വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം ഇരുപത്‌

“ഞാൻ വിശ്വസിക്കുന്നു”

“ഞാൻ വിശ്വസിക്കുന്നു”

1. മാർത്തയുടെ ദുഃഖവും അതിന്റെ കാരണവും വിവരിക്കുക.

 മാർത്തയുടെ മനസ്സിൽനിന്ന്‌ ആ ദൃശ്യം മായുന്നില്ല, അവളുടെ സഹോദരന്റെ കല്ലറ! ഒരു വലിയ കരിങ്കൽപ്പാളികൊണ്ട്‌ ആ കല്ലറ അടച്ചിട്ടുണ്ട്‌. അവളുടെ കൂടെപ്പിറപ്പിന്റെ ചേതനയറ്റ ശരീരമാണ്‌ അതിനകത്ത്‌! വേർപാടിന്റെ വേദന ആ കരിങ്കൽപ്പാളിപോലെ അവളുടെ മനസ്സിൽ കനംതൂങ്ങിനിന്നു! തന്റെ പ്രിയസഹോദരൻ തന്നെ വിട്ട്‌ പോയെന്ന്‌ അവൾക്ക്‌ വിശ്വസിക്കാനാകുന്നില്ല. കരച്ചിലും വിലാപവും ആയി നാലു ദിവസം കടന്നുപോയിരിക്കുന്നു! ആശ്വാസവും അനുശോചനങ്ങളും ആയി ഉറ്റവരും ഉടയവരും വന്നുപോകുന്നുണ്ട്‌.

2, 3. (എ) യേശുവിനെ കണ്ടത്‌ മാർത്തയിൽ എന്തെല്ലാം വികാരങ്ങളുണർത്തിയിരിക്കാം? (ബി) മാർത്ത പറഞ്ഞ ശ്രദ്ധേയമായ പ്രസ്‌താവന അവളെക്കുറിച്ച്‌ എന്തു വെളിപ്പെടുത്തുന്നു?

2 ഇപ്പോൾ മാർത്തയുടെ മുന്നിൽ നിൽക്കുന്നത്‌ അവളുടെ സഹോദരനായ ലാസർ പ്രാണനോളം സ്‌നേഹിച്ച മനുഷ്യനാണ്‌, അവരുടെ പ്രിയപ്പെട്ട ഗുരുവായ യേശു! യേശുവിനെ കണ്ടതും മാർത്ത വിങ്ങിപ്പൊട്ടിക്കാണും. കാരണം, അവളുടെ സഹോദരനെ മരണത്തിന്‌ വിട്ടുകൊടുക്കാതെ രക്ഷിക്കാൻ കഴിയുമായിരുന്ന ഒരേ ഒരാളാണല്ലോ മുന്നിൽ നിൽക്കുന്നത്‌! ബെഥാന്യ എന്ന മലയോരപട്ടണത്തിനു പുറത്തുവെച്ചാണ്‌ ഈ കൂടിക്കാഴ്‌ച. യേശുവിനെ കണ്ട്‌, നിമിഷങ്ങൾക്കുള്ളിൽത്തന്നെ അവളുടെ ദുഃഖം ഒട്ടൊന്നു ശമിച്ചു. തന്റെ ഗുരുവിന്റെ കണ്ണുകളിൽ നിഴലിച്ച ആർദ്രതയും സഹാനുഭൂതിയും അവൾക്ക്‌ വായിച്ചെടുക്കാനായി. അത്‌ അവളുടെ ഉള്ളൊന്നു തണുപ്പിച്ചു. യേശു അവിടെവെച്ച്‌ അവളോട്‌ ചോദിച്ചറിഞ്ഞ ചില കാര്യങ്ങൾ പുനരുത്ഥാനത്തിലുള്ള അവളുടെ വിശ്വാസത്തിന്റെ ആഴമളക്കാൻ പോന്നതായിരുന്നു. ആ സംഭാഷണത്തിനൊടുവിൽ മാർത്ത പറഞ്ഞു: “ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്‌തു നീയാകുന്നു എന്നു ഞാൻ വിശ്വസിക്കുന്നു.” അവൾ പറഞ്ഞിട്ടുള്ളതിലേക്കും ഏറ്റവും അർഥപൂർണമായ വാക്കുകൾ!—യോഹ. 11:27.

3 അസാധാരണമായ വിശ്വാസമുള്ള ഒരു സ്‌ത്രീയായിരുന്നു മാർത്തയെന്ന്‌ ആ വാക്കുകൾ വിളിച്ചോതുന്നു. അവളെപ്പറ്റി ബൈബിൾ പറയുന്ന അല്‌പമാത്രമായ കാര്യങ്ങളിൽനിന്ന്‌ നമ്മുടെ വിശ്വാസം ശക്തിപ്പെടുത്താൻ മതിയായ വിവരങ്ങൾ നമുക്ക്‌ ലഭിക്കുന്നുണ്ട്‌. അത്‌ എന്തെല്ലാമാണെന്നാണ്‌ ഇനി കാണാൻപോകുന്നത്‌. അവളെക്കുറിച്ചുള്ള ആദ്യത്തെ ബൈബിൾവിവരണത്തിൽനിന്ന്‌ നമുക്ക്‌ തുടങ്ങാം.

“വ്യാകുലപ്പെട്ടും മനസ്സുകലങ്ങിയുമിരിക്കുന്നു”

4. മാർത്തയുടേത്‌ ഒരു വേറിട്ട കുടുംബമായിരുന്നത്‌ എങ്ങനെ, ആ കുടുംബത്തിന്‌ യേശുവുമായുള്ള ബന്ധം എങ്ങനെയായിരുന്നു?

4 മാർത്തയെക്കുറിച്ചുള്ള ആദ്യത്തെ ബൈബിൾവിവരണം നമ്മൾ കാണുന്നത്‌, ഈ സംഭവത്തിന്‌ കുറെ മാസങ്ങൾക്കു മുമ്പാണ്‌. ലാസർ അന്ന്‌ ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനായിരുന്നു. ബെഥാന്യയിലെ ലാസരിന്റെ വീട്‌ ഒരു വിശിഷ്ടാതിഥിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്‌. അതിഥി മറ്റാരുമല്ല, യേശുക്രിസ്‌തുവാണ്‌! ഈ വീട്ടിലുള്ളത്‌ മൂന്നു പേരാണ്‌. ലാസരും സഹോദരിമാരായ മാർത്തയും മറിയയും. പ്രായപൂർത്തിയായ ഈ മൂന്നു കൂടെപ്പിറപ്പുകളും ഒരു വീട്ടിൽ കഴിഞ്ഞിരുന്നതായാണ്‌ നമുക്കു മനസ്സിലാകുന്നത്‌. മാർത്തയായിരിക്കാം മൂത്തയാളെന്ന്‌ ചില ഗവേഷകർ പറയുന്നു. പലപ്പോഴും അതിഥികൾ വരുമ്പോൾ ഓടിനടന്ന്‌ കാര്യങ്ങൾ ചെയ്യുന്നത്‌ അവളാണെന്നു തോന്നുന്നു. ചിലയിടങ്ങളിൽ ആദ്യം പേരെടുത്തു പറഞ്ഞിരിക്കുന്നതും അവളെയാണ്‌. (യോഹ. 11:5) ഇവർ വിവാഹിതരാണോ, പിന്നീടെപ്പോഴെങ്കിലും വിവാഹിതരായോ എന്നൊന്നും സൂചനയില്ല. എന്തായിരുന്നാലും ഇവർ മൂന്നു പേരും യേശുവിന്റെ അടുത്ത കൂട്ടുകാരായിരുന്നു. യെഹൂദ്യയിൽ യേശു വളരെയേറെ എതിർപ്പും ശത്രുതയും നേരിട്ടിരുന്നു. അവിടെ ശുശ്രൂഷ ചെയ്യുന്ന സമയങ്ങളിൽ യേശു ഇവരുടെ വീട്ടിൽ തങ്ങിയാണ്‌ ശുശ്രൂഷ ചെയ്‌തുപോന്നത്‌. ആ വീട്ടിലെ സ്വസ്ഥതയും സമാധാനവും അവരുടെ പിന്തുണയും യേശുവിന്‌ ഒരു ആശ്വാസമായിരുന്നു.

5, 6. (എ) യേശുവിന്റെ ഇത്തവണത്തെ സന്ദർശനത്തോട്‌ അനുബന്ധിച്ച്‌ മാർത്ത വളരെ തിരക്കിലായിരുന്നത്‌ എന്തുകൊണ്ട്‌? (ബി) യേശു വീട്ടിലെത്തിയപ്പോൾ മറിയ എന്തു ചെയ്‌തു?

5 വീട്‌ വൃത്തിയാക്കുന്നതും സജ്ജീകരിക്കുന്നതും കൂടുതലും മാർത്തയായിരുന്നെന്നു തോന്നുന്നു. അതുതന്നെ മാർത്തയ്‌ക്ക്‌ പിടിപ്പത്‌ ജോലിയായിരുന്നു. ചുറുചുറുക്കോടെ ഓടിനടന്ന്‌ പണിയെടുക്കുന്ന പ്രകൃതക്കാരിയായിരുന്നു അവൾ. എപ്പോഴും എന്തെങ്കിലും ചെയ്‌തുകൊണ്ടിരിക്കുന്നതായാണ്‌ മാർത്തയെ കാണാറ്‌. യേശുവിന്റെ ഈ സന്ദർശനസമയത്തും മാർത്തയ്‌ക്ക്‌ മാറ്റമൊന്നുമില്ല. തന്റെ വിശിഷ്ടാതിഥിക്കുവേണ്ടി വിഭവസമൃദ്ധമായ സദ്യക്ക്‌ വട്ടംകൂട്ടുകയാണ്‌ മാർത്ത. അതിഥിയോടൊപ്പം മറ്റു ചിലരും ഉണ്ടെന്നു തോന്നുന്നു. അക്കാലങ്ങളിൽ അതിഥികളെ സത്‌കരിക്കുന്നതിന്‌ വളരെ പ്രാധാന്യം നൽകിയിരുന്നു. ഒരു അതിഥി വീട്ടിലേക്കു വരുകയാണെന്നിരിക്കട്ടെ, അദ്ദേഹത്തെ ചുംബിച്ച്‌ സ്വീകരിക്കണം, ചെരിപ്പ്‌ അഴിച്ച്‌ മാറ്റണം, കാലുകൾ കഴുകണം. പിന്നെ, ഹൃദ്യമായ സുഗന്ധം പരത്തുന്ന തൈലം അതിഥിയുടെ തലയിൽ പൂശുന്നു. (ലൂക്കോസ്‌ 7:44-47 വായിക്കുക.) അതിഥിക്ക്‌ താമസവും ഭക്ഷണവും അടക്കം എല്ലാ സുഖസൗകര്യങ്ങളും ഒരുക്കി ഒരു കുറവും വരാതെ നോക്കേണ്ടത്‌ ആതിഥേയന്റെ കടമയാണ്‌.

6 മാർത്തയും മറിയയും അവരവരുടെ ജോലിയിൽ മുഴുകി. കാര്യങ്ങൾ അറിയാനും പഠിക്കാനും മാർത്തയെക്കാൾ താത്‌പര്യം മറിയയ്‌ക്കാണെന്ന്‌ പലർക്കും തോന്നിപ്പോകാറുണ്ട്‌. എന്തായിരുന്നാലും, തുടക്കത്തിൽ മറിയ ജോലികാര്യങ്ങളിൽ സഹോദരിയെ സഹായിച്ചു. എന്നാൽ യേശു വന്നെത്തിയതോടെ സ്ഥിതി മാറി. കാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കാനുള്ള അവസരമായാണ്‌ യേശു ഈ സന്ദർഭത്തെ കണ്ടത്‌. അതുകൊണ്ട്‌ അവൻ ആ വീട്ടിലുണ്ടായിരുന്നവർക്ക്‌ പല കാര്യങ്ങളും പറഞ്ഞുകൊടുക്കാൻ തുടങ്ങി. യേശു സ്‌ത്രീകളെ ബഹുമാനിക്കുകയും തന്റെ ശുശ്രൂഷയുടെ കേന്ദ്രവിഷയമായ ദൈവരാജ്യത്തെക്കുറിച്ച്‌ അവരെ യാതൊരു മടിയും കൂടാതെ പഠിപ്പിക്കുകയും ചെയ്‌തു. അന്നത്തെ മതനേതാക്കന്മാരിൽനിന്ന്‌ എത്ര വ്യത്യസ്‌തം! മറിയ ഉത്സാഹത്തോടെ യേശുവിന്റെ കാൽക്കൽ ഇരുന്ന്‌ അവൻ പറയുന്ന ഓരോ വാക്കും കാതുകൂർപ്പിച്ചു കേട്ടു.

7, 8. മാർത്തയ്‌ക്ക്‌ ആധി കയറിയത്‌ എന്തുകൊണ്ട്‌, അത്‌ അവൾ ഒടുവിൽ പ്രകടിപ്പിച്ചത്‌ എങ്ങനെ?

7 മാർത്തയുടെ ഉള്ളിലെ ആധിയും വെപ്രാളവും നമുക്ക്‌ ഊഹിക്കാനാകും. എന്തെല്ലാം വിഭവങ്ങളുണ്ടാക്കിയാലാണ്‌! വിരുന്നുകാർക്കുവേണ്ടി ഇനി എന്തെല്ലാം അടുപ്പിക്കണം! അവളുടെ ആധി കൂടിക്കൂടി വന്നു. എന്തു ചെയ്യണമെന്ന്‌ അറിയാതെ ആകെ കുഴങ്ങിപ്പോയ ഒരവസ്ഥ! അതിഥികൾ ഇരിക്കുന്ന മുറിയിൽക്കൂടി, ഓരോ കാര്യത്തിനായി അങ്ങോട്ടുമിങ്ങോട്ടും അസ്‌ത്രംപോലെ പാഞ്ഞുപോകുമ്പോഴെല്ലാം മറിയ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നത്‌ അവൾക്കു കാണാം. ‘തന്നെ സഹായിക്കണമെന്ന ഒരു ചിന്തയുമില്ലാതെ, ഇരിക്കുന്നത്‌ കണ്ടില്ലേ!’ മാർത്തയുടെ മുഖം അല്‌പമൊന്നു ചുവന്നോ? മറിയ കേൾക്കട്ടെ എന്നു വിചാരിച്ച്‌ ഉച്ചത്തിൽ ദീർഘശ്വാസമുതിർത്തോ? നെറ്റി ചുളിച്ച്‌ രൂക്ഷമായി നോക്കിയോ? മാർത്ത അങ്ങനെയൊക്കെ ചെയ്‌തെങ്കിൽ അവളെ കുറ്റം പറയാനാവില്ല. ഇക്കണ്ട ജോലിയെല്ലാം ഒറ്റയ്‌ക്കൊരുത്തി എങ്ങനെ ചെയ്‌തുതീർക്കാനാണ്‌!

8 മാർത്തയ്‌ക്ക്‌ സഹിക്കാൻ പറ്റുന്നില്ല. പറയാതെപറയാതെ അടക്കിവെച്ചിട്ടും സഹിക്കവയ്യാതെ ഒടുവിൽ അവൾ ഗുരുവിനോട്‌ നേരേയങ്ങ്‌ പറഞ്ഞു: “കർത്താവേ, ഒരുക്കങ്ങൾ ചെയ്യാൻ എന്റെ സഹോദരി എന്നെ തനിച്ചു വിട്ടിരിക്കുന്നതു നീ കാണുന്നില്ലേ? വന്ന്‌ എന്നെ സഹായിക്കാൻ അവളോടു പറഞ്ഞാലും.” (ലൂക്കോ. 10:40) അല്‌പം കനപ്പിച്ചാണ്‌ അവൾ പറഞ്ഞത്‌. ചില ഭാഷാന്തരങ്ങൾ അവളുടെ ഈ ചോദ്യം പരിഭാഷപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌: “കർത്താവേ, നിനക്ക്‌ യാതൊരു ചിന്തയുമില്ലേ . . . ?” എന്നിട്ട്‌ അടുക്കളയിലേക്ക്‌ മറിയയെ പറഞ്ഞുവിടാൻ അവൾ യേശുവിനോട്‌ ആവശ്യപ്പെട്ടു.

9, 10. (എ) യേശു മാർത്തയോട്‌ എന്തു പറഞ്ഞു? (ബി) മാർത്ത ഒരു നല്ല വിരുന്നൊരുക്കുന്നതിന്‌ യേശു തെറ്റു പറയുകയായിരുന്നില്ലെന്ന്‌ എങ്ങനെ അറിയാം?

9 യേശുവിന്റെ മറുപടി കേട്ട മാർത്ത അമ്പരന്നിട്ടുണ്ടാകും. മാർത്തയെ മാത്രമല്ല, ഈ വിവരണം വായിക്കുന്ന പല ബൈബിൾവായനക്കാരെയും അത്‌ അതിശയിപ്പിച്ചിട്ടുണ്ടാകും. അവൻ ശാന്തനായി ഇങ്ങനെ പറഞ്ഞു: “മാർത്തേ, മാർത്തേ, നീ പലതിനെച്ചൊല്ലി വ്യാകുലപ്പെട്ടും മനസ്സുകലങ്ങിയുമിരിക്കുന്നു. എന്നാൽ കുറച്ചേ വേണ്ടൂ. അല്ല, ഒന്നു മതി. മറിയ നല്ല പങ്ക്‌ തിരഞ്ഞെടുത്തിരിക്കുന്നു. അത്‌ അവളിൽനിന്ന്‌ എടുത്തുകളയുകയുമില്ല.” (ലൂക്കോ. 10:41, 42) എന്തായിരുന്നു യേശു പറഞ്ഞതിന്റെ അർഥം? ദൈവികകാര്യങ്ങളെക്കാൾ ജീവിതകാര്യാദികൾക്ക്‌ മാർത്ത മുൻതൂക്കം കൊടുത്തെന്ന്‌ കുറ്റപ്പെടുത്തുകയായിരുന്നോ? വിരുന്നൂട്ടാൻ അവൾ ചെയ്യുന്ന കഠിനാധ്വാനമത്രയും കണ്ടില്ലെന്നു നടിക്കുകയായിരുന്നോ?

“പലതിനെച്ചൊല്ലി വ്യാകുലപ്പെട്ടും മനസ്സുകലങ്ങിയുമി”രുന്നെങ്കിലും മാർത്ത താഴ്‌മയോടെ തിരുത്തൽ സ്വീകരിച്ചു

10 അല്ല. വളരെ ആത്മാർഥതയോടെയും സ്‌നേഹത്തോടെയും ആണ്‌ മാർത്ത വിരുന്നൊരുക്കുന്നതെന്ന്‌ യേശുവിന്‌ വ്യക്തമായി അറിയാമായിരുന്നു. വിഭവസമൃദ്ധമായ വിരുന്നുകൾ തെറ്റാണെന്ന്‌ അവൻ പറഞ്ഞുമില്ല. കുറച്ചുനാൾ മുമ്പ്‌ മത്തായി സ്വന്തം വീട്ടിൽ യേശുവിനുവേണ്ടി “ഒരു വലിയ വിരുന്നൊരുക്കി”യപ്പോൾ അവൻ അതിൽ സന്തോഷത്തോടെ പങ്കെടുത്തതാണ്‌. (ലൂക്കോ. 5:29) മാർത്ത അത്രയും ഭക്ഷണമൊരുക്കുന്നതിൽ തെറ്റുണ്ടായിട്ടല്ല, പിന്നെയോ, അവളുടെ മുൻഗണനകൾ മാറിപ്പോയതുകൊണ്ടാണ്‌ അവൻ അതു പറഞ്ഞത്‌. ഒരുപാടു വിഭവങ്ങൾ ഒരുക്കുന്നതിലായിരുന്നു മാർത്തയുടെ ശ്രദ്ധ മുഴുവനും. അതിനിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവൾ പാടേ മറന്നുപോയി. എന്തായിരുന്നു അത്‌?

മാർത്തയുടെ സത്‌കാരപ്രിയം യേശു വിലമതിച്ചു.

11, 12. യേശു എങ്ങനെയാണ്‌ മാർത്തയെ സ്‌നേഹത്തോടെ തിരുത്തിയത്‌?

11 മാർത്തയുടെ വീട്ടിലിപ്പോൾ ഇരിക്കുന്നത്‌ ആരാണെന്ന്‌ അറിയാമോ? യഹോവയാം ദൈവത്തിന്റെ ഏകജാതനായ പുത്രൻ! ദൈവത്തെക്കുറിച്ചുള്ള സത്യങ്ങൾ പഠിപ്പിക്കാനാണ്‌ അവൻ എത്തിയിരിക്കുന്നത്‌. ഇവിടെ മാർത്തയുടെ ഗംഭീരമായ സദ്യയോ അതിനുള്ള ചട്ടവട്ടങ്ങളോ ഒന്നും ഇതിനെക്കാൾ പ്രധാനമാകില്ല! തന്റെ വിശ്വാസം ശക്തിപ്പെടുത്താൻ മാർത്തയ്‌ക്ക്‌ ലഭിച്ച ഈ അപൂർവമായ അവസരം അവൾ പാഴാക്കുന്നതിൽ യേശുവിന്‌ കുണ്‌ഠിതം തോന്നി. പക്ഷേ, അവൻ അവളെ നിർബന്ധിച്ചില്ല. തീരുമാനമെടുക്കാൻ യേശു അവളെ അവളുടെ ഇഷ്ടത്തിനു വിട്ടു. a എന്നാൽ, മറിയയെ അടുക്കളയിലേക്കു വിടാനുള്ള മാർത്തയുടെ ആവശ്യം യേശു അനുവദിച്ചുകൊടുത്താൽ അവനിൽനിന്നു പഠിക്കാനുള്ള അവസരം മറിയയ്‌ക്കുംകൂടെ നഷ്ടപ്പെടും. അത്‌ യേശു സമ്മതിച്ചുകൊടുത്തില്ല, അത്രേയുള്ളൂ!

12 അതുകൊണ്ട്‌ അവൻ സ്‌നേഹത്തോടെ മാർത്തയെ തിരുത്തി. “മാർത്തേ, മാർത്തേ” എന്നു രണ്ടു തവണ അവൻ സൗമ്യതയോടെ വിളിച്ചു. അങ്ങനെ, ക്ഷോഭിച്ചിരിക്കുന്ന അവളുടെ മനസ്സൊന്നു തണുപ്പിക്കാൻ യേശു ശ്രമിച്ചു. എന്നിട്ട്‌, “പലതിനെച്ചൊല്ലി വ്യാകുലപ്പെട്ടും മനസ്സുകലങ്ങിയുമിരി”ക്കേണ്ട ആവശ്യമില്ലെന്ന്‌ അവൻ സ്‌നേഹത്തോടെ അവളോട്‌ പറഞ്ഞു. ‘തൊട്ടുമുന്നിൽ ഒരു ആത്മീയസദ്യ ഒരുക്കിയിരിക്കുമ്പോൾ, ഒന്നോ രണ്ടോ കൂട്ടം വിഭവങ്ങൾ ചേർത്തുള്ള ഒരു ലളിതമായ ഭക്ഷണം പോരേ’ എന്നു പറയുകയായിരുന്നു അവൻ. യേശുവിന്റെ വീക്ഷണം ഇതായിരിക്കെ, ഒരു കാരണവശാലും അവൻ മറിയ തിരഞ്ഞെടുത്തിരിക്കുന്ന “നല്ല പങ്ക്‌” അവളിൽനിന്ന്‌ എടുത്തുകളയുകയില്ലായിരുന്നു! യേശുവിൽനിന്നു പഠിക്കുക എന്നതായിരുന്നു ആ “നല്ല പങ്ക്‌!”

13. മാർത്തയോട്‌ യേശു പറഞ്ഞതിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പഠിക്കാം?

13 ഒരു നാടൻഗൃഹാന്തരീക്ഷത്തിലെ ഈ രംഗം ഇന്നത്തെ ക്രിസ്‌തുശിഷ്യരായ നമുക്ക്‌ ഒരുപാടു പാഠങ്ങൾ പകർന്നുനൽകുന്നു. പലവിധ കാര്യങ്ങൾകൊണ്ടുള്ള തിരക്കിനിടയിൽ നമ്മുടെ “ആത്മീയ ആവശ്യ”ങ്ങൾ നിറവേറ്റപ്പെടാതെ പോകാൻ ഒരിക്കലും നമ്മൾ ഇടവരുത്തരുത്‌. (മത്താ. 5:3) മാർത്തയുടെ ഉദാരമനഃസ്ഥിതിയും അധ്വാനശീലവും നമ്മൾ പകർത്തേണ്ടതുതന്നെ, അതിനു സംശയമൊന്നുമില്ല. എന്നാൽ ആതിഥ്യമര്യാദയുടെ പേരിൽ അതിപ്രധാനമായ കാര്യങ്ങൾ നഷ്ടപ്പെടുത്തിക്കളയരുത്‌. എന്നുവെച്ചാൽ ഒരുപാടു വിഭവങ്ങൾ ഒരുക്കുന്നതുപോലെയുള്ള അപ്രധാനകാര്യങ്ങൾക്ക്‌ അമിതശ്രദ്ധ കൊടുത്ത്‌ “വ്യാകുലപ്പെട്ടും മനസ്സുകലങ്ങി”യും പോകരുതെന്ന്‌ സാരം. സഹവിശ്വാസികളുമായി നമ്മൾ ഒത്തുചേരുന്നത്‌ പ്രധാനമായും വിരുന്നൂട്ടാനും വിരുന്നുണ്ണാനും അല്ല. പിന്നെയോ, അന്യോന്യം ബലപ്പെടുത്താനും ആത്മീയസംഭാഷണങ്ങളിൽ മുഴുകാനും വേണ്ടിയാണ്‌. (റോമർ 1:11, 12 വായിക്കുക.) ദൈവദാസന്മാർ ഒരുമിച്ചു ചേരുന്ന ഇത്തരം മധുരമായ കൂട്ടായ്‌മകളിൽ ‘കാപ്പിയും ചെറുകടിയും’ പോലുള്ള ഒരു ‘സദ്യ’യാണെങ്കിലും മതിയാവില്ലേ?

മരണം കവർന്നെടുത്ത കൂടെപ്പിറപ്പിനെ തിരികെ കിട്ടുന്നു

14. തിരുത്തലും ബുദ്ധിയുപദേശവും സ്വീകരിക്കുന്ന കാര്യത്തിൽ മാർത്ത നല്ല മാതൃകവെച്ചെന്ന്‌ പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

14 യേശു കൊടുത്ത മൃദുവായ തിരുത്തലിൽനിന്ന്‌ മാർത്തയ്‌ക്ക്‌ തന്റെ പിഴവ്‌ മനസ്സിലായോ? അതിലെന്താ സംശയം! മാർത്തയുടെ സഹോദരനെക്കുറിച്ചുള്ള ഉജ്ജ്വലമായ വിവരണം യോഹന്നാൻ അപ്പൊസ്‌തലൻ തുടങ്ങുന്നത്‌ എങ്ങനെയാണെന്നു നോക്കൂ: “യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു.” (യോഹ. 11:5) മാസങ്ങൾക്കുമുമ്പാണ്‌ യേശു മാർത്തയുടെ വീട്ടിൽ അതിഥിയായി പോയതും മേൽവിവരിച്ച സംഭവങ്ങൾ നടന്നതും. യേശു നൽകിയ സ്‌നേഹപൂർവമായ തിരുത്തലിന്റെ പേരിൽ മാർത്ത ദുർമുഖം കാട്ടി ഇരിക്കുകയോ അവനോട്‌ നീരസപ്പെടുകയോ ചെയ്‌തില്ല. അവൾ അത്‌ ഹൃദയത്തിലേക്കാണ്‌ സ്വീകരിച്ചത്‌! ഇക്കാര്യത്തിലും മാർത്ത നമുക്ക്‌ വിശ്വാസത്തിന്റെ ഒന്നാന്തരം മാതൃകയാണ്‌. ഇടയ്‌ക്കൊക്കെ ഒരു തിരുത്തൽ ആവശ്യമില്ലാത്തവരായി നമ്മിൽ ആരാണുള്ളത്‌?

15, 16. (എ) സഹോദരൻ രോഗിയായപ്പോൾ മാർത്ത എന്തൊക്കെ ചെയ്‌തു? (ബി) വഴിക്കണ്ണുമായി യേശുവിനെ കാത്തിരുന്ന മാർത്തയുടെയും മറിയയുടെയും പ്രതീക്ഷകൾ തകർന്നടിഞ്ഞത്‌ എങ്ങനെ?

15 സഹോദരൻ രോഗിയായപ്പോൾ അവനെ പരിചരിക്കുന്നതിലായി പിന്നെ മാർത്തയുടെ ശ്രദ്ധ. അവന്റെ അസ്വാസ്ഥ്യങ്ങൾ കുറയ്‌ക്കാനും അവൻ സുഖം പ്രാപിക്കാനും തന്നെക്കൊണ്ട്‌ ചെയ്യാവുന്നതെല്ലാം അവൾ ചെയ്‌തു. എന്നിട്ടും ലാസരിന്റെ സ്ഥിതി വഷളായിക്കൊണ്ടിരുന്നു. സഹോദരിമാർ കിടക്കയ്‌ക്കരികിൽനിന്നു മാറാതെ മണിക്കൂറുകളോളം അവനെ ശുശ്രൂഷിച്ചു. സഹോദരന്റെ ക്ഷീണിച്ച മുഖത്തേക്കും കുഴിഞ്ഞുതാണ കണ്ണുകളിലേക്കും നോക്കിയപ്പോഴൊക്കെ ഒരുപാടൊരുപാട്‌ ഓർമകൾ മാർത്തയുടെ മനസ്സിലേക്ക്‌ ഓടിയെത്തിയിരിക്കാം. കളിച്ചുചിരിച്ച്‌ വളർന്ന വർഷങ്ങൾ! ഒരുമിച്ചു പങ്കിട്ട സന്തോഷങ്ങൾ, കൊച്ചുകൊച്ചുപരിഭവങ്ങൾ, സങ്കടങ്ങൾ, അങ്ങനെ പലതും!

16 ലാസരിന്റെ സ്ഥിതി വഷളാകുകയാണ്‌. കാര്യങ്ങൾ കൈവിട്ടുപോകുന്നതിനു മുമ്പ്‌ മാർത്തയും മറിയയും യേശുവിനെ വിവരമറിയിച്ചു. ബെഥാന്യയിൽനിന്ന്‌ ഏകദേശം രണ്ടു ദിവസത്തെ വഴിയകലത്തിലാണ്‌ യേശു അപ്പോൾ പ്രസംഗവേല നടത്തിക്കൊണ്ടിരുന്നത്‌. അവർ കാര്യം വളരെ ചുരുക്കമായി അവനെ അറിയിച്ചു: “കർത്താവേ, നിനക്കു പ്രിയനായവൻ രോഗിയായി കിടക്കുന്നു.” (യോഹ. 11:1, 3) അവരുടെ സഹോദരനോടുള്ള യേശുവിന്റെ സ്‌നേഹം എത്രയെന്ന്‌ അവർക്ക്‌ നന്നായി അറിയാം. തന്റെ സുഹൃത്തിനെ രക്ഷിക്കാനായി യേശു തന്നെക്കൊണ്ട്‌ കഴിയുന്നതെന്തും ചെയ്യുമെന്ന്‌ അവർക്ക്‌ ഉറപ്പുമുണ്ടായിരുന്നു. വൈകിപ്പോകുന്നതിനു മുമ്പ്‌ യേശു ഓടിയെത്തുമെന്ന പ്രതീക്ഷയിൽ ആ കൂടെപ്പിറപ്പുകൾ വഴിയിലേക്കു കണ്ണുംനട്ടിരുന്നിട്ടുണ്ടാവില്ലേ? പക്ഷേ, അവരുടെ പ്രതീക്ഷകളെല്ലാം തകർന്നടിഞ്ഞു. ലാസർ മരിച്ചു!

17. മാർത്തയെ കുഴക്കിയ കാര്യമെന്തായിരുന്നു, യേശു പട്ടണത്തിന്‌ അടുത്തെത്തിയെന്ന്‌ അറിഞ്ഞ മാർത്ത എന്തു ചെയ്‌തു?

17 ബാക്കിയായ ആ കൂടെപ്പിറപ്പുകൾ സഹോദരന്റെ അകാലവിയോഗത്തിൽ വിലപിച്ചു കരഞ്ഞു. പിന്നെ വിങ്ങുന്ന ഹൃദയത്തോടെ ശവസംസ്‌കാരത്തിനുവേണ്ട ഒരുക്കങ്ങൾ ചെയ്‌തു. മരണവാർത്ത അറിഞ്ഞ്‌ ബെഥാന്യയിൽനിന്നും ചുറ്റുവട്ടത്തുനിന്നും അയൽക്കാരും ബന്ധുക്കളും പരിചയക്കാരും എത്തിക്കൊണ്ടിരുന്നു. യേശുവിന്റെ മാത്രം യാതൊരു വിവരവുമില്ല! സമയം കടന്നുപോകുകയാണ്‌. ‘യേശു വരുന്നില്ലല്ലോ?’ മാർത്തയായിരിക്കാം കൂടുതൽ ഉത്‌കണ്‌ഠപ്പെട്ടത്‌. യേശു വന്നില്ല! ഒടുവിൽ കാര്യങ്ങളെല്ലാം കഴിഞ്ഞു. ഇപ്പോൾ നാലു ദിവസമായി. മാർത്ത ഒരു വാർത്ത അറിഞ്ഞു: ‘യേശു പട്ടണത്തിലേക്കു വരുന്നുണ്ട്‌!’ ദുഃഖം തളംകെട്ടിനിൽക്കുന്ന ആ സമയത്തും മാർത്ത അവളുടെ പ്രകൃതംപോലെതന്നെ ഉടനടി യേശുവിനെ കാണാനായി ഓടി, മറിയയോടുപോലും പറയാൻ നിൽക്കാതെ!യോഹന്നാൻ 11:18-20 വായിക്കുക.

18, 19. മാർത്തയ്‌ക്ക്‌ ഏതു പ്രത്യാശയിൽ വിശ്വാസമുണ്ടായിരുന്നു, അവളുടെ വിശ്വാസം ശ്രദ്ധേയമായിരുന്നത്‌ എന്തുകൊണ്ട്‌?

18 ഗുരുവിനെ കണ്ടതും ദിവസങ്ങളായി മനസ്സിലടക്കിവെച്ചിരുന്ന അവളുടെ ദുഃഖം അണപൊട്ടിയൊഴുകി. കരച്ചിലിനിടയിലൂടെ, ഹൃദയം നുറുങ്ങി ഈ വാക്കുകൾ പുറത്തുവന്നു: “കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു.” ശുഭപ്രതീക്ഷയും വിശ്വാസവും മാർത്തയിൽ അപ്പോഴും കെട്ടടങ്ങിയിട്ടില്ലായിരുന്നു. അതുകൊണ്ടാണ്‌ അവൾ ഉടനെതന്നെ ഇങ്ങനെ പറഞ്ഞത്‌: “എന്നാൽ ഇപ്പോൾപ്പോലും നീ ദൈവത്തോട്‌ ചോദിക്കുന്നതെന്തും അവൻ നിനക്കു തരുമെന്ന്‌ എനിക്കറിയാം.” അതിനു മറുപടിയായി യേശു പറഞ്ഞ വാക്കുകൾ അവളുടെ വിശ്വാസം ഉറപ്പിക്കുന്നതായിരുന്നു: “നിന്റെ സഹോദരൻ ഉയിർത്തെഴുന്നേൽക്കും.”—യോഹ. 11:21-23.

19 ഭാവിയിൽ സംഭവിക്കാനിരിക്കുന്ന പുനരുത്ഥാനത്തെപ്പറ്റിയാണ്‌ യേശു സംസാരിക്കുന്നതെന്ന്‌ മാർത്ത വിചാരിച്ചു. അതുകൊണ്ട്‌ അവൾ പറഞ്ഞു: “അവസാനനാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേൽക്കുമെന്ന്‌ എനിക്കറിയാം.” (യോഹ. 11:24) പുനരുത്ഥാനത്തിലുള്ള അവളുടെ വിശ്വാസം അത്രയ്‌ക്ക്‌ ശക്തമായിരുന്നു. വിശുദ്ധതിരുവെഴുത്തുകളിലെ ഒരു അടിസ്ഥാന ഉപദേശമായിരുന്നെങ്കിലും യഹൂദമതനേതാക്കന്മാരിലെ ഒരു വിഭാഗമായ സദൂക്യർ പുനരുത്ഥാനമുണ്ടെന്ന വസ്‌തുത നിഷേധിച്ചിരുന്നു. (ദാനീ. 12:13; മർക്കോ. 12:18) യേശു പുനരുത്ഥാനത്തെക്കുറിച്ച്‌ പഠിപ്പിച്ചിരുന്നെന്ന്‌ മാർത്തയ്‌ക്ക്‌ അറിയാം. അവൻ പലരെയും ഉയിർപ്പിച്ചതായും അവൾക്ക്‌ അറിയാം. എന്നാൽ മരിച്ച്‌ ഇത്രയും ദിവസം കഴിഞ്ഞ ആരെയും അവൻ ഉയിർപ്പിച്ചിട്ടില്ല എന്നു മാത്രം! സംഭവിക്കാൻ പോകുന്നത്‌ എന്താണെന്ന്‌ മാർത്തയ്‌ക്ക്‌ ഒരു ഊഹവുമില്ലായിരുന്നു.

20. യോഹന്നാൻ 11:25-27-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ അവിസ്‌മരണീയമായ പ്രസ്‌താവനയുടെ അർഥമെന്താണ്‌, അതിനുള്ള മാർത്തയുടെ മറുപടി എന്തായിരുന്നു? വിശദീകരിക്കുക.

20 യേശു അപ്പോൾ അവിസ്‌മരണീയമായ ഈ പ്രസ്‌താവന നടത്തി: “ഞാൻതന്നെ പുനരുത്ഥാനവും ജീവനും ആകുന്നു.” ഭാവിയിൽ ഭൂവ്യാപകമായി പുനരുത്ഥാനം നടത്താനുള്ള അധികാരം യഹോവയാം ദൈവം തന്റെ പുത്രന്‌ നൽകിയിരിക്കുന്നു! യേശു മാർത്തയോടു ചോദിച്ചു: “നീ ഇതു വിശ്വസിക്കുന്നുവോ?” അപ്പോൾ അവൾ നൽകിയ മറുപടിയാണ്‌ ഈ അധ്യായത്തിന്റെ തുടക്കത്തിൽ നമ്മൾ കണ്ടത്‌. യേശു, മിശിഹാ അഥവാ ക്രിസ്‌തു ആണെന്ന്‌ അവൾക്ക്‌ വിശ്വാസമുണ്ടായിരുന്നു. അവൻ യഹോവയാം ദൈവത്തിന്റെ പുത്രനാണെന്ന്‌ അവൾക്ക്‌ ഉറപ്പായിരുന്നു. ഈ ലോകത്തിലേക്കു വരുമെന്ന്‌ പ്രവാചകന്മാർ മുൻകൂട്ടിപ്പറഞ്ഞവൻ അവനാണെന്നും മാർത്തയ്‌ക്ക്‌ ബോധ്യമുണ്ടായിരുന്നു.—യോഹ. 5:28, 29; യോഹന്നാൻ 11:25-27 വായിക്കുക.

21, 22. (എ) പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിക്കുന്നവരുടെ അവസ്ഥ താൻ മനസ്സിലാക്കുന്നുണ്ടെന്ന്‌ യേശു വെളിപ്പെടുത്തിയത്‌ എങ്ങനെ? (ബി) ലാസരിന്റെ പുനരുത്ഥാനരംഗം വിവരിക്കുക.

21 മാർത്തയുടേതുപോലെ വിശ്വാസമുള്ളവരെ യഹോവയും അവന്റെ പുത്രനും എങ്ങനെയാണ്‌ കാണുന്നത്‌? മാർത്തയുടെ കണ്മുന്നിൽ ഇനി അരങ്ങേറാനിരിക്കുന്ന കാര്യങ്ങളിൽ അതിനുള്ള മറുപടിയുണ്ട്‌. അവൾ തിടുക്കത്തിൽ വീട്ടിലേക്ക്‌ ഓടി, സഹോദരിയെയുംകൊണ്ട്‌ തിരികെയെത്തി. മറിയയോടും കൂടെയുള്ളവരോടും സംസാരിക്കുമ്പോൾ യേശുവിന്റെ മുഖത്ത്‌ ദുഃഖം പടർന്നുകയറുന്നത്‌ അവൾ കണ്ടു. മരണം വരുത്തുന്ന വേദനയുടെ ആഴം കണ്ട്‌ അവന്റെ ഉള്ളുലഞ്ഞു. ആ ദുഃഖം അവൻ മറച്ചുപിടിച്ചില്ല. അത്‌ കണ്ണുനീരായി പുറത്തേക്കൊഴുകി! കല്ലറ മൂടിയിരിക്കുന്ന കല്ലു നീക്കാൻ യേശു ആജ്ഞാപിക്കുന്നതാണ്‌ പിന്നെ മാർത്ത കേൾക്കുന്നത്‌!—യോഹ. 11:28-39.

22 ഉള്ളത്‌ തുറന്നുപറയുന്ന പ്രകൃതക്കാരിയായ മാർത്ത ഇവിടെയും പെട്ടെന്നു പ്രതികരിച്ചു. ‘മരിച്ചിട്ട്‌ നാലു ദിവസമായി, നാറ്റം വെച്ചിട്ടുണ്ടാകും’ എന്ന്‌ പറഞ്ഞ്‌ അവൾ യേശുവിനെ തടഞ്ഞു. “വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്ത്വം കാണുമെന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ?” യേശു അവളെ ഓർമിപ്പിച്ചു. അവൾ ഉറപ്പോടെ വിശ്വസിച്ചു, അതുകൊണ്ട്‌ അവൾ യഹോവയുടെ മഹത്വം കാണുകയും ചെയ്‌തു. അവിടെവെച്ച്‌, ആ നിമിഷം, ലാസരിനെ ഉയിർപ്പിക്കാനുള്ള ശക്തി യഹോവ തന്റെ പുത്രന്‌ നൽകി! ജീവിതാവസാനംവരെ മാർത്തയുടെ ഓർമകളിൽ ജ്വലിച്ചുനിന്ന ഒരു രംഗമായിരുന്നു അത്‌! യേശു ഉറക്കെ വിളിച്ചു: “ലാസറേ, പുറത്തുവരുക!” കല്ലറയ്‌ക്കകത്ത്‌ ഒരു നേർത്ത ശബ്ദം കേൾക്കായി. ലാസർ എഴുന്നേൽക്കുന്ന ശബ്ദമാണ്‌. ഏതാനും നിമിഷങ്ങൾക്കകം, ദേഹമാസകലം ശീലകൾ ചുറ്റിയ ഒരു രൂപം മെല്ലെമെല്ലെ കല്ലറയുടെ വാതിൽക്കലെത്തി. “അവന്റെ കെട്ടഴിക്കുക; അവൻ പോകട്ടെ,” യേശു വീണ്ടും കല്‌പിച്ചു. സ്വപ്‌നമോ യാഥാർഥ്യമോ എന്നറിയാതെ മിഴിച്ചുനിൽക്കുകയാണ്‌ മാർത്തയും മറിയയും. യാഥാർഥ്യത്തിലേക്കു തിരിച്ചുവന്ന അവർ സഹോദരന്റെ നീട്ടിപ്പിടിച്ച കരങ്ങളിലേക്ക്‌ ഓടിയണഞ്ഞു. വികാരസാന്ദ്രമായൊരു ആശ്ലേഷത്തിൽ ആ കൂടെപ്പിറപ്പുകൾ സ്വയം മറന്നു! (യോഹന്നാൻ 11:40-44 വായിക്കുക.) മാർത്തയുടെയുള്ളിൽ ഘനീഭവിച്ചുകിടന്ന ദുഃഖം ഒരൊറ്റനിമിഷംകൊണ്ട്‌ അലിഞ്ഞില്ലാതായി!

അവരുടെ സഹോദരൻ ഉയിർപ്പിക്കപ്പെട്ടു; യേശുവിലുള്ള മാർത്തയുടെ വിശ്വാസത്തിന്‌ പ്രതിഫലം കിട്ടി

23. യഹോവയും യേശുവും നിങ്ങൾക്ക്‌ എന്തു ചെയ്‌തുതരാനാണ്‌ ആഗ്രഹിക്കുന്നത്‌, അതിന്‌ നിങ്ങൾ എന്താണ്‌ ചെയ്യേണ്ടത്‌?

23 മരിച്ചവരുടെ പുനരുത്ഥാനം കേവലമൊരു ‘മനോഹരസങ്കല്‌പമല്ലെന്ന്‌’ ഈ വിവരണം തെളിയിക്കുന്നു. അത്‌ ബൈബിളിന്റെ ഹൃദയോഷ്‌മളമായ പഠിപ്പിക്കലാണ്‌, തെളിയിക്കപ്പെട്ട ചരിത്രവസ്‌തുതയാണ്‌! (ഇയ്യോ. 14:14, 15) യഹോവയും അവന്റെ പുത്രനും വിശ്വാസത്തിന്‌ പ്രതിഫലം നൽകാൻ കാത്തുകാത്തിരിക്കുന്നവരാണ്‌. മാർത്തയ്‌ക്കും മറിയയ്‌ക്കും ലാസരിനും അവർ അതാണ്‌ ചെയ്‌തുകൊടുത്തത്‌. ശക്തമായ വിശ്വാസം വളർത്തിയെടുക്കൂ, ഈ അനുഗ്രഹങ്ങൾ നിങ്ങളുടേതാകട്ടെ!

“മാർത്ത അവരെ ഉപചരിച്ചു”

24. മാർത്തയെക്കുറിച്ച്‌ ബൈബിൾ അവസാനമായി പറയുന്നത്‌ എന്താണ്‌?

24 ബൈബിൾരേഖ മാർത്തയെക്കുറിച്ച്‌ ഒരിക്കൽക്കൂടെ മാത്രമേ പറയുന്നുള്ളൂ. യേശുവിന്റെ ഭൂമിയിലെ ജീവിതത്തിന്റെ അവസാനയാഴ്‌ചയുടെ തുടക്കത്തിലാണ്‌ അത്‌. പെട്ടെന്നുതന്നെ താൻ അനുഭവിക്കാനിരിക്കുന്ന കഷ്ടങ്ങളെക്കുറിച്ച്‌ അറിയാമായിരുന്ന യേശു ഒരിക്കൽക്കൂടെ ബെഥാന്യയിലെ ആ കൂട്ടുകാരുടെ വീട്ടിലെ സ്വസ്ഥത തേടിയെത്തി. അവിടെനിന്നായിരിക്കും അവൻ യെരുശലേമിലേക്കു പോകുക. ബെഥാന്യയിൽനിന്ന്‌ മൂന്നു കിലോമീറ്റർ ദൂരമേ ഉള്ളൂ അവിടേക്ക്‌. യേശുവും ലാസരും, കുഷ്‌ഠരോഗിയായിരുന്ന ശിമോന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുന്നതിനെപ്പറ്റിയുള്ള വിവരണത്തിലാണ്‌ മാർത്തയെക്കുറിച്ചുള്ള അവസാനത്തെ ഈ പരാമർശം നമ്മൾ കാണുന്നത്‌: “മാർത്ത അവരെ ഉപചരിച്ചു.”—യോഹ. 12:2.

25. ഇന്നു നമ്മുടെ സഭകളിൽ മാർത്തയെപ്പോലുള്ള സ്‌ത്രീരത്‌നങ്ങൾ ഉള്ളത്‌ ഒരു അനുഗ്രഹമാണെന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

25 അധ്വാനശീലയായ ആ ദൈവദാസി അങ്ങനെ ചെയ്‌തില്ലെങ്കിലേ അതിശയമുള്ളൂ! ബൈബിളിൽ നമ്മൾ അവളെ ആദ്യം കണ്ടുമുട്ടുമ്പോൾ അവൾ ജോലിചെയ്യുകയാണ്‌, അവസാനം കാണുമ്പോഴും അവൾ ജോലിചെയ്യുകയാണ്‌! തന്റെ എത്തുപാടിലുള്ള എല്ലാവരുടെയും ക്ഷേമം തിരക്കി, അവർക്കുവേണ്ടി സ്വയം മറന്ന്‌ അധ്വാനിക്കാൻ മനസ്സുള്ള മാർത്ത! ക്രിസ്‌തുവിന്റെ അനുഗാമികളുടെ ഇക്കാലത്തെ സഭകളിലും മാർത്തയെപ്പോലുള്ള സ്‌ത്രീരത്‌നങ്ങളുണ്ട്‌. യഹോവയ്‌ക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും അധ്വാനിച്ചുകൊണ്ട്‌ അവർ യഹോവയിലുള്ള വിശ്വാസം തെളിയിച്ചുകാണിക്കുന്നു. മനസ്സുറപ്പും ഔദാര്യവും ഉള്ള ഈ സഹോദരിമാർ ഒരു അനുഗ്രഹംതന്നെയാണ്‌! ആകട്ടെ, മാർത്ത പിന്നീടങ്ങോട്ടും അങ്ങനെതന്നെ ചെയ്‌തിട്ടുണ്ടാവില്ലേ? പ്രയാസസാഹചര്യങ്ങൾ പലതും ഇനിയും അവളുടെ മുമ്പിലുണ്ടായിരുന്നതുകൊണ്ട്‌ അത്‌ അവൾക്ക്‌ ഏറെ ഗുണം ചെയ്‌തിട്ടുണ്ടാകും.

26. മാർത്തയുടെ വിശ്വാസം എന്തു ചെയ്യാൻ അവളെ സഹായിച്ചു?

26 ഗുരുവിനെ ഉപചരിച്ച്‌ യാത്രയാക്കി ഏതാനും ദിവസങ്ങൾ കഴിഞ്ഞ്‌ മാർത്തയെ മറ്റൊരു ദുരന്തം കാത്തിരിപ്പുണ്ടായിരുന്നു: തന്റെ പ്രിയഗുരുവിന്റെ വേദനാകരമായ മരണം! അതുമാത്രമല്ല, യേശുവിനെ കൊല്ലാൻ ആലോചിച്ച ആ ദ്രോഹികൾ ലാസരിനെക്കൂടെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. ലാസരിന്റെ പുനരുത്ഥാനത്തോടെ നിരവധിപ്പേർ യേശുവിൽ വിശ്വസിച്ചതുകൊണ്ടായിരുന്നു അത്‌. (യോഹന്നാൻ 12:9-11 വായിക്കുക.) കാലാന്തരത്തിൽ, മരണം പിന്നെയും ആ മൂന്നു കൂടെപ്പിറപ്പുകളെയും തമ്മിൽ വേർപിരിച്ചു. എപ്പോഴാണെന്നും എങ്ങനെയാണെന്നും നമുക്ക്‌ അറിയില്ലെന്നു മാത്രം. എന്നാൽ ഒരു കാര്യം നമുക്ക്‌ തീർച്ചയാണ്‌: മാർത്തയുടെ മാറ്റേറിയ വിശ്വാസം അവസാനത്തോളം സഹിച്ചുനിൽക്കാൻ അവൾക്കൊരു നങ്കൂരമായി. ഇവിടെയാണ്‌ വിശ്വാസത്തിന്റെ തിളക്കമാർന്ന മാതൃകയായി, ഒരു മന്ദഹാസത്തോടെ, ക്രിസ്‌ത്യാനികളായ നമ്മുടെ മനസ്സിലേക്ക്‌ മാർത്ത കടന്നുവരുന്നത്‌!

a ഒന്നാം നൂറ്റാണ്ടിലെ യഹൂദസമൂഹത്തിൽ, ഗുരുമുഖത്തുനിന്നു കേട്ടുപഠിക്കുന്നതുപോലുള്ള വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ സ്‌ത്രീകൾ പങ്കെടുക്കുന്ന പതിവില്ലായിരുന്നു. ഗൃഹജോലികളിൽ ശ്രദ്ധിക്കാനായിരുന്നു അവരെ പരിശീലിപ്പിച്ചിരുന്നത്‌. അതുകൊണ്ട്‌ ഒരു സ്‌ത്രീ ഗുരുവിന്റെ കാൽക്കലിരുന്ന്‌ പഠിക്കുന്നത്‌ അസാധാരണകാര്യമായി മാർത്തയ്‌ക്ക്‌ തോന്നിയിട്ടുണ്ടാകും.