മർക്കൊസ് എഴുതിയത് 16:1-8
അടിക്കുറിപ്പുകള്‍
പഠനക്കുറിപ്പുകൾ
ശബത്ത്: ആ ശബത്ത് ദിവസം (നീസാൻ 15) സൂര്യാസ്‌തമയത്തോടെ അവസാനിച്ചു. യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് നാലു സുവിശേഷയെഴുത്തുകാരും രേഖപ്പെടുത്തിയിട്ടുണ്ട്.—മത്ത 28:1-10; മർ 16:1-8; ലൂക്ക 24:1-12; യോഹ 20:1-29.
മഗ്‌ദലക്കാരി മറിയ: മത്ത 27:56-ന്റെ പഠനക്കുറിപ്പു കാണുക.
യാക്കോബ്: അതായത്, ചെറിയ യാക്കോബ്.—മർ 15:40-ന്റെ പഠനക്കുറിപ്പു കാണുക.
ശലോമ: മർ 15:40-ന്റെ പഠനക്കുറിപ്പു കാണുക.
യേശുവിന്റെ ശരീരത്തിൽ പൂശാൻ സുഗന്ധവ്യഞ്‌ജനങ്ങൾ വാങ്ങി: “ജൂതന്മാരുടെ ശവസംസ്‌കാരരീതിയനുസരിച്ച് ” സുഗന്ധവ്യഞ്‌ജനങ്ങളും മറ്റും പൂശിയിട്ടുതന്നെയാണു യേശുവിന്റെ ശരീരം അടക്കിയത്. (യോഹ 19:39, 40) എന്നാൽ യേശു മരിച്ചതു ശബത്തു തുടങ്ങാൻ അൽപ്പം സമയം മാത്രം ബാക്കിയുള്ളപ്പോൾ, അതായത് ശബത്തിന് ഏതാണ്ട് മൂന്നു മണിക്കൂർ മുമ്പ് ആയതുകൊണ്ട്, യേശുവിന്റെ ശരീരത്തിൽ സുഗന്ധവ്യഞ്‌ജനങ്ങൾ പൂശിയതു തിരക്കിട്ടായിരുന്നിരിക്കാം. കാരണം, ശബത്തിൽ ഇത്തരം ജോലികളൊന്നും ചെയ്യാൻ ജൂതന്മാർക്ക് അനുവാദമില്ലായിരുന്നു. അതുകൊണ്ട് ഇപ്പോൾ ശബത്തിന്റെ പിറ്റേന്ന്, യേശുവിനെ വധിച്ച് മൂന്നാം ദിവസം, ആ സ്‌ത്രീകൾ അവിടെ എത്തിയത് യേശുവിന്റെ ശരീരത്തിൽ കുറെക്കൂടെ സുഗന്ധവ്യഞ്‌ജനങ്ങളും തൈലങ്ങളും പൂശാനായിരിക്കാം. യേശുവിന്റെ ശരീരം കൂടുതൽ കാലം പരിരക്ഷിക്കുക എന്നതായിരുന്നിരിക്കാം അവരുടെ ഉദ്ദേശ്യം. (ലൂക്ക 23:50–24:1) ഈ സുഗന്ധവ്യഞ്‌ജനങ്ങളും തൈലവും യേശുവിന്റെ ശരീരത്തിൽ ചുറ്റിയിരുന്ന തുണിയുടെ പുറമേ പൂശാനായിരിക്കാം അവർ വന്നത്.
ആഴ്‌ചയുടെ ഒന്നാം ദിവസം: മത്ത 28:1-ന്റെ പഠനക്കുറിപ്പു കാണുക.
കല്ല്: സാധ്യതയനുസരിച്ച് ഇതിനു വൃത്താകൃതിയായിരുന്നു. കാരണം ആര് കല്ല് “ഉരുട്ടിമാറ്റിത്തരും” എന്നു സ്‌ത്രീകൾ പറയുന്നതായി ഈ വാക്യത്തിലും കല്ല് ‘ഉരുട്ടിമാറ്റിയതായി’ 4-ാം വാക്യത്തിലും പറയുന്നു. ഇതിന് ഒരു ടണ്ണോ അതിൽ കൂടുതലോ ഭാരം വരുമായിരുന്നു. ഇനി, മത്തായിയുടെ വിവരണത്തിൽ ഇതിനെ “വലിയ കല്ല് ” എന്നാണു വിളിച്ചിരിക്കുന്നത്.—മത്ത 27:60.
പേടികൊണ്ട് അവർ ആരോടും ഒന്നും പറഞ്ഞില്ല: ഈ സുവിശേഷത്തിന്റെ അവസാനഭാഗത്തിന്റെ, ലഭ്യമായ ഏറ്റവും പഴക്കമുള്ള കൈയെഴുത്തുപ്രതികളനുസരിച്ച് 8-ാം വാക്യത്തിൽ കാണുന്ന ഈ വാക്കുകളോടെ മർക്കോസിന്റെ സുവിശേഷം അവസാനിക്കുകയാണ്. എന്നാൽ ചിലരുടെ അഭിപ്രായത്തിൽ, ഈ വിവരണം പ്രതീക്ഷിച്ചതിനെക്കാൾ പെട്ടെന്ന് അവസാനിക്കുന്നതുപോലെ കാണപ്പെടുന്നതുകൊണ്ട് ഇതു മർക്കോസ് എഴുതിയ ഉപസംഹാരമായിരിക്കില്ല എന്നാണ്. പക്ഷേ മർക്കോസിന്റേതു പൊതുവേ കാര്യങ്ങൾ ചുരുക്കിപ്പറയുന്ന രചനാശൈലിയായതുകൊണ്ട് ആ വാദത്തിൽ വലിയ കഴമ്പുണ്ടെന്നു പറയാനാകില്ല. മാത്രമല്ല, നാലാം നൂറ്റാണ്ടിലെ പണ്ഡിതന്മാരായ ജെറോമും യൂസേബിയസും പറയുന്നത് ആധികാരികരേഖ അവസാനിക്കുന്നതു “പേടികൊണ്ട് അവർ ആരോടും ഒന്നും പറഞ്ഞില്ല” എന്ന ഈ വാക്കുകളോടെതന്നെയാണെന്നാണ്.
പല ഗ്രീക്ക് കൈയെഴുത്തുപ്രതികളും ഇതര ഭാഷാന്തരങ്ങളും 8-ാം വാക്യത്തിനുശേഷം ദീർഘമായ ഒരു ഉപസംഹാരമോ ഹ്രസ്വമായ ഉപസംഹാരമോ ചേർത്തിരിക്കുന്നതായി കാണാം. ദീർഘമായ ഉപസംഹാരം (അതിൽ 12 വാക്യങ്ങളുണ്ട്.) എ.ഡി. അഞ്ചാം നൂറ്റാണ്ടിലെ കോഡക്‌സ് അലക്‌സാൻഡ്രിനസ്, കോഡക്‌സ് എഫ്രയീമി സൈറി റെസ്‌ക്രിപ്‌റ്റസ്, കോഡക്‌സ് ബസേ കാന്റാബ്രിജിയൻസിസ് എന്നിവയിലെല്ലാം കാണാം. കൂടാതെ ഇതു ലത്തീനിലുള്ള വൾഗേറ്റ്, കുറേറ്റോണിയൻ സുറിയാനി കൈയെഴുത്തുപ്രതി, സുറിയാനിയിലുള്ള പ്‌ശീത്താ എന്നിവയിലുമുണ്ട്. എന്നാൽ നാലാം നൂറ്റാണ്ടിലെ രണ്ടു ഗ്രീക്ക് കൈയെഴുത്തുപ്രതികളിലും (കോഡക്‌സ് സൈനാറ്റിക്കസ്, കോഡക്‌സ് വത്തിക്കാനസ്) നാലാം നൂറ്റാണ്ടിലെയോ അഞ്ചാം നൂറ്റാണ്ടിലെയോ കോഡക്‌സ് സൈനാറ്റിക്കസ് സിറിയാക്കസിലും മർക്കോസിന്റെ സുവിശേഷത്തിന്റെ ഏറ്റവും പഴക്കമുള്ള സഹിദിക്ക് കോപ്‌ടിക്ക് കൈയെഴുത്തുപ്രതിയിലും (അഞ്ചാം നൂറ്റാണ്ടിലേത്.) ദീർഘമായ ഈ ഉപസംഹാരം കാണുന്നില്ല. ഇനി, ഈ സുവിശേഷത്തിന്റെ അർമേനിയൻ, ജോർജിയൻ ഭാഷകളിലുള്ള ഏറ്റവും പഴയ കൈയെഴുത്തുപ്രതികളും 8-ാം വാക്യത്തോടെ അവസാനിക്കുന്നവയാണ്.
ചില പിൽക്കാല ഗ്രീക്ക് കൈയെഴുത്തുപ്രതികളിലും ഇതര ഭാഷാന്തരങ്ങളിലും ഹ്രസ്വമായ ഉപസംഹാരമാണു (ഏതാനും വാചകങ്ങൾ മാത്രമുള്ളത്.) കാണുന്നത്. എ.ഡി. എട്ടാം നൂറ്റാണ്ടിലെ കോഡക്‌സ് റെജസിൽ രണ്ട് ഉപസംഹാരവും കാണാം. ഹ്രസ്വമായ ഉപസംഹാരമാണ് അതിൽ ആദ്യം നൽകിയിരിക്കുന്നത്. ഓരോ ഉപസംഹാരത്തിന്റെയും തുടക്കത്തിലുള്ള കുറിപ്പിൽ, ഈ ഭാഗങ്ങൾ ചിലയിടങ്ങളിൽ പ്രചാരത്തിലുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആ ഉപസംഹാരങ്ങൾക്ക് ആധികാരികതയുണ്ടെന്നൊന്നും ആ കോഡക്‌സ് സൂചിപ്പിക്കുന്നില്ല.
ഹ്രസ്വമായ ഉപസംഹാരം
മർ 16:8-നെ തുടർന്നു കാണുന്ന ഹ്രസ്വമായ ഈ ഉപസംഹാരം ദൈവപ്രചോദിതമായി എഴുതിയ തിരുവെഴുത്തുകളുടെ ഭാഗമല്ല. അത് ഇങ്ങനെ വായിക്കുന്നു:
എന്നാൽ തങ്ങളോടു കല്‌പിച്ചതെല്ലാം അവർ പത്രോസിനോടും കൂടെയുണ്ടായിരുന്നവരോടും ചുരുക്കമായി വിവരിച്ചു. ഇതിനെല്ലാം ശേഷം യേശുതന്നെയും വിശുദ്ധവും അക്ഷയവും ആയ നിത്യരക്ഷയുടെ പ്രഖ്യാപനം കിഴക്കുമുതൽ പടിഞ്ഞാറുവരെ അവർ മുഖേന എത്തിച്ചു.
ദീർഘമായ ഉപസംഹാരം
മർ 16:8-നെ തുടർന്നു കാണുന്ന ദീർഘമായ ഈ ഉപസംഹാരം ദൈവപ്രചോദിതമായി എഴുതിയ തിരുവെഴുത്തുകളുടെ ഭാഗമല്ല. അത് ഇങ്ങനെ വായിക്കുന്നു:
9 ആഴ്‌ചയുടെ ഒന്നാം ദിവസം രാവിലെ ഉയിർപ്പിക്കപ്പെട്ട ശേഷം യേശു ആദ്യം മഗ്‌ദലക്കാരി മറിയയ്‌ക്കു പ്രത്യക്ഷനായി. ഈ മറിയയിൽനിന്നാണ് യേശു ഏഴു ഭൂതങ്ങളെ പുറത്താക്കിയത്. 10 മറിയ ചെന്ന് യേശുവിനോടുകൂടെ ഉണ്ടായിരുന്നവരെ വിവരം അറിയിച്ചു. അവരോ കരഞ്ഞ് വിലപിച്ചുകൊണ്ടിരിക്കുകയായിരുന്നു. 11 യേശു ജീവനിലേക്കു വന്നെന്നും താൻ യേശുവിനെ കണ്ടെന്നും മറിയ പറഞ്ഞെങ്കിലും അവർ വിശ്വസിച്ചില്ല. 12 ഇതിനു ശേഷം അവരിൽ രണ്ടു പേർ നാട്ടിൻപുറത്തേക്കു നടന്നുപോകുമ്പോൾ യേശു വേറൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി. 13 അവർ മടങ്ങിവന്ന് ബാക്കിയുള്ളവരോട് ഇക്കാര്യം അറിയിച്ചു. അതും അവർ വിശ്വസിച്ചില്ല. 14 പിന്നെ അവർ പതിനൊന്നു പേരും ഭക്ഷണമേശയ്‌ക്കൽ ഇരിക്കുമ്പോൾ യേശു അവർക്കു പ്രത്യക്ഷനായി. മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ട തന്നെ കണ്ടവരെ വിശ്വസിക്കാതിരുന്ന അവരുടെ വിശ്വാസമില്ലായ്‌മയെയും ഹൃദയകാഠിന്യത്തെയും യേശു കുറ്റപ്പെടുത്തി. 15 എന്നിട്ട് യേശു അവരോടു പറഞ്ഞു: “ലോകമെങ്ങും പോയി സകലസൃഷ്ടികളോടും സന്തോഷവാർത്ത പ്രസംഗിക്കുക. 16 വിശ്വസിക്കുകയും സ്‌നാനമേൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പടും. വിശ്വസിക്കാത്തവനോ ശിക്ഷാവിധിയുണ്ടാകും. 17 വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങൾ ഉണ്ടായിരിക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും, അന്യഭാഷകളിൽ സംസാരിക്കും, 18 സർപ്പങ്ങളെ കൈകൊണ്ട് എടുക്കും. മാരകവിഷം കുടിച്ചാലും അവർക്കു ഹാനി വരില്ല. അവർ രോഗികളുടെ മേൽ കൈ വെക്കുമ്പോൾ അവർ സുഖം പ്രാപിക്കും.”
19 അങ്ങനെ കർത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം സ്വർഗത്തിലേക്ക് എടുക്കപ്പെട്ട് ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നു. 20 തങ്ങളോടു പറഞ്ഞതനുസരിച്ച് അവർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ് അവരോടൊപ്പം പ്രവർത്തിക്കുകയും അടയാളങ്ങളിലൂടെ ആ ദൂതിനെ പിന്താങ്ങുകയും ചെയ്‌തു.
ദൃശ്യാവിഷ്കാരം

എ.ഡി. നാലാം നൂറ്റാണ്ടോളം പഴക്കമുള്ള ഒരു ഗ്രീക്ക് കൈയെഴുത്തുപ്രതിയാണ് കോഡക്‌സ് സൈനാറ്റിക്കസ്. തുകലുകൊണ്ടുള്ള ഈ പ്രതിയിൽ ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളും എബ്രായതിരുവെഴുത്തുകളുടെ ഗ്രീക്കുപരിഭാഷയായ സെപ്റ്റുവജിന്റിന്റെ ചില ഭാഗങ്ങളും അടങ്ങിയിട്ടുണ്ട്. ബൈബിളിന്റെ ആധികാരിക ഗ്രീക്കുപാഠങ്ങളിൽ ഒന്നായിട്ടാണു പണ്ഡിതന്മാർ കോഡക്‌സ് സൈനാറ്റിക്കസിനെ കാണുന്നത്. 1800-കളുടെ മധ്യകാലംവരെ ഈ കൈയെഴുത്തുപ്രതി സീനായ് പർവതത്തിന്റെ അടിവാരത്തുള്ള വി. കാതറിന്റെ ആശ്രമത്തിലായിരുന്നു. ഇന്ന് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഭാഗം ഉൾപ്പെടെ ഈ കൈയെഴുത്തുപ്രതിയുടെ വലിയൊരു ഭാഗം ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള ബ്രിട്ടീഷ് ലൈബ്രറിയിലാണു സൂക്ഷിച്ചിരിക്കുന്നത്. മർക്കോസിന്റെ സുവിശേഷത്തിന്റെ അവസാനവും (1) ലൂക്കോസിന്റെ വിവരണത്തിന്റെ തുടക്കവും (2) ആണ് ചിത്രത്തിൽ കാണുന്നത്. ഈ കൈയെഴുത്തുപ്രതിയും ഇതേ പ്രാധാന്യമുള്ള നാലാം നൂറ്റാണ്ടിലെ കോഡക്‌സ് വത്തിക്കാനസ് എന്ന കൈയെഴുത്തുപ്രതിയും പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും: ആധുനികബൈബിളുകളിൽ മർക്കോസ് 16:8-ാം വാക്യത്തിൽ കാണുന്ന വാക്കുകളോടെ മർക്കോസിന്റെ വിവരണം അവസാനിക്കുകയാണ്.—മർ 16:8-ന്റെ പഠനക്കുറിപ്പു കാണുക.

കോഡക്‌സ് വത്തിക്കാനസ് എന്നും പേരുള്ള 1209-ാം നമ്പർ വത്തിക്കാൻ കൈയെഴുത്തുപ്രതിക്ക് എ.ഡി. നാലാം നൂറ്റാണ്ടോളം പഴക്കമുണ്ട്. ഇതിനെ ബൈബിളിന്റെ ആധികാരിക ഗ്രീക്കുപാഠങ്ങളിൽ ഒന്നായിട്ടാണു പണ്ഡിതന്മാർ കാണുന്നത്. ചിത്രത്തിൽ കാണിച്ചിരിക്കുന്നതു മർക്കോസിന്റെ സുവിശേഷത്തിന്റെ അവസാനഭാഗമാണ്. ഈ കൈയെഴുത്തുപ്രതിയും ഇതേ പ്രാധാന്യമുള്ള നാലാം നൂറ്റാണ്ടിലെ കോഡക്‌സ് സൈനാറ്റിക്കസ് എന്ന കൈയെഴുത്തുപ്രതിയും പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും: ആധുനികബൈബിളുകളിൽ മർക്കോസ് 16:8-ാം വാക്യത്തിൽ കാണുന്ന വാക്കുകളോടെ മർക്കോസിന്റെ വിവരണം അവസാനിക്കുകയാണ്. (മർ 16:8-ന്റെ പഠനക്കുറിപ്പു കാണുക.) ഈ കോഡക്‌സ് ഈജിപ്തിലെ അലക്സാൻഡ്രിയയിൽ നിർമിച്ചതാണെന്നു കരുതപ്പെടുന്നു. തുകലുകൊണ്ടുള്ള ഈ താളിൽ കാണുന്ന മങ്ങിയ അക്ഷരങ്ങൾ സൂചിപ്പിക്കുന്നത്, മുമ്പ് അതിൽ മറ്റ് എന്തോ എഴുതിയിരുന്നു എന്നാണ്. ഏതാണ്ട് 820 താളുകൾ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ഈ കോഡക്സിൽ ഗ്രീക്കുഭാഷയിലുള്ള ബൈബിൾ മുഴുവനായി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ 759 താളുകളേ ശേഷിക്കുന്നുള്ളൂ. ഉൽപത്തിയുടെ ഭൂരിഭാഗവും സങ്കീർത്തനങ്ങളുടെ ഒരു ഭാഗവും എബ്രായർ 9:14 മുതൽ 13:25 വരെയുള്ള ഭാഗവും, കൂടാതെ1-ഉം 2-ഉം തിമൊഥെയൊസ്, തീത്തോസ്, ഫിലേമോൻ, വെളിപാട് എന്നിവ മുഴുവനായും നഷ്ടപ്പെട്ടിരിക്കുന്നു. കോഡക്‌സ് വത്തിക്കാനസ് ഇറ്റലിയിലെ റോമിലുള്ള വത്തിക്കാൻ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. 15-ാം നൂറ്റാണ്ടുമുതൽ അത് അവിടെ ഉണ്ടെന്നാണു പറയപ്പെടുന്നത്.