മർക്കൊസ് എഴുതിയത് 1:1-45
പഠനക്കുറിപ്പുകൾ
മർക്കോസ്: മാർക്കസ് എന്ന ലത്തീൻപേരിൽനിന്ന് വന്നത്. പ്രവൃ 12:12-ൽ പറഞ്ഞിരിക്കുന്ന “യോഹന്നാന്റെ” പേരിനൊപ്പം ചേർത്തിരുന്ന റോമൻ പേരായിരുന്നു മർക്കോസ്. മർക്കോസിന്റെ അമ്മ മറിയ, യരുശലേമിൽ താമസിച്ചിരുന്ന ഒരു ആദ്യകാല ശിഷ്യയായിരുന്നു. “ബർന്നബാസിന്റെ ബന്ധുവായ” യോഹന്നാൻ മർക്കോസ് (കൊലോ 4:10) കുറെക്കാലം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിട്ടുണ്ട്. ഇനി, പൗലോസിന്റെകൂടെയും മറ്റ് ആദ്യകാല ക്രിസ്‌തീയമിഷനറിമാരുടെകൂടെയും മർക്കോസ് യാത്ര ചെയ്‌തിട്ടുണ്ട്. (പ്രവൃ 12:25; 13:5, 13; 2തിമ 4:11) ഈ സുവിശേഷത്തിൽ ഒരിടത്തും അതിന്റെ എഴുത്തുകാരൻ ആരാണെന്നു പറഞ്ഞിട്ടില്ലെങ്കിലും എ.ഡി. രണ്ടും മൂന്നും നൂറ്റാണ്ടുകളിലെ എഴുത്തുകാരുടെ അഭിപ്രായത്തിൽ അത് എഴുതിയതു മർക്കോസുതന്നെയാണ്.
മർക്കോസ് എഴുതിയത്: സുവിശേഷങ്ങൾ എഴുതിയവർ ആരും അവരാണ് അത് എഴുതിയതെന്ന് അതിൽ വെളിപ്പെടുത്തിയിട്ടില്ല. തെളിവനുസരിച്ച് മൂലകൃതികളിൽ തലക്കെട്ടുകളും ഉണ്ടായിരുന്നില്ല. മർക്കോസിന്റെ സുവിശേഷത്തിന്റെ ചില കൈയെഴുത്തുപ്രതികളിൽ “മർക്കോസ് എഴുതിയ സുവിശേഷം (അഥവാ “സന്തോഷവാർത്ത”)” (യുഅംഗേലിഓൻ കറ്റാ മർക്കോൻ) എന്ന തലക്കെട്ടും മറ്റു ചിലതിൽ “മർക്കോസ് എഴുതിയത് ” (കറ്റാ മർക്കോൻ) എന്ന ചെറിയ തലക്കെട്ടും കാണുന്നുണ്ട്. അത്തരം തലക്കെട്ടുകൾ എപ്പോഴാണു കൂട്ടിച്ചേർത്തതെന്നോ ഉപയോഗിച്ചുതുടങ്ങിയതെന്നോ വ്യക്തമല്ല. അവ ഉപയോഗിച്ചുതുടങ്ങിയത് എ.ഡി. രണ്ടാം നൂറ്റാണ്ടിലാണെന്നാണു ചിലരുടെ അഭിപ്രായം. കാരണം എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനഭാഗത്തോ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ എഴുതിയതെന്നു കരുതപ്പെടുന്ന ചില സുവിശേഷകൈയെഴുത്തുപ്രതികളിൽ നീളം കൂടിയ തലക്കെട്ടുകൾ കാണുന്നുണ്ട്. സുവിശേഷവിവരണങ്ങൾ “സുവിശേഷം” (അക്ഷ. “സന്തോഷവാർത്ത”) എന്ന് അറിയപ്പെടാനുള്ള കാരണം മർക്കോസിന്റെ പുസ്‌തകത്തിലെ പ്രാരംഭവാക്കുകളായിരിക്കാം (“ദൈവപുത്രനായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത തുടങ്ങുന്നു.”) എന്നു ചില പണ്ഡിതന്മാർ പറയുന്നു. എഴുത്തുകാരുടെ പേരുകളോടുകൂടിയ അത്തരം തലക്കെട്ടുകൾ പുസ്‌തകങ്ങളെ വ്യക്തമായി വേർതിരിച്ചറിയാൻ സഹായിക്കുമെന്നു കണ്ടിട്ടായിരിക്കാം അവ ഉപയോഗിച്ചുതുടങ്ങിയത്.
ദൈവപുത്രൻ: ചില കൈയെഴുത്തുപ്രതികൾ “ദൈവപുത്രൻ” എന്ന പദപ്രയോഗം വിട്ടുകളഞ്ഞിരിക്കുന്നെങ്കിലും കൂടുതൽ കൈയെഴുത്തുപ്രതികളും ഇത് ഉൾപ്പെടുത്തുന്നതിനെ പിന്തുണയ്‌ക്കുന്നു.
ദൈവപുത്രനായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത: ഇതിന്റെ ഗ്രീക്കുപദപ്രയോഗം “യേശുക്രിസ്‌തുവിന്റെ സന്തോഷവാർത്ത” എന്നും പരിഭാഷപ്പെടുത്താം. അതിനാകട്ടെ, യേശു അറിയിച്ച സന്തോഷവാർത്ത എന്ന് അർഥം വരും.
സന്തോഷവാർത്ത: മത്ത 4:23; 24:14 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയും കാണുക.
യശയ്യ പ്രവാചകന്റെ പുസ്‌തകത്തിൽ എഴുതിയിരിക്കുന്നതുപോലെ: തുടർന്ന് വരുന്ന ഉദ്ധരണി മല 3:1-ലെയും യശ 40:3-ലെയും പ്രവചനങ്ങൾ ചേർന്നതാണ്. രണ്ടു പ്രവചനങ്ങളും സ്‌നാപകയോഹന്നാനിൽ നിറവേറുന്നതായി ഇവിടെ പറഞ്ഞിരിക്കുന്നു. മലാഖിയുടെ ഉദ്ധരണിയെ യശയ്യയുടെ ഉദ്ധരണിയിൽനിന്ന് വേർതിരിച്ചുകാണിക്കാനാണു വലയങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. 3-ാം വാക്യത്തിൽ തുടങ്ങുന്ന യശയ്യയുടെ ഉദ്ധരണി യോഹന്നാന്റെ സന്ദേശത്തിന്റെ ഉള്ളടക്കത്തിന് ഊന്നൽ നൽകുമ്പോൾ മലാഖിയുടെ ഉദ്ധരണി പ്രാധാന്യം നൽകിയിരിക്കുന്നത് സന്ദേശവാഹകൻ എന്ന നിലയിലുള്ള യോഹന്നാന്റെ സ്ഥാനത്തിനാണ്. എന്നാൽ ഈ ഉദ്ധരണി അപ്പാടെ യശയ്യപ്രവചനത്തിൽനിന്നാണെന്നു പറഞ്ഞിരിക്കുന്നത് ഇവിടെ യശയ്യയിൽനിന്നുള്ള ഭാഗത്തിനു കൂടുതൽ ഊന്നൽ നൽകാനായിരിക്കാം.
ഇതാ: “ഇതാ” എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഇദൗ എന്ന ഗ്രീക്കുപദം, തുടർന്നു പറയാൻപോകുന്ന കാര്യത്തിലേക്കു ശ്രദ്ധ ക്ഷണിക്കാനാണു മിക്കപ്പോഴും ഉപയോഗിക്കുന്നത്. ഒരു രംഗം ഭാവനയിൽ കാണാനോ വിവരണത്തിലെ ഏതെങ്കിലും ഒരു പ്രത്യേകവിശദാംശത്തിനു ശ്രദ്ധ കൊടുക്കാനോ അതു വായനക്കാരനെ പ്രോത്സാഹിപ്പിക്കുന്നു. ഊന്നലിനുവേണ്ടിയും പുതിയതോ അതിശയകരമോ ആയ എന്തെങ്കിലും കാര്യം അവതരിപ്പിക്കുന്നതിനുവേണ്ടിയും ഇത് ഉപയോഗിച്ചിട്ടുണ്ട്. ഗ്രീക്കുതിരുവെഴുത്തുകളിൽ മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷങ്ങളിലും വെളിപാടുപുസ്‌തകത്തിലും ആണ് ഇത് അധികവും കാണുന്നത്. എബ്രായതിരുവെഴുത്തുകളിലും ഇതിനു തുല്യമായ ഒരു പ്രയോഗം ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്.
യഹോവ: ഇത് യശ 40:3-ൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്‌ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്‌ഹ്‌വ്‌ഹ് എന്നാണ്.) കാണാം. (അനു. സി കാണുക.) യേശുവിനു വഴി ഒരുക്കാനായി “യോഹന്നാൻ സ്‌നാപകൻ” (മർ 1:4) ചെയ്‌ത കാര്യങ്ങളുമായി മർക്കോസ് ഈ പ്രവചനത്തെ ബന്ധിപ്പിക്കുന്നു.—മത്ത 3:3-ന്റെ പഠനക്കുറിപ്പു കാണുക.
ദൈവത്തിന്റെ പാതകൾ നേരെയാക്കുക: മത്ത 3:3-ന്റെ പഠനക്കുറിപ്പു കാണുക.
സ്‌നാപകൻ: അഥവാ “നിമജ്ജനം ചെയ്യുന്നവൻ; മുക്കുന്നവൻ.” ഇവിടെയും മർ 6:14, 24 വാക്യങ്ങളിലും “സ്‌നാപകൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം “സ്‌നാനപ്പെടുത്തുന്നവൻ” എന്നും പരിഭാഷപ്പെടുത്താം. എന്നാൽ മർ 6:25; 8:28 എന്നീ വാക്യങ്ങളിലും മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷങ്ങളിലും കാണുന്ന “സ്‌നാപകയോഹന്നാൻ” എന്ന പദപ്രയോഗത്തിലെ “സ്‌നാപക” എന്ന വിശേഷണം ആ ഗ്രീക്കുപദത്തിൽനിന്ന് അൽപ്പം വ്യത്യാസമുള്ള ബാപ്‌റ്റിസ്റ്റിസ് എന്ന ഗ്രീക്കുനാമത്തിന്റെ പരിഭാഷയാണ്. മർ 6:24, 25 വാക്യങ്ങളിൽ ഈ രണ്ടു പദപ്രയോഗങ്ങളും (“യോഹന്നാൻ സ്‌നാപകൻ,” “സ്‌നാപകയോഹന്നാൻ”) സമാനാർഥത്തിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം.—മത്ത 3:1-ന്റെ പഠനക്കുറിപ്പു കാണുക.
വിജനഭൂമി: അതായത്, യഹൂദ്യ വിജനഭൂമി.—മത്ത 3:1-ന്റെ പഠനക്കുറിപ്പു കാണുക.
മാനസാന്തരത്തെ പ്രതീകപ്പെടുത്തുന്ന സ്‌നാനം: അക്ഷ. “മാനസാന്തരസ്‌നാനം.” സ്‌നാനം അവരുടെ പാപങ്ങളെ കഴുകിക്കളഞ്ഞില്ല. അങ്ങനെയെങ്കിൽ ആളുകൾ യോഹന്നാനാൽ സ്‌നാനമേൽക്കുന്നതിന്റെ പ്രയോജനം എന്തായിരുന്നു? ആ സ്‌നാനമേറ്റവർ, മോശയിലൂടെ നൽകിയ നിയമത്തിന് എതിരെയുള്ള പാപങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ചത്, സ്വന്തം പെരുമാറ്റരീതികൾക്കു മാറ്റം വരുത്താനുള്ള അവരുടെ ഉറച്ച തീരുമാനത്തിന്റെ തെളിവായിരുന്നു. പശ്ചാത്താപമുള്ള ഈ മനോഭാവമാകട്ടെ അവരെ ക്രിസ്‌തുവിലേക്കു നയിക്കുകയും ചെയ്‌തു. (ഗല 3:24) വാസ്‌തവത്തിൽ യോഹന്നാൻ ഇതിലൂടെ, ദൈവം നൽകിയ “രക്ഷ” കാണാൻ ഒരു ജനത്തെ ഒരുക്കുകയായിരുന്നു.—ലൂക്ക 3:3-6; മത്ത 3:2, 8, 11 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “പശ്ചാത്താപം”; “സ്‌നാനം; സ്‌നാനപ്പെടുത്തുക” എന്നിവയും കാണുക.
യഹൂദ്യപ്രദേശത്തും യരുശലേമിലും താമസിക്കുന്ന എല്ലാവരും: ഇവിടെ “എല്ലാവരും” എന്നു പറഞ്ഞിരിക്കുന്നത് ഒരു അതിശയോക്തിയാണ്. യോഹന്നാന്റെ പ്രസംഗപ്രവർത്തനത്തിൽ ആളുകൾക്കുള്ള അതിയായ താത്‌പര്യത്തെ എടുത്തുകാണിക്കുന്ന ഒരു അലങ്കാരപ്രയോഗമാണ് ഇത്. അതുകൊണ്ടുതന്നെ യഹൂദ്യയിലെയോ യരുശലേമിലെയോ ആളുകൾ ഒന്നൊഴിയാതെ അദ്ദേഹത്തെ കാണാൻ ചെന്നു എന്ന് ഇതിന് അർഥമില്ല.
പാപങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞു: മത്ത 3:6-ന്റെ പഠനക്കുറിപ്പു കാണുക.
സ്‌നാനപ്പെടുത്തി: അഥവാ “നിമജ്ജനം ചെയ്‌തു; മുക്കി.”—മത്ത 3:11-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “സ്‌നാനം; സ്‌നാനപ്പെടുത്തുക” എന്നതും കാണുക.
ഒട്ടകരോമംകൊണ്ടുള്ള വസ്‌ത്രവും: മത്ത 3:4-ന്റെ പഠനക്കുറിപ്പു കാണുക.
വെട്ടുക്കിളി: മത്ത 3:4-ന്റെ പഠനക്കുറിപ്പു കാണുക.
കാട്ടുതേൻ: മത്ത 3:4-ന്റെ പഠനക്കുറിപ്പു കാണുക.
എന്നെക്കാൾ ശക്തനായവൻ: മത്ത 3:11-ന്റെ പഠനക്കുറിപ്പു കാണുക.
ചെരിപ്പ്: മത്ത 3:11-ന്റെ പഠനക്കുറിപ്പു കാണുക.
നിങ്ങളെ . . . സ്‌നാനപ്പെടുത്തി: അഥവാ ‘നിങ്ങളെ നിമജ്ജനം ചെയ്‌തു.’—മത്ത 3:11-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “സ്‌നാനം; സ്‌നാനപ്പെടുത്തുക” എന്നതും കാണുക.
നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ട് സ്‌നാനപ്പെടുത്തും: അഥവാ “നിങ്ങളെ പ്രവർത്തനനിരതമായ പരിശുദ്ധശക്തിയിൽ നിമജ്ജനം ചെയ്യും.” യോഹന്നാൻ സ്‌നാപകൻ ഇവിടെ, പരിശുദ്ധാത്മാവിനാലുള്ള സ്‌നാനം എന്ന പുതിയൊരു ക്രമീകരണത്തിനു യേശു തുടക്കം കുറിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപിക്കുകയായിരുന്നു. ദൈവത്തിന്റെ ആത്മാവിനാൽ സ്‌നാനപ്പെടുന്നവർ ദൈവത്തിന്റെ ആത്മപുത്രന്മാരായിത്തീരുന്നു. സ്വർഗത്തിൽ ജീവിക്കാനും ഭൂമിയുടെ മേൽ രാജാക്കന്മാരായി ഭരിക്കാനും ഉള്ള പ്രത്യാശയാണ് അവർക്കുള്ളത്.—വെളി 5:9, 10.
ആ കാലത്ത്: ലൂക്ക 3:1-3 പറയുന്നതനുസരിച്ച് യോഹന്നാൻ സ്‌നാപകൻ ശുശ്രൂഷ തുടങ്ങിയത് “തിബെര്യൊസ് സീസറിന്റെ ഭരണത്തിന്റെ 15-ാം വർഷം,” അതായത് എ.ഡി. 29-ലെ വസന്തകാലത്ത് (ഏപ്രിലിനോട് അടുത്ത്), ആയിരുന്നു. (ലൂക്ക 3:1-ന്റെ പഠനക്കുറിപ്പു കാണുക.) ഏതാണ്ട് ആറു മാസത്തിനു ശേഷം എ.ഡി. 29-ലെ ശരത്‌കാലത്താണ് (ഒക്‌ടോബറിനോട് അടുത്ത്) യേശു സ്‌നാനമേൽക്കാൻ യോഹന്നാന്റെ അടുത്ത് ചെന്നത്.—അനു. എ7 കാണുക.
ഉടനെ: മർക്കോസ് 1-ാം അധ്യായത്തിൽ യൂത്തിസ് എന്ന ഗ്രീക്കുപദം 11 പ്രാവശ്യം കാണുന്നുണ്ട്. (മർ 1:10, 12, 18, 20, 21, 23, 28, 29, 30, 42, 43) അതിൽ ആദ്യത്തേതാണ് ഇത്. ഈ പദം സന്ദർഭമനുസരിച്ച് “ഉടൻതന്നെ,” “അപ്പോൾത്തന്നെ,” “പെട്ടെന്ന്,” “ഉടനെ” എന്നെല്ലാം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മർക്കോസ് തന്റെ സുവിശേഷത്തിൽ ഈ പദം കൂടെക്കൂടെ ഉപയോഗിച്ചിരിക്കുന്നത് (40-ലധികം തവണ) അദ്ദേഹത്തിന്റെ വിവരണത്തിനു ജീവനും ഓജസ്സും പകരുന്നു.
പ്രാവുപോലെ: പ്രാവുകളെ ബലിയായി അർപ്പിച്ചുകൊണ്ട് വിശുദ്ധകാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. (മർ 11:15; യോഹ 2:14-16) ഒരു പ്രതീകമായും അവയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്; നിഷ്‌കളങ്കതയുടെയും നൈർമല്യത്തിന്റെയും പ്രതീകമായിരുന്നു അവ. (മത്ത 10:16) നോഹ അയച്ച പ്രാവ് ഒലിവിലയുമായി പെട്ടകത്തിലേക്കു മടങ്ങിവന്നതു പ്രളയജലം ഇറങ്ങിത്തുടങ്ങിയെന്നും (ഉൽ 8:11) സ്വസ്ഥതയുടെയും സമാധാനത്തിന്റെയും നാളുകൾ സമീപിച്ചിരിക്കുന്നെന്നും സൂചിപ്പിച്ചു. (ഉൽ 5:29) യേശുവിന്റെ സ്‌നാനസമയത്ത് യഹോവ പ്രാവിനെ ഉപയോഗിച്ചതു മിശിഹ എന്ന നിലയിൽ യേശു ചെയ്യാൻപോകുന്ന കാര്യങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതിനായിരിക്കാം. കാരണം നിർമലനും പാപരഹിതനും ആയ ദൈവപുത്രൻ മനുഷ്യകുലത്തിനുവേണ്ടി തന്റെ ജീവൻ ബലിയർപ്പിക്കുകയും അങ്ങനെ തന്റെ ഭരണത്തിൻകീഴിൽ സ്വസ്ഥതയും സമാധാനവും നിറഞ്ഞ കാലം വരുന്നതിന് അടിസ്ഥാനമിടുകയും ചെയ്യുമായിരുന്നു. ദൈവാത്മാവ് അഥവാ ദൈവത്തിന്റെ ചലനാത്മകശക്തി സ്‌നാനസമയത്ത് യേശുവിന്റെ മേൽ വരുന്നത്, വേഗത്തിൽ ചിറകടിച്ച് കൂടണയുന്ന പ്രാവിനെപ്പോലെ കാണപ്പെട്ടിരിക്കാം.
തന്റെ മേൽ: അഥവാ “തന്നിലേക്ക്,” അതായത് യേശുവിൽ പ്രവേശിക്കാൻ.
കണ്ടു: യോഹന്നാൻ 1:32, 33 വാക്യങ്ങളിൽ യോഹന്നാൻ സ്‌നാപകനും ഈ സംഭവത്തിനു സാക്ഷിയായതായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ മർക്കോസ് ഇത് അവതരിപ്പിച്ചിരിക്കുന്നത്, യേശു ഈ സംഭവം കാണുന്നതുപോലെയാണെന്നു തോന്നുന്നു.
നീ എന്റെ പ്രിയപുത്രൻ: ഒരു ആത്മജീവിയായിരുന്നപ്പോൾ യേശു ദൈവത്തിന്റെ പുത്രനായിരുന്നു. (യോഹ 3:16) മനുഷ്യനായി ജനിച്ചശേഷവും യേശു, പൂർണനായിരുന്ന ആദാമിനെപ്പോലെ, ‘ദൈവത്തിന്റെ മകനായിരുന്നു.’ (ലൂക്ക 1:35; 3:38) എന്നാൽ ഇവിടെ യേശു ആരാണെന്നു തിരിച്ചറിയിക്കാൻവേണ്ടി മാത്രം ദൈവം പറഞ്ഞ വാക്കുകളാണ് ഇതെന്നു തോന്നുന്നില്ല. സാധ്യതയനുസരിച്ച്, ഈ പ്രസ്‌താവന നടത്തുകയും ഒപ്പം പരിശുദ്ധാത്മാവിനെ പകരുകയും ചെയ്‌തതിലൂടെ യേശു എന്ന മനുഷ്യനെ തന്റെ ആത്മീയമകനായി ജനിപ്പിച്ചെന്നു സൂചിപ്പിക്കുകയായിരുന്നു ദൈവം. അങ്ങനെ ‘വീണ്ടും ജനിച്ച’ യേശുവിനു സ്വർഗത്തിലെ ജീവനിലേക്കു മടങ്ങാനുള്ള പ്രത്യാശ ലഭിച്ചെന്നും ആത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടതോടെ യേശു ദൈവത്തിന്റെ നിയുക്ത രാജാവും മഹാപുരോഹിതനും ആയെന്നും സൂചിപ്പിക്കുകയായിരുന്നിരിക്കാം ദൈവം.—യോഹ 3:3-6; 6:51; ലൂക്ക 1:31-33-ഉം എബ്ര 2:17; 5:1, 4-10; 7:1-3-ഉം താരതമ്യം ചെയ്യുക.
നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു: അഥവാ “നിന്നെ ഞാൻ അംഗീകരിച്ചിരിക്കുന്നു; നിന്നിൽ ഞാൻ വളരെ സംപ്രീതനാണ്.” മത്ത 12:18-ലും ഇതേ പദപ്രയോഗമാണു കാണുന്നത്. അതാകട്ടെ, വാഗ്‌ദത്തമിശിഹയെക്കുറിച്ച് അഥവാ ക്രിസ്‌തുവിനെക്കുറിച്ച് പറയുന്ന യശ 42:1-ൽനിന്നുള്ള ഉദ്ധരണിയാണ്. പരിശുദ്ധാത്മാവിനെ പകർന്നതും പുത്രനെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രസ്‌താവനയും യേശുവാണു വാഗ്‌ദത്തമിശിഹ എന്ന കാര്യം വ്യക്തമായി തിരിച്ചറിയിച്ചു.—മത്ത 3:17; 12:18 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ആകാശത്തുനിന്ന് ഒരു ശബ്ദവും ഉണ്ടായി: സുവിശേഷവിവരണങ്ങളിൽ, മനുഷ്യർക്കു കേൾക്കാവുന്ന രീതിയിൽ യഹോവ സംസാരിച്ചതിനെക്കുറിച്ച് പറയുന്ന മൂന്നു സന്ദർഭങ്ങളുണ്ട്. അതിൽ ആദ്യത്തേതാണ് ഇത്.—മർ 9:7; യോഹ 12:28 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ദൈവാത്മാവ് യേശുവിനെ . . . പോകാൻ പ്രേരിപ്പിച്ചു: അഥവാ “ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തി യേശുവിനെ . . . പോകാൻ പ്രചോദിപ്പിച്ചു.” ഇവിടെ കാണുന്ന ന്യൂമ എന്ന ഗ്രീക്കുപദം ദൈവാത്മാവിനെ കുറിക്കുന്നു. ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നതിന് ഒരു വ്യക്തിയെ പ്രേരിപ്പിക്കാനുള്ള ശക്തി അതിനുണ്ട്.—ലൂക്ക 4:1; പദാവലിയിൽ “ആത്മാവ്” കാണുക.
വന്യമൃഗങ്ങൾ: യേശുവിന്റെ കാലത്ത് ആ പ്രദേശത്ത് ഇന്നുള്ളതിനെക്കാൾ വളരെയേറെ വന്യമൃഗങ്ങൾ ഉണ്ടായിരുന്നു. കാട്ടുപന്നി, കഴുതപ്പുലി, പുള്ളിപ്പുലി, സിംഹം, ചെന്നായ് എന്നിവയുടെയെല്ലാം വിഹാരകേന്ദ്രമായിരുന്നു ആ വിജനഭൂമി. ആ പ്രദേശത്ത് വന്യമൃഗങ്ങളുണ്ടെന്നു പറഞ്ഞിരിക്കുന്ന ഒരേ ഒരു സുവിശേഷയെഴുത്തുകാരൻ മർക്കോസാണ്. പ്രധാനമായും, ഇസ്രായേലിന്റെ ഭൂപ്രകൃതി പരിചയമില്ലാത്ത ജൂതന്മാരല്ലാത്തവരെ (റോമാക്കാരും മറ്റുള്ളവരും ഇതിൽ ഉൾപ്പെടുന്നു.) മനസ്സിൽ കണ്ടായിരിക്കാം മർക്കോസ് സുവിശേഷം എഴുതിയത്.
സാത്താൻ: മത്ത 4:10-ന്റെ പഠനക്കുറിപ്പു കാണുക.
നിശ്ചയിച്ചിരിക്കുന്ന കാലം വന്നിരിക്കുന്നു: ഇവിടെ കാണുന്ന, “നിശ്ചയിച്ചിരിക്കുന്ന കാലം” (ഗ്രീക്കിൽ, കയ്‌റോസ് ) എന്ന പദപ്രയോഗം യേശു ഭൗമികശുശ്രൂഷ തുടങ്ങുന്നതിനെക്കുറിച്ച് തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞ സമയത്തെയാണു കുറിക്കുന്നത്. യേശുവിന്റെ ഈ ശുശ്രൂഷ, സന്തോഷവാർത്തയിൽ വിശ്വാസം നേടാൻ ആളുകൾക്ക് അവസരം തുറന്നുകൊടുത്തു. യേശു ശുശ്രൂഷ ആരംഭിച്ചപ്പോൾ തുടങ്ങിയ പരിശോധനയുടെ “കാലത്തെ” കുറിക്കാനും (ലൂക്ക 12:56; 19:44) യേശുവിന്റെ മരണത്തിനായി നിശ്ചയിച്ച ‘സമയത്തെ’ കുറിക്കാനും ഇതേ ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്.—മത്ത 26:18.
ദൈവരാജ്യം: മർക്കോസിന്റെ സുവിശേഷത്തിന്റെ മൂലപാഠത്തിൽ ഈ പദപ്രയോഗം 14 പ്രാവശ്യം കാണുന്നുണ്ട്. (ഭാഷകളുടെ വ്യാകരണനിയമങ്ങളും വാചകഘടനയും മറ്റും പലതായതുകൊണ്ട് ബൈബിൾ പരിഭാഷ ചെയ്യുമ്പോൾ ഈ എണ്ണത്തിനു വ്യത്യാസം വരാം. മലയാളത്തിലും ആ വ്യത്യാസമുണ്ട്.) മത്തായിയുടെ സുവിശേഷത്തിൽ ഈ പദപ്രയോഗം 4 പ്രാവശ്യമേ കാണുന്നുള്ളൂ എങ്കിലും (മത്തായി 12:28; 19:24; 21:31, 43) സമാനാർഥത്തിലുള്ള ‘സ്വർഗരാജ്യം’ എന്ന പദപ്രയോഗം ഏതാണ്ട് 30 പ്രാവശ്യം കാണുന്നുണ്ട്. (മർ 10:23-ഉം മത്ത 19:23, 24-ഉം താരതമ്യം ചെയ്യുക.) യേശുവിന്റെ പ്രസംഗപ്രവർത്തനത്തിന്റെ കേന്ദ്രവിഷയം ദൈവത്തിന്റെ രാജ്യമായിരുന്നു. (ലൂക്ക 4:43) ദൈവത്തിന്റെ രാജ്യത്തെക്കുറിച്ച് നാലു സുവിശേഷങ്ങളിലായി കാണുന്ന 100-ലേറെ പരാമർശങ്ങളിൽ മിക്കവയും യേശുവിന്റേതാണ്.—മത്ത 3:2; 4:17; 25:34 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഗലീലക്കടൽ: മത്ത 4:18-ന്റെ പഠനക്കുറിപ്പു കാണുക.
മനുഷ്യരെ പിടിക്കുന്നവർ: മത്ത 4:19-ന്റെ പഠനക്കുറിപ്പു കാണുക.
യാക്കോബും സഹോദരൻ യോഹന്നാനും: മത്ത 4:21-ന്റെ പഠനക്കുറിപ്പു കാണുക.
കൂലിക്കാരുടെകൂടെ: സെബെദിയുടെയും മക്കളുടെയും മത്സ്യബന്ധന ബിസിനെസ്സിൽ ‘കൂലിക്കാർ’ ഉണ്ടായിരുന്ന കാര്യം മർക്കോസ് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഈ വിവരം മർക്കോസിനു കിട്ടിയതു തെളിവനുസരിച്ച് ആ ബിസിനെസ്സിൽ ഒരു പങ്കാളിയും മർക്കോസ് രേഖപ്പെടുത്തിയിട്ടുള്ള മിക്ക സംഭവങ്ങളും നേരിട്ട് കണ്ടിട്ടുള്ള ആളും ആയ പത്രോസിൽനിന്നായിരിക്കാം. (ലൂക്ക 5:5-11; “മർക്കോസ്—ആമുഖം” എന്നതും കാണുക.) സെബെദിക്കും മക്കൾക്കും കൂലിക്കാരുണ്ടായിരുന്നതും അവർക്ക് ഒന്നിലധികം വള്ളങ്ങളുള്ളതായി ലൂക്കോസിന്റെ വിവരണത്തിൽ പറഞ്ഞിരിക്കുന്നതും സൂചിപ്പിക്കുന്നത് അവരുടേതു സാമാന്യം നല്ല നിലയിൽ പോകുന്ന ബിസിനെസ്സ് ആയിരുന്നെന്നാണ്.—മത്ത 4:18-ന്റെ പഠനക്കുറിപ്പു കാണുക.
കഫർന്നഹൂം: മത്ത 4:13-ന്റെ പഠനക്കുറിപ്പു കാണുക.
സിനഗോഗ്: പദാവലി കാണുക.
യേശു പഠിപ്പിക്കുന്ന രീതി: ഈ പദപ്രയോഗത്തിന്, യേശു എങ്ങനെ പഠിപ്പിച്ചു എന്നതിനെ മാത്രമല്ല എന്തു പഠിപ്പിച്ചു എന്നതിനെയും കുറിക്കാനാകും.
ശാസ്‌ത്രിമാരെപ്പോലെയല്ല: ആദരണീയരായ റബ്ബിമാരുടെ വാക്കുകളെ ആധികാരികമായി കണ്ട് അത് ഉദ്ധരിച്ച് സംസാരിച്ചിരുന്ന ശാസ്‌ത്രിമാരെപ്പോലെയല്ലായിരുന്നു യേശു. യഹോവയുടെ പ്രതിനിധിയായി, അധികാരമുള്ളവനായിട്ടാണു യേശു സംസാരിച്ചത്. ദൈവവചനത്തിൽ പറഞ്ഞിരുന്ന കാര്യങ്ങളായിരുന്നു യേശുവിന്റെ ഉപദേശങ്ങൾക്ക് ആധാരം.—യോഹ 7:16.
അശുദ്ധാത്മാവ്: മർക്കോസ് ഈ പദപ്രയോഗവും “ഭൂതം” എന്ന പദപ്രയോഗവും സമാനാർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. (മർ 1:23, 26, 27-നെ 1:34, 39-മായും മർ 3:11, 30-നെ 3:15, 22-മായും താരതമ്യം ചെയ്യുക.) ഈ പദപ്രയോഗം ഭൂതങ്ങളുടെ ധാർമികവും ആത്മീയവും ആയ അശുദ്ധി മാത്രമല്ല മനുഷ്യരുടെ മേൽ അവർക്കുള്ള അശുദ്ധസ്വാധീനവും എടുത്തുകാട്ടുന്നു.
അയാൾ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: ആ മനുഷ്യൻ 24-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന വാക്കുകൾ വിളിച്ചുപറഞ്ഞപ്പോൾ യേശു ആ വാക്കുകളുടെ ഉറവിടത്തെ, അതായത് ആ മനുഷ്യനെ നിയന്ത്രിച്ചിരുന്ന അശുദ്ധാത്മാവിനെ, ശകാരിച്ചു.—മർ 1:25; ലൂക്ക 4:35.
അങ്ങയ്‌ക്ക് ഇവിടെ എന്തു കാര്യം?: മത്ത 8:29-ന്റെ പഠനക്കുറിപ്പു കാണുക.
ഞങ്ങളെ . . . എനിക്ക്: 23-ാം വാക്യത്തിൽ ഒരു അശുദ്ധാത്മാവിനെക്കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളൂ. അതുകൊണ്ട് ആ മനുഷ്യനെ നിയന്ത്രിച്ചിരുന്ന ആത്മാവ് ബഹുവചനരൂപം (“ഞങ്ങളെ”) ഉപയോഗിച്ചതു മറ്റു ഭൂതങ്ങളെ ഉദ്ദേശിച്ചായിരിക്കണം. എന്നാൽ തുടർന്ന് തന്നെക്കുറിച്ച് മാത്രം പറയുമ്പോൾ അത് ഏകവചനം (“എനിക്ക് ”) ഉപയോഗിക്കുകയും ചെയ്‌തു.
മിണ്ടിപ്പോകരുത്!: അക്ഷ. “വായ് മൂടിക്കെട്ടുക.” യേശുവാണു ക്രിസ്‌തു അഥവാ മിശിഹ എന്ന് അറിയാമായിരുന്ന ആ അശുദ്ധാത്മാവ് യേശുവിനെ “ദൈവത്തിന്റെ പരിശുദ്ധൻ!” (24-ാം വാക്യം) എന്നു വിളിച്ചെങ്കിലും ഭൂതങ്ങൾ തന്നെക്കുറിച്ച് സാക്ഷി പറയാൻ ആഗ്രഹിക്കാഞ്ഞ യേശു അതിനെ തടഞ്ഞു.—മർ 1:34; 3:11, 12.
സൂര്യൻ അസ്‌തമിച്ചശേഷം: സൂര്യാസ്‌തമയത്തോടെ ശബത്തുദിവസം അവസാനിച്ചു. (ലേവ 23:32; മർ 1:21; മത്ത 8:16; 26:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) അതുകൊണ്ട് ജൂതന്മാർക്ക് ഇപ്പോൾ, ആരുടെയും വിമർശനത്തെ പേടിക്കാതെ തങ്ങളുടെ പ്രിയപ്പെട്ടവരെ രോഗസൗഖ്യത്തിനായി യേശുവിന്റെ അടുത്തേക്ക് കൊണ്ടുവരാമായിരുന്നു.—മർ 2:1-5; ലൂക്ക 4:31-40 എന്നിവ താരതമ്യം ചെയ്യുക.
രോഗികളെയും ഭൂതബാധിതരെയും: ഭൂതങ്ങളുടെ നിയന്ത്രണത്തിലായിരുന്ന മനുഷ്യരിൽ അവ ചിലപ്പോഴൊക്കെ ചില ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. (മത്ത 12:22; 17:15-18) എന്നാൽ സാധാരണരോഗങ്ങളും ഭൂതബാധയാലുള്ള ശാരീരികപ്രശ്‌നങ്ങളും തിരുവെഴുത്തുകൾ വേർതിരിച്ചുകാണിച്ചിട്ടുണ്ട്. രോഗകാരണം എന്തുതന്നെയായാലും, യേശുവിന് അതെല്ലാം സുഖപ്പെടുത്താനായി.—മത്ത 4:24; 8:16; മർ 1:34.
നഗരം ഒന്നടങ്കം: മർ 1:5-ലെ “എല്ലാവരും” എന്ന പദപ്രയോഗംപോലെതന്നെ ഇവിടെ കാണുന്ന “ഒന്നടങ്കം” എന്ന പദവും തെളിവനുസരിച്ച് അതിശയോക്തിയായി ഉപയോഗിച്ചിരിക്കുന്നതാണ്. ധാരാളം ആളുകൾ അവിടെയുണ്ടായിരുന്നു എന്നു സൂചിപ്പിക്കുന്ന ഒരു അലങ്കാരപ്രയോഗമാണ് അത്.
താൻ ക്രിസ്‌തുവാണെന്നു ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട്: ചില ഗ്രീക്കു കൈയെഴുത്തുപ്രതികളിൽ “ഭൂതങ്ങൾക്ക് അവനെ അറിയാമായിരുന്നു” എന്നാണു കാണുന്നത്. അതാകട്ടെ, “അവൻ ആരാണെന്നു ഭൂതങ്ങൾക്ക് അറിയാമായിരുന്നു” എന്നും പരിഭാഷപ്പെടുത്താം. ലൂക്ക 4:41-ലെ സമാന്തരവിവരണത്തിൽ യേശു ‘ക്രിസ്‌തുവാണെന്ന് അവയ്‌ക്ക് അറിയാമായിരുന്നു’ എന്നാണു കാണുന്നത്.
എല്ലാവരും: തെളിവനുസരിച്ച്, ധാരാളം പേർ യേശുവിനെ അന്വേഷിച്ചു എന്നത് എടുത്തുപറയാൻ ഉപയോഗിച്ചിരിക്കുന്ന അതിശയോക്തിയലങ്കാരമാണ് ഇത്.
ഗലീലയിലെല്ലായിടത്തുമുള്ള സിനഗോഗുകളിൽ ചെന്ന് പ്രസംഗിക്കുകയും: പുതുതായി തിരഞ്ഞെടുത്ത നാലു ശിഷ്യന്മാരോടൊപ്പം (പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ) ഗലീലയിൽ യേശു നടത്തിയ ആദ്യപ്രസംഗപര്യടനത്തിന്റെ തുടക്കമായിരുന്നു ഇത്.—മർ 1:16-20; അനു. എ7 കാണുക.
ഒരു കുഷ്‌ഠരോഗി: മത്ത 8:2-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “കുഷ്‌ഠം; കുഷ്‌ഠരോഗി” എന്നതും കാണുക.
മുട്ടുകുത്തി: പുരാതനകാലത്തെ മധ്യപൂർവദേശത്ത് ആരുടെയെങ്കിലും മുന്നിൽ മുട്ടുകുത്തുന്നത് ആദരവിനെ സൂചിപ്പിച്ചു. പ്രത്യേകിച്ച് ഉന്നതസ്ഥാനത്തുള്ളവരോട് അപേക്ഷിക്കുമ്പോഴാണ് ഇങ്ങനെ ചെയ്‌തിരുന്നത്. ഈ സംഭവം വിവരിക്കുമ്പോൾ ഇങ്ങനെയൊരു പദപ്രയോഗം ഉപയോഗിച്ചിരിക്കുന്ന ഒരേ ഒരു സുവിശേഷയെഴുത്തുകാരൻ മർക്കോസാണ്.
മനസ്സ് അലിഞ്ഞ: അഥവാ “അനുകമ്പ തോന്നിയിട്ട്.” (മത്ത 9:36-ന്റെ പഠനക്കുറിപ്പു കാണുക.) ചില ആധുനിക ബൈബിൾഭാഷാന്തരങ്ങളിൽ “രോഷം (കോപം) തോന്നിയിട്ട് ” എന്നു കാണുന്നു. എന്നാൽ ഏറ്റവും പഴക്കവും ആധികാരികതയും ഉള്ള ചില കൈയെഴുത്തുപ്രതികൾ ഉൾപ്പെടെ മിക്ക പുരാതന കൈയെഴുത്തുപ്രതികളിലും “അലിവ് (അനുകമ്പ) തോന്നിയിട്ട് ” എന്നാണു കാണുന്നത്. ഇനി, യേശുവിനെ പ്രേരിപ്പിച്ചതു കോപമല്ല അനുകമ്പയാണെന്നു സന്ദർഭവും സൂചിപ്പിക്കുന്നു.
അയാളെ തൊട്ടുകൊണ്ട്: മത്ത 8:3-ന്റെ പഠനക്കുറിപ്പു കാണുക.
എനിക്കു മനസ്സാണ്: മത്ത 8:3-ന്റെ പഠനക്കുറിപ്പു കാണുക.
ഇത് ആരോടും പറയരുത്: തനിക്കുതന്നെ പ്രശസ്‌തി കിട്ടാനോ ദൈവമായ യഹോവയിൽനിന്നും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയിൽനിന്നും ആളുകളുടെ ശ്രദ്ധ പതറിക്കാനോ ആഗ്രഹിക്കാഞ്ഞതുകൊണ്ടായിരിക്കാം യേശു ഇങ്ങനെ കല്‌പിച്ചത്. യഹോവയുടെ ദാസൻ “തെരുവീഥികളിൽ . . . തന്റെ സ്വരം കേൾപ്പിക്കില്ല” (അതായത്, ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻവേണ്ടി.) എന്ന യശ 42:1, 2-ലെ പ്രവചനത്തിന്റെ നിവൃത്തിയായിരുന്നു അത്. (മത്ത 12:15-19) ‘ആളുകളെ കാണിക്കാൻവേണ്ടി പ്രധാനതെരുവുകളുടെ മൂലകളിൽ നിന്ന് പ്രാർഥിച്ചതിന് ’ യേശു കുറ്റം വിധിച്ച കപടഭക്തരുടേതിൽനിന്ന് എത്രയോ വ്യത്യസ്‌തമായിരുന്നു താഴ്‌മയുള്ള ഈ മനോഭാവം! (മത്ത 6:5) താൻ ക്രിസ്‌തുവാണെന്ന് ആളുകൾ വിശ്വസിക്കേണ്ടത്, തന്റെ അത്ഭുതങ്ങളെക്കുറിച്ചുള്ള നിറംപിടിപ്പിച്ച വാർത്തകൾ കേട്ടിട്ടല്ല, മറിച്ച് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ആഗ്രഹിച്ചിട്ടാകാം യേശു അങ്ങനെ പറഞ്ഞത്.
നീ ചെന്ന് ഇതു പുരോഹിതനെ കാണിച്ച്: മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച് ഒരു കുഷ്‌ഠരോഗി സുഖപ്പെട്ടോ എന്നു സ്ഥിരീകരിക്കേണ്ടതു പുരോഹിതനായിരുന്നു. അതിനായി, രോഗം ഭേദമായ വ്യക്തി ലേവ 14:2-32 പറയുന്നതുപോലെ മോശ കല്‌പിച്ച യാഗവസ്‌തുക്കളുമായി ആലയത്തിലേക്കു ചെല്ലണമായിരുന്നു.
ദൃശ്യാവിഷ്കാരം


സാധിക്കുന്നിടത്തോളം, സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്തന്നെയാണു കൊടുത്തിരിക്കുന്നത്
ഓരോ സുവിശേഷത്തിന്റെയും ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നതു വ്യത്യസ്തമായ സംഭവപരമ്പരകളാണ്
1. യോർദാൻ നദിക്കു സമീപമുള്ള വിജനഭൂമിയിൽ യോഹന്നാൻ സ്‌നാപകൻ നടത്തിയ ശുശ്രൂഷ (മത്ത 3:1, 2; മർ 1:3-5; ലൂക്ക 3:2, 3)
2. യോർദാൻ നദിയിൽ യേശു സ്നാനമേൽക്കുന്നു; യേശു തന്റെ മകനാണെന്ന് യഹോവ പറയുന്നു (മത്ത 3:13, 16, 17; മർ 1:9-11; ലൂക്ക 3:21, 22)
3. യേശു ഗലീലയിൽ പ്രസംഗപ്രവർത്തനം തുടങ്ങുന്നു (മത്ത 4:17; മർ 1:14, 15; ലൂക്ക 4:14, 15)
4. ഗലീലക്കടലിന്റെ തീരത്തുവെച്ച് യേശു നാല് ശിഷ്യന്മാരെ, മനുഷ്യരെ പിടിക്കുന്നവരാകാൻ ക്ഷണിക്കുന്നു (മത്ത 4:18-22; മർ 1:16-20)
5. യേശു കഫർന്നഹൂമിലെ സിനഗോഗിൽ പഠിപ്പിക്കുന്നു (മർ 1:21; ലൂക്ക 4:31, 38)
6. യേശു കഫർന്നഹൂമിന് അടുത്തുള്ള ഒരു മലയിൽ കയറിയിട്ട് 12 അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുന്നു (മർ 3:13-15; ലൂക്ക 6:12, 13)
7. ഗലീലക്കടൽ; യേശു ഒരു വലിയ കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു (മത്ത 8:23-26; മർ 4:37-39; ലൂക്ക 8:22-24)
8. സാധ്യതയനുസരിച്ച് കഫർന്നഹൂമിൽവെച്ച്, ഒരു സ്‌ത്രീ യേശുവിന്റെ പുറങ്കുപ്പായത്തിൽ തൊട്ട് സുഖപ്പെടുന്നു (മത്ത 9:19-22; മർ 5:25-29; ലൂക്ക 8:43, 44)
9. ഗലീലക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്തുവെച്ച് യേശു ഏകദേശം 5,000 പുരുഷന്മാർക്കു ഭക്ഷണം കൊടുക്കുന്നു (മത്ത 14:19-21; മർ 6:39-42, 44; ലൂക്ക 9:14, 16, 17; യോഹ 6:10, 11)
10. യേശു ശിഷ്യന്മാരെ വള്ളത്തിൽ ബേത്ത്സയിദയിലേക്ക് അയയ്‌ക്കുന്നു (മത്ത 14:22; മർ 6:45)
11. സോർ-സീദോൻ പ്രദേശങ്ങളിൽവെച്ച് യേശു സിറിയൻ ഫൊയ്നിക്യയിൽനിന്നുള്ള ഒരു സ്ത്രീയുടെ മകളെ സുഖപ്പെടുത്തുന്നു (മത്ത 15:21, 22, 28; മർ 7:24-26, 29)
12. യേശു ദക്കപ്പൊലി പ്രദേശത്തുകൂടെ ഗലീലക്കടലിന് അടുത്തേക്കു പോകുന്നു (മർ 7:31)
13. യേശു ബേത്ത്സയിദയിൽവെച്ച് ഒരു അന്ധനെ സുഖപ്പെടുത്തുന്നു (മർ 8:22-25)
14. യേശു പെരിയയിൽവെച്ച് ആളുകളെ പഠിപ്പിക്കുന്നു (മത്ത 19:1-3; മർ 10:1, 2)
15. യേശു യരീഹൊയ്ക്ക് അടുത്തുവെച്ച് അന്ധരെ സുഖപ്പെടുത്തുന്നു (മത്ത 20:29, 30, 34; മർ 10:46, 47, 51, 52; ലൂക്ക 18:35, 40-43)
16. യേശു ദേവാലയം ശുദ്ധീകരിക്കുന്നു (മത്ത 21:12, 13; മർ 11:15-17; ലൂക്ക 19:45, 46)
17. ദരിദ്രയായ ഒരു വിധവ രണ്ടു നാണയത്തുട്ടുകൾ സംഭാവന നൽകുന്നതു സ്ത്രീകളുടെ മുറ്റത്തെ ദേവാലയഖജനാവിൽവെച്ച് യേശു കാണുന്നു (മർ 12:42-44; ലൂക്ക 21:1-4)
18. ദേവാലയത്തിൽനിന്ന് ഒലിവുമലയിലേക്കു പോകുമ്പോൾ യേശു ദേവാലയത്തിന്റെ നാശം മുൻകൂട്ടിപ്പറയുന്നു (മത്ത 24:1, 2; മർ 13:1, 2; ലൂക്ക 21:5, 6)
19. യരുശലേം നഗരത്തിൽ പെസഹയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നു (മർ 14:13-16; ലൂക്ക 22:10-13)
20. യേശുവിനെ മഹാപുരോഹിതനായ കയ്യഫയുടെ വീട്ടിലേക്കു കൊണ്ടുപോകുന്നു (മത്ത 26:57-59; മർ 14:60-62; ലൂക്ക 22:54)
21. യേശുവിനെ വീണ്ടും സൻഹെദ്രിനു മുന്നിൽ ഹാജരാക്കുന്നു; ഇത്തവണ സൻഹെദ്രിൻ ഹാളിൽ (മർ 15:1; ലൂക്ക 22:66-69)

ബൈബിളിൽ വിജനഭൂമി എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപദങ്ങൾ (എബ്രായയിൽ മിദ്‌ബാർ; ഗ്രീക്കിൽ എറേമൊസ്) പൊതുവേ സൂചിപ്പിക്കുന്നത് അധികം ജനവാസമില്ലാത്ത, കൃഷി ചെയ്യാത്ത സ്ഥലങ്ങളെയാണ്. മരങ്ങളൊന്നും ഇല്ലാതെ കുറ്റിച്ചെടികളും പുല്ലും മാത്രം വളരുന്ന സ്ഥലങ്ങളും പുൽത്തകിടികൾപോലും ഇതിൽപ്പെടും. ഉണങ്ങിവരണ്ട മരുഭൂമികളെ കുറിക്കാനും ഈ പദത്തിനാകും. സുവിശേഷങ്ങളിൽ പൊതുവേ വിജനഭൂമി എന്നു വിളിച്ചിരിക്കുന്നത് യഹൂദ്യ വിജനഭൂമിയെ ആണ്. യോഹന്നാൻ സ്‌നാപകൻ ജീവിച്ചതും പ്രസംഗപ്രവർത്തനം നടത്തിയതും പിശാച് യേശുവിനെ പ്രലോഭിപ്പിച്ചതും ഇവിടെവെച്ചാണ്.—മർ 1:12.

ഒട്ടകരോമംകൊണ്ട് നെയ്‌ത വസ്ത്രമാണു യോഹന്നാൻ ധരിച്ചിരുന്നത്. അത് ഒരു അരപ്പട്ടകൊണ്ട് മുറുക്കി കെട്ടുകയും ചെയ്തിരുന്നു. ചില ചെറിയ വസ്തുക്കളൊക്കെ ആ അരപ്പട്ടയിൽ വെച്ച് കൊണ്ടുപോകാമായിരുന്നു. ഏലിയ പ്രവാചകന്റെ വസ്‌ത്രവും ഏതാണ്ട് ഇതുപോലെയായിരുന്നു. (2രാജ 1:8) ഒട്ടകരോമംകൊണ്ടുള്ള പരുപരുത്ത ഇത്തരം വസ്‌ത്രങ്ങൾ സാധാരണയായി പാവപ്പെട്ടവരാണു ധരിച്ചിരുന്നത്. സമ്പന്നരാകട്ടെ, ലിനനോ പട്ടോ കൊണ്ട് ഉണ്ടാക്കിയ മിനുസവും മാർദവവും ഉള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. (മത്ത 11:7-9) ജനിച്ചപ്പോൾമുതലേ യോഹന്നാൻ ഒരു നാസീരായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ മുടി ഒരിക്കലും മുറിച്ചുകാണില്ല. അദ്ദേഹം പൂർണമായും ദൈവേഷ്ടം ചെയ്യാൻ സമർപ്പിച്ച, ലളിതജീവിതം നയിക്കുന്ന ഒരാളാണെന്ന് ഒരുപക്ഷേ ആ വസ്ത്രധാരണവും രൂപവും കണ്ടാൽത്തന്നെ ആർക്കും മനസ്സിലാകുമായിരുന്നു.

ബൈബിളിൽ “വെട്ടുക്കിളി” എന്ന പദത്തിനു ചെറിയ സ്പർശനികൾ അഥവാ കൊമ്പുകൾ ഉള്ള, പുൽച്ചാടിവർഗത്തിൽപ്പെട്ട ഏതൊരു ജീവിയെയും കുറിക്കാനാകും. പ്രത്യേകിച്ച്, വലിയ കൂട്ടങ്ങളായി ദേശാന്തരഗമനം നടത്തുന്നവയെയാണ് ഇങ്ങനെ വിളിച്ചിരിക്കുന്നത്. യരുശലേമിൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്, മരുഭൂമിയിലെ വെട്ടുക്കിളികളുടെ 75 ശതമാനവും പ്രോട്ടീൻ അഥവാ മാംസ്യം ആണെന്നാണ്. ഇന്ന് ആളുകൾ ഇവയുടെ തലയും കാലും ചിറകും വയറും കളഞ്ഞിട്ട് നെഞ്ചുഭാഗം പച്ചയ്‌ക്കോ പാകംചെയ്തോ കഴിക്കുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ ഈ പ്രാണികൾക്കു ചെമ്മീന്റെയോ ഞണ്ടിന്റെയോ രുചിയാണെന്നാണു പറയപ്പെടുന്നത്.

കാട്ടുതേനീച്ചയുടെ കൂടും (1) തേൻ ഇറ്റിറ്റുവീഴുന്ന ഒരു തേനടയും (2) ആണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. യോഹന്നാൻ കഴിച്ച തേൻ ആ പ്രദേശങ്ങളിൽ പൊതുവേയുള്ള ഏപിസ് മെലിഫറ സിറിയക എന്ന കാട്ടുതേനീച്ചയുടേതായിരിക്കാം. യഹൂദ്യവിജനഭൂമിയിലെ ചൂടുള്ള, വരണ്ട കാലാവസ്ഥയുമായി ഇണങ്ങിക്കഴിയുന്ന ഈ വർഗം ആക്രമണകാരികളായതുകൊണ്ട് മനുഷ്യർക്ക് ഇവയെ വളർത്താൻ സാധിക്കില്ല. എന്നാൽ ബി.സി. 9-ാം നൂറ്റാണ്ടുമുതൽതന്നെ ഇസ്രായേലിലുള്ളവർ തേനീച്ചകളെ കളിമൺകുഴലുകളിൽ വളർത്തിയിരുന്നു. പണ്ട് യോർദാൻ താഴ്വരയിലുണ്ടായിരുന്ന ഒരു നഗരപ്രദേശത്തുനിന്ന് (ഇന്നത്തെ ടേൽ രഹോവ്) ഇത്തരം തേനീച്ചക്കൂടുകളുടെ അവശിഷ്ടങ്ങൾ ധാരാളമായി കണ്ടെടുത്തിട്ടുണ്ട്. ഇന്ന് തുർക്കി എന്ന് അറിയപ്പെടുന്ന സ്ഥലത്തുനിന്ന് കൊണ്ടുവന്ന ഒരിനം തേനീച്ചയെയായിരുന്നു സാധ്യതയനുസരിച്ച് ഇതിൽ വളർത്തിയിരുന്നത്.

ബൈബിൾക്കാലങ്ങളിൽ ആളുകൾ പരന്ന ചെരിപ്പുകളാണ് ഉപയോഗിച്ചിരുന്നത്. തുകലോ തടിയോ കടുപ്പവും വഴക്കവും ഉള്ള മറ്റു വസ്തുക്കളോ ഉപയോഗിച്ചുണ്ടാക്കിയിരുന്ന ഈ ചെരുപ്പുകൾ തോൽവാറുകൊണ്ട് കാലിൽ കെട്ടും. ചെരിപ്പ്, ചിലതരം ഇടപാടുകളിൽ ഒരു പ്രതീകമായും ചിലപ്പോൾ ഒരു വാങ്മയചിത്രമായും ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു വിധവയെ ഭർത്തൃസഹോദരധർമമനുസരിച്ച് വിവാഹം കഴിക്കാൻ ഒരാൾ വിസമ്മതിച്ചാൽ ആ വിധവ അദ്ദേഹത്തിന്റെ കാലിൽനിന്ന് ചെരിപ്പ് ഊരാൻ മോശയുടെ നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആളുകൾ നിന്ദയോടെ, “ചെരിപ്പ് അഴിക്കപ്പെട്ടവന്റെ കുടുംബം” എന്നാണു പറഞ്ഞിരുന്നത്. (ആവ 25:9, 10) ഒരാൾ വസ്തുവകകളും വീണ്ടെടുപ്പവകാശവും മറ്റൊരാൾക്കു കൈമാറുമ്പോൾ അതിന്റെ പ്രതീകമായി സ്വന്തം ചെരിപ്പ് ഊരി കൊടുക്കുന്ന രീതിയുമുണ്ടായിരുന്നു. (രൂത്ത് 4:7) ഒരാളുടെ ചെരുപ്പിന്റെ കെട്ട് അഴിക്കുന്നതും ചെരുപ്പ് എടുത്തുകൊണ്ട് കൂടെ ചെല്ലുന്നതും പൊതുവേ അടിമകൾ ചെയ്യുന്ന തരംതാഴ്‌ന്ന പണിയായിട്ടാണു കണ്ടിരുന്നത്. യോഹന്നാൻ സ്‌നാപകൻ ഈ രീതിയെക്കുറിച്ച് പരാമർശിച്ചത്, താൻ യേശുവിനെക്കാൾ എത്ര താഴ്ന്നവനാണെന്നു സൂചിപ്പിക്കാനായിരുന്നു.

യോഹന്നാൻ സ്‌നാപകൻ യേശുവിനെ യോർദാൻ നദിയിലാണു സ്നാനപ്പെടുത്തിയത്. എന്നാൽ അതു കൃത്യമായി എവിടെയായിരുന്നെന്നു വ്യക്തമല്ല.

യോഹന്നാൻ സ്‌നാപകൻ തന്റെ ശുശ്രൂഷ ആരംഭിച്ചതും പിശാച് യേശുവിനെ പ്രലോഭിപ്പിച്ചതും ഈ തരിശുഭൂമിയിൽവെച്ചാണ്.

യേശു 40 രാവും 40 പകലും കഴിഞ്ഞ വിജനഭൂമി, സിംഹവും (1) പുള്ളിപ്പുലിയും (2) വരയൻ കഴുതപ്പുലിയും (3) ഉണ്ടായിരുന്ന പ്രദേശമാണ്. കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി ഈ പ്രദേശത്ത് സിംഹങ്ങളെ കാണുന്നില്ല. പുള്ളിപ്പുലിയും കഴുതപ്പുലിയും ഇന്നും അവിടെയുണ്ടെങ്കിലും കുറെ വർഷങ്ങളായി അവയെയും അപൂർവമായേ കാണാറുള്ളൂ.

ഗലീലക്കടലിലെ മുക്കുവർ മീൻ പിടിക്കാൻ രണ്ടു തരം വലകളാണ് ഉപയോഗിച്ചിരുന്നത്: ചെറിയ മീനുകളെ പിടിക്കാൻ ചെറിയ കണ്ണിയുള്ള വലയും വലിയവയെ പിടിക്കാൻ വലിയ കണ്ണിയുള്ളവയും. വലിയ വല ഇറക്കി മീൻപിടിക്കാൻ കുറഞ്ഞത് ഒരു വള്ളവും ധാരാളം ആളുകളും ആവശ്യമായിരുന്നെങ്കിൽ ഇത്തരം വീശുവല ഒരാൾക്ക് ഒറ്റയ്‌ക്കു കൈകാര്യം ചെയ്യാമായിരുന്നു. വള്ളത്തിലോ കരയിലോ നിന്നുകൊണ്ടോ വെള്ളത്തിലേക്ക് അൽപ്പം ഇറങ്ങിനിന്നുകൊണ്ടോ ആണ് ഈ വല വീശിയിരുന്നത്. 5 മീറ്ററോ (15 അടി) അതിൽ അധികമോ വ്യാസമുണ്ടായിരുന്ന ഇത്തരം വലകളുടെ വിളുമ്പിൽ കല്ലുകളോ ഈയക്കട്ടികളോ പിടിപ്പിച്ചിരിക്കും. കൃത്യമായി എറിഞ്ഞാൽ ഇതു വെള്ളത്തിൽ നല്ലവണ്ണം പരന്ന് വീഴുമായിരുന്നു. ഭാരക്കട്ടികൾ പിടിപ്പിച്ചിരിക്കുന്ന വിളുമ്പ് ജലാശയത്തിന്റെ അടിത്തട്ടിലേക്കു പെട്ടെന്നു താഴുമ്പോൾ മീൻ ആ വലയ്ക്കുള്ളിൽ പെടും. വലയിൽ കുടുങ്ങിയ മീൻ എടുക്കാൻ ഒന്നുകിൽ മുക്കുവൻ വെള്ളത്തിലേക്കു മുങ്ങാംകുഴിയിടും അല്ലെങ്കിൽ ആ വല ശ്രദ്ധയോടെ കരയിലേക്കു വലിച്ചുകയറ്റും. ഇങ്ങനെ മീൻ പിടിക്കാൻ നല്ല വൈദഗ്ധ്യവും കഠിനാധ്വാനവും ആവശ്യമായിരുന്നു.

ഗലീലക്കടലിലെ മീനുകളെയും മീൻപിടുത്തക്കാരെയും മത്സ്യബന്ധനത്തെയും കുറിച്ച് ബൈബിളിൽ ധാരാളം പരാമർശങ്ങളുണ്ട്. ഗലീലക്കടലിൽ ഏതാണ്ട് 18 ഇനം മത്സ്യങ്ങൾ കാണപ്പെടുന്നു. അതിൽ 10 ഇനത്തെ മാത്രമേ മുക്കുവർ പിടിക്കാറുള്ളൂ. ഈ 10 ഇനം മത്സ്യങ്ങളെ വാണിജ്യപ്രാധാന്യമുള്ള മൂന്നു ഗണമായി തിരിക്കാം. ഒന്നാമത്തേതു ബിന്നി എന്നും ബാർബൽ (ചിത്രത്തിൽ കാണിച്ചിരിക്കുന്നത്, ബാർബസ് ലോഞ്ചിസെപ്സ് ) (1) എന്നും അറിയപ്പെടുന്നു. ഈ ഗണത്തിൽപ്പെട്ട മൂന്ന് ഇനം മത്സ്യങ്ങൾക്കും വായുടെ ഇരുവശത്തുമായി സ്പർശനശക്തിയുള്ള മീശയുണ്ട്. ബാർബലിന്റെ സെമിറ്റിക്ക് പേരായ ബിനി എന്നതിന്റെ അർഥവും “രോമം” എന്നാണ്. കക്കയും ഒച്ചും ചെറുമീനുകളും ആണ് അവയുടെ ഭക്ഷണം. നീണ്ട തലയുള്ള ഒരിനം ബാർബലിന് 75 സെ.മീ. (30 ഇഞ്ച്) നീളവും 7 കിലോഗ്രാമിലധികം തൂക്കവും വരും. രണ്ടാമത്തെ ഗണം മുഷ്‌റ്റ് (ചിത്രത്തിൽ കാണിച്ചിരിക്കുന്നത്, തിലാപ്പിയ ഗലീലിയ) (2) എന്ന് അറിയപ്പെടുന്നു. അറബിയിൽ ആ വാക്കിന്റെ അർഥം “ചീപ്പ്” എന്നാണ്. ഈ ഗണത്തിൽപ്പെട്ട അഞ്ച് ഇനം മീനുകളുടെ മുതുകിലെ ചിറകിനു ചീപ്പിനോടു സാമ്യമുള്ളതുകൊണ്ടാണ് ആ പേര് വന്നിരിക്കുന്നത്. മുഷ്‌റ്റ് വർഗത്തിൽപ്പെട്ട ഒരിനം മീനിന് 45 സെ.മീ. (18 ഇഞ്ച്) നീളവും ഏതാണ്ട് 2 കി.ഗ്രാം തൂക്കവും വരും. കിന്നേരെത്ത് മത്തി (ചിത്രത്തിൽ കാണിച്ചിരിക്കുന്നത്, അക്കൻതബ്രാമ ടെറി സാങ്‌റ്റീ) (3) എന്ന് അറിയപ്പെടുന്ന മൂന്നാമത്തെ കൂട്ടം ചെറിയ ഒരിനം മത്തിയാണ്. പുരാതനകാലം മുതലേ ഈ മീൻ അച്ചാറിട്ട് സൂക്ഷിക്കാറുണ്ട്.

ഈ ചിത്രത്തിൽ കാണുന്ന വെള്ള ചുണ്ണാമ്പുകൽഭിത്തികൾ എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനഭാഗത്തിനും അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്തിനും ഇടയ്‌ക്കു പണിത ഒരു സിനഗോഗിന്റെ ഭാഗമാണ്. എന്നാൽ ഭിത്തിക്കു താഴെ കറുത്ത കൃഷ്ണശിലകൊണ്ട് പണിത അടിത്തറയുടെ ഭാഗങ്ങൾ, ഒന്നാം നൂറ്റാണ്ടിലെ ഒരു സിനഗോഗിന്റേതാണെന്നു ചിലർ കരുതുന്നു. അതു സത്യമെങ്കിൽ, യേശു ആളുകളെ ഈ സിനഗോഗിൽവെച്ച് പഠിപ്പിച്ചിട്ടുണ്ടാകും. മർ 1:23-27; ലൂക്ക 4:33-36 എന്നീ വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന ഭൂതബാധിതനെ സുഖപ്പെടുത്തിയതും ഇവിടെവെച്ചായിരിക്കാം.