വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം മൂന്ന്‌

‘വിശ്വസിക്കുന്ന എല്ലാവർക്കും അവൻ പിതാവായി’

‘വിശ്വസിക്കുന്ന എല്ലാവർക്കും അവൻ പിതാവായി’

1, 2. നോഹയുടെ കാലത്തിനു ശേഷം ലോകം മാറിപ്പോയത്‌ എങ്ങനെ, അബ്രാഹാമിന്റെ വികാരം എന്തായിരുന്നു?

 അബ്രാഹാം തല ഉയർത്തി നോക്കുകയാണ്‌. അവന്റെ ജന്മദേശമായ ഊർ നഗരത്തിനു മീതെ ഉയർന്ന്‌ കാണുന്ന ക്ഷേത്രഗോപുരത്തിലേക്ക്‌ അവന്റെ നോട്ടം എത്തി. a അവിടെനിന്ന്‌ ആളുകളുടെ ആരവം കേൾക്കാം, പുകച്ചുരുളുകൾ ആകാശത്തേക്ക്‌ ഉയരുന്നുണ്ട്‌. ചന്ദ്രദേവന്റെ പുരോഹിതന്മാർ അടുത്ത യാഗാർപ്പണം നടത്തുകയാണ്‌. അതു കണ്ടിട്ട്‌ അമർഷത്തോടെ നെറ്റി ചുളിച്ച്‌, തല തിരിച്ച്‌, പിന്തിരിഞ്ഞു നടക്കുകയാണ്‌ അബ്രാഹാം. ആളുകൾ തിക്കിത്തിരക്കുന്ന നഗരവീഥിയിലൂടെ വീട്ടിലേക്ക്‌ നടക്കുന്ന അബ്രാഹാമിന്റെ മനസ്സിൽ എന്തായിരിക്കും ഇപ്പോൾ? ഊർ നഗരത്തിലെവിടെയും നിറഞ്ഞിരിക്കുന്ന വിഗ്രഹാരാധനയെക്കുറിച്ച്‌ അവൻ ദുഃഖത്തോടെ ഓർത്തുപോയിരിക്കാം. നോഹയ്‌ക്കു ശേഷം ഭൂമിയെ വീണ്ടും കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്ന മ്ലേച്ഛമായ ആരാധന!

2 അബ്രാഹാം ജനിക്കുമ്പോൾ നോഹ മരിച്ചിട്ട്‌ രണ്ടുവർഷം കഴിഞ്ഞിരുന്നു. അന്ന്‌, ആ മഹാപ്രളയത്തിനു ശേഷം കുടുംബസമേതം പെട്ടകത്തിനു പുറത്തിറങ്ങിയ ഗോത്രപിതാവായ നോഹ യഹോവയാം ദൈവത്തിന്‌ ഒരു യാഗമർപ്പിച്ചു. അതിൽ സംപ്രീതനായ യഹോവ ആകാശത്ത്‌ ഒരു മഴവില്ല്‌ വിരിയിച്ചു. (ഉല്‌പ. 8:20; 9:12-14) ഈ ഭൂമിയിൽ സത്യാരാധന മാത്രമുണ്ടായിരുന്ന ഒരു സമയമായിരുന്നു അത്‌! എന്നാൽ ഇപ്പോൾ ഏകദേശം 350 വർഷം കഴിഞ്ഞ്‌, പത്താം തലമുറക്കാരനായ അബ്രാഹാമിന്റെ കാലമായപ്പോഴേക്കും സത്യദൈവമായ യഹോവയെ ആരാധിക്കുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രമായി. എവിടെയുമുള്ള ആളുകൾ വ്യാജദേവന്മാരെ ആരാധിച്ചുപോന്നു. അബ്രാഹാമിന്റെ അപ്പനായ തേരഹ്‌ പോലും വിഗ്രഹാരാധനയിൽ ഉൾപ്പെട്ടിരുന്നു; തേരഹ്‌ വിഗ്രഹം നിർമിച്ചിരുന്ന ഒരാളായിരുന്നിരിക്കാം.—യോശു. 24:2.

അബ്രാഹാം വിശ്വാസത്തിന്റെ ഇത്ര ശ്രേഷ്‌ഠമാതൃകയായത്‌ എങ്ങനെ?

3. അബ്രാഹാമിന്റെ ജീവിതം മുന്നോട്ടുപോയപ്പോൾ ഏതു ഗുണമാണ്‌ അവനിൽ ശ്രദ്ധേയമായിത്തീർന്നത്‌, അതിൽനിന്നു നമുക്ക്‌ എന്തു പഠിക്കാം?

3 പക്ഷേ, അബ്രാഹാം ഇതിൽനിന്നെല്ലാം വ്യത്യസ്‌തനായിരുന്നു. ജീവിതം മുന്നോട്ടുപോകുന്തോറും അബ്രാഹാമിന്റെ വിശ്വാസം ഒന്നിനൊന്നു തെളിവാർന്ന്‌ വന്നു. അത്‌ അവനെ ചുറ്റുമുള്ളവരിൽനിന്ന്‌ വ്യത്യസ്‌തനാക്കി. ‘വിശ്വസിക്കുന്ന എല്ലാവർക്കും അവൻ പിതാവായി’ എന്ന്‌ പിന്നീട്‌ പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി. (റോമർ 4:11, സത്യവേദപുസ്‌തകത്തിൽനിന്നു വായിക്കുക.) വിശ്വാസികളുടെ പിതാവ്‌ എന്ന സ്ഥാനത്തേക്ക്‌ അവൻ എത്തിയത്‌ എങ്ങനെയാണ്‌? ആ യാത്ര തുടങ്ങിയത്‌ എങ്ങനെയാണ്‌? അതു നാം കാണാൻ പോകുകയാണ്‌. വിശ്വാസത്തിൽ എങ്ങനെ വളരാൻ കഴിയുമെന്ന്‌ അബ്രാഹാമിന്റെ ജീവിതകഥ നമ്മോടു പറയും.

ജലപ്രളയത്തിനു ശേഷമുള്ള സത്യാരാധന

4, 5. അബ്രാഹാം ആരിൽനിന്നാണ്‌ യഹോവയെക്കുറിച്ച്‌ അറിഞ്ഞിട്ടുണ്ടാവുക, അങ്ങനെയൊരു സാധ്യതയെക്കുറിച്ച്‌ നമ്മൾ പറയുന്നത്‌ എന്തുകൊണ്ട്‌?

4 യഹോവയാം ദൈവത്തെക്കുറിച്ച്‌ അബ്രാഹാം അറിയാൻ ഇടയായത്‌ എങ്ങനെയാണ്‌? അക്കാലത്ത്‌, യഹോവയെ വിശ്വസ്‌തമായി സേവിച്ചിരുന്ന ദൈവദാസന്മാർ ഭൂമിയിലുണ്ടായിരുന്നെന്ന്‌ നമുക്ക്‌ അറിയാം. ശേം അവരിൽ ഒരാളായിരുന്നു. നോഹയുടെ മൂന്നു പുത്രന്മാരിൽ മൂത്തവനല്ലെങ്കിലും പലപ്പോഴും ആദ്യം പറഞ്ഞുകാണുന്നത്‌ ശേമിന്റെ പേരാണ്‌. അത്‌ എന്തുകൊണ്ടായിരിക്കാം? ശേമിന്റെ വിശ്വാസം അത്ര ശ്രദ്ധേയമായിരുന്നതുകൊണ്ടാകാം. b പ്രളയം നടന്നശേഷം ഒരിക്കൽ നോഹ യഹോവയെ ‘ശേമിന്റെ ദൈവം’ എന്നു വിളിക്കുന്നുണ്ട്‌. (ഉല്‌പ. 9:26) ശേം യഹോവയെ ആദരിക്കുകയും സത്യാരാധനയെ മാനിക്കുകയും ചെയ്‌തതായി അത്‌ വ്യക്തമാക്കുന്നു.

5 അബ്രാഹാമിന്‌ ശേമിനെ അറിയാമായിരുന്നോ? അതിനു നല്ല സാധ്യതയുണ്ട്‌. നമുക്ക്‌ അബ്രാഹാമിന്റെ കുട്ടിക്കാലത്തേക്ക്‌ ഒന്നു പോകാം. തന്റെ മുത്തശ്ശന്മാരിൽ ഒരാൾ നാലു നൂറ്റാണ്ടുകളിലെ മനുഷ്യചരിത്രം നേരിട്ടു കണ്ടയാളാണെന്നും അപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അറിഞ്ഞപ്പോൾ ആ കൊച്ചു ബാലന്റെ കണ്ണുകൾ വിടർന്നിട്ടുണ്ടാവില്ലേ? ‘മുത്തശ്ശന്‌ എന്തെല്ലാം കാര്യങ്ങൾ അറിയാമായിരിക്കും’ എന്ന്‌ അവൻ അത്ഭുതത്തോടെ ചിന്തിച്ചിട്ടുണ്ടാകും. പ്രളയത്തിന്‌ മുമ്പുള്ള ലോകത്തിലെ അധർമവും മ്ലേച്ഛതയും ശേം നേരിട്ട്‌ കണ്ടു. പിന്നെ, ഒരു മഹാപ്രളയം ഭൂമിയെ കഴുകിവെടിപ്പാക്കുന്നത്‌ കണ്ടു. ഭൂമിയിൽ ജനം പെരുകുന്നതും മനുഷ്യചരിത്രത്തിലെ ആദ്യത്തെ ജനതകൾ രൂപംകൊള്ളുന്നതും അവൻ കണ്ടു. പിന്നെ, നിമ്രോദിന്റെ മത്സരവും ആ ഇരുണ്ടകാലവും ബാബേൽ ഗോപുരത്തിങ്കലെ സംഭവങ്ങളുമെല്ലാം അവന്റെ കണ്മുന്നിലായിരുന്നു! വിശ്വസ്‌തനായ ശേം ആ മത്സരത്തിൽ ഉൾപ്പെട്ടില്ല. യഹോവ അവിടെവെച്ച്‌ ഗോപുരംപണിക്കാരുടെ ഭാഷ കലക്കിയെങ്കിലും ശേമും കുടുംബവും മനുഷ്യവർഗത്തിന്‌ ദൈവം കൊടുത്ത ആദ്യഭാഷതന്നെ സംസാരിച്ചുപോന്നു; അതായത്‌ നോഹ സംസാരിച്ച ഭാഷ. ഈ കുടുംബത്തിലാണ്‌ പിന്നീട്‌ അബ്രാഹാം ജനിക്കുന്നത്‌. അതുകൊണ്ടുതന്നെ, ബാലനായ അബ്രാഹാമിന്റെ മനസ്സിൽ തന്റെ ഈ മുത്തശ്ശനോടുള്ള ആദരവും ബഹുമാനവും നിറഞ്ഞ്‌ നിന്നിട്ടുണ്ടാവണം! അവൻ വളരുന്നതനുസരിച്ച്‌ അവന്റെ ഉള്ളിലെ ആ സ്‌നേഹാദരങ്ങളും വളർന്നുവന്നു. അബ്രാഹാം തന്റെ ആയുസ്സിന്റെ നല്ലൊരു ഭാഗം പിന്നിടുന്നതുവരെ ശേം ജീവിച്ചിരുപ്പുണ്ടായിരുന്നു. അതുകൊണ്ട്‌ അബ്രാഹാം യഹോവയെക്കുറിച്ച്‌ ശേമിൽനിന്ന്‌ ധാരാളം കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകണം.

ഊർ നഗരത്തിലെങ്ങും നിറഞ്ഞിരുന്ന വിഗ്രഹാരാധനയ്‌ക്കെതിരെ അബ്രാഹാം മുഖം തിരിച്ചു

6. (എ) പ്രളയത്തിൽനിന്ന്‌ താൻ വലിയ പാഠങ്ങൾ പഠിച്ചെന്ന്‌ അബ്രാഹാം തെളിയിച്ചത്‌ എങ്ങനെ? (ബി) അബ്രാഹാമിന്റെയും സാറായുടെയും ജീവിതം എങ്ങനെയുള്ളതായിരുന്നു?

6 എന്തായിരുന്നാലും, മഹാപ്രളയത്തെക്കുറിച്ചുള്ള കാര്യങ്ങൾ അബ്രാഹാം ഗൗരവമായെടുത്തു. നോഹ ദൈവത്തോടുകൂടെ നടന്നതുപോലെ ദൈവത്തോടുകൂടെ നടക്കാൻ അവനും തീരുമാനിച്ചു. അതുകൊണ്ടാണ്‌ അബ്രാഹാം വിഗ്രഹാരാധനയെ വെറുക്കുകയും തന്റെ സ്വദേശമായ ഊർ നഗരത്തിലെ ജനങ്ങളിൽനിന്ന്‌ വ്യത്യസ്‌തനായി ജീവിക്കുകയും ചെയ്‌തത്‌. അവന്റെ സ്വന്തം കുടുംബാംഗങ്ങളിൽപോലും പലരും വിഗ്രഹാരാധികളായിരുന്നിരിക്കാം. കാലാന്തരത്തിൽ അബ്രാഹാം തനിക്ക്‌ ചേർന്ന ഒരു ജീവിതസഖിയെ കണ്ടെത്തി, സാറാ. അവൾ അതിസുന്ദരിയായിരുന്നു, യഹോവയിലുള്ള അവളുടെ ശക്തമായ വിശ്വാസത്തിന്‌ അതിലേറെ തിളക്കമുണ്ടായിരുന്നു! c പക്ഷേ, അവർക്കു കുട്ടികളില്ലായിരുന്നു. എങ്കിലും ആ ദമ്പതികൾ നിറഞ്ഞ സന്തോഷത്തോടെ യഹോവയെ ആരാധിച്ചുപോന്നു. അബ്രാഹാമിന്റെ സഹോദരപുത്രനായ ലോത്തിനെ അവർ മകനായി വളർത്തി.

7. യേശുവിന്റെ അനുഗാമികൾ അബ്രാഹാമിനെ അനുകരിക്കേണ്ടത്‌ എങ്ങനെ?

7 ഊർ നഗരത്തിലെ വിഗ്രഹാരാധനയെ അബ്രാഹാം ഒരിക്കലും പിന്തുണച്ചില്ല, യഹോവയെ ഒരിക്കലും ഉപേക്ഷിച്ചുമില്ല. വിഗ്രഹാരാധനയിലാണ്ടുപോയ ആ സമൂഹത്തിൽ വേറിട്ട്‌ നിൽക്കാൻ മനസ്സുള്ളവരായിരുന്നു അബ്രാഹാമും സാറായും. നമുക്ക്‌ നിഷ്‌കപടമായ വിശ്വാസം വളർത്തിയെടുക്കാൻ കഴിയണമെങ്കിൽ അവരെപ്പോലെയുള്ള മനസ്സുണ്ടായിരിക്കണം. ചുറ്റുമുള്ളവരിൽനിന്ന്‌ വ്യത്യസ്‌തരായിരിക്കാൻ നമുക്കും മനസ്സൊരുക്കം വേണം. തന്റെ അനുഗാമികൾ, “ലോകത്തിന്റെ ഭാഗമല്ല” എന്ന്‌ യേശു പറഞ്ഞു. അതുകൊണ്ടുതന്നെ ലോകം അവരെ വെറുക്കുമെന്നും അവൻ പറഞ്ഞു. (യോഹന്നാൻ 15:19 വായിക്കുക.) യഹോവയെ സേവിക്കാൻ തീരുമാനമെടുത്തതുകൊണ്ട്‌ കുടുംബാംഗങ്ങൾ കൈവിട്ടതിന്റെ വേദന നിങ്ങൾക്ക്‌ അനുഭവിക്കേണ്ടിവന്നിട്ടുണ്ടോ? സമൂഹം നിങ്ങളെ ഒറ്റപ്പെടുത്തിയിട്ടുണ്ടോ? എങ്കിൽ ഓർക്കുക, നിങ്ങൾ ഒറ്റയ്‌ക്കല്ല! ദൈവത്തോടുകൂടെ നടന്ന അബ്രാഹാമിന്റെയും സാറായുടെയും ചുവടുകൾ നിങ്ങൾ പിന്തുടരുകയാണ്‌.

‘നിന്റെ ദേശം വിട്ട്‌ വരുക’

8, 9. (എ) അബ്രാഹാമിന്‌ മറക്കാനാകാത്ത എന്ത്‌ അനുഭവമാണ്‌ ഉണ്ടായത്‌? (ബി) അബ്രാഹാമിനുള്ള യഹോവയുടെ സന്ദേശമെന്തായിരുന്നു?

8 ഒരിക്കൽ അബ്രാഹാമിന്‌ മറക്കാനാകാത്ത ഒരു അനുഭവമുണ്ടായി. യഹോവയാം ദൈവം അവനോട്‌ സംസാരിച്ചു! അതിന്റെ വിശദാംശങ്ങൾ ബൈബിൾ നമ്മോടു പറയുന്നില്ല. എന്നാൽ വിശ്വസ്‌തനായ ആ മനുഷ്യന്‌ “തേജോമയനായ ദൈവം” പ്രത്യക്ഷപ്പെട്ടെന്ന്‌ ബൈബിൾ പറയുന്നുണ്ട്‌. (പ്രവൃത്തികൾ 7:2, 3 വായിക്കുക.) പ്രപഞ്ചപരമാധികാരിയുടെ തേജസ്സിന്റെ ഒരു മിന്നായം അവൻ കാണാനിടയായി. ഒരു ദൂതനെ പ്രതിനിധിയായി ഉപയോഗിച്ചാകാം ദൈവം അത്‌ ചെയ്‌തത്‌. ജീവനുള്ള ദൈവവും തന്റെ നാട്ടുകാർ ആരാധിച്ചുപോരുന്ന ജീവനില്ലാത്ത വെറും ബിംബങ്ങളും തമ്മിൽ എന്തൊരു വൈരുധ്യം! ആ തിരിച്ചറിവ്‌ അവനെ കോരിത്തരിപ്പിച്ചു! അവന്റെ സന്തോഷം നമുക്ക്‌ ഊഹിക്കാനാകും!

9 എന്തായിരുന്നു അബ്രാഹാമിനുള്ള യഹോവയുടെ സന്ദേശം? “നിന്റെ ദേശത്തെയും ബന്ധുക്കളെയും വിട്ട്‌ ഞാൻ നിന്നെ കാണിക്കാനിരിക്കുന്ന ദേശത്തേക്കു വരുക.” തന്റെ മനസ്സിലുള്ളത്‌ ഏതു ദേശമാണെന്ന്‌ യഹോവ അവനോടു പറഞ്ഞില്ല, അത്‌ അവന്‌ ദൈവം കാണിച്ചുകൊടുക്കുകയേ ഉണ്ടായിരുന്നുള്ളൂ. തന്റെ ജന്മദേശത്തെയും ബന്ധുക്കളെയും വിട്ട്‌ പോകുക! അതാണ്‌ അവൻ ആദ്യം ചെയ്യേണ്ടിയിരുന്നത്‌. പുരാതന മധ്യപൂർവദേശത്തെ സംസ്‌കാരവും രീതിയും അനുസരിച്ച്‌ ഒരുവന്‌ കുടുംബം എല്ലാമെല്ലാമായിരുന്നു. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും വിട്ട്‌ അയാൾ ദൂരദേശത്തേക്കു പോകുകയെന്നുവെച്ചാൽ, അതൊരു ദുർവിധിയായി കണ്ടിരുന്ന കാലം! ചിലരെ സംബന്ധിച്ച്‌ അത്‌ മരണത്തെക്കാൾ ഭയാനകമായിരുന്നു!

10. ഊർ നഗരത്തിലെ സ്വന്തം വീടുവിട്ട്‌ പോയത്‌ അബ്രാഹാമിന്റെയും സാറായുടെയും വലിയ ത്യാഗമായിരുന്നെന്ന്‌ പറയാവുന്നത്‌ എന്തുകൊണ്ട്‌?

10 ജന്മദേശം വിട്ടുപോകുക! എത്ര വലിയ ത്യാഗമാണ്‌ അതിൽ ഉൾപ്പെട്ടിരുന്നതെന്ന്‌ ഓർത്തിട്ടുണ്ടോ? ആളും ആരവവും സമ്പത്തും നിറഞ്ഞ ഒരു പരിഷ്‌കൃതനഗരമായിരുന്നു ഊർ എന്നാണ്‌ തെളിവുകൾ കാണിക്കുന്നത്‌. (“അബ്രാഹാമും സാറായും പിന്നിൽ ഉപേക്ഷിച്ച നഗരം” എന്ന ചതുരം കാണുക.) പുരാതനകാലത്തെ ഊർ നഗരത്തിൽ സുഖസൗകര്യങ്ങളെല്ലാം തികഞ്ഞ വീടുകൾ ഉണ്ടായിരുന്നെന്ന്‌ ഉത്‌ഖനനങ്ങൾ തെളിയിക്കുന്നു. ചില വീടുകളിൽ, കുടുംബാംഗങ്ങൾക്കും വേലക്കാർക്കും ആയി 12-ഓ അതിൽ കൂടുതലോ മുറികളുണ്ടായിരുന്നു. പാകിനിരപ്പാക്കിയ നടുമുറ്റത്തിനു ചുറ്റുമായാണ്‌ മുറികൾ പണിതിരുന്നത്‌. വീടുകളിൽ ശുദ്ധജലം ലഭിക്കുന്നതിനുള്ള കുഴലുകൾ, ശൗചാലയങ്ങൾ, ഓവുചാലുകൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ടായിരുന്നു. ഈ സുഖസൗകര്യങ്ങളെല്ലാമാണ്‌ അവർക്ക്‌ ഉപേക്ഷിക്കേണ്ടിയിരുന്നത്‌. അബ്രാഹാമും സാറായും അപ്പോൾ ചെറുപ്പമല്ലായിരുന്നെന്ന്‌ ഓർക്കണം! സാധ്യതയനുസരിച്ച്‌ അബ്രാഹാമിന്‌ അപ്പോൾ 70-നുമേൽ പ്രായമുണ്ടായിരുന്നു, സാറായ്‌ക്ക്‌ 60-നു മുകളിലും. ന്യായമായ സുഖസൗകര്യങ്ങളോടെ, സുരക്ഷിതമായി ജീവിക്കാൻ വേണ്ടതെല്ലാം സാറായ്‌ക്ക്‌ ഒരുക്കിക്കൊടുക്കണമെന്ന്‌ അബ്രാഹാം ആഗ്രഹിച്ചിരുന്നു. ഭാര്യയെ സ്‌നേഹിക്കുന്ന ഏതൊരു ഭർത്താവും അതല്ലേ ആഗ്രഹിക്കുക? ഈ ദൈവനിയോഗം ഏറ്റെടുക്കുന്നതിനെക്കുറിച്ച്‌ അവർ ഇരുവരും എന്തെല്ലാം കൂടിയാലോചിച്ചുകാണും? എന്തെല്ലാം ചോദ്യങ്ങളും ആശങ്കകളും അവരുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകും? സാറാ പൂർണമനസ്സോടെ സഹകരിച്ചപ്പോൾ അബ്രാഹാമിനുണ്ടായ സന്തോഷമൊന്ന്‌ ഓർത്തുനോക്കൂ! വീടും വീടിന്റെ എല്ലാ സുഖങ്ങളും ഉപേക്ഷിക്കാൻ ഭർത്താവിനെപ്പോലെ അവൾക്കും മനസ്സായിരുന്നു!

11, 12. (എ) ഊർ നഗരം വിട്ടുപോകുന്നതിനു മുമ്പ്‌ അവർക്ക്‌ എന്തൊക്കെ തയ്യാറെടുപ്പുകളും തീരുമാനങ്ങളും എടുക്കേണ്ടതുണ്ടായിരുന്നു? (ബി) യാത്ര പുറപ്പെടുന്ന ദിവസത്തെ രംഗം വർണിക്കുക.

11 അങ്ങനെ ഒടുവിൽ നഗരം വിട്ട്‌ പോകാൻ അവർ തീരുമാനിച്ചു. ഇനിയാണ്‌ ജോലികൾ! എന്തെല്ലാം കെട്ടിപ്പെറുക്കണം! എന്തെല്ലാം ക്രമീകരിക്കണം! എവിടെയെന്നോ ഏതെന്നോ അറിയാത്ത ദേശത്തേക്കാണ്‌ യാത്ര. യാത്രയ്‌ക്ക്‌ എന്തെല്ലാം കൂടെക്കരുതണം? എന്തെല്ലാം ഇവിടെ ഉപേക്ഷിച്ചിട്ട്‌ പോകണം? ഇതിനെക്കാളൊക്കെ ഹൃദയത്തോടു ചേർത്തുവെച്ചിരിക്കുന്ന മറ്റുചിലതുണ്ട്‌; ഉറ്റവരും സുഹൃത്തുക്കളും വേണ്ടപ്പെട്ടവരും ഒക്കെ. അപ്പനായ തേരഹ്‌ വാർധക്യത്തിലാണ്‌! അദ്ദേഹത്തിന്റെ കാര്യമോ? അപ്പനെ കൂടെക്കൊണ്ടുപോകാൻ അവർ തീരുമാനിച്ചു. അതിന്റെ അർഥം എങ്ങോട്ടെന്നോ എത്രനാളത്തേക്കെന്നോ അറിയാത്ത ഈ യാത്രയിലുടനീളം അദ്ദേഹത്തെ പരിചരിക്കാനും പുലർത്താനും അവർക്ക്‌ മനസ്സായിരുന്നു എന്നാണ്‌. തേരഹും ആ തീരുമാനത്തോട്‌ ഹൃദയപൂർവം യോജിച്ചെന്നു കരുതാനാകും. കാരണം, ബൈബിൾവിവരണം തേരഹിനെക്കുറിച്ചു പറയുന്നത്‌, ആ ഗോത്രപിതാവ്‌ ‘തന്റെ കുടുംബത്തെയും കൂട്ടി ഊരിൽനിന്നു പുറപ്പെട്ടു’ എന്നാണ്‌. അപ്പോഴേക്കും തേരഹ്‌ വിഗ്രഹാരാധനയും ഉപേക്ഷിച്ചിട്ടുണ്ടാകും. നാടോടികളെപ്പോലെ താത്‌കാലികതാവളങ്ങളിൽ തങ്ങിത്തങ്ങി മുന്നോട്ടുപോകുന്ന ഈ യാത്രാസംഘത്തോടൊപ്പം ചേരാൻ അബ്രാഹാമിന്റെ സഹോദരപുത്രനായ ലോത്തും തയ്യാറെടുക്കുന്നുണ്ടായിരുന്നു.—ഉല്‌പ. 11:31.

12 അങ്ങനെ ജന്മദേശത്തോട്‌ വിടപറയുന്ന ദിവസമെത്തി. നേരം പുലർന്നു. ഊർ നഗരത്തിന്റെ കോട്ടമതിലുകൾക്കും കിടങ്ങുകൾക്കും വെളിയിലേക്ക്‌ ഒന്നു നോക്കൂ. പ്രയാണത്തിന്‌ ഒരുങ്ങുകയാണ്‌ ആ യാത്രാക്കൂട്ടം. കുറച്ചുപേർ എത്തിക്കൊണ്ടിരിക്കുന്നതേ ഉള്ളൂ. ഒട്ടകങ്ങളുടെയും കഴുതകളുടെയും പുറത്ത്‌ ഭാണ്ഡങ്ങൾ കെട്ടിയുറപ്പിച്ചിരിക്കുന്നു. d വളർത്തുമൃഗങ്ങളെല്ലാം ഒരു വശത്ത്‌. കുടുംബാംഗങ്ങളും ദാസീദാസന്മാരും എല്ലാം അവരവരുടെ സ്ഥാനങ്ങളിൽ തയ്യാറായി നിൽക്കുന്നു. യാത്രാനുമതിക്കായി എല്ലാവരും വെമ്പലോടെ കാത്തുനിൽക്കുന്ന നിമിഷങ്ങൾ! എല്ലാ കണ്ണുകളും ഇപ്പോൾ അബ്രാഹാമിലായിരിക്കാം, പുറപ്പെടാനുള്ള അടയാളവും പ്രതീക്ഷിച്ച്‌. ഒടുവിൽ, ആ നിമിഷവും വന്നെത്തി! സംഘം അതാ പുറപ്പെടുകയായി! അവർ ഊർ നഗരം വിടുകയാണ്‌, എന്നെന്നേക്കുമായി!

13. ഇന്നുള്ള ദൈവദാസന്മാരിൽ പലരും അബ്രാഹാമിന്റെയും സാറായുടെയും മനോഭാവം കാണിക്കുന്നത്‌ എങ്ങനെ?

13 ഇന്ന്‌ യഹോവയുടെ ദാസന്മാരിൽ പലരും കൂടുതൽ രാജ്യഘോഷകരെ ആവശ്യമുള്ള സ്ഥലങ്ങളിലേക്കു മാറിത്താമസിക്കാൻ തീരുമാനിച്ചിരിക്കുന്നു. ചിലരാണെങ്കിൽ, ശുശ്രൂഷ വിപുലപ്പെടുത്താൻ പുതിയൊരു ഭാഷ പഠിക്കാൻ തീരുമാനിക്കുന്നു. വേറെ ചിലർ ശുശ്രൂഷയിൽ തങ്ങൾ ചെയ്‌ത്‌ ശീലിച്ച, സൗകര്യപ്രദമായ രീതി വിട്ട്‌ പുതിയൊരു രീതി പരീക്ഷിച്ച്‌ നോക്കാൻ മുന്നിട്ടിറങ്ങുന്നു. ഈ തീരുമാനങ്ങളിലെല്ലാം ത്യാഗമുൾപ്പെടുന്നുണ്ട്‌: സ്വന്തം സുഖസൗകര്യങ്ങൾ പലതും വിട്ടുകളയാനുള്ള മനസ്സൊരുക്കം! അബ്രാഹാമിന്റെയും സാറായുടെയും പോലുള്ള ത്യാഗമനഃസ്ഥിതി! അത്തരം മനോഭാവത്തെ എത്ര പ്രശംസിച്ചാലും മതിയാകുകയില്ല! അങ്ങനെയുള്ള വിശ്വാസം നമുക്കുണ്ടെന്ന്‌ തെളിയിക്കുന്നെങ്കിൽ ഒരു കാര്യം ഉറപ്പാണ്‌: യഹോവയ്‌ക്കു കൊടുക്കുന്നത്‌, പല മടങ്ങായി അവൻ തിരിച്ചുതരും! വിശ്വാസത്തിന്‌ പ്രതിഫലം നൽകാൻ അവൻ ഒരിക്കലും മറക്കുകയില്ല. (എബ്രാ. 6:10; 11:6) അബ്രാഹാമിന്റെ കാര്യത്തിൽ യഹോവ അങ്ങനെ ചെയ്‌തോ?

യൂഫ്രട്ടീസ്‌ കടക്കുന്നു

14, 15. ഊർ നഗരത്തിൽനിന്ന്‌ ഹാരാനിലേക്കുള്ള യാത്ര വർണിക്കുക, ഹാരാനിൽ കുറച്ചുനാൾ തങ്ങാൻ അബ്രാഹാം തീരുമാനിച്ചത്‌ എന്തുകൊണ്ടായിരിക്കാം?

14 വീട്ടുസാമഗ്രികളും ആടുമാടുകളും ദാസീദാസന്മാരും അടങ്ങുന്ന ആ സംഘത്തിന്‌ യാത്ര ഇപ്പോൾ ഒരു ശീലമായി. ഒരു നിമിഷം ഈ യാത്രാസംഘത്തോടൊപ്പം നമുക്കും ചേരാം. ഒരുമിച്ച്‌ നടക്കുന്ന അബ്രാഹാമും സാറായും. നടന്ന്‌ മടുക്കുമ്പോൾ കുറച്ചുനേരം മൃഗങ്ങളുടെ പുറത്ത്‌ യാത്ര. എന്തൊക്കെയോ സംസാരിച്ചുകൊണ്ടാണ്‌ അവരുടെ പോക്ക്‌. സഞ്ചാരമൃഗങ്ങളുടെ അലങ്കാരക്കോപ്പുകളിൽനിന്ന്‌ ഉതിരുന്ന മണിനാദങ്ങൾ അവരുടെ സംഭാഷണങ്ങളുമായി കൂടിക്കലരുന്നു. കൂട്ടത്തിലെ കന്നിയാത്രക്കാരുടെപോലും പരിഭ്രമം മാറി. കൂടാരം അഴിക്കാനും കെട്ടാനും ഒക്കെ അവർ വിദഗ്‌ധരായിരിക്കുന്നു. വൃദ്ധനായ തേരഹിനെ, ഒരു ഒട്ടകത്തിന്റെയോ കഴുതയുടെയോ പുറത്ത്‌ സുഖകരമായ ഇരിപ്പിടം ഒരുക്കിക്കൊടുത്ത്‌ ശുശ്രൂഷിക്കാനും അവർ പഠിച്ചിരിക്കുന്നു. വളഞ്ഞുപുളഞ്ഞ്‌ ഒഴുകുന്ന യൂഫ്രട്ടീസ്‌ നദിയുടെ ഓരംപറ്റി അവർ അങ്ങനെ വടക്കുപടിഞ്ഞാറേക്കു നീങ്ങുകയാണ്‌! ദിവസങ്ങൾ ആഴ്‌ചകൾക്കു വഴിമാറി. മാറിവരുന്ന പ്രകൃതിദൃശ്യങ്ങൾ ഒന്നൊന്നായി പിന്നിലേക്കു മറഞ്ഞുകൊണ്ടിരുന്നു.

15 അങ്ങനെ അവർ ഉദ്ദേശം 960 കിലോമീറ്റർ പിന്നിട്ട്‌ ഹാരാനിലെത്തി. ഒരു സമ്പന്നനഗരമാണ്‌ ഹാരാൻ, കിഴക്കുപടിഞ്ഞാറൻ വാണിജ്യപാതകളുടെ സംഗമസ്ഥാനം. വീടുകൾക്ക്‌ തേനീച്ചക്കൂടിന്റെ ആകൃതി! അവർ അവിടെ യാത്ര അവസാനിപ്പിച്ചു. കുറച്ചുനാൾ അവിടെ തങ്ങി. ഒരുപക്ഷേ, തേരഹിന്‌ തുടർന്ന്‌ യാത്ര ചെയ്യാൻ തീരെ വയ്യാതായിട്ടുണ്ടാകാം.

16, 17. (എ) അബ്രാഹാമിനെ ആവേശഭരിതനാക്കിയ ഉടമ്പടി ഏതായിരുന്നു? (ബി) ഹാരാനിൽ താമസിച്ചുകൊണ്ടിരുന്നപ്പോൾ യഹോവ അബ്രാഹാമിനെ അനുഗ്രഹിച്ചത്‌ എങ്ങനെ?

16 അങ്ങനെ അല്‌പകാലം കഴിഞ്ഞു. തേരഹ്‌ മരിച്ചു. അപ്പോൾ അവന്‌ 205 വയസ്സായിരുന്നു. (ഉല്‌പ. 11:32) പിതാവിന്റെ വിയോഗത്തിൽ ദുഃഖിതനായിരുന്ന അബ്രാഹാമിന്‌ വലിയ ആശ്വാസം നൽകിയ ഒരു കാര്യമുണ്ടായി. യഹോവ വീണ്ടും അവനോടു സംസാരിച്ചു. അന്ന്‌ ഊർ നഗരത്തിൽവെച്ച്‌ അവനോടു സംസാരിച്ച കാര്യങ്ങൾ ദൈവം ഒന്നുകൂടി ആവർത്തിച്ചു. എന്നിട്ട്‌, അന്നു നൽകിയ വാഗ്‌ദാനത്തെക്കുറിച്ച്‌ ചില വിശദാംശങ്ങൾകൂടെ നൽകി. അബ്രാഹാം ഒരു ‘വലിയ ജനത’ ആയിത്തീരുമെന്നും അവൻ മുഖാന്തരം ഭൂമിയിലെ സകല കുടുംബങ്ങൾക്കും അനുഗ്രഹം കൈവരുമെന്നും ദൈവം പറഞ്ഞു. (ഉല്‌പത്തി 12:2, 3 വായിക്കുക.) ദൈവം തന്നോടു ചെയ്‌ത ഉടമ്പടിയിൽ അബ്രാഹാം ധന്യനായി! യാത്ര തുടരാൻ സമയമായെന്ന്‌ അവൻ മനസ്സിലാക്കി.

17 ഇത്തവണ കെട്ടിപ്പെറുക്കാൻ സാധനങ്ങൾ ഏറെയുണ്ടായിരുന്നു. ഹാരാനിലെ താമസത്തിനിടെ യഹോവ അബ്രാഹാമിനെ ധാരാളമായി അനുഗ്രഹിച്ചിരുന്നു. അവർ “തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങൾ ഹാരാനിൽവെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു” എന്നു വിവരണം പറയുന്നു. (ഉല്‌പ. 12:5) ഒരു ജനതയായി വളരണമെങ്കിൽ അബ്രാഹാമിന്‌ പണവും വസ്‌തുവകകളും ദാസീദാസന്മാരും ആവശ്യമായിരുന്നു. അതെ, ഒരു വലിയ കുടുംബംതന്നെ വേണ്ടിയിരുന്നു. യഹോവ തന്റെ ദാസന്മാരെ എല്ലായ്‌പോഴും സമ്പന്നരാക്കുന്നില്ല. എന്നാൽ, തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ അവർക്കു വേണ്ടത്‌ എന്താണോ അതെല്ലാം അവൻ നൽകുകതന്നെ ചെയ്യും. അങ്ങനെ സുസജ്ജനായി അബ്രാഹാം സകല പരിവാരങ്ങളോടുംകൂടെ താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത, താൻ അറിയാത്ത, ദേശത്തേക്കുള്ള യാത്ര തുടർന്നു.

ഊർ നഗരത്തിലെ സുഖസൗകര്യങ്ങൾ പിന്നിലുപേക്ഷിച്ച അബ്രാഹാമിനെയും സാറായെയും പല പ്രതിബന്ധങ്ങളും കാത്തിരിപ്പുണ്ടായിരുന്നു

18. (എ) തന്റെ ജനവുമായുള്ള ദൈവത്തിന്റെ ഇടപെടലുകളുടെ ചരിത്രത്തിലെ ഒരു നിർണായകവഴിത്തിരിവിൽ അബ്രാഹാം എത്തിയത്‌ എപ്പോൾ? (ബി) പിൽക്കാലത്ത്‌, നീസാൻ 14-ൽ മറ്റ്‌ എന്തെല്ലാം സുപ്രധാനസംഭവങ്ങൾ അരങ്ങേറി? (“ ബൈബിൾചരിത്രത്തിലെ ഒരു സുപ്രധാന തീയതി” എന്ന ചതുരം കാണുക.)

18 ഹാരാനിൽനിന്ന്‌ കുറെയേറെ വഴിദൂരമുണ്ട്‌ കർക്കെമീശിലേക്ക്‌. ഇവിടെവെച്ചാണ്‌ സാധാരണയായി യാത്രാസംഘങ്ങൾ യൂഫ്രട്ടീസ്‌ കുറുകെ കടക്കാറ്‌. അബ്രാഹാം ദൈവജനത്തിന്റെ ചരിത്രത്തിലെ ഒരു നിർണായകവഴിത്തിരിവിലെത്തിയതും സാധ്യതയനുസരിച്ച്‌ ഇവിടെവെച്ചാണ്‌. ബി.സി. 1943-ലായിരുന്നു അത്‌. അബ്രാഹാം കുടുംബത്തെയും കൂടെയുള്ളവരെയും കൊണ്ട്‌ യൂഫ്രട്ടീസ്‌ കുറുകെ കടന്നു. നീസാൻ (ഈ മാസം പിന്നീടാണ്‌ നീസാൻ എന്ന്‌ അറിയപ്പെട്ടത്‌) മാസം 14-ാം തീയതിയായിരിക്കണം അബ്രാഹാം യൂഫ്രട്ടീസ്‌ കടന്നത്‌. (പുറ. 12:40-43) അന്നേദിവസം അബ്രാഹാമുമായുള്ള ദൈവത്തിന്റെ ഉടമ്പടി നിലവിൽവന്നു. അബ്രാഹാമിനു കാണിച്ചുകൊടുക്കാമെന്ന്‌ ദൈവം വാഗ്‌ദാനം ചെയ്‌ത ദേശം തെക്കുഭാഗത്തായി നീണ്ടുപരന്ന്‌ കിടന്നിരുന്നു.

19. അബ്രാഹാമിനോടുള്ള യഹോവയുടെ വാഗ്‌ദാനത്തിൽ എന്തിനെക്കുറിച്ചുള്ള പരാമർശവും ഉൾപ്പെട്ടിരുന്നു, അത്‌ അബ്രാഹാമിനെ എന്ത്‌ ഓർമിപ്പിച്ചിട്ടുണ്ടാകണം?

19 അബ്രാഹാം തെക്കുഭാഗത്തേക്കു നീങ്ങി. ആ സഞ്ചാരസംഘം ശേഖേമിന്‌ അടുത്ത്‌ മോരേയിലെ വൃക്ഷക്കൂട്ടങ്ങൾക്ക്‌ അരികെ എത്തിയപ്പോൾ യാത്ര നിറുത്തി. അവിടെവെച്ച്‌ അബ്രാഹാമിനോട്‌ യഹോവ വീണ്ടും സംസാരിച്ചു. ഇപ്രാവശ്യം സംസാരിച്ചപ്പോൾ, ദൈവം അബ്രാഹാമിന്റെ സന്തതിയെക്കുറിച്ച്‌ പറഞ്ഞു, ആ സന്തതി ദേശം കൈവശമാക്കുമെന്നും പറഞ്ഞു. അപ്പോൾ, ഏദെനിൽ യഹോവ നടത്തിയ പ്രവചനം അബ്രാഹാമിന്റെ മനസ്സിലേക്ക്‌ കടന്നുവന്നിട്ടുണ്ടാകുമോ? മനുഷ്യവർഗത്തിനു വിടുതൽ നൽകാനുള്ള ഒരു “സന്തതി”യെക്കുറിച്ച്‌ ദൈവം അന്നു പ്രവചിച്ചിരുന്നു. (ഉല്‌പ. 3:15; 12:7) ഒരുപക്ഷേ, അവൻ അതെക്കുറിച്ചു ചിന്തിച്ചിരിക്കാം. അബ്രാഹാമിന്‌ ഇപ്പോൾ ചിലതൊക്കെ മനസ്സിലായിത്തുടങ്ങിയിട്ടുണ്ടാകണം. യഹോവയുടെ അതിമഹത്തായ ഉദ്ദേശ്യത്തിൽ താനും പങ്കാളിയാകുന്നതിന്റെ ചില നിഴൽച്ചിത്രങ്ങൾ ആ മനസ്സിൽ സാവധാനം രൂപംകൊള്ളുകയായിരുന്നിരിക്കാം!

20. യഹോവ തനിക്ക്‌ നൽകിയ അനുഗ്രഹത്തെയും പദവിയെയും അബ്രാഹാം വിലമതിച്ചത്‌ എങ്ങനെ?

20 യഹോവ തനിക്കു നൽകിയ പദവിയെ അബ്രാഹാം ഹൃദയത്തോടു ചേർത്തുവെച്ചു. അബ്രാഹാം ദേശത്തുകൂടി സഞ്ചരിച്ചപ്പോൾ ഇടയ്‌ക്കിടെ യാത്ര നിറുത്തി യഹോവയ്‌ക്ക്‌ യാഗപീഠങ്ങൾ പണിത്‌ അവനെ ആരാധിച്ചു. ആദ്യം മോരേയിലെ വൻ വൃക്ഷങ്ങൾക്ക്‌ അരികെ, പിന്നെ ബേഥേലിന്‌ അടുത്ത്‌. കനാന്യർ അപ്പോഴും ആ ദേശത്ത്‌ പാർത്തിരുന്നതിനാൽ സൂക്ഷ്‌മതയോടെയാണ്‌ അവൻ സഞ്ചരിച്ചത്‌. അവൻ യഹോവയുടെ നാമത്തിൽ ആരാധന കഴിച്ചു. തന്റെ സന്തതിയുടെ ഭാവിയെക്കുറിച്ചു ചിന്തിച്ചപ്പോൾ അവന്റെ ഹൃദയത്തിൽ നന്ദി നിറഞ്ഞിട്ടുണ്ടാകാം. അത്‌ അവൻ യഹോവയെ അറിയിച്ചിട്ടുമുണ്ടാകാം. മാത്രമല്ല, ചുറ്റുമുള്ള കനാന്യരോട്‌ അവൻ യഹോവയെക്കുറിച്ച്‌ സംസാരിച്ചിട്ടുമുണ്ടാവില്ലേ? (ഉല്‌പത്തി 12:7, 8 വായിക്കുക.) അബ്രാഹാമിന്റെ ജീവിതയാത്രയിൽ വിശ്വാസത്തിന്റെ വലിയ പരിശോധനകൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഊർ നഗരത്തിൽ താൻ ഉപേക്ഷിച്ചുപോന്ന വീടിനെക്കുറിച്ചോ സുഖസൗകര്യങ്ങളെക്കുറിച്ചോ പിന്നീട്‌ ഒരിക്കലും അബ്രാഹാം നഷ്ടബോധത്തോടെ ചിന്തിച്ചില്ല. അവൻ അതിനുള്ള ജ്ഞാനം കാണിച്ചു. അവന്റെ ദൃഷ്ടി എപ്പോഴും മുന്നോട്ടായിരുന്നു. “ദൈവംതന്നെ ശിൽപ്പിയും നിർമാതാവും ആയിരിക്കുന്ന, യഥാർഥ അടിസ്ഥാനങ്ങളുള്ള നഗരത്തിനായി അവൻ കാത്തിരിക്കുകയായിരുന്നു” എന്ന്‌ അവനെക്കുറിച്ച്‌ എബ്രായർ 11:10-ൽ പറയുന്നു.

21. (എ) ദൈവരാജ്യത്തെക്കുറിച്ച്‌ അബ്രാഹാമിനുണ്ടായിരുന്ന അറിവും ഇന്ന്‌ നമുക്കുള്ള അറിവും താരതമ്യം ചെയ്യുക. (ബി) അബ്രാഹാമിനെക്കുറിച്ചുള്ള പഠനം നിങ്ങൾക്ക്‌ എന്തു പ്രചോദനം നൽകി?

21 സത്യാരാധകരായ നമുക്ക്‌ ഇന്ന്‌ ആ ആലങ്കാരികനഗരത്തെക്കുറിച്ച്‌, അതായത്‌ ദൈവരാജ്യത്തെക്കുറിച്ച്‌, അബ്രാഹാമിന്‌ അറിയാമായിരുന്നതിനെക്കാൾ കാര്യങ്ങൾ അറിയാം. നമുക്ക്‌ എന്തെല്ലാം അറിയാം? ആ രാജ്യം ഇപ്പോൾ സ്വർഗത്തിൽ ഭരണം നടത്തുകയാണെന്നും താമസിയാതെ ഈ ദുഷ്ടലോകത്തിന്‌ അന്ത്യം വരുത്തുമെന്നും നമുക്ക്‌ അറിയാം. ദീർഘകാലം മുമ്പ്‌ ദൈവം വാഗ്‌ദാനം ചെയ്‌ത അബ്രാഹാമിന്റെ സന്തതി, അതായത്‌ യേശുക്രിസ്‌തു, ഇന്ന്‌ ആ രാജ്യം ഭരിക്കുകയാണെന്നുകൂടി നമുക്ക്‌ അറിയാം. അബ്രാഹാമിനെ ദൈവം ഉയിർപ്പിക്കും, അവൻ വീണ്ടും ഈ ഭൂമിയിൽ ജീവിക്കും. അതു കാണാനുള്ള അവസരം നമുക്കുണ്ട്‌. സഹസ്രാബ്ദങ്ങൾക്കു മുമ്പ്‌, യഹോവയുടെ ഉദ്ദേശ്യങ്ങൾ മങ്ങിയ രേഖാചിത്രങ്ങൾപോലെയേ അബ്രാഹാമിന്‌ കാണാനായുള്ളൂ. എന്നാൽ അതിന്റെ തെളിമയാർന്ന ഒരു പൂർണചിത്രം അന്ന്‌ അവനു ലഭിക്കും! യഹോവ തന്റെ വാഗ്‌ദാനങ്ങളെല്ലാം നിറവേറ്റുന്നതു കാണാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ? എങ്കിൽ, ഇനിയങ്ങോട്ടും അബ്രാഹാം ചെയ്‌തതുപോലെ ചെയ്യുക. സ്വയം ത്യജിക്കാനും അനുസരിക്കാനും മനസ്സുകാണിക്കുക. യഹോവ നൽകുന്ന പദവികളോടും അനുഗ്രഹങ്ങളോടും ഉള്ളുനിറഞ്ഞ നന്ദി കാണിക്കുക. അങ്ങനെ നിങ്ങൾ അബ്രാഹാമിന്റെ വിശ്വാസം പകർത്തുമ്പോൾ, ‘വിശ്വസിക്കുന്ന എല്ലാവർക്കും പിതാവായ’ അബ്രാഹാം നിങ്ങൾക്കും പിതാവായിത്തീരും!

a ഈ സമയത്ത്‌ അബ്രാഹാമിന്റെ പേര്‌ അബ്രാം എന്നായിരുന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം ദൈവം അത്‌ അബ്രാഹാം എന്നു മാറ്റി. ‘ബഹുജാതികൾക്കു പിതാവ്‌’ എന്നാണ്‌ അബ്രാഹാം എന്ന പേരിന്റെ അർഥം.—ഉല്‌പ. 17:5.

b അതുപോലെ, അബ്രാഹാം തേരഹിന്റെ മൂത്തപുത്രൻ ആയിരുന്നില്ലെങ്കിലും അബ്രാഹാമിന്റെ പേര്‌ പലപ്പോഴും ആദ്യം പറഞ്ഞുകാണുന്നു.

c ഈ സമയത്ത്‌ സാറായുടെ പേര്‌ സാറായി എന്നായിരുന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം ദൈവം അത്‌ സാറാ എന്നു മാറ്റി. “രാജകുമാരി” എന്നാണ്‌ സാറാ എന്ന പേരിന്റെ അർഥം.—ഉല്‌പ. 17:15.

d അബ്രാഹാമിന്റെ കാലത്ത്‌ ഒട്ടകങ്ങൾ വീട്ടുമൃഗങ്ങളായിരുന്നോ എന്ന്‌ ചില പണ്ഡിതന്മാർ സംശയിക്കുന്നുണ്ട്‌. പക്ഷേ, അത്തരം തടസ്സവാദങ്ങൾ വളരെ ദുർബലമാണ്‌. അബ്രാഹാമിന്റെ സ്വത്തുവകകളിൽ ഒട്ടകങ്ങളെപ്പറ്റി പലതവണ പറയുന്നുണ്ട്‌.—ഉല്‌പ. 12:16; 24:35.