മർക്കൊസ് എഴുതിയത് 13:1-37
അടിക്കുറിപ്പുകള്‍
പഠനക്കുറിപ്പുകൾ
ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതിയിൽ: എ.ഡി. 70-ൽ റോമാക്കാർ യരുശലേമിനെ നശിപ്പിച്ചപ്പോൾ യേശുവിന്റെ ഈ പ്രവചനത്തിന് ശ്രദ്ധേയമായ ഒരു നിവൃത്തിയുണ്ടായി. അന്നു നഗരമതിലിന്റെ ചില ഭാഗങ്ങൾ ഒഴികെ ബാക്കി മുഴുവൻ അവർ ഇടിച്ചുനിരത്തി.
ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതിയിൽ: മത്ത 24:2-ന്റെ പഠനക്കുറിപ്പു കാണുക.
ദേവാലയത്തിന് അഭിമുഖമായി: അഥവാ “ദേവാലയം കാണാവുന്ന വിധത്തിൽ.” ഒലിവുമലയിൽ നിന്ന് നോക്കിയാൽ ദേവാലയം കാണാം എന്നു മർക്കോസ് ഇവിടെ പറഞ്ഞിരിക്കുന്നു. എന്നാൽ ജൂതന്മാരായ മിക്ക വായനക്കാർക്കും ഇങ്ങനെയൊരു വിശദീകരണത്തിന്റെ ആവശ്യമില്ലായിരുന്നു.—“മർക്കോസ്—ആമുഖം” കാണുക.
അവസാനം: അഥവാ “സമ്പൂർണമായ അവസാനം.” ടെലോസ് എന്ന ഗ്രീക്കുപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്‌തമായി, മത്ത 24:3-ൽ “അവസാനിക്കാൻപോകുന്നു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതു സുന്റേലയ എന്ന ഗ്രീക്കുനാമവും മർ 13:4-ൽ “അവസാനിക്കുന്ന” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതു സുന്റേലയോ എന്ന ഗ്രീക്കുക്രിയയും ആണ്.—മത്ത 24:3-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “വ്യവസ്ഥിതിയുടെ അവസാനകാലം” എന്നതും കാണുക.
അവസാനത്തോളം: അഥവാ “സമ്പൂർണമായ അവസാനത്തോളം; അന്തിമമായ പരിസമാപ്‌തിയോളം.”—മർ 13:7-ന്റെ പഠനക്കുറിപ്പു കാണുക.
അവസാനിക്കുന്ന: ഇവിടെ കാണുന്ന സുന്റേലയോ എന്ന ഗ്രീക്കുക്രിയയ്‌ക്കു മത്ത 24:3-ലെ സമാന്തരവിവരണത്തിൽ കാണുന്ന സുന്റേലയ എന്ന ഗ്രീക്കുനാമവുമായി ബന്ധമുണ്ട്. സുന്റേലയ എന്ന പദത്തിന്റെ അർഥം “ഒന്നിച്ചുള്ള അവസാനം; സംയുക്താന്ത്യം; ഒരുമിച്ച് അവസാനിക്കുക” എന്നെല്ലാമാണ്. (മത്ത 13:39, 40, 49; 28:20; എബ്ര 9:26 എന്നീ വാക്യങ്ങളിലും സുന്റേലയ എന്ന ഗ്രീക്കുപദം കാണുന്നുണ്ട്.) ഇത് ഒരു കാലഘട്ടത്തെയാണ് അർഥമാക്കുന്നത്. ആ സമയത്ത് സംയുക്തമായി നടക്കുന്ന ചില സംഭവങ്ങൾ മർ 13:7, 13 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന സമ്പൂർണമായ “അവസാന”ത്തിലേക്കു നയിക്കും. അവിടെ ‘അവസാനം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്, ടെലോസ് എന്ന മറ്റൊരു ഗ്രീക്കുപദമാണ്.—മർ 13:7, 13 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “വ്യവസ്ഥിതിയുടെ അവസാനകാലം” എന്നതും കാണുക.
അവസാനിക്കാൻപോകുന്നു: അഥവാ “അവസാനകാലം.” സുന്റേലയ എന്ന ഗ്രീക്കുപദമാണ് ഇവിടെ കാണുന്നത്. അതിന്റെ അർഥം “ഒന്നിച്ചുള്ള അവസാനം; സംയുക്താന്ത്യം; ഒരുമിച്ച് അവസാനിക്കുക” എന്നെല്ലാമാണ്. (മത്ത 13:39, 40, 49; 28:20; എബ്ര 9:26) ഇത് ഒരു കാലഘട്ടത്തെയാണ് അർഥമാക്കുന്നത്. ആ സമയത്ത് സംയുക്തമായി നടക്കുന്ന ചില സംഭവങ്ങൾ മത്ത 24:6, 14 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന സമ്പൂർണമായ “അവസാന”ത്തിലേക്കു നയിക്കും. അവിടെ ‘അവസാനം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്, ടെലോസ് എന്ന മറ്റൊരു ഗ്രീക്കുപദമാണ്.—മത്ത 24:6, 14 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “വ്യവസ്ഥിതിയുടെ അവസാനകാലം” എന്നതും കാണുക.
അവസാനം: അഥവാ “സമ്പൂർണമായ അവസാനം.” ടെലോസ് എന്ന ഗ്രീക്കുപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്‌തമായി, മത്ത 24:3-ൽ “അവസാനിക്കാൻപോകുന്നു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതു സുന്റേലയ എന്ന ഗ്രീക്കുനാമവും മർ 13:4-ൽ “അവസാനിക്കുന്ന” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതു സുന്റേലയോ എന്ന ഗ്രീക്കുക്രിയയും ആണ്.—മത്ത 24:3-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “വ്യവസ്ഥിതിയുടെ അവസാനകാലം” എന്നതും കാണുക.
സകല ജനതകളോടും: പ്രസംഗപ്രവർത്തനം എത്ര വിപുലമായി ചെയ്യേണ്ടതുണ്ടെന്നാണ് ഈ പദപ്രയോഗം സൂചിപ്പിക്കുന്നത്. ഇതു സഹജൂതന്മാരുടെ ഇടയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു പ്രവർത്തനമായിരിക്കില്ല എന്ന സൂചന അതു ശിഷ്യന്മാർക്കു നൽകി. ഇവിടെ “ജനത” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിനു (ഏത്‌നൊസ്) പരസ്‌പരം കുറെയൊക്കെ ബന്ധമുള്ള, ഒരേ ഭാഷ സംസാരിക്കുന്ന ഒരു കൂട്ടം ആളുകളെ കുറിക്കാനാകും. ഒരേ രാഷ്‌ട്രത്തിൽനിന്നുള്ളവരോ ഒരേ വംശക്കാരോ ആയ ഇവർ മിക്കപ്പോഴും തങ്ങളുടേതായ ഒരു ഭൂപ്രദേശത്ത് ഒരുമിച്ച് താമസിക്കുന്നവരായിരിക്കും.
എഴുന്നേൽക്കും: അഥവാ “ഇളകും; ക്ഷോഭിക്കും.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിനു “ശത്രുതയോടെ ചെല്ലുക” എന്ന അർഥമാണുള്ളത്. അതിനെ “ആയുധമെടുത്ത് ഇറങ്ങുക” എന്നും “യുദ്ധം ചെയ്യുക” എന്നും പരിഭാഷപ്പെടുത്താവുന്നതാണ്.
ജനത: ഏത്‌നൊസ് എന്ന ഗ്രീക്കുപദത്തിനു വിശാലമായ അർഥമാണുള്ളത്. ഏതെങ്കിലും ഒരു രാഷ്‌ട്രത്തിന്റെ അതിർത്തിക്കുള്ളിലോ ഒരു പ്രത്യേക ഭൂപ്രദേശത്തോ താമസിക്കുന്നവരെ ഇതിനു കുറിക്കാനാകും. ഏതെങ്കിലും ഒരു വംശത്തിൽപ്പെട്ടവരെയും ഇതിന് അർഥമാക്കാനാകും.—മർ 13:10-ന്റെ പഠനക്കുറിപ്പു കാണുക.
എഴുന്നേൽക്കും: മത്ത 24:7-ന്റെ പഠനക്കുറിപ്പു കാണുക.
പ്രസവവേദന: പ്രസവസമയത്ത് അനുഭവപ്പെടുന്ന തീവ്രവേദനയെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം കുറിക്കുന്നത്. ഇവിടെ പക്ഷേ, അതു ദുരിതത്തെയും വേദനയെയും കഷ്ടപ്പാടിനെയും കുറിക്കാൻ പൊതുവായ അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ മർ 13:19-ൽ പറഞ്ഞിരിക്കുന്ന ‘കഷ്ടതയുടെ നാളുകൾക്കു’ മുമ്പുള്ള സമയത്ത്, മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന കുഴപ്പങ്ങളും കഷ്ടതകളും പ്രസവവേദനപോലെതന്നെ കൂടിക്കൂടിവരും എന്നൊരു സൂചനയും അതിലുണ്ടായിരിക്കാം. അതിന് അർഥം ആ സമയത്ത് അവയുടെ എണ്ണവും തീവ്രതയും ദൈർഘ്യവും വർധിക്കാമെന്നാണ്.
പരമോന്നതനീതിപീഠം: മഹാപുരോഹിതനും മൂപ്പന്മാരിൽനിന്നും ശാസ്ത്രിമാരിൽനിന്നും ഉള്ള 70 പേരും ചേർന്ന സൻഹെദ്രിനായിരുന്നു ഇത്. ഇതു പുറപ്പെടുവിക്കുന്ന വിധി അന്തിമതീരുമാനമായിട്ടാണു ജൂതന്മാർ കണ്ടിരുന്നത്.—പദാവലിയിൽ “സൻഹെദ്രിൻ” കാണുക.
സൻഹെദ്രിൻ: അതായത് യരുശലേമിൽ സ്ഥിതിചെയ്യുന്ന, ജൂതന്മാരുടെ പരമോന്നതകോടതി. “സൻഹെദ്രിൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ (സുനേദ്രിഒൻ) അക്ഷരാർഥം “ഒപ്പം ഇരിക്കുക” എന്നാണ്. കൂടിവരവ് അല്ലെങ്കിൽ യോഗം എന്ന വിശാലമായ അർഥമുള്ള പദമായിരുന്നു ഇതെങ്കിലും ഇസ്രായേലിൽ അതിനു മതപരമായ ന്യായാധിപസംഘത്തെ അഥവാ കോടതിയെ അർഥമാക്കാനാകുമായിരുന്നു.— മത്ത 5:22-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക; സൻഹെദ്രിൻ ഹാൾ സ്ഥിതിചെയ്തിരുന്നിരിക്കാൻ സാധ്യതയുള്ള സ്ഥലം അറിയാൻ അനു. ബി12 കാണുക.
കോടതി: സുനേദ്രിഒൻ എന്ന ഗ്രീക്കുപദമാണ് ഇവിടെ “കോടതി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഈ പദം ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നതു യരുശലേമിൽ സ്ഥിതിചെയ്യുന്ന, ജൂതന്മാരുടെ പരമോന്നതകോടതിയായ സൻഹെദ്രിനെ കുറിക്കാനാണ്. (പദാവലിയിൽ “സൻഹെദ്രിൻ” എന്നതും മത്ത 5:22; 26:59 എന്നിവയുടെ പഠനക്കുറിപ്പുകളും കാണുക.) എന്നാൽ കുറെക്കൂടെ വിശാലമായ ഒരർഥത്തിൽ, ആളുകളുടെ ഒരു കൂടിവരവിനെയോ യോഗത്തെയോ കുറിക്കാനും ഇത് ഉപയോഗിച്ചിരുന്നു. ഇവിടെ അതു സിനഗോഗുകളോടു ചേർന്ന് പ്രവർത്തിച്ചിരുന്ന പ്രാദേശികകോടതികളെ കുറിക്കുന്നു. ആളുകളെ മതഭ്രഷ്ടരാക്കാനും ചാട്ടയ്‌ക്കടിപ്പിക്കാനും ഇത്തരം കോടതികൾക്ക് അധികാരമുണ്ടായിരുന്നു.—മത്ത 10:17; 23:34; ലൂക്ക 21:12; യോഹ 9:22; 12:42; 16:2.
ഈ സന്തോഷവാർത്ത: ഗ്രീക്കുപദം യുഅംഗേലിഓൻ. “നല്ലത്” എന്ന് അർഥമുള്ള യു എന്ന പദവും “വാർത്തയുമായി വരുന്നവൻ; പ്രസിദ്ധമാക്കുന്നവൻ (പ്രഖ്യാപിക്കുന്നവൻ)” എന്ന് അർഥമുള്ള ആൻഗലൊസ് എന്ന പദവും ചേർന്നതാണ് ഇത്. (പദാവലിയിൽ “സന്തോഷവാർത്ത” കാണുക.) ചില ബൈബിളുകളിൽ അതിനെ “സുവിശേഷം” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതിനോടു ബന്ധമുള്ള “സുവിശേഷകൻ” (യുഅംഗലിസ്റ്റേസ്) എന്ന പദത്തിന്റെ അർഥം “സന്തോഷവാർത്ത അറിയിക്കുന്നവൻ” എന്നാണ്.—പ്രവൃ 21:8; എഫ 4:11, അടിക്കുറിപ്പ്; 2തിമ 4:5, അടിക്കുറിപ്പ്.
സന്തോഷവാർത്ത: മത്ത 24:14-ന്റെ പഠനക്കുറിപ്പു കാണുക.
സകല ജനതകളോടും: പ്രസംഗപ്രവർത്തനം എത്ര വിപുലമായി ചെയ്യേണ്ടതുണ്ടെന്നാണ് ഈ പദപ്രയോഗം സൂചിപ്പിക്കുന്നത്. ഇതു സഹജൂതന്മാരുടെ ഇടയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു പ്രവർത്തനമായിരിക്കില്ല എന്ന സൂചന അതു ശിഷ്യന്മാർക്കു നൽകി. ഇവിടെ “ജനത” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിനു (ഏത്‌നൊസ്) പരസ്‌പരം കുറെയൊക്കെ ബന്ധമുള്ള, ഒരേ ഭാഷ സംസാരിക്കുന്ന ഒരു കൂട്ടം ആളുകളെ കുറിക്കാനാകും. ഒരേ രാഷ്‌ട്രത്തിൽനിന്നുള്ളവരോ ഒരേ വംശക്കാരോ ആയ ഇവർ മിക്കപ്പോഴും തങ്ങളുടേതായ ഒരു ഭൂപ്രദേശത്ത് ഒരുമിച്ച് താമസിക്കുന്നവരായിരിക്കും.
കൊണ്ടുപോകുമ്പോൾ: ആഗൊ എന്ന ഗ്രീക്കുക്രിയ, “അറസ്റ്റു ചെയ്യുക; കസ്റ്റഡിയിൽ എടുക്കുക” എന്ന അർഥത്തിൽ നിയമസംബന്ധമായ ഒരു സാങ്കേതികപദമായിട്ടാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതിൽ ബലപ്രയോഗവും ഉൾപ്പെടാം.
അവസാനം: അഥവാ “സമ്പൂർണമായ അവസാനം.” ടെലോസ് എന്ന ഗ്രീക്കുപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്‌തമായി, മത്ത 24:3-ൽ “അവസാനിക്കാൻപോകുന്നു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതു സുന്റേലയ എന്ന ഗ്രീക്കുനാമവും മർ 13:4-ൽ “അവസാനിക്കുന്ന” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതു സുന്റേലയോ എന്ന ഗ്രീക്കുക്രിയയും ആണ്.—മത്ത 24:3-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “വ്യവസ്ഥിതിയുടെ അവസാനകാലം” എന്നതും കാണുക.
അവസാനത്തോളം: അഥവാ “സമ്പൂർണമായ അവസാനത്തോളം; അന്തിമമായ പരിസമാപ്‌തിയോളം.”—മർ 13:7-ന്റെ പഠനക്കുറിപ്പു കാണുക.
സഹിച്ചുനിൽക്കുന്നവൻ: അഥവാ “സഹിച്ചുനിന്നവൻ.” ‘സഹിച്ചുനിൽക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയയുടെ (ഹുപ്പൊമെനോ) അക്ഷരാർഥം “കീഴിൽ തുടരുക (കഴിയുക)” എന്നാണ്. ആ പദം മിക്കപ്പോഴും, “ഓടിപ്പോകാതെ ഒരിടത്തുതന്നെ തുടരുക; ഉറച്ചുനിൽക്കുക; മടുത്ത് പിന്മാറാതിരിക്കുക; കുലുങ്ങിപ്പോകാതിരിക്കുക” എന്നീ അർഥങ്ങളിലാണ് ഉപയോഗിച്ചിട്ടുള്ളത്. (മത്ത 10:22; റോമ 12:12; എബ്ര 10:32; യാക്ക 5:11) എതിർപ്പുകളും പരിശോധനകളും ഉള്ളപ്പോഴും ക്രിസ്‌തുശിഷ്യരായി ജീവിക്കുന്നതിനെയാണ് ഇവിടെ ആ പദംകൊണ്ട് ഉദ്ദേശിക്കുന്നത്.—മർ 13:11-13.
യഹൂദ്യ: അതായത് യഹൂദ്യ എന്ന റോമൻ സംസ്ഥാനം.
യഹൂദ്യ: മത്ത 24:16-ന്റെ പഠനക്കുറിപ്പു കാണുക.
പുരമുകളിൽ നിൽക്കുന്നവൻ: ഇസ്രായേല്യരുടെ വീടുകൾക്കു പരന്ന മേൽക്കൂരയാണ് ഉണ്ടായിരുന്നത്. സാധനങ്ങൾ സംഭരിക്കുക (യോശ 2:6), വിശ്രമിക്കുക (2ശമു 11:2), ഉറങ്ങുക (1ശമു 9:26), ആരാധനയുടെ ഭാഗമായ ഉത്സവങ്ങൾ കൊണ്ടാടുക (നെഹ 8:16-18) എന്നിങ്ങനെ പല ആവശ്യങ്ങൾക്കായി അത് ഉപയോഗിച്ചിരുന്നു. അതുകൊണ്ടാണ് മേൽക്കൂരയ്ക്കു കൈമതിൽ ആവശ്യമായിരുന്നത്. (ആവ 22:8) സാധാരണയായി വീടിന്റെ മേൽക്കൂരയിൽ നിൽക്കുന്ന ഒരാൾക്കു വീടിന് ഉള്ളിലൂടെയല്ലാതെ, പുറത്തെ ഗോവണിയിലൂടെയോ ഏണി ഉപയോഗിച്ചോ താഴേക്ക് ഇറങ്ങാമായിരുന്നു. ഓടിപ്പോകാനുള്ള യേശുവിന്റെ മുന്നറിയിപ്പിന്റെ അടിയന്തിരത എത്രത്തോളമായിരുന്നെന്ന് ഇതിൽനിന്ന് ഊഹിച്ചെടുക്കാം.
പുരമുകളിൽ: മത്ത 24:17-ന്റെ പഠനക്കുറിപ്പു കാണുക.
മഞ്ഞുകാലം: ഈ സമയത്ത് കനത്ത മഴയും വെള്ളപ്പൊക്കവും കൊടുംതണുപ്പും സാധാരണമായിരുന്നതുകൊണ്ട് യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. ഭക്ഷണം, താമസസൗകര്യം എന്നിവ കണ്ടെത്തുന്നതും എളുപ്പമായിരുന്നില്ല.—എസ്ര 10:9, 13.
മഞ്ഞുകാലം: മത്ത 24:20-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവ: ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത് കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. കിരിയോസ് എന്ന പദം ദൈവത്തെയാണു കുറിക്കുന്നതെന്നു സന്ദർഭം സൂചിപ്പിക്കുന്നു. കാരണം യേശു ശിഷ്യന്മാരോടു സംസാരിച്ചുകൊണ്ടിരുന്നത്, മഹാകഷ്ടതയുടെ സമയത്ത് തന്റെ പിതാവ് ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ചാണ്. ഇതു ദൈവമായ യഹോവയെയാണു കുറിക്കുന്നതെന്നു മറ്റനേകം ബൈബിൾ പരിഭാഷകളും സൂചിപ്പിക്കുന്നുണ്ട്. അതിനായി ആ പരിഭാഷകൾ ഈ വാക്യത്തിലോ അതിന്റെ അടിക്കുറിപ്പിലോ മാർജിനിലെ കുറിപ്പുകളിലോ യഹോവ, യാഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ് എന്ന എബ്രായചതുരക്ഷരി), കർത്താവ് (വല്യക്ഷരത്തിൽ LORD), അദോനായ് (വല്യക്ഷരത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. (അനു. സി കാണുക.) ഇനി, യേശുവിന്റെ പ്രവചനത്തിലെ ഈ വാക്കുകൾക്ക് എബ്രായതിരുവെഴുത്തുകളിൽ ദൈവനാമം ഉപയോഗിച്ചിരിക്കുന്ന ചില പ്രവചനഭാഗങ്ങളുമായി സാദൃശ്യമുണ്ട് എന്നതും ശ്രദ്ധേയമാണ്. [യശ 1:9; 65:8; യിര 46:28 (സെപ്‌റ്റുവജിന്റിൽ 26:28); ആമോ 9:8] ഈ നാലു വാക്യങ്ങളുടെയും എബ്രായപാഠത്തിൽ ചതുരക്ഷരി കാണുന്നുണ്ടെങ്കിലും സെപ്‌റ്റുവജിന്റിന്റെ ഇപ്പോഴുള്ള പ്രതികളിൽ ആ ഭാഗത്ത് കിരിയോസ് എന്ന പദമാണു കാണുന്നത്. വ്യാകരണനിയമമനുസരിച്ച് ഈ പദത്തോടൊപ്പം നിശ്ചായക ഉപപദം (definite article) കാണാൻ പ്രതീക്ഷിക്കുമെങ്കിലും ആ വാക്യങ്ങളുടെ സെപ്‌റ്റുവജിന്റ് പരിഭാഷയിൽ അതു കാണുന്നില്ല. മർ 13:20-ന്റെ കാര്യത്തിലും സമാനമായ ഒരു കാര്യം പണ്ഡിതന്മാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവിടെയും കിരിയോസ് എന്ന പദത്തിനു മുമ്പ് വരാൻ പ്രതീക്ഷിക്കുന്ന നിശ്ചായക ഉപപദം കാണുന്നില്ല. ഈ വസ്‌തുതയും സൂചിപ്പിക്കുന്നത്, മർ 13:20-ൽ ദൈവനാമത്തിനു പകരമായിട്ടാണു കിരിയോസ് എന്ന പദം ഉപയോഗിച്ചിരിക്കുന്നത് എന്നാണ്.
ക്രിസ്‌തു: ഗ്രീക്കിൽ ഹോ ക്രിസ്‌തോസ്. “മിശിഹ” (മാഷിയാക് എന്ന എബ്രായപദത്തിൽനിന്നുള്ളത്.) എന്നതിനു തത്തുല്യമായ ഒരു സ്ഥാനപ്പേരാണു “ക്രിസ്‌തു.” രണ്ടിന്റെയും അർഥം “അഭിഷിക്തൻ” എന്നാണ്. റോമാക്കാരുടെ അടിച്ചമർത്തലിൽനിന്ന് വിടുതൽ നൽകാമെന്ന വാഗ്ദാനവുമായി ചിലർ എ.ഡി. ഒന്നാം നൂറ്റാണ്ടിൽ രംഗത്ത് എത്തിയതായി ജൂതചരിത്രകാരനായ ജോസീഫസ് സൂചിപ്പിക്കുന്നുണ്ട്. പ്രവാചകരോ വിമോചകരോ ആണെന്ന് അവകാശപ്പെട്ട ഇവരെ, ഇവരുടെ അനുഗാമികൾ രാഷ്ട്രീയമിശിഹമാരായിട്ടാകാം കണ്ടത്.
കള്ളക്രിസ്‌തുക്കൾ: അഥവാ “കള്ളമിശിഹമാർ.” ഗ്രീക്കുപദമായ പ്‌സൂഡോക്രിസ്റ്റോസ് ഇവിടെയും മത്ത 24:24-ലെ സമാന്തരവിവരണത്തിലും മാത്രമേ കാണുന്നുള്ളൂ. താൻ ക്രിസ്‌തു അഥവാ മിശിഹ (അക്ഷ. “അഭിഷിക്തൻ.”) ആണെന്നു തെറ്റായി അവകാശവാദം ഉന്നയിക്കുന്നവരെയാണ് ഇത് അർഥമാക്കുന്നത്.—മത്ത 24:5-ന്റെ പഠനക്കുറിപ്പു കാണുക.
കാണും: “കാണും” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയയുടെ അക്ഷരാർഥം “ഒരു വസ്തുവിനെ കാണുക; നോക്കുക; നിരീക്ഷിക്കുക” എന്നൊക്കെയാണ്. എന്നാൽ മനക്കണ്ണുകൊണ്ടുള്ള കാഴ്‌ചയെ സൂചിപ്പിക്കാൻ, “വിവേചിച്ചെടുക്കുക; മനസ്സിലാക്കുക” എന്നെല്ലാമുള്ള അർഥത്തിൽ ആലങ്കാരികമായും അത് ഉപയോഗിക്കാറുണ്ട്.—എഫ 1:18.
മേഘങ്ങൾ: മേഘങ്ങൾ സാധാരണഗതിയിൽ കാഴ്‌ചയെ മറയ്‌ക്കുകയാണു ചെയ്യുന്നത്, അല്ലാതെ കാണാൻ സഹായിക്കുകയല്ല. എന്നാൽ നിരീക്ഷകർക്കു തങ്ങളുടെ മനക്കണ്ണുകളാൽ അഥവാ ഗ്രഹണശക്തിയാൽ കാര്യങ്ങൾ ‘കാണാനാകും.’—പ്രവൃ 1:9.
കാണും: മത്ത 24:30-ന്റെ പഠനക്കുറിപ്പുകൾ കാണുക.
നാലു ദിക്ക്: അക്ഷ. “നാലു കാറ്റ്.” മൂലപാഠത്തിലെ “നാലു കാറ്റ്” എന്ന പ്രയോഗം ഒരു വടക്കുനോക്കിയന്ത്രത്തിലെ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നീ നാലു ദിശകളെ സൂചിപ്പിക്കുന്നു. അതിന്റെ അർഥം “എല്ലാ ദിശയും; എല്ലായിടത്തും” എന്നാണ്.—യിര 49:36; യഹ 37:9; ദാനി 8:8.
നാലു ദിക്ക്: മത്ത 24:31-ന്റെ പഠനക്കുറിപ്പു കാണുക.
ദൃഷ്ടാന്തത്തിൽനിന്ന്: അഥവാ “ദൃഷ്ടാന്തകഥയിൽനിന്ന്; പാഠത്തിൽനിന്ന്.”—മത്ത 13:3-ന്റെ പഠനക്കുറിപ്പു കാണുക.
ദൃഷ്ടാന്തം: മത്ത 24:32-ന്റെ പഠനക്കുറിപ്പു കാണുക.
ആകാശവും ഭൂമിയും നീങ്ങിപ്പോകും: ആകാശവും ഭൂമിയും എന്നും നിലനിൽക്കുമെന്നാണു മറ്റു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നത്. (ഉൽ 9:16; സങ്ക 104:5; സഭ 1:4) അതിൽനിന്ന്, യേശുവിന്റെ ഈ വാക്കുകൾ അതിശയോക്തിയായിരുന്നെന്ന് അനുമാനിക്കാം. ആകാശവും ഭൂമിയും നീങ്ങിപ്പോകുക എന്ന അസംഭവ്യമായ കാര്യം ഒരുപക്ഷേ സംഭവിച്ചാൽപ്പോലും യേശുവിന്റെ വാക്കുകൾ നിറവേറും എന്നായിരിക്കാം അതിന്റെ അർഥം. (മത്ത 5:18 താരതമ്യം ചെയ്യുക.) ഇനി ഇത്, വെളി 21:1-ൽ “പഴയ ആകാശവും പഴയ ഭൂമിയും” എന്നു വിളിച്ചിരിക്കുന്ന ആലങ്കാരികാർഥത്തിലുള്ള ആകാശവും ഭൂമിയും ആയിരിക്കാനും സാധ്യതയുണ്ട്.
എന്റെ വാക്കുകളോ ഒരിക്കലും നീങ്ങിപ്പോകില്ല: ഗ്രീക്കുപാഠത്തിൽ ഇവിടെ ക്രിയയോടൊപ്പം നിഷേധാർഥത്തിലുള്ള രണ്ടു വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു. ഒരു കാര്യം ഒരിക്കലും സംഭവിക്കില്ലെന്ന വസ്‌തുത ഊന്നിപ്പറയുന്നതിനുള്ള ഒരു രീതിയാണ് അത്. യേശുവിന്റെ വാക്കുകൾക്ക് ഒരിക്കലും മാറ്റം വരില്ലെന്നാണ് അതു സൂചിപ്പിക്കുന്നത്. ചില കൈയെഴുത്തുപ്രതികളിൽ നിഷേധാർഥത്തിലുള്ള ആ പദങ്ങളിൽ ഒന്നു മാത്രമേ കാണുന്നുള്ളൂ എങ്കിലും ഊന്നലിനായി ആ രണ്ടു പദങ്ങളും ഉപയോഗിക്കുന്നതിനെയാണ് മിക്ക കൈയെഴുത്തുപ്രതികളും പിന്തുണയ്‌ക്കുന്നത്.
വാതിൽക്കാവൽക്കാരൻ: പുരാതനകാലത്ത് നഗരങ്ങളുടെയും ക്ഷേത്രങ്ങളുടെയും ചിലപ്പോഴൊക്കെ വീടുകളുടെയും കവാടത്തിൽ വാതിൽക്കാവൽക്കാരെ അഥവാ കവാടംസൂക്ഷിപ്പുകാരെ നിറുത്തിയിരുന്നു. രാത്രിയിൽ കവാടങ്ങളും വാതിലുകളും അടച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനു പുറമേ കാവൽജോലിയും ഇവർ ചെയ്‌തിരുന്നു. (2ശമു 18:24, 26; 2രാജ 7:10, 11; എസ്ഥ 2:21-23; 6:2; യോഹ 18:17) ഒരു ക്രിസ്‌ത്യാനിയെ ഒരു വീടിന്റെ വാതിൽക്കാവൽക്കാരനോടു താരതമ്യപ്പെടുത്തിയതിലൂടെ, താൻ ഭാവിയിൽ ന്യായവിധി നടപ്പാക്കാൻ വരുന്നതും നോക്കി ക്രിസ്‌ത്യാനികൾ ജാഗ്രതയോടെ ഉണർന്നിരിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുകയായിരുന്നു യേശു.—മർ 13:26.
എപ്പോഴും ഉണർന്നിരിക്കുക: ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “ഉണർന്നിരിക്കുക” എന്നാണെങ്കിലും പല സന്ദർഭങ്ങളിലും ഇതിന്റെ അർഥം “ജാഗ്രതയോടിരിക്കുക; ശ്രദ്ധയോടിരിക്കുക” എന്നൊക്കെയാണ്. മത്ത 24:43; 25:13; 26:38, 40, 41 എന്നീ വാക്യങ്ങളിൽ മത്തായി ഈ പദം ഉപയോഗിച്ചിട്ടുണ്ട്. മത്ത 24:44-ൽ അദ്ദേഹം ഈ പദത്തെ ‘ഒരുങ്ങിയിരിക്കേണ്ടതിന്റെ’ ആവശ്യവുമായി ബന്ധിപ്പിച്ചിരിക്കുന്നു.—മത്ത 26:38-ന്റെ പഠനക്കുറിപ്പു കാണുക.
ഉണർന്നിരിക്കൂ: അഥവാ “ഉണർവോടിരിക്കൂ.” താൻ വരുന്ന ദിവസവും മണിക്കൂറും ശിഷ്യന്മാർക്ക് അറിയാത്തതുകൊണ്ട് അവർ ആത്മീയമായി ഉണർന്നിരിക്കേണ്ടതുണ്ടെന്നു യേശു ഊന്നിപ്പറഞ്ഞിരുന്നു. (മത്ത 24:42; 25:13 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ആ ആഹ്വാനം യേശു ഇവിടെയും മത്ത 26:41-ലും ആവർത്തിക്കുന്നുണ്ട്. ആ വാക്യത്തിൽ ആത്മീയമായി ഉണർന്നിരിക്കുന്നതിനെ, മടുത്ത് പിന്മാറാതെ പ്രാർഥിക്കുന്നതുമായി യേശു ബന്ധിപ്പിച്ചിട്ടുമുണ്ട്. സമാനമായ നിർദേശങ്ങൾ ഗ്രീക്കുതിരുവെഴുത്തുകളിൽ ഉടനീളം കാണാം. സത്യക്രിസ്‌ത്യാനികൾ ആത്മീയമായി ജാഗ്രതയോടിരിക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഇതു കാണിക്കുന്നു.—1കൊ 16:13; കൊലോ 4:2; 1തെസ്സ 5:6; 1പത്ര 5:8; വെളി 16:15.
ഉണർന്നിരിക്കൂ: അഥവാ “ഉണർവോടിരിക്കൂ.” താൻ വരുന്ന ദിവസവും മണിക്കൂറും ശിഷ്യന്മാർക്ക് അറിയാത്തതുകൊണ്ട് അവർ ആത്മീയമായി ഉണർന്നിരിക്കേണ്ടതുണ്ടെന്നു യേശു ഊന്നിപ്പറഞ്ഞിരുന്നു. (മത്ത 24:42; 25:13; മർ 13:35 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ആ ആഹ്വാനം യേശു ഇവിടെയും മർ 14:38-ലും ആവർത്തിക്കുന്നുണ്ട്. ആ വാക്യത്തിൽ ആത്മീയമായി ഉണർന്നിരിക്കുന്നതിനെ, മടുത്ത് പിന്മാറാതെ പ്രാർഥിക്കുന്നതുമായി യേശു ബന്ധിപ്പിച്ചിട്ടുമുണ്ട്. സമാനമായ നിർദേശങ്ങൾ ഗ്രീക്കുതിരുവെഴുത്തുകളിൽ ഉടനീളം കാണാം. സത്യക്രിസ്‌ത്യാനികൾ ആത്മീയമായി ജാഗ്രതയോടിരിക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഇതു കാണിക്കുന്നു.—1കൊ 16:13; കൊലോ 4:2; 1തെസ്സ 5:6; 1പത്ര 5:8; വെളി 16:15.
നാലാം യാമം: അതായത്, അതിരാവിലെ ഏകദേശം 3 മണിമുതൽ ഏകദേശം 6 മണിക്കു സൂര്യൻ ഉദിക്കുന്നതുവരെയുള്ള സമയം. രാത്രിയെ നാലു യാമങ്ങളായി തിരിച്ചിരുന്ന ഗ്രീക്ക്, റോമൻ സമ്പ്രദായമാണ് ഇതിന് ആധാരം. എന്നാൽ മുമ്പ് എബ്രായരുടെ രീതി, രാത്രിയെ നാലു മണിക്കൂർ വീതമുള്ള മൂന്നു യാമങ്ങളായി തിരിക്കുന്നതായിരുന്നു. (പുറ 14:24; ന്യായ 7:19) പക്ഷേ ഈ സമയമായപ്പോഴേക്കും അവരും റോമൻ സമ്പ്രദായം സ്വീകരിച്ചിരുന്നു.
കോഴി കൂകുന്നതിനു മുമ്പ്: നാലു സുവിശേഷങ്ങളിലും ഇതെക്കുറിച്ച് പറയുന്നുണ്ടെങ്കിലും കോഴി രണ്ടു തവണ കൂകും എന്ന വിശദാംശം മർക്കോസിന്റെ വിവരണത്തിൽ മാത്രമേ ഉള്ളൂ. (മത്ത 26:74, 75; മർ 14:30, 72; ലൂക്ക 22:34, 60, 61; യോഹ 13:38; 18:27) യേശുവിന്റെ നാളിൽ യരുശലേമിൽ പൂവൻകോഴികളെ വളർത്തിയിരുന്നതായി മിഷ്‌നയിൽ കാണുന്നത് ഈ ബൈബിൾവിവരണത്തെ പിന്താങ്ങുന്നു. കോഴി കൂകുമെന്നു യേശു പറഞ്ഞതു സംഭവിച്ചത്, സാധ്യതയനുസരിച്ച് നേരം പുലരുന്നതിന് ഏറെ മുമ്പായിരുന്നു.
കോഴി . . . കൂകുംമുമ്പ്: നാലു സുവിശേഷങ്ങളിലും ഈ പ്രസ്‌താവന കാണുന്നുണ്ടെങ്കിലും കോഴി രണ്ടു തവണ കൂകും എന്ന വിശദാംശം മർക്കോസിന്റെ വിവരണത്തിൽ മാത്രമേ ഉള്ളൂ. (മത്ത 26:34, 74, 75; മർ 14:72; ലൂക്ക 22:34, 60, 61; യോഹ 13:38; 18:27) യേശുവിന്റെ നാളിൽ യരുശലേമിൽ പൂവൻകോഴികളെ വളർത്തിയിരുന്നതായി മിഷ്‌നയിൽ കാണുന്നത് ഈ ബൈബിൾവിവരണത്തെ പിന്താങ്ങുന്നു. കോഴി കൂകുമെന്നു യേശു പറഞ്ഞതു സംഭവിച്ചത്, സാധ്യതയനുസരിച്ച് നേരം പുലരുന്നതിന് ഏറെ മുമ്പായിരുന്നു.—മർ 13:35-ന്റെ പഠനക്കുറിപ്പു കാണുക.
കോഴി . . . കൂകുംമുമ്പ്: നാലു സുവിശേഷങ്ങളിലും ഈ സംഭവത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും കോഴി രണ്ടാമതും കൂകി എന്ന വിശദാംശം മർക്കോസിന്റെ വിവരണത്തിൽ മാത്രമേ ഉള്ളൂ. (മത്ത 26:34, 74, 75; മർ 14:30; ലൂക്ക 22:34, 60, 61; യോഹ 13:38; 18:27) യേശുവിന്റെ നാളിൽ യരുശലേമിൽ പൂവൻകോഴികളെ വളർത്തിയിരുന്നതായി മിഷ്‌നയിൽ കാണുന്നത് ഈ ബൈബിൾവിവരണത്തെ പിന്താങ്ങുന്നു. കോഴി കൂകുമെന്നു യേശു പറഞ്ഞതു സംഭവിച്ചത്, സാധ്യതയനുസരിച്ച് നേരം പുലരുന്നതിനു മുമ്പായിരുന്നു.—മർ 13:35-ന്റെ പഠനക്കുറിപ്പു കാണുക.
എപ്പോഴും ഉണർന്നിരിക്കുക: ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “ഉണർന്നിരിക്കുക” എന്നാണെങ്കിലും പല സന്ദർഭങ്ങളിലും ഇതിന്റെ അർഥം “ജാഗ്രതയോടിരിക്കുക; ശ്രദ്ധയോടിരിക്കുക” എന്നൊക്കെയാണ്. ഈ വാക്യത്തിനു പുറമേ മർ 13:34, 37; 14:34, 37, 38 എന്നീ വാക്യങ്ങളിലും മർക്കോസ് ഈ പദം ഉപയോഗിച്ചിട്ടുണ്ട്.—മത്ത 24:42; 26:38; മർ 14:34 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
സന്ധ്യയ്‌ക്കോ: ഈ വാക്യത്തിൽ രാത്രിയുടെ നാലു യാമങ്ങളെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്. ഗ്രീക്ക്, റോമൻ സമ്പ്രദായമനുസരിച്ച് വൈകിട്ട് 6 മണിമുതൽ രാവിലെ 6 മണിവരെയുള്ള സമയം മൂന്നു മണിക്കൂർ വീതമുള്ള നാലു യാമങ്ങളായി തിരിച്ചിരുന്നു. (ഈ വാക്യത്തിലെ തുടർന്നുള്ള പഠനക്കുറിപ്പുകളും കാണുക.) എന്നാൽ മുമ്പ് എബ്രായരുടെ രീതി, രാത്രിയെ നാലു മണിക്കൂർ വീതമുള്ള മൂന്നു യാമങ്ങളായി തിരിക്കുന്നതായിരുന്നു. (പുറ 14:24; ന്യായ 7:19) പക്ഷേ യേശുവിന്റെ കാലമായപ്പോഴേക്കും അവരും റോമൻ സമ്പ്രദായം സ്വീകരിച്ചിരുന്നു. ഈ വാക്യത്തിലെ “സന്ധ്യ” എന്ന പദപ്രയോഗം രാത്രിയുടെ ആദ്യയാമത്തെ കുറിക്കുന്നു. സൂര്യാസ്‌തമയംമുതൽ രാത്രി ഏകദേശം 9 മണിവരെ നീളുന്നതായിരുന്നു അത്.—മത്ത 14:25-ന്റെ പഠനക്കുറിപ്പു കാണുക.
അർധരാത്രിക്കോ: ഗ്രീക്ക്, റോമൻ സമ്പ്രദായമനുസരിച്ച് ഇതു രാത്രിയുടെ രണ്ടാം യാമത്തെ കുറിക്കുന്നു. രാത്രി ഏകദേശം 9 മണിമുതൽ അർധരാത്രിവരെ നീളുന്നതായിരുന്നു ഇത്.—ഈ വാക്യത്തിലെ സന്ധ്യയ്‌ക്കോ എന്നതിന്റെ പഠനക്കുറിപ്പു കാണുക.
കോഴി കൂകുന്ന നേരത്തോ: ഗ്രീക്ക്, റോമൻ സമ്പ്രദായമനുസരിച്ചുള്ള (രാത്രിയുടെ) മൂന്നാം യാമം ഇങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. അർധരാത്രിമുതൽ അതിരാവിലെ ഏകദേശം 3 മണിവരെ നീളുന്നതായിരുന്നു ഇത്. (ഈ വാക്യത്തിലെ മുൻ പഠനക്കുറിപ്പുകൾ കാണുക.) സാധ്യതയനുസരിച്ച്, ‘കോഴി കൂകിയതായി’ പറഞ്ഞിരിക്കുന്ന സംഭവം നടന്നത് ഈ സമയത്തായിരിക്കാം. (മർ 14:72) മെഡിറ്ററേനിയനു കിഴക്കുള്ള നാടുകളിൽ സമയം കണക്കാക്കാൻ ആളുകൾ പണ്ടുമുതലേ കോഴിയുടെ കൂകൽ ഉപയോഗപ്പെടുത്തിയിരുന്നതായി പൊതുവേ അംഗീകരിക്കപ്പെടുന്നു. തെളിവനുസരിച്ച് ഇന്നും ആ രീതി ഉപയോഗത്തിലുണ്ട്.—മത്ത 26:34; മർ 14:30, 72 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
അതിരാവിലെയോ: ഗ്രീക്ക്, റോമൻ സമ്പ്രദായമനുസരിച്ച് ഇതു രാത്രിയുടെ നാലാം യാമത്തെ കുറിക്കുന്നു. അതിരാവിലെ ഏകദേശം 3 മണിമുതൽ സൂര്യോദയംവരെ നീളുന്നതായിരുന്നു ഇത്.—ഈ വാക്യത്തിലെ മുൻ പഠനക്കുറിപ്പുകൾ കാണുക.
ദൃശ്യാവിഷ്കാരം

ഈ ചിത്രത്തിൽ കാണുന്ന കല്ലുകൾ ഒന്നാം നൂറ്റാണ്ടിലെ ദേവാലയസമുച്ചയത്തിന്റെ ഭാഗമായിരുന്നെന്നു കരുതപ്പെടുന്നു. പടിഞ്ഞാറേ മതിലിന്റെ തെക്കൻ ഭാഗത്താണ് അവ കിടക്കുന്നത്. റോമാക്കാർ യരുശലേമും അവിടത്തെ ദേവാലയവും നശിപ്പിച്ചതിന്റെ ദുഃഖസ്മരണയായി അവ നിലകൊള്ളുന്നു.

യരുശലേംനഗരത്തിനു കിഴക്ക്, കിദ്രോൻ താഴ്വരയ്ക്ക് അപ്പുറത്തായി സ്ഥിതിചെയ്യുന്ന ചുണ്ണാമ്പുകൽ മലനിരയാണ് ഒലിവുമല (1); അതിലെ മലകൾ പൊതുവേ ഉരുണ്ടതാണ്. അതിൽ ഒരു മല, ദേവാലയം സ്ഥിതിചെയ്തിരുന്ന സ്ഥലത്തിനു (2) നേരെ എതിർവശത്താണ്. പൊതുവേ അതിനെയാണു ബൈബിളിൽ ഒലിവുമല എന്നു വിളിച്ചിരിക്കുന്നത്. ഏതാണ്ട് 812 മീ. (2,644 അടി) ആണ് അതിന്റെ ഉയരം. ഒലിവുമലയിലുള്ള ഏതോ ഒരു സ്ഥലത്തുവെച്ചാണു യേശു തന്റെ സാന്നിധ്യത്തിന്റെ അടയാളം ശിഷ്യന്മാർക്കു വിശദീകരിച്ചുകൊടുത്തത്.