വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കണ്ണുനീരിന്‍റെ കാണാപ്പുറങ്ങൾ!

കണ്ണുനീരിന്‍റെ കാണാപ്പുറങ്ങൾ!

പിറന്നു വീഴുമ്പോൾമുതൽ കരച്ചിൽ നമ്മുടെ കൂടെയുണ്ട്. ഒരു നവജാതശിശുവിന്‌ ആവശ്യങ്ങൾ സാധിച്ചുകിട്ടാനുള്ള ഒരു പുതിയ ‘പൊക്കിൾക്കൊടിയാകുകയാണ്‌’ ഈ കരച്ചിലെന്ന് ഒരു വിദഗ്‌ധൻ പറയുന്നു. കുഞ്ഞിന്‌ അവന്‍റെ വൈകാരികവും ശാരീരികവും ആയ ആവശ്യങ്ങൾ ഇതുവഴി നടത്തിക്കിട്ടുന്നു. എന്നാൽ വളർന്നതിനു ശേഷം, ആശയവിനിമയം നടത്താൻ മറ്റു മാർഗങ്ങൾ ഉള്ളപ്പോഴും, നാം കരയുന്നത്‌ എന്തുകൊണ്ടാണ്‌?

വികാരത്താലുള്ള കണ്ണുനീർ പല കാരണങ്ങൾകൊണ്ട് ഉണ്ടാകും. ദുഃഖം, നിരാശ, ശാരീരിക-മാനസിക വേദനകൾ ഇവയൊക്കെ നമ്മെ കരയിക്കാറുണ്ട്. അതുപോലെ അത്യാഹ്ലാദം, ആശ്വാസം, വിജയം എന്നിങ്ങനെയുള്ള ശുഭമുഹൂർത്തങ്ങളിലും നാം കരയാറുണ്ട്, എന്നാൽ അത്‌ ആനന്ദക്കണ്ണീരാണെന്നു മാത്രം. കരച്ചിൽ മറ്റുള്ളവരിലേക്കും പടരുന്ന ഒരു വികാരമാണ്‌. “ആരെങ്കിലും കരയുന്നതു കാണുമ്പോൾ കാരണമെന്തായാലും, എന്‍റെ കണ്ണും നിറയും” എന്നു മരിയ പറയുന്നു. ഒരു സിനിമകണ്ട്, ഒരു കഥവായിച്ച്, നിങ്ങൾ കരഞ്ഞിട്ടില്ലേ? അതു വെറും സങ്കല്‌പമായിരുന്നിട്ടും!

കാരണമെന്തായാലും, വാക്കുകളില്ലാത്ത ശക്തമായൊരു ഭാഷതന്നെയാണ്‌ കരച്ചിൽ! ചുരുങ്ങിയ സമയംകൊണ്ട് ഇത്രയേറെ ‘പറയാൻ’ കഴിയുന്ന വേറെ മാർഗങ്ങൾ അധികമില്ല എന്ന് മുതിർന്നയാളുകൾ കരയുന്നതിനെക്കുറിച്ചുള്ള ഒരു പുസ്‌തകം (Adult Crying) പറയുന്നു. കണ്ണുനീർ നമ്മെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന്‌, സങ്കടപ്പെട്ടു കരയുന്ന ഒരാളെ കണ്ടില്ലെന്നു നടിക്കുക ബുദ്ധിമുട്ടാണ്‌. കാരണം, കണ്ണുനീർ ആ വ്യക്തിയുടെ വേദന നമ്മോടു പറയുന്നു. ഫലമോ? നാം പ്രതികരിക്കുന്നു. കരയുന്ന ആളെ ആശ്വസിപ്പിക്കാനോ സഹായിക്കാനോ നാം ശ്രമിച്ചേക്കാം.

കരച്ചിൽ, ഉള്ളിൽ അടക്കിവെച്ചിരിക്കുന്ന വികാരങ്ങളെ പുറത്തേക്കൊഴുക്കാനുള്ള ഒരു കൈവഴിപോലെയാണെന്നാണ്‌ വിദഗ്‌ധർ പറയുന്നത്‌. കരച്ചിൽ അടക്കിപ്പിടിക്കുന്ന ശീലം ആരോഗ്യത്തിനു ഹാനികരമാണെന്നും അവർ പറയുന്നു. കരയുന്നതുകൊണ്ടുള്ള ശാരീരിക, മാനസിക പ്രയോജനങ്ങളെപ്പറ്റി ശാസ്‌ത്രീയമായി വേണ്ടത്ര തെളിവുകളൊന്നുമില്ലെന്നു പറയുന്നവരുമുണ്ട്. എന്തായാലും, ഒരു സർവേയിൽ പങ്കെടുത്ത 85 ശതമാനം സ്‌ത്രീകളും 73 ശതമാനം പുരുഷന്മാരും പറഞ്ഞത്‌ കരഞ്ഞുകഴിയുമ്പോൾ ആശ്വാസം തോന്നും എന്നാണ്‌. നവൊമി എന്നൊരു വനിത പറയുന്നു: “ചിലപ്പോൾ കരഞ്ഞുതീർക്കണമെന്ന് എനിക്കു തോന്നാറുണ്ട്. കാരണം, അതിനു ശേഷം മനസ്സു ശാന്തമാകും, അപ്പോൾ കാര്യങ്ങളെ വസ്‌തുനിഷ്‌ഠമായി, അത്‌ ആയിരിക്കുന്നതുപോലെ കാണാൻ എനിക്കു കഴിയുന്നു.”

ഒരു സർവേയിൽ പങ്കെടുത്ത 85 ശതമാനം സ്‌ത്രീകളും 73 ശതമാനം പുരുഷന്മാരും പറഞ്ഞത്‌ കരഞ്ഞുകഴിയുമ്പോൾ ആശ്വാസം തോന്നും എന്നാണ്‌

എന്നാൽ ഈ ആശ്വാസം, ഈ ശാന്തത, കരഞ്ഞതുകൊണ്ടു മാത്രമായിരിക്കണമെന്നില്ല. നമ്മുടെ കണ്ണീരിനോട്‌ മറ്റുള്ളവർ എങ്ങനെ പ്രതികരിക്കുന്നു എന്നതും ഒരു ഘടകമാണ്‌. ഉദാഹരണത്തിന്‌, നമ്മുടെ കണ്ണുനീർ കണ്ട് മറ്റാളുകൾ നമ്മെ ആശ്വസിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുമ്പോൾ നമുക്ക് വലിയ ശാന്തത അനുഭവപ്പെടും. എന്നാൽ, അവരുടെ പ്രതികരണം നാം പ്രതീക്ഷിക്കുന്നതുപോലെ അല്ലെങ്കിലോ? ലജ്ജയും നിരാശയും ഒക്കെ തോന്നാം.

എന്തായിരുന്നാലും, കരച്ചിലിനെക്കുറിച്ചുള്ള പലതും നിഗൂഢതയായി ശേഷിക്കുന്നു! പക്ഷേ നമുക്ക് ഒന്നറിയാം: ദൈവം നമുക്കു തന്നിരിക്കുന്ന വിസ്‌മയകരമായ ഒരു വൈകാരികസംവേദനപ്രാപ്‌തിയാണ്‌ ഈ കണ്ണീർപൊഴിക്കൽ! ▪ (g14-E 03)