വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആദ്യാർത്തവം മകളെ മാനസികമായി ഒരുക്കുക

ആദ്യാർത്തവം മകളെ മാനസികമായി ഒരുക്കുക

ആദ്യാർത്തവം മകളെ മാനസികമായി ഒരുക്കുക

മാറ്റങ്ങളുടെ കാലമാണ്‌ താരുണ്യം. വളർച്ചയുടെ ഈ ഘട്ടത്തിൽ പെൺകുട്ടികളുടെ ജീവിതത്തിലുണ്ടാകുന്ന ഒരു നിർണായക സംഭവമാണ്‌ ആർത്തവം.

ആർത്തവാരംഭം പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം പിരിമുറുക്കത്തിന്റേതായ ഒരു സമയമാണ്‌. സമ്മിശ്ര വികാരങ്ങളായിരിക്കും അപ്പോൾ അവർക്ക്‌ അനുഭവപ്പെടുക. താരുണ്യത്തിൽ സംഭവിക്കുന്ന മറ്റു പല മാറ്റങ്ങളെയുംപോലെ ഇതും അവരെ കുഴപ്പിക്കുന്നു. ആദ്യമായി ആർത്തവരക്തം കാണുമ്പോൾ മിക്ക പെൺകുട്ടികൾക്കും ഭയവും പരിഭ്രമവും ഉണ്ടാകാറുണ്ട്‌. തെറ്റിദ്ധാരണകളോ അജ്ഞതയോ ഒക്കെയാണ്‌ പലപ്പോഴും അതിനു കാരണം.

ആർത്തവാരംഭത്തെക്കുറിച്ചു വേണ്ടത്ര കാര്യങ്ങൾ അറിയാവുന്ന പെൺകുട്ടികൾക്ക്‌, അതുണ്ടാകുമ്പോൾ അത്ര പിരിമുറുക്കം അനുഭവപ്പെടുന്നില്ല. എന്നിരുന്നാലും, ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ പല പെൺകുട്ടികളും ബോധവതികളല്ലെന്നാണ്‌ പഠനങ്ങൾ കാണിക്കുന്നത്‌. 23 രാജ്യങ്ങളിൽനിന്നുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ ഒരു സർവേയിൽ, ഏകദേശം മൂന്നിൽ ഒരാളും പറഞ്ഞത്‌ ആദ്യമായി ആർത്തവം ഉണ്ടാകുന്നതിനുമുമ്പ്‌ തങ്ങൾക്ക്‌ അതേപ്പറ്റി അറിയില്ലായിരുന്നുവെന്നാണ്‌. അപ്രതീക്ഷിതമായി അതു സംഭവിച്ചപ്പോൾ എന്തു ചെയ്യണമെന്നറിയാതെ അവർ പകച്ചുപോയി.

ആർത്തവാരംഭം ഏറ്റവും സംഭ്രമജനകമായിരുന്നുവെന്ന്‌ അഭിപ്രായപ്പെട്ട പെൺകുട്ടികളിൽ ചിലർക്ക്‌ അത്‌ ഉണ്ടാകുന്നതിനുമുമ്പ്‌ അതേപ്പറ്റി യാതൊന്നും അറിയില്ലായിരുന്നു. ആദ്യാർത്തവവുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവം വിവരിക്കവേ ചില പെൺകുട്ടികൾ, “പരിഭ്രാന്തി,” “ഞെട്ടൽ,” “സംഭ്രമം,” “ഭയം” എന്നിങ്ങനെയുള്ള വാക്കുകളാണ്‌ ഉപയോഗിച്ചതെന്ന്‌ ഒരു പഠനം വെളിപ്പെടുത്തി.

രക്തം കാണുന്നത്‌ പൊതുവേ ആളുകളെ ഭയപ്പെടുത്തുന്നു. രക്തസ്രാവത്തെ സാധാരണമായി മുറിവ്‌ അല്ലെങ്കിൽ വേദനയുമായാണ്‌ ബന്ധപ്പെടുത്തുന്നത്‌. അതുകൊണ്ട്‌ കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ചു കൊടുക്കാത്തപക്ഷം, പരമ്പരാഗത സമ്പ്രദായങ്ങൾ, കേട്ടറിവുകൾ അല്ലെങ്കിൽ തികഞ്ഞ അജ്ഞത എന്നിവ നിമിത്തം പെൺകുട്ടികൾ ആർത്തവത്തെ ഒരു രോഗം അല്ലെങ്കിൽ മുറിവ്‌ ആയി തെറ്റിദ്ധരിക്കുകയോ നാണക്കേടു തോന്നേണ്ട ഒരു സംഗതിയായി വീക്ഷിക്കുകയോ ചെയ്യുന്നത്‌ മനസ്സിലാക്കാവുന്നതേയുള്ളൂ.

ആരോഗ്യമുള്ള എല്ലാ പെൺകുട്ടികൾക്കും ഉണ്ടാകുന്ന സ്വാഭാവികമായ ഒരു കാര്യമാണ്‌ ആർത്തവസ്രാവമെന്നു മകൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവളുടെ ഭയവും ആശങ്കയും അകറ്റാൻ മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങൾക്ക്‌ അവളെ സഹായിക്കാൻ കഴിയും. എങ്ങനെ?

മാതാപിതാക്കളുടെ പങ്ക്‌ നിർണായകം

ആർത്തവത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിന്‌ പല മാർഗങ്ങളുണ്ട്‌. അച്ചടിച്ച പ്രസിദ്ധീകരണങ്ങളും വിജ്ഞാനപ്രദമായ ചലച്ചിത്രങ്ങളും ഇത്തരം വിവരങ്ങൾ പ്രദാനം ചെയ്യുന്നു. കൂടാതെ, സ്‌കൂൾ അധ്യാപകരും ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവരും ഇക്കാര്യത്തിൽ വലിയൊരു സഹായമായിരിക്കും. ആർത്തവത്തിന്റെ ശാസ്‌ത്രീയ വശങ്ങളെയും ആർത്തവകാലത്ത്‌ പാലിക്കേണ്ട ശുചിത്വനടപടികളെയും കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ ഇങ്ങനെ ലഭിക്കുന്നതായി പല മാതാപിതാക്കളും സമ്മതിക്കുന്നു. എന്നിരുന്നാലും, മറ്റു പല സംശയങ്ങളും വൈകാരിക ആവശ്യങ്ങളും പെൺകുട്ടികൾക്ക്‌ ഉണ്ടായിരുന്നേക്കാം. ആർത്തവം ഉണ്ടാകുമ്പോൾ എന്തു ചെയ്യണമെന്ന്‌ അറിയാമെങ്കിൽത്തന്നെയും, അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന വ്യത്യസ്‌ത വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ച്‌ അവർ മിക്കപ്പോഴും അനിശ്ചിതാവസ്ഥയിലാണ്‌.

പെൺകുട്ടികൾക്ക്‌ ആവശ്യമായ വൈകാരിക പിന്തുണയും കൂടുതലായ വിവരങ്ങളും പ്രദാനം ചെയ്യാൻ വല്യമ്മമാർക്കും ചേച്ചിമാർക്കും കഴിയും. എന്നിരുന്നാലും ഇക്കാര്യത്തിൽ പ്രത്യേകിച്ച്‌ സഹായിക്കാൻ കഴിയുന്നത്‌ അമ്മമാർക്കാണ്‌.

പിതാക്കന്മാരെ സംബന്ധിച്ചെന്ത്‌? ആർത്തവത്തെപ്പറ്റി അവരോടു സംസാരിക്കാൻ പല പെൺകുട്ടികൾക്കും സങ്കോചം തോന്നുന്നു. പിന്തുണയും പരിഗണനയും നൽകിക്കൊണ്ട്‌ പിതാക്കന്മാർ പരോക്ഷമായ ഒരു പങ്കുവഹിക്കണമെന്നു ചില പെൺകുട്ടികൾ ആഗ്രഹിക്കുന്നു. മറ്റുചിലരാകട്ടെ, പിതാവ്‌ ഇക്കാര്യത്തിൽ ഉൾപ്പെടണമെന്ന്‌ ആഗ്രഹിക്കുന്നതേയില്ല.

പല രാജ്യങ്ങളിലും ഏതാനും ദശകങ്ങളായി അമ്മമാരില്ലാത്ത കുടുംബങ്ങളുടെ എണ്ണം വർധിച്ചിരിക്കുകയാണ്‌. a ഇത്തരം കുടുംബങ്ങളിൽ ആർത്തവത്തെപ്പറ്റി പെൺമക്കൾക്കു പറഞ്ഞുകൊടുക്കേണ്ട ചുമതല പിതാക്കന്മാർ ഏറ്റെടുക്കേണ്ടതായി വരുന്നു. ആർത്തവവുമായി ബന്ധപ്പെട്ട അടിസ്ഥാന വസ്‌തുതകളെയും മകൾക്കു സംഭവിക്കുന്ന മറ്റു ശാരീരികവും വൈകാരികവുമായ മാറ്റങ്ങളെയും സംബന്ധിച്ച്‌ ഇവർ ബോധവാന്മാരായിരിക്കണം. ഇക്കാര്യത്തിൽ പ്രായോഗികമായ നിർദേശങ്ങളും സഹായവും തങ്ങളുടെതന്നെ അമ്മമാരിൽനിന്നോ സഹോദരിമാരിൽനിന്നോ ഇവർക്കു നേടാവുന്നതാണ്‌.

എപ്പോൾ പറഞ്ഞുകൊടുക്കണം?

ചില പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണ കൊറിയ, ഐക്യനാടുകൾ എന്നിങ്ങനെയുള്ള വ്യാവസായിക രാജ്യങ്ങളിൽ, പെൺകുട്ടികൾക്ക്‌ ആദ്യാർത്തവമുണ്ടാകുന്ന ശരാശരി പ്രായം പൊതുവേ 12-നും 13-നും ഇടയ്‌ക്കാണ്‌. എന്നിരുന്നാലും അതു വളരെ നേരത്തേ അതായത്‌ 8 വയസ്സിലോ അല്ലെങ്കിൽ വളരെ താമസിച്ച്‌ അതായത്‌ 16-ഓ 17-ഓ വയസ്സിലോ ഉണ്ടായെന്നും വരാം. ആഫ്രിക്കയിലെയും ഏഷ്യയിലെയും ചില രാജ്യങ്ങളിൽ, പെൺകുട്ടികൾക്ക്‌ ആദ്യാർത്തവം ഉണ്ടാകുന്ന ശരാശരി പ്രായം കൂടുതലാണ്‌. ഉദാഹരണത്തിന്‌, നൈജീരിയയിൽ ശരാശരി പ്രായം 15 ആണ്‌. പാരമ്പര്യം, സാമ്പത്തിക നില, പോഷണം, കായിക പ്രവർത്തനം, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം എന്നിങ്ങനെ പല ഘടകങ്ങൾ ആദ്യാർത്തവമുണ്ടാകുന്ന പ്രായത്തെ സ്വാധീനിക്കുന്നു.

മകൾക്ക്‌ ആദ്യാർത്തവം ഉണ്ടാകുന്നതിനു മുമ്പുതന്നെ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതാണ്‌ ഏറ്റവും ഉചിതം. അതുകൊണ്ട്‌, വളരെ നേരത്തേതന്നെ, ഒരുപക്ഷേ ഏകദേശം എട്ടു വയസ്സുള്ളപ്പോൾത്തന്നെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെയും ആർത്തവത്തെയും സംബന്ധിച്ച്‌ അവൾക്കു പറഞ്ഞുകൊടുക്കാൻ തുടങ്ങണം. ഇതു വളരെ നേരത്തേ ആയിപ്പോയെന്നു നിങ്ങൾക്കു തോന്നിയേക്കാം. പക്ഷേ മകളുടെ പ്രായം എട്ടിനും പത്തിനും ഇടയ്‌ക്കാണെങ്കിൽ, വർധിച്ച ഹോർമോൺ പ്രവർത്തനങ്ങളുടെ ഫലമായി അവളുടെ പ്രത്യുത്‌പാദന അവയവങ്ങൾ വളർച്ചപ്രാപിക്കാൻ തുടങ്ങിയിരിക്കാം. സ്‌തനവളർച്ച, ശരീരത്തിലെ രോമ വളർച്ച എന്നിങ്ങനെ താരുണ്യവുമായി ബന്ധപ്പെട്ട്‌ ബാഹ്യാകാരത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ നിങ്ങൾ ശ്രദ്ധിച്ചേക്കും. ആർത്തവാരംഭത്തിനു തൊട്ടുമുമ്പ്‌ മിക്ക പെൺകുട്ടികളുടെയും ഉയരവും തൂക്കവും പെട്ടെന്നു വർധിക്കുന്നു.

എങ്ങനെ പറഞ്ഞുകൊടുക്കണം?

ഋതുമതികളാകാൻ പോകുന്ന പെൺകുട്ടികൾ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ പ്രതി ആകാംക്ഷയുള്ളവർ ആയിരിക്കും. സ്‌കൂളിൽ മറ്റു പെൺകുട്ടികൾ ഈ വിഷയത്തെക്കുറിച്ചു സംസാരിക്കുന്നത്‌ അവർ കേട്ടിട്ടുണ്ടായിരിക്കാം. അവർക്കു സംശയങ്ങളുണ്ട്‌, എന്നാൽ അതൊക്കെ എങ്ങനെ അവതരിപ്പിക്കണമെന്ന്‌ പലർക്കും അറിയില്ല. ഇക്കാര്യത്തിൽ അവർക്കു സങ്കോചമുണ്ടായിരുന്നേക്കാം.

മാതാപിതാക്കൾക്കും ഇതേ പ്രശ്‌നമുണ്ടായിരിക്കും. ആർത്തവത്തെക്കുറിച്ചുള്ള വിവരങ്ങളുടെ പ്രാഥമിക ഉറവിടം സാധാരണമായി അമ്മമാരാണെങ്കിലും ജാള്യമില്ലാതെ കാര്യങ്ങൾ ശരിയായി പറഞ്ഞുകൊടുക്കാൻ പലപ്പോഴും അവർക്കു കഴിയാതെവരുന്നു. ഒരുപക്ഷേ നിങ്ങൾക്കും അങ്ങനെതന്നെയായിരിക്കും തോന്നുന്നത്‌. അങ്ങനെയെങ്കിൽ മകൾക്ക്‌ ആർത്തവത്തെക്കുറിച്ചു പറഞ്ഞുകൊടുക്കുന്നതിന്‌ എങ്ങനെ തുടക്കമിടാം?

കൗമാരത്തിലെത്തുന്നതിനു മുമ്പുതന്നെ ലളിതവും വസ്‌തുനിഷ്‌ഠവുമായ വിവരങ്ങൾ മനസ്സിലാക്കാൻ പെൺകുട്ടികൾക്കു കഴിയും. എത്രനാൾ കൂടുമ്പോഴാണ്‌ ആർത്തവം ഉണ്ടാകുന്നത്‌, എത്ര ദിവസം അതു നീണ്ടുനിൽക്കും, എന്തുമാത്രം രക്തം നഷ്ടപ്പെടും എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം അതിൽ ഉൾപ്പെടുന്നു. ആർത്തവത്തെക്കുറിച്ചു പറഞ്ഞുകൊടുക്കുമ്പോൾ ആദ്യ ഘട്ടത്തിൽത്തന്നെ, അതുണ്ടാകുമ്പോൾ ഉടനെ ചെയ്യേണ്ടതും പ്രായോഗികവുമായ കാര്യങ്ങൾക്ക്‌ ഊന്നൽ കൊടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്‌. ഇതു കൂടാതെ, എന്തായിരിക്കും സംഭവിക്കുക, അല്ലെങ്കിൽ അത്‌ എങ്ങനെയുള്ള ഒരു അനുഭവമായിരിക്കും എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കും നിങ്ങൾ മറുപടി കൊടുക്കേണ്ടതായി വരും.

പിന്നീട്‌, ആർത്തവത്തിന്റെ ശാസ്‌ത്രീയ വശങ്ങളെക്കുറിച്ച്‌ വിശദമായി പറഞ്ഞുകൊടുക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവരിൽനിന്നോ ഗ്രന്ഥശാലകളിൽനിന്നോ ബുക്ക്‌സ്റ്റാളുകളിൽനിന്നോ വിജ്ഞാനപ്രദമായ പ്രസിദ്ധീകരണങ്ങൾ ലഭിക്കുന്നതാണ്‌. വിശദാംശങ്ങൾ വിവരിച്ചുകൊടുക്കുന്നതിന്‌ അത്തരം പ്രസിദ്ധീകരണങ്ങൾ സഹായകമായിരുന്നേക്കാം. ഈ പ്രസിദ്ധീകരണങ്ങൾ തനിയെ വായിച്ചു മനസ്സിലാക്കാനായിരിക്കും ചില പെൺകുട്ടികൾ താത്‌പര്യപ്പെടുന്നത്‌. മറ്റു ചിലർക്കാകട്ടെ, നിങ്ങൾ വായിച്ചുകൊടുക്കുന്നതായിരിക്കും ഇഷ്ടം.

സംഭാഷണത്തിൽ ഏർപ്പെടുന്നതിനായി ശാന്തമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക. എന്നിട്ട്‌ വളരുന്നതിനെക്കുറിച്ചും പ്രായപൂർത്തിയാകുന്നതിനെക്കുറിച്ചും ഒക്കെയുള്ള ലളിതമായ സംഭാഷണത്തോടെ തുടക്കമിടുക. ഒരുപക്ഷേ ഇതുപോലെ എന്തെങ്കിലും പറയാവുന്നതാണ്‌: “എല്ലാ പെൺകുട്ടികൾക്കും ഉണ്ടാകുന്ന ഒരു കാര്യത്തെക്കുറിച്ചാണ്‌ അമ്മ പറയാൻ പോകുന്നത്‌. താമസിയാതെ മോൾക്കും അതുണ്ടാകും. അത്‌ എന്താണെന്നോ?” അല്ലെങ്കിൽ നിങ്ങൾക്ക്‌ സ്വന്തം അനുഭവം പരാമർശിച്ചുകൊണ്ട്‌ ഇതുപോലെ പറയാവുന്നതാണ്‌: “പീരിയഡ്‌ ആകുക എന്നാൽ എന്താണെന്നു മോളുടെ പ്രായത്തിൽ അമ്മ ചിന്തിച്ചിട്ടുണ്ട്‌. ഞങ്ങൾ കൂട്ടുകാർ സ്‌കൂളിൽവെച്ച്‌ ഇതേക്കുറിച്ച്‌ സംസാരിക്കുമായിരുന്നു. മോളുടെ കൂട്ടുകാർ ഇത്തരം കാര്യങ്ങളെക്കുറിച്ചു സംസാരിക്കാറുണ്ടോ?” ആർത്തവത്തെക്കുറിച്ച്‌ അവൾക്ക്‌ അറിയാവുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നു മനസ്സിലാക്കുകയും തെറ്റിദ്ധാരണകൾ എന്തെങ്കിലുമുണ്ടെങ്കിൽ അതു നീക്കുകയും ചെയ്യുക. ആദ്യമായി ഇതേക്കുറിച്ചു സംസാരിക്കുമ്പോൾ മകൾ മിക്കവാറും ഒന്നും മിണ്ടാതെ കേട്ടിരിക്കാനാണു സാധ്യത.

ഒരു സ്‌ത്രീയെന്ന നിലയിൽ, ആർത്തവാരംഭവുമായി ബന്ധപ്പെട്ട ഉത്‌കണ്‌ഠകളും വ്യാകുലതകളും നിങ്ങൾക്കും ഉണ്ടായിരുന്നിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഈ വിഷയത്തെക്കുറിച്ചു സംസാരിക്കുമ്പോൾ നിങ്ങൾക്ക്‌ സ്വന്തം അനുഭവം—നിങ്ങൾ അറിഞ്ഞിരിക്കേണ്ടിയിരുന്ന കാര്യങ്ങൾ എന്തൊക്കെയായിരുന്നു, അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ എന്തൊക്കെയായിരുന്നു, ഏതെല്ലാം വിവരങ്ങൾ സഹായകമായിരുന്നു—എന്നെല്ലാം വിവരിക്കാവുന്നതാണ്‌. ആർത്തവം എന്ത്‌ ഉദ്ദേശ്യം സാധിക്കുന്നുവെന്നും അതിൽ എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉൾപ്പെട്ടിരിക്കുന്നുവെന്നും ഉള്ളതിനെക്കുറിച്ച്‌ സമനിലയുള്ള ഒരു വീക്ഷണം നൽകാൻ ശ്രമിക്കുക. ചോദ്യങ്ങൾക്ക്‌ ഉത്തരം പറയാൻ തയ്യാറായിരിക്കുക.

ഒരിക്കൽ മാത്രം പോരാ

ആർത്തവത്തെക്കുറിച്ച്‌ മകളോട്‌ ഒരിക്കൽ മാത്രം സംസാരിച്ചാൽ പോരാ, മറിച്ച്‌ അതേക്കുറിച്ച്‌ വീണ്ടുംവീണ്ടും സംസാരിക്കണം. ഒറ്റയിരിപ്പിൽത്തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുക്കാൻ ശ്രമിക്കേണ്ടതില്ല. ഒരു സമയം വളരെയധികം കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയാണെങ്കിൽ, അത്‌ ഒരു കൊച്ചു പെൺകുട്ടിക്ക്‌ ഗ്രഹിക്കാവുന്നതിലും അധികമായിരിക്കും. കുട്ടികൾ പടിപടിയായിട്ടാണു കാര്യങ്ങൾ മനസ്സിലാക്കുന്നത്‌. അതുപോലെ വ്യത്യസ്‌ത സന്ദർഭങ്ങളിൽ കാര്യങ്ങൾ ആവർത്തിക്കേണ്ടതായും വന്നേക്കാം. കുട്ടികൾ വലുതാകുന്തോറും കൂടുതലായ വിശദാംശങ്ങൾ മനസ്സിലാക്കാനുള്ള അവരുടെ പ്രാപ്‌തിയും വർധിക്കും.

ആർത്തവത്തോടുള്ള പെൺകുട്ടികളുടെ മനോഭാവം കൗമാരപ്രായത്തിൽ ഉടനീളം മാറിക്കൊണ്ടിരിക്കും എന്നതാണ്‌ മറ്റൊരു ഘടകം. നിങ്ങളുടെ മകൾ പല ആർത്തവചക്രങ്ങൾ പിന്നിട്ടു കഴിയുമ്പോൾ, അവൾക്ക്‌ പുതിയ ആശങ്കകളും ചോദ്യങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്‌. അതുകൊണ്ട്‌, തുടർന്നും അവൾക്കു കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയും അവളുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം കൊടുക്കുകയും വേണം. പ്രായത്തിനു ചേരുന്നതും അതുപോലെ അവൾക്കു ഗ്രഹിക്കാൻ കഴിയുന്നതുമായ കാര്യങ്ങൾക്ക്‌ ഊന്നൽ കൊടുക്കുക.

മുൻകൈയെടുക്കുക

ഈ വിഷയത്തിൽ മകൾ അത്ര താത്‌പര്യമൊന്നും കാണിക്കുന്നില്ലെങ്കിലോ? ഒരുപക്ഷേ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചു സംസാരിക്കാൻ അവൾക്കു മടിയായിരിക്കും. അല്ലെങ്കിൽ സംശയങ്ങൾ വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ അവൾക്കു കുറച്ചു സമയം ആവശ്യമായിരുന്നേക്കാം. തനിക്ക്‌ എല്ലാമറിയാം എന്നുപോലും അവൾ പറഞ്ഞേക്കാം.

ഐക്യനാടുകളിൽ 11 വയസ്സിനോടടുത്ത്‌ പ്രായമുള്ള പെൺകുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടു നടത്തിയ ഒരു പഠനം തെളിയിച്ചത്‌, ആർത്തവാരംഭത്തിനായി തങ്ങൾ സജ്ജരാണെന്ന വീക്ഷണം മിക്ക പെൺകുട്ടികളും പുലർത്തിയിരുന്നു എന്നാണ്‌. എന്നിരുന്നാലും കൂടുതലായ ചോദ്യങ്ങൾ ചോദിച്ചപ്പോൾ, അവരുടെ അറിവ്‌ അപൂർണമാണെന്നും ഉള്ള അറിവാകട്ടെ പലതും അബദ്ധധാരണകളാണെന്നും വ്യക്തമായി. അവരുടെ ധാരണകൾ കേട്ടറിവുകളിലും സമൂഹത്തിൽ പരമ്പരാഗതമായി പിൻപറ്റിപ്പോന്നിരുന്ന സമ്പ്രദായങ്ങളിലും അധിഷ്‌ഠിതമായിരുന്നു. അതുകൊണ്ട്‌, ആർത്തവാരംഭത്തിനായി സജ്ജയാണെന്നു മകൾ പറഞ്ഞാൽപ്പോലും അവൾക്കു കാര്യങ്ങൾ പറഞ്ഞുകൊടുക്കേണ്ടതുണ്ട്‌.

ആർത്തവത്തെക്കുറിച്ചുള്ള ഹ്രസ്വമായ സംഭാഷണങ്ങൾക്കു തുടക്കമിടുകയും അതു തുടർന്നുകൊണ്ടു പോകുകയും ചെയ്യേണ്ടതു നിങ്ങൾ തന്നെയായിരിക്കും. തീർച്ചയായും, അതു മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്‌. ആ സമയത്ത്‌ മകൾക്ക്‌ നിങ്ങളുടെ സഹായം കൂടിയേതീരൂ, അവൾ അത്‌ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും. നിരുത്സാഹവും പ്രാപ്‌തിയില്ലെന്നുള്ള തോന്നലും ഉണ്ടായാൽപ്പോലും ശ്രമം ഉപേക്ഷിക്കരുത്‌. ക്ഷമ പ്രകടമാക്കുക. കാലാന്തരത്തിൽ, നിങ്ങളുടെ ശ്രമങ്ങൾ എത്ര മൂല്യവത്തായിരുന്നുവെന്നു മകൾ തിരിച്ചറിയുകയും നിശ്ചയമായും അതു വിലമതിക്കുകയും ചെയ്യും.

[അടിക്കുറിപ്പ്‌]

a ജപ്പാനിൽ പിതാവ്‌ മാത്രമുള്ള കുടുംബങ്ങളുടെ എണ്ണത്തിൽ ഏറ്റവും വർധനയുണ്ടായത്‌ 2003-ലാണ്‌. ഐക്യനാടുകളിൽ, മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളിൽ 6-ൽ 1-ഉം പിതാവ്‌ മാത്രമുള്ളവയാണ്‌.

[11-ാം പേജിലെ ആകർഷക വാക്യം]

മകളുടെ ആദ്യാർത്തവത്തിനു മുമ്പുതന്നെ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതാണ്‌ ഏറ്റവും നല്ലത്‌

[13-ാം പേജിലെ ചതുരം]

മകളോട്‌ ആർത്തവത്തെപ്പറ്റി എങ്ങനെ സംസാരിക്കാം?

വിഷയത്തെക്കുറിച്ച്‌ അവൾക്ക്‌ എന്തൊക്കെ അറിയാമെന്ന്‌ ചോദിച്ചു മനസ്സിലാക്കുക. അബദ്ധധാരണകൾ നീക്കുക. നിങ്ങൾക്കും അവൾക്കും കൃത്യമായ വിവരങ്ങൾ അറിയാമെന്ന്‌ ഉറപ്പുവരുത്തുക.

നിങ്ങളുടെ അനുഭവം വിവരിക്കുക. ആർത്തവാരംഭത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം അനുഭവം വിവരിക്കുന്നതുവഴി മകൾക്ക്‌ ഏറ്റവും ആവശ്യമായ വൈകാരിക പിന്തുണ നൽകാൻ നിങ്ങൾക്കു സാധിക്കും.

പ്രായോഗികമായ വിവരങ്ങൾ നൽകുക. പെൺകുട്ടികൾ സാധാരണ ചോദിക്കുന്ന ചോദ്യങ്ങളിൽ പിൻവരുന്നവ ഉൾപ്പെടുന്നു: “സ്‌കൂളിൽവെച്ചാണ്‌ ആർത്തവം ഉണ്ടാകുന്നതെങ്കിൽ ഞാൻ എന്തു ചെയ്യണം?” “അത്‌ ഉണ്ടാകുമ്പോൾ ഞാൻ എന്ത്‌ ഉപയോഗിക്കണം?” “അത്‌ എങ്ങനെ ഉപയോഗിക്കണം?”

വസ്‌തുതകൾ ലളിതമായി പറയുക. മകളുടെ പ്രായത്തിനും ഗ്രഹണപ്രാപ്‌തിക്കും അനുസരിച്ച്‌ കാര്യങ്ങൾ പറഞ്ഞുകൊടുക്കുക.

തുടർന്നും കാര്യങ്ങൾ മനസ്സിലാക്കാൻ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ മകൾക്ക്‌ ആദ്യാർത്തവം ഉണ്ടാകുന്നതിനു മുമ്പുതന്നെ അവളോട്‌ ഇതിനെക്കുറിച്ച്‌ സംസാരിച്ചു തുടങ്ങുക. ആദ്യത്തെ ആർത്തവത്തിനു ശേഷവും ആവശ്യമെങ്കിൽ ഇത്തരം സംഭാഷണങ്ങൾ തുടരുക.

[12, 13 പേജുകളിലെ ചിത്രം]

മകളെ മനസ്സിലാക്കുക. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചു സംസാരിക്കാൻ അവൾക്കു മടിയുണ്ടായിരിക്കാം