അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ 26:1-32

26  അഗ്രിപ്പ+ പൗലോസിനോട്‌, “പറയൂ, എന്താണു നിനക്കു പറയാനുള്ളത്‌” എന്നു ചോദിച്ചു. അപ്പോൾ പൗലോസ്‌ കൈ നീട്ടിക്കൊണ്ട്‌ പ്രതിവാദം ആരംഭിച്ചു: 2  “അഗ്രിപ്പ രാജാവേ, ജൂതന്മാർ എനിക്ക്‌ എതിരെ കൊണ്ടുവന്നിരിക്കുന്ന ആരോപണങ്ങൾക്കെല്ലാം+ അങ്ങയുടെ മുന്നിൽ നിന്ന്‌ മറുപടി നൽകാൻ അവസരം കിട്ടിയതിൽ എനിക്കു സന്തോഷമുണ്ട്‌. 3  ജൂതന്മാരുടെ എല്ലാ ആചാരങ്ങളെയും അവർക്കിടയിലെ തർക്കങ്ങളെയും കുറിച്ച്‌ നല്ല അറിവുള്ള ആളാണ്‌ അങ്ങ്‌. അതുകൊണ്ട്‌ എനിക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു. 4  “ചെറുപ്പംമുതൽ എന്റെ ജനത്തിന്‌ ഇടയിലും യരുശലേമിലും ഞാൻ ജീവിച്ചത്‌ എങ്ങനെയാണെന്ന്‌+ 5  എന്നെ പരിചയമുള്ള ജൂതന്മാർക്കെല്ലാം അറിയാം. മനസ്സുണ്ടെങ്കിൽ അവർ എനിക്കുവേണ്ടി സാക്ഷി പറയട്ടെ. ഞങ്ങളുടെ മതത്തിൽ ഏറ്റവുമധികം നിഷ്‌ഠ പുലർത്തുന്ന+ വിഭാഗമായ പരീശന്മാരിൽപ്പെട്ടവനായിരുന്നു ഞാൻ.+ 6  എന്നാൽ ദൈവം ഞങ്ങളുടെ പൂർവികരോടു ചെയ്‌ത വാഗ്‌ദാനത്തിൽ+ പ്രത്യാശ വെച്ചതിന്റെ പേരിലാണ്‌ എന്നെ ഇപ്പോൾ വിചാരണ ചെയ്യുന്നത്‌. 7  ഇതേ വാഗ്‌ദാനം നിറവേറുന്നതു കാണാമെന്ന പ്രത്യാശയോടെയാണു ഞങ്ങളുടെ 12 ഗോത്രങ്ങൾ രാവും പകലും ഉത്സാഹത്തോടെ ദൈവത്തെ സേവിക്കുന്നത്‌. ഈ പ്രത്യാശ കാരണമാണു രാജാവേ, ജൂതന്മാർ എനിക്ക്‌ എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്‌.+ 8  “ദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നു എന്ന കാര്യം നിങ്ങൾക്കു വിശ്വസിക്കാൻ പറ്റാത്തത്‌ എന്തുകൊണ്ടാണ്‌? 9  നസറെത്തുകാരനായ യേശുവിന്റെ പേരിന്‌ എതിരായി പലതും ചെയ്യേണ്ടതുണ്ടെന്ന്‌ ഉറച്ച്‌ വിശ്വസിച്ച ഒരാളാണു ഞാൻ. 10  അതുതന്നെയാണു ഞാൻ യരുശലേമിൽ ചെയ്‌തതും. മുഖ്യപുരോഹിതന്മാരിൽനിന്ന്‌ അധികാരം ലഭിച്ചതിനാൽ+ വിശുദ്ധരിൽ പലരെയും ഞാൻ ജയിലിലാക്കി,+ അവർക്കു മരണശിക്ഷ നൽകുന്നതിനെ ഞാൻ അനുകൂലിച്ചു. 11  ഞാൻ പലപ്പോഴും സിനഗോഗുകളിലെല്ലാം ചെന്ന്‌ അവരെ ശിക്ഷിക്കുകയും വിശ്വാസം തള്ളിപ്പറയാൻ നിർബന്ധിക്കുകയും ചെയ്‌തു. അവരോടുള്ള കടുത്ത ദേഷ്യം കാരണം അവരെ ഉപദ്രവിക്കാൻ ഞാൻ ദൂരെയുള്ള നഗരങ്ങൾവരെ പോയി. 12  “അങ്ങനെയിരിക്കെ, ഒരിക്കൽ ഞാൻ മുഖ്യപുരോഹിതന്മാരിൽനിന്ന്‌ അനുമതിയും അധികാരവും വാങ്ങി ദമസ്‌കൊസിലേക്കു പോകുകയായിരുന്നു. 13  അപ്പോൾ രാജാവേ, വഴിയിൽവെച്ച്‌ നട്ടുച്ചനേരത്ത്‌ സൂര്യപ്രകാശത്തെയും വെല്ലുന്ന ഒരു വെളിച്ചം ആകാശത്തുനിന്ന്‌ എന്റെയും എന്റെകൂടെ യാത്ര ചെയ്‌തിരുന്നവരുടെയും ചുറ്റും മിന്നുന്നതു ഞാൻ കണ്ടു.+ 14  ഞങ്ങൾ എല്ലാവരും നിലത്ത്‌ വീണുപോയി. അപ്പോൾ, ‘ശൗലേ, ശൗലേ, നീ എന്തിനാണ്‌ എന്നെ ഉപദ്രവിക്കുന്നത്‌? മുടിങ്കോലിൽ തൊഴിക്കുന്നതു നിനക്കു ദോഷം ചെയ്യും’ എന്ന്‌ എബ്രായ ഭാഷയിൽ ഒരു ശബ്ദം എന്നോടു പറഞ്ഞു. 15  ‘പ്രഭോ, അങ്ങ്‌ ആരാണ്‌’ എന്നു ഞാൻ ചോദിച്ചപ്പോൾ കർത്താവ്‌ എന്നോടു പറഞ്ഞു: ‘നീ ഉപദ്രവിക്കുന്ന യേശുവാണു ഞാൻ. 16  എഴുന്നേൽക്കൂ! എന്റെ ഒരു ദാസനും സാക്ഷിയും ആയി നിന്നെ തിരഞ്ഞെടുക്കാനാണു ഞാൻ നിനക്കു പ്രത്യക്ഷനായത്‌. നീ കണ്ട കാര്യങ്ങളും എന്നെക്കുറിച്ച്‌ ഞാൻ കാണിക്കാനിരിക്കുന്ന കാര്യങ്ങളും നീ എല്ലാവരെയും അറിയിക്കണം.+ 17  ഈ ജനത്തിന്റെയും മറ്റു ജനതകളിൽപ്പെട്ടവരുടെയും അടുത്തേക്കു ഞാൻ നിന്നെ അയയ്‌ക്കാൻപോകുകയാണ്‌.+ അവരുടെ കൈയിൽനിന്ന്‌ ഞാൻ നിന്നെ രക്ഷപ്പെടുത്തും. 18  അവരുടെ കണ്ണുകൾ തുറക്കാനും+ അവരെ അന്ധകാരത്തിൽനിന്ന്‌+ വെളിച്ചത്തിലേക്കു+ കൊണ്ടുവരാനും സാത്താന്റെ അധികാരത്തിൽനിന്ന്‌+ ദൈവത്തിലേക്കു തിരിക്കാനും ആണ്‌ നിന്നെ അയയ്‌ക്കുന്നത്‌. അങ്ങനെ എന്നിലുള്ള വിശ്വാസത്തിലൂടെ അവർക്കു പാപമോചനം ലഭിക്കുകയും+ വിശുദ്ധീകരിക്കപ്പെട്ടവർക്കിടയിൽ അവർക്ക്‌ ഒരു അവകാശം കിട്ടുകയും ചെയ്യും.’ 19  “അഗ്രിപ്പ രാജാവേ, സ്വർഗത്തിൽനിന്ന്‌ ലഭിച്ച ആ ദർശനത്തോടു ഞാൻ അനുസരണക്കേടു കാണിച്ചില്ല. 20  മാനസാന്തരപ്പെടണമെന്നും മാനസാന്തരത്തിനു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട്‌ ദൈവത്തിലേക്കു തിരിയണമെന്നും+ ഉള്ള സന്ദേശം ഞാൻ ആദ്യം ദമസ്‌കൊസിലുള്ളവരോടും+ പിന്നെ യരുശലേമിലുള്ളവരോടും+ യഹൂദ്യ ദേശമെങ്ങുമുള്ളവരോടും തുടർന്ന്‌ മറ്റു ജനതകളിൽപ്പെട്ടവരോടും അറിയിച്ചു. 21  അതുകൊണ്ടാണ്‌ ജൂതന്മാർ ദേവാലയത്തിൽവെച്ച്‌ എന്നെ പിടികൂടി കൊല്ലാൻ ശ്രമിച്ചത്‌.+ 22  എന്നാൽ ഈ ദിവസംവരെ ദൈവത്തിന്റെ സഹായത്താൽ, ചെറിയവരെന്നോ വലിയവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും ഞാൻ സന്തോഷവാർത്ത അറിയിച്ചുകൊണ്ടിരിക്കുന്നു. പ്രവാചകന്മാരും മോശയും മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളല്ലാതെ+ മറ്റൊന്നും ഞാൻ പറയുന്നില്ല. 23  ക്രിസ്‌തു കഷ്ടതകൾ സഹിക്കുമെന്നും+ മരിച്ചവരിൽനിന്ന്‌ ഉയിർത്തെഴുന്നേൽക്കുന്ന ആദ്യത്തെ ആളായിരിക്കുമെന്നും*+ ഈ ജനത്തോടും മറ്റു ജനതകളിൽപ്പെട്ടവരോടും വെളിച്ചത്തെക്കുറിച്ച്‌ പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞിരുന്നു.”+ 24  പൗലോസ്‌ ഇങ്ങനെ സ്വന്തം ഭാഗം വാദിച്ചുകൊണ്ടിരിക്കുമ്പോൾ ഫെസ്‌തൊസ്‌ വിളിച്ചുപറഞ്ഞു: “പൗലോസേ, നിനക്കു ഭ്രാന്താണ്‌! അറിവ്‌ കൂടിപ്പോയിട്ടു നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു!” 25  അപ്പോൾ പൗലോസ്‌ പറഞ്ഞു: “അഭിവന്ദ്യനായ ഫെസ്‌തൊസേ, എനിക്കു ഭ്രാന്തില്ല. സുബോധത്തോടെയാണു ഞാൻ സംസാരിക്കുന്നത്‌. ഞാൻ പറയുന്നതു മുഴുവൻ സത്യമാണ്‌. 26  രാജാവിനു കാര്യങ്ങൾ നന്നായി അറിയാവുന്നതുകൊണ്ടാണു ഞാൻ അദ്ദേഹത്തോട്‌ ഇത്ര സ്വാതന്ത്ര്യത്തോടെ സംസാരിക്കുന്നത്‌. ഇവയിൽ ഒന്നുപോലും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടാതെപോയിട്ടില്ലെന്ന്‌ എനിക്ക്‌ ഉറപ്പാണ്‌. ഒരു ഒഴിഞ്ഞ കോണിൽ രഹസ്യമായി നടന്ന കാര്യങ്ങളല്ല ഇവയൊന്നും.+ 27  അഗ്രിപ്പ രാജാവേ, അങ്ങ്‌ പ്രവാചകന്മാരിൽ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെന്ന്‌ എനിക്ക്‌ അറിയാം.” 28  അപ്പോൾ അഗ്രിപ്പ പൗലോസിനോട്‌, “അൽപ്പസമയംകൊണ്ട്‌ നീ എന്നെ ഒരു ക്രിസ്‌ത്യാനിയാക്കുമല്ലോ” എന്നു പറഞ്ഞു. 29  പൗലോസ്‌ പറഞ്ഞു: “അങ്ങ്‌ മാത്രമല്ല, ഇപ്പോൾ എന്റെ സംസാരം ശ്രദ്ധിക്കുന്ന എല്ലാവരും, അൽപ്പസമയംകൊണ്ടോ അധികസമയംകൊണ്ടോ, ഈ ചങ്ങലയുടെ കാര്യത്തിൽ ഒഴികെ എന്നെപ്പോലെയാകണം എന്നാണു ദൈവത്തോടുള്ള എന്റെ പ്രാർഥന.” 30  രാജാവും ഗവർണറും ബർന്നീക്കയും അവരോടൊപ്പമുണ്ടായിരുന്നവരും എഴുന്നേറ്റു. 31  അവർ അവിടെനിന്ന്‌ പോകുമ്പോൾ, “മരണശിക്ഷയോ ജയിൽശിക്ഷയോ അർഹിക്കുന്നതൊന്നും ഈ മനുഷ്യൻ ചെയ്‌തിട്ടില്ല”+ എന്നു തമ്മിൽ പറഞ്ഞു. 32  “സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ അപേക്ഷിച്ചില്ലായിരുന്നെങ്കിൽ ഇയാളെ ഇപ്പോൾ വിട്ടയയ്‌ക്കാമായിരുന്നു” എന്ന്‌ അഗ്രിപ്പ ഫെസ്‌തൊസിനോടു പറഞ്ഞു.+

അടിക്കുറിപ്പുകള്‍

അക്ഷ. “മരിച്ചവരുടെ പുനരുത്ഥാനത്തിൽ ഒന്നാമനായിരിക്കുമെന്നും.”

പഠനക്കുറിപ്പുകൾ

ഞങ്ങളുടെ മതത്തിൽ . . . വിഭാഗം: അഥവാ “ഞങ്ങളുടെ ആരാധനാരീതിയിൽ . . . വിഭാഗം.”—പ്രവൃ 24:5-ന്റെ പഠനക്കുറിപ്പു കാണുക.

ദൈവത്തെ സേവിക്കുന്നത്‌: ഇവിടെ കാണുന്ന ലാറ്റ്രിയോ എന്ന ഗ്രീക്കുക്രിയയുടെ അടിസ്ഥാനാർഥം “സേവിക്കുക” എന്നാണ്‌. തിരുവെഴുത്തുകളിൽ ഈ പദം, ദൈവത്തിനായി ചെയ്യുന്ന സേവനത്തെയോ ദൈവത്തിന്റെ ആരാധനയുമായി ബന്ധപ്പെട്ട സേവനങ്ങളെയോ കുറിക്കാനാണു പൊതുവേ ഉപയോഗിച്ചിരിക്കുന്നത്‌. (മത്ത 4:10; ലൂക്ക 4:8; പ്രവൃ 7:7, അടിക്കുറിപ്പ്‌; റോമ 1:9; ഫിലി 3:3; 2തിമ 1:3; എബ്ര 9:14; 12:28; വെളി 7:15; 22:3) വിശുദ്ധമന്ദിരത്തിലോ ദേവാലയത്തിലോ ആരാധന അർപ്പിക്കുന്നതും വിശുദ്ധസേവനം ചെയ്യുന്നതും ഇതിൽ ഉൾപ്പെടും (ലൂക്ക 2:37; എബ്ര 8:5; 9:9; 10:2; 13:10). അതുകൊണ്ടുതന്നെ ചില വാക്യങ്ങളിൽ ഈ പദത്തെ “ആരാധിക്കുക” എന്നും പരിഭാഷപ്പെടുത്താം. ചില സന്ദർഭങ്ങളിലെങ്കിലും വ്യാജാരാധനയോടു ബന്ധപ്പെട്ടും ഈ പദം ഉപയോഗിച്ചിരിക്കുന്നതായി കാണാം. അവിടങ്ങളിൽ ഇതു കുറിക്കുന്നത്‌, സ്രഷ്ടാവിനു പകരം സൃഷ്ടികൾക്കു സേവനം ചെയ്യുന്നതിനെയാണ്‌, അഥവാ അവയെ ആരാധിക്കുന്നതിനെയാണ്‌. (പ്രവൃ 7:42; റോമ 1:25) ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ചില എബ്രായ പരിഭാഷകളിൽ (അനു. സി4-ൽ J13-17 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ കാണുന്നത്‌ “യഹോവയെ സേവിക്കുന്നത്‌ (ആരാധിക്കുന്നത്‌)” എന്നാണ്‌.

നസറെത്തുകാരൻ: മർ 10:47-ന്റെ പഠനക്കുറിപ്പു കാണുക.

ഞാൻ അനുകൂലിച്ചു: അക്ഷ. “അനുകൂലിച്ച്‌ ഞാൻ എന്റെ കല്ല്‌ ഇട്ടു.” ഇവിടെ പറഞ്ഞിരിക്കുന്നത്‌, വോട്ട്‌ ചെയ്യാൻ ഉപയോഗിച്ചിരുന്ന കല്ലിനെക്കുറിച്ചാണ്‌. ഈ വാക്യത്തിൽ കാണുന്ന പ്‌സീഫൊസ്‌ എന്ന ഗ്രീക്കുപദം ചെറിയ കല്ലുകളെയാണു കുറിക്കുന്നത്‌. വെളി 2:17-ൽ ആ പദത്തെ ‘കല്ല്‌’ എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. കോടതികളിൽ, ഒരാൾ നിരപരാധിയാണോ കുറ്റവാളിയാണോ എന്നു വിധി പ്രഖ്യാപിക്കാനും അക്കാര്യത്തിൽ ഒരാൾക്കുള്ള അഭിപ്രായം അറിയിക്കാനും ഇത്തരം കല്ലുകൾ ഉപയോഗിച്ചിരുന്നു. ഒരാൾ നിരപരാധിയാണെന്നു പ്രഖ്യാപിക്കാൻ വെള്ളക്കല്ലും കുറ്റക്കാരനാണെന്നു പ്രഖ്യാപിക്കാൻ കറുത്ത കല്ലും ആണ്‌ ഉപയോഗിച്ചിരുന്നത്‌.

മുടിങ്കോലിൽ തൊഴിക്കുന്നത്‌: മൃഗങ്ങളെ തെളിക്കാൻ ഉപയോഗിക്കുന്ന, അറ്റം കൂർത്ത വടിയാണു മുടിങ്കോൽ. (ന്യായ 3:31) “മുടിങ്കോലിൽ തൊഴിക്കുക” എന്നതു ഗ്രീക്ക്‌ സാഹിത്യകൃതികളിൽ കാണുന്ന ഒരു പഴഞ്ചൊല്ലാണ്‌. മുടിങ്കോലുകൊണ്ട്‌ തെളിക്കുന്നത്‌ ഇഷ്ടപ്പെടാതെ അതിൽ തൊഴിച്ച്‌ മുറിവ്‌ വരുത്തിവെക്കുന്ന അനുസരണമില്ലാത്ത ഒരു കാളയുടെ ചിത്രമാണ്‌ അതു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്‌. ക്രിസ്‌ത്യാനിയാകുന്നതിനു മുമ്പ്‌ ശൗൽ അതുപോലൊരു ആളായിരുന്നു. യേശുവിന്റെ അനുഗാമികൾക്കു ദൈവമായ യഹോവയുടെ പിന്തുണയുണ്ടായിരുന്നതുകൊണ്ട്‌ അവർക്കെതിരെ പോരാടുന്നതു പൗലോസിനുതന്നെ ഗുരുതരമായ ഹാനി വരുത്തിവെച്ചേനേ. (പ്രവൃ 5:38, 39 താരതമ്യം ചെയ്യുക; 1തിമ 1:13, 14) സഭ 12:11-ൽ മുടിങ്കോൽ എന്ന്‌ അർഥംവരുന്ന “ഇടയന്റെ വടി” എന്ന പദപ്രയോഗം, ബുദ്ധിമാനായ ഒരാളുടെ വാക്കുകളെ കുറിക്കാൻ ആലങ്കാരികമായാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഉപദേശം സ്വീകരിക്കാൻ ഒരാളെ പ്രചോദിപ്പിക്കുന്നതിന്‌ അത്തരം വാക്കുകൾക്കാകും.

എബ്രായ ഭാഷയിൽ: യോഹ 5:2-ന്റെ പഠനക്കുറിപ്പു കാണുക.

മാനസാന്തരപ്പെടണം: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “മനസ്സു മാറ്റണം” എന്നാണ്‌. ചിന്തയിലോ മനോഭാവത്തിലോ ഉദ്ദേശ്യത്തിലോ വരുത്തുന്ന മാറ്റത്തെയാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. ഈ വാക്യത്തിൽ ‘മാനസാന്തരം’ എന്നതിനെ ദൈവത്തിലേക്കു തിരിയുന്നതുമായി ബന്ധപ്പെടുത്തിയിരിക്കുന്നതുകൊണ്ട്‌, ഒരു വ്യക്തി വീണ്ടും ദൈവവുമായുള്ള ബന്ധത്തിലേക്കു വരുന്നതിനെയാണ്‌ അതു കുറിക്കുന്നതെന്നു മനസ്സിലാക്കാം. മാനസാന്തരം ആത്മാർഥമാണെങ്കിൽ ഒരാൾ മാനസാന്തരത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, തന്റെ മനസ്സിലും മനോഭാവത്തിലും ശരിക്കും മാറ്റം വന്നിട്ടുണ്ടെന്ന്‌ അദ്ദേഹത്തിന്റെ പ്രവൃത്തികൾ തെളിയിക്കും.—മത്ത 3:2, 8 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “പശ്ചാത്താപം” എന്നതും കാണുക.

ക്രിസ്‌ത്യാനി: പ്രവൃ 11:26-ന്റെ പഠനക്കുറിപ്പു കാണുക.

സീസർ: അഥവാ “ചക്രവർത്തി.” ആ സമയത്തെ റോമൻ ചക്രവർത്തി നീറോ ആയിരുന്നു. എ.ഡി. 54-ൽ ആരംഭിച്ച അദ്ദേഹത്തിന്റെ ഭരണം എ.ഡി. 68-ൽ അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചു. ആ സമയത്ത്‌ ഏതാണ്ട്‌ 31 വയസ്സുണ്ടായിരുന്ന അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രവൃത്തികൾ 25 മുതൽ 28 വരെയുള്ള അധ്യായങ്ങളിൽ “സീസർ” എന്നു പറഞ്ഞിരിക്കുന്നതു നീറോയെക്കുറിച്ചാണ്‌.—മത്ത 22:17; പ്രവൃ 17:7 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയും കാണുക.

ദൃശ്യാവിഷ്കാരം