പരിണാമം ഒരു വസ്തുതയോ?
പരിണാമം ഒരു വസ്തുതയോ?
“സൂര്യന്റെ ചൂടുപോലെതന്നെ ഒരു യാഥാർഥ്യമാണ് പരിണാമം” എന്ന് ഒരു പ്രമുഖ പരിണാമ ശാസ്ത്രജ്ഞനായ പ്രൊഫസർ റിച്ചർഡ് ഡോക്കിൻസ് ഉറപ്പിച്ചുപറയുന്നു. തീർച്ചയായും, സൂര്യൻ ചൂടുള്ളതാണെന്നു പരീക്ഷണങ്ങളും നേരിട്ടുള്ള നിരീക്ഷണങ്ങളും തെളിയിക്കുന്നു. എന്നാൽ പരീക്ഷണ നിരീക്ഷണങ്ങൾ പരിണാമം ഒരു വസ്തുതയാണെന്ന് അതേപോലെതന്നെ അനിഷേധ്യമായി തെളിയിക്കുന്നുണ്ടോ?
ആ ചോദ്യത്തിന് ഉത്തരം നൽകുന്നതിനുമുമ്പ് ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. കാലം കടന്നുപോകുമ്പോൾ ജീവജാലങ്ങളുടെ സന്തതിപരമ്പരകളിൽ നേരിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചാൾസ് ഡാർവിൻ ഈ പ്രക്രിയയെ “അനുക്രമമായ രൂപഭേദത്തോടുകൂടിയ തലമുറകളുടെ ആവിർഭാവം” എന്നു വിളിച്ചു. ഇത്തരം മാറ്റങ്ങൾ നേരിട്ടു നിരീക്ഷിക്കാനും പരീക്ഷണങ്ങളിലൂടെ തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, സസ്യങ്ങളെയും ജന്തുക്കളെയും പ്രജനനം നടത്തുന്നവർ അവ വിദഗ്ധമായി ഉപയോഗപ്പെടുത്തിവരുകയും ചെയ്യുന്നു. a ഈ മാറ്റങ്ങളെ വസ്തുതയായി പരിഗണിക്കാനാകും. എന്നിരുന്നാലും, അത്തരം നിസ്സാര മാറ്റങ്ങളെ കുറിക്കാൻ ശാസ്ത്രജ്ഞർ “സൂക്ഷ്മപരിണാമം” (microevolution) എന്ന പദം ഉപയോഗിക്കുന്നു. ഈ പേരുതന്നെ സൂചിപ്പിക്കുന്നത് അനേകം ശാസ്ത്രജ്ഞരും ഉറപ്പിച്ചു പറയാറുള്ള ഒരു സംഗതിയെയാണ്—അതായത്, ആ നിസ്സാര മാറ്റങ്ങൾ, തികച്ചും വിഭിന്നമായ ഒരു പ്രതിഭാസത്തിനു തെളിവു നൽകുന്നു എന്ന അവകാശവാദത്തെ. ആരും നിരീക്ഷിച്ചിട്ടില്ലാത്ത, ആ പ്രതിഭാസത്തെ സ്ഥൂലപരിണാമം (macroevolution) എന്നാണ് അവർ വിളിക്കുന്നത്.
ഡാർവിന്റെ കാര്യംതന്നെ എടുക്കുക. അദ്ദേഹം, നിരീക്ഷിക്കാൻ കഴിയുന്ന ആ നിസ്സാര മാറ്റങ്ങൾക്കും ബഹുദൂരം അപ്പുറത്തേക്കു പോയി. ദി ഒറിജിൻ ഓഫ് സ്പീഷീസ് എന്ന തന്റെ പ്രശസ്തമായ പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: “ജീവികളെയെല്ലാം ഞാൻ വീക്ഷിക്കുന്നത് പ്രത്യേകം പ്രത്യേകം സൃഷ്ടിക്കപ്പെട്ടവയായിട്ടല്ല, മറിച്ച് ഏതാനും ചില ജീവികളുടെ നിരയിൽ വരുന്ന പിൻഗാമികളായാണ്.” ദീർഘമായ കാലഘട്ടങ്ങൾകൊണ്ട് ആദ്യമുണ്ടായിരുന്ന ഈ ‘ഏതാനും ചില ജീവികൾ’ അഥവാ ലഘുവായ ജീവരൂപങ്ങൾ എന്നു വിളിക്കപ്പെടുന്നവ “തീരെ നിസ്സാരമായ രൂപഭേദ”ങ്ങളിലൂടെ ഭൂമിയിൽ ഇന്നു കാണുന്ന ദശലക്ഷക്കണക്കിനു വ്യത്യസ്ത ജീവരൂപങ്ങളായി പരിണമിച്ചുവെന്നു ഡാർവിൻ പറയുകയുണ്ടായി. ഇത്തരം ചെറിയ മാറ്റങ്ങൾ ഒന്നിച്ചുചേർന്ന് മത്സ്യങ്ങൾ ഉഭയജീവികളും കുരങ്ങുകൾ മനുഷ്യരും ആകുന്നതിനാവശ്യമായ വലിയ മാറ്റങ്ങൾ ഉളവാക്കിയെന്ന് പരിണാമവാദികൾ പഠിപ്പിക്കുന്നു. ഉണ്ടായതായി പറയപ്പെടുന്ന ഇത്തരം വലിയ മാറ്റങ്ങളെ സ്ഥൂലപരിണാമം എന്നു പറയുന്നു. പലർക്കും ഈ രണ്ടാമത്തെ വാദം ന്യായയുക്തമായി തോന്നുന്നു. ‘ഒരു സ്പീഷീസിനുള്ളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാമെങ്കിൽ ദീർഘ കാലഘട്ടങ്ങൾകൊണ്ട് പരിണാമത്തിന് എന്തുകൊണ്ട് വലിയ മാറ്റങ്ങൾ ഉളവാക്കിക്കൂടാ?’ എന്ന് അവർ ചിന്തിക്കുന്നു. b
സ്ഥൂലപരിണാമ പഠിപ്പിക്കൽ മൂന്നു മുഖ്യ അനുമാനങ്ങളിൽ അധിഷ്ഠിതമാണ:
1. ഉത്പരിവർത്തനങ്ങൾ (mutations) പുതിയ സ്പീഷീസുകളുടെ ഉത്പത്തിക്കാവശ്യമായ അസംസ്കൃത പദാർഥങ്ങൾ പ്രദാനംചെയ്യുന്നു. c
2. പ്രകൃതിനിർധാരണം പുതിയ സ്പീഷീസുകളുടെ രൂപീകരണത്തിനു വഴിതെളിക്കുന്നു.
3. സസ്യങ്ങളിലെയും ജന്തുക്കളിലെയും സ്ഥൂലപരിണാമ മാറ്റങ്ങൾക്കു ഫോസിൽ രേഖ തെളിവു നൽകുന്നു.
സ്ഥൂലപരിണാമത്തെ ഒരു വസ്തുതയായി പരിഗണിക്കാൻ തക്കവണ്ണം അതിനുള്ള തെളിവുകൾ അത്ര ഈടുറ്റതാണോ?
ഉത്പരിവർത്തനങ്ങൾക്കു പുതിയ സ്പീഷീസുകളെ ഉളവാക്കാനാകുമോ?
ഒരു സസ്യത്തിന്റെയോ ജന്തുവിന്റെയോ അനേകംവരുന്ന വിശദാംശങ്ങൾ നിർണയിക്കുന്നത് ഓരോ കോശത്തിന്റെയും മർമത്തിലുള്ള ബ്ലൂപ്രിന്റുകളായ ജനിതക രേഖയിൽ അടങ്ങിയിരിക്കുന്ന നിർദേശങ്ങളാണ്. d ജനിതക രേഖയിൽ ഉണ്ടാകുന്ന ഉത്പരിവർത്തനങ്ങൾക്ക്—അഥവാ യാദൃച്ഛികവും ക്രമരഹിതവുമായ മാറ്റങ്ങൾക്ക്—സസ്യങ്ങളുടെയും ജന്തുക്കളുടെയും പിൻതലമുറയിൽ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നു ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. 1946-ൽ, നോബൽ സമ്മാന ജേതാവും ഉത്പരിവർത്തന ജനിതകശാസ്ത്ര പഠനമേഖലയുടെ സ്ഥാപകനുമായ ഹെർമൻ ജെ. മളർ ഇങ്ങനെ അവകാശപ്പെട്ടു: “വിരളവും മിക്കപ്പോഴും നിസ്സാരവുമായ നിരവധി മാറ്റങ്ങളുടെ ഈ ഒത്തുചേരൽ സസ്യങ്ങളെയും ജന്തുക്കളെയും കൃത്രിമമായി മെച്ചപ്പെടുത്തിയെടുക്കുന്നതിനുള്ള മുഖ്യ മാർഗമായി വർത്തിക്കുന്നു. ഏറെ പ്രധാനമായി, പ്രകൃതിനിർധാരണത്തിന്റെ നിയന്ത്രണത്തിൽ നടന്നിരിക്കുന്ന സ്വാഭാവിക പരിണാമത്തിന് അടിസ്ഥാനമായിരിക്കുന്നതും മാറ്റങ്ങളുടെ ഈ ഒത്തുചേരലാണ്.”
വാസ്തവത്തിൽ, ഉത്പരിവർത്തനങ്ങൾക്ക് പുതിയ സ്പീഷീസുകളെ മാത്രമല്ല തികച്ചും പുതിയ സസ്യ-ജന്തു കുലങ്ങളെയും ഉത്പാദിപ്പിക്കാൻ കഴിയുമെന്നുള്ള വാദത്തിലാണ് സ്ഥൂലപരിണാമ പഠിപ്പിക്കൽ അടിസ്ഥാനപ്പെട്ടിരിക്കുന്നത്. ശക്തമായ ഈ അവകാശവാദത്തിന്റെ മാറ്റുരച്ചുനോക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? ജനിതക ഗവേഷണ മേഖലയിലെ ഏതാണ്ട് 100 വർഷത്തെ പഠനം എന്താണു വെളിപ്പെടുത്തിയിരിക്കുന്നത് എന്നു പരിചിന്തിക്കുക.
പ്രകൃതിനിർധാരണത്തിന് യാദൃച്ഛിക ഉത്പരിവർത്തനങ്ങൾ ഉപയോഗപ്പെടുത്തി പുതിയ സ്പീഷീസിലുള്ള സസ്യങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയുമെങ്കിൽ, കൃത്രിമമായ അഥവാ മനുഷ്യൻ തിരഞ്ഞെടുക്കുന്ന ഉത്പരിവർത്തനങ്ങൾക്ക് അതിലും കാര്യക്ഷമമായി അതു ചെയ്യാൻ കഴിയേണ്ടതാണ് എന്ന ആശയം 1930-കളുടെ ഒടുവിൽ ശാസ്ത്രജ്ഞർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. “ജനിതക ശാസ്ത്രജ്ഞർക്കിടയിലും, പൊതുവേ ജീവശാസ്ത്രജ്ഞർക്കിടയിലും, പ്രജനകർക്കിടയിൽ പ്രത്യേകിച്ചും ആഹ്ലാദം അലതല്ലി” എന്ന് ജർമനിയിലുള്ള മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് ബ്രീഡിങ് റിസർച്ചിലെ ശാസ്ത്രജ്ഞനായ വോൾഫ്-എക്കഹാർട്ട് ലോണിഗ് ഉണരുക!യ്ക്കു നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. എന്തായിരുന്നു ഈ ആഹ്ലാദത്തിനു കാരണം? 28 വർഷമായി സസ്യങ്ങളിലെ ഉത്പരിവർത്തന ജനിതകത്തെക്കുറിച്ചു പഠിക്കുന്ന ലോണിഗ് ഇങ്ങനെ പറഞ്ഞു: “സസ്യങ്ങളെയും ജന്തുക്കളെയും പ്രജനനം നടത്തുന്ന പരമ്പരാഗതരീതിക്ക് സമൂലമാറ്റം വരുത്തേണ്ട സമയമായെന്ന് ഈ ഗവേഷകർ ചിന്തിച്ചു. അനുകൂലമായ ഉത്പരിവർത്തനങ്ങൾക്ക് ഇടയാക്കുകയും അവ തിരഞ്ഞെടുക്കുകയും ചെയ്തുകൊണ്ട് പുതിയതും മെച്ചപ്പെട്ടതുമായ സസ്യങ്ങളെയും ജന്തുക്കളെയും ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് അവർ കരുതി.” e
അമേരിക്കൻ ഐക്യനാടുകൾ, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ പരിണാമത്തെ ത്വരിതപ്പെടുത്തുമെന്നു കരുതിയ രീതികൾ ഉപയോഗിച്ചുകൊണ്ട് വൻ സാമ്പത്തിക പിന്തുണയോടെയുള്ള ഗവേഷണ പരിപാടികൾക്കു തുടക്കമിട്ടു. 40-ലധികം വർഷങ്ങൾ നീണ്ട ഊർജിതമായ ഗവേഷണങ്ങളുടെ ഫലമെന്തായിരുന്നു? ഗവേഷകനായ പേറ്റർ ഫോൺ സെങ്ബൂഷ് ഇങ്ങനെ പറയുന്നു: “വളരെയധികം പണംമുടക്കിയെങ്കിലും റേഡിയേഷനിലൂടെ കൂടുതൽ ഉത്പാദനക്ഷമതയുള്ള ഇനങ്ങൾ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങൾ അമ്പേ പരാജയപ്പെട്ടു.” ലോണിഗ് ഇങ്ങനെ പറഞ്ഞു: “1980-കൾ ആയപ്പോഴേക്കും, ശാസ്ത്രജ്ഞരുടെ ഇടയിൽ ഉണ്ടായിരുന്ന പ്രതീക്ഷകളും ആഹ്ലാദവും ലോകവ്യാപകമായി പരാജയത്തിൽ കലാശിച്ചിരുന്നു. ഉത്പരിവർത്തന പ്രജനനത്തിന് പാശ്ചാത്യ രാജ്യങ്ങളിൽ ഒരു പ്രത്യേക ഗവേഷണ ശാഖയെന്നനിലയിൽ നിലനിൽപ്പില്ലാതെയായി. ഏതാണ്ട് എല്ലാ ഉത്പരിവർത്തിതങ്ങളും (mutants) ‘പ്രതികൂലമായ നിർധാരണ മൂല്യങ്ങൾ’ ആണു കാണിച്ചത്. അതായത്, അവ നശിച്ചുപോകുകയോ വന്യ ഇനങ്ങളെ അപേക്ഷിച്ച് ദുർബലമായിപ്പോകുകയോ ചെയ്തു.” f
എങ്കിലും ഏകദേശം 100 വർഷം ഉത്പരിവർത്തനങ്ങളെക്കുറിച്ചു പൊതുവായും 70 വർഷം ഉത്പരിവർത്തന പ്രജനനത്തെക്കുറിച്ചു മാത്രവും നടന്ന ഗവേഷണങ്ങളിൽനിന്നു ശേഖരിച്ചിരിക്കുന്ന വിവരങ്ങൾ പുതിയ സ്പീഷീസുകളെ ഉത്പാദിപ്പിക്കാനുള്ള ഉത്പരിവർത്തനങ്ങളുടെ കഴിവിനെക്കുറിച്ചു നിഗമനങ്ങളിൽ എത്തിച്ചേരാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നു. തെളിവുകൾ പരിശോധിച്ചശേഷം ലോണിഗ് ഈ നിഗമനത്തിൽ എത്തിച്ചേർന്നു: “[സസ്യത്തിന്റെയോ ജന്തുവിന്റെയോ] ഒരു സ്പീഷീസിനെ തികച്ചും പുതിയ ഒന്നാക്കി മാറ്റാൻ ഉത്പരിവർത്തനങ്ങൾക്കു കഴിയില്ല. ഈ നിഗമനം, 20-ാം നൂറ്റാണ്ടിൽ ഉത്പരിവർത്തന ഗവേഷണരംഗത്തു നടന്ന എല്ലാ പരീക്ഷണ നിരീക്ഷണങ്ങളുമായും അവയുടെ ഫലങ്ങളുമായും അതുപോലെ സംഭവ്യതാ നിയമങ്ങളുമായും യോജിപ്പിലാണ്. അതുകൊണ്ട് ജനിതകപരമായി വ്യക്തമായി നിർവചിക്കപ്പെട്ടിരിക്കുന്ന സ്പീഷീസുകൾക്ക് സ്പഷ്ടമായ അതിർവരമ്പുകൾ ഉണ്ടെന്നും ആകസ്മികമായുണ്ടാകുന്ന ഉത്പരിവർത്തനങ്ങൾക്ക് അവയെ ഇല്ലാതാക്കാനോ ലംഘിക്കാനോ കഴിയില്ലെന്നും ആവർത്തക വ്യതിയാന നിയമം അർഥമാക്കുന്നു.”
മേൽവിവരിച്ചിരിക്കുന്ന വസ്തുതകൾ എന്താണു സൂചിപ്പിക്കുന്നതെന്നു പരിചിന്തിക്കുക. കൃത്രിമ മാർഗത്തിലൂടെ അനുകൂല ഉത്പരിവർത്തനങ്ങൾക്ക് ഇടയാക്കുകയും അവ തിരഞ്ഞെടുക്കുകയും ചെയ്തുകൊണ്ട് പുതിയ സ്പീഷീസുകളെ ഉത്പാദിപ്പിക്കാൻ വിദഗ്ധ പരിശീലനം സിദ്ധിച്ച ശാസ്ത്രജ്ഞർക്കു കഴിയുന്നില്ലെങ്കിൽ, ബുദ്ധിരഹിതമായ ഒരു പ്രക്രിയ അതിലും കാര്യക്ഷമമായി അതു ചെയ്യാൻ സാധ്യതയുണ്ടോ? ഉത്പരിവർത്തനങ്ങൾക്ക് ഒരു സ്പീഷീസിനെ തികച്ചും പുതിയ ഒന്നാക്കി മാറ്റാൻ കഴിയില്ലെന്നു ഗവേഷണങ്ങൾ കാണിക്കുന്ന സ്ഥിതിക്ക്, സ്ഥൂലപരിണാമം എങ്ങനെ നടന്നിരിക്കാമെന്നാണു കരുതുന്നത്?
പ്രകൃതിനിർധാരണം പുതിയ സ്പീഷീസുകളുടെ സൃഷ്ടിക്കു വഴിതെളിക്കുന്നുണ്ടോ?
ഡാർവിൻ, പ്രകൃതിനിർധാരണം എന്നു താൻ വിളിച്ച പ്രക്രിയ പരിസ്ഥിതിയുമായി ഏറ്റവും നന്നായി ഇണങ്ങിപ്പോകുന്ന ജീവരൂപങ്ങൾക്കു ഗുണംചെയ്യുമെന്നും എന്നാൽ അത്ര നന്നായി ഇണങ്ങാത്തവ ക്രമേണ ചത്തൊടുങ്ങുമെന്നും വിശ്വസിച്ചു. ആധുനിക പരിണാമവാദികൾ പഠിപ്പിക്കുന്നത് അനുസരിച്ച്, സ്പീഷീസുകൾ മറ്റിടങ്ങളിലേക്കു വ്യാപിക്കുകയും ഒറ്റപ്പെടുകയും ചെയ്തപ്പോൾ പുതിയ പരിസ്ഥിതിയുമായി ഏറ്റവും നന്നായി യോജിച്ചുപോകാൻ ജീൻ ഉത്പരിവർത്തനങ്ങൾ സഹായിച്ച ജീവികളെ പ്രകൃതിനിർധാരണം തിരഞ്ഞെടുത്തു. അതിന്റെ ഫലമായി, ഈ ഒറ്റപ്പെട്ട കൂട്ടങ്ങൾ ക്രമേണ തികച്ചും പുതിയ സ്പീഷീസുകളായി പരിണമിച്ചു എന്ന് പരിണാമവാദികൾ അനുമാനിക്കുന്നു.
നാം കണ്ടുകഴിഞ്ഞതുപോലെ, ഉത്പരിവർത്തനങ്ങൾക്ക് തികച്ചും പുതിയ ഇനം സസ്യങ്ങളെയോ ജന്തുക്കളെയോ ഉത്പാദിപ്പിക്കാൻ കഴിയില്ലെന്ന് ഗവേഷണഫലമായുള്ള തെളിവുകൾ ശക്തമായി സൂചിപ്പിക്കുന്നു. എന്നിരുന്നാലും പുതിയ സ്പീഷീസുകളെ ഉത്പാദിപ്പിക്കാനായി പ്രകൃതിനിർധാരണം പ്രയോജനകരങ്ങളായ ഉത്പരിവർത്തനങ്ങളെ തിരഞ്ഞെടുക്കുന്നു എന്ന അവകാശവാദത്തെ പിന്താങ്ങാൻ പരിണാമവാദികൾ എന്തു തെളിവാണു നൽകുന്നത്? അമേരിക്കൻ ഐക്യനാടുകളിലെ നാഷണൽ അക്കാഡമി ഓഫ് സയൻസസ് (എൻഎഎസ്) 1999-ൽ പ്രസിദ്ധീകരിച്ച ഒരു ലഘുപത്രിക ഇങ്ങനെ പറയുന്നു: “സ്പീഷീസീകരണത്തിന്റെ [പുതിയ സ്പീഷീസുകളുടെ പരിണാമം] വിശേഷാൽ ശ്രദ്ധയർഹിക്കുന്ന ഒരു ഉദാഹരണം, ഡാർവിൻ ഗാലപ്പാഗോസ് ദ്വീപുകളിൽ പഠനവിധേയമാക്കിയ, ഇന്ന് ഡാർവിന്റെ കുരുവികൾ എന്ന് അറിയപ്പെടുന്ന 13 സ്പീഷീസുകളിലുള്ള കുരുവികളുമായി ബന്ധപ്പെട്ടതാണ്.”
1970-കളിൽ പീറ്റർ ഗ്രാന്റിന്റെയും റോസ്മെരി ഗ്രാന്റിന്റെയും നേതൃത്വത്തിലുള്ള ഒരു ഗവേഷക സംഘം ഈ കുരുവികളെപ്പറ്റി പഠനം ആരംഭിച്ചു. ഒരു വർഷം നീണ്ടുനിന്ന വരൾച്ചയ്ക്കൊടുവിൽ, താരതമ്യേന വലിയ കൊക്കുള്ള കുരുവികൾക്ക് ചെറിയ കൊക്കുള്ളവയെക്കാൾ അതിജീവനക്ഷമതയുണ്ടായിരുന്നതായി അവർ കണ്ടെത്തി. 13 സ്പീഷീസുകളിൽപ്പെട്ട ഈ കുരുവികളെ തിരിച്ചറിയാനുള്ള പ്രധാന മാർഗങ്ങളിലൊന്ന് കൊക്കുകളുടെ വലുപ്പവും ആകൃതിയും ആയതിനാൽ ഈ കണ്ടുപിടിത്തം പ്രാധാന്യമർഹിക്കുന്നതായി കരുതപ്പെട്ടു. ലഘുപത്രിക ഇങ്ങനെ തുടരുന്നു: “ഈ ദ്വീപുകളിൽ ഏകദേശം 10 വർഷത്തിലൊന്ന് എന്ന തോതിൽ വരൾച്ച ഉണ്ടാകുകയാണെങ്കിൽ ഏകദേശം 200 വർഷം കൂടുമ്പോൾ കുരുവിയുടെ ഒരു പുതിയ സ്പീഷീസ് ഉണ്ടായേക്കാം എന്ന് പീറ്ററും റോസ്മെരിയും കണക്കാക്കി.”
എന്നിരുന്നാലും, പ്രധാനപ്പെട്ടതും അതേസമയം ലജ്ജാകരവുമായ ചില വസ്തുതകൾ എൻഎഎസ് ലഘുപത്രിക പരാമർശിക്കാതെ വിട്ടുകളയുന്നു. വരൾച്ചയെത്തുടർന്നുവന്ന വർഷങ്ങളിൽ ചെറിയ കൊക്കുള്ള കുരുവികളുടെ എണ്ണം വലിയ കൊക്കുള്ളവയെ അപേക്ഷിച്ച് കൂടുതലായിത്തീർന്നു. അതുകൊണ്ട്, പീറ്റർ ഗ്രാന്റും ബിരുദ വിദ്യാർഥിയായ
ലൈൽ ഗിബ്സും “നിർധാരണത്തിന്റെ ദിശ നേർവിപരീത”മായതായി തങ്ങൾക്കു കാണാൻ കഴിഞ്ഞുവെന്ന് 1987-ൽ ശാസ്ത്ര മാസികയായ നേച്ചറിൽ എഴുതി. ഓരോ തവണ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമ്പോഴും “പ്രകൃതിനിർധാരണത്തിനു വിധേയമാകുന്ന ജീവിഗണം അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നു”വെന്ന് 1991-ൽ ഗ്രാന്റ് എഴുതി. കുരുവികളുടെ ചില വ്യത്യസ്ത ‘സ്പീഷീസുകൾ’ അഥവാ വ്യത്യസ്ത സ്പീഷീസുകളെന്നു കരുതപ്പെട്ടവ പരസ്പരം ഇണചേർന്ന് ജനക സ്പീഷീസിനെക്കാൾ അതിജീവനക്ഷമതയുള്ള കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതായും ഗവേഷകർ കണ്ടെത്തി. ഈ സങ്കരണം (interbreeding) തുടരുകയാണെങ്കിൽ 200 വർഷത്തിനുള്ളിൽ രണ്ടു ‘സ്പീഷീസു’കൾ കൂടിച്ചേർന്ന് കേവലം ഒരെണ്ണമാകാനിടയുണ്ട് എന്ന് പീറ്ററും റോസ്മെരിയും നിഗമനം ചെയ്തു.1966-ൽ പരിണാമ ജീവശാസ്ത്രജ്ഞനായ ജോർജ് ക്രിസ്റ്റഫർ വില്യംസ് ഇങ്ങനെ എഴുതി: “പ്രകൃതിനിർധാരണ സിദ്ധാന്തം ആദ്യം വികസിപ്പിച്ചെടുത്തത് പരിണാമ മാറ്റത്തിന്റെ ഒരു വിശദീകരണമെന്ന നിലയിലാണ് എന്നത് ദൗർഭാഗ്യമായിപ്പോയെന്നു ഞാൻ കരുതുന്നു. പരിസ്ഥിതിയുമായി ഇണങ്ങിച്ചേരാൻ ഒരു ജീവിയെ പ്രാപ്തമാക്കുന്ന മാറ്റങ്ങൾ നിലനിറുത്തപ്പെടുന്നതിനുള്ള വിശദീകരണമെന്ന നിലയിലാണ് ഇത് ഏറെ പ്രാധാന്യമർഹിക്കുന്നത്.” വില്യമിന്റെ നിഗമനങ്ങൾ ശരിയാണെങ്കിൽ പ്രകൃതിനിർധാരണം, മാറിവരുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ സ്പീഷീസുകളെ സഹായിക്കുകയായിരിക്കാം ചെയ്യുന്നതെന്നും “അത് പുതുതായി യാതൊന്നും സൃഷ്ടിക്കുന്നില്ല” എന്നും 1999-ൽ പരിണാമ സൈദ്ധാന്തികനായ ജെഫ്രി ഷ്വോർട്സ് എഴുതി.
തീർച്ചയായും ഡാർവിന്റെ കുരുവികൾ “പുതുതായി യാതൊന്നും” ആയിത്തീരുന്നില്ല. അവ ഇപ്പോഴും കുരുവികൾ തന്നെയാണ്. മാത്രമല്ല, ഇവയുടെ ഇടയിൽ സങ്കരണം നടക്കുന്നുവെന്ന വസ്തുത സ്പീഷീസുകളെ നിർവചിക്കാൻ ചില പരിണാമവാദികൾ ഉപയോഗിക്കുന്ന മാർഗങ്ങളിൽ സംശയം ജനിപ്പിക്കുന്നു. കൂടാതെ പ്രശസ്തമായ ശാസ്ത്ര അക്കാഡമികൾപോലും തെളിവുകൾ പക്ഷപാതപരമായാണ് റിപ്പോർട്ടുചെയ്യുന്നതെന്ന വസ്തുത അവ തുറന്നുകാട്ടുന്നു.
ഫോസിൽ രേഖ സ്ഥൂലപരിണാമ മാറ്റങ്ങൾക്കു തെളിവു നൽകുന്നുണ്ടോ?
ശാസ്ത്രജ്ഞർ കണ്ടെത്തിയ ഫോസിലുകൾ സ്ഥൂലപരിണാമത്തിന് മതിയായ തെളിവു നൽകുന്നു എന്ന ധാരണയാണ് മുമ്പു പരാമർശിച്ച എൻഎഎസ് ലഘുപത്രിക വായനക്കാർക്കു നൽകുന്നത്. അത് ഇങ്ങനെ പ്രസ്താവിക്കുന്നു: “മത്സ്യത്തിനും ഉഭയജീവികൾക്കും ഇടയിലും, ഉഭയജീവികൾക്കും ഉരഗങ്ങൾക്കും ഇടയിലും, ഉരഗങ്ങൾക്കും സസ്തനികൾക്കും ഇടയിലും, പ്രൈമേറ്റുകളുടെ വംശപരമ്പരയിലെ അംഗങ്ങൾക്കിടയിലും ഒട്ടനവധി ജീവരൂപങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രത്യേക സ്പീഷീസ് മറ്റൊന്നായി മാറുന്നത് എപ്പോഴാണെന്നു വ്യക്തമായി തിരിച്ചറിയാൻ പലപ്പോഴും ബുദ്ധിമുട്ടായിരിക്കുംവിധം അത്രയധികമാണ് ഇടയ്ക്കുള്ള ഈ [കണ്ണികളുടെ] എണ്ണം.”
ഇത്ര ഉറപ്പോടെയുള്ള ഈ പ്രസ്താവന തികച്ചും അതിശയിപ്പിക്കുന്നതാണ്. എന്തുകൊണ്ട്? “ഓരോ 1,000 ഫ്രെയിമുകളിലും അഥവാ ചിത്രങ്ങളിലും 999 എണ്ണം കട്ടിങ് റൂമിൽവെച്ച് നഷ്ടപ്പെട്ട പരിണാമത്തിന്റെ ഒരു ഫിലിം” പോലെയാണ് ഫോസിൽ രേഖ എന്നു 2004-ൽ നാഷണൽ ജിയോഗ്രഫിക് പറയുകയുണ്ടായി. കേവലം ആയിരത്തിലൊന്ന് എന്ന നിരക്കിൽ അവശേഷിക്കുന്ന ‘ചിത്രങ്ങൾ’ സ്ഥൂലപരിണാമ പ്രക്രിയയെ യഥാർഥത്തിൽ തെളിയിക്കുന്നുണ്ടോ? ഫോസിൽ രേഖ വാസ്തവത്തിൽ എന്താണു പ്രകടമാക്കുന്നത്? ദീർഘ കാലങ്ങളോളം “മിക്ക സ്പീഷീസുകളിലും കാര്യമായ, അല്ലെങ്കിൽ ഒട്ടുംതന്നെ പരിണാമ മാറ്റം നടക്കുന്നില്ല” എന്ന് ഫോസിൽ രേഖ കാണിക്കുന്നതായി ഒരു കടുത്ത പരിണാമവാദിയായ നൈൽസ് എൽഡ്രെജ് സമ്മതിക്കുന്നു.
ലോകവ്യാപകമായുള്ള ശാസ്ത്രജ്ഞർ ഇന്നോളം ഏകദേശം 20 കോടി വലിയ ഫോസിലുകളും ശതകോടിക്കണക്കിനു സൂക്ഷ്മ ഫോസിലുകളും കുഴിച്ചെടുക്കുകയും പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജന്തുക്കളുടെ പ്രമുഖ ഗണങ്ങളെല്ലാം പെട്ടെന്നു പ്രത്യക്ഷമാകുകയും കാര്യമായ മാറ്റമൊന്നുമില്ലാതെ തുടരുകയും പല സ്പീഷീസുകളും വന്ന അതേ വേഗത്തിൽ അപ്രത്യക്ഷമാകുകയും ചെയ്തുവെന്ന് വിപുലവും വിശദവുമായ ഈ രേഖ വെളിപ്പെടുത്തുന്നതായി
പല ഗവേഷകരും സമ്മതിക്കുന്നു. ഫോസിൽ രേഖ നൽകുന്ന തെളിവുകൾ പരിശോധിച്ചതിനുശേഷം ജീവശാസ്ത്രജ്ഞനായ ജോനഥൻ വെൽസ് ഇങ്ങനെ എഴുതുന്നു: “പൊതു പൂർവികരിൽനിന്ന് രൂപഭേദം വഴിയുള്ള വംശോത്പത്തി നടന്നുവെന്നത് കിങ്ഡം, ഫൈലം, ക്ലാസ്സ് എന്നീ തലങ്ങളിൽ നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുള്ള ഒരു വസ്തുതയേ അല്ല. ഫോസിൽ രേഖ നൽകുന്ന തെളിവുകളുടെയോ തന്മാത്രാ തെളിവുകളുടെയോ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ നല്ല പിൻബലമുള്ള ഒരു സിദ്ധാന്തം പോലുമല്ല അത്.”പരിണാമം—സത്യമോ മിഥ്യയോ?
എന്തുകൊണ്ടാണ് പ്രമുഖരായ പല പരിണാമവാദികളും സ്ഥൂലപരിണാമം ഒരു വസ്തുതയാണെന്നു ശഠിക്കുന്നത്? സാമാന്യബുദ്ധിക്കു നിരക്കാത്ത ശാസ്ത്രീയ അവകാശവാദങ്ങൾ സ്വീകരിക്കാൻ പല ശാസ്ത്രജ്ഞരും തയ്യാറാണെന്ന്, റിച്ചർഡ് ഡോക്കിൻസിന്റെ ചില ന്യായവാദങ്ങളെ വിമർശിച്ച ശേഷം പ്രമുഖ പരിണാമവാദിയായ റിച്ചർഡ് ലെവൊന്റിൻ എഴുതി. പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് അദ്ദേഹം അതിന്റെ കാരണം ചൂണ്ടിക്കാണിച്ചു: “[ശാസ്ത്രജ്ഞർക്ക്] പ്രാഥമികമായി ഒരു കടപ്പാടുണ്ട്, ഭൗതികവാദത്തോട്.” g പല ശാസ്ത്രജ്ഞരും ബുദ്ധിശക്തിയുള്ള ഒരു രൂപസംവിധായകൻ ഉണ്ടായിരിക്കാനുള്ള സാധ്യത പരിഗണിക്കാൻപോലും തയ്യാറാകുന്നില്ല. എന്താണിതിന്റെ കാരണം? “സ്രഷ്ടാവിന്റെ അസ്തിത്വം അംഗീകരിച്ചുകൊടുക്കാൻ നമുക്കു കഴിയില്ല,” ലെവൊന്റിൻ എഴുതുന്നു.
ഇതിനോടുള്ള ബന്ധത്തിൽ, സാമൂഹിക ശാസ്ത്രജ്ഞനായ റോഡ്നി സ്റ്റാർക്ക് പിൻവരുന്ന പ്രകാരം പറഞ്ഞതായി സയന്റിഫിക് അമേരിക്കൻ പ്രസ്താവിക്കുന്നു: “നിങ്ങൾ ഒരു ശാസ്ത്രകാരനായിരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ മതത്തിന്റെ കൂച്ചുവിലങ്ങിൽനിന്ന് നിങ്ങളുടെ മനസ്സിനെ സ്വതന്ത്രമാക്കി നിറുത്തണം എന്നത് 200 വർഷങ്ങളായി പ്രചരിപ്പിച്ചുവരുന്ന ഒരു ആശയമാണ്.” ഗവേഷണ സർവകലാശാലകളിൽ “മതവിശ്വാസികളായ ആളുകൾ [ദൈവത്തെക്കുറിച്ച്] മൗനംപാലിക്കുന്ന”തായും “മതഭക്തരല്ലാത്തവർ [മതവിശ്വാസികളോടു] വിവേചനം കാട്ടുന്ന”തായും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർക്കിന്റെ അഭിപ്രായത്തിൽ “[ശാസ്ത്ര സമൂഹത്തിന്റെ] മേലേത്തട്ടിലുള്ള മതഭക്തിയില്ലാത്തവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട്.”
നിങ്ങൾക്കു സ്ഥൂലപരിണാമ പഠിപ്പിക്കലിനെ ഒരു വസ്തുതയായി അംഗീകരിക്കാൻ കഴിയണമെങ്കിൽ, അജ്ഞേയവാദികളോ നിരീശ്വരവാദികളോ ആയ ശാസ്ത്രജ്ഞർ ശാസ്ത്ര കണ്ടുപിടിത്തങ്ങളെക്കുറിച്ചുള്ള തങ്ങളുടെ വ്യാഖ്യാനങ്ങളെ സ്വാധീനിക്കാൻ വ്യക്തിപരമായ വിശ്വാസങ്ങളെ അനുവദിക്കില്ല എന്നു നിങ്ങൾ വിശ്വസിക്കണം. വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുള്ള ഒരു സ്പീഷീസിനെപ്പോലും തികച്ചും പുതിയ ഒന്നാക്കി മാറ്റാൻ ഉത്പരിവർത്തനങ്ങൾക്കു കഴിഞ്ഞിട്ടില്ല എന്നാണ് ഒരു നൂറ്റാണ്ടു നീണ്ടുനിന്ന ഗവേഷണം—ശതകോടിക്കണക്കിനു ഉത്പരിവർത്തനങ്ങളെക്കുറിച്ചുള്ള പഠനം—തെളിയിക്കുന്നതെങ്കിലും ഉത്പരിവർത്തനങ്ങളും പ്രകൃതിനിർധാരണവും സങ്കീർണമായ എല്ലാ ജീവരൂപങ്ങളെയും ഉത്പാദിപ്പിച്ചുവെന്ന് നിങ്ങൾ വിശ്വസിക്കണം. മാത്രമല്ല, സസ്യങ്ങളുടെയും ജന്തുക്കളുടെയും പ്രമുഖ ഇനങ്ങൾ പെട്ടെന്ന് പ്രത്യക്ഷമായതാണെന്നും സുദീർഘമായ കാലഘട്ടങ്ങൾകൊണ്ടുപോലും മറ്റിനങ്ങളായി പരിണമിച്ചില്ലെന്നും ഉള്ള ഫോസിൽ രേഖയുടെ വ്യക്തമായ സൂചന അവഗണിച്ചുകൊണ്ട്, എല്ലാ ജീവികളും ഒരു പൊതു പൂർവികനിൽനിന്നു ക്രമേണ പരിണമിച്ചതാണെന്നും നിങ്ങൾ വിശ്വസിക്കണം. അത്തരത്തിലുള്ള വിശ്വാസം വസ്തുതകളിൽ അടിസ്ഥാനപ്പെട്ടതാണെന്നു തോന്നുന്നുണ്ടോ? അതോ മിഥ്യയിൽ അടിസ്ഥാനപ്പെട്ടതായാണോ തോന്നുന്നത്?
[അടിക്കുറിപ്പുകൾ]
a നായ്ക്കളെ പ്രജനനം നടത്തുന്നവർക്ക് അവയെ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത് ഇണചേർക്കാൻ കഴിയും, അങ്ങനെ അവർക്ക് ആ നായ്ക്കളെ അപേക്ഷിച്ച് കുറിയ കാലുകളോ നീണ്ട രോമങ്ങളോ ഉള്ള കുഞ്ഞുങ്ങളെ ക്രമേണ ഉത്പാദിപ്പിച്ചെടുക്കാനാകും. എന്നിരുന്നാലും ഇത്തരം മാറ്റങ്ങൾക്കു കാരണം പലപ്പോഴും ജീനുകളുടെ ധർമങ്ങളിൽ ചിലത് നടക്കാതെ വരുന്നതാണ്. ഉദാഹരണത്തിന് ഡാക്സ്ഹണ്ടിന്റെ വലുപ്പക്കുറവിനു കാരണം തരുണാസ്ഥിയുടെ സാധാരണഗതിയിലുള്ള വികാസത്തിന്റെ അഭാവമാണ്, ഇത് വാമനത്തത്തിനു കാരണമാകുന്നു.
b “സ്പീഷീസ്” എന്ന പദം ഈ ലേഖനത്തിൽ കൂടെക്കൂടെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഉല്പത്തി എന്ന ബൈബിൾ പുസ്തകത്തിൽ ഈ പദം കാണുന്നില്ല. ആ പുസ്തകം സ്പീഷീസിനെക്കാൾ വളരെയേറെ അർഥവ്യാപ്തിയുള്ള “തരം” അഥവാ ഇനം എന്ന പദമാണ് ഉപയോഗിക്കുന്നത്. മിക്കപ്പോഴും, പുതിയ സ്പീഷീസുകളുടെ പരിണാമം എന്നു ശാസ്ത്രജ്ഞർ വിളിക്കുന്ന സംഗതി കേവലം, ഉല്പത്തി വിവരണത്തിൽ പറഞ്ഞിരിക്കുന്ന, ഒരു “തര”ത്തിനുള്ളിൽത്തന്നെയുള്ള വൈജാത്യമാണ്.
c “ജീവികളെ വർഗീകരിക്കുന്ന വിധം” എന്ന ചതുരം കാണുക.
d കോശദ്രവ്യം, കോശസ്തരങ്ങൾ, മറ്റു ഘടനകൾ എന്നിവയും ഒരു ജീവിയെ രൂപപ്പെടുത്തിയെടുക്കുന്നതിൽ പങ്കുവഹിക്കുന്നതായി ഗവേഷണങ്ങൾ കാണിക്കുന്നു.
e ഈ ലേഖനത്തിലെ ലോണിഗിന്റെ പ്രസ്താവനകൾ അദ്ദേഹത്തിന്റെ സ്വന്തമാണ്. അത് മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് ബ്രീഡിങ് റിസർച്ചിന്റെ അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല.
f ഒരേതരം ഉത്പരിവർത്തിതങ്ങൾ കൂടെക്കൂടെ പ്രത്യക്ഷപ്പെട്ടപ്പോൾ പുതിയ ഉത്പരിവർത്തിതങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരുന്നതായി ഉത്പരിവർത്തന പരീക്ഷണങ്ങൾ തുടർച്ചയായി വെളിപ്പെടുത്തുകയുണ്ടായി. ഈ പ്രതിഭാസത്തിൽനിന്ന് ലോണിഗ് രൂപപ്പെടുത്തിയെടുത്തതാണ് “ആവർത്തക വ്യതിയാന നിയമം” (“law of recurrent variation”). കൂടാതെ, സസ്യങ്ങളിൽ നടന്ന ഉത്പരിവർത്തനങ്ങളിൽ ഒരു ശതമാനത്തിൽ കുറവു മാത്രമേ തുടർന്നുള്ള ഗവേഷണങ്ങൾക്കായി തിരഞ്ഞെടുത്തുള്ളൂ. ഇതിൽത്തന്നെ വാണിജ്യ ഉപയോഗത്തിന് അനുയോജ്യമാണെന്നു കണ്ടെത്തിയത് ഒരു ശതമാനത്തിൽ കുറവായിരുന്നു. ജന്തുക്കളിൽ നടത്തിയ ഉത്പരിവർത്തന പ്രജനനം സസ്യങ്ങളിൽ നടത്തിയതിന്റെ അത്രപോലും വിജയിച്ചില്ല. അതുകൊണ്ട് ആ രീതി പൂർണമായി ഉപേക്ഷിക്കപ്പെട്ടു.
g ഭൗതികവാദം എന്നതുകൊണ്ട് ഇവിടെ അർഥമാക്കുന്നത്, ദ്രവ്യമാണ് ഏക അല്ലെങ്കിൽ അടിസ്ഥാനപരമായ യാഥാർഥ്യമെന്നും മുഴു ജീവജാലങ്ങളും ഉൾപ്പെടെ പ്രപഞ്ചത്തിലുള്ള സകലതും യാതൊരു പ്രകൃത്യതീത ശക്തിയുടെയും ഇടപെടൽ കൂടാതെയാണ് അസ്തിത്വത്തിൽ വന്നതെന്നുമുള്ള സിദ്ധാന്തത്തെയാണ്.
[15-ാം പേജിലെ ആകർഷക വാക്യം]
“[സസ്യത്തിന്റെയോ ജന്തുവിന്റെയോ] ഒരു സ്പീഷീസിനെ തികച്ചും പുതിയ ഒന്നാക്കി മാറ്റാൻ ഉത്പരിവർത്തനങ്ങൾക്കു കഴിയില്ല”
[16-ാം പേജിലെ ആകർഷക വാക്യം]
ഡാർവിന്റെ കുരുവികൾ എന്തെങ്കിലും തെളിയിക്കുന്നുണ്ടെങ്കിൽ അത് ഒരു സ്പീഷീസിന് കാലാവസ്ഥാമാറ്റങ്ങളോട് ഇണങ്ങിച്ചേരാൻ കഴിയുമെന്നതാണ്
[17-ാം പേജിലെ ആകർഷക വാക്യം]
ജന്തുക്കളുടെ പ്രമുഖ ഗണങ്ങളെല്ലാം പെട്ടെന്നു പ്രത്യക്ഷമാകുകയും കാര്യമായ മാറ്റമൊന്നുമില്ലാതെ തുടരുകയും ചെയ്തുവെന്ന് ഫോസിൽ രേഖ പ്രകടമാക്കുന്നു
[14-ാം പേജിലെ ചാർട്ട്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ജീവികളെ വർഗീകരിക്കുന്ന വിധം
ജീവികളെ സ്പീഷീസ് മുതൽ കിങ്ഡം വരെയുള്ള ഗണങ്ങളായി വർഗീകരിച്ചിരിക്കുന്നു. h ഉദാഹരണത്തിന് ചുവടെ കൊടുത്തിരിക്കുന്ന, മനുഷ്യരുടെയും പഴ ഈച്ചകളുടെയും വർഗീകരണം താരതമ്യം ചെയ്യുക.
മനുഷ്യർ പഴ ഈച്ചകൾ
സ്പീഷീസ് സാപിയൻസ് മെലനോഗാസ്റ്റർ
ജീനസ് ഹോമോ ഡ്രോസോഫില
ഫാമിലി ഹോമിനിഡ്സ് ഡ്രോസോ ഫിലിഡ്സ്
ഓർഡർ പ്രൈമേറ്റുകൾ ഡിപ്ടെറ
ക്ലാസ്സ് സസ്തനികൾ ഷഡ്പദങ്ങൾ
ഫൈലം കോർഡേറ്റുകൾ ആർത്രോപോഡുകൾ
കിങ്ഡം ജന്തുക്കൾ ജന്തുക്കൾ
[അടിക്കുറിപ്പ്]
h കുറിപ്പ്: ഉല്പത്തി ഒന്നാം അധ്യായം പറയുന്നതനുസരിച്ച് സസ്യങ്ങളും ജന്തുക്കളും “അതതു തര”മനുസരിച്ച് അഥവാ ഇനമനുസരിച്ച് പുനരുത്പാദനം നടത്തുമായിരുന്നു. (ഉല്പത്തി 1:12, 21, 24, 25) എന്നിരുന്നാലും “തരം” എന്ന ബൈബിൾ പദം ഒരു ശാസ്ത്രീയ പദമല്ല. “സ്പീഷീസ്” എന്ന ശാസ്ത്രീയ പദവുമായി ഇതിനെ കൂട്ടിക്കുഴയ്ക്കരുത്.
[കടപ്പാട്]
ജോനഥാൻ വെൽസിന്റെ, ഐക്കോൺസ് ഓഫ് ഇവലൂഷൻ—സയൻസ് ഓർ മിത്ത്? വൈ മച്ച് ഓഫ് വാട്ട് വി റ്റീച്ച് എബൗട്ട് ഇവലൂഷൻ ഈസ് റോങ് എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള ചാർട്ടാണിത്.
[15-ാം പേജിലെ ചിത്രങ്ങൾ]
ഉത്പരിവർത്തനം സംഭവിച്ച പഴ ഈച്ച (മുകളിൽ) വിരൂപമാക്കപ്പെട്ടെങ്കിലും, ഇപ്പോഴും പഴ ഈച്ചതന്നെയാണ്
[കടപ്പാട്]
© Dr. Jeremy Burgess/Photo Researchers, Inc.
[15-ാം പേജിലെ ചിത്രങ്ങൾ]
ഒരേതരം ഉത്പരിവർത്തിതങ്ങൾ കൂടെക്കൂടെ പ്രത്യക്ഷപ്പെട്ടപ്പോൾ പുതിയ ഉത്പരിവർത്തിതങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നതായി സസ്യങ്ങളിലെ ഉത്പരിവർത്തന പരീക്ഷണങ്ങൾ തുടർച്ചയായി വെളിപ്പെടുത്തുകയുണ്ടായി (ഇവിടെ കാണിച്ചിരിക്കുന്ന ഉത്പരിവർത്തിതത്തിന് വലിയ പൂവാണുള്ളത്)
[13-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
From a Photograph by Mrs. J. M. Cameron/ U.S. National Archives photo
[16-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കുരുവികളുടെ തലകൾ: © Dr. Jeremy Burgess/ Photo Researchers, Inc.
[17-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഡൈനസോർ: © Pat Canova/Index Stock Imagery; ഫോസിലുകൾ: GOH CHAI HIN/AFP/Getty Images