വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം അഞ്ച്‌

ഒരു “ഉത്തമ സ്‌ത്രീ”

ഒരു “ഉത്തമ സ്‌ത്രീ”

1, 2. (എ) എന്തു ജോലിയാണ്‌ രൂത്ത്‌ ചെയ്‌തത്‌? (ബി) ന്യായപ്രമാണത്തിന്റെയും ദൈവജനത്തിന്റെയും ഏതൊക്കെ നന്മകളാണ്‌ രൂത്ത്‌ മനസ്സിലാക്കിയത്‌?

 അന്നു പകൽ മുഴുവൻ താൻ ഒന്നൊന്നായി പെറുക്കിയെടുത്ത യവക്കതിരുകൾക്ക്‌ അരികെ മുട്ടുകുത്തിയിരിക്കുകയാണ്‌ രൂത്ത്‌. ബേത്ത്‌ലെഹെമിലെ വയലേലകൾക്കുമീതെ പരന്ന അന്തിവെളിച്ചം മാഞ്ഞുതുടങ്ങി. ഒട്ടുമിക്ക ജോലിക്കാരും ദൂരെയുള്ള പട്ടണവാതിൽ ലക്ഷ്യമാക്കി മെല്ലെ നടന്നുതുടങ്ങിയിരുന്നു. ചെറിയൊരു കുന്നിൻ മുകളിൽനിന്നു താഴേക്കു പരന്നുകിടക്കുന്ന ഒരു കൊച്ചുപട്ടണം, അതാണ്‌ ബേത്ത്‌ലെഹെം. രൂത്തിന്റെ കൈകാലുകൾ വേദനിക്കുന്നുണ്ട്‌. ദിവസം മുഴുവനും വിശ്രമമില്ലാതെ പണിയെടുക്കുകയായിരുന്നല്ലോ! പണി ഇനിയുമുണ്ട്‌. ഈ കതിരുകളെല്ലാം മെതിച്ചെടുക്കണം. അവൾ ഒരു ചെറിയ കമ്പെടുത്ത്‌ കറ്റയിൽ മെല്ലെ അടിച്ച്‌ ധാന്യമണികൾ ഉതിർക്കാൻ തുടങ്ങി. ജോലി ചെയ്‌ത്‌ വല്ലാതെ ക്ഷീണിച്ചെങ്കിലും അവൾക്ക്‌ വളരെ സംതൃപ്‌തി തോന്നി. അവൾ ഒരിക്കലും പ്രതീക്ഷിക്കാത്ത പല നല്ല കാര്യങ്ങളും അന്നു സംഭവിച്ചു.

2 വിധവയായ അവളുടെ ജീവിതത്തിൽ പതിയെപ്പതിയെ പ്രതീക്ഷയുടെ കിരണങ്ങൾ കണ്ടുതുടങ്ങുകയാണോ? അമ്മായിയമ്മയായ നൊവൊമിയെ വിട്ടുപിരിയാതെ എന്തുവന്നാലും അവളോടൊപ്പം നിൽക്കുമെന്നു പ്രതിജ്ഞയെടുത്ത്‌, രൂത്ത്‌ ഇറങ്ങിത്തിരിച്ചതിനെക്കുറിച്ചാണല്ലോ കഴിഞ്ഞ അധ്യായത്തിൽ നമ്മൾ വായിച്ചത്‌. നൊവൊമിയുടെ ദൈവമായ യഹോവയെ അവൾ സ്വന്തം ദൈവമായി സ്വീകരിക്കുകയും ചെയ്‌തിരുന്നു. അങ്ങനെ, തുല്യദുഃഖിതരായ ആ രണ്ടു സ്‌ത്രീകളും ഒരുമിച്ച്‌ മോവാബ്‌ ദേശത്തുനിന്ന്‌ ബേത്ത്‌ലെഹെമിൽ എത്തിയതാണ്‌. മോവാബുകാരിയായ രൂത്ത്‌, യഹോവയുടെ ന്യായപ്രമാണത്തിലെ ഒരു ക്രമീകരണമായ കാലാപെറുക്കലിനെക്കുറിച്ച്‌ മനസ്സിലാക്കിയിരുന്നു. ദരിദ്രരായ ഇസ്രായേല്യരുടെ ക്ഷേമത്തെ കരുതിയുള്ള സ്‌നേഹപുരസ്സരമായ ഒരു ഏർപ്പാടായിരുന്നു ഇത്‌. വളരെ മാന്യവും പ്രായോഗികവും ആയ ഈ കരുതൽ പരദേശികൾക്കുംകൂടിയുള്ളത്‌ ആയിരുന്നു. ആ നന്മയും കരുതലും നേരിട്ട്‌ അനുഭവിച്ചറിയാൻ അവൾക്ക്‌ ഇതാ ഇടവന്നിരിക്കുന്നു. നന്ദി പറയാൻ ഇനിയുമുണ്ട്‌ അവൾക്കു കാരണങ്ങൾ! ന്യായപ്രമാണം പിൻപറ്റി ജീവിച്ചതിനാൽ നന്മ ശീലിക്കാൻ പഠിച്ചവരാണല്ലോ യഹോവയുടെ ജനം. അവരിൽ ചിലർ അവളോട്‌ ഇന്ന്‌ ദയ കാണിച്ചിരിക്കുന്നു. അവരുടെ ദൈവഭക്തിയുടെ തെളിവായിരുന്നു അത്‌. അവരുടെ ആ പെരുമാറ്റവും ദയാവാക്കുകളും അവളുടെ നീറുന്ന ഹൃദയത്തിന്‌ സാന്ത്വനമായി!

3, 4. (എ) ബോവസ്‌ രൂത്തിന്‌ മനോബലം പകർന്നത്‌ എങ്ങനെ? (ബി) സാമ്പത്തികക്ലേശങ്ങളുള്ള ഈ കാലത്ത്‌ രൂത്തിന്റെ മാതൃക നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

3 ഇന്നേദിവസം അവൾക്ക്‌ ഏറെ നന്മ ചെയ്‌ത ഒരാളാണ്‌ ബോവസ്‌. അതിസമ്പന്നനായ ആ മനുഷ്യന്റെ വയലിലാണ്‌ അവൾ കാലാപെറുക്കാൻ പോയത്‌. അല്‌പം പ്രായക്കൂടുതലുള്ള ബോവസ്‌ ഒരു അപ്പന്റെ കരുതലോടെയും സ്‌നേഹത്തോടെയും ആണ്‌ അവളോട്‌ ഇടപെട്ടത്‌. അമ്മായിയമ്മയായ നൊവൊമിയെ പരിചരിക്കാനും സത്യദൈവമായ യഹോവയുടെ ചിറകിൻകീഴിൽ അഭയം തേടി വരാനും മനസ്സ്‌ കാണിച്ചതിന്റെ പേരിൽ അവൻ രൂത്തിനെ പുകഴ്‌ത്തിയിരുന്നു. ആ വാക്കുകൾ വീണ്ടും മനസ്സിലേക്കു വന്നപ്പോൾ അവളുടെ ഉള്ളം കുളിർത്തു!രൂത്ത്‌ 2:11-14 വായിക്കുക.

4 എന്നാലും, മുന്നോട്ടുള്ള തന്റെ ജീവിതം എങ്ങനെയായിത്തീരും എന്നോർത്ത്‌ രൂത്തിന്റെ മനസ്സ്‌ ആകുലപ്പെട്ടിട്ടുണ്ടാകും. ദരിദ്രയായ ഒരു പരദേശിയാണ്‌ താൻ. ഭർത്താവില്ല, മക്കളില്ല. വരുംനാളുകളിൽ തനിക്കും അമ്മയ്‌ക്കും ഉപജീവനത്തിനുള്ള വക താൻ എങ്ങനെ കണ്ടെത്തും? കാലാപെറുക്കൽകൊണ്ടു മാത്രം കാര്യങ്ങൾ നടക്കുമോ? തനിക്ക്‌ പ്രായമാകുമ്പോൾ നോക്കാൻ ആരുണ്ട്‌? അവളുടെ മനസ്സിനെ അലട്ടിയ ഉത്‌കണ്‌ഠകൾ നമുക്കു മനസ്സിലാകും. സാമ്പത്തികക്ലേശത്തിന്റെ ഈ കാലത്ത്‌ ജീവിക്കുന്ന നമ്മിൽ പലർക്കും അത്തരം ഉത്‌കണ്‌ഠകളുണ്ട്‌. പ്രതിസന്ധികളിൽ പതറാതെ മുന്നോട്ട്‌ പോകാൻ രൂത്തിന്റെ വിശ്വാസം അവളെ സഹായിച്ചത്‌ എങ്ങനെയാണെന്ന്‌ നമുക്ക്‌ നോക്കാം. അതിൽ നമുക്കു പഠിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്‌.

ഒരു കുടുംബം എന്നാലെന്ത്‌?

5, 6. (എ) ബോവസിന്റെ വയലിൽ കാലാപെറുക്കാൻ പോയ രൂത്തിന്റെ ആദ്യദിവസം എങ്ങനെയുണ്ടായിരുന്നു? (ബി) രൂത്ത്‌ തിരികെ വീട്ടിലെത്തിയപ്പോൾ നൊവൊമിയുടെ പ്രതികരണമെന്തായിരുന്നു?

5 ഉതിർത്തെടുത്ത ധാന്യമണികളെല്ലാം രൂത്ത്‌ കൂട്ടിവെച്ചു. അത്‌ ഏകദേശം 14 കിലോഗ്രാം ഉണ്ടായിരുന്നു! അവൾ അത്‌ കൈകൊണ്ട്‌ കൂനകൂട്ടി. ഇനി ഇത്‌ എങ്ങനെ കൊണ്ടുപോകും? ഒരുപക്ഷേ, ഒരു തുണിയിൽ അവൾ അത്‌ വാരിക്കെട്ടിയെടുത്തിരിക്കാം. തലച്ചുമടായി കൊണ്ടുപോകുന്നതാണ്‌ സൗകര്യമെന്ന്‌ അവൾ കരുതിക്കാണും. എന്തായാലും ഇരുട്ട്‌ വീഴുംമുമ്പേ വീട്ടിലെത്താൻ അവൾ തിടുക്കത്തിൽ അവിടെനിന്ന്‌ നടന്നു.—രൂത്ത്‌ 2:17.

6 തന്റെ പ്രിയപ്പെട്ട മരുമകൾ തിരികെ വീട്ടിലെത്തിയപ്പോൾ നൊവൊമിക്കു സന്തോഷമായി! അവൾ ഇറക്കിവെച്ച ധാന്യക്കെട്ട്‌ കണ്ട്‌ അമ്പരന്ന്‌ നിൽക്കുന്ന നൊവൊമിയെ നിങ്ങൾ മനസ്സിൽ കാണുന്നുണ്ടോ? മിച്ചം വന്ന കുറച്ച്‌ ഭക്ഷണസാധനങ്ങളും രൂത്ത്‌ അമ്മയ്‌ക്കുവേണ്ടി കൊണ്ടുവന്നിട്ടുണ്ട്‌. ജോലിക്കാർക്കുവേണ്ടി ബോവസ്‌ കൊടുത്ത ഭക്ഷണത്തിൽനിന്ന്‌ അവൾ മിച്ചംപിടിച്ചതാണ്‌. ലളിതമായ ആ ഭക്ഷണം അവർ ഒരുമിച്ച്‌ കഴിച്ചു. പിന്നെ നൊവൊമി അവളോടു വിശേഷങ്ങൾ തിരക്കാൻ തുടങ്ങി: “നീ ഇന്നു എവിടെയായിരുന്നു പെറുക്കിയതു? എവിടെയായിരുന്നു വേല ചെയ്‌തതു? നിന്നോടു ആദരവു കാണിച്ചവൻ അനുഗ്രഹിക്കപ്പെട്ടവൻ.” (രൂത്ത്‌ 2:19) കാര്യങ്ങളുടെ പോക്ക്‌ നൊവൊമി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മരുമകൾ വലിയൊരു കെട്ട്‌ ധാന്യവുമായി വന്നുകയറിയപ്പോഴേ നൊവൊമി ഊഹിച്ചു: ആരോ ഇവളെ ശ്രദ്ധിക്കുകയും ഇവളോട്‌ ദയ കാണിക്കുകയും ചെയ്‌തിട്ടുണ്ട്‌!

7, 8. (എ) ബോവസ്‌ കാണിച്ച കാരുണ്യം ആരിൽനിന്നു വരുന്നതായിട്ടാണ്‌ നൊവൊമി തിരിച്ചറിഞ്ഞത്‌, എന്തുകൊണ്ട്‌? (ബി) തന്റെ അമ്മായിയമ്മയോട്‌ രൂത്ത്‌ പിന്നെയും അചഞ്ചലസ്‌നേഹം കാണിച്ചത്‌ എങ്ങനെ?

7 പകൽ മുഴുവൻ പിരിഞ്ഞിരുന്ന അമ്മായിയമ്മയും മരുമകളും വാതോരാതെ വർത്തമാനങ്ങളിൽ മുഴുകി. അന്നത്തെ കാര്യങ്ങളെല്ലാം രൂത്ത്‌ ഒന്നൊന്നായി വിവരിച്ചു. ബോവസ്‌ അവളോട്‌ ദയ കാണിച്ചത്‌ എങ്ങനെയെന്ന്‌ അവൾ പറഞ്ഞ്‌ കേൾപ്പിച്ചു. അതു കേട്ട്‌ വികാരഭരിതയായ നൊവൊമി ഇങ്ങനെ പറഞ്ഞു: “ജീവനുള്ളവരോടും മരിച്ചവരോടും ദയവിടാതിരിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ.” (രൂത്ത്‌ 2:20) ബോവസിന്റെ ദയാവായ്‌പ്‌ യഹോവയിൽനിന്നുള്ളതായി അവൾ തിരിച്ചറിഞ്ഞു. കാരണം മറ്റുള്ളവരോട്‌ ഔദാര്യം കാണിക്കാൻ തന്റെ ജനത്തെ പ്രേരിപ്പിക്കുന്നത്‌ യഹോവയാണല്ലോ! തന്റെ ജനം കാണിക്കുന്ന കനിവിന്‌ അവർക്ക്‌ പ്രതിഫലം കൊടുക്കുമെന്ന്‌ ഉറപ്പു പറഞ്ഞിരിക്കുന്നതും അവൻതന്നെയാണല്ലോ! aസദൃശവാക്യങ്ങൾ 19:17 വായിക്കുക.

8 കാലാപെറുക്കാൻ ഇനി ബോവസിന്റെ വയലിൽത്തന്നെ പോയാൽ മതിയെന്നും അവന്റെ ദാസിമാരോടുകൂടെ നിന്നാൽ മതിയെന്നും നൊവൊമി രൂത്തിനെ ഉപദേശിച്ചു. കൊയ്‌ത്തുകാർ ആരും അവളെ ശല്യപ്പെടുത്താതിരിക്കാനായിരുന്നു അത്‌. രൂത്ത്‌ ആ ഉപദേശം അനുസരിച്ചു. അവൾ തന്റെ ‘അമ്മാവിയമ്മയോടുകൂടെത്തന്നെ പാർക്കയും ചെയ്‌തു.’ (രൂത്ത്‌ 2:22, 23) ഈ വാക്കുകളിൽനിന്ന്‌ രൂത്തിനെ ശ്രദ്ധേയയാക്കുന്ന അവളുടെ ആ വിശേഷപ്പെട്ട ഗുണം നമ്മൾ വീണ്ടും കാണുകയാണ്‌: അചഞ്ചലസ്‌നേഹം! രൂത്തിന്റെ ഈ മാതൃക നമ്മളെയും ചിന്തിപ്പിക്കേണ്ടതല്ലേ? കുടുംബാംഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പത്തിന്‌ നമ്മൾ വില കല്‌പിക്കുന്നുണ്ടോ? നമ്മുടെ പ്രിയപ്പെട്ടവരെ അകമഴിഞ്ഞ്‌ പിന്തുണച്ചുകൊണ്ട്‌ അവരോടൊപ്പം നിൽക്കുന്നുണ്ടോ? ആവശ്യമുള്ളപ്പോൾ സഹായവുമായി ഓടിയെത്താറുണ്ടോ? ഈ വിധങ്ങളിൽ അചഞ്ചലസ്‌നേഹം കാണിക്കുന്നവരെ യഹോവ ഒരിക്കലും ശ്രദ്ധിക്കാതെ പോകുകയില്ല.

രൂത്തിന്റെയും നൊവൊമിയുടെയും ജീവിതം, നമുക്കുള്ള കുടുംബത്തെ അമൂല്യമായി കരുതണമെന്ന്‌ നമ്മെ പഠിപ്പിക്കുന്നു

9. കുടുംബം എന്താണ്‌ എന്നതിനെക്കുറിച്ച്‌ രൂത്തിന്റെയും നൊവൊമിയുടെയും കഥയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

9 ആ കുടുംബത്തിൽ ഇപ്പോൾ രൂത്തും നൊവൊമിയും മാത്രം! അതിനെ ഒരു കുടുംബമെന്ന്‌ വിളിക്കാനാകുമോ എന്ന്‌ ചിലർ ചോദിച്ചേക്കാം. ഒരു കുടുംബമെന്നാൽ ഭർത്താവ്‌, ഭാര്യ, മകൻ, മകൾ, മുത്തശ്ശീമുത്തശ്ശന്മാർ അങ്ങനെ എല്ലാവരും വേണമെന്നാണ്‌ അവരുടെ പക്ഷം. എങ്കിലേ, അത്‌ ഒരു ‘യഥാർഥകുടുംബമാകൂ’ എന്നാണ്‌ അക്കൂട്ടരുടെ ധാരണ. പക്ഷേ, രൂത്തിന്റെയും നൊവൊമിയുടെയും ജീവിതം നമ്മെ പഠിപ്പിക്കുന്നത്‌ മറ്റൊന്നാണ്‌: കുടുംബാംഗങ്ങളിൽ ഇപ്പോൾ അവശേഷിക്കുന്നത്‌ ആരെല്ലാമാണോ അവർ ചേർന്നുള്ളത്‌ ഒരു കുടുംബംതന്നെയാണ്‌! കുടുംബം അത്‌ എത്ര ചെറുതാണെങ്കിലും, രണ്ടുപേർ മാത്രമാണെങ്കിൽപ്പോലും, പരസ്‌പരം ഹൃദയം തുറന്നുകൊണ്ട്‌ സ്‌നേഹവാത്സല്യങ്ങൾ അലതല്ലുന്ന ഒരു ഇടമാക്കി മാറ്റാൻ യഹോവയുടെ ദാസന്മാർക്കാകും. നിങ്ങൾക്കുള്ള കുടുംബത്തെ നിങ്ങൾ വിലപ്പെട്ടതായി കാണുന്നുണ്ടോ? ഇനി, കുടുംബാംഗങ്ങളായി ആരുമില്ലാത്തവരുടെ കാര്യമോ? അവർക്കും ഒരു കുടുംബമുണ്ട്‌! ക്രിസ്‌തീയസഭയെ ഒരു കുടുംബമായി കാണാനാകുമെന്ന്‌ യേശുക്രിസ്‌തു തന്റെ അനുഗാമികളോട്‌ പറഞ്ഞിട്ടുണ്ട്‌.—മർക്കോ. 10:29, 30.

രൂത്തും നൊവൊമിയും പരസ്‌പരം പിന്തുണച്ചു, കരുത്ത്‌ പകർന്നു

അയാൾ “നമ്മുടെ വീണ്ടെടുപ്പുകാരിൽ” ഒരുവനാണ്‌. . .

10. ഏത്‌ വിധത്തിൽ രൂത്തിനെ സഹായിക്കാനാണ്‌ നൊവൊമി ആഗ്രഹിച്ചത്‌?

10 ഏപ്രിൽ മാസത്തിലെ യവക്കൊയ്‌ത്തുമുതൽ ജൂൺ മാസത്തിലെ ഗോതമ്പുകൊയ്‌ത്തുവരെ രൂത്ത്‌ ബോവസിന്റെ വയലിൽത്തന്നെ കാലാപെറുക്കാൻ പോയി. ആഴ്‌ചകൾ ഒന്നൊന്നായി കടന്നുപൊയ്‌ക്കൊണ്ടിരുന്നു. താൻ പ്രാണനെപ്പോലെ സ്‌നേഹിക്കുന്ന ഈ മരുമകൾക്കുവേണ്ടി തനിക്ക്‌ എന്തു ചെയ്യാനാകുമെന്ന്‌ നൊവൊമി ഇപ്പോൾ കൂടെക്കൂടെ ചിന്തിക്കാറുണ്ട്‌. അങ്ങ്‌ മോവാബിലായിരുന്നപ്പോൾ അവൾക്കുവേണ്ടി ഒരു ഭർത്താവിനെ കണ്ടെത്താൻ തനിക്കു കഴിയില്ലെന്ന്‌ നൊവൊമിക്ക്‌ നല്ല ഉറപ്പായിരുന്നു. അത്‌ അവളോടു പറഞ്ഞിട്ടുമുണ്ട്‌. (രൂത്ത്‌ 1:11-13) ഈയിടെയായി പക്ഷേ നൊവൊമിയുടെ ആ ചിന്ത അല്‌പാല്‌പം മാറിത്തുടങ്ങി. ഒരു ദിവസം അവൾ രൂത്തിന്റെ അടുത്ത്‌ ചെന്നിട്ട്‌ ചോദിച്ചു: “മകളേ, നിനക്കു നന്നായിരിക്കേണ്ടതിന്നു ഞാൻ നിനക്കു വേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?” (രൂത്ത്‌ 3:1) മക്കൾക്കുവേണ്ടി മാതാപിതാക്കൾതന്നെ ഇണയെ കണ്ടെത്തുന്ന രീതി അക്കാലത്ത്‌ അവിടെയുമുണ്ടായിരുന്നു. പ്രിയങ്കരിയായ ഈ മരുമകൾ നൊവൊമിക്ക്‌ ഒരു മകളായി എന്നേ മാറിക്കഴിഞ്ഞിരുന്നു! രൂത്തിന്‌ “ഒരു വിശ്രാമസ്ഥലം” കണ്ടെത്താൻ നൊവൊമി ആഗ്രഹിച്ചു. ഭർത്താവിന്റെ തണലും ഒരു വീടിന്റെ സ്വസ്ഥതയും സുരക്ഷിതത്വവും ആണ്‌ നൊവൊമി “വിശ്രാമസ്ഥലം” എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്‌. എന്നാൽ, നൊവൊമി അത്‌ എങ്ങനെ കണ്ടെത്തും?

11, 12. (എ) നൊവൊമി ബോവസിനെ ‘വീണ്ടെടുപ്പുകാരൻ’ എന്നു വിളിച്ചതിലൂടെ ന്യായപ്രമാണത്തിലെ ഏതു ക്രമീകരണത്തെക്കുറിച്ച്‌ സൂചിപ്പിക്കുകയായിരുന്നു? (ബി) നൊവൊമിയുടെ ഉപദേശത്തോടുള്ള രൂത്തിന്റെ പ്രതികരണം വിവരിക്കുക.

11 ബോവസിനെക്കുറിച്ച്‌ രൂത്ത്‌ നൊവൊമിയോട്‌ ആദ്യം പറഞ്ഞപ്പോൾത്തന്നെ അവൾ രൂത്തിനോട്‌ പറഞ്ഞു: “ആയാൾ നമുക്കു അടുത്ത ചാർച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരിൽ ഒരുത്തനും ആകുന്നു.” (രൂത്ത്‌ 2:20) എന്താണ്‌ ആ പറഞ്ഞതിന്റെ അർഥം? ദൈവം ഇസ്രായേല്യർക്കു കൊടുത്ത ന്യായപ്രമാണത്തിൽ ചില പ്രത്യേക കരുതലുകളുണ്ടായിരുന്നു. ദാരിദ്ര്യത്തിലാണ്ടുപോയ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട്‌ അനാഥരാകുന്നവർക്കും വേണ്ടിയുള്ള ദൈവത്തിന്റെ കരുണാർദ്രമായ കരുതലുകളായിരുന്നു അവ. അന്നത്തെ സാമൂഹികസ്ഥിതിയിൽ ഒരു സ്‌ത്രീ വിധവയാകുകയും മക്കളില്ലാതിരിക്കുകയും ചെയ്‌താൽ അവളുടെ അവസ്ഥ അതിദയനീയമായിരുന്നു. കാരണം, ഭർത്താവിന്റെ പേരും അവകാശവും വരുംതലമുറകളിലേക്ക്‌ കൈമാറാൻ അവൾക്ക്‌ ആരുമില്ലായിരുന്നു. സകല പ്രതീക്ഷകളും അവിടംകൊണ്ട്‌ അവസാനിക്കുമായിരുന്നു. എന്നാൽ ന്യായപ്രമാണമനുസരിച്ച്‌, മരിച്ചുപോയ ആളുടെ സഹോദരൻ ഈ വിധവയെ വിവാഹം കഴിച്ച്‌ അവളിൽ തന്റെ സഹോദരനുവേണ്ടി ഒരു അവകാശിയെ ജനിപ്പിക്കണമായിരുന്നു. മരിച്ചുപോയ ഭർത്താവിന്റെ പേരിനും കുടുംബസ്വത്തിനും ഈ കുട്ടി അവകാശിയായിത്തീരും. ഈ ക്രമീകരണത്തെക്കുറിച്ചാണ്‌ നൊവൊമി സൂചിപ്പിച്ചത്‌. bആവ. 25:5-7.

12 നൊവൊമി ഒരു പദ്ധതി തയ്യാറാക്കി. എന്നിട്ട്‌ അത്‌ രൂത്തിനോട്‌ വിവരിച്ചു. ഓരോന്നും വിവരിക്കുമ്പോൾ, വിടർന്ന കണ്ണുകളോടെ അമ്മായിയമ്മയുടെ മുഖത്തേക്കു നോക്കിനിൽക്കുന്ന രൂത്തിനെ നിങ്ങൾക്കു കാണാനാകുന്നുണ്ടോ? ഇസ്രായേലിന്റെ നിയമങ്ങൾ പലതും അവൾക്കു പുതിയതാണ്‌. അതിൽ പലതിനെക്കുറിച്ചും അവൾ കേട്ടിട്ടുപോലുമില്ല. എങ്കിലും, നൊവൊമിയോട്‌ അവൾക്ക്‌ അതിയായ ആദരവുണ്ടായിരുന്നതുകൊണ്ട്‌, നൊവൊമി പറഞ്ഞ ഓരോ വാക്കും അവൾ ശ്രദ്ധിച്ച്‌ കേട്ടു. നൊവൊമി അവൾക്ക്‌ ഉപദേശിച്ചുകൊടുത്ത കാര്യങ്ങൾ വിചിത്രമായി അവൾക്കു തോന്നിയിരിക്കാം, അവൾക്ക്‌ ജാള്യവും തോന്നിയിരിക്കാം. പോരാത്തതിന്‌, അപമാനിതയാകാനുള്ള സാധ്യതയും അതിനുണ്ടായിരുന്നു. എന്നിട്ടും രൂത്ത്‌ സമ്മതിച്ചു! വിനയത്തോടെ അവൾ പറഞ്ഞു: “നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം.”—രൂത്ത്‌ 3:5.

13. മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുന്ന കാര്യത്തിൽ രൂത്ത്‌ നമുക്ക്‌ എന്തു മാതൃകവെച്ചു? (ഇയ്യോബ്‌ 12:12-ഉം കാണുക.)

13 ചെറുപ്പക്കാർക്ക്‌ ചിലപ്പോഴൊക്കെ തങ്ങളെക്കാൾ പ്രായവും അനുഭവപരിചയവും ഉള്ളവരുടെ ഉപദേശം അനുസരിക്കാൻ ബുദ്ധിമുട്ട്‌ തോന്നാറുണ്ട്‌. ചെറുപ്പക്കാരുടെ വിഷമങ്ങളും പ്രശ്‌നങ്ങളും പ്രായമുള്ളവർക്ക്‌ അത്ര മനസ്സിലാകില്ല എന്നു ചിന്തിക്കുന്നതായിരിക്കാം കാരണം. എന്നാൽ രൂത്തിന്റെ വിനയവും നല്ല മാതൃകയും നമ്മോട്‌ എന്താണ്‌ പറയുന്നത്‌? നമ്മളെ സ്‌നേഹിക്കുകയും നമ്മുടെ നന്മ മാത്രം മനസ്സിൽ കാണുകയും ചെയ്യുന്ന മുതിർന്നവരുടെ ഉപദേശങ്ങൾ കേട്ടനുസരിച്ചാൽ അത്‌ നമ്മുടെ നന്മയിലേ കലാശിക്കൂ! (സങ്കീർത്തനം 71:17, 18 വായിക്കുക.) അതിരിക്കട്ടെ, എന്തായിരുന്നു നൊവൊമി ഉപദേശിച്ചുകൊടുത്ത പദ്ധതി? അത്‌ അനുസരിച്ച രൂത്തിന്‌ നന്മയുണ്ടായോ?

മെതിക്കളത്തിലേക്കു പോകുന്ന രൂത്ത്‌

14. അന്നത്തെ മെതിക്കളം എങ്ങനെ ആയിരുന്നു, എന്തായിരുന്നു അതിന്റെ ഉപയോഗം?

14 അന്നു വൈകുന്നേരം, രൂത്ത്‌ മെതിക്കളത്തിലേക്കു പോയി. മണ്ണിട്ട്‌ ഉറപ്പിച്ചെടുത്ത നിരപ്പായ ഒരു സ്ഥലമാണ്‌ മെതിക്കളം. കൊയ്‌തെടുത്ത ധാന്യം മെതിക്കാനും പതിരു നീക്കാനും പല കൃഷിക്കാരും അവിടെയാണ്‌ വരുന്നത്‌. കുന്നിൻചെരിവിനോടു ചേർന്നോ കുന്നിന്മുകളിലോ ആണ്‌ സാധാരണയായി മെതിക്കളം ഒരുക്കാറ്‌. ഉച്ചതിരിഞ്ഞും വൈകുന്നേരത്തും അവിടെ നല്ല കാറ്റ്‌ കിട്ടും. പതിരും വൈക്കോൽത്തുണ്ടുകളും നീക്കി ധാന്യം വേർതിരിച്ചെടുക്കാൻ ജോലിക്കാർ വലിയ കോരികകൾ ഉപയോഗിക്കുമായിരുന്നു. മെതിച്ചിട്ടിരിക്കുന്ന ധാന്യം കോരികയിലെടുത്ത്‌ കാറ്റിന്റെ ദിശ നോക്കി അവർ മുകളിലേക്ക്‌ എറിയും. പതിരും വൈക്കോൽപ്പൊടികളും കാറ്റത്ത്‌ പറന്നുപോകും. ധാന്യമണികൾ നിലത്ത്‌ വീഴുകയും ചെയ്യും.

15, 16. (എ) വൈകുന്നേരം ബോവസ്‌ ജോലി അവസാനിപ്പിച്ചശേഷമുള്ള മെതിക്കളത്തിലെ രംഗം വിവരിക്കുക. (ബി) രൂത്ത്‌ തന്റെ കാൽക്കൽ കിടക്കുന്നുണ്ടെന്ന്‌ ബോവസ്‌ തിരിച്ചറിഞ്ഞത്‌ എങ്ങനെ?

15 സന്ധ്യമയങ്ങിത്തുടങ്ങി. എല്ലാവരും ജോലി അവസാനിപ്പിക്കുകയാണ്‌. അതും നോക്കി കാത്തിരിക്കുകയാണ്‌ രൂത്ത്‌. തന്റെ ധാന്യം പതിരു നീക്കുന്നതു കാണാൻ ബോവസ്‌ മെതിക്കളത്തിൽ എത്തി. വലിയ കൂനയായി കൂട്ടിയിരിക്കുകയാണ്‌ ധാന്യം! ഭക്ഷണപാനീയങ്ങൾക്ക്‌ ശേഷം മനസ്സ്‌ നിറഞ്ഞ്‌ ധാന്യക്കൂമ്പാരത്തിന്റെ ഒരറ്റത്ത്‌ അവൻ ഉറങ്ങാൻ കിടന്നു. ധാന്യക്കൂമ്പാരത്തിന്‌ കാവൽ കിടക്കുന്നത്‌ അവിടുത്തെ ഒരു പതിവുരീതിയാണെന്ന്‌ തോന്നുന്നു. വിലപ്പെട്ട വിളവ്‌ കള്ളന്മാരും കവർച്ചക്കാരും കൊണ്ടുപോകാതെ സൂക്ഷിക്കാൻ കണ്ടെത്തിയ മാർഗമായിരിക്കാം ഇത്‌. ബോവസ്‌ ഉറങ്ങാൻ കിടക്കുന്നത്‌ രൂത്ത്‌ കണ്ടു. നൊവൊമി പറഞ്ഞുകൊടുത്ത പദ്ധതി നടപ്പാക്കാനുള്ള സമയമായി.

16 രൂത്ത്‌ ശബ്ദമുണ്ടാക്കാതെ ബോവസ്‌ കിടക്കുന്നതിന്‌ അടുത്തേക്ക്‌ നീങ്ങി. അവളുടെ ഹൃദയം ശക്തിയായി മിടിക്കുന്നുണ്ട്‌. ബോവസ്‌ ഗാഢനിദ്രയിലായെന്ന്‌ അവൾ ഉറപ്പുവരുത്തി. നൊവൊമി പറഞ്ഞതുപോലെതന്നെ അവൾ അവന്റെ കാൽക്കലേക്കു ചെന്നു. എന്നിട്ട്‌ കാലിലെ പുതപ്പ്‌ സാവധാനം മാറ്റി. പിന്നെ മെല്ലെ അവന്റെ പാദങ്ങൾക്ക്‌ അരികെ കിടന്നു. അവൾ ഉറങ്ങാതെ കിടക്കുകയാണ്‌. സമയം കടന്നുപൊയ്‌ക്കൊണ്ടിരുന്നു. ഓരോ നിമിഷവും യുഗങ്ങൾപോലെ അവൾക്കു തോന്നി! അങ്ങനെ ഏതാണ്ട്‌ പാതിരാത്രിയായപ്പോൾ തണുത്തുവിറച്ച്‌ ഉറക്കം തെളിഞ്ഞ ബോവസ്‌, പുതപ്പെടുത്ത്‌ കാൽ മൂടാനായിരിക്കണം മുന്നോട്ടാഞ്ഞു. പക്ഷേ, അവിടെ ആരോ കിടക്കുന്നതുപോലെ അവനു തോന്നി. അതാ ‘തന്റെ കാല്‌ക്കൽ ഒരു സ്‌ത്രീ കിടക്കുന്നു!’—രൂത്ത്‌ 3:8.

17. രൂത്തിന്റെ പ്രവൃത്തി അനുചിതമായിരുന്നെന്ന്‌ ആരോപിക്കുന്നവർ കണക്കിലെടുക്കാൻ മറന്നുപോകുന്ന രണ്ട്‌ ലളിതമായ വസ്‌തുതകൾ ഏവ?

17 ‘നീ ആരാണ്‌’ ബോവസ്‌ ചോദിച്ചു. രൂത്ത്‌ മറുപടി നൽകി: “ഞാൻ നിന്റെ ദാസിയായ രൂത്ത്‌, നിന്റെ പുതപ്പു അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ.” അതു പറയുമ്പോൾ അവളുടെ ശബ്ദം വിറച്ചിട്ടുണ്ടാവില്ലേ? (രൂത്ത്‌ 3:9) ചില ആധുനികവ്യാഖ്യാതാക്കൾ രൂത്തിന്റെ വാക്കുകളും പ്രവൃത്തികളും ലൈംഗികച്ചുവ കലർന്നതാണെന്ന്‌ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു. അവർ പക്ഷേ, ലളിതമായ രണ്ടു വസ്‌തുതകൾ മറക്കുന്നു. ഒന്നാമതായി, രൂത്ത്‌ അന്നത്തെ നാട്ടുനടപ്പും ആചാരവും അനുസരിച്ച്‌ പ്രവർത്തിക്കുകയായിരുന്നു. അവയിൽ പലതും ഇന്ന്‌ സാധാരണമല്ല, പലതും മുഴുവനായി മനസ്സിലായെന്നും വരില്ല. ഇന്നത്തെ അധഃപതിച്ച സദാചാരമൂല്യങ്ങളുടെ ചെളിപുരണ്ട കണ്ണടയിൽക്കൂടി രൂത്തിന്റെ പ്രവൃത്തികൾ നോക്കിക്കാണുന്നത്‌ തികച്ചും തെറ്റാണ്‌. രണ്ടാമതായി, ബോവസിന്റെ പ്രതികരണം. അവൻ രൂത്തിന്റെ പെരുമാറ്റത്തിൽ അശുദ്ധിയോ പോരായ്‌മയോ ഒന്നും കണ്ടില്ല. മറിച്ച്‌, അവളുടെ പ്രവൃത്തിയെ അവൻ അങ്ങേയറ്റം പുകഴ്‌ത്തുകയാണ്‌ ചെയ്‌തത്‌.

ബോവസിന്റെ അടുക്കൽ ചെന്ന രൂത്തിന്റെ മനസ്സ്‌ ശുദ്ധവും, ഉദ്ദേശ്യം നിസ്വാർഥവും ആയിരുന്നു

18. രൂത്തിനെ സമാധാനിപ്പിക്കാൻ ബോവസ്‌ എന്താണ്‌ പറഞ്ഞത്‌, അവൾ ദയ കാണിച്ച ഏത്‌ രണ്ടു സന്ദർഭങ്ങളാണ്‌ ബോവസ്‌ ഉദ്ദേശിച്ചത്‌?

18 ബോവസ്‌ അവളോടു പറഞ്ഞു: “മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാൽ ആദ്യത്തേതിൽ അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു.” (രൂത്ത്‌ 3:10) അവന്റെ സൗമ്യവും സാന്ത്വനിപ്പിക്കുന്നതും ആയ വാക്കുകൾ രൂത്തിനെ സമാധാനിപ്പിച്ചിട്ടുണ്ട്‌, തീർച്ച. “ആദ്യത്തേതിൽ” എന്ന്‌ ബോവസ്‌ പറഞ്ഞത്‌ രൂത്ത്‌ നൊവൊമിയോടു കാണിച്ച അചഞ്ചലസ്‌നേഹത്തെക്കുറിച്ചാണ്‌. നൊവൊമിയുടെ കൂടെ ഇസ്രായേലിലേക്കു പോരാനും നൊവൊമിയെ പരിചരിക്കാനും അവൾ മനസ്സു കാട്ടിയല്ലോ. ‘ഒടുവിലത്തേതിൽ’ എന്ന്‌ അവൻ പറഞ്ഞത്‌ അവൾ ഇപ്പോൾ ചെയ്‌ത പ്രവൃത്തിയെക്കുറിച്ചാണ്‌. രൂത്തിനെപ്പോലെ ചെറുപ്പക്കാരിയായ ഒരു സ്‌ത്രീക്ക്‌ ബോവസിനെക്കാൾ പ്രായം കുറഞ്ഞ ഒരു ഭർത്താവിനെ കിട്ടാൻ ബുദ്ധിമുട്ടില്ല, അവർ പണക്കാരോ പാവപ്പെട്ടവരോ ആരായിരുന്നാലും. ബോവസ്‌ അക്കാര്യം പ്രത്യേകം ശ്രദ്ധിച്ചു. എന്നാൽ ഈ പ്രവൃത്തിയിലൂടെ രൂത്ത്‌ നൊവൊമിയോടു മാത്രമല്ല, നൊവൊമിയുടെ മരിച്ചുപോയ ഭർത്താവിനോടും ദയ കാണിക്കുകയായിരുന്നു. ആ മനുഷ്യന്റെ പേര്‌ സ്വദേശത്ത്‌ നിലനിറുത്താൻ അവൾ ആഗ്രഹിച്ചു. ഈ യുവതിയുടെ നിസ്വാർഥമായ പ്രവൃത്തി ബോവസിന്റെ ഹൃദയത്തെ സ്‌പർശിച്ചത്‌ എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ നമുക്ക്‌ ഒട്ടും വിഷമമില്ല.

19, 20. (എ) ബോവസ്‌ അപ്പോൾത്തന്നെ വിവാഹത്തിന്‌ സമ്മതിക്കാതിരുന്നത്‌ എന്തുകൊണ്ട്‌? (ബി) ബോവസ്‌ രൂത്തിനോട്‌ ദയ കാണിച്ചത്‌ എങ്ങനെ, അവളുടെ സത്‌പേര്‌ കളങ്കപ്പെടാതെ ജാഗ്രതയോടെ ഇടപെട്ടത്‌ എങ്ങനെ?

19 ബോവസ്‌ തുടർന്നു: “ആകയാൽ മകളേ, ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്‌തുതരാം; നീ ഉത്തമ സ്‌ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്കു എല്ലാവർക്കും അറിയാം.” (രൂത്ത്‌ 3:11) വീണ്ടെടുപ്പുകാരനാകാനുള്ള രൂത്തിന്റെ അപേക്ഷ അവനെ ഏറെയൊന്നും അമ്പരപ്പിച്ചുകാണില്ല. രൂത്തിനെ വിവാഹം കഴിക്കാനുള്ള സാധ്യത അവനെ സന്തോഷിപ്പിച്ചുതാനും. എന്നാൽ, അവൻ നീതിമാനായ ഒരു മനുഷ്യനായിരുന്നതുകൊണ്ട്‌ സ്വന്തം ഇഷ്ടമനുസരിച്ച്‌ മാത്രം തീരുമാനമെടുക്കാൻ ആഗ്രഹിച്ചില്ല. അവൾക്ക്‌ മറ്റൊരു വീണ്ടെടുപ്പുകാരൻകൂടിയുണ്ടെന്നും നൊവൊമിയുടെ ഭർത്താവിന്റെ കുറെക്കൂടി അടുത്ത ബന്ധു അയാളാണെന്നും ബോവസ്‌ രൂത്തിനോടു പറഞ്ഞു. ആ മനുഷ്യനെ കണ്ട്‌ കാര്യം പറഞ്ഞ്‌ രൂത്തിനെ വിവാഹം കഴിക്കാൻ സമ്മതമാണോ എന്നു ചോദിക്കാൻ ബോവസ്‌ തീരുമാനിച്ചു.

രൂത്ത്‌ മറ്റുള്ളവരോട്‌ ദയയോടെയും ആദരവോടെയും ഇടപെട്ടു, അത്‌ അവൾക്ക്‌ സത്‌കീർത്തി നേടിക്കൊടുത്തു

20 നേരം വെളുക്കാറാകുന്നതുവരെ അവിടെത്തന്നെ കിടന്നുകൊള്ളാൻ രൂത്തിനോട്‌ ബോവസ്‌ പറഞ്ഞു. വെളിച്ചം വീഴുന്നതിന്‌ മുമ്പ്‌ ആരും കാണാതെ അവൾക്ക്‌ വീട്ടിലേക്കു മടങ്ങുകയും ചെയ്യാം. അവളുടെ പേരും തന്റെ പേരും കളങ്കപ്പെടാതിരിക്കാൻ അവൻ ആഗ്രഹിച്ചു. അല്ലാത്തപക്ഷം, അരുതാത്തത്‌ എന്തെങ്കിലും സംഭവിച്ചെന്ന്‌ ആരെങ്കിലുമൊക്കെ പറഞ്ഞുപരത്തിയാലോ! രൂത്ത്‌ വീണ്ടും അവന്റെ കാൽക്കൽ കിടന്നു. ഇത്തവണ അവൾക്ക്‌ തുടക്കത്തിലേതുപോലുള്ള പരിഭ്രമമില്ല. കാരണം തന്റെ അപേക്ഷ അവൻ ദയയോടെ കൈക്കൊണ്ടല്ലോ. അങ്ങനെ പുലരിവെളിച്ചം പരക്കുന്നതിനു മുമ്പേ, ഇരുട്ടുള്ളപ്പോൾത്തന്നെ, അവൾ എഴുന്നേറ്റു. ബോവസ്‌ അവളോട്‌ അവളുടെ മേലങ്കി വിരിച്ചുപിടിക്കാൻ പറഞ്ഞു. അവൻ അതിൽ യവം നിറച്ചുകൊടുത്തു. പിന്നെ അവൾ ബേത്ത്‌ലെഹെമിലെ തന്റെ വീട്ടിലേക്കു മടങ്ങി.രൂത്ത്‌ 3:13-15 വായിക്കുക.

21. രൂത്ത്‌ “ഉത്തമ സ്‌ത്രീ” എന്ന്‌ അറിയപ്പെടാനിടയായത്‌ എങ്ങനെ, അവളുടെ മാതൃക നമുക്ക്‌ അനുകരിക്കാൻ കഴിയുന്നത്‌ എങ്ങനെ?

21 ജനത്തിനിടയിൽ അവൾ ഒരു “ഉത്തമ സ്‌ത്രീ”യായിട്ടാണ്‌ അറിയപ്പെടുന്നതെന്ന്‌ ബോവസ്‌ അവളോടു പറഞ്ഞു. ബോവസ്‌ പറഞ്ഞതിനെക്കുറിച്ച്‌ പിന്നീട്‌ അവൾ ചിന്തിച്ചിട്ടുണ്ടാവില്ലേ? അപ്പോൾ അവളുടെ മനസ്സിൽ അഭിമാനം നിറഞ്ഞിട്ടുണ്ടാകും! യഹോവയെ അറിയാനും അവനെ സേവിക്കാനും അതിയായി ആഗ്രഹിച്ചതുകൊണ്ടാണ്‌ ഇപ്പോൾ അവൾക്ക്‌ ഈ സത്‌പേരും പ്രശംസയും കിട്ടിയിരിക്കുന്നത്‌. അതുമാത്രമല്ല, നൊവൊമിയോടും അവളുടെ ജനത്തോടും രൂത്ത്‌ വലിയ ദയ കാണിക്കുകയും അവരുടെ വികാരങ്ങളെ അങ്ങേയറ്റം മാനിക്കുകയും ചെയ്‌തു. രൂത്തിന്‌ കേട്ടറിവുപോലും ഇല്ലാതിരുന്ന ഇസ്രായേലിലെ ആചാരങ്ങളും പെരുമാറ്റരീതികളും മനസ്സോടെ സ്വീകരിച്ചുകൊണ്ടാണ്‌ അവൾ അങ്ങനെ ചെയ്‌തത്‌. രൂത്തിന്റെ വിശ്വാസം അനുകരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നമ്മൾ മറ്റുള്ളവരെയും അവരുടെ ആചാരരീതികളെയും മര്യാദകളെയും ഒക്കെ അങ്ങേയറ്റം മാനിക്കും. അങ്ങനെ ചെയ്‌താൽ നമ്മെപ്പറ്റി ആളുകൾ നല്ലതു പറയും, നമുക്ക്‌ സത്‌കീർത്തിയുണ്ടാകുകയും ചെയ്യും.

രൂത്തിന്‌ ഒരു വിശ്രാമസ്ഥലം

22, 23. (എ) ബോവസ്‌ രൂത്തിന്‌ നൽകിയ സമ്മാനത്തിന്റെ അർഥം എന്തായിരിക്കാം? (അടിക്കുറിപ്പും കാണുക.) (ബി) നൊവൊമി രൂത്തിനോട്‌ എന്തു ചെയ്യാൻ പറഞ്ഞു?

22 രൂത്ത്‌ തിരിച്ചെത്തിയപ്പോൾ, “നിന്റെ കാര്യം എന്തായി മകളേ” എന്ന്‌ നൊവൊമി ചോദിച്ചു. നൊവൊമിയുടെ ചോദ്യത്തിന്റെ അർഥം എന്തായിരുന്നു? രൂത്തിനെ വിവാഹം കഴിക്കാൻ വീണ്ടെടുപ്പുകാരൻ സമ്മതിച്ചോ ഇല്ലയോ എന്നായിരിക്കാം. രൂത്ത്‌ ഉടനെ, ബോവസും താനും തമ്മിൽ നടന്ന സംഭാഷണങ്ങൾ വള്ളിപുള്ളി വിടാതെ അമ്മയെ പറഞ്ഞ്‌ കേൾപ്പിച്ചു. നൊവൊമിക്ക്‌ കൊടുക്കാൻ പറഞ്ഞ്‌ ബോവസ്‌ ഉദാരമായി കൊടുത്തുവിട്ട യവവും അവൾ അമ്മയെ ഏൽപ്പിച്ചു. cരൂത്ത്‌ 3:16, 17.

23 രൂത്തിനോട്‌ അന്നു വയലിൽ കാലാപെറുക്കാൻ പോകാതെ വീട്ടിൽ സ്വസ്ഥമായിരിക്കാൻ വിവേകമതിയായ നൊവൊമി പറഞ്ഞു. അവൾ രൂത്തിന്‌ ഇങ്ങനെയൊരു ഉറപ്പും കൊടുത്തു: “ഈ കാര്യം എന്താകുമെന്നു അറിയുവോളം നീ അനങ്ങാതിരിക്ക; ഇന്നു ഈ കാര്യം തീർക്കുംവരെ ആയാൾ സ്വസ്ഥമായിരിക്കയില്ല.”—രൂത്ത്‌ 3:18.

24, 25. (എ) നീതിമാനും നിസ്വാർഥനും ആയ ഒരു മനുഷ്യനാണ്‌ താൻ എന്ന്‌ ബോവസ്‌ തെളിയിച്ചത്‌ എങ്ങനെ? (ബി) ഏതെല്ലാം വിധങ്ങളിലാണ്‌ രൂത്ത്‌ അനുഗ്രഹിക്കപ്പെട്ടത്‌?

24 ബോവസിനെക്കുറിച്ചുള്ള നൊവൊമിയുടെ കണക്കുകൂട്ടൽ തെറ്റിയില്ല! അവൻ പട്ടണവാതിൽക്കലേക്കു പോയി. അവിടെയാണ്‌ സാധാരണയായി പട്ടണത്തിലെ മൂപ്പന്മാർ സമ്മേളിക്കാറ്‌. വീണ്ടെടുപ്പവകാശമുള്ള മറ്റേ ബന്ധു അതുവഴി വരുന്നതുവരെ അവൻ അവിടെ കാത്തിരുന്നു. ആ മനുഷ്യൻ വന്നപ്പോൾ ബോവസ്‌ കാര്യം അവതരിപ്പിച്ചു. രൂത്തിനെ വിവാഹം കഴിക്കാനും അങ്ങനെ വീണ്ടെടുപ്പുകാരനാകാനും അയാൾക്ക്‌ അവസരമുണ്ടെന്ന്‌ അയാളോടു പറഞ്ഞു. ഇതിനെല്ലാം സാക്ഷികളും ഹാജരുണ്ടായിരുന്നു. പക്ഷേ, അയാൾ വിസമ്മതിച്ചു. കാരണം, അങ്ങനെ ചെയ്‌താൽ തന്റെ അവകാശം നഷ്ടപ്പെടുത്തേണ്ടിവരുമെന്ന്‌ അയാൾ പറഞ്ഞു. അപ്പോൾ പട്ടണവാതിൽക്കൽവെച്ച്‌ സാക്ഷികളുടെ മുമ്പാകെ ബോവസ്‌ തന്റെ തീരുമാനം വെളിപ്പെടുത്തി. താൻ വീണ്ടെടുപ്പുകാരനായിക്കൊള്ളാം എന്ന തീരുമാനം! നൊവൊമിയുടെ മരിച്ചുപോയ ഭർത്താവായ എലീമേലെക്കിന്റെ സ്ഥലം വാങ്ങിക്കൊള്ളാമെന്നും എലീമേലെക്കിന്റെ മകനായ മഹ്ലോന്റെ ഭാര്യയായിരുന്ന രൂത്തിനെ വിവാഹം കഴിച്ചുകൊള്ളാമെന്നും ബോവസ്‌ പറഞ്ഞു. “മരിച്ചവന്റെ പേർ അവന്റെ അവകാശത്തിന്മേൽ” നിലനിറുത്താൻ താൻ ആഗ്രഹിക്കുന്നെന്നും അതിനുവേണ്ടിയാണ്‌ ഇങ്ങനെ ചെയ്യുന്നതെന്നും ബോവസ്‌ അവരെ അറിയിച്ചു. (രൂത്ത്‌ 4:1-10) നീതിമാനും നിസ്വാർഥനും ആയ ഒരു മനുഷ്യനാണ്‌ ബോവസ്‌ എന്നതിന്‌ ഈ സംഭവം അടിവരയിടുന്നു.

25 ബോവസ്‌ രൂത്തിനെ വിവാഹം കഴിച്ചു. പിന്നെ നാം ഇങ്ങനെ വായിക്കുന്നു: “യഹോവ അവൾക്കു ഗർഭം നല്‌കി; അവൾ ഒരു മകനെ പ്രസവിച്ചു.” ബേത്ത്‌ലെഹെമിലെ സ്‌ത്രീകൾ നൊവൊമിയെ പുകഴ്‌ത്തി. ഏഴു പുത്രന്മാരെക്കാൾ ഉത്തമയായ മകളാണ്‌ രൂത്ത്‌ എന്നു പറഞ്ഞ്‌ അവർ അവളെയും പ്രശംസിച്ചു. രൂത്തിന്റെ ഈ മകന്റെ കൊച്ചുമകനാണ്‌ പിന്നീട്‌ ഇസ്രായേലിലെ മഹാരാജാവായിത്തീർന്ന ദാവീദ്‌. (രൂത്ത്‌ 4:11-22) ദാവീദിന്റെ കുടുംബത്തിലാണ്‌ പിന്നീട്‌ യേശുക്രിസ്‌തു ജനിക്കുന്നത്‌.—മത്താ. 1:1. d

മിശിഹായുടെ ഒരു പൂർവമാതാവാകാനുള്ള പദവി നൽകി യഹോവ രൂത്തിനെ അനുഗ്രഹിച്ചു

26. രൂത്തിന്റെയും നൊവൊമിയുടെയും ജീവിതകഥ നമ്മളെ പഠിപ്പിക്കുന്നത്‌ എന്താണ്‌?

26 രൂത്ത്‌ യഹോവയാൽ അനുഗൃഹീതയായി, ഒപ്പം നൊവൊമിയും. രൂത്തിന്റെ മകൻ നൊവൊമിക്ക്‌ സ്വന്തം മകനെപ്പോലെ ആയിരുന്നു. വിനീതരായ ഈ രണ്ടു സ്‌ത്രീരത്‌നങ്ങളുടെയും ജീവിതം നമ്മെ പഠിപ്പിക്കുന്ന ചില പാഠങ്ങളുണ്ട്‌: കുടുംബം പുലർത്താൻ പാടുപെടുന്ന ഏതൊരാളുടെയും കഠിനാധ്വാനം യഹോവ കാണുന്നുണ്ട്‌. തന്റെ ജനത്തോടു ചേർന്ന്‌ വിശ്വസ്‌തമായി സേവിക്കുന്ന അവരെ ഒരിക്കലും അവൻ കാണാതെ പോകുകയില്ല. ബോവസിനെയും നൊവൊമിയെയും രൂത്തിനെയും പോലുള്ള വിശ്വസ്‌തർക്ക്‌ പ്രതിഫലം നൽകാൻ യഹോവ ഒരിക്കലും മറക്കുകയുമില്ല!

a നൊവൊമി പറഞ്ഞത്‌ ശരിയായിരുന്നു. ജീവിച്ചിരിക്കുന്നവരോട്‌ മാത്രമല്ല മരിച്ചവരോടും ദയ കാണിക്കുന്ന ദൈവമായിരുന്നു യഹോവ. നൊവൊമിക്ക്‌ ഭർത്താവിനെയും രണ്ടു പുത്രന്മാരെയും നഷ്ടപ്പെട്ടിരുന്നു. രൂത്തിനാകട്ടെ അവളുടെ ഭർത്താവിനെയും. ആ മൂന്നു പുരുഷന്മാരും ഈ സ്‌ത്രീകൾക്ക്‌ എല്ലാമെല്ലാമായിരുന്നു. നൊവൊമിയോടും രൂത്തിനോടും കാണിക്കുന്ന ഏതൊരു കാരുണ്യപ്രവൃത്തിയും ആ മൂന്നു പുരുഷന്മാരോടുമുള്ള കാരുണ്യമാകുമായിരുന്നു. കാരണം, അവർ ജീവിച്ചിരുന്നെങ്കിൽ ഈ സ്‌ത്രീകളെ ഒരു കുറവും വരാതെ പോറ്റിപ്പുലർത്തിയേനെ.

b അങ്ങനെയുള്ള ഒരു വിധവയെ വിവാഹം കഴിക്കാനുള്ള അവകാശം ആദ്യം വരുന്നത്‌ ഭർത്താവിന്റെ സഹോദരന്മാരിൽ ആർക്കെങ്കിലുമാണ്‌. അവരിൽ ആരും അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ആ അവകാശം കുടുംബത്തിലെ ഏറ്റവും അടുത്ത ബന്ധുവായ പുരുഷനുള്ളതാണ്‌, സ്വത്തവകാശത്തിന്റെ കാര്യത്തിലെന്നപോലെതന്നെ.—സംഖ്യാ. 27:5-11.

c ബോവസ്‌ “ആറിടങ്ങഴി” അല്ലെങ്കിൽ “ആറ്‌ അളവ്‌” (പി.ഒ.സി.) യവം കൊടുത്തതിന്‌ എന്തെങ്കിലും പ്രത്യേക അർഥമുണ്ടായിരുന്നോ? ആറ്‌ ദിവസത്തെ വേലയ്‌ക്കു ശേഷം ഒരു ശബത്ത്‌ അഥവാ വിശ്രമദിവസം ഉള്ളതുപോലെ, വിധവയായ രൂത്തിന്റെ കഷ്ടപ്പാട്‌ നിറഞ്ഞ നാളുകൾക്കു ശേഷം ഒരു ‘വിശ്രാമം’ (ഭർത്താവും ഭവനവും ഒക്കെയായുള്ള ഒരു സ്വസ്ഥജീവിതം) അടുത്തെന്നായിരിക്കാം അതു സൂചിപ്പിച്ചത്‌. ഇനി അതല്ലെങ്കിൽ, രൂത്തിന്‌ ചുമന്നുകൊണ്ടുപോകാൻ കഴിയുന്നത്ര ധാന്യം അളന്നു കൊടുത്തു എന്ന അർഥം മാത്രമേ അതിനുള്ളൂ എന്നും വരാം.

d യേശുവിന്റെ വംശാവലിയിൽ പേര്‌ പറയുന്ന അഞ്ചു സ്‌ത്രീകളിൽ ഒരാളാണ്‌ രൂത്ത്‌. ബോവസിന്റെ അമ്മയായ രാഹാബ്‌ ആണ്‌ മറ്റൊരാൾ. (മത്താ. 1:3, 5, 6, 16) രൂത്തിനെപ്പോലെ അവളും ഇസ്രായേല്യസ്‌ത്രീ അല്ലായിരുന്നു.