാര്യങ്ങളെല്ലാം അവർ അവരെ അറിയിച്ചു.+ 5  എന്നാൽ പരീശഗണത്തിൽനിന്ന്‌ വിശ്വാസികളായിത്തീർന്ന ചിലർ ഇരുന്നിടത്തുനിന്ന്‌ എഴുന്നേറ്റ്‌, “ജൂതരല്ലാത്ത വിശ്വാസികളെ പരിച്ഛേദന ചെയ്യിപ്പിക്കുകയും മോശയുടെ നിയമം ആചരിക്കാൻ അവരോടു കല്‌പിക്കുകയും വേണം”+ എന്നു പറഞ്ഞു. 6  അതുകൊണ്ട്‌ ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ അപ്പോസ്‌തലന്മാരും മൂപ്പന്മാരും കൂടിവന്നു. 7  ഏറെ നേരത്തെ ചൂടുപിടിച്ച ചർച്ചകൾക്കു ശേഷം പത്രോസ്‌ എഴുന്നേറ്റ്‌ അവരോടു പറഞ്ഞു: “സഹോദരന്മാരേ, ജനതകളിൽപ്പെട്ടവരോടു സന്തോഷവാർത്ത അറിയിക്കാനും അങ്ങനെ അവർ വിശ്വാസികളായിത്തീരാനും വേണ്ടി കുറെ നാൾ മുമ്പ്‌ ദൈവം എന്നെ നിങ്ങൾക്കിടയിൽനിന്ന്‌ തിരഞ്ഞെടുത്ത കാര്യം നിങ്ങൾക്ക്‌ അറിയാമല്ലോ.+ 8  ഹൃദയങ്ങളെ അറിയുന്ന ദൈവം,+ നമുക്കു തന്നതുപോലെതന്നെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തു.+ അങ്ങനെ അവരെയും അംഗീകരിച്ചെന്നു തെളിവ്‌ നൽകി. 9  നമുക്കും അവർക്കും തമ്മിൽ ദൈവം ഒരു വ്യത്യാസവും കല്‌പിച്ചിട്ടില്ല.+ അവരുടെ വിശ്വാസം കാരണം അവരുടെ ഹൃദയങ്ങളെ ദൈവം ശുദ്ധീകരിച്ചിരിക്കുന്നു.+ 10  അതുകൊണ്ട്‌ നമ്മുടെ പൂർവികർക്കോ നമുക്കോ ചുമക്കാൻ കഴിയാതിരുന്ന+ ഒരു നുകം+ ശിഷ്യന്മാരുടെ കഴുത്തിൽ വെച്ചുകെട്ടി നിങ്ങൾ ദൈവത്തെ പരീക്ഷിക്കുന്നത്‌ എന്തിനാണ്‌? 11  കർത്താവായ യേശുവിന്റെ അനർഹദയയാൽ+ അവർക്കു രക്ഷ ലഭിക്കുന്നതുപോലെതന്നെയാണു നമുക്കും രക്ഷ+ ലഭിക്കുന്നതെന്നു നമ്മൾ വിശ്വസിക്കുന്നു.” 12  അപ്പോൾ, കൂടിവന്നവരെല്ലാം നിശ്ശബ്ദരായി. ബർന്നബാസും പൗലോസും ദൈവം തങ്ങളിലൂടെ ജനതകൾക്കിടയിൽ ചെയ്‌ത പല അടയാളങ്ങളും അത്ഭുതങ്ങളും വിവരിച്ചപ്പോൾ അവർ ശ്രദ്ധിച്ചുകേട്ടു. 13  അവർ സംസാരിച്ചുതീർന്നപ്പോൾ യാക്കോബ്‌+ പറഞ്ഞു: “സഹോദരന്മാരേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക.+ 14  ജനതകളിൽപ്പെട്ടവരിൽനിന്ന്‌ തന്റെ പേരിനായി ഒരു ജനത്തെ എടുക്കാൻ+ ദൈവം ആദ്യമായി അവരിലേക്കു ശ്രദ്ധതിരിച്ചതിനെക്കുറിച്ച്‌ ശിമ്യോൻ+ നന്നായി വിവരിച്ചല്ലോ. 15  പ്രവാചകപുസ്‌തകങ്ങളിൽ എഴുതിയിരിക്കുന്ന കാര്യങ്ങളും ഇതിനോടു യോജിക്കുന്നു: 16  ‘ഇതിനു ശേഷം ഞാൻ മടങ്ങിവന്ന്‌ ദാവീദിന്റെ വീണുകിടക്കുന്ന കൂടാരം വീണ്ടും ഉയർത്തും. നശിച്ചുകിടക്കുന്ന ആ കൂടാരം പുനർനിർമിച്ച്‌ ഞാൻ പണ്ടത്തെപ്പോലെയാക്കും. 17  അങ്ങനെ ജനത്തിൽ ബാക്കിയുള്ളവർ എല്ലാ ജനതകളിലുംപെട്ടവരോടൊപ്പം, അതായത്‌ എന്റെ നാമത്തിൽ അറിയപ്പെടുന്ന ആളുകളോടൊപ്പം, എന്നെ ആത്മാർഥമായി അന്വേഷിക്കും എന്ന്‌ യഹോവ പറയുന്നു.+ 18  താൻ പണ്ടേ+ നിശ്ചയിച്ചിട്ടുള്ളതൊക്കെ നിവർത്തിക്കുന്ന ദൈവമാണ്‌ യഹോവ.’ 19  അതുകൊണ്ട്‌ ജനതകളിൽനിന്ന്‌ ദൈവത്തിലേക്കു തിരിയുന്നവരെ ബുദ്ധിമുട്ടിക്കരുത്‌ എന്നാണ്‌ എന്റെ അഭിപ്രായം.+ 20  പക്ഷേ വിഗ്രഹങ്ങളാൽ മലിനമായത്‌,+ ലൈംഗിക അധാർമികത,+ ശ്വാസംമുട്ടി ചത്തത്‌, രക്തം+ എന്നിവ ഒഴിവാക്കാൻ അവർക്ക്‌ എഴുതണം. 21  കാലങ്ങളായി* മോശയുടെ പുസ്‌തകങ്ങൾ ശബത്തുതോറും സിനഗോഗുകളിൽ വായിക്കുകയും അങ്ങനെ നഗരംതോറും അതു പ്രസംഗിക്കപ്പെടുകയും ചെയ്യുന്നതാണല്ലോ.”+ 22  പിന്നെ, തങ്ങൾക്കിടയിൽനിന്ന്‌ ചിലരെ തിരഞ്ഞെടുത്ത്‌ പൗലോസിനോടും ബർന്നബാസിനോടും ഒപ്പം അന്ത്യോക്യയിലേക്ക്‌ അയയ്‌ക്കാൻ അപ്പോസ്‌തലന്മാരും മൂപ്പന്മാരും സഭ മുഴുവനും തീരുമാനിച്ചു. അങ്ങനെ അവർ സഹോദരങ്ങൾക്കിടയിൽ നേതൃത്വം വഹിച്ചിരുന്ന, ബർശബാസ്‌ എന്ന്‌ അറിയപ്പെട്ടിരുന്ന യൂദാസിനെയും ശീലാസിനെയും+ അയച്ചു. 23  അവർ ഇങ്ങനെ ഒരു എഴുത്തും അവരുടെ കൈയിൽ കൊടുത്തയച്ചു: “അപ്പോസ്‌തലന്മാരും മൂപ്പന്മാരും ആയ നിങ്ങളുടെ സഹോദരന്മാർ അന്ത്യോക്യ,+ സിറിയ, കിലിക്യ എന്നിവിടങ്ങളിലുള്ള ജനതകളിൽപ്പെട്ട സഹോദരന്മാർക്ക്‌ എഴുതുന്നത്‌: പ്രിയ സഹോദരങ്ങളേ, 24  ഞങ്ങൾക്കിടയിൽനിന്നുള്ള ചിലർ പലതും പറഞ്ഞ്‌ നിങ്ങളെ വിഷമിപ്പിക്കുകയും+ നിങ്ങളുടെ മനസ്സു മാറ്റാൻ ശ്രമിക്കുകയും ചെയ്‌തതായി ഞങ്ങൾ കേട്ടു. അങ്ങനെ ചെയ്യാൻ ഞങ്ങൾ അവർക്ക്‌ അധികാരം കൊടുത്തിട്ടില്ല. 25  അതുകൊണ്ട്‌ ചിലരെ തിരഞ്ഞെടുത്ത്‌ അവരെ, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പേരിനുവേണ്ടി സ്വന്തം ജീവൻ വിട്ടുകൊടുത്തവരായ 26  നമ്മുടെ പ്രിയപ്പെട്ട ബർന്നബാസിനോടും പൗലോസിനോടും കൂടെ+ നിങ്ങളുടെ അടുത്തേക്ക്‌ അയയ്‌ക്കാൻ ഞങ്ങൾ ഒറ്റക്കെട്ടായി തീരുമാനിച്ചിരിക്കുന്നു. 27  ഞങ്ങൾ യൂദാസിനെയും ശീലാസിനെയും ആണ്‌ അയയ്‌ക്കുന്നത്‌. അവർ വന്ന്‌ ഈ കാര്യങ്ങൾ നിങ്ങളോടു നേരിട്ട്‌ പറയുകയും ചെയ്യും.+ 28  നിങ്ങളെ കൂടുതൽ ഭാരപ്പെടുത്തരുതെന്നു പരിശുദ്ധാത്മാവിനും+ ഞങ്ങൾക്കും തോന്നിയതുകൊണ്ട്‌ പിൻവരുന്ന പ്രധാനകാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക: 29  വിഗ്രഹങ്ങൾക്ക്‌ അർപ്പിച്ചവ,+ രക്തം,+ ശ്വാസംമുട്ടി ചത്തത്‌,+ ലൈംഗിക അധാർമികത+ എന്നിവ ഒഴിവാക്കുക. ഈ കാര്യങ്ങളിൽനിന്ന്‌ അകന്നിരുന്നാൽ നിങ്ങൾക്കു നല്ലതു വരും. നിങ്ങൾ എല്ലാവരും സുഖമായിരിക്കട്ടെ എന്ന്‌ ആശംസിക്കുന്നു!” 30  അങ്ങനെ അവർ അന്ത്യോക്യയിലേക്കു പോയി. അവിടെ ചെന്ന്‌ ശിഷ്യന്മാരെ മുഴുവൻ കൂട്ടിവരുത്തി അവർക്കു കത്തു കൈമാറി. 31  അതു വായിച്ച്‌ പ്രോത്സാഹനം ലഭിച്ച ശിഷ്യന്മാർ അതിയായി സന്തോഷിച്ചു. 32  പ്രവാചകന്മാർകൂടെയായിരുന്ന യൂദാസും ശീലാസും പല പ്രസംഗങ്ങൾ നടത്തി സഹോദരന്മാരെ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്‌തു.+ 33  കുറച്ച്‌ നാൾ അവർ അവിടെ തങ്ങി. പിന്നെ സഹോദരന്മാർ യാത്രാമംഗളങ്ങൾ* നേർന്ന്‌ അവരെ തിരികെ യരുശലേമിലേക്കു യാത്രയയച്ചു. 34  —— 35  എന്നാൽ പൗലോസും ബർന്നബാസും അന്ത്യോക്യയിൽ താമസിച്ച്‌ പഠിപ്പിക്കുകയും മറ്റു പലരോടുമൊപ്പം യഹോവയുടെ വചനത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. 36  കുറച്ച്‌ ദിവസങ്ങൾക്കു ശേഷം പൗലോസ്‌ ബർന്നബാസിനോട്‌, “വരൂ, നമ്മൾ യഹോവയുടെ വചനം അറിയിച്ച നഗരങ്ങളിലെല്ലാം മടങ്ങിച്ചെന്ന്‌* സഹോദരന്മാർ എങ്ങനെയിരിക്കുന്നെന്ന്‌ അന്വേഷിക്കാം”+ എന്നു പറഞ്ഞു. 37  മർക്കോസ്‌ എന്ന്‌ അറിയപ്പെട്ടിരുന്ന യോഹന്നാനെയും+ കൂടെക്കൊണ്ടുപോകണമെന്നു ബർന്നബാസ്‌ നിർബന്ധം പിടിച്ചു. 38  പക്ഷേ പംഫുല്യയിൽവെച്ച്‌ അവരെ വിട്ട്‌ പോകുകയും പ്രവർത്തനത്തിൽ പങ്കുചേരാതിരിക്കുകയും ചെയ്‌ത മർക്കോസിനെ കൂടെക്കൊണ്ടുപോകാൻ പൗലോസിനു താത്‌പര്യമില്ലായിരുന്നു.+ 39  ഇതിന്റെ പേരിൽ അവർ തമ്മിൽ വലിയൊരു വഴക്ക്‌ ഉണ്ടായി. ഒടുവിൽ രണ്ടു പേരും രണ്ടു വഴിക്കു പോയി. ബർന്നബാസ്‌+ മർക്കോസിനെയും കൂട്ടി സൈപ്രസിലേക്കു കപ്പൽ കയറി. 40  പൗലോസ്‌ ശീലാസിനെയും കൂട്ടി യാത്ര തിരിച്ചു. സഹോദരന്മാർ പൗലോസിനെ യഹോവയുടെ കൈയിൽ ഭരമേൽപ്പിച്ച്‌ യാത്രയാക്കി.+ 41  പൗലോസ്‌ സിറിയയിലൂടെയും കിലിക്യയിലൂടെയും സഞ്ചരിച്ച്‌ സഭകളെ ശക്തിപ്പെടുത്തി.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “തലമുറകളായി.”
അഥവാ “സമാധാനം.”
മറ്റൊരു സാധ്യത “നഗരങ്ങളിലെല്ലാം എങ്ങനെയും മടങ്ങിച്ചെന്ന്‌.”

പഠനക്കുറിപ്പുകൾ

പ്രശ്‌നം: അഥവാ “തർക്കം.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന റ്റ്‌സേറ്റേമാ എന്ന ഗ്രീക്കുപദം, വിവാദപരമായ ഒരു ചോദ്യത്തെയോ ഒരു പ്രത്യേക തർക്കവിഷയത്തെയോ ആണ്‌ മിക്കപ്പോഴും കുറിക്കുന്നത്‌. “അന്വേഷിക്കുക” എന്ന്‌ അർഥമുള്ള ഒരു ഗ്രീക്കുപദത്തോടു (റ്റ്‌സേറ്റേഓ) ബന്ധമുള്ള വാക്കാണ്‌ ഇത്‌.—പ്രവൃ 15:7-ന്റെ പഠനക്കുറിപ്പു കാണുക.

മൂപ്പന്മാർ: അക്ഷ. “പ്രായമേറിയ പുരുഷന്മാർ.” ഇവിടെ പ്രെസ്‌ബൂറ്റെറൊസ്‌ എന്ന ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്നത്‌ ആദ്യകാല ക്രിസ്‌തീയസഭയിൽ ഉത്തരവാദിത്വസ്ഥാനങ്ങളിൽ ഉണ്ടായിരുന്നവരെ കുറിക്കാനാണ്‌. പരിച്ഛേദന സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാനായി പൗലോസും ബർന്നബാസും സിറിയയിലെ അന്ത്യോക്യയിൽനിന്നുള്ള മറ്റു ചില സഹോദരന്മാരും ചെന്നത്‌ അപ്പോസ്‌തലന്മാരുടെയും യരുശലേം സഭയിലെ മൂപ്പന്മാരുടെയും അടുത്തേക്കാണ്‌. പുരാതന ഇസ്രായേൽ രാഷ്‌ട്രത്തിന്റെ ചുമതലകൾ വഹിക്കാൻ ദേശീയതലത്തിൽ മൂപ്പന്മാർ ഉണ്ടായിരുന്നതുപോലെ എ.ഡി. ഒന്നാം നൂറ്റാണ്ടിലെ എല്ലാ ക്രിസ്‌തീയസഭകൾക്കും മേൽനോട്ടം വഹിച്ചിരുന്നത്‌ അപ്പോസ്‌തലന്മാരും യരുശലേംസഭയിലെ മൂപ്പന്മാരും ചേർന്ന ഒരു ഭരണസംഘമാണെന്ന്‌ ഇതു സൂചിപ്പിക്കുന്നു. ആദ്യം ഭരണസംഘമായി സേവിച്ചത്‌ 12 അപ്പോസ്‌തലന്മാരായിരുന്നെങ്കിലും ഈ സമയമായപ്പോഴേക്കും ആ സംഘത്തിലുള്ളവരുടെ എണ്ണം വർധിച്ചിരുന്നു.—പ്രവൃ 1:21, 22, 26; മത്ത 16:21; പ്രവൃ 11:30 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

പരിവർത്തനം: ഇവിടെ കാണുന്ന എപിസ്‌റ്റ്രോഫെ എന്ന ഗ്രീക്കുപദം വന്നിരിക്കുന്നതു “തിരിയുക; തിരിച്ചുവരുക” എന്നൊക്കെ അർഥമുള്ള ഒരു ക്രിയയിൽനിന്നാണ്‌. (യോഹ 12:40; 21:20; പ്രവൃ 15:36) ആത്മീയാർഥത്തിൽ ആ പദത്തിന്‌, സത്യദൈവത്തിലേക്കു തിരിയുകയോ മടങ്ങിവരുകയോ ചെയ്യുന്നതിനെയും, വിഗ്രഹങ്ങളെയും വ്യാജദൈവങ്ങളെയും വിട്ടുതിരിയുന്നതിനെയും കുറിക്കാനാകും. (പ്രവൃ 3:19; 14:15; 15:19; 26:18, 20; 2കൊ 3:16 എന്നീ വാക്യങ്ങളിൽ ഈ ക്രിയ കാണാം.) 1തെസ്സ 1:9-ൽ “വിഗ്രഹങ്ങളെ വിട്ട്‌ ജീവനുള്ള സത്യദൈവത്തിലേക്കു തിരിഞ്ഞ്‌” എന്ന ഭാഗത്തും ഈ ക്രിയ കാണാം. മാനസാന്തരപ്പെട്ടശേഷമാണു പരിവർത്തനം നടക്കുന്നത്‌.—മത്ത 3:2, 8; പ്രവൃ 3:19; 26:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

പരീശഗണത്തിൽനിന്ന്‌ . . . ചിലർ: എന്തോ കാരണത്താൽ, ഈ ക്രിസ്‌ത്യാനികൾ അപ്പോഴും അവരുടെ പരീശപശ്ചാത്തലത്തിന്റെ പേരിലാണ്‌ അറിയപ്പെട്ടിരുന്നതെന്നു തോന്നുന്നു.—പ്രവൃ 23:6-ന്റെ പഠനക്കുറിപ്പു കാണുക.

ചൂടുപിടിച്ച ചർച്ചകൾ: അഥവാ “വാദപ്രതിവാദങ്ങൾ.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്‌ “അന്വേഷിക്കുക” എന്ന്‌ അർഥമുള്ള ഒരു ക്രിയയുമായി (റ്റ്‌സേറ്റേഓ) ബന്ധമുണ്ട്‌. അതുകൊണ്ടുതന്നെ അതിനെ “അന്വേഷിക്കൽ; ചോദ്യം ചെയ്യൽ” (രാജ്യവരിമധ്യ ഭാഷാന്തരം) എന്നൊക്കെ നിർവചിക്കാം. അതു സൂചിപ്പിക്കുന്നത്‌ ആ പ്രശ്‌നത്തിന്‌ ഒരു പരിഹാരം കണ്ടെത്താനുള്ള ആത്മാർഥമായ ആഗ്രഹത്തോടെ അപ്പോസ്‌തലന്മാരും മൂപ്പന്മാരും പരസ്‌പരം ചോദ്യങ്ങൾ ചോദിക്കുകയും ആ പ്രശ്‌നം ശ്രദ്ധാപൂർവം വിശകലനം ചെയ്യുകയും അവരുടെ വ്യത്യസ്‌തമായ അഭിപ്രായങ്ങൾ ഒരു വളച്ചുകെട്ടുമില്ലാതെ തുറന്നുപറയുകയും ചെയ്‌തു എന്നാണ്‌.

യാക്കോബ്‌: സാധ്യതയനുസരിച്ച്‌ യേശുവിന്റെ അർധസഹോദരനായ യാക്കോബ്‌. പ്രവൃ 12:17-ൽ പറഞ്ഞിരിക്കുന്ന യാക്കോബും ഇതുതന്നെയായിരിക്കാം. (മത്ത 13:55; പ്രവൃ 12:17 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) പരിച്ഛേദന സംബന്ധിച്ച വിഷയം “യരുശലേമിൽ അപ്പോസ്‌തലന്മാരുടെയും മൂപ്പന്മാരുടെയും” മുമ്പാകെ വന്നപ്പോൾ ആ ചർച്ചയ്‌ക്കു നേതൃത്വം വഹിച്ചതു യാക്കോബാണെന്നു തോന്നുന്നു. (പ്രവൃ 15:1, 2) ആ സംഭവം മനസ്സിൽവെച്ചായിരിക്കാം പൗലോസ്‌ പിന്നീടു യാക്കോബിനെയും കേഫയെയും (പത്രോസ്‌) യോഹന്നാനെയും യരുശലേം സഭയുടെ ‘തൂണുകളായി കരുതപ്പെട്ടിരുന്നവർ’ എന്നു വിളിച്ചത്‌.—ഗല 2:1-9.

തന്റെ പേരിനായി ഒരു ജനം: ഈ പദപ്രയോഗം, യഹോവ ഒരു ജനത്തെ തന്റെ പ്രത്യേകസ്വത്തായി തിരഞ്ഞെടുത്തിരിക്കുന്നതിനെക്കുറിച്ച്‌ പറയുന്ന എബ്രായതിരുവെഴുത്തുഭാഗങ്ങൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവന്നേക്കാം. (പുറ 19:5; ആവ 7:6; 14:2; 26:18, 19) ‘ദൈവത്തിന്റെ ഇസ്രായേൽ’ അഥവാ ആത്മീയ ഇസ്രായേൽ എന്ന ഈ പുതിയ ജനതയിൽ ഇനിമുതൽ ജൂതന്മാരല്ലാത്ത വിശ്വാസികളും ഉൾപ്പെടുമായിരുന്നു. ദൈവത്തിന്റെ പേര്‌ വഹിക്കുന്ന ജനതയായിരുന്നു അവർ. (ഗല 6:16; റോമ 11:25, 26എ; വെളി 14:1) തങ്ങൾ പ്രതിനിധീകരിച്ച ദൈവത്തെ സ്‌തുതിക്കാനും ആ ദൈവത്തിന്റെ നാമം പരസ്യമായി മഹത്ത്വപ്പെടുത്താനും ഉള്ള ഉത്തരവാദിത്വം അവർക്കുണ്ടായിരുന്നു. (1പത്ര 2:9, 10) കാരണം, യഹോവയ്‌ക്കു ‘സ്‌തുതി ഘോഷിക്കാനായി രൂപം കൊടുത്ത ജനം’ എന്ന വിശേഷണം ഇനിമുതൽ ജഡിക ഇസ്രായേലിനല്ല ആത്മീയ ഇസ്രായേലിനുള്ളതായിരുന്നു. (യശ 43:21) യഹോവ മാത്രമാണു സത്യദൈവമെന്ന്‌ ആ ആദ്യകാലക്രിസ്‌ത്യാനികൾ ധൈര്യത്തോടെ പ്രഖ്യാപിച്ചു. അക്കാലത്ത്‌ ആളുകൾ ആരാധിച്ചിരുന്ന മറ്റെല്ലാ ദൈവങ്ങളും വ്യാജമാണെന്ന്‌ അവർ അങ്ങനെ തുറന്നുകാട്ടി.—1തെസ്സ 1:9.

ശിമ്യോൻ: അതായത്‌, ശിമോൻ പത്രോസ്‌. ശിമെയോൻ എന്ന എബ്രായപേരിനോടു വളരെ സാമ്യമുള്ള ഗ്രീക്കുരൂപമാണു ശിമ്യോൻ. എബ്രായപേരിനോടു വളരെ സാമ്യമുള്ള ഒരു ഗ്രീക്കുരൂപം ഇവിടെ ഉപയോഗിച്ചു എന്ന വസ്‌തുത സൂചിപ്പിക്കുന്നത്‌, ആ യോഗം നടത്തിയത്‌ എബ്രായഭാഷയിലായിരിക്കാമെന്നാണ്‌. ബൈബിളിൽ ഇവിടെ മാത്രമേ അപ്പോസ്‌തലനായ പത്രോസിനെ ഈ പേരിൽ വിളിച്ചിട്ടുള്ളൂ.—മത്ത 10:2-ന്റെ പഠനക്കുറിപ്പു കാണുക.

പ്രവാചകപുസ്‌തകങ്ങളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ: ശിമ്യോൻ എന്ന ശിമോൻ പത്രോസിന്റെ പ്രസംഗവും (പ്രവൃ 15:7-11), ബർന്നബാസും പൗലോസും നിരത്തിയ തെളിവും (പ്രവൃ 15:12) കേട്ടപ്പോൾ, അവിടെ ചർച്ച ചെയ്‌തുകൊണ്ടിരുന്ന വിഷയവുമായി ബന്ധപ്പെട്ട ചില സുപ്രധാനതിരുവെഴുത്തുകൾ യാക്കോബിന്റെ മനസ്സിലേക്കു വന്നുകാണും. (യോഹ 14:26) അവർ പറഞ്ഞ കാര്യങ്ങളുമായി “പ്രവാചകപുസ്‌തകങ്ങളിൽ എഴുതിയിരിക്കുന്ന കാര്യങ്ങളും . . . യോജിക്കുന്നു” എന്നു പറഞ്ഞതിനു ശേഷം യാക്കോബ്‌ ആമോ 9:11, 12-ൽനിന്നാണ്‌ ഉദ്ധരിച്ചത്‌. ആമോസ്‌ എന്ന ബൈബിൾപുസ്‌തകം എബ്രായതിരുവെഴുത്തുകളിലെ ‘പ്രവാചകവചനങ്ങൾ’ എന്ന്‌ അറിയപ്പെടുന്ന ഭാഗത്തേതാണ്‌.—മത്ത 22:40; പ്രവൃ 15:16-18; ലൂക്ക 24:44-ന്റെ പഠനക്കുറിപ്പു കാണുക.

ദാവീദിന്റെ . . . കൂടാരം: അഥവാ “ദാവീദിന്റെ പന്തൽ (താമസസ്ഥലം).” ദാവീദിന്റെ രാജ്യാധികാരം “എന്നും ഭദ്രമായിരിക്കും” എന്ന്‌ യഹോവ വാഗ്‌ദാനം ചെയ്‌തിരുന്നു. (2ശമു 7:12-16) എന്നാൽ സിദെക്കിയ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയതോടെ ‘ദാവീദിന്റെ കൂടാരം’ അതായത്‌, ദാവീദിന്റെ രാജവംശം നിലംപൊത്തി. (യഹ 21:27) ആ സമയംമുതൽ ദാവീദിന്റെ വംശപരമ്പരയിൽപ്പെട്ട ഒരു രാജാവുപോലും ഭൗമികയരുശലേമിലെ “യഹോവയുടെ സിംഹാസനത്തിൽ” ഇരുന്ന്‌ ഭരണം നടത്തിയിരുന്നില്ല. (1ദിന 29:23) എന്നാൽ ദാവീദിന്റെ പിൻതലമുറക്കാരനായ യേശുവിനെ എന്നേക്കുമുള്ള രാജാവായി നിയമിച്ചുകൊണ്ട്‌ യഹോവ ദാവീദിന്റെ ആലങ്കാരികകൂടാരം വീണ്ടും പണിയുമായിരുന്നു. (പ്രവൃ 2:29-36) ആമോസ്‌ മുൻകൂട്ടിപ്പറഞ്ഞ ഈ പുനർനിർമാണത്തിൽ (ദാവീദിന്റെ വംശത്തിൽപ്പെട്ട വ്യക്തിക്കു വീണ്ടും രാജ്യാധികാരം ലഭിക്കുന്നത്‌.) ജൂതന്മാരിൽനിന്നും ജനതകളിൽനിന്നും ഉള്ളവരെ യേശുവിന്റെ ശിഷ്യന്മാരായി (രാജ്യാവകാശികൾ) കൂട്ടിച്ചേർക്കുന്നതും ഉൾപ്പെടുന്നുണ്ടെന്നു യാക്കോബ്‌ ഇവിടെ സൂചിപ്പിക്കുന്നു.—ആമോ 9:11, 12.

അങ്ങനെ ജനത്തിൽ ബാക്കിയുള്ളവർ . . . എന്നെ ആത്മാർഥമായി അന്വേഷിക്കും: പ്രവൃ 15:15-ന്റെ പഠനക്കുറിപ്പിൽ കാണുന്നതുപോലെ, യാക്കോബ്‌ ഇവിടെ ഉദ്ധരിച്ചത്‌ ആമോ 9:11, 12-ലെ വാക്കുകളാണ്‌. എന്നാൽ ഈ ഉദ്ധരണിയുടെ ചില ഭാഗങ്ങൾക്ക്‌ ഇപ്പോൾ ലഭ്യമായ എബ്രായപാഠവുമായി അൽപ്പം വ്യത്യാസം കാണുന്നുണ്ട്‌. ഇവിടെ യാക്കോബ്‌ ഉദ്ധരിച്ചത്‌ എബ്രായ തിരുവെഴുത്തുകളുടെ ഒരു ഗ്രീക്കുപരിഭാഷയായ സെപ്‌റ്റുവജിന്റിൽനിന്നായതുകൊണ്ടാകാം ഈ വ്യത്യാസമെന്നു ചിലർ കരുതുന്നു. എന്നാൽ യാക്കോബ്‌ പത്രോസിനെക്കുറിച്ച്‌ സംസാരിച്ചപ്പോൾ ശിമെയോൻ എന്ന എബ്രായപേരിനോടു വളരെ സാമ്യമുള്ള ഒരു ഗ്രീക്കുരൂപമാണ്‌ ഉപയോഗിച്ചത്‌. അന്നത്തെ ആ യോഗം നടന്നത്‌ എബ്രായഭാഷയിലായിരിക്കാമെന്ന്‌ ഇതു സൂചിപ്പിക്കുന്നു. (പ്രവൃ 15:14) വസ്‌തുത അതാണെങ്കിൽ ഈ വ്യത്യാസം വരാനുള്ള മറ്റൊരു സാധ്യത ഇതാണ്‌: യാക്കോബ്‌ ആ വാക്യങ്ങൾ ഉദ്ധരിച്ചത്‌ എബ്രായഭാഷയിലായിരിക്കാം, എന്നാൽ ലൂക്കോസ്‌ അതു രേഖപ്പെടുത്താൻ ഉപയോഗിച്ചതു സെപ്‌റ്റുവജിന്റിലെ വാക്കുകളാകാം. എബ്രായതിരുവെഴുത്തുകളിൽനിന്ന്‌ ഉദ്ധരിച്ചപ്പോൾ ലൂക്കോസും യാക്കോബും മറ്റു ചില ബൈബിളെഴുത്തുകാരും ഒക്കെ ഈ രീതി ഉപയോഗിച്ചിട്ടുണ്ട്‌. സെപ്‌റ്റുവജിന്റിൽനിന്നുള്ള അത്തരം ചില ഉദ്ധരണികൾക്ക്‌ ഇന്നുള്ള എബ്രായപാഠവുമായി അൽപ്പം വ്യത്യാസമുണ്ടെങ്കിലും ആ പരിഭാഷ ഉപയോഗിക്കാൻ യഹോവ ആ ബൈബിളെഴുത്തുകാരെ അനുവദിച്ചു. അങ്ങനെ ആ ഉദ്ധരണികൾ ദൈവപ്രചോദിതമായ രേഖയുടെ ഭാഗമാകുകയും ചെയ്‌തു. (2തിമ 3:16) ഈ വാക്യത്തിൽ കാണുന്ന, ആമോ 9:12-ലെ ഉദ്ധരണിയുടെ കാര്യമെടുക്കുക. സെപ്‌റ്റുവജിന്റിൽ ആ ഭാഗത്ത്‌ കാണുന്നത്‌ “ജനത്തിൽ ബാക്കിയുള്ളവർ” എന്നാണെങ്കിലും ഇപ്പോഴുള്ള എബ്രായ കൈയെഴുത്തുപ്രതികളിൽ കാണുന്നത്‌ “ഏദോമിൽ ശേഷിക്കുന്ന ഭാഗം” എന്നാണ്‌. പുരാതന എബ്രായഭാഷയിൽ “ജനം” എന്നതിന്റെ വാക്കിനോട്‌ “ഏദോം” എന്ന വാക്കിനു വളരെ സാമ്യമുണ്ടായിരുന്നതുകൊണ്ടാണ്‌ ഈ വ്യത്യാസം വന്നതെന്നു ചിലർ പറയുന്നു. “അന്വേഷിക്കുക,” “അവകാശമാക്കുക” എന്നിവയുടെ എബ്രായവാക്കുകളും കണ്ടാൽ ഏതാണ്ട്‌ ഒരുപോലിരിക്കും. സെപ്‌റ്റുവജിന്റിലെ ആമോ 9:12-ന്റെ പരിഭാഷയ്‌ക്ക്‌ ആധാരം ഇന്നു ലഭ്യമായ എബ്രായപാഠമല്ല, മറിച്ച്‌ അതിൽനിന്ന്‌ കുറച്ചൊക്കെ വ്യത്യാസമുള്ള ഒരു പുരാതന എബ്രായപാഠമാണെന്നു കരുതപ്പെടുന്നു. എന്നാൽ അക്കാര്യത്തിൽ ഉറപ്പില്ല. വസ്‌തുത എന്തായിരുന്നാലും, യാക്കോബ്‌ പറഞ്ഞ വാക്കുകളുടെ അടിസ്ഥാനാശയം സെപ്‌റ്റുവജിന്റിലും എബ്രായ മാസൊരിറ്റിക്ക്‌ പാഠത്തിലും ഒന്നുതന്നെയാണ്‌. ജനതകളിൽപ്പെട്ടവർ യഹോവയുടെ നാമത്തിൽ അറിയപ്പെടുമെന്ന്‌ ആമോസ്‌ മുൻകൂട്ടിപ്പറഞ്ഞതായാണ്‌ ആ രണ്ടു പാഠങ്ങളും സൂചിപ്പിക്കുന്നത്‌.

യഹോവ: പ്രവൃ 15:14-ൽ ‘ദൈവം ജനതകളിൽപ്പെട്ടവരിലേക്കു ശ്രദ്ധതിരിച്ചതിനെക്കുറിച്ച്‌’ ശിമ്യോൻ വിവരിച്ചതായി യാക്കോബ്‌ പറയുന്നു. ഇനി, 19-ാം വാക്യത്തിൽ “ജനതകളിൽനിന്ന്‌ ദൈവത്തിലേക്കു തിരിയുന്നവരെ”ക്കുറിച്ച്‌ അദ്ദേഹം പറയുന്നുണ്ട്‌. ആമോസ്‌ 9:11, 12 വാക്യങ്ങളാണ്‌ യാക്കോബ്‌ ഇവിടെ ഉദ്ധരിക്കുന്നത്‌. ആ വാക്യങ്ങളുടെ എബ്രായപാഠത്തിൽ ദൈവനാമം ഒരു തവണയേ കാണുന്നുള്ളൂ. “യഹോവതന്നെ പ്രഖ്യാപിക്കുന്നു” എന്നു പറയുന്നിടത്താണ്‌ അത്‌. എന്നാൽ ഇവിടെ ആ വാക്യം ഉദ്ധരിച്ചപ്പോൾ ഗ്രീക്കുപാഠത്തിൽ കിരിയോസ്‌ (കർത്താവ്‌) എന്ന പദം രണ്ടു പ്രാവശ്യം വന്നിട്ടുണ്ട്‌. രണ്ടും യഹോവയെയാണു സൂചിപ്പിക്കുന്നത്‌. ഈ വിവരണത്തിന്റെ സന്ദർഭവും ഇതുമായി ബന്ധമുള്ള എബ്രായ തിരുവെഴുത്തുഭാഗങ്ങളും സെപ്‌റ്റുവജിന്റിലും ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിലെ മറ്റു ഭാഗങ്ങളിലും കിരിയോസ്‌ എന്ന പദം ഉപയോഗിച്ചിരിക്കുന്നതും നോക്കുമ്പോൾ പ്രവൃ 15:17, 18 വാക്യങ്ങളിൽ രണ്ടു തവണ യഹോവ എന്ന പദം ഉപയോഗിക്കാൻ ന്യായമുണ്ട്‌. അനു. സി കാണുക.

എല്ലാ ജനതകളിലുംപെട്ടവരോടൊപ്പം: അതായത്‌ ജൂതന്മാരല്ലാത്തവരോടൊപ്പം. ജനതകളിൽപ്പെട്ട ഒരാൾ പരിച്ഛേദനയേറ്റാൽ പിന്നീട്‌ അയാളെ ജനതകളിൽപ്പെട്ട ഒരു വ്യക്തിയായല്ല പകരം ഒരു ‘സ്വദേശിയായി’ അഥവാ ജൂതനായിത്തന്നെ ആണ്‌ കണ്ടിരുന്നത്‌. (പുറ 12:48, 49) എസ്ഥേറിന്റെ കാലത്ത്‌ ജനതകളിൽപ്പെട്ട അനേകർ “ജൂതന്മാരായിത്തീർന്നു.” (എസ്ഥ 8:17) സെപ്‌റ്റുവജിന്റ്‌ ഭാഷാന്തരത്തിൽ എസ്ഥ 8:17 വായിക്കുന്നത്‌ ജനതകളിൽപ്പെട്ട അവർ “പരിച്ഛേദനയേറ്റ്‌ ജൂതന്മാരായിത്തീർന്നു” എന്നാണ്‌. ആമോ 9:11, 12-ലെ പ്രവചനം ഉദ്ധരിച്ചിരിക്കുന്ന പ്രവൃത്തികളുടെ പുസ്‌തകത്തിലെ ഈ വാക്യത്തിൽ പറയുന്നത്‌ ‘എല്ലാ ജനതകളിലുംപെട്ടവർ’ (പരിച്ഛേദനയേറ്റിട്ടില്ലാത്ത ജനതകളിൽപ്പെട്ടവർ.) ഇസ്രായേൽഗൃഹത്തിൽ ‘ബാക്കിയുള്ളവരോടൊപ്പം’ ചേർന്ന്‌ (ജൂതന്മാരും പരിച്ഛേദനയേറ്റ്‌ ജൂതമതം സ്വീകരിച്ചവരും.) ‘എന്റെ (യഹോവയുടെ) നാമത്തിൽ അറിയപ്പെടും’ എന്നാണ്‌. ഈ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ, ജനതകളിൽപ്പെട്ടവർ പരിച്ഛേദനയേറ്റിട്ടില്ലെങ്കിലും ദൈവം അവരെ സ്വീകരിക്കാൻ അവർ പരിച്ഛേദനയേൽക്കേണ്ടതില്ലെന്നു ശിഷ്യന്മാർ തിരിച്ചറിഞ്ഞു.

എന്റെ നാമത്തിൽ അറിയപ്പെടുന്ന ആളുകൾ: അഥവാ “എന്റെ പേര്‌ വിളിക്കപ്പെട്ടിരിക്കുന്ന ആളുകൾ.” എബ്രായതിരുവെഴുത്തുകളിൽ, ഇസ്രായേല്യർ ‘യഹോവയുടെ പേരിൽ അറിയപ്പെട്ടു (വിളിക്കപ്പെട്ടു)’ എന്നതുപോലുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ചിരിക്കുന്നത്‌ അവർ യഹോവയുടെ ജനമായിരുന്നെന്ന അർഥത്തിലാണ്‌. (ആവ 28:10; 2ദിന 7:14; യശ 43:7; 63:19; ദാനി 9:19) ദേവാലയം സ്ഥിതി ചെയ്‌തിരുന്ന യരുശലേമിലും യഹോവ തന്റെ പേര്‌ സ്ഥാപിച്ചതായി നമ്മൾ വായിക്കുന്നു. യഹോവ ആ സ്ഥലത്തെ തന്റെ ആരാധനയുടെ കേന്ദ്രമായി അംഗീകരിച്ചെന്നാണ്‌ അതു സൂചിപ്പിച്ചത്‌.—2രാജ 21:4, 7.

യഹോവ പറയുന്നു: ഇത്‌ ആമോ 9:12-ൽനിന്നുള്ള ഉദ്ധരണിയാണ്‌. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല്‌ എബ്രായവ്യഞ്‌ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.—അനു. സി കാണുക.

താൻ പണ്ടേ നിശ്ചയിച്ചിട്ടുള്ളതൊക്കെ നിവർത്തിക്കുന്ന ദൈവമാണ്‌ യഹോവ: ഇതിന്റെ മൂല ഗ്രീക്കുപാഠത്തെ മറ്റൊരു രീതിയിലും മനസ്സിലാക്കാം. അതുവെച്ച്‌ ഈ ഭാഗം ഇങ്ങനെ പരിഭാഷപ്പെടുത്താം: “ഇക്കാര്യങ്ങൾ പണ്ടുമുതലേ അറിയിക്കുന്ന ദൈവമാണ്‌ യഹോവ.”

എന്നാണ്‌ എന്റെ അഭിപ്രായം: അഥവാ “എന്നാണ്‌ എന്റെ തീരുമാനം.” അക്ഷ. “എന്നു ഞാൻ വിധിക്കുന്നു.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിനു “തീരുമാനിക്കുക” എന്നൊരു അർഥമുണ്ടെങ്കിലും ആ യോഗത്തിന്റെ അധ്യക്ഷനായിരുന്നിരിക്കാൻ സാധ്യതയുള്ള യാക്കോബ്‌ അവിടെ കൂടിയിരുന്നവരുടെ മേൽ തന്റെ അഭിപ്രായം അടിച്ചേൽപ്പിക്കുകയായിരുന്നില്ല എന്നു വേണം കരുതാൻ. പകരം, ആ വിഷയത്തിൽ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച്‌ തെളിവുകളുടെയും ബന്ധപ്പെട്ട തിരുവെഴുത്തുകളുടെയും അടിസ്ഥാനത്തിൽ ഒരു നിർദേശം മുന്നോട്ടുവെക്കുക മാത്രമായിരുന്നു. ഈ വാക്യത്തിൽ ആ ഗ്രീക്കുപദത്തിന്റെ അർഥം, “പല ഘടകങ്ങൾ കണക്കിലെടുത്ത്‌ ഒരു നിഗമനത്തിലെത്തുക” എന്നാണെന്ന്‌ ഒരു നിഘണ്ടു പറയുന്നു. അതുകൊണ്ട്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ക്രിയ ഒരു ഔപചാരിക ന്യായത്തീർപ്പിനെയല്ല കുറിക്കുന്നത്‌. വാസ്‌തവത്തിൽ, തൊട്ടുമുമ്പ്‌ ഉദ്ധരിച്ച തിരുവെഴുത്തിൽനിന്ന്‌ താൻ മനസ്സിലാക്കിയ കാര്യം യാക്കോബ്‌ ഒരു അഭിപ്രായമായി അവതരിപ്പിക്കുക മാത്രമായിരുന്നു.

ലൈംഗിക അധാർമികത: ഗ്രീക്കുപദമായ പോർണിയയ്‌ക്ക്‌, ബൈബിൾ കുറ്റം വിധിക്കുന്ന എല്ലാ തരം ലൈംഗികപ്രവൃത്തികളെയും കുറിക്കുന്ന വിശാലമായ അർഥമാണുള്ളത്‌. അതിൽ വ്യഭിചാരം, വേശ്യാവൃത്തി, അവിവാഹിതർ തമ്മിലുള്ള ലൈംഗികബന്ധം, സ്വവർഗലൈംഗികതയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ, മൃഗവേഴ്‌ച എന്നിവയെല്ലാം ഉൾപ്പെടുന്നു.—പദാവലി കാണുക.

ശ്വാസംമുട്ടി ചത്തത്‌: അഥവാ “രക്തം ഊറ്റിക്കളയാതെ കൊന്നവ.” സാധ്യതയനുസരിച്ച്‌ ഈ നിയമം, താനേ ചത്ത മൃഗങ്ങളുടെയും മറ്റൊരു മൃഗം കടിച്ചുകീറിക്കൊന്ന മൃഗങ്ങളുടെയും കാര്യത്തിലും ബാധകമായിരുന്നു. ഈ രണ്ടു സാഹചര്യത്തിലും മൃഗത്തിന്റെ ശരീരത്തിൽനിന്ന്‌ രക്തം ശരിയായി വാർന്നുപോകില്ലായിരുന്നു.—പുറ 22:31; ലേവ 17:15; ആവ 14:21.

മോശയുടെ പുസ്‌തകങ്ങൾ: യാക്കോബ്‌ ഇവിടെ പറഞ്ഞ മോശയുടെ പുസ്‌തകങ്ങളിൽ ദൈവം മോശയിലൂടെ കൊടുത്ത നിയമസംഹിത മാത്രമല്ല ഉൾപ്പെടുന്നത്‌. അതിൽ, നിയമം കൊടുക്കുന്നതിനു മുമ്പുള്ള കാലത്ത്‌ ദൈവം തന്റെ ജനത്തോട്‌ ഇടപെട്ടതിന്റെ ചരിത്രവും അക്കാലത്ത്‌ തന്റെ ഇഷ്ടത്തെക്കുറിച്ച്‌ ദൈവം നൽകിയ സൂചനകളും ഉൾപ്പെടുന്നു. ഉദാഹരണത്തിന്‌, രക്തത്തിന്റെ ഉപയോഗം, വ്യഭിചാരം, വിഗ്രഹാരാധന എന്നിവ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം ഉൽപത്തി പുസ്‌തകത്തിൽ വ്യക്തമായി കാണാം. (ഉൽ 9:3, 4; 20:2-9; 35:2, 4) ജൂതനെന്നോ ജനതകളിൽപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യർക്കും ബാധകമാകുന്ന തത്ത്വങ്ങളാണു വാസ്‌തവത്തിൽ യഹോവ അതിലൂടെ നൽകിയത്‌. പ്രവൃ 15:19, 20-ൽ രേഖപ്പെടുത്തിയിരിക്കുന്ന തീരുമാനം, ജനതകളിൽനിന്ന്‌ ക്രിസ്‌ത്യാനികളായവരെ ‘ബുദ്ധിമുട്ടിക്കുന്നതായിരുന്നില്ല.’ കാരണം, മോശയുടെ നിയമത്തിലെ അനേകമനേകം നിബന്ധനകൾ അത്‌ അവരുടെ മേൽ അടിച്ചേൽപ്പിച്ചില്ല. അതേസമയം, വർഷങ്ങളായി മോശയുടെ പുസ്‌തകങ്ങൾ ശബത്തുതോറും സിനഗോഗുകളിൽ വായിച്ചുകേട്ട ജൂതക്രിസ്‌ത്യാനികളുടെ മനസ്സാക്ഷിയെ പരിഗണിക്കുന്നതുമായിരുന്നു ആ തീരുമാനം. (ലൂക്ക 4:16; പ്രവൃ 13:15 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ഇപ്പോൾ മുന്നോട്ടുവെച്ച ഈ നിർദേശം, ജൂതന്മാരിൽനിന്ന്‌ ക്രിസ്‌ത്യാനികളായവരും ജനതകളിൽനിന്ന്‌ ക്രിസ്‌ത്യാനികളായവരും തമ്മിലുള്ള ബന്ധം ശക്തമാക്കുമായിരുന്നു.

ശബത്തുതോറും സിനഗോഗുകളിൽ വായിക്കുകയും: ലൂക്ക 4:16; പ്രവൃ 13:15 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

അപ്പോസ്‌തലന്മാരും മൂപ്പന്മാരും: പ്രവൃ 15:2-ന്റെ പഠനക്കുറിപ്പു കാണുക.

പ്രിയ സഹോദരങ്ങളേ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഖായ്‌റൊ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “സന്തോഷിക്കുക” എന്നാണ്‌. ഈ വാക്യത്തിൽ ഒരു അഭിവാദനമായി ഉപയോഗിച്ചിരിക്കുന്ന ആ പദം ഇവിടെ അർഥമാക്കുന്നതു “നിങ്ങൾ സുഖമായിരിക്കട്ടെ” എന്നാണ്‌. പരിച്ഛേദനയെക്കുറിച്ച്‌ സഭകൾക്ക്‌ അയച്ച ഈ കത്തിലെ ആമുഖപ്രസ്‌താവനകൾ, പണ്ടുള്ള കത്തുകളിൽ പൊതുവേ കണ്ടിരുന്ന അതേ രീതിയിലാണു തയ്യാറാക്കിയിരിക്കുന്നത്‌. എഴുതുന്നത്‌ ആരാണെന്ന്‌ ആദ്യം പറയും, പിന്നെ ആളെ അഭിസംബോധന ചെയ്യും, മൂന്നാമതായി അന്നു പ്രചാരത്തിലിരുന്ന ഒരു അഭിവാദനം അറിയിക്കും. (പ്രവൃ 23:26-ന്റെ പഠനക്കുറിപ്പു കാണുക.) ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ധാരാളം കത്തുകളുണ്ടെങ്കിലും ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം എഴുതിയ കത്തിൽ കാണുന്ന ഖായ്‌റൊ എന്ന ഗ്രീക്കുപദം അതേ രീതിയിൽ ഒരു അഭിസംബോധനയായി ഉപയോഗിച്ചിരിക്കുന്നതു യാക്കോബിന്റെ കത്തിൽ മാത്രമാണ്‌. (യാക്ക 1:1) ഭരണസംഘത്തിന്റെ ആ കത്ത്‌ തയ്യാറാക്കുന്നതിൽ ശിഷ്യനായ യാക്കോബ്‌ ഉൾപ്പെട്ടിരുന്നു. യാക്കോബ്‌ എന്ന ബൈബിൾപുസ്‌തകം എഴുതിയ വ്യക്തിതന്നെയാണു പ്രവൃത്തികൾ 15-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന യോഗത്തിൽ ഒരു പ്രധാനപങ്കു വഹിച്ച യാക്കോബെന്ന്‌ ഇതിൽനിന്ന്‌ അനുമാനിക്കാം.

നിങ്ങളുടെ മനസ്സു മാറ്റാൻ: അഥവാ “നിങ്ങളെ ഇളക്കാൻ.” ഇവിടെ ഗ്രീക്കിൽ “നിങ്ങളുടെ ദേഹികൾ” എന്നാണ്‌ കാണുന്നത്‌. കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തുന്ന സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ വ്യക്തികളെയാണു കുറിക്കുന്നത്‌. അതുകൊണ്ടാണ്‌ ആ പദം ‘നിങ്ങൾ’ എന്ന്‌ ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌.—പദാവലിയിൽ “ദേഹി” കാണുക.

സ്വന്തം ജീവൻ വിട്ടുകൊടുത്തവർ: സൈക്കി എന്ന ഗ്രീക്കുപദത്തിന്റെ ബഹുവചനരൂപമാണ്‌ ഇവിടെ “ജീവൻ” എന്നു തർജമ ചെയ്‌തിരിക്കുന്നത്‌. മിക്കപ്പോഴും “ദേഹി” എന്നു പരിഭാഷപ്പെടുത്താറുള്ള ആ പദത്തിന്‌ ഒരു വ്യക്തിയെത്തന്നെയോ ഒരാളുടെ ജീവനെയോ കുറിക്കാനാകും. (പദാവലിയിൽ “ദേഹി” കാണുക.) ഇവിടെ കാണുന്ന ‘സ്വന്തം ജീവൻ വിട്ടുകൊടുത്തവർ’ എന്ന പദപ്രയോഗത്തിന്‌, “സ്വന്തം ജീവൻ (ദേഹി) അപകടത്തിലാക്കിയവർ” എന്നോ “സ്വന്തം ജീവിതം (അഥവാ തങ്ങളെത്തന്നെ) ഉഴിഞ്ഞുവെച്ചവർ” എന്നോ അർഥംവരാം.

ഒറ്റക്കെട്ടായി: അക്ഷ. “ഒരേ മനസ്സോടെ.” ഇവിടെ കാണുന്ന ഹൊമൊതുമസൊൻ എന്ന ഗ്രീക്കുപദം പ്രവൃത്തികളുടെ പുസ്‌തകത്തിൽ പല തവണ കാണുന്നുണ്ട്‌. ആദ്യകാലക്രിസ്‌ത്യാനികൾക്ക്‌ ഇടയിലുണ്ടായിരുന്ന അസാധാരണമായ ഐക്യത്തെയാണു മിക്കപ്പോഴും അതു കുറിക്കുന്നത്‌. അതിന്റെ ചില ഉദാഹരണങ്ങളാണ്‌ പ്രവൃ 1:14; 2:46 എന്നിവിടങ്ങളിൽ കാണുന്ന “ഒരേ മനസ്സോടെ” എന്ന പദപ്രയോഗവും പ്രവൃ 4:24-ൽ കാണുന്ന “ഏകമനസ്സോടെ” എന്ന പദപ്രയോഗവും.

രക്തം . . . ഒഴിവാക്കുക: യഹോവ നോഹയ്‌ക്കും മക്കൾക്കും കൊടുത്ത, രക്തം ഭക്ഷിക്കരുതെന്ന നിയമത്തിൽ അധിഷ്‌ഠിതമാണ്‌ ഈ കല്‌പന. വാസ്‌തവത്തിൽ അവർക്കു കൊടുത്ത ആ കല്‌പന മനുഷ്യകുലത്തിനു മുഴുവൻ ബാധകമായിരുന്നു. (ഉൽ 9:4-6) എട്ടു നൂറ്റാണ്ടിനു ശേഷം ഇസ്രായേല്യർക്കു നിയമം കൊടുത്തപ്പോഴും യഹോവ ഈ കല്‌പന അതിൽ ഉൾപ്പെടുത്തി. (ലേവ 17:13-16) പിന്നീട്‌ 15 നൂറ്റാണ്ട്‌ കഴിഞ്ഞ്‌ ഈ വാക്യത്തിൽ കാണുന്നതുപോലെ ക്രിസ്‌തീയസഭയ്‌ക്കും ഈ നിയമം നൽകി. ദൈവത്തിന്റെ വീക്ഷണത്തിൽ രക്തം ഒഴിവാക്കുന്നത്‌, വിഗ്രഹാരാധനയും ലൈംഗിക അധാർമികതയും ഒഴിവാക്കുന്നതുപോലെതന്നെ പ്രധാനമാണ്‌.

ശ്വാസംമുട്ടി ചത്തത്‌: പ്രവൃ 15:20-ന്റെ പഠനക്കുറിപ്പു കാണുക.

ലൈംഗിക അധാർമികത: പ്രവൃ 15:20-ന്റെ പഠനക്കുറിപ്പു കാണുക.

ഒഴിവാക്കുക: അഥവാ “വർജിക്കുക.” ക്രിസ്‌ത്യാനികൾ വിഗ്രഹാരാധനയും ലൈംഗിക അധാർമികതയും ശ്വാസംമുട്ടി ചത്ത (അതിന്റെ രക്തം വാർന്നുപോകില്ലായിരുന്നു.) മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതും ഒഴിവാക്കണമായിരുന്നു. ഇനി, രക്തം ഒഴിവാക്കണം എന്നു പറഞ്ഞിരിക്കുന്നതിൽ രക്തം ഭക്ഷിക്കാതിരിക്കുന്നതു മാത്രമല്ല അതിന്റെ എല്ലാ തരം ദുരുപയോഗവും ഒഴിവാക്കുന്നതും ഉൾപ്പെടുന്നു. നമ്മൾ രക്തത്തെ പാവനമായി കാണുന്നെന്ന്‌ അതു തെളിയിക്കും.—ലേവ 17:11, 14; ആവ 12:23.

സുഖമായിരിക്കട്ടെ എന്ന്‌ ആശംസിക്കുന്നു!: ഇവിടെ കാണുന്ന ഗ്രീക്ക്‌ പദപ്രയോഗം അക്കാലത്തെ കത്തുകളിൽ സർവസാധാരണമായി ഉപയോഗിച്ചിരുന്നു. തൊട്ടുമുമ്പ്‌ പറഞ്ഞ കാര്യങ്ങൾ ആളുകളുടെ ആരോഗ്യസംരക്ഷണത്തെ കരുതി പറഞ്ഞതാണെന്നു ചിന്തിക്കേണ്ടതില്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ ‘ഇവയൊക്കെ ഒഴിവാക്കിയാൽ നിങ്ങൾക്ക്‌ നല്ല ആരോഗ്യമുണ്ടാകും’ എന്നല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്‌. മറിച്ച്‌ കത്തിന്റെ ഉപസംഹാരത്തിലെ ഒരു ആശംസ മാത്രമായിരുന്നു ഇത്‌. കത്ത്‌ ലഭിക്കുന്നയാൾക്കു നല്ല ആരോഗ്യവും ഓജസ്സും സന്തോഷവും നേരുന്ന വാക്കുകളായിരുന്നു അവ. കത്തിന്റെ ഉപസംഹാരത്തിൽ സമാധാനം ആശംസിക്കാൻ എബ്രായയിൽ ഉപയോഗിച്ചിരുന്ന ഷാലോം എന്ന പദത്തിനു സമാനമാണ്‌ ഇത്‌. (പുറ 4:18; ന്യായ 18:6; 19:20; 1ശമു 1:17) ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ഒരു ആധുനിക എബ്രായപരിഭാഷ (അനു. സി4-ൽ J22 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ കാണുന്ന ഗ്രീക്ക്‌ പദപ്രയോഗത്തെ ഷാലോം ലാഖെം എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. “നിങ്ങൾക്കു സമാധാനം” എന്നാണ്‌ അതിന്റെ അർഥം.

താരതമ്യേന കാലപ്പഴക്കം കുറഞ്ഞ ചില കൈയെഴുത്തുപ്രതികളിലും പരിഭാഷകളിലും പിൻവരുന്ന ആശയം ധ്വനിപ്പിക്കുന്ന വാക്കുകൾ ഇവിടെ കൂട്ടിച്ചേർത്തിരിക്കുന്നതായി കാണാം: “എന്നാൽ താൻ അവിടെ താമസിക്കുന്നതു നല്ലതെന്നു ശീലാസിനു തോന്നി. യൂദാസാകട്ടെ തനിച്ച്‌ യരുശലേമിലേക്കു പോയി.” എന്നാൽ ഏറ്റവും കാലപ്പഴക്കമുള്ളതും ഏറെ വിശ്വാസയോഗ്യവും ആയ കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. പ്രവൃത്തികളുടെ പുസ്‌തകം എഴുതിയപ്പോൾ ഈ വാക്കുകൾ അതിലില്ലായിരുന്നെന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. സാധ്യതയനുസരിച്ച്‌ ഇത്‌ പ്രവൃ 15:40-ന്റെ ഒരു വിശദീകരണമായി മാർജിനിൽ ഉണ്ടായിരുന്ന കുറിപ്പായിരുന്നിരിക്കണം. എന്നാൽ പിൽക്കാലത്ത്‌ ചുരുക്കം ചില കൈയെഴുത്തുപ്രതികൾ ഇത്‌ ഈ വാക്യത്തിൽ കൂട്ടിച്ചേർത്തു.—അനു. എ3 കാണുക.

യഹോവയുടെ വചനം: പ്രവൃ 8:25-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.

യഹോവയുടെ വചനം: പ്രവൃ 8:25-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.

യഹോവയുടെ കൈയിൽ: അഥവാ “യഹോവയുടെ അനർഹദയയിൽ.” പ്രവൃത്തികളുടെ പുസ്‌തകത്തിൽ “അനർഹദയ” എന്ന പദം മിക്കപ്പോഴും ദൈവവുമായി ബന്ധപ്പെടുത്തിയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. (പ്രവൃ 11:23; 13:43; 20:24, 32) പ്രവൃ 14:26-ലും “ദൈവത്തിന്റെ അനർഹദയയിൽ ഭരമേൽപ്പിച്ച്‌” എന്നൊരു പദപ്രയോഗം കാണാം.—അനു. സി കാണുക.

ദൃശ്യാവിഷ്കാരം

അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ—പൗലോസിന്റെ രണ്ടാം മിഷനറിയാത്ര (പ്രവൃ 15:36–18:22) ഏ. എ.ഡി. 49-52
അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ—പൗലോസിന്റെ രണ്ടാം മിഷനറിയാത്ര (പ്രവൃ 15:36–18:22) ഏ. എ.ഡി. 49-52

സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്തന്നെയാണു കൊടുത്തിരിക്കുന്നത്‌

1. പൗലോസും ബർന്നബാസും പിരിയുന്നു; പൗലോസ്‌ ശീലാസിനെയും കൂട്ടി പോകുന്നു, ബർന്നബാസാകട്ടെ യോഹന്നാനെ (മർക്കോസ്‌ എന്നും പേരുണ്ട്‌.) തന്റെകൂടെ കൊണ്ടുപോകുന്നു (പ്രവൃ 15:36-41)

2. പൗലോസ്‌ ദർബ്ബെയിലേക്കും തുടർന്ന്‌ ലുസ്‌ത്രയിലേക്കും പോകുന്നു, അവിടെവെച്ച്‌ അദ്ദേഹം തന്റെകൂടെ പോരാൻ തിമൊഥെയൊസിനെ തിരഞ്ഞെടുക്കുന്നു (പ്രവൃ 16:1-4)

3. ഏഷ്യ സംസ്ഥാനത്ത്‌ ദൈവവചനം പ്രസംഗിക്കുന്നതിൽനിന്ന്‌ പരിശുദ്ധാത്മാവ്‌ പൗലോസിനെ വിലക്കുന്നു; പൗലോസ്‌ ഫ്രുഗ്യയിലൂടെയും ഗലാത്യയിലൂടെയും സഞ്ചരിച്ച്‌ മുസ്യയിലെത്തുന്നു (പ്രവൃ 16:6, 7)

4. പൗലോസും കൂട്ടാളികളും ത്രോവാസിൽ എത്തിയപ്പോൾ, മാസിഡോണിയക്കാരനായ ഒരാൾ തങ്ങളെ മാസിഡോണിയയിലേക്കു ക്ഷണിക്കുന്ന ദിവ്യദർശനം പൗലോസ്‌ കാണുന്നു (പ്രവൃ 16:8-10)

5. പൗലോസും കൂട്ടാളികളും ത്രോവാസിൽനിന്ന്‌ കപ്പൽ കയറി നവപൊലിയിലേക്കും അവിടെനിന്ന്‌ ഫിലിപ്പിയിലേക്കും പോകുന്നു (പ്രവൃ 16:11, 12)

6. ഫിലിപ്പിനഗരത്തിന്റെ ഒരു കവാടത്തിനു വെളിയിൽ, നദിക്കരികെവെച്ച്‌ പൗലോസ്‌ കുറെ സ്‌ത്രീകളോടു സംസാരിക്കുന്നു; ലുദിയയും വീട്ടുകാരും സ്‌നാനമേൽക്കുന്നു (പ്രവൃ 16:13-15)

7. പൗലോസും ശീലാസും ഫിലിപ്പിയിൽവെച്ച്‌ ജയിലിലാകുന്നു; ജയിലധികാരിയും വീട്ടുകാരും സ്‌നാനമേൽക്കുന്നു (പ്രവൃ 16:22-24, 31-33)

8. അധികാരികൾ ഔദ്യോഗികമായി ക്ഷമാപണം നടത്തണമെന്നു പൗലോസ്‌ ആവശ്യപ്പെടുന്നു; നഗരത്തിലെ മജിസ്‌റ്റ്രേട്ടുമാർ നേരിട്ട്‌ വന്ന്‌ ആ സഹോദരന്മാരെ ജയിലിൽനിന്ന്‌ പുറത്ത്‌ കൊണ്ടുപോകുന്നു; പൗലോസ്‌ ലുദിയയെ സന്ദർശിക്കുന്നു, പുതുതായി സ്‌നാനപ്പെട്ടവരെ പ്രോത്സാഹിപ്പിക്കുന്നു (പ്രവൃ 16:37-40)

9. പൗലോസും കൂട്ടാളികളും അംഫിപൊലിസിലൂടെയും അപ്പൊലോന്യയിലൂടെയും യാത്ര ചെയ്‌ത്‌ തെസ്സലോനിക്യയിൽ എത്തുന്നു (പ്രവൃ 17:1)

10. പൗലോസ്‌ തെസ്സലോനിക്യയിൽ പ്രസംഗിക്കുന്നു; ചില ജൂതന്മാരും ധാരാളം ഗ്രീക്കുകാരും വിശ്വാസികളാകുന്നു; അവിശ്വാസികളായ ജൂതന്മാർ നഗരത്തിൽ വലിയ പ്രക്ഷോഭം ഇളക്കിവിടുന്നു (പ്രവൃ 17:2-5)

11. ബരോവയിൽ എത്തിയ പൗലോസും ശീലാസും അവിടത്തെ സിനഗോഗിൽ ചെന്ന്‌ പ്രസംഗിക്കുന്നു; തെസ്സലോനിക്യയിൽനിന്നുള്ള ജൂതന്മാർ വന്ന്‌ ജനത്തെ ഇളക്കുന്നു (പ്രവൃ 17:10-13)

12. പൗലോസ്‌ കടൽമാർഗം ആതൻസിലേക്കു പോകുന്നു; ശീലാസും തിമൊഥെയൊസും ബരോവയിൽത്തന്നെ താമസിക്കുന്നു (പ്രവൃ 17:14, 15)

13. ആതൻസിൽ എത്തിയ പൗലോസ്‌ അരയോപഗസിൽ പ്രസംഗിക്കുന്നു; ചിലർ വിശ്വാസികളാകുന്നു (പ്രവൃ 17:22, 32-34)

14. പൗലോസ്‌ ദൈവവചനം പഠിപ്പിച്ചുകൊണ്ട്‌ 18 മാസം കൊരിന്തിൽ താമസിക്കുന്നു; ചിലർ അദ്ദേഹത്തെ എതിർക്കുന്നു; എന്നാൽ പലരും വിശ്വസിക്കുകയും സ്‌നാനപ്പെടുകയും ചെയ്യുന്നു (പ്രവൃ 18:1, 8, 11)

15. കൊരിന്തിലെ ഒരു തുറമുഖമായ കെംക്രെയയിൽനിന്ന്‌ പൗലോസ്‌ പ്രിസ്‌കില്ലയെയും അക്വിലയെയും കൂട്ടി എഫെസൊസിലേക്കു കപ്പൽ കയറുന്നു; പൗലോസ്‌ അവിടെ സിനഗോഗിൽ ചെന്ന്‌ പ്രസംഗിക്കുന്നു (പ്രവൃ 18:18, 19)

16. പൗലോസ്‌ കൈസര്യയിലേക്കു കപ്പൽ കയറുന്നു; എന്നാൽ പ്രിസ്‌കില്ലയും അക്വിലയും എഫെസൊസിൽത്തന്നെ താമസിക്കുന്നു; സാധ്യതയനുസരിച്ച്‌ യരുശലേമിലേക്കു പോയ പൗലോസ്‌ അവിടെനിന്ന്‌ സിറിയയിലെ അന്ത്യോക്യയിലേക്കു യാത്രയാകുന്നു (പ്രവൃ 18:20-22)