വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം നാല്‌

“നീ പോകുന്നേടത്തു ഞാനും പോരും”

“നീ പോകുന്നേടത്തു ഞാനും പോരും”

1, 2. (എ) രൂത്തിന്റെയും നൊവൊമിയുടെയും യാത്ര എങ്ങനെയായിരുന്നു, അവരുടെ ദുഃഖം എന്തായിരുന്നു? (ബി) രൂത്തിന്റെ യാത്ര നൊവൊമിയുടേതിൽനിന്ന്‌ വ്യത്യസ്‌തമായിരുന്നത്‌ എങ്ങനെ?

 ഇത്‌ മോവാബ്‌ ദേശം. ഇടതടവില്ലാതെ കാറ്റ്‌ വീശിയടിക്കുന്ന ഉയർന്ന സമഭൂമി. അതിനെ കീറിമുറിച്ച്‌ അകലേക്കു നീണ്ടുപോകുന്ന പാത. ആ വഴിയിലൂടെ ചേർന്നുചേർന്നു നടക്കുകയാണ്‌ രണ്ടു സ്‌ത്രീകൾ, രൂത്തും നൊവൊമിയും. ആ വിശാലതയിൽ ഇപ്പോൾ അവർ ഇരുവരും മാത്രം, പൊട്ടുപോലെ രണ്ടു ചെറുരൂപങ്ങൾ! ഉച്ചവെയിൽ ചാഞ്ഞുതുടങ്ങി, നിഴലിനു നീളം വെച്ചിരിക്കുന്നത്‌ രൂത്ത്‌ കണ്ടു. അവൾ തല അല്‌പം ചെരിച്ച്‌ അമ്മായിയമ്മയെ ഒന്നു നോക്കി. അമ്മ മടുത്തു കാണുമോ? യാത്രയവസാനിപ്പിച്ച്‌, രാത്രി തങ്ങാൻ ഒരു ഇടം കണ്ടെത്തേണ്ടേ? അവളുടെ നോട്ടത്തിന്റെ അർഥം അതായിരുന്നു. നൊവൊമിക്കുവേണ്ടി എന്തു ചെയ്യാനും അവൾക്കു മനസ്സായിരുന്നു. കാരണം, നൊവൊമിയെ അവൾ അത്രമേൽ സ്‌നേഹിച്ചിരുന്നു.

2 കനത്ത ദുഃഖഭാരവും പേറിയാണ്‌ ഈ സ്‌ത്രീകളുടെ യാത്ര. നൊവൊമി വിധവയായിട്ട്‌ വർഷങ്ങളായി. പക്ഷേ, ഇപ്പോൾ അവളുടെ ഉള്ള്‌ വിങ്ങുന്നത്‌ ഈയിടെയുണ്ടായ വേർപാടുകൾ ഓർത്തിട്ടാണ്‌, അവൾക്ക്‌ ആകെയുണ്ടായിരുന്ന രണ്ടുപുത്രന്മാരുടെയും അകാലവിയോഗം. കില്യോൻ എന്നും മഹ്ലോൻ എന്നും ആയിരുന്നു അവരുടെ പേര്‌. രൂത്തും അതീവദുഃഖിതയാണ്‌. കാരണം മഹ്ലോൻ അവളുടെ ഭർത്താവായിരുന്നു. ഇപ്പോൾ ഈ രണ്ടു സ്‌ത്രീകളുടെയും ലക്ഷ്യസ്ഥാനം ഒന്നുതന്നെയാണ്‌, ഇസ്രായേലിലെ ബേത്ത്‌ലെഹെം പട്ടണം. രണ്ടുപേരുടെയും മാനസികാവസ്ഥ പക്ഷേ രണ്ടാണ്‌. നൊവൊമി സ്വദേശത്തേക്കാണു പോകുന്നത്‌, രൂത്താകട്ടെ സ്വദേശം വിട്ട്‌ താൻ അറിയാത്ത ഒരു ദേശത്തേക്കും. സ്വജനത്തെ ഉപേക്ഷിച്ച്‌, ജീവിച്ച്‌ പരിചയിച്ച ചുറ്റുപാടുകളും ആചാരങ്ങളും ഉപേക്ഷിച്ച്‌, അവിടത്തെ ആരാധനാമൂർത്തികളെയും ഉപേക്ഷിച്ച്‌ ഒരു യാത്ര!രൂത്ത്‌ 1: 3-6 വായിക്കുക.

3. രൂത്തിന്റെ വിശ്വാസം അനുകരിക്കാൻ ഏത്‌ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുന്നത്‌ നമ്മെ സഹായിക്കും?

3 ഒരു യുവതി ഇത്തരമൊരു തീരുമാനമെടുക്കണമെങ്കിൽ എന്തായിരിക്കും അതിന്റെ പിന്നിലെ കാരണങ്ങൾ? ഒരു പുതിയ ജീവിതം തുടങ്ങണം, നൊവൊമിയെ പോറ്റണം, ഇതിനൊക്കെയുള്ള മനക്കരുത്തും ശേഷിയും രൂത്തിന്‌ എങ്ങനെ ലഭിക്കും? നമുക്ക്‌ ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം തേടാം. വിശ്വാസത്തിന്റെ കാര്യത്തിൽ നമുക്ക്‌ അനുകരിക്കാൻ പറ്റുന്ന മറ്റു പല കാര്യങ്ങളും ഈ മോവാബുകാരിയിൽനിന്ന്‌ അപ്പോൾ നമുക്ക്‌ ലഭിക്കും. (“ചെപ്പിലൊതുക്കിയ ഒരു കമനീയകലാസൃഷ്ടി!” എന്ന ചതുരവും കാണുക.) അതിനു മുമ്പ്‌, ഈ സ്‌ത്രീകൾ രണ്ടുപേരും ബേത്ത്‌ലെഹെമിലേക്കുള്ള സുദീർഘമായ പാതയിൽ എത്തിപ്പെട്ടത്‌ എങ്ങനെയെന്നു നോക്കാം.

ദുരന്തം തകർത്തെറിഞ്ഞ ഒരു കുടുംബം

4, 5. (എ) നൊവൊമിയുടെ കുടുംബം മോവാബിലേക്ക്‌ പോയത്‌ എന്തുകൊണ്ട്‌? (ബി) അവിടെ നൊവൊമിക്ക്‌ എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായി?

4 രൂത്ത്‌ വളർന്നത്‌ മോവാബിലാണ്‌. ചാവുകടലിന്‌ കിഴക്കുള്ള ഒരു കൊച്ചുരാജ്യമാണ്‌ ഇത്‌. ഉയർന്ന സമതലപ്രദേശമാണ്‌ കൂടുതലും. മരങ്ങൾ അപൂർവമായേ കാണാനുള്ളൂ. ഇടയ്‌ക്കിടെ താഴ്‌വരകളുമുണ്ട്‌. മോവാബിലെ നാട്ടിൻപുറങ്ങൾ പൊതുവേ, കൃഷിയിടങ്ങൾ നിറഞ്ഞ ഫലഭൂയിഷ്‌ഠമായ ഭൂപ്രദേശമാണെന്നു പറയാം. ഇസ്രായേലിനെ ക്ഷാമം ഞെരുക്കിയപ്പോൾപ്പോലും മോവാബിനെ അതു ബാധിച്ചില്ല. മഹ്ലോന്റെ കുടുംബവുമായി രൂത്ത്‌ പരിചയത്തിലാകാൻ കാരണവും ഇതാണ്‌.—രൂത്ത്‌ 1:1.

5 ആ കഥ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌: ഇസ്രായേലിൽ ക്ഷാമമുണ്ടായപ്പോൾ നൊവൊമിയുടെ ഭർത്താവായ എലീമേലെക്ക്‌ നൊവൊമിയെയും രണ്ടുപുത്രന്മാരെയും കൂട്ടി അവിടെനിന്ന്‌ മോവാബിലേക്കു പോകാൻ നിർബന്ധിതനായി. അവർ അവിടെ പരദേശികളായി പാർത്തു. ആ കുടുംബത്തിലെ ഓരോരുത്തർക്കും ഇത്‌ വിശ്വാസത്തിന്റെ ഒരു പരിശോധനയായിരുന്നിട്ടുണ്ടാകും. കാരണം, ഇസ്രായേല്യരെല്ലാം യഹോവ നിർദേശിക്കുന്ന ഒരു വിശുദ്ധസ്ഥലത്ത്‌ ആരാധനയ്‌ക്ക്‌ പതിവായി കൂടിവരേണ്ടതുണ്ടായിരുന്നു. (ആവ. 16:16, 17) തന്റെ വിശ്വാസം പരിരക്ഷിച്ചു കൊണ്ടുപോകാൻ നൊവൊമിക്ക്‌ കഴിഞ്ഞു. അങ്ങനെയിരിക്കെ, ഭർത്താവിന്റെ മരണം അവളെ കടുത്ത ദുഃഖത്തിലാഴ്‌ത്തി.—രൂത്ത്‌ 1:2, 3.

6, 7. (എ) മക്കൾ മോവാബ്യസ്‌ത്രീകളെ വിവാഹം കഴിച്ചപ്പോൾ നൊവൊമിയുടെ വികാരം എന്തായിരുന്നിരിക്കാം? (ബി) തന്റെ മരുമക്കളോടുള്ള നൊവൊമിയുടെ പെരുമാറ്റം പ്രശംസനീയമായിരുന്നത്‌ എന്തുകൊണ്ട്‌?

6 പിന്നീട്‌ മക്കൾ ഇരുവരും മോവാബുകാരികളെ വിവാഹം ചെയ്‌തു. അതും നൊവൊമിക്ക്‌ മനോവ്യസനത്തിന്‌ കാരണമായിട്ടുണ്ടാകാം. (രൂത്ത്‌ 1:4) അവൾക്ക്‌ തന്റെ ജനതയുടെ പൂർവപിതാവായ അബ്രാഹാമിന്റെ ചരിത്രം അറിയാമായിരുന്നു. അബ്രാഹാം തന്റെ മകൻ യിസ്‌ഹാക്കിന്‌ സ്വജനത്തിൽനിന്ന്‌, യഹോവയെ ആരാധിക്കുന്നവരിൽനിന്ന്‌, ഒരു വധുവിനെ കണ്ടെത്താൻ വളരെ ശ്രമം ചെയ്‌തു. (ഉല്‌പ. 24:3, 4) പിന്നീട്‌ മോശയിലൂടെ ന്യായപ്രമാണം നൽകിയപ്പോൾ, അന്യജാതിക്കാരുടെ പുത്രീപുത്രന്മാരെ ഇസ്രായേല്യർ വിവാഹം കഴിക്കരുതെന്ന്‌ യഹോവ കർശനമായി പറയുകയും ചെയ്‌തിരുന്നു. അവർ ദൈവജനത്തെ വശീകരിച്ച്‌ വിഗ്രഹാരാധനയിൽ വീഴിക്കുന്നത്‌ ഒഴിവാക്കാനായിരുന്നു അത്‌.—ആവ. 7:3, 4.

7 എന്നാൽ, മഹ്ലോനും കില്യോനും മോവാബ്യസ്‌ത്രീകളെ വിവാഹം കഴിച്ചു. ഇത്‌ നൊവൊമിയെ നിരാശപ്പെടുത്തിയിരിക്കാം. എങ്കിലും, തന്റെ മരുമക്കളായി വന്നുകയറിയ രൂത്തിനോടും ഒർപ്പായോടും സ്‌നേഹവാത്സല്യങ്ങളോടെ പെരുമാറാൻ ആ അമ്മ പ്രത്യേകം ശ്രദ്ധിച്ചു. ഇവർ രണ്ടുപേരും ഒരിക്കൽ തന്റെ ദൈവമായ യഹോവയെ ആരാധിക്കുന്നവരായിത്തീരുമെന്ന്‌ നൊവൊമി ആശിച്ചിട്ടുണ്ടാകാം. എന്തായിരുന്നാലും, രൂത്തിനും ഒർപ്പായ്‌ക്കും അമ്മയെ ജീവനായിരുന്നു. ആ ആത്മബന്ധം ദുരന്തം ആഞ്ഞടിച്ചപ്പോൾ പിടിച്ചുനിൽക്കാൻ അവരെ സഹായിച്ചു. കുട്ടികളുണ്ടാകുന്നതിനു മുമ്പേ രൂത്തിന്റെയും ഒർപ്പായുടെയും ഭർത്താക്കന്മാർ മരിച്ചു, അങ്ങനെ അവരും വിധവമാരായി.—രൂത്ത്‌ 1:5.

8. രൂത്തിനെ യഹോവയോട്‌ അടുപ്പിച്ചത്‌ എന്തായിരിക്കാം?

8 രൂത്തിന്റെ മതപശ്ചാത്തലം ഇതുപോലൊരു ദുരന്തം നേരിടാൻ അവളെ സജ്ജയാക്കിയിരുന്നോ? അങ്ങനെ കരുതാനാവില്ല. മോവാബ്യർ അനേകം ദേവന്മാരെ ആരാധിച്ചിരുന്നു. കെമോശ്‌ ആയിരുന്നു മുഖ്യദേവൻ. (സംഖ്യാ. 21:29) അക്കാലങ്ങളിൽ പൊതുവേ ഉണ്ടായിരുന്ന ഹീനവും പൈശാചികവും ആയ ആരാധനാരീതികൾ മോവാബ്‌ ദേശത്തും ഉണ്ടായിരുന്നിരിക്കണം, അതിൽ ശിശുബലിയും ഉൾപ്പെട്ടിരിക്കാം. ഇസ്രായേലിന്റെ ദൈവമായ യഹോവയെക്കുറിച്ച്‌ മഹ്ലോനും നൊവൊമിയും രൂത്തിന്‌ പല കാര്യങ്ങളും പറഞ്ഞുകൊടുത്തിട്ടുണ്ടാകും. അവൾ എന്തൊക്കെ മനസ്സിലാക്കിയോ അതെല്ലാം അവളുടെ ഉള്ളിൽ മായാത്ത മുദ്ര പതിപ്പിച്ചു. കരുണാമയനായ യഹോവയും തന്റെ ദേവന്മാരും തമ്മിലുള്ള വലിയ അന്തരം അവൾ തിരിച്ചറിഞ്ഞു. ഭയപ്പെടുത്തി ആരാധന പിടിച്ചുവാങ്ങുകയാണ്‌ വ്യാജദേവന്മാർ. എന്നാൽ സ്‌നേഹത്താൽ പ്രേരിതരായി അനുസരിക്കാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. (ആവർത്തനപുസ്‌തകം 6:5 വായിക്കുക.) ജീവിതം കീഴ്‌മേൽമറിച്ച ദുരന്തത്തെ തുടർന്ന്‌ രൂത്തിന്‌ നൊവൊമിയോടുള്ള അടുപ്പം കൂടിയിട്ടുണ്ടാകും. നൊവൊമി അവളോട്‌ അപ്പോൾ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ടാവില്ലേ? സർവശക്തനായ യഹോവയെക്കുറിച്ച്‌, അവൻ ചെയ്‌ത അതിശയകാര്യങ്ങളെക്കുറിച്ച്‌, തന്റെ ജനത്തോട്‌ അവൻ സ്‌നേഹത്തോടെയും കരുണയോടെയും ഇടപെട്ടതിനെക്കുറിച്ച്‌, അങ്ങനെയെല്ലാം. പ്രായവും ഒരുപാട്‌ അനുഭവങ്ങളും ഉള്ള അമ്മ അതെല്ലാം വിവരിച്ച്‌ പറയുമ്പോൾ അവൾ ശ്രദ്ധിച്ച്‌ കേട്ടിട്ടുണ്ടാകില്ലേ?

വേദനയുടെയും വേർപാടിന്റെയും സമയങ്ങളിൽ രൂത്ത്‌ നൊവൊമിയുടെ സാന്ത്വനം തേടി, അതാണ്‌ വേണ്ടിയിരുന്നതും

9-11. (എ) നൊവൊമിയും രൂത്തും ഒർപ്പായും ഏതു തീരുമാനമെടുത്തു? (ബി) ഇവർക്കു വന്നുഭവിച്ച ദുരന്തങ്ങളിൽനിന്ന്‌ നമുക്ക്‌ എന്തു പാഠം പഠിക്കാനുണ്ട്‌?

9 ഇതിനിടെ നൊവൊമി സ്വദേശത്തുനിന്നുള്ള വാർത്തകൾക്കായി കാതോർക്കുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം അവൾ ഒരു വാർത്ത കേട്ടു. ഇസ്രായേലിലെ ക്ഷാമം തീർന്നിരിക്കുന്നു! നാടുചുറ്റിവന്ന ഒരു വ്യാപാരിയിൽനിന്നായിരിക്കാം വിവരം കിട്ടിയത്‌. യഹോവ തന്റെ ജനത്തെ വീണ്ടും കടാക്ഷിച്ചിരിക്കുന്നു! ബേത്ത്‌ലെഹെം അതിന്റെ പേരുപോലെതന്നെ പിന്നെയും “അപ്പത്തിന്റെ ഭവനം” ആയിത്തീർന്നിരിക്കുന്നു. അങ്ങനെ നാട്ടിലേക്കു മടങ്ങാൻ നൊവൊമി തീരുമാനിച്ചു.—രൂത്ത്‌ 1:6.

10 രൂത്തും ഒർപ്പായും ഇനി എന്തു ചെയ്യും? (രൂത്ത്‌ 1:7) ജീവിതത്തിലെ അഗ്നിപരീക്ഷകൾ ഒരുമിച്ച്‌ അനുഭവിച്ചതോടെ അവർ ഇരുവരും അമ്മയോട്‌ കൂടുതൽ അടുത്തിരുന്നു, പ്രത്യേകിച്ച്‌ രൂത്ത്‌. അമ്മ തങ്ങളോടു കാണിച്ച ആർദ്രതയും യഹോവയിലുള്ള അമ്മയുടെ ഇളകാത്ത വിശ്വാസവും ആയിരിക്കാം കാരണം. ഭർത്താക്കന്മാർ മരിച്ച്‌ വൈധവ്യം ഏറ്റുവാങ്ങിയ ആ മൂന്നു സ്‌ത്രീകളും യെഹൂദദേശത്തേക്ക്‌ ഒരുമിച്ച്‌ യാത്രയായി.

11 നല്ലവർക്കും അല്ലാത്തവർക്കും ദുരന്തങ്ങൾ വന്നുഭവിക്കും എന്ന്‌ രൂത്തിന്റെ വിവരണം നമ്മെ പഠിപ്പിക്കുന്നു. (സഭാ. 9:2, 11) പ്രിയപ്പെട്ടവരുടെ വേർപാടുപോലുള്ള താങ്ങാനാവാത്ത നഷ്ടങ്ങൾ വരുമ്പോൾ മറ്റുള്ളവരിൽനിന്ന്‌ ആശ്വാസവും സാന്ത്വനവും തേടുന്നത്‌ എത്ര നല്ലതാണെന്നും ഈ ചരിത്രകഥ നമ്മോടു പറയുന്നു. വിശേഷിച്ച്‌ നൊവൊമിയെപ്പോലെ യഹോവയെ അഭയമാക്കിയിരിക്കുന്ന ആളുകളിൽനിന്ന്‌.—സദൃ. 17:17.

രൂത്തിന്റെ അചഞ്ചലസ്‌നേഹം

12, 13. തന്റെ കൂടെ പോരാതെ സ്വന്തം വീടുകളിലേക്ക്‌ തിരിച്ചുപോകാൻ രൂത്തിനോടും ഒർപ്പായോടും നൊവൊമി ആവശ്യപ്പെട്ടത്‌ എന്തുകൊണ്ട്‌, എന്തായിരുന്നു അവരുടെ പ്രതികരണം?

12 ആ മൂന്ന്‌ വിധവമാരും നടക്കുകയാണ്‌. മൈലുകൾ പിന്നിട്ടുകഴിഞ്ഞു. ഇപ്പോൾ മറ്റൊരു ചിന്ത നൊവൊമിയുടെ മനസ്സിനെ അലട്ടാൻ തുടങ്ങി. തന്റെ കൂടെ ഇറങ്ങിത്തിരിച്ചിരിക്കുന്ന മരുമക്കളെക്കുറിച്ചുള്ള ചിന്ത. തന്നോടും പുത്രന്മാരോടും അവർ കാണിച്ച സ്‌നേഹം എത്രയെന്ന്‌ അവൾക്കറിയാം. അവർ ചെറുപ്പമാണ്‌. ഇപ്പോൾത്തന്നെ അവർക്ക്‌ താങ്ങാവുന്നതിലേറെ ദുഃഖമുണ്ട്‌. ഇനി താനുംകൂടി അവർക്കൊരു ഭാരമായാലോ? സ്വന്തം നാടും വീടും വിട്ട്‌ അവർ തന്നോടൊപ്പം പോന്നാൽ, ബേത്ത്‌ലെഹെമിൽ എത്തിക്കഴിഞ്ഞ്‌ താൻ അവർക്കുവേണ്ടി എന്തു ചെയ്യും?

13 അങ്ങനെയോരോന്ന്‌ ചിന്തിച്ച്‌ നടന്ന നൊവൊമി ഒടുവിൽ അവരോടു പറഞ്ഞുതുടങ്ങി: “നിങ്ങൾ താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; മരിച്ചവരോടും എന്നോടും നിങ്ങൾ ചെയ്‌തതുപോലെ യഹോവ നിങ്ങളോടും ദയചെയ്യുമാറാകട്ടെ.” യഹോവ ഭർത്താക്കന്മാരെ നൽകി പുതിയൊരു ജീവിതം കൊടുത്ത്‌ അവരെ അനുഗ്രഹിക്കുമെന്ന്‌ നൊവൊമി പ്രത്യാശിച്ചു. അത്‌ അവരോടു പറയുകയും ചെയ്‌തു. എന്നിട്ട്‌ അവൾ “അവരെ ചുംബിച്ചു.” “അവർ ഉച്ചത്തിൽ കരഞ്ഞു” എന്ന്‌ വിവരണം പറയുന്നു. മനസ്സലിവുള്ള സ്‌നേഹമയിയായ ഈ ഭർത്തൃമാതാവിനോട്‌ രൂത്തിനും ഒർപ്പായ്‌ക്കും ആത്മബന്ധം തോന്നിയതിന്റെ കാരണം നിങ്ങൾക്കു മനസ്സിലാകുന്നില്ലേ? ആ മരുമക്കൾ രണ്ടുപേരും അമ്മയോട്‌ കെഞ്ചിപ്പറഞ്ഞു: “ഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കൽ പോരുന്നു.”—രൂത്ത്‌ 1:8-10.

14, 15. (എ) ഒർപ്പാ എവിടേക്കാണ്‌ മടങ്ങിപ്പോയത്‌, അതിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെട്ടിരുന്നു? (ബി) തിരിച്ച്‌ പോകാൻ നൊവൊമി രൂത്തിനെ നിർബന്ധിച്ചത്‌ എങ്ങനെ?

14 പക്ഷേ, നൊവൊമിയെ സമ്മതിപ്പിക്കുക എളുപ്പമായിരുന്നില്ല. ഇസ്രായേലിൽ ചെന്നുകഴിഞ്ഞാൽ അവർക്കുവേണ്ടി തനിക്ക്‌ ഒന്നും ചെയ്യാനാവില്ലെന്ന്‌ അവൾ അവരെ പറഞ്ഞ്‌ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. കാരണം, തനിക്കുവേണ്ടി കരുതാൻ ഭർത്താവില്ല, അവരെ വിവാഹം കഴിപ്പിക്കാൻ തനിക്കു വേറെ ആൺമക്കളില്ല, ഭാവിപ്രതീക്ഷകളൊന്നും ഇല്ല. അവർക്കുവേണ്ടി ഒന്നും ചെയ്യാൻ തനിക്ക്‌ കഴിവില്ലല്ലോ എന്നോർത്ത്‌ മനസ്സ്‌ ഉരുകുകയാണെന്ന്‌ അവൾ അവരോടു തുറന്ന്‌ പറഞ്ഞു. അമ്മ പറഞ്ഞതിന്റെ പൊരുൾ ഒർപ്പായ്‌ക്കു മനസ്സിലായി. അവൾക്ക്‌ മോവാബിൽ ഒരു വീടുണ്ട്‌, അവളെ കാത്തിരിക്കുന്ന ഒരു അമ്മയുണ്ട്‌, മറ്റ്‌ കുടുംബാംഗങ്ങളുണ്ട്‌. അതുകൊണ്ട്‌ മോവാബിൽത്തന്നെ നിൽക്കുന്നതാണ്‌ നല്ലതെന്ന്‌ ഒടുവിൽ അവൾ തീരുമാനിച്ചു. അങ്ങനെ, വിങ്ങുന്ന ഹൃദയത്തോടെ അവൾ നൊവൊമിയെ ചുംബിച്ച്‌ യാത്രപറഞ്ഞു.—രൂത്ത്‌ 1:11-14.

15 രൂത്തിന്റെ കാര്യമോ? തിരികെ പോകാൻ നൊവൊമി പറഞ്ഞത്‌ രണ്ടുപേരോടുമായിട്ടാണ്‌. എന്നാൽ വിവരണത്തിൽ നാം കാണുന്നത്‌ ഇങ്ങനെയാണ്‌: “രൂത്തോ അവളോടു പറ്റിനിന്നു.” നടത്തം തുടർന്ന നൊവൊമി, രൂത്ത്‌ വീണ്ടും തന്റെ പിന്നാലെ വരുന്നത്‌ കണ്ടിട്ടാകണം അവളെ തടഞ്ഞുകൊണ്ടു പറഞ്ഞു: “നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്റെയും അടുക്കൽ മടങ്ങിപ്പോയല്ലോ; നീയും നിന്റെ സഹോദരിയുടെ പിന്നാലെ പൊയ്‌ക്കൊൾക.” (രൂത്ത്‌ 1:15) നൊവൊമിയുടെ വാക്കുകൾ ഒരു സുപ്രധാനവസ്‌തുത വെളിപ്പെടുത്തുന്നുണ്ട്‌. ഒർപ്പാ മടങ്ങിപ്പോയത്‌ തന്റെ ജനത്തിന്റെ അടുക്കലേക്ക്‌ മാത്രമല്ല “തന്റെ ദേവന്റെ” അടുക്കലേക്കുകൂടിയാണ്‌. വ്യാജദേവനായ കെമോശിനെയും മറ്റു മൂർത്തികളെയും പൂജിച്ച്‌ കഴിഞ്ഞുകൂടിയാലും മതി എന്ന്‌ ഒർപ്പാ തീരുമാനിച്ചു. എന്നാൽ രൂത്ത്‌ എന്താണ്‌ ചെയ്‌തത്‌?

16-18. (എ) രൂത്ത്‌ അചഞ്ചലസ്‌നേഹം കാണിച്ചത്‌ എങ്ങനെ? (ബി) അചഞ്ചലസ്‌നേഹത്തെക്കുറിച്ച്‌ രൂത്തിൽനിന്ന്‌ നമുക്ക്‌ എന്തൊക്കെ പഠിക്കാനാകും? (ചിത്രവും കാണുക.)

16 ആ വിജനമായ പാതയോരത്ത്‌ നൊവൊമിയുടെ കണ്ണുകളിലേക്ക്‌ നോക്കിനിൽക്കുന്ന രൂത്തിന്റെ മുഖത്ത്‌ എന്തോ നിശ്ചയിച്ചുറച്ച ഭാവമായിരുന്നു. നൊവൊമിയോടും അവളുടെ ദൈവത്തോടും ഉള്ള സ്‌നേഹത്താൽ തുടിക്കുകയായിരുന്നു രൂത്തിന്റെ ഹൃദയം. ഉള്ളിൽ നുരഞ്ഞ്‌ പൊന്തുന്ന വികാരങ്ങൾ അവൾ നൊവൊമിയുടെ മുമ്പാകെ പകർന്നു: “നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം നിന്റെ ദൈവം എന്റെ ദൈവം. നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ.”—രൂത്ത്‌ 1:16, 17.

“നിന്റെ ജനം എന്റെ ജനം നിന്റെ ദൈവം എന്റെ ദൈവം”

17 രൂത്തിന്റെ ആ വാക്കുകൾ 30 നൂറ്റാണ്ടുകൾ കടന്ന്‌, അതേ തീവ്രതയോടെ ഇന്നും നമ്മുടെ കാതുകളിൽ മാറ്റൊലി കൊള്ളുന്നു! അചഞ്ചലസ്‌നേഹം ഹൃദയത്തിന്റെ ഭാഷയിൽ തികവോടെ വെളിപ്പെടുത്തുന്ന ഉജ്ജ്വലമായ വാക്കുകൾ! രൂത്തിന്‌ നൊവൊമിയോടുള്ള സ്‌നേഹം അത്ര ശക്തവും ഇളകാത്തതും ആയിരുന്നു. നൊവൊമി എവിടെപ്പോയാലും അവളോടൊപ്പം നിൽക്കാൻ പ്രേരിപ്പിക്കുന്ന ശക്തമായ സ്‌നേഹം! മരണത്തിനു മാത്രമേ അവരെ വേർപിരിക്കാൻ കഴിയുമായിരുന്നുള്ളൂ! നൊവൊമിയുടെ ജനം അവളുടെ ജനം ആയിത്തീരുമായിരുന്നു. അതിനുവേണ്ടി മോവാബിലെ സകലതും പിന്നിലുപേക്ഷിക്കാൻ രൂത്ത്‌ തയ്യാറായി, അവിടത്തെ ദേവന്മാരെപ്പോലും! എന്നിട്ട്‌, നൊവൊമിയുടെ ദൈവമായ യഹോവയെ തന്റെ ദൈവമായി അവൾ സ്വീകരിച്ചു, പൂർണഹൃദയത്തോടെ. എന്നാൽ ഒർപ്പായ്‌ക്ക്‌ അതിനു കഴിഞ്ഞില്ല. a

18 അങ്ങനെ അവർ യാത്ര തുടർന്നു. ബേത്ത്‌ലെഹെമിലേക്കുള്ള നീണ്ട വഴിയിൽ അവർ ഇരുവരും മാത്രമായി. യാത്രയ്‌ക്ക്‌ ഏകദേശം ഒരാഴ്‌ച വേണ്ടിവന്നിരിക്കാം. ഹൃദയം വിങ്ങുകയായിരുന്നിട്ടും യാത്രയിലുടനീളം രണ്ടുപേരും പരസ്‌പരം ആശ്വസിപ്പിച്ചും കരുത്ത്‌ പകർന്നും മുന്നോട്ടുപോയി.

19. രൂത്തിന്റെ സ്‌നേഹം, കുടുംബബന്ധങ്ങളിലും സൗഹൃദങ്ങളിലും സഭയിലും എങ്ങനെ അനുകരിക്കാമെന്നാണ്‌ നിങ്ങൾ കരുതുന്നത്‌?

19 ഈ ലോകത്തിൽ ദുഃഖങ്ങൾക്കു മാത്രം ഒരു ക്ഷാമവുമില്ല. “ദുഷ്‌കരമായ സമയങ്ങൾ” എന്നാണ്‌ നമ്മുടെ കാലത്തെ ബൈബിൾ വിളിക്കുന്നത്‌. എല്ലാത്തരം കഷ്ടനഷ്ടങ്ങളും ഹൃദയവേദനകളും നമ്മളും അനുഭവിക്കേണ്ടിവരുന്നു. (2 തിമൊ. 3:1) അതുകൊണ്ടുതന്നെ രൂത്തിന്റെ ആ സവിശേഷഗുണം എന്നത്തെക്കാളും നമുക്ക്‌ ഇന്ന്‌ ആവശ്യമാണ്‌. അചഞ്ചലസ്‌നേഹം! പറിച്ചെറിഞ്ഞാലും വിട്ടുമാറാൻ കൂട്ടാക്കാതെ അവസാനത്തോളം പറ്റിനിൽക്കുന്നതരം സ്‌നേഹം! ഇരുൾമൂടിയ ഈ ലോകത്തിൽ നന്മ ചെയ്യാനുള്ള പ്രേരകശക്തിയാണ്‌ ഈ ഗുണം. ദാമ്പത്യത്തിൽ അത്‌ ആവശ്യമാണ്‌, കുടുംബബന്ധങ്ങളിൽ അത്‌ ആവശ്യമാണ്‌, സൗഹൃദങ്ങളിലും സഭയിലും അത്‌ ആവശ്യമാണ്‌. (1 യോഹന്നാൻ 4:7, 8, 20 വായിക്കുക.) അത്തരം സ്‌നേഹം വളർത്തിയെടുക്കുമ്പോൾ നമ്മൾ രൂത്തിന്റെ തിളക്കമാർന്ന മാതൃക അനുകരിക്കുകയാണ്‌.

രൂത്തും നൊവൊമിയും ബേത്ത്‌ലെഹെമിൽ

20-22. (എ) മോവാബിലെ ജീവിതം നൊവൊമിയെ ബാധിച്ചത്‌ എങ്ങനെ? (ബി) തന്റെ ദുരിതങ്ങളുടെ കാരണം സംബന്ധിച്ച്‌ നൊവൊമിക്ക്‌ എന്തു തെറ്റിദ്ധാരണയാണ്‌ ഉണ്ടായിരുന്നത്‌? (യാക്കോബ്‌ 1:13-ഉം കാണുക.)

20 അചഞ്ചലസ്‌നേഹമെന്ന ഗുണം വാക്കുകളിലൂടെ വിവരിക്കുന്നതും പ്രവൃത്തിയിലൂടെ തെളിയിക്കുന്നതും രണ്ടും രണ്ടാണ്‌. രൂത്തിന്‌ തന്റെ അചഞ്ചലസ്‌നേഹം തെളിയിക്കാനുള്ള അവസരങ്ങൾ ലഭിച്ചു, അമ്മായിയമ്മയായ നൊവൊമിയോടും താൻ ദൈവമായി സ്വീകരിച്ച യഹോവയോടും.

21 അങ്ങനെ ആ അമ്മയും മകളും ഒടുവിൽ ബേത്ത്‌ലെഹെമിൽ എത്തിച്ചേർന്നു. അത്‌ യെരുശലേമിന്‌ ഏകദേശം 10 കിലോമീറ്റർ തെക്കുള്ള ഒരു ഗ്രാമമാണ്‌. ഒരിക്കൽ ആ കൊച്ചുപട്ടണത്തിലെ അറിയപ്പെടുന്ന ഒരു കുടുംബമായിരുന്നു നൊവൊമിയുടേത്‌ എന്നുവേണം കരുതാൻ. കാരണം നൊവൊമി തിരിച്ചുവന്നു എന്ന വാർത്ത അവിടെയാകെ പരന്നു. എല്ലാവർക്കും അത്‌ സംസാരവിഷയമായി. അവിടെയുള്ള സ്‌ത്രീജനങ്ങൾ വന്ന്‌ അവളെ കണ്ടിട്ട്‌ അതിശയത്തോടെ “ഇവൾ നൊവൊമിയോ” എന്നു ചോദിച്ചു. മോവാബിലെ പരദേശവാസം അവളെ വല്ലാതെ മാറ്റിയിട്ടുണ്ടാകണം. വർഷങ്ങളിലെ കഷ്ടപ്പാടുകളും ദുഃഖങ്ങളും ഹൃദയവേദനകളും എല്ലാം അവളുടെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു.—രൂത്ത്‌ 1:19.

22 ചുറ്റും കൂടിയ ബന്ധുക്കളായ സ്‌ത്രീകളോടും അയൽക്കാരോടും നൊവൊമി തന്റെ കഥ പറഞ്ഞു. നഷ്ടങ്ങളുടെ കഥകൾ, കുടിച്ച കണ്ണുനീരിന്റെ കഥകൾ! തനിക്ക്‌ ജീവിതം എത്ര കയ്‌പേറിയതായിരിക്കുന്നെന്ന്‌ അവൾ തുറന്ന്‌ പറഞ്ഞു. “പ്രസന്നത” എന്ന്‌ അർഥമുള്ള നൊവൊമി എന്ന തന്റെ പേരു മാറ്റി “കയ്‌പ്‌” എന്ന്‌ അർഥമുള്ള മാറാ എന്നാക്കണം എന്നുപോലും നൊവൊമിക്കു തോന്നിപ്പോയി. പാവം നൊവൊമി! വർഷങ്ങൾക്കു മുമ്പ്‌ ജീവിച്ചിരുന്ന ഇയ്യോബിനെപ്പോലെ അവളും കരുതിയത്‌ ഈ ദുരിതങ്ങളെല്ലാം തനിക്കു നൽകിയത്‌ യഹോവയാണെന്നാണ്‌.—രൂത്ത്‌ 1:20, 21; ഇയ്യോ. 2:10; 13:24-26.

23. രൂത്ത്‌ എന്തിനെക്കുറിച്ച്‌ ചിന്തിച്ചുതുടങ്ങി, ന്യായപ്രമാണത്തിൽ പാവങ്ങൾക്കുവേണ്ടി എന്തു കരുതലുണ്ടായിരുന്നു? (അടിക്കുറിപ്പും കാണുക.)

23 അങ്ങനെ അവർ രണ്ടുപേരും ബേത്ത്‌ലെഹെമിൽ ജീവിതം തുടങ്ങുകയായി! ഉപജീവനത്തിനുള്ളത്‌ കണ്ടെത്തേണ്ടേ, പ്രായമായ അമ്മയുടെ കാര്യം നോക്കേണ്ടേ, എന്തു ചെയ്യും? ആ വഴിക്കായി രൂത്തിന്റെ ചിന്ത. യഹോവ തന്റെ ജനമായ ഇസ്രായേലിന്‌ കൊടുത്ത ന്യായപ്രമാണത്തിൽ, പാവങ്ങൾക്കുവേണ്ടി ഒരു കരുതൽ ചെയ്‌തിട്ടുണ്ടെന്ന കാര്യം അവൾ മനസ്സിലാക്കി. ദരിദ്രർക്ക്‌ വിളവെടുപ്പുകാലത്ത്‌ കാലാപെറുക്കാനുള്ള അനുവാദമുണ്ടെന്ന കാര്യം. അവർക്ക്‌ വയലിൽ ചെന്ന്‌ കൊയ്‌ത്തുകാരുടെ പിന്നാലെ നടന്ന്‌ വീണുകിടക്കുന്ന കതിരുകൾ പെറുക്കാം. അരികിൽ കൊയ്യാതെ വിട്ടിരിക്കുന്ന കതിരുകളും ഈ ദരിദ്രർക്കുള്ളതായിരുന്നു. bലേവ്യ. 19:9, 10; ആവ. 24:19-21.

24, 25. ബോവസിന്റെ വയലിൽ എത്താനിടയായ രൂത്ത്‌ എന്തു ചെയ്‌തു, കാലാപെറുക്കൽ എങ്ങനെയായിരുന്നു?

24 അത്‌ യവക്കൊയ്‌ത്തിന്റെ സമയമായിരുന്നു. നമ്മുടെ ഇന്നത്തെ കലണ്ടർ പ്രകാരം ഏതാണ്ട്‌ ഏപ്രിൽ മാസം. രൂത്ത്‌ വയലിലേക്കു പോയി. കാലാപെറുക്കാൻ തന്നെ അനുവദിക്കുന്നത്‌ ആരായിരിക്കും എന്ന ചിന്തയോടെയാണ്‌ അവൾ പോയത്‌. അവൾ എത്തിയത്‌ ബോവസ്‌ എന്നു പേരുള്ള ഒരു മനുഷ്യന്റെ വയലിലാണ്‌. അയാൾ അതിസമ്പന്നനായ ഒരു ഭൂവുടമയായിരുന്നു. നൊവൊമിയുടെ ഭർത്താവായ എലീമേലെക്കിന്റെ ബന്ധുവുമായിരുന്നു. ന്യായപ്രമാണപ്രകാരം ഏതു വയലിലും കാലാപെറുക്കാനുള്ള അവകാശമുണ്ടായിരുന്നു അവൾക്ക്‌. എന്നാൽ നേരേ പോയി ജോലി തുടങ്ങാതെ കൊയ്‌ത്തുകാരുടെ മേൽനോട്ടക്കാരനായ ചെറുപ്പക്കാരനോട്‌ അവൾ അനുവാദം ചോദിച്ചു. അയാൾ അനുവാദം കൊടുത്തു. അങ്ങനെ രൂത്ത്‌ ഉടൻതന്നെ തന്റെ ജോലി തുടങ്ങി.—രൂത്ത്‌ 1:22–2:3, 7.

25 കൊയ്‌ത്തുകാരുടെ പിന്നാലെ നടന്ന്‌ കാലാപെറുക്കുന്ന രൂത്തിനെ നിങ്ങൾക്ക്‌ കാണാൻ കഴിയുന്നുണ്ടോ? കൊയ്‌ത്തുകാർ മൂർച്ചയുള്ള തിളങ്ങുന്ന അരിവാൾത്തലകൊണ്ട്‌ കൊയ്‌തെടുക്കുകയാണ്‌ യവക്കതിരുകൾ! അതിൽനിന്നും ഇടയ്‌ക്കിടെ താഴെ വീണുപോകുന്നതും അവർ വലിച്ചിടുന്നതും ആയ കതിരുകൾ കുനിഞ്ഞുകുനിഞ്ഞു പെറുക്കിയെടുക്കുകയാണ്‌ രൂത്ത്‌. ആ കതിരുകൾ അവൾ കറ്റകളായി കെട്ടുന്നു. പിന്നെ സൗകര്യപ്രദമായി മെതിച്ചെടുക്കാൻ പറ്റിയ ഒരു സ്ഥലത്തേക്ക്‌ കൊണ്ടുപോയി വെക്കുന്നു. എത്രനേരം പെറുക്കിയാലാണ്‌ ഒരു കറ്റയ്‌ക്കുള്ള കതിരു കിട്ടുക? വളരെ ക്ഷീണിപ്പിക്കുന്ന ജോലി. ഉച്ചയോട്‌ അടുക്കുന്തോറും വല്ലാതെ തളർത്തിക്കളയുന്ന ചൂട്‌. എന്നിട്ടും രൂത്ത്‌ ജോലി തുടർന്നു. നെറ്റിയിലെ വിയർപ്പൊന്നു തുടച്ചുകളയാനും “വീട്ടിൽ” പോയിരുന്ന്‌ അല്‌പം ആഹാരം കഴിക്കാനും മാത്രമേ അവൾ ജോലി നിറുത്തിയുള്ളൂ. ജോലിക്കാർക്കുവേണ്ടി കെട്ടിയുണ്ടാക്കിയ ഒരു വിശ്രമസ്ഥലമായിരിക്കാം ഈ ‘വീട്‌.’

തനിക്കും നൊവൊമിക്കും ഉപജീവനത്തിനായി ഏത്‌ എളിയ ജോലി ചെയ്യാനും രൂത്തിന്‌ മനസ്സായിരുന്നു, അവൾ കഠിനാധ്വാനം ചെയ്‌തു

26, 27. ബോവസ്‌ എങ്ങനെയുള്ള ആളായിരുന്നു, അവൻ രൂത്തിനോട്‌ ഇടപെട്ടത്‌ എങ്ങനെ?

26 തന്നെ ആരെങ്കിലും ശ്രദ്ധിക്കണമെന്ന്‌ അവൾ ആഗ്രഹിച്ചില്ല, പ്രതീക്ഷിച്ചുമില്ല. പക്ഷേ, പലരും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ബോവസും അവളെ കണ്ടു. അവൾ ആരാണെന്ന്‌ മേൽനോട്ടക്കാരനായ ചെറുപ്പക്കാരനോട്‌ ചോദിക്കുകയും ചെയ്‌തു. ശക്തമായ ദൈവവിശ്വാസമുള്ള ഒരു മനുഷ്യനായിരുന്നു ബോവസ്‌. വയലിലേക്കു വന്ന അവൻ “യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ” എന്നു പറഞ്ഞ്‌ തന്റെ ജോലിക്കാരെ അഭിവാദനം ചെയ്‌തു. ജോലിക്കാരിൽ ചിലർ ദിവസക്കൂലിക്കാരും അന്യജാതിക്കാരും ഒക്കെയായിരുന്നിരിക്കാം. അവരും അവനെ അങ്ങനെതന്നെ പറഞ്ഞ്‌ അഭിവാദനം ചെയ്‌തു. യഹോവയോടും ആത്മീയകാര്യങ്ങളോടും ആഴമായ സ്‌നേഹമുണ്ടായിരുന്നു ബോവസിന്‌. അല്‌പം പ്രായക്കൂടുതലുള്ള ഈ മനുഷ്യൻ ഒരു അപ്പനെപ്പോലെ രൂത്തിനോട്‌ ഇടപെട്ടു.—രൂത്ത്‌ 2:4-7.

27 അവൻ രൂത്തിനെ “മകളേ” എന്നാണ്‌ വിളിച്ചത്‌. കാലാപെറുക്കാൻ ഇനിയും തന്റെ വയലിൽത്തന്നെ വന്നാൽ മതിയെന്ന്‌ അവൻ അവളോട്‌ പറഞ്ഞു. ജോലിക്കാർ അവളെ ശല്യപ്പെടുത്താതിരിക്കാൻ തന്റെ ഭവനത്തിലെ ചെറുപ്പക്കാരികളുടെ കൂടെത്തന്നെ നിൽക്കാനും അവളോടു പറഞ്ഞു. ഉച്ചയ്‌ക്ക്‌ അവൾക്ക്‌ ആവശ്യത്തിന്‌ ഭക്ഷണം കിട്ടുന്നുണ്ടെന്നും അവൻ ഉറപ്പുവരുത്തി. (രൂത്ത്‌ 2:8, 9, 14 വായിക്കുക.) ഇതൊന്നും കൂടാതെ അവൻ അവളെ അഭിനന്ദിച്ചു, അവളോട്‌ നല്ല വാക്ക്‌ പറഞ്ഞു. എങ്ങനെയെന്നോ?

28, 29. (എ) രൂത്തിന്‌ എങ്ങനെയുള്ള കീർത്തിയുണ്ടായിരുന്നു? (ബി) രൂത്തിനെപ്പോലെ നിങ്ങൾക്ക്‌ യഹോവയെ അഭയമാക്കാൻ എങ്ങനെ കഴിയും?

28 ഒരു അന്യദേശക്കാരിയായിട്ടും, തന്നോട്‌ ഇത്രയും ദയയും കാരുണ്യവും കാണിക്കാൻ മാത്രം താൻ എന്താണ്‌ ചെയ്‌തിട്ടുള്ളതെന്ന്‌ അവൾ ബോവസിനോട്‌ ചോദിച്ചു. അമ്മായിയമ്മയായ നൊവൊമിയോടുള്ള അവളുടെ സ്‌നേഹവും നൊവൊമിക്കുവേണ്ടി അവൾ ചെയ്‌തിരിക്കുന്നതൊക്കെയും താൻ കേട്ടിരിക്കുന്നെന്ന്‌ അവൻ മറുപടി നൽകി. തന്റെ പ്രിയങ്കരിയായ മരുമകളെക്കുറിച്ച്‌ നൊവൊമി ബേത്ത്‌ലെഹെമിലെ സ്‌ത്രീകളോട്‌ പുകഴ്‌ത്തിപ്പറഞ്ഞിട്ടുണ്ടാകണം. ആ വാക്കുകൾ ബോവസിന്റെ ചെവിയിലുമെത്തി. രൂത്ത്‌ യഹോവയെ ആരാധിക്കാൻ തുടങ്ങിയിരിക്കുന്നെന്നും അവൻ മനസ്സിലാക്കി. അതുകൊണ്ട്‌ അവൻ അവളോട്‌ ഇങ്ങനെ പറഞ്ഞു: “നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്‌കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവൻ പൂർണ്ണപ്രതിഫലം തരുമാറാകട്ടെ.”—രൂത്ത്‌ 2:12.

29 ആ വാക്കുകൾ രൂത്തിനെ എത്രയേറെ ധൈര്യപ്പെടുത്തിയിട്ടുണ്ടാകും! ബോവസ്‌ പറഞ്ഞത്‌ സത്യമായിരുന്നു. അവൾ യഹോവയുടെ ചിറകിൻകീഴെ ആശ്രയിച്ചുതന്നെ വന്നവളാണ്‌, തള്ളപ്പക്ഷിയുടെ ചിറകിന്റെ തണലിൽ രക്ഷ തേടുന്ന പക്ഷിക്കുഞ്ഞിനെപ്പോലെ! മനസ്സിന്‌ കരുത്തും ഹൃദയത്തിന്‌ ആശ്വാസവും പകർന്ന വാക്കുകൾക്ക്‌ അവൾ ബോവസിനോട്‌ നന്ദി പറഞ്ഞു. പിന്നെ അവൾ തന്റെ ജോലി തുടർന്നു, സന്ധ്യമയങ്ങുന്നതുവരെ!—രൂത്ത്‌ 2:13, 17.

30, 31. തൊഴിൽശീലങ്ങൾ, നന്ദി, അചഞ്ചലസ്‌നേഹം എന്നീ കാര്യങ്ങളെക്കുറിച്ച്‌ രൂത്തിൽനിന്ന്‌ എന്തു പഠിക്കാം?

30 രൂത്തിന്റെ വിശ്വാസം പ്രവൃത്തിയിലൂടെ അവൾ തെളിയിച്ചു. രൂത്ത്‌ ചെയ്‌തത്‌ ഇന്ന്‌ നമുക്കെല്ലാം ഉത്തമമാതൃകയാണ്‌. വിശേഷിച്ച്‌ സാമ്പത്തികഞെരുക്കത്തിന്റെ നാളുകളിൽ ജീവിക്കുന്നവരായ നമ്മിൽ പലർക്കും. ഒരു വിധവയായ തനിക്കുവേണ്ടി വേണ്ടതെല്ലാം ചെയ്‌തുതരാൻ മറ്റുള്ളവർക്ക്‌ കടപ്പാടുണ്ടെന്ന്‌ അവൾ ചിന്തിച്ചില്ല. അതുകൊണ്ടുതന്നെ ലഭിച്ച എല്ലാ സഹായത്തിനും അവൾക്ക്‌ ഹൃദയംഗമമായ നന്ദിയുണ്ടായിരുന്നു. താൻ സ്‌നേഹിക്കുന്ന അമ്മയ്‌ക്കുവേണ്ടി പകലന്തിയോളം കഠിനാധ്വാനം ചെയ്യാൻ അവൾക്ക്‌ ഒരു നാണക്കേടും തോന്നിയില്ല, അതും വളരെ എളിയ ഒരു ജോലിയായിരുന്നിട്ടും! നല്ല സുഹൃത്തുക്കളുടെ കൂടെയായിരിക്കാനും സുരക്ഷിതമായി ജോലി ചെയ്യാനും ബോവസ്‌ നൽകിയ ഉപദേശങ്ങൾ അവൾ നന്ദിയോടെ സ്വീകരിച്ചു, അനുസരിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും തന്റെ അഭയം യഹോവയാണെന്ന കാര്യം അവൾ മനസ്സിൽ മായാതെ നിറുത്തി. കാരണം യഹോവയാണല്ലോ അവളുടെ രക്ഷിതാവും പിതാവും!

31 രൂത്തിന്റേതുപോലുള്ള അചഞ്ചലസ്‌നേഹം നിങ്ങൾ കാണിക്കുമോ? അവളുടെ താഴ്‌മയും അധ്വാനശീലവും നിങ്ങൾ പകർത്തുമോ? അവളെപ്പോലെ നന്ദി നിറഞ്ഞ ഒരു മനസ്സ്‌ നിങ്ങൾക്കുണ്ടോ? എങ്കിൽ, രൂത്തിനെ നമ്മൾ മാതൃകയാക്കുന്നതുപോലെ മറ്റുള്ളവർ നമ്മളെയും മാതൃകയാക്കും. അതിരിക്കട്ടെ, പിന്നീടങ്ങോട്ട്‌ എങ്ങനെയാണ്‌ യഹോവ രൂത്തിനെയും നൊവൊമിയെയും തുണച്ചത്‌? അടുത്ത അധ്യായം അതേക്കുറിച്ചാണ്‌.

a അന്യജാതിക്കാരായ ആളുകൾ പൊതുവേ പറയുന്നതുപോലെ, “ദൈവം” എന്നു മാത്രം പറയുന്നതിന്‌ പകരം രൂത്ത്‌ യഹോവ എന്ന ദൈവനാമവും ഉപയോഗിച്ചു. അത്‌ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്‌. ഇതു സംബന്ധിച്ച്‌ വ്യാഖ്യാതാവിന്റെ ബൈബിൾ (ഇംഗ്ലീഷ്‌) എന്ന കൃതി പറയുന്നു: “ഈ അന്യജാതിക്കാരി, സത്യദൈവത്തെ ആരാധിച്ചിരുന്ന ഒരാളാണെന്ന്‌ ഇതിലൂടെ എഴുത്തുകാരൻ ഊന്നിപ്പറയുകയാണ്‌.”

b ഇത്‌ സ്‌നേഹപുരസ്സരമായ ഒരു ക്രമീകരണമായിരുന്നു. തന്റെ സ്വദേശമായ മോവാബിൽ രൂത്ത്‌ ഇങ്ങനെ ഒന്ന്‌ കേട്ടിട്ടുപോലും ഉണ്ടാവില്ല. അക്കാലങ്ങളിൽ മധ്യപൂർവദേശത്ത്‌ വിധവമാരോടുള്ള പെരുമാറ്റം വളരെ മോശമായിരുന്നു. ഒരു ഗ്രന്ഥം ഇങ്ങനെ പറയുന്നു: “ഭർത്താവ്‌ മരിച്ചാൽ പിന്നെ ആ വിധവ തന്റെ പുത്രന്മാരെയാണ്‌ ആശ്രയിക്കേണ്ടിയിരുന്നത്‌. പുത്രന്മാർ ആരുമില്ലെങ്കിലോ? ഒന്നുകിൽ സ്വയം ദാസിയായി വിൽക്കണം, അല്ലെങ്കിൽ വേശ്യാവൃത്തി ചെയ്യണം, അതുമല്ലെങ്കിൽ മരിക്കണം. ഇതൊക്കെയാണ്‌ സാധാരണഗതിയിൽ അവളുടെ മുമ്പിലുണ്ടായിരുന്ന വഴികൾ.”