എസ്ര 9:1-15
9 ഇതെല്ലാം കഴിഞ്ഞശേഷം, പ്രഭുക്കന്മാർ എന്റെ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു: “ചുറ്റുമുള്ള ദേശങ്ങളിലെ കനാന്യർ, ഹിത്യർ, പെരിസ്യർ, യബൂസ്യർ, അമ്മോന്യർ, മോവാബ്യർ, അമോര്യർ,+ ഈജിപ്തുകാർ+ എന്നീ ജനതകളിൽനിന്ന് ഇസ്രായേൽ ജനവും പുരോഹിതന്മാരും ലേവ്യരും അകന്നുനിൽക്കുന്നില്ല; അവർ ഇപ്പോഴും ആ ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ പിന്തുടരുകയാണ്.+
2 അവർ ജനതകളുടെ പെൺമക്കളെ വിവാഹം കഴിച്ചു; അവരുടെ മക്കളെക്കൊണ്ടും ജനതകളുടെ പെൺമക്കളെ വിവാഹം കഴിപ്പിച്ചു.+ അങ്ങനെ വിശുദ്ധസന്തതികളായ+ അവർ ദേശത്തെ ജനങ്ങളുമായി ഇടകലർന്നിരിക്കുന്നു.+ നമ്മുടെ പ്രഭുക്കന്മാരും ഉപഭരണാധികാരികളും ആണ് ഇങ്ങനെ അവിശ്വസ്തത കാണിക്കുന്നതിൽ മുൻപന്തിയിലുള്ളത്.”
3 ഇതു കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ എന്റെ വസ്ത്രവും മേലങ്കിയും കീറി, താടിയും മുടിയും പിച്ചിപ്പറിച്ചു; ഞാൻ അവിടെ തരിച്ച് ഇരുന്നുപോയി.
4 വൈകുന്നേരത്തെ ധാന്യയാഗത്തിന്റെ+ സമയംവരെ ഞാൻ അങ്ങനെ ഇരുന്നു. പ്രവാസത്തിൽനിന്ന് തിരിച്ചെത്തിയ ജനത്തിന്റെ അവിശ്വസ്തതയെക്കുറിച്ച് കേട്ടപ്പോൾ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ വാക്കുകൾ ആദരിക്കുന്ന* എല്ലാവരും എനിക്കു ചുറ്റും കൂടി.
5 വൈകുന്നേരത്തെ ധാന്യയാഗത്തിന്റെ+ സമയമായപ്പോൾ കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ ഞാൻ എന്റെ ലജ്ജിതാവസ്ഥയിൽനിന്ന് എഴുന്നേറ്റു. ഞാൻ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയുടെ മുന്നിൽ കൈകൾ വിരിച്ചുപിടിച്ച്
6 ഇങ്ങനെ പ്രാർഥിച്ചു: “എന്റെ ദൈവമേ, അങ്ങയെ മുഖം ഉയർത്തി നോക്കാൻ എനിക്കു നാണവും ലജ്ജയും തോന്നുന്നു. ദൈവമേ, ഞങ്ങളുടെ തെറ്റുകൾ വർധിച്ചുപെരുകി ഞങ്ങളുടെ തലയ്ക്കു മീതെ എത്തിയിരിക്കുന്നു; ഞങ്ങളുടെ കുറ്റങ്ങൾ ആകാശത്തോളം കുന്നുകൂടിയിരിക്കുന്നു.+
7 ഞങ്ങളുടെ പൂർവികരുടെ കാലംമുതൽ ഇന്നുവരെ ഞങ്ങൾ ഒരുപാടു കുറ്റങ്ങൾ ചെയ്തുകൂട്ടി.+ ഞങ്ങളുടെ തെറ്റുകൾ കാരണം അങ്ങ് ഞങ്ങളെയും ഞങ്ങളുടെ രാജാക്കന്മാരെയും പുരോഹിതന്മാരെയും ചുറ്റുമുള്ള രാജാക്കന്മാരുടെ കൈയിൽ ഏൽപ്പിച്ചു; ഞങ്ങളെ വാളിനും+ അടിമത്തത്തിനും+ കൊള്ളയ്ക്കും+ അപമാനത്തിനും ഇരയാക്കി. ഇന്നും അതുതന്നെയാണു ഞങ്ങളുടെ അവസ്ഥ.+
8 എന്നാൽ ഇപ്പോൾ ഇതാ, ഞങ്ങളുടെ ദൈവമായ യഹോവ അൽപ്പനേരത്തേക്ക് ഒരു ചെറിയ കൂട്ടത്തോടു കരുണ കാണിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവമേ, ഞങ്ങളുടെ കണ്ണുകൾ സന്തോഷംകൊണ്ട് തിളങ്ങാനും അടിമത്തത്തിൽനിന്ന് ഞങ്ങൾക്ക് അൽപ്പം ആശ്വാസം പകരാനും വേണ്ടി അങ്ങ് ഞങ്ങളെ രക്ഷപ്പെടുത്തിയിരിക്കുന്നു; അങ്ങയുടെ വിശുദ്ധസ്ഥലത്ത് ഞങ്ങൾക്ക് ഒരു സുരക്ഷിതസ്ഥാനം* നൽകുകയും ചെയ്തിരിക്കുന്നു.+
9 ഞങ്ങൾ അടിമകളാണെങ്കിലും+ ഞങ്ങളുടെ ദൈവം ഞങ്ങളെ അടിമത്തത്തിൽ വിട്ടുകളഞ്ഞില്ല. പേർഷ്യൻ രാജാക്കന്മാരുടെ മുമ്പാകെ അങ്ങ് ഞങ്ങളോട് അചഞ്ചലമായ സ്നേഹം കാണിച്ചു.+ അങ്ങനെ ഞങ്ങളുടെ ദൈവത്തിന്റെ ഭവനം പണിയാനും അതിന്റെ നാശാവശിഷ്ടങ്ങൾ പുനരുദ്ധരിക്കാനും+ ഞങ്ങൾക്കു ശക്തി ലഭിച്ചു; യഹൂദയിലും യരുശലേമിലും ഞങ്ങൾക്കൊരു കൻമതിൽ* ലഭിക്കാനും അങ്ങ് ഇടയാക്കി.
10 “എന്നാൽ ഞങ്ങളുടെ ദൈവമേ, ഇപ്പോൾ ഞങ്ങൾ എന്തു പറയാനാണ്? അങ്ങയുടെ കല്പനകൾ ഞങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു.
11 അങ്ങയുടെ ദാസരായ പ്രവാചകന്മാരിലൂടെ അങ്ങ് ഇങ്ങനെ പറഞ്ഞിരുന്നല്ലോ: ‘നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശം അശുദ്ധമായ ഒരു ദേശമാണ്. കാരണം അവിടത്തെ ജനങ്ങൾ അതിനെ തങ്ങളുടെ അശുദ്ധികൊണ്ട് നിറച്ചിരിക്കുന്നു; മ്ലേച്ഛമായ ആചാരങ്ങൾകൊണ്ട് അവർ ആ ദേശത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ മലിനമാക്കിയിരിക്കുന്നു.+
12 അതുകൊണ്ട് അവരുടെ ആൺമക്കൾക്കു നിങ്ങളുടെ പെൺമക്കളെ വിവാഹം കഴിപ്പിച്ചുകൊടുക്കുകയോ നിങ്ങളുടെ ആൺമക്കളെക്കൊണ്ട് അവരുടെ പെൺമക്കളെ വിവാഹം കഴിപ്പിക്കുകയോ അരുത്.+ അവരുടെ സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി നിങ്ങൾ പ്രവർത്തിക്കരുത്.+ ഈ കല്പന അനുസരിക്കുന്നെങ്കിൽ നിങ്ങൾ ശക്തരായിത്തീരുകയും ദേശത്തിന്റെ നന്മ ആസ്വദിക്കുകയും ചെയ്യും. ഈ ദേശം നിങ്ങളുടെ മക്കൾക്ക് ഒരു അവകാശമായി കൈമാറാനും നിങ്ങൾക്കാകും.’
13 ഞങ്ങൾ ചെയ്ത വലിയ തെറ്റുകളുടെയും കുറ്റങ്ങളുടെയും ഫലം ഞങ്ങൾ അനുഭവിച്ചിരിക്കുന്നു.—എന്നാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങളുടെ തെറ്റുകൾക്ക് അർഹിക്കുന്ന ശിക്ഷ തരാതെ+ ഒരു ചെറിയ കൂട്ടം രക്ഷപ്പെടാൻ അങ്ങ് അനുവദിച്ചു.+—
14 എന്നിട്ടും, അങ്ങയുടെ കല്പനകൾ വീണ്ടും ലംഘിച്ചുകൊണ്ട് മ്ലേച്ഛമായ രീതികളുള്ള ജനങ്ങളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയോ?*+ അങ്ങ് ഞങ്ങളോട് ഉഗ്രമായി കോപിച്ച് ഒരാളെപ്പോലും ബാക്കി വെക്കാതെ ഞങ്ങളെ ഒന്നടങ്കം നശിപ്പിച്ചുകളയില്ലേ?
15 ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങ് നീതിമാനാണ്;+ ഈ ദിവസംവരെ അങ്ങ് ഈ ചെറിയ കൂട്ടത്തെ ജീവനോടെ ശേഷിപ്പിച്ചിരിക്കുന്നല്ലോ. തെറ്റുകാരായ ഞങ്ങൾ ഇതാ, തിരുമുമ്പാകെ വന്നിരിക്കുന്നു. വാസ്തവത്തിൽ, അങ്ങയുടെ മുന്നിൽ നിൽക്കാനുള്ള യോഗ്യത ഞങ്ങൾക്കില്ല.”+
അടിക്കുറിപ്പുകള്
^ അക്ഷ. “കേട്ട് വിറച്ച.”
^ അക്ഷ. “കുറ്റി.”
^ അഥവാ “സംരക്ഷകമതിൽ.”
^ അഥവാ “മിശ്രവിവാഹം ചെയ്യുകയോ?”