ദുഃഖിതർക്ക് ആശ്വാസവും സഹായവും
വേർപാടിന്റെ വേദനയുമായി
“മുപ്പത്തിയൊമ്പതു വർഷത്തിലധികം നീണ്ടുനിന്ന ദാമ്പത്യത്തിനൊടുവിൽ സോഫിയയെ * എനിക്കു നഷ്ടമായി. അവൾ കുറെ കാലം ഒരു രോഗവുമായി മല്ലിട്ടു, അവസാനം മരണത്തിനു കീഴടങ്ങി. കൂട്ടുകാർ എന്നെ ഒരുപാടു സഹായിച്ചു. ഞാൻ പല കാര്യങ്ങളിൽ മുഴുകി. എങ്കിലും ആദ്യത്തെ വർഷം ദുഃഖം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എനിക്ക് എന്റെ വികാരങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ മൂന്നു വർഷം കഴിഞ്ഞിട്ടും ചിലപ്പോഴൊക്കെ വല്ലാത്ത ദുഃഖം തോന്നാറുണ്ട്, മിക്കപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത സമയങ്ങളിൽ.”—കോസ്റ്റസ്.
പ്രിയപ്പെട്ട ആരെയെങ്കിലും നിങ്ങൾക്കു മരണത്തിൽ നഷ്ടമായിട്ടുണ്ടോ? എങ്കിൽ കോസ്റ്റസിനെപ്പോലെ നിങ്ങൾക്കും തോന്നിയിട്ടുണ്ടാകും. ഇണയുടെയോ ഒരു കുടുംബാംഗത്തിന്റെയോ അടുത്ത ഒരു സുഹൃത്തിന്റെയോ മരണത്തെക്കാൾ വേദനിപ്പിക്കുന്ന കാര്യങ്ങൾ ചുരുക്കമാണ്. കടുത്ത ദുഃഖംകൊണ്ടുണ്ടാകുന്ന മാനസികവും ശാരീരികവും ആയ വിഷമങ്ങളെക്കുറിച്ച് പഠിക്കുന്ന വിദഗ്ധരും ഇതിനോടു യോജിക്കുന്നു. “നികത്താനാകാത്ത ഏറ്റവും വലിയ നഷ്ടംതന്നെയാണു മരണം” എന്നു മനഃശാസ്ത്രത്തെക്കുറിച്ചുള്ള ഒരു മാസിക പറയുന്നു. സഹിക്കാനാകാത്ത ഇത്തരം വേദന അനുഭവിക്കുന്നവർ ഇങ്ങനെ ചിന്തിച്ചേക്കാം: “ഇത് എത്ര കാലം നീണ്ടുനിൽക്കും? എനിക്ക് ഇനി എന്നെങ്കിലും സന്തോഷിക്കാൻ കഴിയുമോ? എനിക്ക് എങ്ങനെ ആശ്വാസം കിട്ടും?”
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ഈ ലക്കം ഉണരുക! സഹായിക്കും. നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും ഈ അടുത്ത് മരിച്ചുപോയിട്ടുണ്ടോ? എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ പല മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. അവയെക്കുറിച്ച് അടുത്ത ലേഖനത്തിൽനിന്ന് മനസ്സിലാക്കാം. തുടർന്നുവരുന്ന ലേഖനങ്ങൾ ദുഃഖത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്ന ചില വഴികൾ കാണിച്ചുതരും.
ഈ മാസികയിലെ വിവരങ്ങൾ ദുഃഖത്താൽ വിഷമിക്കുന്നവർക്ക് ഒരു ആശ്വാസവും സഹായവും ആകുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു.
^ ഈ ലേഖനപരമ്പരയിലെ ചില പേരുകൾ യഥാർഥമല്ല.