അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 26:1-32
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
മതവിഭാഗം: “മതവിഭാഗം” എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹൈറെസിസ് എന്ന ഗ്രീക്കുപദം തുടക്കത്തിൽ ഉപയോഗിച്ചിരുന്നത് “ഇഷ്ടമനുസരിച്ചുള്ള” എന്ന അർഥത്തിലായിരിക്കാനാണു സാധ്യത. ഇസ്രായേല്യർ തങ്ങളുടെ “ഇഷ്ടമനുസരിച്ച്” കാഴ്ചകൾ കൊണ്ടുവന്നതിനെക്കുറിച്ച് പറയുന്ന ലേവ 22:18-ൽ സെപ്റ്റുവജിന്റ് ഈ പദം ഉപയോഗിച്ചിരിക്കുന്നതും ഇതേ അർഥത്തിലാണ്. എന്നാൽ, വ്യത്യസ്തമായ കാഴ്ചപ്പാടുകളും വിശ്വാസങ്ങളും വെച്ചുപുലർത്തുന്ന ഒരു കൂട്ടം ആളുകളെ കുറിക്കാനാണു ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നത്. ജൂതമതത്തിന്റെ രണ്ടു പ്രമുഖവിഭാഗങ്ങളായ പരീശന്മാരെയും സദൂക്യരെയും കുറിക്കാനും അത് ഉപയോഗിച്ചിട്ടുണ്ട്. (പ്രവൃ 5:17; 15:5; 26:5) ഇനി, ക്രിസ്ത്യാനികളല്ലാത്തവർ ക്രിസ്ത്യാനിത്വത്തെ ‘ഒരു മതവിഭാഗം’ എന്നും ‘നസറെത്തുകാരുടെ മതവിഭാഗം’ എന്നും വിളിച്ചിരുന്നു. ക്രിസ്ത്യാനികളെ ജൂതമതത്തിൽനിന്ന് തെറ്റിപ്പിരിഞ്ഞ ഒരു വിഭാഗമായി കണ്ടതുകൊണ്ടായിരിക്കാം അവർ അവരെ അങ്ങനെ വിളിച്ചത്. (പ്രവൃ 24:5, 14; 28:22) ഇനി, ഹൈറെസിസ് എന്ന ഗ്രീക്കുപദം ക്രിസ്തീയസഭയിൽത്തന്നെ രൂപംകൊണ്ട വ്യത്യസ്തവിഭാഗങ്ങളെ കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തന്റെ ശിഷ്യന്മാർക്കിടയിൽ യോജിപ്പുണ്ടായിരിക്കേണ്ടതിന്റെ ആവശ്യം യേശു ഊന്നിപ്പറയുകയും അതിനായി പ്രാർഥിക്കുകയും ചെയ്തിരുന്നു. (യോഹ 17:21) അപ്പോസ്തലന്മാരും ക്രിസ്തീയസഭയിൽ ഐക്യം കാത്തുസൂക്ഷിക്കാൻ ശ്രമിച്ചു. (1കൊ 1:10; യൂദ 17-19) സഭാംഗങ്ങൾക്കിടയിൽ ചേരിതിരിവുണ്ടായാൽ അവരുടെ ഐക്യം തകരുമായിരുന്നു. ഇത്തരം അവാന്തരവിഭാഗങ്ങളും ഭിന്നകക്ഷികളും സഭയുടെ ഐക്യത്തിന് ഒരു ഭീഷണിയായിരുന്നതുകൊണ്ട് അവയെ കുറിക്കാൻ പിൽക്കാലത്ത് ഈ ഗ്രീക്കുപദം നിഷേധാർഥത്തിൽ ഉപയോഗിച്ചുതുടങ്ങി. വിശ്വാസങ്ങളിൽ ഐക്യമില്ലാതായാൽ അതു ശക്തമായ വാദപ്രതിവാദങ്ങൾക്കും തർക്കങ്ങൾക്കും ശത്രുതയ്ക്കുപോലും വഴിവെച്ചേക്കാം. (പ്രവൃ 23:7-10 താരതമ്യം ചെയ്യുക.) ‘ജഡത്തിന്റെ പ്രവൃത്തികളിൽപ്പെടുന്ന’ വിഭാഗീയത ഒഴിവാക്കേണ്ടത് അതുകൊണ്ടുതന്നെ പ്രധാനമായിരുന്നു.—ഗല 5:19-21; 1കൊ 11:19; 2പത്ര 2:1.
ഞങ്ങളുടെ മതത്തിൽ . . . വിഭാഗം: അഥവാ “ഞങ്ങളുടെ ആരാധനാരീതിയിൽ . . . വിഭാഗം.”—പ്രവൃ 24:5-ന്റെ പഠനക്കുറിപ്പു കാണുക.
ദൈവത്തെ സേവിക്കുന്നത്: ഇവിടെ കാണുന്ന ലാറ്റ്രിയോ എന്ന ഗ്രീക്കുക്രിയയുടെ അടിസ്ഥാനാർഥം “സേവിക്കുക” എന്നാണ്. തിരുവെഴുത്തുകളിൽ ഈ പദം, ദൈവത്തിനായി ചെയ്യുന്ന സേവനത്തെയോ ദൈവത്തിന്റെ ആരാധനയുമായി ബന്ധപ്പെട്ട സേവനങ്ങളെയോ കുറിക്കാനാണു പൊതുവേ ഉപയോഗിച്ചിരിക്കുന്നത്. (മത്ത 4:10; ലൂക്ക 4:8; പ്രവൃ 7:7, അടിക്കുറിപ്പ്; റോമ 1:9; ഫിലി 3:3; 2തിമ 1:3; എബ്ര 9:14; 12:28; വെളി 7:15; 22:3) വിശുദ്ധമന്ദിരത്തിലോ ദേവാലയത്തിലോ ആരാധന അർപ്പിക്കുന്നതും വിശുദ്ധസേവനം ചെയ്യുന്നതും ഇതിൽ ഉൾപ്പെടും (ലൂക്ക 2:37; എബ്ര 8:5; 9:9; 10:2; 13:10). അതുകൊണ്ടുതന്നെ ചില വാക്യങ്ങളിൽ ഈ പദത്തെ “ആരാധിക്കുക” എന്നും പരിഭാഷപ്പെടുത്താം. ചില സന്ദർഭങ്ങളിലെങ്കിലും വ്യാജാരാധനയോടു ബന്ധപ്പെട്ടും ഈ പദം ഉപയോഗിച്ചിരിക്കുന്നതായി കാണാം. അവിടങ്ങളിൽ ഇതു കുറിക്കുന്നത്, സ്രഷ്ടാവിനു പകരം സൃഷ്ടികൾക്കു സേവനം ചെയ്യുന്നതിനെയാണ്, അഥവാ അവയെ ആരാധിക്കുന്നതിനെയാണ്. (പ്രവൃ 7:42; റോമ 1:25) ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ചില എബ്രായ പരിഭാഷകളിൽ (അനു. സി4-ൽ J13-17 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ കാണുന്നത് “യഹോവയെ സേവിക്കുന്നത് (ആരാധിക്കുന്നത്)” എന്നാണ്.
നസറെത്തുകാരനായ: യേശുവിനെ തിരിച്ചറിയിക്കുന്ന ഒരു പേര്. പിന്നീട് യേശുവിന്റെ അനുഗാമികളും ആ പേരിൽ അറിയപ്പെടാൻതുടങ്ങി. (പ്രവൃ 24:5) പല ജൂതന്മാർക്കും യേശു എന്ന പേരുണ്ടായിരുന്നതുകൊണ്ട് ഓരോരുത്തരെയും തിരിച്ചറിയാൻ സഹായിക്കുന്ന മറ്റൊരു പേരുകൂടെ ഒപ്പം ചേർക്കുന്നത് അക്കാലത്ത് സാധാരണമായിരുന്നു. ബൈബിൾക്കാലങ്ങളിൽ ആളുകളെ സ്ഥലപ്പേര് ചേർത്ത് വിളിക്കുന്ന രീതി നിലവിലുണ്ടായിരുന്നു. (2ശമു 3:2, 3; 17:27; 23:25-39; നഹൂ 1:1; പ്രവൃ 13:1; 21:29) യേശുവിന്റെ കുട്ടിക്കാലം പ്രധാനമായും ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിലായിരുന്നതുകൊണ്ട് യേശുവിനെ തിരിച്ചറിയാൻ ആ പേര് ഉപയോഗിക്കുന്നതു തികച്ചും സ്വാഭാവികമായിരുന്നു. യേശുവിനെ പല സാഹചര്യങ്ങളിൽ, പല വ്യക്തികൾ ‘നസറെത്തുകാരൻ’ എന്നു വിളിച്ചിട്ടുണ്ട്. (മർ 1:23, 24; 10:46, 47; 14:66-69; 16:5, 6; ലൂക്ക 24:13-19; യോഹ 18:1-7) യേശുതന്നെയും ആ പേര് അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്തതായി കാണാം. (യോഹ 18:5-8; പ്രവൃ 22:6-8) യേശുവിന്റെ ദണ്ഡനസ്തംഭത്തിൽ പീലാത്തൊസ് സ്ഥാപിച്ച മേലെഴുത്തിൽ എബ്രായ, ലത്തീൻ, ഗ്രീക്ക് ഭാഷകളിൽ “നസറെത്തുകാരനായ യേശു, ജൂതന്മാരുടെ രാജാവ് ” എന്ന് എഴുതിവെച്ചിരുന്നു. (യോഹ 19:19, 20) എ.ഡി. 33-ലെ പെന്തിക്കോസ്ത് മുതൽ അപ്പോസ്തലന്മാരും മറ്റുള്ളവരും പലപ്പോഴും യേശുവിനെ നസറെത്തുകാരൻ എന്നു വിളിച്ചിരിക്കുന്നതായി രേഖയുണ്ട്.—പ്രവൃ 2:22; 3:6; 4:10; 6:14; 10:38; 26:9 മത്ത 2:23-ന്റെ പഠനക്കുറിപ്പും കാണുക.
നസറെത്തുകാരൻ: മർ 10:47-ന്റെ പഠനക്കുറിപ്പു കാണുക.
ഞാൻ അനുകൂലിച്ചു: അക്ഷ. “അനുകൂലിച്ച് ഞാൻ എന്റെ കല്ല് ഇട്ടു.” ഇവിടെ പറഞ്ഞിരിക്കുന്നത്, വോട്ട് ചെയ്യാൻ ഉപയോഗിച്ചിരുന്ന കല്ലിനെക്കുറിച്ചാണ്. ഈ വാക്യത്തിൽ കാണുന്ന പ്സീഫൊസ് എന്ന ഗ്രീക്കുപദം ചെറിയ കല്ലുകളെയാണു കുറിക്കുന്നത്. വെളി 2:17-ൽ ആ പദത്തെ ‘കല്ല്’ എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കോടതികളിൽ, ഒരാൾ നിരപരാധിയാണോ കുറ്റവാളിയാണോ എന്നു വിധി പ്രഖ്യാപിക്കാനും അക്കാര്യത്തിൽ ഒരാൾക്കുള്ള അഭിപ്രായം അറിയിക്കാനും ഇത്തരം കല്ലുകൾ ഉപയോഗിച്ചിരുന്നു. ഒരാൾ നിരപരാധിയാണെന്നു പ്രഖ്യാപിക്കാൻ വെള്ളക്കല്ലും കുറ്റക്കാരനാണെന്നു പ്രഖ്യാപിക്കാൻ കറുത്ത കല്ലും ആണ് ഉപയോഗിച്ചിരുന്നത്.
എബ്രായ ഭാഷ: ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ദൈവപ്രചോദിതരായ ബൈബിളെഴുത്തുകാർ, ജൂതന്മാർ സംസാരിച്ചിരുന്ന ഭാഷയെയും (യോഹ 19:13, 17, 20; പ്രവൃ 21:40; 22:2; വെളി 9:11; 16:16) പുനരുത്ഥാനം പ്രാപിച്ച്, മഹത്ത്വീകരിക്കപ്പെട്ട യേശു തർസൊസിലെ ശൗലിനോടു സംസാരിച്ച ഭാഷയെയും (പ്രവൃ 26:14, 15) “എബ്രായ ഭാഷ” എന്നു വിളിച്ചിരിക്കുന്നതായി കാണാം. ഇനി, പ്രവൃ 6:1-ൽ ‘എബ്രായ ഭാഷ സംസാരിക്കുന്ന ജൂതന്മാരെ’ ‘ഗ്രീക്കു ഭാഷ സംസാരിക്കുന്ന ജൂതന്മാരിൽനിന്ന്’ വേർതിരിച്ചുകാണിച്ചിട്ടുമുണ്ട്. ഈ തിരുവെഴുത്തുഭാഗങ്ങളിൽ കാണുന്ന പദപ്രയോഗത്തെ “എബ്രായ ഭാഷ” എന്നല്ല “അരമായ ഭാഷ” എന്നാണു പരിഭാഷപ്പെടുത്തേണ്ടതെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നെങ്കിലും അതു വാസ്തവത്തിൽ എബ്രായ ഭാഷയെത്തന്നെയാണു കുറിക്കുന്നതെന്നു വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ട്. ഉദാഹരണത്തിന്, യരുശലേംകാരോടു പൗലോസ് “എബ്രായ ഭാഷയിൽ” സംസാരിച്ചതായി വൈദ്യനായ ലൂക്കോസ് പറയുന്ന ഭാഗമെടുക്കുക. ആ യരുശലേംകാർ ഉത്സാഹത്തോടെ പഠിച്ചിരുന്ന മോശൈകനിയമം എബ്രായ ഭാഷയിലുള്ളതായിരുന്നു. ഇനി ചാവുകടൽ ചുരുളുകളുടെ ഭാഗമായ അനേകം ശകലങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും ഭൂരിഭാഗവും (ഇതിൽ ബൈബിൾഭാഗങ്ങളും അല്ലാത്തവയും ഉണ്ട്.) എബ്രായ ഭാഷയിലാണ്. ആളുകൾ പൊതുവേ ഉപയോഗിച്ചിരുന്ന ഒരു ഭാഷയായിരുന്നു എബ്രായയെന്ന് ഇതു സൂചിപ്പിക്കുന്നു. ചാവുകടൽ ചുരുളുകളിൽ അരമായ ഭാഷയിലുള്ള ഏതാനും ചില ശകലങ്ങളുമുണ്ട്. എബ്രായ ഭാഷയ്ക്കു പുറമേ അരമായ ഭാഷയും ആളുകൾ ഉപയോഗിച്ചിരുന്നെന്നാണ് ഇതു സൂചിപ്പിക്കുന്നത്. അതുകൊണ്ട് “എബ്രായ ഭാഷ” എന്നു പറഞ്ഞപ്പോൾ ബൈബിളെഴുത്തുകാർ ഉദ്ദേശിച്ചത് അരമായ ഭാഷ (അഥവാ സിറിയൻ ഭാഷ) ആയിരിക്കാൻ തീരെ സാധ്യതയില്ല. (പ്രവൃ 21:40; 22:2; പ്രവൃ 26:14 താരതമ്യം ചെയ്യുക.) എബ്രായതിരുവെഴുത്തുകളിലും ‘അരമായ ഭാഷയെയും’ ‘ജൂതന്മാരുടെ ഭാഷയെയും’ രണ്ടായി പറഞ്ഞിരിക്കുന്നതായി കാണാം. (2രാജ 18:26) 2രാജ 18-ാം അധ്യായത്തിലെ ആ ബൈബിൾഭാഗത്തെക്കുറിച്ച് വിവരിക്കുമ്പോൾ ഒന്നാം നൂറ്റാണ്ടിലെ ജൂത ചരിത്രകാരനായ ജോസീഫസും “അരമായ,” “എബ്രായ” ഭാഷകളെ രണ്ടായിട്ടാണു പറഞ്ഞിരിക്കുന്നത്. (യഹൂദപുരാവൃത്തങ്ങൾ (ഇംഗ്ലീഷ്), X, 8 [i, 2]) എബ്രായയിലുള്ള ചില പദങ്ങളോടു സമാനമായ പദങ്ങൾ അരമായയിലുമുണ്ട് എന്നതു ശരിയാണ്. കൂടാതെ, സാധ്യതയനുസരിച്ച് അരമായയിൽനിന്ന് എബ്രായയിലേക്കു കടമെടുത്ത ചില പദങ്ങളുമുണ്ട്. പക്ഷേ ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ എഴുത്തുകാർ “എബ്രായ ഭാഷ” എന്നു പറഞ്ഞത് അരമായ ഭാഷയെ ഉദ്ദേശിച്ചാണെന്നു ചിന്തിക്കാൻ ഒരു ന്യായവുമില്ല.
മുടിങ്കോലിൽ തൊഴിക്കുന്നത്: മൃഗങ്ങളെ തെളിക്കാൻ ഉപയോഗിക്കുന്ന, അറ്റം കൂർത്ത വടിയാണു മുടിങ്കോൽ. (ന്യായ 3:31) “മുടിങ്കോലിൽ തൊഴിക്കുക” എന്നതു ഗ്രീക്ക് സാഹിത്യകൃതികളിൽ കാണുന്ന ഒരു പഴഞ്ചൊല്ലാണ്. മുടിങ്കോലുകൊണ്ട് തെളിക്കുന്നത് ഇഷ്ടപ്പെടാതെ അതിൽ തൊഴിച്ച് മുറിവ് വരുത്തിവെക്കുന്ന അനുസരണമില്ലാത്ത ഒരു കാളയുടെ ചിത്രമാണ് അതു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്. ക്രിസ്ത്യാനിയാകുന്നതിനു മുമ്പ് ശൗൽ അതുപോലൊരു ആളായിരുന്നു. യേശുവിന്റെ അനുഗാമികൾക്കു ദൈവമായ യഹോവയുടെ പിന്തുണയുണ്ടായിരുന്നതുകൊണ്ട് അവർക്കെതിരെ പോരാടുന്നതു പൗലോസിനുതന്നെ ഗുരുതരമായ ഹാനി വരുത്തിവെച്ചേനേ. (പ്രവൃ 5:38, 39 താരതമ്യം ചെയ്യുക; 1തിമ 1:13, 14) സഭ 12:11-ൽ മുടിങ്കോൽ എന്ന് അർഥംവരുന്ന “ഇടയന്റെ വടി” എന്ന പദപ്രയോഗം, ബുദ്ധിമാനായ ഒരാളുടെ വാക്കുകളെ കുറിക്കാൻ ആലങ്കാരികമായാണ് ഉപയോഗിച്ചിരിക്കുന്നത്. ഉപദേശം സ്വീകരിക്കാൻ ഒരാളെ പ്രചോദിപ്പിക്കുന്നതിന് അത്തരം വാക്കുകൾക്കാകും.
എബ്രായ ഭാഷയിൽ: യോഹ 5:2-ന്റെ പഠനക്കുറിപ്പു കാണുക.
മാനസാന്തരപ്പെടുക: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “മനസ്സു മാറ്റുക” എന്നാണ്. ചിന്തയിലോ മനോഭാവത്തിലോ ഉദ്ദേശ്യത്തിലോ വരുത്തുന്ന മാറ്റത്തെ ഇത് അർഥമാക്കുന്നു. ദൈവത്തെ പ്രസാദിപ്പിക്കാനും ദൈവവുമായി ഒരു ബന്ധത്തിലേക്കു വരാനും ഒരു വ്യക്തി മാറ്റങ്ങൾ വരുത്തണം എന്നാണു ‘മാനസാന്തരപ്പെടുക’ എന്ന പദം ഇവിടെ അർഥമാക്കുന്നത്.—മത്ത 3:8, 11 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “മാനസാന്തരം” എന്നതും കാണുക.
മാനസാന്തരത്തിനു യോജിച്ച ഫലം: യോഹന്നാൻ പറഞ്ഞ കാര്യങ്ങൾ കേൾക്കുന്നവരുടെ മനസ്സിനോ മനോഭാവത്തിനോ വരുന്ന മാറ്റത്തെ സൂചിപ്പിക്കുന്ന തെളിവുകളെയും പ്രവൃത്തികളെയും കുറിക്കുന്നു.—ലൂക്ക 3:8; പ്രവൃ 26:20; മത്ത 3:2, 11 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “മാനസാന്തരം” എന്നതും കാണുക.
മാനസാന്തരപ്പെടണം: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “മനസ്സു മാറ്റണം” എന്നാണ്. ചിന്തയിലോ മനോഭാവത്തിലോ ഉദ്ദേശ്യത്തിലോ വരുത്തുന്ന മാറ്റത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ഈ വാക്യത്തിൽ ‘മാനസാന്തരം’ എന്നതിനെ ദൈവത്തിലേക്കു തിരിയുന്നതുമായി ബന്ധപ്പെടുത്തിയിരിക്കുന്നതുകൊണ്ട്, ഒരു വ്യക്തി വീണ്ടും ദൈവവുമായുള്ള ബന്ധത്തിലേക്കു വരുന്നതിനെയാണ് അതു കുറിക്കുന്നതെന്നു മനസ്സിലാക്കാം. മാനസാന്തരം ആത്മാർഥമാണെങ്കിൽ ഒരാൾ മാനസാന്തരത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, തന്റെ മനസ്സിലും മനോഭാവത്തിലും ശരിക്കും മാറ്റം വന്നിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രവൃത്തികൾ തെളിയിക്കും.—മത്ത 3:2, 8 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “പശ്ചാത്താപം” എന്നതും കാണുക.
ക്രിസ്ത്യാനികൾ: “ക്രിസ്തുവിന്റെ അനുഗാമി” എന്ന അർഥംവരുന്ന ക്രിസ്തിയനോസ് എന്ന ഗ്രീക്കുപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ പദം ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മൂന്നു പ്രാവശ്യമേ കാണുന്നുള്ളൂ. (പ്രവൃ 11:26; 26:28; 1പത്ര 4:16) ക്രിസ്തു അഥവാ അഭിഷിക്തൻ എന്ന് അർഥമുള്ള ക്രിസ്തോസ് എന്ന പദത്തിൽനിന്നാണ് ഇതു വന്നിരിക്കുന്നത്. യേശുവിന്റെ, അഥവാ യഹോവയുടെ അഭിഷിക്തനായ ‘ക്രിസ്തുവിന്റെ,’ മാതൃകയും ഉപദേശങ്ങളും അനുസരിച്ച് ജീവിക്കുന്നവരാണു ക്രിസ്ത്യാനികൾ. (ലൂക്ക 2:26, അടിക്കുറിപ്പ്; 4:18) ഈ വാക്യത്തിലെ സംഭവങ്ങൾ നടന്ന എ.ഡി. 44-ലായിരിക്കാം അവർക്കു “ദൈവഹിതമനുസരിച്ച്” “ക്രിസ്ത്യാനികൾ” എന്ന പേര് ലഭിച്ചത്. തെളിവുകൾ സൂചിപ്പിക്കുന്നത് ആ പേര് ആളുകൾക്കിടയിൽ വ്യാപകമായി പ്രചരിച്ചു എന്നാണ്. കാരണം പൗലോസിനെ ഹെരോദ് അഗ്രിപ്പ രണ്ടാമന്റെ മുന്നിൽ ഹാജരാക്കിയ സമയമായപ്പോഴേക്കും (ഏകദേശം എ.ഡി. 58) ക്രിസ്ത്യാനികളെക്കുറിച്ച് ആ രാജാവിന് അറിയാമായിരുന്നു. (പ്രവൃ 26:28) ഏതാണ്ട് എ.ഡി. 64 ആയപ്പോൾ റോമിലെ ആളുകളിൽ മിക്കവരും “ക്രിസ്ത്യാനി” എന്ന പേര് ഉപയോഗിച്ചിരുന്നതായി ചരിത്രകാരനായ റ്റാസിറ്റസ് സൂചിപ്പിക്കുന്നുണ്ട്. ഇനി, എ.ഡി. 62-നും 64-നും ഇടയ്ക്ക് എപ്പോഴോ പത്രോസ് റോമാസാമ്രാജ്യത്തിലെങ്ങും ചിതറിപ്പാർക്കുന്ന ക്രിസ്ത്യാനികൾക്കു തന്റെ ആദ്യത്തെ കത്ത് എഴുതുന്നതായി കാണാം. സാധ്യതയനുസരിച്ച് അപ്പോഴേക്കും വ്യാപകപ്രചാരം നേടിയിരുന്ന “ക്രിസ്ത്യാനി” എന്ന പേര് അവരെ മറ്റെല്ലാ വിഭാഗങ്ങളിൽനിന്നും വേർതിരിച്ചുകാട്ടിയിരുന്നു. (1പത്ര 1:1, 2; 4:16) യേശുവിന്റെ അനുഗാമികൾക്കു ദൈവത്തിൽനിന്ന് ഇങ്ങനെയൊരു പേര് ലഭിച്ചതുകൊണ്ട്, അവർ ജൂതമതത്തിന്റെ ഏതോ ഉപവിഭാഗമാണെന്ന് ആരും തെറ്റിദ്ധരിക്കില്ലായിരുന്നു.
ക്രിസ്ത്യാനി: പ്രവൃ 11:26-ന്റെ പഠനക്കുറിപ്പു കാണുക.
സീസർ: അഥവാ “ചക്രവർത്തി.” യേശുവിന്റെ ഭൗമികശുശ്രൂഷക്കാലത്ത് തിബെര്യൊസ് ആയിരുന്നു റോമൻ ചക്രവർത്തി. പക്ഷേ ഭരണത്തിലിരുന്ന ചക്രവർത്തിയെ മാത്രമല്ല “സീസർ” എന്ന പദം കുറിച്ചിരുന്നത്. റോമൻ ഗവൺമെന്റിനെയും അതിന്റെ നിയമിതപ്രതിനിധികളെയും അതിന് അർഥമാക്കാനാകുമായിരുന്നു. പൗലോസ് പറഞ്ഞ ‘ഉന്നതാധികാരികളും’ പത്രോസ് പറഞ്ഞ ‘രാജാവും’ ‘ഗവർണർമാരും’ ഇതിൽപ്പെടും.—റോമ 13:1-7; 1പത്ര 2:13-17; തീത്ത 3:1; പദാവലി കാണുക.
സീസർ: അഥവാ “ചക്രവർത്തി.” ആ സമയത്തെ റോമൻ ചക്രവർത്തി ക്ലൗദ്യൊസ് ആയിരുന്നു. അദ്ദേഹം എ.ഡി. 41 മുതൽ എ.ഡി. 54 വരെ ഭരണം നടത്തി.—പ്രവൃ 11:28; 18:2; മത്ത 22:17-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക.
സീസർ: അഥവാ “ചക്രവർത്തി.” ആ സമയത്തെ റോമൻ ചക്രവർത്തി നീറോ ആയിരുന്നു. എ.ഡി. 54-ൽ ആരംഭിച്ച അദ്ദേഹത്തിന്റെ ഭരണം എ.ഡി. 68-ൽ അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചു. ആ സമയത്ത് ഏതാണ്ട് 31 വയസ്സുണ്ടായിരുന്ന അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രവൃത്തികൾ 25 മുതൽ 28 വരെയുള്ള അധ്യായങ്ങളിൽ “സീസർ” എന്നു പറഞ്ഞിരിക്കുന്നതു നീറോയെക്കുറിച്ചാണ്.—മത്ത 22:17; പ്രവൃ 17:7 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയും കാണുക.