വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം ഒന്ന്‌

“അവൻ മരിച്ചെങ്കിലും ... ഇന്നും സംസാരിക്കുന്നു”

“അവൻ മരിച്ചെങ്കിലും ... ഇന്നും സംസാരിക്കുന്നു”

1. ഏദെൻ തോട്ടത്തിൽ പ്രവേശിക്കുന്നതിൽനിന്ന്‌ ആദാമിന്റെയും ഹവ്വായുടെയും കുടുംബത്തെ തടഞ്ഞത്‌ എന്താണ്‌, മറ്റെല്ലാറ്റിനെക്കാളും ഹാബേൽ ആഗ്രഹിച്ചത്‌ എന്താണ്‌?

 കുന്നിൻചെരിവിൽ ശാന്തമായി മേഞ്ഞുകൊണ്ടിരിക്കുന്ന തന്റെ ആട്ടിൻകൂട്ടത്തെ നോക്കുകയാണ്‌ ഹാബേൽ. അതിനും അപ്പുറത്തേക്ക്‌ അവന്റെ കണ്ണുകൾ കടന്ന്‌ ചെന്നിട്ടുണ്ടാകാം. അവിടെ, അങ്ങ്‌ ദൂരെ ഒരു നേർത്ത തിളക്കം കാണാം. കറങ്ങിക്കൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയാണ്‌ അത്‌. ഏദെൻ തോട്ടത്തിലേക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ട്‌ സദാ കറങ്ങുന്ന ആ വാളിനെക്കുറിച്ച്‌ അവന്‌ അറിയാം. അവന്റെ മാതാപിതാക്കൾ ഒരിക്കൽ അവിടെ താമസിച്ചിരുന്നു. പക്ഷേ, ഇപ്പോൾ അവർക്കോ മക്കൾക്കോ അവിടേക്കു പ്രവേശനമില്ല! പെട്ടെന്ന്‌ ഹാബേൽ തന്റെ സ്രഷ്ടാവിനെക്കുറിച്ച്‌ ഓർക്കുന്നതും തല ഉയർത്തി സ്വർഗത്തേക്ക്‌ നോക്കുന്നതും സായാഹ്നത്തിലെ ഇളംകാറ്റിൽ അവന്റെ മുടിയിഴകൾ ഇളകുന്നതും നിങ്ങൾക്കു കാണാനാകുന്നുണ്ടോ? മനുഷ്യനും ദൈവവും തമ്മിലുണ്ടായിരുന്ന പാവനമായ ആ ബന്ധം അറ്റുപോയിരിക്കുന്നു. അത്‌ എന്നെങ്കിലും വിളക്കിച്ചേർക്കാനാകുമോ? അതിൽപ്പരം ഒന്നും ഹാബേൽ ആഗ്രഹിച്ചില്ല.

2-4. ഏത്‌ അർഥത്തിലാണ്‌ ഹാബേൽ ഇന്ന്‌ നമ്മോടു സംസാരിക്കുന്നത്‌?

2 ഹാബേൽ ഇന്ന്‌ നിങ്ങളോടു സംസാരിക്കുന്നുണ്ട്‌. നിങ്ങൾക്ക്‌ അതു കേൾക്കാനാകുന്നുണ്ടോ? അത്‌ അസാധ്യമാണെന്ന്‌ നിങ്ങൾ പറഞ്ഞേക്കാം. കാരണം, ആദാമിന്റെ ഈ രണ്ടാമത്തെ മകൻ മരിച്ചിട്ട്‌ കാലങ്ങൾ ഏറെയായി. അവൻ മണ്മറഞ്ഞിട്ട്‌ ഏതാണ്ട്‌ 60 നൂറ്റാണ്ട്‌ പിന്നിട്ടിരിക്കുന്നു! മരിച്ചവരെ സംബന്ധിച്ച്‌ ബൈബിൾ പറയുന്നത്‌ ഇതാണ്‌: “മരിച്ചവരോ ഒന്നും അറിയുന്നില്ല.” (സഭാ. 9:5, 10) പോരാത്തതിന്‌, ഹാബേൽ സംസാരിച്ചതിൽ ഒരൊറ്റ വാക്കുപോലും ബൈബിളിൽ രേഖപ്പെടുത്തിയിട്ടുമില്ല. പിന്നെ എങ്ങനെയാണ്‌ അവൻ നമ്മോടു സംസാരിക്കുക?

3 ഹാബേലിനെക്കുറിച്ച്‌ ഇങ്ങനെ പറയാൻ പൗലോസ്‌ അപ്പൊസ്‌തലൻ നിശ്വസ്‌തനാക്കപ്പെട്ടു: “അവൻ മരിച്ചെങ്കിലും . . . ഇന്നും സംസാരിക്കുന്നു.” (എബ്രായർ 11:4 വായിക്കുക.) എങ്ങനെ? വിശ്വാസത്താൽ! ഈ ഉജ്ജ്വലഗുണം വളർത്തിയെടുത്ത ആദ്യമനുഷ്യൻ ഹാബേലായിരുന്നു. ശക്തമായ വിശ്വാസം പ്രകടിപ്പിച്ചതുകൊണ്ട്‌ അവൻ ജീവിക്കുന്ന മാതൃകയാണ്‌; നമുക്ക്‌ ഇന്നും അനുകരിക്കാവുന്ന തിളക്കമാർന്ന മാതൃക! നമ്മൾ ഹാബേലിന്റെ വിശ്വാസത്തിൽനിന്ന്‌ പഠിക്കുകയും അത്‌ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, വാസ്‌തവത്തിൽ അവൻ ചരിത്രത്തിൽനിന്ന്‌ നമ്മോടു സംസാരിക്കുകയാണ്‌; സവിശേഷമായൊരു വിധത്തിൽ!

4 അതിരിക്കട്ടെ, ഹാബേലിനെയും അവന്റെ വിശ്വാസത്തെയും കുറിച്ച്‌ നമുക്ക്‌ എന്താണ്‌ പഠിക്കാനുള്ളത്‌? അതും അവനെക്കുറിച്ച്‌ ബൈബിളിൽ ഇത്ര കുറച്ചു മാത്രം പറഞ്ഞിരിക്കെ. നമുക്ക്‌ നോക്കാം.

“ലോകസ്ഥാപനം”—അവൻ ജനിച്ച്‌ വളർന്ന സമയം

5. യേശു ഹാബേലിനെ “ലോകസ്ഥാപന”ത്തോട്‌ ബന്ധപ്പെടുത്തി പറഞ്ഞതിന്റെ അർഥമെന്ത്‌? (അടിക്കുറിപ്പും കാണുക.)

5 മനുഷ്യചരിത്രത്തിന്റെ ആരംഭദശയിലാണ്‌ ഹാബേൽ ജനിച്ചത്‌. യേശു പിന്നീട്‌ ഹാബേലിനെ “ലോകസ്ഥാപന”ത്തോട്‌ ബന്ധപ്പെടുത്തി പറയുകയുണ്ടായി. (ലൂക്കോസ്‌ 11:50, 51 വായിക്കുക.) പാപത്തിൽനിന്നു വീണ്ടെടുക്കപ്പെടാവുന്ന ആളുകളുടെ ലോകത്തെയായിരിക്കണം യേശു അർഥമാക്കിയത്‌. ഭൂമിയിലെ നാലാമത്തെ മനുഷ്യനായിരുന്നു ഹാബേൽ. വീണ്ടെടുക്കപ്പെടാവുന്ന ആദ്യവ്യക്തിയായി ദൈവം കണ്ടത്‌ ഹാബേലിനെയായിരിക്കണം. a നല്ലൊരു പശ്ചാത്തലത്തിലല്ല അവൻ വളർന്നുവന്നതെന്ന്‌ വ്യക്തം.

6. ഹാബേലിന്റെ മാതാപിതാക്കൾ എങ്ങനെയുള്ളവരായിരുന്നു?

6 മാനവരാശി അതിന്റെ പ്രയാണം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും, വിഷാദത്തിന്റെ കരിമേഘങ്ങൾ അതിന്മേൽ ചൂഴ്‌ന്ന്‌ നിന്നിരുന്നു. ഹാബേലിന്റെ മാതാപിതാക്കളായ ആദാമും ഹവ്വായും അഴകും ആരോഗ്യവും പ്രസരിപ്പും നിറഞ്ഞവരായിരുന്നു. പക്ഷേ, ജീവിതത്തിൽ അവർ ഒരു ദയനീയപരാജയമായി. അത്‌ അവർക്ക്‌ മനസ്സിലാകുകയും ചെയ്‌തു. ഒരിക്കൽ അവർ പൂർണരായിരുന്നു, എന്നെന്നും ജീവിച്ചിരിക്കാനുള്ള പ്രത്യാശയും അവർക്കുണ്ടായിരുന്നു. അങ്ങനെയിരിക്കെ, അവർ യഹോവയാം ദൈവത്തോടു മത്സരിച്ചു. അവരുടെ ഭവനമായ ഏദെൻ തോട്ടം ഒരു പറുദീസയായിരുന്നു! അവിടെനിന്ന്‌ അവർ പുറത്താക്കപ്പെട്ടു. മറ്റെല്ലാറ്റിനും മേലായി സ്വന്തം ഇഷ്ടങ്ങൾ പ്രതിഷ്‌ഠിച്ച അവർ സന്തതിപരമ്പരകളുടെ ഭാവിയെക്കുറിച്ചുപോലും ഓർത്തില്ല. എന്തായിരുന്നു ഫലം? അവർക്ക്‌ പൂർണത നഷ്ടപ്പെട്ടു, ഒപ്പം നിത്യജീവനും.—ഉല്‌പ. 2:15–3:24.

7, 8. കയീൻ ജനിച്ചപ്പോൾ ഹവ്വാ എന്താണ്‌ പറഞ്ഞത്‌, അപ്പോൾ അവളുടെ മനസ്സിൽ എന്തായിരിക്കാം ഉണ്ടായിരുന്നത്‌?

7 ആദാമും ഹവ്വായും ഏദെൻ തോട്ടത്തിനു പുറത്ത്‌ ജീവിതം ആരംഭിച്ചു. പക്ഷേ, ആ ജീവിതം വളരെ ദുഷ്‌കരമായിരുന്നു! തന്റെ ആദ്യസന്താനമായ കയീൻ ജനിച്ചപ്പോൾ “യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു” എന്നായിരുന്നു ഹവ്വായുടെ പ്രതികരണം. അവളുടെ വാക്കുകൾ സൂചിപ്പിക്കുന്നത്‌ ഏദെൻ തോട്ടത്തിൽവെച്ച്‌ യഹോവ നൽകിയ വാഗ്‌ദാനം അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കാം എന്നാണ്‌. അതായത്‌, സ്‌ത്രീ ഒരു സന്തതിയെ ഉളവാക്കുമെന്നും ആ സന്തതി ആദാമിനെയും ഹവ്വായെയും വഴി തെറ്റിച്ച ദുഷ്ടനെ ഒരിക്കൽ നശിപ്പിക്കുമെന്നും ഉള്ള വാഗ്‌ദാനം. (ഉല്‌പ. 3:15; 4:1) പ്രവചനത്തിലെ ആ സ്‌ത്രീ താനാണെന്നും വാഗ്‌ദാനം ചെയ്‌തിരിക്കുന്ന “സന്തതി” കയീനാണെന്നും ഒരുവേള ഹവ്വാ ചിന്തിച്ചിരിക്കുമോ?

8 അങ്ങനെ ചിന്തിച്ചെങ്കിൽ അവൾക്കു പാടേ തെറ്റി! ഇനി, കയീൻ വളർന്നുവരവെ അവളും ആദാമും ഇത്തരം ആശയങ്ങൾ അവന്റെ മനസ്സിലേക്കും കടത്തിവിട്ടോ? അങ്ങനെ ചെയ്‌തെങ്കിൽ കയീന്റെ അപൂർണമനസ്സിലെ അഹങ്കാരചായ്‌വുകൾക്ക്‌ വളംവെക്കുകയാണ്‌ അവർ ചെയ്‌തത്‌. ഹവ്വായ്‌ക്ക്‌ രണ്ടാമത്‌ ഒരു മകൻ ജനിച്ചു. പക്ഷേ, അവനെക്കുറിച്ച്‌ ഹവ്വാ അഭിമാനപൂർവം പ്രസ്‌താവനകൾ ഒന്നും നടത്തുന്നതായി നാം കാണുന്നില്ല. അവർ അവന്‌ ഹാബേൽ എന്നു പേരിട്ടു. ‘നിശ്വാസവായു’ അല്ലെങ്കിൽ ‘വ്യർഥത’ എന്നായിരിക്കാം അതിന്റെ അർഥം. (ഉല്‌പ. 4:2) അങ്ങനെയൊരു പേര്‌ തിരഞ്ഞെടുത്തത്‌ എന്തുകൊണ്ടാണ്‌? ഹാബേലിനെക്കുറിച്ച്‌ അവർക്ക്‌ കയീനോളം പ്രതീക്ഷയില്ലാഞ്ഞിട്ടായിരുന്നോ? ഊഹിക്കാനേ നമുക്കു കഴിയൂ.

9. ഇക്കാലത്തെ മാതാപിതാക്കൾക്ക്‌ ആദ്യമാതാപിതാക്കളിൽനിന്ന്‌ എന്താണ്‌ പഠിക്കാനുള്ളത്‌?

9 ഇന്നത്തെ മാതാപിതാക്കൾക്ക്‌ ഈ ആദ്യമാതാപിതാക്കളുടെ ചെയ്‌തികളിൽനിന്ന്‌ ചിലതു പഠിക്കാനുണ്ട്‌. വാക്കുകളാലോ പ്രവൃത്തികളാലോ, മക്കളുടെ അഹങ്കാരത്തെയും സ്വാർഥപ്രവണതകളെയും ഉയർന്നുയർന്ന്‌ പോകാനുള്ള ആഗ്രഹത്തെയും നിങ്ങൾ ഊതിക്കത്തിക്കുന്നുണ്ടോ? അതോ യഹോവയെ സ്‌നേഹിക്കാനും അവന്റെ സൗഹൃദം തേടാനും ആണോ അവരെ പഠിപ്പിക്കുന്നത്‌? ആദ്യമാതാപിതാക്കൾ മക്കളോടുള്ള ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു. എത്ര ഖേദകരം! എങ്കിലും, അവരുടെ സന്തതികൾക്ക്‌ പ്രതീക്ഷയ്‌ക്കു വകയുണ്ടായിരുന്നു!

ഹാബേൽ വിശ്വാസം വളർത്തിയെടുത്തു, എങ്ങനെ?

10, 11. കയീനും ഹാബേലും ഏതുതരം ജോലികളാണ്‌ തിരഞ്ഞെടുത്തത്‌, ഹാബേൽ ഏതു ഗുണമാണ്‌ വളർത്തിയെടുത്തത്‌?

10 കയീനും ഹാബേലും വളർന്നുവരവെ, ആദാം അവരെ കുടുംബം പുലർത്താൻ ആവശ്യമായ ജോലികാര്യങ്ങളൊക്കെ പരിശീലിപ്പിച്ചിരിക്കാം. അങ്ങനെ, കയീൻ കൃഷിക്കാരനായി. ഹാബേൽ ആട്ടിടയനും.

11 ഇതിനിടെ ഹാബേൽ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യുന്നുണ്ടായിരുന്നു. വർഷങ്ങളിലൂടെ അവൻ വിശ്വാസം വളർത്തിയെടുത്തു. വിശ്വാസമെന്ന ആ മനോഹരഗുണത്തെക്കുറിച്ചാണ്‌ പിൽക്കാലത്ത്‌ പൗലോസ്‌ എഴുതിയത്‌. ഒന്നു ചിന്തിച്ചുനോക്കൂ! ഹാബേലിനു മാതൃകയാക്കാൻ കൊള്ളാവുന്ന ഒരു മനുഷ്യനും ഭൂമിയിൽ അന്നുണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ്‌ അവൻ യഹോവയാം ദൈവത്തിൽ വിശ്വാസം വളർത്തിയെടുത്തത്‌? ശക്തമായ വിശ്വാസം ആർജിക്കുന്നതിന്‌ ഹാബേലിനെ സഹായിച്ചിരിക്കാൻ ഇടയുള്ള മൂന്നു പ്രധാനകാര്യങ്ങൾ നമുക്ക്‌ ഇപ്പോൾ പരിശോധിക്കാം.

12, 13. യഹോവയുടെ സൃഷ്ടികളെ നിരീക്ഷിച്ചത്‌ വിശ്വാസത്തിൽ വളർന്നുവരാൻ ഹാബേലിനെ സഹായിച്ചിരിക്കാവുന്നത്‌ എങ്ങനെ?

12 യഹോവയുടെ സൃഷ്ടികൾ. യഹോവ നിലത്തെ ശപിച്ചിരുന്നു. തന്മൂലം കൃഷിയ്‌ക്ക്‌ തടസ്സമാകുന്ന മുള്ളും പറക്കാരയും മണ്ണിൽനിന്നു മുളച്ചു. എങ്കിലും ഹാബേലിന്റെ കുടുംബത്തിന്‌ പുലർന്നുപോകാൻ ആവശ്യമായ ഫലമൂലാദികൾ ഭൂമിയിൽ വിളയുന്നുണ്ടായിരുന്നു. എന്നാൽ എല്ലാറ്റിനെയും ദൈവം ശപിച്ചിരുന്നില്ല. പക്ഷികളും മത്സ്യങ്ങളും ഉൾപ്പെടുന്ന ജന്തുലോകത്തിനോ പർവതങ്ങൾ, തടാകങ്ങൾ, നദികൾ, സമുദ്രങ്ങൾ എന്നിവയ്‌ക്കോ ആകാശത്തിനോ മേഘങ്ങൾക്കോ സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങൾക്കോ ഒന്നും ശാപമില്ലായിരുന്നു. ഈ സൃഷ്ടികളിലെല്ലാം ഹാബേൽ സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ കറതീർന്ന സ്‌നേഹം, തികവാർന്ന ജ്ഞാനം, നിറഞ്ഞ നന്മ എന്നിവയുടെ തെളിവുകൾ കണ്ടു. (റോമർ 1:20 വായിക്കുക.) ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം വിലമതിപ്പോടെ ധ്യാനിച്ചപ്പോൾ ഹാബേലിന്റെ വിശ്വാസം ശക്തിപ്പെട്ടു!

സ്‌നേഹവാനായ ഒരു സ്രഷ്ടാവിൽ വിശ്വാസം പടുത്തുയർത്താൻ സൃഷ്ടിജാലങ്ങൾ ഹാബേലിന്‌ ഉറച്ച അടിസ്ഥാനമേകി

13 ആത്മീയകാര്യങ്ങളെക്കുറിച്ച്‌ ആഴത്തിൽ ചിന്തിക്കാനും ഹാബേൽ സമയമെടുത്തിട്ടുണ്ട്‌. അവൻ ആടുമേയ്‌ക്കുന്ന രംഗം നമുക്കൊന്നു ഭാവനയിൽ കാണാം. ഒരു ആട്ടിടയന്‌ ആട്ടിൻപറ്റത്തെയും തെളിച്ചുകൊണ്ട്‌ ഒരുപാടു ദൂരം നടക്കേണ്ടിവരും. സൗമ്യശീലരായ ആ മൃഗങ്ങളെയുംകൊണ്ട്‌ ഹാബേൽ മലഞ്ചെരിവുകളിലൂടെയും താഴ്‌വരകളിലൂടെയും നദിയോരങ്ങളിലൂടെയും സഞ്ചരിച്ചിട്ടുണ്ടാകാം; പച്ചപ്പ്‌ നിറഞ്ഞ പുൽത്തടങ്ങളും സ്വച്ഛമായ നീരുറവുകളും സുരക്ഷിതമായ വിശ്രമസങ്കേതങ്ങളും തേടിയുള്ള യാത്രകൾ! ദൈവത്തിന്റെ സൃഷ്ടികളിലെല്ലാംവെച്ച്‌ ചെമ്മരിയാടുകൾ ഏറ്റവും നിസ്സഹായജീവികളാണെന്നു പറയാം. വഴികാട്ടാനും സംരക്ഷിക്കാനും മനുഷ്യനില്ലാതെ പറ്റില്ല എന്നു തോന്നിപ്പോകും അവയെ കണ്ടാൽ! അവയെ മേയ്‌ച്ച്‌ നടക്കുമ്പോഴൊക്കെ, തന്നെ നയിക്കാനും സംരക്ഷിക്കാനും പോറ്റിപ്പുലർത്താനും മനുഷ്യരെക്കാൾ ജ്ഞാനിയും ശക്തനും ആയ ഒരാൾ വേണമെന്ന്‌ ഹാബേൽ ആഗ്രഹിച്ചിട്ടുണ്ടാകുമോ? തന്റെ മനസ്സിലൂടെ കടന്നുപോകുന്ന ഇത്തരം ചിന്തകൾ അവൻ പ്രാർഥനയിലൂടെ ദൈവത്തോട്‌ അറിയിക്കുമായിരുന്നു. അങ്ങനെ അവന്റെ വിശ്വാസവും ഒന്നിനൊന്ന്‌ വളർന്നുവന്നു!

14, 15. യഹോവയുടെ വാഗ്‌ദാനങ്ങൾ ഹാബേലിന്‌ ചിന്തിക്കാനുള്ള വക നൽകിയത്‌ എങ്ങനെ?

14 യഹോവയുടെ വാഗ്‌ദാനങ്ങൾ. ഏദെൻ തോട്ടത്തിൽ സംഭവിച്ചതും അവിടെനിന്നു പുറത്തായതും ഒക്കെ ആദാമും ഹവ്വായും പുത്രന്മാരോടു വിവരിച്ച്‌ പറഞ്ഞിട്ടുണ്ടാകും. അതെ, ഹാബേലിനു ചിന്തിക്കാൻ ഒരുപാടൊരുപാട്‌ കാര്യങ്ങളുണ്ടായിരുന്നു.

15 ഭൂമി ശപിക്കപ്പെട്ടതാകുമെന്ന്‌ യഹോവ പറഞ്ഞിരുന്നു. ചുറ്റും മുളയ്‌ക്കുന്ന മുള്ളും പറക്കാരയും ആ വാക്കുകളുടെ സത്യത തെളിയിക്കുന്നതായി അവൻ കണ്ടു. ഹവ്വായ്‌ക്ക്‌, ഗർഭാവസ്ഥയും പ്രസവവും വേദനാകരമായിരിക്കുമെന്ന്‌ യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നു. ഹാബേലിന്റെ കൂടെപ്പിറപ്പുകൾ ജനിച്ചപ്പോൾ ആ വാക്കുകളും സത്യമായി ഭവിച്ചെന്ന്‌ ഹാബേലിനു മനസ്സിലായി. ഹവ്വായ്‌ക്ക്‌ അവളുടെ ഭർത്താവിന്റെ സ്‌നേഹവും ശ്രദ്ധയും ലഭിക്കാൻ അടങ്ങാത്ത ആഗ്രഹം തോന്നുമെന്നും അവൻ അവളെ അടക്കി ഭരിക്കുമെന്നും യഹോവ മുൻകൂട്ടി കണ്ടിരുന്നു. ആ സങ്കടകരമായ യാഥാർഥ്യം അരങ്ങേറുന്നതും ഹാബേലിനു കാണേണ്ടിവന്നു. അങ്ങനെ സകലതിലും യഹോവയുടെ വാക്ക്‌ സത്യമായി ഭവിക്കുന്നത്‌ അവൻ കണ്ണാലെ കണ്ടു! അതുകൊണ്ടുതന്നെ, ഒരുനാൾ ഏദെനിൽ തുടക്കമിട്ട പാപാവസ്ഥയ്‌ക്ക്‌ പ്രായശ്ചിത്തവുമായി വരുന്ന ഒരു “സന്തതി”യെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്‌ദാനവും അവൻ പൂർണമായി വിശ്വസിച്ചു. അതിനുള്ള ഈടുറ്റ കാരണങ്ങൾ ഹാബേലിനുണ്ടായിരുന്നു!—ഉല്‌പ. 3:15-19.

16, 17. യഹോവ നിറുത്തിയ കെരൂബുകളിൽനിന്ന്‌ ഹാബേൽ എന്തെല്ലാം മനസ്സിലാക്കിയിരിക്കാം?

16 യഹോവയുടെ ദാസന്മാർ. തന്റെ കുടുംബത്തിൽ ഹാബേലിന്‌ നല്ല മാതൃകകളൊന്നും കാണാനായില്ല. എന്നാൽ, ബുദ്ധിശക്തിയുള്ള സൃഷ്ടികളായി അന്ന്‌ ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉണ്ടായിരുന്നത്‌. ആദാമിനെയും ഹവ്വായെയും തോട്ടത്തിൽനിന്ന്‌ പുറത്താക്കിയപ്പോൾ അവരോ അവരുടെ മക്കളോ ഭൂമിയിലെ ഈ പറുദീസയിൽ വീണ്ടും പ്രവേശിക്കുന്നില്ലെന്ന്‌ യഹോവ ഉറപ്പുവരുത്തി. തോട്ടത്തിന്റെ പ്രവേശനകവാടത്തിന്‌ കാവലായി, വളരെ ഉയർന്ന പദവിയിൽ സേവിക്കുന്ന ദൂതന്മാരായ കെരൂബുകളെ, ജ്വലിക്കുന്ന ഒരു വാളുമായി യഹോവ നിറുത്തി. ആ വാൾ നിരന്തരം കറങ്ങിക്കൊണ്ടിരുന്നു.—ഉല്‌പത്തി 3:24 വായിക്കുക.

17 ബാലനായ ഹാബേൽ ആ കെരൂബുകളെ കൗതുകത്തോടെ നോക്കി നിൽക്കുന്നത്‌ ഒന്നു മനസ്സിൽ കണ്ടുനോക്കൂ. മനുഷ്യരൂപമെടുത്ത ആ ദൂതന്മാർക്ക്‌ എന്തൊരു ശക്തിയാണ്‌ എന്ന്‌ അവൻ അത്ഭുതപ്പെട്ടിട്ടുണ്ടാകണം! എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്ന ജ്വലിക്കുന്ന ആ ‘വാൾ’ അവനിൽ ഭീതിയും വിസ്‌മയവും ഒക്കെ ഉണർത്തിയിട്ടുണ്ടാകും. വർഷങ്ങൾ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. ഹാബേൽ വളർന്നു. ആ കെരൂബുകൾ മടുത്ത്‌ തങ്ങളുടെ നിയമനം ഉപേക്ഷിച്ചതായി എപ്പോഴെങ്കിലും അവൻ കാണുകയുണ്ടായോ? ഒരിക്കലുമില്ല! രാത്രികളും പകലുകളും വർഷങ്ങളും പതിറ്റാണ്ടുകളും കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. സ്വന്തമായി ചിന്തിക്കാനും തീരുമാനമെടുക്കാനും പ്രാപ്‌തിയുള്ള, ശക്തരായ ഈ സൃഷ്ടികൾ ദൈവം അവരെ നിറുത്തിയ ആ സ്ഥലത്തുനിന്നും അണുവിട മാറാതെ നിന്നു! യഹോവയാം ദൈവത്തിന്‌ നീതിമാന്മാരും വിശ്വസ്‌തരും ആയ ദാസന്മാരുമുണ്ടെന്ന്‌ ഹാബേൽ അങ്ങനെ മനസ്സിലാക്കി. ആ കെരൂബുകളിൽ യഹോവയോടുള്ള കൂറും അനുസരണവും ഹാബേലിന്‌ കാണാൻ കഴിഞ്ഞു. പക്ഷേ, അതുപോലൊന്ന്‌ സ്വന്തം കുടുംബത്തിൽ എവിടെയും അവന്‌ കാണാനായില്ല. ദൂതന്മാർ വെച്ച ആ മാതൃക അവന്റെ വിശ്വാസത്തെ നിശ്ചയമായും ബലപ്പെടുത്തിയിട്ടുണ്ട്‌.

യഹോവയോട്‌ അനുസരണവും വിശ്വസ്‌തതയും ഉള്ള ദാസന്മാരാണ്‌ കെരൂബുകളെന്ന്‌ തന്റെ ജീവിതകാലത്തുടനീളം ഹാബേലിന്‌ നേരിട്ട്‌ കാണാൻ കഴിഞ്ഞു

18. വിശ്വാസം വളർത്തിയെടുക്കാൻ ആധാരമായ എന്തെല്ലാം കാര്യങ്ങൾ ഇന്ന്‌ നമുക്കുണ്ട്‌?

18 യഹോവയുടെ സൃഷ്ടികൾ അവനെക്കുറിച്ച്‌ വിളിച്ചോതുന്ന കാര്യങ്ങൾ, യഹോവയുടെ വാഗ്‌ദാനങ്ങൾ, അവന്റെ ദൂതന്മാരായ ദാസന്മാരുടെ നല്ല മാതൃക ഇവയെക്കുറിച്ചെല്ലാം ഹാബേൽ മനസ്സിരുത്തി ചിന്തിച്ചു. തന്റെ വിശ്വാസം ഒന്നിനൊന്നു ശക്തമാകുന്നത്‌ അവൻ കണ്ടു. ഹാബേൽ അവന്റെ മാതൃകയിലൂടെ ഇന്നും നമ്മോട്‌ സംസാരിക്കുന്നുണ്ട്‌. കുടുംബത്തിൽ അനുകരിക്കാൻ നല്ലൊരു മാതൃകയില്ലെങ്കിലും യുവപ്രായക്കാർക്ക്‌ യഹോവയാം ദൈവത്തിൽ യഥാർഥവിശ്വാസം വളർത്തിയെടുക്കാൻ കഴിയും എന്ന്‌ ഹാബേലിന്റെ അനുഭവം നമ്മോടു പറയുന്നു. ചുറ്റുമുള്ള വിസ്‌മയമുണർത്തുന്ന സൃഷ്ടികൾ, നമ്മുടെ കൈയിലുള്ള ദൈവവചനമായ ബൈബിൾ, വിശ്വാസത്തിന്റെ ജീവസ്സുറ്റ മാതൃകവെച്ച സ്‌ത്രീപുരുഷന്മാർ അങ്ങനെ വിശ്വാസം വളർത്തിയെടുക്കാൻ വേണ്ടതെല്ലാം ഇന്നു നമുക്കുണ്ട്‌.

ഹാബേലിന്റെ യാഗം മികച്ചതായിരുന്നത്‌ എന്തുകൊണ്ട്‌?

19. കാലാന്തരത്തിൽ, ഹാബേൽ ഏതു സത്യം മനസ്സിലാക്കി?

19 ഹാബേലിന്‌ യഹോവയിലുള്ള വിശ്വാസം വളർന്നുകൊണ്ടിരുന്നു. തന്റെ വിശ്വാസം പ്രവൃത്തിയിലൂടെ തെളിയിച്ച്‌ കാണിക്കാൻ ഒരു മാർഗം അവൻ അന്വേഷിച്ചു. എന്നാൽ വെറുമൊരു മനുഷ്യൻ പ്രപഞ്ചസ്രഷ്ടാവിന്‌ എന്തു നൽകാനാണ്‌? ദൈവത്തിനാണെങ്കിൽ മനുഷ്യരിൽനിന്ന്‌ സമ്മാനമോ സഹായമോ ആവശ്യമില്ലതാനും. കാലാന്തരത്തിൽ ഹാബേൽ വലിയൊരു സത്യം മനസ്സിലാക്കി: ശരിയായ ആന്തരത്തോടെ തനിക്കുള്ളതിൽ ഏറ്റവും നല്ലത്‌ യഹോവയ്‌ക്കു കൊടുക്കുക, തന്റെ സ്‌നേഹവാനായ സ്വർഗീയപിതാവ്‌ തീർച്ചയായും അതിൽ സംപ്രീതനാകും.

ഹാബേൽ വിശ്വാസത്തോടെയാണ്‌ യാഗമർപ്പിച്ചത്‌; പക്ഷേ, കയീൻ അങ്ങനെയല്ലായിരുന്നു

20, 21. കയീനും ഹാബേലും യഹോവയ്‌ക്ക്‌ എന്തു വഴിപാടുകൾ കൊണ്ടുവന്നു, യഹോവ അവയെ എങ്ങനെയാണ്‌ കണ്ടത്‌?

20 ഹാബേൽ തന്റെ ആട്ടിൻകൂട്ടത്തിൽനിന്ന്‌ ഏതാനും ആടുകളെ, യാഗമായി അർപ്പിക്കാൻ ഒരുക്കങ്ങൾ ചെയ്‌തു. അവൻ ഏറ്റവും നല്ലവയെ തിരഞ്ഞെടുത്തു, അതായത്‌ കടിഞ്ഞൂലുകളെ. അവയുടെ ഏറ്റവും നല്ല ഭാഗങ്ങൾതന്നെ യാഗാർപ്പണത്തിനായി മാറ്റിവെച്ചു. അതേസമയം, കയീനും ദൈവത്തിന്റെ പ്രസാദവും അനുഗ്രഹവും തേടാൻ ആഗ്രഹിച്ചു. തന്റെ കാർഷികവിളകളിൽനിന്ന്‌ അവൻ ഒരു വഴിപാട്‌ കൊണ്ടുവന്നു. അവന്റെ ആന്തരം പക്ഷേ ഹാബേലിന്റേതുപോലെ ആയിരുന്നില്ല. ആ ജ്യേഷ്‌ഠാനുജന്മാർ തങ്ങളുടെ വഴിപാടുകൾ അർപ്പിച്ചപ്പോൾ ഈ വ്യത്യാസം ശരിക്കും കാണാനായി.

21 ആദാമിന്റെ ഈ രണ്ടു പുത്രന്മാരും തങ്ങളുടെ വഴിപാടുകൾ അർപ്പിക്കാൻ യാഗപീഠങ്ങളും അഗ്നിയും ഉപയോഗിച്ചിട്ടുണ്ടാകും. അവർ യാഗമർപ്പിക്കുന്നത്‌ ഒരുപക്ഷേ, ആ കെരൂബുകൾ കണ്ടിരിക്കാം. അന്ന്‌ യഹോവയുടെ പ്രതിനിധികളായി ആ കെരൂബുകൾ മാത്രമേ ഭൂമിയിലുണ്ടായിരുന്നുള്ളൂ. യഹോവ കയീന്റെയും ഹാബേലിന്റെയും യാഗങ്ങൾ ശ്രദ്ധിച്ചു. “യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു”വെന്നു നാം വായിക്കുന്നു. (ഉല്‌പ. 4:4) എന്നാൽ യഹോവയുടെ പ്രസാദം ദൃശ്യമായത്‌ എങ്ങനെയെന്ന്‌ ബൈബിൾ പറയുന്നില്ല.

22, 23. ഹാബേലിന്റെ യാഗത്തിൽ യഹോവ പ്രസാദിക്കാനുണ്ടായ കാരണമെന്താണ്‌?

22 ദൈവം ഹാബേലിൽ പ്രസാദിച്ചത്‌ എന്തുകൊണ്ടാണ്‌? അവന്റെ യാഗവസ്‌തു മാത്രമായിരുന്നോ കാരണം? ഹാബേൽ ജീവനുള്ള ഒരു മൃഗത്തെ അർപ്പിച്ചു, അതിന്റെ ജീവരക്തംതന്നെ ചൊരിഞ്ഞു. അത്തരമൊരു യാഗത്തിന്റെ മൂല്യം അന്ന്‌ ഹാബേൽ തിരിച്ചറിഞ്ഞിരുന്നോ? പല നൂറ്റാണ്ടുകൾ കഴിഞ്ഞ്‌, ഊനമില്ലാത്ത ഒരു ചെമ്മരിയാട്ടിൻകുട്ടിയെ യാഗമായി അർപ്പിക്കാനുള്ള ഒരു ക്രമീകരണം യഹോവ ഏർപ്പെടുത്തി. ആ ക്രമീകരണം പൂർണതയുള്ള തന്റെ പുത്രന്റെ യാഗത്തെ ചിത്രീകരിക്കുമായിരുന്നു. “ദൈവത്തിന്റെ കുഞ്ഞാട്‌” എന്നു വിശേഷിപ്പിച്ചിരിക്കുന്ന ആ പുത്രന്റെ നിർദോഷരക്തം ചൊരിയപ്പെടേണ്ടതുമുണ്ടായിരുന്നു. (യോഹ. 1:29; പുറ. 12:5-7) എന്നിരുന്നാലും, ഈ കാര്യങ്ങൾ ഏറെയും ഹാബേലിന്റെ ധാരണയ്‌ക്കും ഗ്രാഹ്യത്തിനും ഒക്കെ അപ്പുറമായിരുന്നു.

23 ഏതായാലും നമുക്ക്‌ ഇത്രയും കാര്യങ്ങൾ അറിയാം: ഹാബേൽ തനിക്കുണ്ടായിരുന്നതിൽ ഏറ്റവും നല്ലത്‌ അർപ്പിച്ചു. യഹോവ പ്രസാദിക്കുകയും ചെയ്‌തു, യാഗവസ്‌തുവിൽ മാത്രമല്ല യാഗമർപ്പിച്ച വ്യക്തിയിലും. യഹോവയോടുള്ള സ്‌നേഹവും നിഷ്‌കപടമായ വിശ്വാസവും നിമിത്തമാണ്‌ ഹാബേൽ അങ്ങനെ ചെയ്‌തത്‌.

24. (എ) കയീന്റെ യാഗവസ്‌തുവിന്‌ കുറവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന്‌ നാം പറയുന്നത്‌ എന്തുകൊണ്ട്‌? (ബി) കയീൻ ഇന്നുള്ള പലരെയുംപോലെ ആയിരുന്നത്‌ എങ്ങനെ?

24 എന്നാൽ കയീന്റെ കാര്യം വ്യത്യസ്‌തമായിരുന്നു. യഹോവ “കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല” എന്നു ബൈബിൾ പറയുന്നു. (ഉല്‌പ. 4:5) കയീന്റെ യാഗവസ്‌തുവിന്‌ എന്തെങ്കിലും പോരായ്‌മയുണ്ടായിട്ടല്ല. കാരണം, മണ്ണിലെ വിളവ്‌ യാഗമായി അർപ്പിക്കാൻ ദൈവം പിന്നീട്‌ ന്യായപ്രമാണത്തിലൂടെ പറയുകയുണ്ടായി. (ലേവ്യ. 6:14, 15) പിന്നെ എന്താണ്‌ യഹോവ പ്രസാദിക്കാതിരുന്നത്‌? ബൈബിൾ പറയുന്നത്‌, കയീന്റെ “പ്രവൃത്തികൾ ദോഷകര”മായിരുന്നു എന്നാണ്‌. (1 യോഹന്നാൻ 3:12 വായിക്കുക.) ഇന്നുള്ള പലരെയുംപോലെ ദൈവഭക്തിയുടെ ഒരു പുറമോടി കാണിച്ചാൽ എല്ലാമായെന്ന്‌ കയീനും കരുതിക്കാണും. യഹോവയിൽ യഥാർഥവിശ്വാസമോ അവനോട്‌ യഥാർഥസ്‌നേഹമോ ഇല്ലായിരുന്നെന്ന്‌ കയീന്റെ പ്രവർത്തനങ്ങളിലൂടെ വൈകാതെ വ്യക്തമാകുകയും ചെയ്‌തു.

25, 26. യഹോവ കയീന്‌ എന്തു മുന്നറിയിപ്പ്‌ കൊടുത്തു, പക്ഷേ കയീൻ എന്തു ചെയ്‌തു?

25 തനിക്ക്‌ യഹോവയുടെ പ്രീതി നേടാനായില്ലെന്ന്‌ കണ്ടപ്പോൾ കയീൻ ഹാബേലിന്റെ മാതൃകയിൽനിന്ന്‌ പഠിക്കാൻ ശ്രമിച്ചോ? ഇല്ല. അവന്റെ ഉള്ളിൽ സ്വന്തം കൂടെപ്പിറപ്പിനോടുള്ള പക നിറഞ്ഞു. കയീന്റെ ഹൃദയത്തിൽ സംഭവിക്കുന്നത്‌ എന്താണെന്ന്‌ യഹോവ കണ്ടു. ക്ഷമയോടെ അവനോടു കാര്യങ്ങൾ പറഞ്ഞ്‌ മനസ്സിലാക്കാനും ശ്രമിച്ചു. ഇങ്ങനെ പോയാൽ ഗുരുതരമായ പാപത്തിൽ ചെന്ന്‌ അവസാനിക്കുമെന്ന്‌ ദൈവം കയീന്‌ മുന്നറിയിപ്പു നൽകി. കയീൻ തന്റെ വഴികളിൽ മാറ്റം വരുത്തിയാൽ അവനും തന്റെ “പ്രസാദമുണ്ടാ”കുമെന്ന പ്രത്യാശയും ദൈവം അവനു നൽകി.—ഉല്‌പ. 4:6, 7.

26 കയീൻ ദൈവത്തിന്റെ മുന്നറിയിപ്പ്‌ കൂട്ടാക്കിയില്ല. ഒരു ദിവസം അവൻ അനുജനെ വയലിലേക്കു പോകാൻ വിളിച്ചു. ജ്യേഷ്‌ഠനെ വിശ്വസിച്ച്‌ അനുജൻ കൂടെച്ചെന്നു. അവിടെവെച്ച്‌ കയീൻ അവനോടു കയർത്ത്‌ അവനെ കൊന്നു. (ഉല്‌പ. 4:8) അങ്ങനെ ഹാബേൽ ഒരർഥത്തിൽ മതപീഡനത്തിന്റെ ആദ്യത്തെ ഇരയായി, ആദ്യരക്തസാക്ഷിയായി! ഹാബേൽ മരിച്ചു. പക്ഷേ, യഹോവ അവനെ മറന്നുകളഞ്ഞില്ല!

27. (എ) പുനരുത്ഥാനം പ്രാപിക്കുന്നവരുടെ കൂട്ടത്തിൽ ഹാബേൽ ഉണ്ടായിരിക്കുമെന്ന്‌ നമുക്ക്‌ നിശ്ചയമുള്ളത്‌ എന്തുകൊണ്ട്‌? (ബി) ഒരു ദിവസം ഹാബേലിനെ കണ്ടുമുട്ടുമെന്ന്‌ നമുക്ക്‌ എങ്ങനെ തീർച്ചയാക്കാം?

27 ഒരു ആലങ്കാരികാർഥത്തിൽ, ഹാബേലിന്റെ രക്തം പ്രതികാരത്തിനായി, നീതിക്കായി, നിലവിളിച്ചു. ദുഷ്ടനായ കയീനെ അവന്റെ പാപത്തിന്‌ ശിക്ഷിച്ചുകൊണ്ട്‌ ദൈവം നീതി നടപ്പാക്കി. (ഉല്‌പ. 4:9-12) എന്നാൽ, ഹാബേലിന്റെ വിശ്വാസത്തിന്റെ രേഖ ഇന്നും നമ്മോടു സംസാരിക്കുന്നു! അതാണ്‌ ഏറെ പ്രധാനം. കേവലം ഒരു നൂറ്റാണ്ട്‌ മാത്രമായിരിക്കാം ഹാബേൽ ഈ ഭൂമിയിൽ ജീവിച്ചത്‌. അക്കാലത്തെ മനുഷ്യരുടെ ആയുസ്സുവെച്ച്‌ നോക്കുമ്പോൾ വളരെ ഹ്രസ്വമായൊരു കാലം. പക്ഷേ, ജീവിച്ചിരുന്ന കാലമത്രയും ദൈവപ്രീതിയുള്ളവനായിത്തന്നെ അവൻ ജീവിച്ചു. തനിക്ക്‌ സ്വർഗീയപിതാവായ യഹോവയുടെ സ്‌നേഹവും അംഗീകാരവും ഉണ്ടെന്ന ബോധ്യത്തോടെയാണ്‌ അവൻ മരിച്ചത്‌. (എബ്രാ. 11:4) യഹോവയുടെ അനന്തമായ ഓർമയിൽ അവൻ സുരക്ഷിതനാണ്‌. ഭൂമി പറുദീസയാകുമ്പോൾ, പുനരുത്ഥാനം പ്രാപിച്ച്‌ വരുന്നവരുടെ കൂട്ടത്തിൽ അവനും ഉണ്ടാകും, തീർച്ച! (യോഹ. 5:28, 29) അവനെ കാണാൻ നിങ്ങൾ അവിടെയുണ്ടായിരിക്കുമോ? ഹാബേലിന്റെ ശ്രദ്ധേയമായ വിശ്വാസം അനുകരിക്കുകയും ‘അവൻ സംസാരിക്കുന്നതിന്‌’ ചെവികൊടുക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ അവിടെയുണ്ടായിരിക്കും!

a “ലോകസ്ഥാപനം” എന്ന പദത്തിൽ വിത്ത്‌ എറിയുക, അതായത്‌ പുനരുത്‌പാദനം നടത്തുക, എന്ന ആശയം ഉൾപ്പെടുന്നു. അതുകൊണ്ട്‌, ആദ്യമനുഷ്യസന്തതിയുടെ ജനനവുമായി ഇത്‌ ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെയെങ്കിൽ, എന്തുകൊണ്ടാണ്‌ യേശു “ലോകസ്ഥാപന”ത്തെ ഹാബേലുമായി ബന്ധിപ്പിച്ചത്‌? ആദ്യമനുഷ്യസന്തതി കയീനായിരുന്നില്ലേ? കയീന്റെ തീരുമാനങ്ങളും പ്രവർത്തനങ്ങളും യഹോവയാം ദൈവത്തിന്‌ എതിരായ മനഃപൂർവമത്സരമായിരുന്നു. മാതാപിതാക്കളെപ്പോലെതന്നെ അവനും പുനരുത്ഥാനത്തിനും വീണ്ടെടുപ്പിനും യോഗ്യനല്ലെന്ന്‌ ന്യായമായും നിഗമനം ചെയ്യാനാകും.