സങ്കീർത്തനം 35:1-28
ദാവീദിന്റേത്.
35 യഹോവേ, എന്റെ എതിരാളികൾക്കെതിരെ അങ്ങ് എനിക്കുവേണ്ടി വാദിക്കേണമേ;+എന്നോടു പോരാടുന്നവരോട് അങ്ങ് പോരാടേണമേ.+
2 ചെറുപരിചയും* വൻപരിചയും എടുത്ത്+എന്റെ സഹായത്തിന് എത്തേണമേ.+
3 എന്നെ പിന്തുടരുന്നവരുടെ നേരെ അങ്ങയുടെ കുന്തവും ഇരട്ടവായ്ത്തലയുള്ള മഴുവും* ഉയർത്തേണമേ.+
എന്നോട്, “ഞാനാണു നിന്റെ രക്ഷ”+ എന്നു പറയേണമേ.
4 എന്റെ ജീവൻ വേട്ടയാടുന്നവർ നാണിച്ച് തല താഴ്ത്തട്ടെ.+
എന്നെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുന്നവർ അപമാനിതരായി പിൻവാങ്ങട്ടെ.
5 അവർ കാറ്റിൽ പറന്നുപോകുന്ന പതിരുപോലെയാകട്ടെ;യഹോവയുടെ ദൂതൻ അവരെ ഓടിച്ചുകളയട്ടെ.+
6 യഹോവയുടെ ദൂതൻ അവരെ പിന്തുടരുമ്പോൾഅവരുടെ വഴി ഇരുളും വഴുവഴുപ്പും ഉള്ളതാകട്ടെ.
7 ഒരു കാരണവുമില്ലാതെ എന്നെ കുടുക്കാൻ അവർ രഹസ്യമായി വല വിരിച്ചല്ലോ;കാരണംകൂടാതെ അവർ എനിക്കായി ചതിക്കുഴി ഒരുക്കി.
8 നിനച്ചിരിക്കാത്ത നേരത്ത് വിനാശം അവന്റെ മേൽ വരട്ടെ;അവൻ രഹസ്യമായി വിരിച്ച വലയിൽ അവൻതന്നെ കുടുങ്ങട്ടെ;അവൻ അതിൽ വീണ് നശിച്ചുപോകട്ടെ.+
9 എന്നാൽ, ഞാൻ യഹോവയിൽ സന്തോഷിക്കും;ദൈവത്തിന്റെ രക്ഷാപ്രവൃത്തികളിൽ ഞാൻ ആഹ്ലാദിക്കും.
10 എന്റെ അസ്ഥികളെല്ലാം ഇങ്ങനെ പറയും:
“യഹോവേ, അങ്ങയെപ്പോലെ ആരാണുള്ളത്?
ശക്തരുടെ കൈയിൽനിന്ന് അശക്തരെ അങ്ങ് രക്ഷിക്കുന്നു;+കവർച്ചക്കാരുടെ* പിടിയിൽനിന്ന് നിസ്സഹായരെയും പാവപ്പെട്ടവരെയും അങ്ങ് വിടുവിക്കുന്നു.”+
11 ദ്രോഹബുദ്ധിയുള്ള സാക്ഷികൾ മുന്നോട്ടു വന്ന്+എനിക്കു കേട്ടറിവുപോലുമില്ലാത്ത കാര്യങ്ങളെക്കുറിച്ച് എന്നോടു ചോദിക്കുന്നു.
12 നന്മയ്ക്കു പകരം തിന്മയാണ് അവർ എന്നോടു ചെയ്യുന്നത്;+എനിക്കു വിരഹദുഃഖം തോന്നാൻ അവർ ഇടയാക്കുന്നു.
13 എന്നാൽ, അവർക്കു രോഗം വന്നപ്പോൾ ഞാൻ വിലാപവസ്ത്രം ധരിച്ചു;ഞാൻ ഉപവസിച്ച് എന്നെ ക്ലേശവിധേയനാക്കി;ഉത്തരം കിട്ടാതെ* എന്റെ പ്രാർഥന മടങ്ങിവന്നപ്പോൾ
14 സുഹൃത്തിനോ സഹോദരനോ വേണ്ടി ചെയ്യുംപോലെ ഞാൻ വിലപിച്ചുനടന്നു;അമ്മയെ ഓർത്ത് വിലപിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ച് തല കുമ്പിട്ടു.
15 എന്നിട്ടും, എന്റെ കാലൊന്ന് ഇടറിയപ്പോൾ അവർ ഏറെ സന്തോഷിച്ചു; അവരെല്ലാം ഒത്തുകൂടി.പതിയിരുന്ന് എന്നെ ആക്രമിക്കാൻ അവർ സംഘം ചേർന്നു.അവർ മിണ്ടാതിരുന്നില്ല; എന്നെ അവർ പിച്ചിച്ചീന്തി.
16 ദൈവഭക്തിയില്ലാത്തവർ പുച്ഛത്തോടെ എന്നെ പരിഹസിക്കുന്നു,*അവർ എന്നെ നോക്കി പല്ലിറുമ്മുന്നു.+
17 യഹോവേ, അങ്ങ് എത്ര കാലം ഇങ്ങനെ വെറുതേ നോക്കിയിരിക്കും?+
അവരുടെ ആക്രമണങ്ങളിൽനിന്ന് എന്നെ രക്ഷിക്കേണമേ,+എന്റെ വിലപ്പെട്ട ജീവനെ* യുവസിംഹങ്ങളുടെ* കൈയിൽനിന്ന് വിടുവിക്കേണമേ.+
18 അപ്പോൾ, മഹാസഭയിൽ ഞാൻ അങ്ങയോടു നന്ദി പറയും;+ജനസമൂഹത്തിന്മധ്യേ ഞാൻ അങ്ങയെ സ്തുതിക്കും.
19 കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്റെ അവസ്ഥ കണ്ട് സന്തോഷിക്കാൻ ഇടയാക്കരുതേ;+ഒരു കാരണവുമില്ലാതെ എന്നെ വെറുക്കുന്നവർ ദുഷ്ടലാക്കോടെ കണ്ണിറുക്കാൻ അനുവദിക്കരുതേ.+
20 കാരണം, അവർ സമാധാനത്തിന്റെ വാക്കുകൾ സംസാരിക്കുന്നില്ല;പകരം, ദേശത്തെ സമാധാനപ്രിയരെ വഞ്ചിക്കാൻ അവർ കുതന്ത്രങ്ങൾ മനയുന്നു.+
21 എന്നെ കുറ്റപ്പെടുത്താൻ അവർ വായ് മലർക്കെ തുറക്കുന്നു;“ആഹാ! നന്നായി! ഞങ്ങൾ അതു സ്വന്തകണ്ണാൽ കണ്ടു” എന്ന് അവർ പറയുന്നു.
22 യഹോവേ, അങ്ങ് ഇതു കാണുന്നില്ലേ? മിണ്ടാതിരിക്കരുതേ.+
യഹോവേ, എന്നിൽനിന്ന് അകന്നിരിക്കരുതേ.+
23 അങ്ങ് ഉണരേണമേ, എന്നെ സഹായിക്കാൻ എഴുന്നേൽക്കേണമേ.എന്റെ ദൈവമായ യഹോവേ, എനിക്കുവേണ്ടി എന്റെ കേസ് വാദിക്കേണമേ.
24 എന്റെ ദൈവമായ യഹോവേ, അങ്ങയുടെ നീതിക്കു ചേരുംവിധം എന്നെ വിധിക്കേണമേ;+അവർ എന്റെ അവസ്ഥ കണ്ട് സന്തോഷിക്കാൻ ഇടയാക്കരുതേ.
25 “കൊള്ളാം! ഞങ്ങൾ ആഗ്രഹിച്ചതുതന്നെ നടന്നു” എന്ന് അവർ ഒരിക്കലും മനസ്സിൽ പറയാതിരിക്കട്ടെ.
“നമ്മൾ അവനെ വിഴുങ്ങിക്കളഞ്ഞു” എന്ന് അവർ ഒരിക്കലും പറയരുതേ.+
26 എന്റെ ദുരന്തം കണ്ട് സന്തോഷിക്കുന്നവരെല്ലാം നാണംകെടട്ടെ; അവർ അപമാനിതരാകട്ടെ.എനിക്കു മീതെ തന്നെത്താൻ ഉയർത്തുന്നവനെ നാണക്കേടും അപമാനവും പൊതിയട്ടെ.
27 എന്നാൽ എന്റെ നീതിനിഷ്ഠയിൽ സന്തോഷിക്കുന്നവർ ആഹ്ലാദഘോഷം മുഴക്കട്ടെ;“തന്റെ ദാസന്റെ സമാധാനത്തിൽ ആനന്ദിക്കുന്ന യഹോവ വാഴ്ത്തപ്പെടട്ടെ” എന്ന്
അവർ എപ്പോഴും പറയട്ടെ.+
28 അപ്പോൾ, എന്റെ നാവ് അങ്ങയുടെ നീതിയെ വർണിക്കും;*+ദിവസം മുഴുവൻ അങ്ങയെ സ്തുതിക്കും.+
അടിക്കുറിപ്പുകള്
^ സാധാരണയായി വില്ലാളികളാണ് ഇവ ഉപയോഗിച്ചിരുന്നത്.
^ അഥവാ “യുദ്ധത്തിന് ഉപയോഗിക്കുന്ന മഴുവും.”
^ ഈ പദം, മറ്റൊരാൾക്ക് അർഹമായത് അന്യായമായി പിടിച്ചുവെക്കുന്നവരെയും അർഥമാക്കുന്നു.
^ അഥവാ “എന്റെ മാർവിടത്തിലേക്ക്.”
^ മറ്റൊരു സാധ്യത “ദൈവഭക്തിയില്ലാത്തവർ ഒരു അടയ്ക്കുവേണ്ടി പരിഹസിക്കുന്നു.”
^ അക്ഷ. “എനിക്ക് ആകെയുള്ളവളെ.” ദാവീദിന്റെ ദേഹിയെ അഥവാ ജീവനെ കുറിക്കുന്നു.
^ അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങളുടെ.”
^ അഥവാ “നീതിയെക്കുറിച്ച് ധ്യാനിക്കും.”

