അധ്യായം പതിമൂന്ന്
അവൻ തന്റെ തെറ്റുകളിൽനിന്ന് പാഠം പഠിച്ചു
1, 2. (എ) തനിക്കും കപ്പൽക്കാർക്കും എന്ത് ആപത്താണ് യോനാ വരുത്തിവെച്ചത്? (ബി) യോനായുടെ കഥ നമുക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെ?
ചീറിയടിക്കുന്ന കാറ്റിന്റെ ചെവി തുളയ്ക്കുന്ന സീൽക്കാരം! കപ്പൽപ്പായകൾ വലിച്ചുകെട്ടിയിരിക്കുന്ന കയറുകൾക്കിടയിലൂടെ അത് അലറിപ്പായുകയാണ്! ഭീമാകാരമായ തിരമാലകൾ കപ്പലിന്റെ വശങ്ങളിൽ ആഞ്ഞടിക്കുന്നു! അതിന്റെ ഇടിമുഴക്കം പോലുള്ള ശബ്ദം! കോപിച്ച തിരമാലകളുടെ പ്രഹരമേറ്റ് ഞെരിയുന്ന കപ്പൽപ്പലകകൾ! പക്ഷേ, ഈ ശബ്ദമൊന്നുമല്ല യോനായ്ക്ക് അരോചകമാകുന്നത്. പിന്നെയോ, കപ്പൽക്കാരുടെ ആക്രോശങ്ങളും നിലവിളികളും ആണ്. ഈ ശബ്ദകോലാഹലങ്ങൾ ഒന്നു നിലച്ചിരുന്നെങ്കിൽ! യോനാ ആശിച്ചുപോയി. കപ്പിത്താനും നാവികരും കപ്പലിനെ നേരെ നിറുത്താൻ പാടുപെടുകയാണ്. ‘ഈ മനുഷ്യരെല്ലാം ഉടനെ മുങ്ങി മരിക്കുമല്ലോ, താൻ കാരണമാണല്ലോ ഇതെല്ലാം,’ യോനായുടെ ഉള്ളൊന്നു പിടഞ്ഞു!
2 ഇങ്ങനെയൊരു ആശയറ്റ സ്ഥിതിയിൽ യോനാ വന്നുപെട്ടത് എങ്ങനെയാണ്? യോനാ അവന്റെ ദൈവമായ യഹോവയോട് ഗുരുതരമായ ഒരു തെറ്റ് ചെയ്തു. എന്താണ് അവൻ ചെയ്ത തെറ്റ്? അത് പരിഹരിക്കാനാകാത്തതാണോ? നാം അത് കാണാൻ പോകുകയാണ്. നമുക്ക് അതിൽനിന്ന് പല പാഠങ്ങളും പഠിക്കാനുണ്ട്. വിശ്വസ്തരും ദൈവഭക്തരും ആയ ആളുകൾക്കുപോലും തെറ്റുകൾ സംഭവിക്കാമെന്നും, ആ തെറ്റുകൾ തിരുത്തി അവർക്ക് നേർവഴിക്കു വരാനാകുമെന്നും യോനായുടെ ജീവിതകഥയിൽനിന്ന് നമ്മൾ പഠിക്കും.
ഗലീലയിൽനിന്നുള്ള ഒരു പ്രവാചകൻ
3-5. (എ) യോനായെക്കുറിച്ച് ഓർക്കുമ്പോൾ ആളുകളുടെ മനസ്സിൽ ആദ്യം വരുന്ന ചിത്രമെന്താണ്? (ബി) യോനായുടെ പശ്ചാത്തലത്തെക്കുറിച്ച് നമുക്ക് എന്ത് അറിയാം? (അടിക്കുറിപ്പും കാണുക.) (സി) യോനായുടെ പ്രവാചകവേല അത്ര സുഖകരമല്ലാതിരുന്നത് എന്തുകൊണ്ട്?
3 യോനായെക്കുറിച്ചു ചിന്തിക്കുമ്പോൾ പൊതുവിൽ ആളുകളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് വീഴ്ചകൾ വരുത്തിയ ഒരാളുടെ ചിത്രമാണ്. അനുസരണക്കേടും നിർബന്ധബുദ്ധിയും ഒക്കെ കാണിച്ചിട്ടുള്ള ഒരു മനുഷ്യന്റെ ചിത്രം! പക്ഷേ, ഈ അളവുകോൽകൊണ്ട് മാത്രം നമ്മൾ അവനെ അളക്കരുത്! ആ മനുഷ്യന്റെ നന്മകളുംകൂടി നാമറിയണം! തന്റെ പ്രവാചകനായിരിക്കാൻ യഹോവ തിരഞ്ഞെടുത്തതാണ് യോനായെ! അവൻ നീതിമാനും വിശ്വസ്തനും ആയിരുന്നു. അല്ലാത്തപക്ഷം ഇത്രയും ഘനമേറിയ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കാൻ യഹോവ അവനെ തിരഞ്ഞെടുക്കുമായിരുന്നോ?
യോനായുടെ വീഴ്ചകളെ കവച്ചുവെക്കുന്നതായിരുന്നു അവന്റെ നന്മകൾ
4 യോനായുടെ പശ്ചാത്തലത്തെക്കുറിച്ച് ബൈബിൾ കുറച്ചു വിവരങ്ങളേ നൽകുന്നുള്ളൂ. (2 രാജാക്കന്മാർ 14:25 വായിക്കുക.) അവൻ ഗത്ത്-ഹേഫർക്കാരനായിരുന്നു. നസറെത്തിൽനിന്നും ഏകദേശം നാലു കിലോമീറ്റർ ദൂരമേ ഉള്ളൂ അവിടേക്ക്. 800-ഓളം വർഷങ്ങൾക്കു ശേഷം യേശു വളർന്നത് ഈ നസറെത്ത് പട്ടണത്തിൽ ആണ്. a പത്തുഗോത്ര ഇസ്രായേലിൽ യൊരോബെയാം രണ്ടാമൻ രാജാവ് ഭരണം നടത്തുന്ന കാലത്താണ് യോനാ പ്രവാചകവേല ചെയ്തിരുന്നത്. അപ്പോഴേക്കും, ഏലിയാവ് മരിച്ചിട്ട് കാലങ്ങൾ കഴിഞ്ഞിരുന്നു. അവന്റെ പിൻഗാമിയായിരുന്ന എലീശാ മരിക്കുന്നത് യൊരോബെയാമിന്റെ അപ്പന്റെ വാഴ്ചക്കാലത്താണ്. ബാലാരാധനയ്ക്ക് അറുതിവരുത്താൻ യഹോവ ഈ പ്രവാചകന്മാരിലൂടെ പലതും ചെയ്തെങ്കിലും, തന്നിഷ്ടക്കാരായ ഇസ്രായേൽ ജനത വീണ്ടും ആ വഴിക്കുതന്നെ പോയി! “യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു”കൊണ്ടിരിക്കുന്ന ഒരു രാജാവിന്റെ കീഴിലാണ് ദേശം ഇപ്പോൾ. (2 രാജാ. 14:24) യോനായുടെ പ്രവാചകവേല അത്ര സുഖകരമല്ലെന്നു വ്യക്തം. എന്നിട്ടും ആത്മാർഥതയോടെ അവൻ തന്റെ ചുമതലകൾ നിർവഹിച്ചുപോന്നു.
5 ഒരു ദിവസം യഹോവ അവനെ ഒരു ദൗത്യമേൽപ്പിച്ചു. അവന്റെ ജീവിതം ആകെ മാറ്റിമറിക്കുന്നതായിരുന്നു അതെത്തുടർന്നുണ്ടായ സംഭവങ്ങൾ. യഹോവ ഏൽപ്പിച്ച ദൗത്യം, എടുക്കാൻ പറ്റാത്ത ഒരു ഭാരമായാണ് അവനു തോന്നിയത്. അതിനുമാത്രം ദുഷ്കരമായ എന്ത് ദൗത്യമാണ് യഹോവ അവനു നൽകിയത്?
‘നീ പുറപ്പെട്ട് നീനെവേയിലേക്കു ചെല്ലുക’
6. യഹോവ യോനായ്ക്ക് ഏതു നിയമനം നൽകി, അത് പേടിപ്പെടുത്തുന്നതായി അവനു തോന്നിയത് എന്തുകൊണ്ടായിരിക്കാം?
6 യഹോവ യോനായോടു പറഞ്ഞു: “നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.” (യോനാ 1:2) ഈ നിയമനത്തെക്കുറിച്ച് കേട്ടപ്പോൾ യോനായ്ക്ക് പേടി തോന്നിയെങ്കിൽ അത് എന്തുകൊണ്ടെന്ന് അറിയാൻ വിഷമമില്ല. ഏതാണ്ട്, 800 കിലോമീറ്റർ കിഴക്കുമാറിയാണ് നിനെവേയുടെ സ്ഥാനം. കാൽനടയായി യാത്ര ചെയ്താൽ ഒരു മാസത്തോളമെടുക്കും അവിടെയെത്താൻ. യാത്രയുടെ ബുദ്ധിമുട്ടുകൾ എങ്ങനെയും സഹിക്കാമെന്നുവെക്കാം. നിനെവേയിലെത്തി യഹോവയിൽനിന്നുള്ള ഒരു ന്യായവിധിയാണ് അറിയിക്കേണ്ടത്. അതും ക്രൂരരും അക്രമത്തിന് കുപ്രസിദ്ധരും മൃഗീയരും ആയ അശ്ശൂർജനതയോട്. ഇവിടെ ദൈവത്തിന്റെ സ്വന്തം ജനത്തോട് പ്രസംഗിച്ചിട്ട് യാതൊരു ഫലവും കാണാത്ത സ്ഥിതിക്ക് ആ വിജാതീയരോടു പോയി പറഞ്ഞാൽ എന്തെങ്കിലും ഫലമുണ്ടാകുമോ? “രക്തപാതകങ്ങളുടെ പട്ടണ”മെന്ന് പിന്നീട് അറിയപ്പെട്ട നഗരമാണ് അത്. അവിടെ ഒറ്റയ്ക്കൊരു ദൈവദാസൻ എന്തു ചെയ്യാനാണ്?—നഹൂം 3:1, 7.
7, 8. (എ) യഹോവ നൽകിയ നിയമനത്തിൽനിന്ന് ഒളിച്ചോടാനുള്ള യോനായുടെ തീരുമാനം എത്ര ശക്തമായിരുന്നു? (ബി) യോനായെ ഒരു ഭീരുവെന്ന് കുറ്റപ്പെടുത്തരുതാത്തത് എന്തുകൊണ്ട്?
7 ഇങ്ങനെയൊക്കെ യോനായ്ക്ക് തോന്നിയിട്ടുണ്ടാകുമോ? നമുക്ക് അറിഞ്ഞുകൂടാ. നമുക്ക് അറിയാവുന്നത് ഇതാണ്: അവൻ അവിടെനിന്ന് ഓടിപ്പോകാൻ തീരുമാനിച്ചു! ആദ്യം അവൻ യോപ്പ എന്നു പേരുള്ള തുറമുഖനഗരത്തിലേക്കു ചെന്നു. അവിടെ തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കിടപ്പുണ്ടായിരുന്നു. തർശീശ് സ്പെയിനിലായിരുന്നെന്ന് ചില പണ്ഡിതന്മാർ പറയുന്നു. അങ്ങനെയാണെങ്കിൽ യോനാ ഇപ്പോൾ, നിനെവേയിൽനിന്ന് ഏതാണ്ട് 3,500 കിലോമീറ്റർ അകലേക്കാണ് പോകുന്നത്! കിഴക്കോട്ട് പോകാനാണ് യഹോവ പറഞ്ഞത്. പക്ഷേ, അവൻ പോകുന്നത് പടിഞ്ഞാറേക്കാണ്. എത്ര ദൂരം പോകാമോ അത്ര ദൂരം പടിഞ്ഞാറേക്ക്! മഹാസമുദ്രത്തിന്റെ (മധ്യധരണ്യാഴി) അങ്ങേക്കരവരെ എത്തുന്ന കടൽയാത്രയ്ക്ക് ഏകദേശം ഒരു വർഷമെടുക്കും! ഒരു വർഷം യാത്ര ചെയ്താലും വേണ്ടില്ല ഈ നിയമനം ഏറ്റെടുക്കാൻ വയ്യെന്ന് നിശ്ചയിച്ചുറച്ചപോലെയാണ് അവന്റെ പോക്ക്!—യോനാ 1:3 വായിക്കുക.
8 ഭയന്ന് ഒളിച്ചോടുന്ന ഭീരു! അങ്ങനെയാണോ യോനായെപ്പറ്റി നിങ്ങൾക്ക് തോന്നുന്നത്? അത്ര പെട്ടെന്ന് അങ്ങനെയങ്ങ് എഴുതിത്തള്ളാൻ വരട്ടെ. അവന്റെ മനോധൈര്യം നമ്മൾ കാണാൻ പോകുന്നതേ ഉള്ളൂ! നമ്മളെപ്പോലെതന്നെ, ഒട്ടേറെ പോരായ്മകളും കുറവുകളും ഉള്ള അപൂർണനായ ഒരു മനുഷ്യൻ! അതായിരുന്നു യോനാ! (സങ്കീ. 51:5) ഭയന്ന് മനസ്സമാധാനം നഷ്ടപ്പെട്ട സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടായിട്ടില്ലേ?
9. യഹോവയിൽനിന്നുള്ള നിയമനങ്ങളെക്കുറിച്ച് ഇടയ്ക്കൊക്കെ നമുക്ക് എങ്ങനെ തോന്നിയേക്കാം, ആ സമയങ്ങളിൽ നാം മറന്നുപോകരുതാത്ത സത്യം എന്താണ്?
9 ദൈവം ആവശ്യപ്പെടുന്ന ചില കാര്യങ്ങൾ ചെയ്യാൻ തീരെ ബുദ്ധിമുട്ടാണെന്നോ ഒട്ടും പറ്റില്ലെന്നോ ഒക്കെ തോന്നിപ്പോയേക്കാം. ദൈവരാജ്യസുവാർത്ത പ്രസംഗിക്കുകയെന്നത് ക്രിസ്ത്യാനികളായ നമ്മൾ ചെയ്യേണ്ട കാര്യമാണ്. പക്ഷേ, അതുപോലും ചിലപ്പോൾ നമ്മിൽ ഭീതിയുണർത്തിയേക്കാം. (മത്താ. 24:14) എന്നാൽ, “ദൈവത്തിനു സകലവും സാധ്യം” എന്ന് ദൈവപുത്രനായ യേശു പറഞ്ഞിട്ടുണ്ട്. അത് നമ്മൾ അപ്പോൾ ഓർത്തെന്നുവരില്ല. (മർക്കോ. 10:27) ആ സത്യം നമ്മുടെ കണ്മുന്നിൽനിന്ന് മറഞ്ഞുപോകുന്ന സന്ദർഭങ്ങളിൽ യോനായുടെ മാനസികാവസ്ഥയും ബുദ്ധിമുട്ടുകളും നമുക്ക് മനസ്സിലായേക്കും. അതിരിക്കട്ടെ, ഓടിപ്പോയ യോനായെ കാത്തിരുന്നത് എന്തൊക്കെയാണ്?
യഹോവ തന്റെ പ്രവാചകനെ നേർവഴിക്ക് കൊണ്ടുവരുന്നു
10, 11. (എ) ചരക്കുകപ്പൽ തുറമുഖം വിട്ടപ്പോൾ യോനായ്ക്ക് എന്ത് ആശ്വാസം തോന്നിയിരിക്കാം? (ബി) കപ്പലിനും കപ്പലിലുള്ളവർക്കും ഏത് അപകടം നേരിട്ടു?
10 നങ്കൂരമിട്ടിരുന്ന ആ കപ്പലിൽ യോനാ കയറിപ്പറ്റി. അതൊരു ഫൊയ്നീക്യൻ ചരക്കുകപ്പലാണെന്നു തോന്നുന്നു. പുറപ്പെടാനുള്ള സമയമായി. കപ്പിത്താനും നാവികരും തിരക്കിട്ട് ഒരുക്കത്തിലാണ്. ഒടുവിൽ, മെല്ലെ ആ കപ്പൽ തുറമുഖം വിട്ടു. കരയും തീരവും മെല്ലെമെല്ലെ പിന്നാക്കം മറഞ്ഞു. പിന്നെ കാഴ്ചയിൽനിന്ന് അപ്രത്യക്ഷമായി, ഇനി കടൽമാത്രം! ‘ഹൊ, രക്ഷപ്പെട്ടു, ഭയപ്പെട്ട കാര്യം അങ്ങനെ ഒഴിഞ്ഞുപോയല്ലോ,’ യോനാ വിചാരിച്ചിട്ടുണ്ടാകും! അങ്ങനെ ചിന്തിച്ചിരിക്കെ, അതാ, അന്തരീക്ഷത്തിൽ ഭയങ്കരമായ മാറ്റങ്ങൾ!
11 ഭീകരമായ കൊടുങ്കാറ്റ്! കടൽ ഇളകിമറിഞ്ഞു. കൂറ്റൻ തിരമാലകൾ നാലുപാടുനിന്നും അലറിയടുത്തു. ഒന്നു ചിന്തിച്ചുനോക്കൂ. അനന്തവിശാലമായ മഹാസമുദ്രം. അവിടെ ഒറ്റപ്പെട്ടുപോയ ഒരു കൊച്ചുകപ്പൽ! ചുറ്റും ഇരമ്പിയാർത്ത് ഗോപുരംകണക്കെ ഉയരുന്ന കൊലയാളിത്തിരമാലകൾ! അവ തീർത്ത കിടങ്ങിൽ കുടുങ്ങിപ്പോയ കളിപ്പാട്ടംപോലെ ഒരു കപ്പൽ! ഇക്കാലത്തെ കപ്പലുകൾപോലും കൂറ്റൻ തിരമാലകൾക്കുമുന്നിൽ ഒന്നുമല്ല. അപ്പോൾ പിന്നെ ആ കൊച്ചുതടിക്കപ്പലിന്റെ കാര്യം പറയാനുണ്ടോ! അതിന് എത്ര നേരം പിടിച്ചുനിൽക്കാനാകും? എന്താണ് സംഭവിക്കുന്നതെന്ന് യോനായ്ക്ക് മനസ്സിലായോ? “യഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാറ്റു അടിപ്പിച്ചു” എന്ന് യോനാ പിന്നീട് എഴുതുകയുണ്ടായി. എന്നാൽ, ആ സമയത്ത് അത് അവന് മനസ്സിലായോ എന്ന് നമുക്കറിയില്ല. അവൻ നോക്കുമ്പോൾ കപ്പലിലുള്ളവരെല്ലാം അവരവരുടെ ദേവന്മാരോട് നിലവിളിക്കുന്നതാണ് കാണുന്നത്. അവർക്ക് ഒരു സഹായവും കിട്ടാൻ പോകുന്നില്ലെന്ന് അവന് നന്നായി അറിയാം. (ലേവ്യ. 19:4) “കപ്പൽ തകർന്നുപോകുവാൻ” ഇനി അധികസമയമില്ലെന്ന് അവന് തോന്നി. (യോനാ 1:4) തന്റെ ദൈവത്തോട് താൻ ഇനി എങ്ങനെ പ്രാർഥിക്കും? ആ ദൈവത്തിന്റെ അടുക്കൽനിന്ന് താൻ ഓടിപ്പോന്നിരിക്കുകയല്ലേ?
12. (എ) ‘കാറ്റും തിരമാലകളും ആഞ്ഞടിക്കുമ്പോൾ യോനാ പോയിക്കിടന്ന് ഉറങ്ങിയല്ലോ’ എന്ന് നാം ചിന്തിക്കരുതാത്തത് എന്തുകൊണ്ട്? (അടിക്കുറിപ്പും കാണുക.) (ബി) കുഴപ്പത്തിന്റെ കാരണം യഹോവ വെളിപ്പെടുത്തിയത് എങ്ങനെ?
12 നിലവിളിക്കുന്ന ആ മനുഷ്യരെ സഹായിക്കാൻ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ എന്ന നിരാശയോടെ യോനാ കപ്പലിന്റെ അടിത്തട്ടിലേക്ക് പോയി. അവിടെ ഒരു സ്ഥലം കണ്ടെത്തി ഉറങ്ങാൻ കിടന്നു. വൈകാതെ, അവൻ ഗാഢനിദ്രയിലായി! b കപ്പിത്താൻ യോനായെ കണ്ടുപിടിച്ചു. അവനെ വിളിച്ചെഴുന്നേൽപ്പിച്ചിട്ട് “നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക” എന്ന് യോനായോടു പറഞ്ഞു. കപ്പലിലുള്ള സകല മനുഷ്യരും അവരവരുടെ ദേവന്മാരോട് വിളിച്ചപേക്ഷിക്കുകയായിരുന്നു. ഈ പ്രകൃതിക്ഷോഭം അസാധാരണമാണെന്ന് മനസ്സിലായ നാവികർ ചീട്ടിടാൻ തീരുമാനിച്ചു. തങ്ങളിൽ ആരുടെ നിമിത്തമാണ് ഈ പ്രതിഭാസമെന്ന് അറിയാനായിരുന്നു അത്. എല്ലാവരും ശ്വാസമടക്കി നിൽക്കുകയാണ്! ഒരുപക്ഷേ യോനായുടെ ഹൃദയമിടിപ്പ് കൂടിയിട്ടുണ്ടാകും. ഒടുവിൽ, കപ്പലിലുള്ള മറ്റെല്ലാവരെയും പിന്തള്ളി ചീട്ട് യോനായ്ക്ക് വീണു. അതോടെ സത്യം വെളിവായി. യഹോവയായിരുന്നു കൊടുങ്കാറ്റിനു പിന്നിൽ! ചീട്ട് യോനായ്ക്ക് വീഴാൻ ഇടയാക്കിയതും യഹോവയായിരുന്നു!—യോനാ 1:5-7 വായിക്കുക.
13. (എ) യോനാ കപ്പലിലുള്ളവരോട് കുറ്റസമ്മതം നടത്തിയത് എങ്ങനെ? (ബി) അവൻ അവരോട് ആവശ്യപ്പെട്ടത് എന്താണ്, എന്തുകൊണ്ട്?
13 യോനാ സംഭവമെല്ലാം കപ്പലിലുള്ളവരോട് തുറന്ന് പറഞ്ഞു: യഹോവ എന്നു പേരുള്ള സർവശക്തനായ ദൈവത്തിന്റെ ദാസനാണ് താൻ. ആ ദൈവത്തെ മുഷിപ്പിച്ച്, ഓടിപ്പോന്നിരിക്കുകയാണ് ഇപ്പോൾ. താനാണ് ഈ ഭീകരാവസ്ഥയ്ക്ക് കാരണം! യോനാ പറഞ്ഞതു കേട്ട് ആ പുരുഷന്മാർ നടുങ്ങിപ്പോയി. അവരുടെ കണ്ണുകളിലെ ഭീതി അവന് വായിച്ചെടുക്കാമായിരുന്നു. ‘ഞങ്ങളുടെ ജീവൻ രക്ഷിക്കാൻ, ഈ കപ്പൽ നശിക്കാതിരിക്കാൻ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത്’ എന്ന് അവർ അവനോട് ചോദിച്ചു. എന്തായിരുന്നു അവന്റെ മറുപടി? അവന്റെ മനസ്സിലൂടെ ചില ചിന്തകൾ പാഞ്ഞു. വന്യമായ ആ സമുദ്രത്തിലെ തണുത്തിരുണ്ട ജലത്തിൽ താൻ മുങ്ങിത്താഴുന്നതിനെക്കുറിച്ച് ഒരു വേള അവൻ ഓർത്തുകാണും! അപ്പോൾ അവന്റെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞുപോയിട്ടുണ്ടാവില്ലേ? അങ്ങനെയൊരു ഭീകരമായ മരണത്തിലേക്ക് ഈ മനുഷ്യരെ എങ്ങനെ തള്ളിവിടും, അതും അവന് അവരെ രക്ഷിക്കാൻ കഴിയുമെന്നിരിക്കെ. ഒടുവിൽ അവൻ തന്റെ ഉറച്ച തീരുമാനം അറിയിച്ചു: “എന്നെ എടുത്തു സമുദ്രത്തിൽ ഇട്ടുകളവിൻ; അപ്പോൾ സമുദ്രം അടങ്ങും; എന്റെ നിമിത്തം ഈ വലിയ കോൾ നിങ്ങൾക്കു തട്ടിയിരിക്കുന്നു എന്നു ഞാൻ അറിയുന്നു.”—യോനാ 1:12.
14, 15. (എ) യോനായുടെ വിശ്വാസം നമുക്ക് എങ്ങനെ അനുകരിക്കാം? (ബി) യോനാ പറഞ്ഞതു കേട്ടപ്പോൾ നാവികരുടെ പ്രതികരണം എന്തായിരുന്നു?
14 ഭീരുവായ ഒരു മനുഷ്യന് ഇങ്ങനെ പറയാനാകുമോ? നിങ്ങൾക്ക് എന്തു തോന്നുന്നു? ആ നിർണായകനിമിഷത്തിൽ, യോനായുടെ ധൈര്യവും സ്വയം ബലിയാകാനുള്ള മനസ്സൊരുക്കവും കണ്ടപ്പോൾ യഹോവയുടെ ഹൃദയം ആർദ്രമായിട്ടുണ്ടാകും! യോനായുടെ വിശ്വാസത്തിന്റെ തിളക്കമാണ് നമ്മൾ ഇവിടെ കാണുന്നത്. സ്വന്തം ക്ഷേമത്തെക്കാൾ സഹമനുഷ്യരുടെ ക്ഷേമത്തെ മുന്നിൽവെച്ചുകൊണ്ട് ഇന്ന് നമുക്ക് അവന്റെ വിശ്വാസം അനുകരിക്കാനാകും. (യോഹ. 13:34, 35) ആളുകളുടെ ആവശ്യങ്ങൾ പലതാണ്. ചിലർക്ക്, ജീവിതാവശ്യങ്ങൾ നിറവേറ്റാൻ ഭൗതികസഹായമായിരിക്കാം വേണ്ടത്. ദുഃഖത്തിലും വിഷാദത്തിലും ഉള്ളവർക്ക് നമ്മുടെ പിന്തുണയും ബലപ്പെടുത്തുന്ന വാക്കുകളും ആയിരിക്കാം ആവശ്യം. ഇനി ആത്മീയസഹായമായിരിക്കാം വേറെ ചിലർക്ക് വേണ്ടത്. ഇങ്ങനെയുള്ള ആരെയെങ്കിലും നമ്മൾ കാണുന്നപക്ഷം അവർക്കുവേണ്ടി സ്വയം വിട്ടുകൊടുക്കാൻ നാം മനസ്സു കാണിക്കുമോ? നമ്മൾ അങ്ങനെ ചെയ്താൽ യഹോവ സംപ്രീതനാകും!
15 കുറ്റം സ്വയമേറ്റ്, തങ്ങളെ രക്ഷിക്കാൻ തയ്യാറായ യോനായെ കണ്ട് നാവികരുടെ മനസ്സ് അലിഞ്ഞിട്ടുണ്ടാകും! അതുകൊണ്ട് അവൻ പറഞ്ഞതുപോലെ ചെയ്യാൻ ആദ്യം അവർ കൂട്ടാക്കിയില്ല. കൊടുങ്കാറ്റിലൂടെ കപ്പൽ മുന്നോട്ട് കൊണ്ടുപോകാൻ അവർ ആവുംവിധമെല്ലാം പയറ്റിനോക്കി. പക്ഷേ, ഒരു ഗുണവുമുണ്ടായില്ല. സമുദ്രം കോപിച്ച് ഒന്നുകൂടെ പ്രക്ഷുബ്ധമായി. ഇനി ഒന്നും ചെയ്യാനില്ല! തങ്ങളോട് കരുണ കാണിക്കേണമേ എന്ന് അവർ യോനായുടെ ദൈവമായ യഹോവയോട് വിളിച്ചപേക്ഷിച്ചു. എന്നിട്ട് യോനായെ എടുത്ത് ഇളകിമറിയുന്ന സമുദ്രത്തിലേക്ക് ഇട്ടു.—യോനാ 1:13-15.
യോനാ ആവശ്യപ്പെട്ടപ്രകാരം നാവികർ അവനെ എടുത്ത് കടലിലേക്ക് എറിഞ്ഞു
യോനായ്ക്ക് കരുണ ലഭിക്കുന്നു, ഒപ്പം വിടുതലും!
16, 17. കപ്പലിൽനിന്ന് എടുത്തെറിയപ്പെട്ട യോനായ്ക്ക് എന്തു സംഭവിച്ചെന്ന് വിവരിക്കുക. (ചിത്രങ്ങളും കൂടെ കാണുക.)
16 ഇളകിമറിയുന്ന തിരമാലകളിലേക്കാണ് അവൻ വീണത്. വെപ്രാളത്തോടെ കൈകാലുകളിട്ടടിച്ച് പൊങ്ങിക്കിടക്കാൻ ശ്രമിച്ചിട്ടുണ്ടാകും അവൻ. അതിനിടെ, ചുറ്റും പരന്ന നുരയ്ക്കും പതയ്ക്കും ഇടയിലൂടെ അവൻ ആ കാഴ്ച കണ്ടു: അവന്റെ കപ്പൽ അതാ അകന്നുപോകുന്നു! നിമിഷങ്ങൾക്കുള്ളിൽ കൂറ്റൻ തിരമാലകൾ അവനെ പൊതിഞ്ഞു. അവ അവനെ വെള്ളത്തിലേക്ക് ആഴ്ത്തി. അവൻ താണുതാണു പൊയ്ക്കൊണ്ടിരുന്നു. സകല പ്രതീക്ഷകളും അസ്തമിച്ചതായി അവന് തോന്നി.
17 അപ്പോൾ തനിക്ക് അനുഭവപ്പെട്ടത് എന്താണെന്ന് പിന്നീട് അവൻ എഴുതുകയുണ്ടായി. ആ അല്പനേരത്തിനുള്ളിൽ അവന്റെ മനസ്സിലൂടെ പലപല ചിന്തകൾ മിന്നായംപോലെ കടന്നുപോയി. താൻ കടലിന്റെ അടിത്തട്ടിലേക്ക്, പർവതങ്ങളുടെ അടിവാരങ്ങളിലേക്ക്, പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് അവന് മനസ്സിലായി. കടൽപ്പുല്ല് അവനെ പൊതിഞ്ഞു. തന്റെ അന്ത്യവിശ്രമം ഇവിടെ ഈ കടൽത്തട്ടിലായിരിക്കുമെന്ന് അവൻ ഉറപ്പിച്ചു.— യോനാ 2:2-6 വായിക്കുക.
18, 19. കടലിന്റെ ആഴങ്ങളിൽ യോനായ്ക്ക് എന്തു സംഭവിച്ചു, അവന്റെ അടുത്തു വന്ന കടൽജീവിയെ വിവരിക്കുക, ഈ സംഭവങ്ങൾക്കു പിന്നിൽ ആരായിരുന്നു? (അടിക്കുറിപ്പും കാണുക.)
18 പക്ഷേ, ഒരു നിമിഷം! അവിടെ എന്താണ് അനങ്ങുന്നത്. കറുത്തിരുണ്ട ഒരു ഭീമാകാരരൂപം! ഏതോ കടൽജീവിയാണെന്നു തോന്നുന്നു. പേടിപ്പെടുത്തുന്ന ആ നിഴൽരൂപം അടുത്തടുത്ത് വരികയാണ്. ഇതാ തൊട്ടടുത്തെത്തി! അവന്റെ നേരെ വന്ന ആ രൂപം ഗുഹപോലുള്ള വായ് തുറന്നു. യോനാ അതിന്റെ വായ്ക്കുള്ളിലായി! അടുത്ത നിമിഷം അത് അവനെ വിഴുങ്ങി!
“യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു”
19 എല്ലാം അവസാനിക്കാൻ പോകുകയാണ്, യോനാ വിചാരിച്ചുകാണും! പക്ഷേ, മെല്ലെമെല്ലെ അവൻ അത്ഭുതകരമായ ആ സത്യം തിരിച്ചറിഞ്ഞു. താൻ മരിച്ചിട്ടില്ല! തനിക്ക് ശ്വസിക്കാനാകുന്നുണ്ട്! അപ്പോൾ, താൻ ഈ സത്ത്വത്തിന്റെ ഭക്ഷണമായി ദഹിച്ചുകൊണ്ടിരിക്കുകയല്ല! ശരീരത്തിൽ ഒരു ഒടിവോ മുറിവോ ഇല്ല. ഒട്ടും ശ്വാസംമുട്ടുന്നുപോലുമില്ല! തന്റെ ശവക്കുഴിയാണെന്ന് ഒരു നിമിഷം വിചാരിച്ച സ്ഥലത്ത് താൻ ഇതാ ജീവനോടിരിക്കുന്നു! പതിയെപ്പതിയെ യോനായുടെ മനസ്സിൽ അത്ഭുതവും അമ്പരപ്പും എന്നുവേണ്ട, സകല വിസ്മയഭാവങ്ങളും നിറഞ്ഞു. യോനായ്ക്ക് എല്ലാം മനസ്സിലായി. “യോനയെ വിഴുങ്ങേണ്ടതിന്നു . . . ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കി”യത് അവന്റെ ദൈവമായ യഹോവ തന്നെയായിരുന്നു. c—യോനാ 1:17.
20. മഹാമത്സ്യത്തിന്റെ വയറ്റിൽവെച്ച് യോനാ അർപ്പിച്ച പ്രാർഥനയിൽനിന്ന് നമുക്ക് അവനെക്കുറിച്ച് എന്തു മനസ്സിലാക്കാം?
20 നിമിഷങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്നു. അതു പിന്നെ മണിക്കൂറുകളായി. മഹാസമുദ്രത്തിൽ, ആ മഹാമത്സ്യത്തിന്റെ ഉള്ളിലെ കൂരിരുട്ടിൽ കിടന്ന്, യോനാ പലതിനെക്കുറിച്ചും ചിന്തിച്ചു, യഹോവയോട് ഹൃദയം തുറന്ന് പ്രാർഥിച്ചു. ആ പ്രാർഥന മുഴുവൻ യോനായുടെ പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിൽ നമുക്ക് കാണാം. അവന്റെ പല നന്മകളും വെളിപ്പെടുത്തുന്നതാണ് ആ പ്രാർഥന. യോനായ്ക്ക് തിരുവെഴുത്തുകളെക്കുറിച്ച് വിശാലമായ അറിവുണ്ടായിരുന്നെന്ന് അത് വായിച്ചാൽ മനസ്സിലാകും. കാരണം, സങ്കീർത്തനങ്ങളിലെ പരാമർശങ്ങൾ അതിൽ കൂടെക്കൂടെ കാണാം. അതിമനോഹരമായ ഒരു ഗുണവും അതിൽ നിറഞ്ഞുനിൽപ്പുണ്ട്. നന്ദി എന്ന ഗുണം! യോനായുടെ പ്രാർഥനകൾ അവസാനിക്കുന്നത് ഈ വാക്കുകളോടെയാണ്: “ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ കഴിക്കും. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു.”—യോനാ 2:9.
21. രക്ഷയെക്കുറിച്ച് യോനാ മനസ്സിലാക്കിയ സത്യം എന്ത്, നാം എന്ത് ഓർത്തിരിക്കേണ്ടതുണ്ട്?
21 കടലിന്റെ അഗാധത്തിൽ, ആ മഹാമത്സ്യത്തിന്റെയുള്ളിൽ, ആയിരിക്കെ യോനായ്ക്ക് ഒരു കാര്യം മനസ്സിലായി: ആരെയും എവിടെയും ഏതുസമയത്തും രക്ഷിക്കാൻ യഹോവയ്ക്ക് കഴിയുമെന്നുള്ള ആ വലിയ സത്യം! മഹാസമുദ്രത്തിൽ മുങ്ങിത്താണുകൊണ്ടിരുന്ന തന്റെ ദാസന്റെ അവസ്ഥ യഹോവ കണ്ടു, അവിടെനിന്നുപോലും അവനെ രക്ഷിക്കുന്നത് യഹോവയ്ക്ക് ഒരു ബുദ്ധിമുട്ടേ അല്ലായിരുന്നു. (യോനാ 1:17) ഒരു മത്സ്യത്തിന്റെ വയറ്റിൽ ഒരു മനുഷ്യനെ, യാതൊരു ആപത്തുമില്ലാതെ മൂന്നു രാവും മൂന്നു പകലും ജീവനോടെ കാക്കാൻ യഹോവയ്ക്കല്ലാതെ മറ്റാർക്കാണ് കഴിയുക! ‘ശ്വാസം കൈവശമുള്ളവനായ ദൈവമാണ്’ യഹോവ എന്ന് എപ്പോഴും ഓർക്കുന്നത് നല്ലതാണ്. (ദാനീ. 5:23) നമ്മുടെ ഓരോ ശ്വാസത്തിനും നാം അവനോട് കടപ്പെട്ടിരിക്കുന്നു. നമുക്ക് അതിന് നന്ദിയുണ്ടോ? ഉണ്ടെങ്കിൽ യഹോവയെ അനുസരിക്കാൻ നമുക്ക് ബാധ്യതയില്ലേ?
22, 23. (എ) ദൈവത്തോടുള്ള യോനായുടെ നന്ദി ഉടനെ പരീക്ഷിക്കപ്പെട്ടത് എങ്ങനെ? (ബി) നമ്മുടെ പിഴവുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് യോനായിൽനിന്ന് എന്തു പഠിക്കാനുണ്ട്?
22 ആകട്ടെ, യഹോവയെ അനുസരിച്ചുകൊണ്ട് അവനോട് നന്ദി കാണിക്കാൻ യോനാ പഠിച്ചോ? ഉവ്വ്, അവൻ പഠിച്ചു. മൂന്നു പകലും മൂന്നു രാവും കഴിഞ്ഞശേഷം മത്സ്യം “യോനയെ കരെക്കു ഛർദ്ദിച്ചുകളഞ്ഞു.” (യോനാ 2:10) ഓർത്തുനോക്കൂ, എല്ലാം കഴിഞ്ഞ് യോനായ്ക്ക് തീരത്തേക്ക് നീന്തിക്കയറേണ്ടതായിപ്പോലും വന്നില്ല! പക്ഷേ, പോകേണ്ട ദിക്കും വഴിയും അവൻതന്നെ കണ്ടുപിടിക്കണമെന്നു മാത്രം. ഇത്രയെല്ലാം സഹായം ചെയ്ത ദൈവത്തോട് യോനായ്ക്കുള്ള നന്ദിയും കടപ്പാടും ഉടൻതന്നെ പരീക്ഷിക്കപ്പെടാൻ പോകുകയായിരുന്നു. യോനാ 3:1, 2 ഇങ്ങനെ പറയുന്നു: “യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം യോനെക്കു ഉണ്ടായതു എന്തെന്നാൽ: നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു ഞാൻ നിന്നോടു അരുളിച്ചെയ്യുന്ന പ്രസംഗം അതിനോടു പ്രസംഗിക്ക.” യോനാ ഇപ്പോൾ എന്തു ചെയ്യും?
23 യോനാ ഒട്ടും മടിച്ചുനിന്നില്ല. “അങ്ങനെ യോനാ പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം നീനെവേയിലേക്കു ചെന്നു” എന്നു നമ്മൾ കാണുന്നു. (യോനാ 3:3) അതെ, അവൻ അനുസരിച്ചു! തന്റെ തെറ്റുകളിൽനിന്ന് അവൻ പാഠം പഠിച്ചു! ഇക്കാര്യത്തിലും യോനായുടെ വിശ്വാസം നമ്മൾ അനുകരിക്കണം. നാമെല്ലാം പാപം ചെയ്യുന്നവരാണ്, പിഴവുകൾ വരുത്തുന്നവരാണ്. (റോമ. 3:23) എന്നാൽ ചോദ്യമിതാണ്: നമ്മൾ തെറ്റിൽത്തന്നെ തുടരുമോ? അതോ, തെറ്റുകളിൽനിന്ന് പാഠം പഠിച്ച്, അതു തിരുത്തി, പിന്നെയും അനുസരണയോടെ ദൈവത്തെ സേവിക്കുമോ?
24, 25. (എ) യോനായ്ക്ക് അവന്റെ ജീവിതകാലത്തുതന്നെ എന്തു പ്രതിഫലം ലഭിച്ചു? (ബി) ഭാവിയിൽ അവനെ ഏത് പ്രതിഫലങ്ങൾ കാത്തിരിക്കുന്നു?
24 തന്നോട് കാണിച്ച അനുസരണത്തിന് യഹോവ യോനായ്ക്ക് പ്രതിഫലം നൽകിയോ? തീർച്ചയായും! അന്ന് ആ കപ്പലിലുണ്ടായിരുന്ന നാവികരെല്ലാം രക്ഷപ്പെട്ടെന്ന് പിന്നീട് അവന് അറിവ് കിട്ടിയെന്നു തോന്നുന്നു. അത് അവനെ എത്ര സന്തോഷിപ്പിച്ചുകാണും! സന്മനസ്സോടെ സ്വയം വിട്ടുകൊടുത്ത യോനായെ ആ മനുഷ്യർ എടുത്ത് കടലിലിട്ടതും കാറ്റ് ശമിച്ചു. അതു കണ്ട അവർ, “യഹോവയെ അത്യന്തം ഭയപ്പെട്ടു.” അവരുടെ വ്യാജദേവന്മാർക്ക് യാഗം കഴിക്കാതെ യഹോവെക്കു യാഗം കഴിച്ചു.—യോനാ 1:15, 16.
25 അതിലും വലിയ പ്രതിഫലം പിന്നീട് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. താൻ ശവക്കുഴിയിൽ അഥവാ ഷീയോളിൽ ആയിരിക്കുന്നതിനെ ചിത്രീകരിക്കാൻ യേശു ഉപയോഗിച്ചത്, യോനാ ആ വലിയ മത്സ്യത്തിന്റെ വയറ്റിൽ കഴിഞ്ഞ സംഭവത്തെയാണ്. (മത്തായി 12:38-40 വായിക്കുക.) ഭൂമിയിലെ പറുദീസയിൽ യോനാ പുനരുത്ഥാനം പ്രാപിച്ചുവരുമ്പോൾ ഇക്കാര്യമറിഞ്ഞ് അവൻ എത്ര സന്തോഷിക്കും! (യോഹ. 5:28, 29) യഹോവ നിങ്ങളെയും അനുഗ്രഹിക്കാൻ ആഗ്രഹിക്കുന്നു. യോനായെപ്പോലെ നിങ്ങളും തെറ്റുകളിൽനിന്ന് പാഠം പഠിച്ച്, അനുസരിക്കാനും സ്വയം ത്യജിക്കാനും ഉള്ള മനസ്സൊരുക്കം കാണിക്കുമോ?
a പ്രവാചകനായ യോനാ ഒരു ഗലീലക്കാരനായിരുന്നെന്ന വസ്തുത ശ്രദ്ധേയമാണ്. കാരണം, ഒരിക്കൽ യേശുവിനെ വിമർശിച്ചുകൊണ്ട് പരീശന്മാർ, “ഗലീലയിൽനിന്ന് ഒരു പ്രവാചകനും എഴുന്നേൽപ്പിക്കപ്പെടുകയില്ലെന്ന്” പറയുകയുണ്ടായി. (യോഹ. 7:52) ഗലീല എന്ന എളിയ പട്ടണത്തിൽനിന്ന് ഒരിക്കലും ഒരു പ്രവാചകൻ എഴുന്നേറ്റിട്ടില്ല, ഇനി എഴുന്നേൽക്കുകയുമില്ല എന്ന് അടച്ച് പറയുകയായിരുന്നു പരീശന്മാരെന്ന് പല ഗവേഷകരും പരിഭാഷകരും അഭിപ്രായപ്പെടുന്നു. ആ പരീശന്മാർ, അങ്ങനെയാണ് ഉദ്ദേശിച്ചതെങ്കിൽ ചരിത്രവും പ്രവചനങ്ങളും അവർ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.—യെശ. 9:1, 2.
b യോനാ വെറുതെ ഉറങ്ങുകയല്ല, കൂർക്കം വലിച്ചുറങ്ങുകയായിരുന്നു എന്നാണ് സെപ്റ്റുവജിന്റ് പറയുന്നത്. യോനാ ഉറങ്ങിയത് നിസ്സംഗതയുടെ തെളിവായി കാണാനാകില്ല. ചിലപ്പോൾ കടുത്ത മനോവിഷമം നിമിത്തം ആളുകൾ ഉറങ്ങിപ്പോകാറുണ്ട്. ഉദാഹരണത്തിന് ഗെത്ത്ശെമന തോട്ടത്തിൽ യേശു കടുത്ത മനോവേദനയിലായിരിക്കെ, ഒപ്പമുണ്ടായിരുന്ന പത്രോസും യാക്കോബും യോഹന്നാനും “സങ്കടംകൊണ്ടു തളർന്നുറ”ങ്ങിയതായി കാണുന്നു.—ലൂക്കോ. 22:45.
c ‘മത്സ്യം’ എന്നതിന്റെ എബ്രായപദത്തെ ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തിയാൽ, ‘സമുദ്രസത്ത്വം’ അഥവാ ‘ഭീമൻമത്സ്യം’ എന്നൊക്കെയാണ് അർഥം വരുന്നത്. യോനായെ വിഴുങ്ങിയത് കൃത്യമായും ഏതുതരം സമുദ്രജീവിയാണെന്ന് അറിയാൻ വഴിയില്ലെങ്കിലും ഒരു മനുഷ്യനെ മുഴുവനായി വിഴുങ്ങാൻ കഴിയുന്ന സ്രാവുകൾ മധ്യധരണ്യാഴിയിൽ ഉള്ളതായി കണ്ടിട്ടുണ്ട്. മറ്റിടങ്ങളിൽ ഇവയെക്കാൾ വലിയ സ്രാവുകളുണ്ട്. ഉദാഹരണത്തിന്, തിമിംഗലസ്രാവുകൾ 45 അടിയോ അതിലധികമോ നീളംവെക്കാറുണ്ട്.