വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബോസ്‌പോറസിൽ “ഏകയായി”

ബോസ്‌പോറസിൽ “ഏകയായി”

ബോസ്‌പോറസിൽ “ഏകയായി”

ടർക്കിയിലെ ഉണരുക! ലേഖകൻ

ബോസ്‌പോറസ്‌ കടലിടുക്ക്‌ മാർമറ കടലുമായി ചേരുന്നിടത്ത്‌ (ഭൂപടം കാണുക.) നൂറുകണക്കിന്‌ വർഷങ്ങളായി അവൾ നിൽക്കുന്നു, വിഷാദഭാവത്തോടെ, ഏകയായി, ഉറ്റവരെയും കാത്ത്‌ പടിവാതിൽക്കൽ നിൽക്കുന്ന ഒരു അമ്മയെ പോലെ. ശക്തമായി ഒഴുകിവന്ന്‌ തീരത്തെ പാറക്കെട്ടിൽത്തട്ടി പൊട്ടിച്ചിതറുന്ന തിരമാലകൾ കണ്ടാൽ അത്‌ അവളുടെ ഉടുപ്പിന്റെ വിളുമ്പിൽ പിടിപ്പിച്ചിരിക്കുന്ന റേന്തയാണോ എന്നു തോന്നിപ്പോകും. ഇവിടെ, മെയ്‌ഡൻസ്‌ ടവർ എന്ന ഈ ഗോപുരം ചരിത്രത്തിന്റെ നീരൊഴുക്കിന്‌ ഒരു മൂകസാക്ഷിയായി നിലകൊണ്ടിരിക്കുന്നു.

കപ്പൽ ദുരന്തങ്ങൾക്കും രക്തരൂഷിതമായ പോരാട്ടങ്ങളിൽ ഏർപ്പെടുന്ന സൈന്യങ്ങളുടെ ആർത്തിപൂണ്ട കൊള്ളയടിക്കും കൊട്ടാര ഉല്ലാസത്തിമിർപ്പുകൾക്കുമെല്ലാം അവൾ നൂറ്റാണ്ടുകളിലുടനീളം സാക്ഷ്യം വഹിച്ചിരിക്കുന്നു. ഈസ്റ്റാൻബുൾ എന്നു കേൾക്കുമ്പോൾ പലരുടെയും മനസ്സിലേക്ക്‌ ആദ്യംതന്നെ കടന്നുവരുന്നത്‌ ഈ പുരാതന നഗരത്തിന്റെ പ്രതീകമായിത്തീർന്നിരിക്കുന്ന പ്രസ്‌തുത ഗോപുരമാണ്‌.

അനേകർക്കും ഈ ടവറിനോടു തോന്നുന്ന ആകർഷണം വാക്കുകളിൽ വർണിക്കുക പ്രയാസമാണ്‌. അസ്‌തമയ സൂര്യൻ രചിക്കുന്ന ഈസ്റ്റാൻബുൾ നഗരത്തിന്റെ നിഴൽച്ചിത്ര പശ്ചാത്തലത്തിൽ നിൽക്കുന്ന മെയ്‌ഡൻസ്‌ ടവറിലേക്ക്‌ കണ്ണുംനട്ടിരിക്കുന്ന ആരെയെങ്കിലുമൊക്കെ എന്നും വൈകുന്നേരം ഏഷ്യൻ തീരത്ത്‌ കാണാം. അത്‌ ഭൂതകാലത്തിന്റെ ഓർമകൾ അയവിറക്കുന്ന ഒരു വൃദ്ധനോ നിറഞ്ഞ പ്രതീക്ഷകളോടെ ഭാവി സംബന്ധിച്ച്‌ സ്വപ്‌നങ്ങൾ നെയ്‌തുകൂട്ടുന്ന ഒരു യുവാവോ ആയിരിക്കാം. അല്ലെങ്കിൽ, ഈ ഗോപുരവും തന്നെപ്പോലെ ഏകയാണല്ലോ എന്നു ചിന്തിക്കുന്ന, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഒരു സ്‌ത്രീ ആയിരിക്കാം അത്‌. തന്റെ രചനകളിൽ മിക്കപ്പോഴും ഈ ടവറിനെ കുറിച്ചു പരാമർശിക്കുന്ന ടർക്കിഷ്‌ കവി സുനൈ ആകിൻ ഒരിക്കൽ പറഞ്ഞു: “ഈസ്റ്റാൻബുളിന്റെ ഏറ്റവും മോശമായ ദൃശ്യം മെയ്‌ഡൻസ്‌ ടവറിൽനിന്നുള്ളതാണ്‌, കാരണം അവിടെ നിൽക്കുമ്പോൾ മെയ്‌ഡൻസ്‌ ടവറിന്റെ മനോഹാരിത കാണാൻ കഴിയാതെ പോകുന്നു.”

ടവറിന്റെ ചരിത്ര വേരുകൾ തേടിപ്പിടിക്കുക എന്നത്‌ എളുപ്പമുള്ള കാര്യമല്ല. അതിന്റെ ഭൂതകാലത്തിലേക്ക്‌ നാം എത്രയധികം ഊളിയിടുന്നുവോ അത്രയധികമായി, അത്‌ പാരമ്പര്യത്തിന്റെയും ഐതിഹ്യങ്ങളുടെയും മൂടുപടത്തിനുള്ളിൽ ആയിരിക്കുന്നതായി കാണപ്പെടും.

ദ്വീപിന്റെ ആദിമ ചരിത്രം

ലഭ്യമായ ഏറ്റവും പുരാതന വിവരങ്ങൾ ടവറിനെ കുറിച്ചുള്ളതല്ല, അത്‌ സ്ഥിതിചെയ്യുന്ന പാറക്കെട്ടിനെ കുറിച്ചുള്ളതാണ്‌. പൊ.യു.മു. 411-ൽ ഏഥൻസും സ്‌പാർട്ടയും തമ്മിൽ യുദ്ധം ഉണ്ടായപ്പോൾ ബൈസന്റിയം (ഇപ്പോഴത്തെ ഈസ്റ്റാൻബുൾ) സ്‌പാർട്ടയുടെ പക്ഷം ചേർന്നു. അങ്ങനെ ബോസ്‌പോറസിന്റെ യൂറോപ്യൻ വശം സ്‌പാർട്ടയുടെ കൈവശമായി, ഏഷ്യൻ വശം ഏഥൻസിന്റെയും. യുദ്ധത്തിൽ സ്‌പാർട്ട ഏഥൻസിനോടു തോറ്റെങ്കിലും ബൈസന്റിയത്തിന്‌ എതിരെ ഏഥൻസ്‌ ഉടനെ കൂടുതലായ നടപടിയൊന്നും എടുത്തില്ല. മറിച്ച്‌ ബോസ്‌പോറസ്‌ കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ട്‌ അതുവഴി പോകുന്ന കപ്പലുകളിൽനിന്ന്‌ നികുതി കൈപ്പറ്റുക മാത്രം ചെയ്‌തു. അവിടത്തെ പാറക്കെട്ടിൽ അഥീനിയൻ ജനറലും രാജ്യതന്ത്രജ്ഞനുമായ ആൾസിബൈയഡിസ്‌ ഒരു നികുതിപിരിവു ശാല പണിതതായി കരുതപ്പെടുന്നു. എന്നിരുന്നാലും ആ സമയത്ത്‌ അവിടെ ഒരു ഗോപുരം സ്ഥിതി ചെയ്‌തിരുന്നതായി പരാമർശമൊന്നുമില്ല.

ഏതാനും വർഷങ്ങൾക്കു ശേഷം ബൈസന്റിയം പൂർണമായും ഏഥൻസിന്റെ അധീനതയിലായി. മാസിഡോണിയയിലെ ഫിലിപ്പ്‌ രണ്ടാമൻ രാജാവിൽനിന്നു ഭീഷണി നേരിട്ടപ്പോൾ ബൈസന്റിയത്തിലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനായി ഏഥൻസ്‌ 40 യുദ്ധക്കപ്പലുകൾ അവിടേക്ക്‌ അയച്ചു. നാവികപ്പടയുടെ അധിപൻ അഡ്‌മിറൽ ഹാരിസ്‌ ആ യാത്രയിൽ തന്റെ പത്‌നിയെയും കൂടെ കൂട്ടി. എന്നാൽ രോഗബാധിതയായിത്തീർന്ന അവർ ക്രിസോപൊലിസിൽവെച്ച്‌ (ഊസ്‌കൂഡാർ) മരണമടഞ്ഞു. അഡ്‌മിറൽ ഹാരിസ്‌ തന്റെ പത്‌നിക്കായി ഒരു സ്‌മാരകം പണികഴിപ്പിച്ചു. ഇതു സ്ഥിതിചെയ്‌തിരുന്ന പാറകൾ നിറഞ്ഞ കൊച്ചു ദ്വീപിൽത്തന്നെ ആണ്‌ പിന്നീട്‌ മെയ്‌ഡൻസ്‌ ടവർ നിർമിക്കപ്പെട്ടതെന്നു പറയപ്പെടുന്നു.

ടവറിന്റെ അതിജീവന കഥ

ദ ബുക്ക്‌ ഓഫ്‌ ദ മെയ്‌ഡൻസ്‌ ടവർ പറയുന്ന പ്രകാരം ഒരു ഗോപുരത്തോടു സാദൃശ്യമുള്ള എന്തെങ്കിലും ആ പാറക്കെട്ടുകളിന്മേൽ ആദ്യമായി പണിയപ്പെട്ടത്‌ മാന്യുവെൽ ഒന്നാമൻ കോമ്‌നീനസിന്റെ ഭരണകാലത്താണ്‌ (1143-80). ആ കാലത്ത്‌ പീരങ്കികളാൽ സജ്ജമായ കോട്ടസമാനമായ ഒരു ചെറിയ കെട്ടിടം അവിടെ പണിയപ്പെട്ടു.

വിദേശശക്തികൾ 1453-ൽ ഈസ്റ്റാൻബുൾ പിടിച്ചടക്കിയെങ്കിലും ആ ചെറിയ കോട്ട അവർ നശിപ്പിച്ചില്ല. അത്‌ സൈനിക ആവശ്യങ്ങൾക്കായി തുടർന്നും ഉപയോഗിച്ചു പോന്നു. പിന്നീട്‌ മാർമറ കടലിന്‌ അഭിമുഖമായി തടികൊണ്ടുള്ള ഒരു പ്രകാശഗോപുരം കൂടെ പണികഴിപ്പിക്കുകയുണ്ടായി. ഈസ്റ്റാൻബുൾ പിടിച്ചടക്കപ്പെട്ടതിനെ തുടർന്നുള്ള കാലത്ത്‌ രക്തത്തിൽ കുതിർന്ന ഏതാനും ചരിത്രത്താളുകൾ കൂടെ എഴുതിച്ചേർക്കപ്പെട്ടപ്പോൾ—ബോസ്‌പോറസിൽ യുദ്ധക്കപ്പലുകൾ ഏറ്റുമുട്ടുകയും വാളേന്തിയ പടയാളികൾ പരസ്‌പരം പോരാടുകയും ചെയ്‌തു—ടവർ അതിനൊക്കെയും ദൃക്‌സാക്ഷിയായി അവിടെത്തന്നെ നിലകൊണ്ടു. വെടിമരുന്നും മറ്റു സ്‌ഫോടക വസ്‌തുക്കളും നിറച്ച ചരക്കുകപ്പലുകൾ പോരാട്ടത്തിനായി ഉപയോഗിച്ചു.

വർഷങ്ങളിലുടനീളം ടവർ ഭൂകമ്പങ്ങൾക്കും അഗ്നിബാധകൾക്കും ഇരയായി. ഒടുവിൽ 1720-ൽ ഉണ്ടായ ഒരു അഗ്നിബാധയിൽ അത്‌ ഏതാണ്ടു പൂർണമായി നശിച്ചു. തുടർന്ന്‌ ദാമാത്ത്‌ ഇബ്രാഹിം പാഷാ ഇതു കല്ലുകൊണ്ടു പുനർനിർമിച്ചു, അനേകം ജനാലകളോടു കൂടിയ, ഈയത്താൽ ആവരണം ചെയ്യപ്പെട്ട ഒരു ചെറിയ ഗോപുരം അദ്ദേഹം കൂട്ടിച്ചേർത്തു. 1829-ൽ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോൾ രോഗികളെ മാറ്റിപാർപ്പിച്ചു ചികിത്സിക്കുന്നതിനുള്ള ഒരു സ്ഥാനമായി ടവർ ഉപയോഗപ്പെടുത്തി. താമസിയാതെ 1832-ൽ മഹ്‌മൂദ്‌ രണ്ടാമന്റെ വാഴ്‌ചക്കാലത്ത്‌ അവസാനമായി വിപുലമായ അറ്റകുറ്റപ്പണികൾ നടത്തപ്പെട്ടു. 1857-ൽ ടവറിന്റെ നിയന്ത്രണം പ്രകാശഗോപുര ബോർഡ്‌ ഏറ്റെടുക്കുകയും ടവറിനെ പ്രവർത്തനക്ഷമമായ ഒരു പ്രകാശഗോപുരമാക്കി മാറ്റാനുള്ള ചുമതല ഒരു ഫ്രഞ്ച്‌ കമ്പനിയെ ഏൽപ്പിക്കുകയും ചെയ്‌തു. 1920-ൽ പ്രകാശഗോപുരം സ്വയം പ്രവർത്തിക്കത്തക്ക വിധത്തിൽ പൂർണമായി യന്ത്രവത്‌കരിച്ചു. നൂറോളം വർഷം ടവർ ഒരു പ്രകാശഗോപുരമെന്ന നിലയിൽ ഉപയോഗിച്ചു.

ഒട്ടോമൻ സാമ്രാജ്യശക്തിയുടെ കാലത്ത്‌ രാത്രികളിലും മഞ്ഞുമൂടിക്കിടക്കുന്ന പകൽസമയങ്ങളിലും വഴികാണിക്കുന്ന ഒരു പ്രകാശഗോപുരമായി ടവർ വർത്തിച്ചു. കൊടുങ്കാറ്റത്ത്‌ ചെറിയ ബോട്ടുകൾ തിരകളിൽപ്പെട്ട്‌ ഒഴുകിപ്പോകാതിരിക്കാൻ ടവറിൽ കെട്ടിയിട്ടിരുന്നു. ഔദ്യോഗിക ആഘോഷവേളകളിൽ ടവറിലെ പീരങ്കികളിൽനിന്ന്‌ വെടി ഉതിർത്തിരുന്നു.

ഓട്ടോമൻ ഭരണാധികാരികൾ ഇടയ്‌ക്കൊക്കെ ടവർ മറ്റ്‌ ഉദ്ദേശ്യങ്ങൾക്കായും ഉപയോഗിച്ചിരുന്നു. നാടുകടത്തപ്പെടുന്ന അല്ലെങ്കിൽ വധശിക്ഷയ്‌ക്കു വിധിച്ചിരുന്ന ഗവണ്മെന്റ്‌ ഉദ്യോഗസ്ഥരെ അവരുടെ ദൂരയാത്രയ്‌ക്കു മുമ്പ്‌ അല്ലെങ്കിൽ വധിക്കാൻ കൊണ്ടുപോകുന്നതിനു മുമ്പ്‌ പാർപ്പിക്കാനുള്ള ഒരു ഇടത്താവളമായി ഈ ടവർ വർത്തിച്ചു.

ടവറിന്റെ ധർമം മാറിക്കൊണ്ടിരിക്കുന്നു

ടവറിന്റെ ഔദ്യോഗിക ഉപയോഗം 1923-നു ശേഷം നിറുത്തലാക്കി. അങ്ങനെ അത്‌ പ്രകാശഗോപുരമായി മാത്രം വർത്തിച്ചു. പ്രശ്‌നപൂരിതമായ രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ ടവറിന്റെ കേടുപോക്കുകയും അതിന്റെ ഉൾഭാഗം കോൺക്രീറ്റിട്ട്‌ ബലപ്പെടുത്തുകയും ചെയ്‌തു. 1965-നു ശേഷം നാവിക സേനയ്‌ക്കു കൈമാറിയതിനെ തുടർന്ന്‌ അത്‌ കുറച്ചുകാലത്തേക്ക്‌ ഒരു സൈനിക ആശയവിനിമയ കേന്ദ്രമായി വർത്തിച്ചു. തുടർന്ന്‌ 20-ാം നൂറ്റാണ്ടിന്റെ അന്ത്യ പാദത്തിൽ ബോസ്‌പോറസിലൂടെയുള്ള അന്താരാഷ്‌ട്ര സമുദ്ര ഗതാഗതം വർധിക്കുകയും വലുപ്പമേറിയ കപ്പലുകൾ കടലിടുക്കിലൂടെ യാത്ര ചെയ്യാൻ തുടങ്ങുകയും ചെയ്‌തു. വലിയ കപ്പലുകളുടെ വരവ്‌ മെയ്‌ഡൻസ്‌ ടവറിന്റെ ഏകാന്ത യുഗത്തിന്‌ പരിസമാപ്‌തി കുറിച്ചു. 1983-നു ശേഷം ടർക്കിഷ്‌ സമുദ്രയാത്ര അധികൃതർ കടലിടുക്കിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ഒരു ഇടകേന്ദ്രമായി ഈ ടവർ ഉപയോഗിച്ചു.

ഒരു അസാധാരണ വാർത്ത 1989-ന്റെ തുടക്കത്തിൽ ജനങ്ങളുടെ ശ്രദ്ധ ഒരിക്കൽക്കൂടി ടവറിലേക്കു തിരിച്ചുവിട്ടു. “മെയ്‌ഡൻസ്‌ ടവർ വിഷലിപ്‌തം,” ഇതായിരുന്നു ഒരു റിപ്പോർട്ടിന്റെ തലക്കെട്ട്‌. കപ്പൽ കേടുപോക്കുന്ന സ്ഥലങ്ങളിൽ കപ്പലുകളിലെ കീടങ്ങളെ നശിപ്പിക്കാനായി ഉപയോഗിക്കുന്ന സയനൈഡ്‌, ടവറിൽ സൂക്ഷിക്കുന്നുണ്ടെന്ന്‌ റിപ്പോർട്ടു പ്രസ്‌താവിച്ചു. തുറമുഖത്ത്‌ ഈ മാരക വിഷം സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്ന കെട്ടിടം ആയിടെ പൊളിച്ചുകളഞ്ഞതിനെ തുടർന്ന്‌ “മറ്റൊരു സ്ഥലവും ലഭ്യമാകാഞ്ഞതിനാൽ” അത്‌ ടവറിലേക്കു മാറ്റുകയായിരുന്നു. അങ്ങനെ ബോസ്‌പോറസിലെ “ഏകാകിനി” വിഷലിപ്‌തയായി. സയനൈഡ്‌ വാതക സ്‌ഫോടനം ഉണ്ടായാൽ അത്‌ ഈസ്റ്റാൻബുളിന്‌ വിനാശകരമായിത്തീരും എന്നതാണ്‌ അതിലേറെ ഗൗരവാവഹമായ സംഗതി എന്ന്‌ റിപ്പോർട്ടു പറഞ്ഞു. എട്ടുമാസം മാധ്യമങ്ങൾ ഈ വാർത്തയ്‌ക്ക്‌ വലിയ പ്രാധാന്യം നൽകിയതിനെ തുടർന്ന്‌ സയനൈഡ്‌ കണ്ടെയ്‌നറുകൾ മറ്റൊരു സ്ഥലത്തേക്കു മാറ്റിക്കൊണ്ട്‌ ഒടുവിൽ പ്രശ്‌നം പരിഹരിച്ചു.

കവികളുടെ ഒരു യുവസംഘം 1992 മേയിൽ മെയ്‌ഡൻസ്‌ ടവറിലെത്തി ഏതാണ്ട്‌ ഉപേക്ഷിക്കപ്പെട്ട നിലയിലായിരിക്കുന്ന ടവർ ഒരു സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന്‌ പ്രഖ്യാപിച്ചു. മേയറുടെ പിന്തുണയോടെ ആയിരുന്നു അത്‌. ഇതിൽ അതിശയിക്കാനില്ല. കാരണം, നൂറുകണക്കിനു വർഷങ്ങളായി അസംഖ്യം കവികൾക്കും എഴുത്തുകാർക്കും പ്രചോദനം പകർന്ന ഒന്നായിരുന്നല്ലോ ഈ ടവർ. അതുകഴിഞ്ഞ്‌ കുറച്ചു കാലം കലാ, ഫോട്ടോ പ്രദർശനങ്ങളും സംഗീത കച്ചേരികളുമൊക്കെയായി ഇവിടം വളരെ സജീവമായിരുന്നു. ഈ ചുരുങ്ങിയ കാലഘട്ടത്തേക്ക്‌ ടവർ ഒരു “കാവ്യ ലോകം” ആയി പ്രഖ്യാപിക്കപ്പെട്ടു.

മെയ്‌ഡൻസ്‌ ടവർ—ഇന്ന്‌

ടവർ സന്ദർശകർക്ക്‌ തുറന്നു കൊടുക്കുന്നതിനായി 1999-ൽ വിപുലമായ അറ്റകുറ്റപ്പണികൾ നടത്തപ്പെട്ടു. ഇതേ തുടർന്ന്‌, ഒരു വർഷത്തിനു ശേഷം ഒരു ടൂറിസം പദ്ധതിയുടെ ഭാഗമായി അത്‌ ഒരു റസ്റ്ററന്റും സാംസ്‌കാരിക കേന്ദ്രവുമെന്ന നിലയിൽ തുറക്കപ്പെടുമെന്ന അറിയിപ്പുണ്ടായി. ഇന്ന്‌ ഇവിടെ ഒരു റെസ്റ്ററന്റ്‌, ലഘുഭക്ഷണശാല, ബാർ, നിരീക്ഷണ സ്ഥാനം, സ്‌മാരകവസ്‌തുക്കൾ വിൽക്കുന്ന കട എന്നിവ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കുമായി പ്രവർത്തിക്കുന്നു. ഈസ്റ്റാൻബുളിനു ചുറ്റുമുള്ള വിവിധ ഭാഗങ്ങളിൽനിന്ന്‌ ഇവിടേക്ക്‌ ചെറിയ ബോട്ടുകൾ ഉണ്ട്‌.

വാണിജ്യ ഉദ്ദേശ്യങ്ങളെ മുൻനിറുത്തിക്കൊണ്ടുള്ള ഈ പരിഷ്‌കാരങ്ങളെ പലരും സന്തോഷത്തോടെയല്ല സ്വീകരിച്ചിരിക്കുന്നത്‌. എങ്കിലും മെയ്‌ഡൻസ്‌ ടവറിന്‌ അതിന്റെ ആകർഷകത്വം തെല്ലും നഷ്ടമായിട്ടില്ലെന്നുതന്നെ പറയാം. എന്നെങ്കിലും ഒരിക്കൽ നിങ്ങൾ ഈസ്റ്റാൻബുൾ സന്ദർശിക്കാൻ ഇടയാകുന്നെങ്കിൽ മെയ്‌ഡൻസ്‌ ടവർ കാണുന്നുവെന്ന്‌ ഉറപ്പു വരുത്തുക. ഒരുപക്ഷേ ഈസ്റ്റാൻബുളിന്റെ ഏഷ്യൻ ഭാഗത്തുള്ള ടീ ഗാർഡനുകളിൽ (സന്ദർശകർക്ക്‌ ഇരുന്ന്‌ ചായ കുടിക്കാനാകുന്ന തോട്ടങ്ങൾ) ഒന്നിലിരുന്ന്‌ ചായ നുണയവേ ബോസ്‌പോറസിന്റെയും മെയ്‌ഡൻസ്‌ ടവറിന്റെയും അതുല്യ സൗന്ദര്യം നിങ്ങൾ ആസ്വദിച്ചേക്കാം. അപ്പോൾ അൽപ്പസമയത്തേക്ക്‌ ബോസ്‌പോറസിലെ ഈ കുലീന ‘വനിത’യുടെ നീണ്ട ചരിത്രത്തെ കുറിച്ചു നിങ്ങൾക്കു ചിന്തിക്കാനായേക്കും. (g03 3/8)

[25-ാം പേജിലെ മാപ്പുകൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ടർക്കി

ഈസ്റ്റാൻബുൾ

മാർമറ കടൽ

ബോസ്‌പോറസ്‌ കടലിടുക്ക്‌

കരിങ്കടൽ

[25-ാം പേജിലെ ചിത്രം]

ലിത്തോഗ്രാഫ്‌, 19-ാം നൂറ്റാണ്ട്‌

[26-ാം പേജിലെ ചിത്രം]

റെസ്റ്ററന്റ്‌

[26-ാം പേജിലെ ചിത്രം]

നിരീക്ഷണ സ്ഥാനം