വിവരങ്ങള്‍ കാണിക്കുക

അഭിമുഖം | ആന്റോണിയോ ഡെല്ല ഗെറ്റ

ഒടുവിൽ ആ പുരോഹിതൻ പള്ളി വിട്ടു

ഒടുവിൽ ആ പുരോഹിതൻ പള്ളി വിട്ടു

റോമിൽ നീണ്ട ഒൻപതു വർഷത്തെ പഠനത്തിനു ശേഷം ആന്റോണിയോ ഡെല്ല ഗെറ്റ 1969-ൽ ഒരു പുരോഹിതനായി. പിന്നീട്‌ അദ്ദേഹം ഇറ്റലിയിലെ നേപ്പിൾസിന്‌ അടുത്തുള്ള ഒരു സെമിനാരിയിൽ റെക്‌റ്ററായി അഥവാ തലവനായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഒരുപാട്‌ നാളത്തെ പഠനത്തിനും ചിന്തകൾക്കും ശേഷം അദ്ദേഹത്തിന്‌ ഒരു കാര്യം മനസ്സിലായി. കത്തോലിക്കാ മതം ബൈബിൾ പറയുന്നത്‌ അനുസരിച്ചല്ല പോകുന്നതെന്ന്‌. തന്റെ ആത്മീയയാത്രയെക്കുറിച്ച്‌ അദ്ദേഹം ഉണരുക!-യ്‌ക്ക്‌ നൽകിയ അഭിമുഖത്തിൽനിന്ന്‌ ചില ഭാഗങ്ങൾ.

കുട്ടിക്കാലത്തെക്കുറിച്ച്‌ എന്താണ്‌ പറയാനുള്ളത്‌?

ഞാൻ ജനിച്ചത്‌ ഇറ്റലിയിലാണ്‌, 1943-ൽ. എന്റെ അപ്പച്ചൻ ഒരു കൃഷിക്കാരനായിരുന്നു, മരപ്പണിയും ചെയ്യുമായിരുന്നു. ഞങ്ങൾ ഒരു ചെറിയ ഗ്രാമത്തിലാണ്‌ താമസിച്ചിരുന്നത്‌. എനിക്ക്‌ രണ്ടു ചേട്ടന്മാരും ഒരു അനിയനും മൂന്നു പെങ്ങന്മാരും ഉണ്ടായിരുന്നു. ഞങ്ങളുടെ മാതാപിതാക്കൾ നല്ല ഒന്നാന്തരം കത്തോലിക്കരായിട്ടാണ്‌ ഞങ്ങളെ വളർത്തിയത്‌.

ഒരു പുരോഹിതൻ ആകാനുള്ള ആഗ്രഹം എങ്ങനെയാണ്‌ ഉണ്ടായത്‌?

ചെറുപ്പം മുതലേ പുരോഹിതന്മാർ പറയുന്നത്‌ കേൾക്കാൻ എനിക്ക്‌ ഒരുപാട്‌ ഇഷ്ടമായിരുന്നു. അവരുടെ ശബ്ദവും പാട്ടും പ്രാർഥനയും ഒക്കെ എന്റെ മനസ്സിൽപ്പതിഞ്ഞു. അന്നേ ഞാൻ ഉറപ്പിച്ചു, എനിക്കും ഒരു പുരോഹിതൻ ആകണമെന്ന്‌. അങ്ങനെ 13 വയസ്സായപ്പോൾ അമ്മ എന്നെ ഒരു ബോർഡിങ്‌ സ്‌കൂളിലാക്കി. ആൺകുട്ടികളെ പുരോഹിത ശുശ്രൂഷ ചെയ്യുന്നതിനുവേണ്ടി ഒരുക്കുന്ന സ്‌കൂളായിരുന്നു അത്‌.

അവിടെ ബൈബിൾ പഠിപ്പിക്കുമായിരുന്നോ?

സത്യം പറഞ്ഞാൽ ഇല്ല. എനിക്ക്‌ 15 വയസ്സുള്ളപ്പോൾ എന്റെ ഒരു ടീച്ചർ എനിക്ക്‌ സുവിശേഷങ്ങൾ വായിക്കാൻ തന്നു. യേശുവിന്റെ ജീവിതത്തെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും ഒക്കെ പറയുന്ന ഭാഗമുണ്ടല്ലോ, ഞാൻ അത്‌ പലയാവർത്തി വായിച്ചു. 18 വയസ്സായപ്പോൾ ഞാൻ റോമിലേക്ക്‌ പറന്നു. പിന്നെ വൈദിക പഠനം പോപ്പിന്റെ കീഴിലുള്ള സർവകലാശാലകളിൽ ആയിരുന്നു. അവിടെ ഞാൻ ലത്തീൻ, ഗ്രീക്ക്‌ എന്നീ ഭാഷകളും ചരിത്രം, തത്ത്വശാസ്‌ത്രം, മനഃശാസ്‌ത്രം, ദൈവശാസ്‌ത്രം തുടങ്ങിയവയും പഠിച്ചു. ഞങ്ങൾ പല ബൈബിൾവാക്യങ്ങളും ആവർത്തിച്ചു ചൊല്ലുകയും, ഞായറാഴ്‌ചത്തെ പ്രസംഗങ്ങളിൽനിന്ന്‌ പല ബൈബിൾഭാഗങ്ങൾ വായിക്കുന്നത്‌ കേൾക്കുകയും ചെയ്‌തിട്ടുണ്ടെങ്കിലും, സത്യം പറഞ്ഞാൽ ശരിക്കും ബൈബിളൊന്നും പഠിച്ചിട്ടില്ല.

സെമിനാരിയിലെ റെക്‌റ്റർ ആയിരുന്നല്ലോ? അപ്പോൾ കുട്ടികളെ പഠിപ്പിക്കുമായിരുന്നോ?

അവിടത്തെ കാര്യങ്ങളൊക്കെ നോക്കിനടത്തുക, അതായിരുന്നു എന്റെ പ്രധാന ജോലി. പിന്നെ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ കല്‌പനകളും മറ്റും പഠിപ്പിക്കുമായിരുന്നു.

എപ്പോഴാണ്‌ സഭയുടെ പഠിപ്പിക്കലുകൾ തെറ്റാണെന്ന്‌ തോന്നാൻ തുടങ്ങിയത്‌?

മൂന്നു കാര്യങ്ങളാണ്‌ എന്നെ ചിന്തിപ്പിച്ചത്‌. പള്ളി, രാഷ്ട്രീയ കാര്യങ്ങളിൽ ഏർപ്പെടുന്നു, പുരോഹിതന്മാരുടെയും ഇടവകക്കാരുടെയും കൊള്ളരുതായ്‌മകൾ വെച്ചുപൊറുപ്പിക്കുന്നു. ഇനി, അവർ പഠിപ്പിക്കുന്ന ചില കാര്യങ്ങൾ ശരിയാണെന്നും എനിക്ക്‌ തോന്നിയില്ല. ഒന്ന്‌ ചിന്തിച്ചുനോക്കൂ! ഒരു സ്‌നേഹവാനായ ദൈവം ഒരാളുടെ മരണശേഷവും അയാളെ ശിക്ഷിച്ചുകൊണ്ടിരിക്കുമോ? ഒരു കൊന്ത ഉപയോഗിച്ച്‌, ഒരേ പ്രാർഥനതന്നെ നൂറു പ്രാവശ്യം ചൊല്ലാൻ ദൈവം ശരിക്കും പറഞ്ഞിട്ടുണ്ടോ? *

പിന്നെ എന്താണ്‌ ചെയ്‌തത്‌?

‘എന്നെ സഹായിക്കണേ’ എന്ന്‌ പറഞ്ഞ്‌ ദൈവത്തോട്‌ ഞാൻ കരഞ്ഞ്‌ പ്രാർഥിച്ചു. ഇറ്റാലിയൻ ഭാഷയിൽ ആ ഇടയ്‌ക്കാണ്‌ കത്തോലിക്കരുടെ യരുശലേം ബൈബിൾ പുറത്തിറങ്ങിയത്‌. ഞാൻ ഒരെണ്ണം വാങ്ങി വായന തുടങ്ങി. ഒരു ഞായറാഴ്‌ച രാവിലെ കുർബാനയൊക്കെ കഴിഞ്ഞ്‌ ഇരിക്കുമ്പോൾ രണ്ടു പേർ സെമിനാരിയിലേക്ക്‌ വന്നു. അവർ യഹോവയുടെ സാക്ഷികളായിരുന്നു. സത്യമതത്തെ തിരിച്ചറിയിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന്‌ ബൈബിളിൽനിന്ന്‌ ഞങ്ങൾ ഒരു മണിക്കൂറിലധികം നേരം സംസാരിച്ചിരുന്നു.

വന്ന ആ രണ്ടുപേരെ കുറിച്ച്‌ എന്ത്‌ തോന്നി?

അവരുടെ ആ ആത്മവിശ്വാസവും കത്തോലിക്കർ പുറത്തിറക്കിയ ബൈബിളിൽനിന്ന്‌ വളരെ എളുപ്പത്തിൽ ഓരോരോ കാര്യങ്ങൾ എടുത്ത്‌ കാണിച്ചുതരുന്നതും കണ്ടപ്പോൾ ഞാൻ ശരിക്കും അതിശയിച്ചുപോയി. പിന്നീട്‌ മാരിയോ എന്ന്‌ പേരുള്ള ഒരു യഹോവയുടെ സാക്ഷി എന്നെ കാണാൻ വരാൻ തുടങ്ങി. അദ്ദേഹം നല്ല ക്ഷമയും ആത്മാർഥതയും ഉള്ള വ്യക്തിയായിരുന്നു. എല്ലാ ശനിയാഴ്‌ചയും രാവിലെ അത്‌ മഴയാണെങ്കിലും വെയിലാണെങ്കിലും ഒൻപതുമണി എന്നു പറയുന്ന ഒരു സമയമുണ്ടെങ്കിൽ മാരിയോ ഞങ്ങളുടെ സെമിനാരിയിൽ ഉണ്ടായിരിക്കും!

അദ്ദേഹം ഇങ്ങനെ വരുന്നത്‌ മറ്റ്‌ പുരോഹിതന്മാർ കണ്ടില്ലേ?

പിന്നില്ലേ, അവരും കാണുമായിരുന്നു. ഞാൻ അവരെയും വിളിക്കും. എന്നാൽ ഒരാളുപോലും കാര്യമായിട്ട്‌ ബൈബിൾ പഠിക്കാൻ കൂട്ടാക്കിയില്ല. പക്ഷേ എനിക്ക്‌ ബൈബിൾ പഠിക്കാൻ വലിയ ഇഷ്ടമായിരുന്നു. രസകരമായ ഒരുപാട്‌ കാര്യങ്ങൾ ഞാൻ പഠിച്ചു. പലപ്പോഴും, ഞാൻ തലപുകഞ്ഞ്‌ ചിന്തിച്ചുകൊണ്ടിരുന്ന ഒരു കാര്യം ഉണ്ടായിരുന്നു. ദൈവം എന്തുകൊണ്ടാണ്‌ ഈ ദുഷ്ടതയും കഷ്ടപ്പാടും ഒക്കെ വെച്ചുപൊറുപ്പിക്കുന്നതെന്ന്‌. അതുപോലുള്ള പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഈ പഠനത്തിലൂടെ എനിക്കു കിട്ടി.

അല്ല, മേലധികാരികൾ ഇതൊന്നും കണ്ടിട്ട്‌ ഒന്നും പറഞ്ഞില്ലേ?

1975-ൽ എന്റെ നിലപാട്‌ വ്യക്തമാക്കാൻ ഞാൻ പല പ്രാവശ്യം റോമിൽ പോയി. മേലധികാരികൾ എന്റെ മനസ്സുമാറ്റാൻ പല പണികൾ നോക്കി. അവസാനം, 1976 ജനുവരി 9-ാം തീയതി ഞാൻ റോമിലേക്ക്‌ ഒരു കത്തെഴുതി. ഇനി മുതൽ ഒരു കത്തോലിക്കാ മതവിശ്വാസി ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാണ്‌ അതിൽ എഴുതിയിരുന്നത്‌. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ സെമിനാരി വിട്ടു, നേരെ ട്രെയിൻ കയറി. യഹോവയുടെ സാക്ഷികളുടെ ഒരു മീറ്റിങ്ങ്‌ കൂടാം എന്ന്‌ വിചാരിച്ചാണ്‌ ഞാൻ പോയത്‌. പക്ഷേ അന്ന്‌ അവരുടെ ഒരു സമ്മേളനമായിരുന്നു. ഞാൻ അതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ ചുറ്റുപാടായിരുന്നു അത്‌. എനിക്ക്‌ അതിശയം തോന്നി. എല്ലാവരുടെയും കൈയിൽ ബൈബിൾ. പ്രസംഗകൻ ഓരോ കാര്യങ്ങൾ പറയുമ്പോൾ ആളുകൾ ബൈബിൾ തുറന്ന്‌ അതു നോക്കുന്നു.

വീട്ടുകാരുടെ പ്രതികരണം എന്തായിരുന്നു?

അത്‌ ആർക്കും ഇഷ്ടപ്പെടില്ലല്ലോ? മിക്കവരും എതിർത്തു. എന്നാൽ ഇറ്റലിയുടെ വടക്കൻ പ്രദേശമായ ലൊംബാർഡിയിൽ എന്റെ അനിയൻ ബൈബിൾ പഠിക്കുന്നുണ്ട്‌ എന്ന കാര്യം ഞാൻ അറിഞ്ഞു. ഞാൻ അങ്ങോട്ട്‌ പോയി. അവിടെയുള്ള യഹോവയുടെ സാക്ഷികൾ എനിക്ക്‌ ജോലിയും താമസിക്കാനുള്ള ഒരു സ്ഥലവും തരപ്പെടുത്തിത്തന്നു. ആ വർഷം അവസാനം ഞാൻ ഒരു യഹോവയുടെ സാക്ഷിയായി സ്‌നാനമേറ്റു.

ബൈബിൾ പഠിച്ചപ്പോൾ ഞാൻ ദൈവത്തോട്‌ കൂടുതൽ അടുത്തു

പുറകോട്ട്‌ നോക്കുമ്പോൾ, എടുത്ത തീരുമാനം വേണ്ടായിരുന്നു എന്ന്‌ തോന്നിയിട്ടുണ്ടോ?

ഇല്ലേ ഇല്ല. ഒരിക്കലുമില്ല. ബൈബിൾ പഠിച്ചപ്പോൾ ഞാൻ ദൈവത്തോട്‌ കൂടുതൽ അടുക്കുകയാണ്‌ ചെയ്‌തത്‌. ദൈവത്തെക്കുറിച്ച്‌ ഞാൻ മനസ്സിലാക്കിയത്‌ ബൈബിളിൽ നിന്നാണ്‌. അല്ലാതെ തത്ത്വശാസ്‌ത്രങ്ങളിൽനിന്നോ പാരമ്പര്യങ്ങളിൽനിന്നോ ഒന്നുമല്ല. അതുകൊണ്ടുതന്നെ ഞാൻ പഠിച്ച കാര്യങ്ങൾ വളരെ ബോധ്യത്തോടും ആത്മാർഥതയോടും കൂടെ മറ്റുള്ളവരെ പഠിപ്പിക്കാൻ എനിക്കു കഴിയും.

^ ഖ. 13 ഇതുപോലുള്ള പല ചോദ്യങ്ങൾക്കുമുള്ള വ്യക്തമായ ഉത്തരം ബൈബിൾ തരുന്നുണ്ട്‌. ആ വിവരങ്ങൾ മനസ്സിലാക്കാൻ jw.org സന്ദർശിക്കുക. അവിടെ ബൈബിൾപഠിപ്പിക്കലുകൾ എന്നതിനു കീഴിൽ ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്ന ഭാഗം കാണുക.