വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം ഇരുപത്തിമൂന്ന്‌

അവൻ ഗുരുവിൽനിന്ന്‌ ക്ഷമിക്കാൻ പഠിച്ചു

അവൻ ഗുരുവിൽനിന്ന്‌ ക്ഷമിക്കാൻ പഠിച്ചു

1. പത്രോസിന്റെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട നിമിഷം ഏതായിരുന്നിരിക്കാം?

 പത്രോസ്‌ ആ നിമിഷം ഒരിക്കലും മറക്കുകയില്ല, തന്റെയും ഗുരുവിന്റെയും കണ്ണുകൾ തമ്മിലിടഞ്ഞ നിമിഷം! ഗുരുവിന്റെ കണ്ണുകളിൽ എന്തായിരുന്നു? നിരാശയാണോ, കുറ്റപ്പെടുത്തലാണോ? തീർത്ത്‌ പറയാനാവില്ല. തിരുവെഴുത്തുരേഖ ഇത്രയേ പറയുന്നുള്ളൂ: “കർത്താവ്‌ തിരിഞ്ഞ്‌ പത്രോസിനെ നോക്കി.” (ലൂക്കോ. 22:61) പക്ഷേ, ആ ഒറ്റനോട്ടത്തിൽ താൻ ചെയ്‌ത തെറ്റിന്റെ ആഴം പത്രോസ്‌ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഗുരു പറഞ്ഞതുപോലെതന്നെ സംഭവിച്ചിരിക്കുന്നു! അവൻ പ്രിയ ഗുരുവിനെ തള്ളിപ്പറഞ്ഞു. ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന്‌ അവൻ ആണയിട്ടതാണ്‌! പക്ഷേ, കൈവിട്ടുപോയി! പത്രോസ്‌ അത്‌ വേദനയോടെ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിൽ അവന്റെ ഹൃദയം തകർന്നുപോയി! അത്‌ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട ദിവസത്തിലെ ഏറ്റവും ശപിക്കപ്പെട്ട നിമിഷമായി പത്രോസിന്‌ തോന്നിയിരിക്കാം!

2. പത്രോസ്‌ ഏതു പാഠമാണ്‌ പഠിക്കേണ്ടിയിരുന്നത്‌, അവന്റെ ജീവിതകഥ നമുക്ക്‌ ഗുണം ചെയ്യുന്നത്‌ എങ്ങനെ?

2 എന്നാൽ എല്ലാ പ്രതീക്ഷകളും അസ്‌തമിച്ചിട്ടില്ല. എന്തുകൊണ്ടാണെന്നല്ലേ? പത്രോസ്‌ ഉറച്ച വിശ്വാസമുള്ള ഒരു മനുഷ്യനായിരുന്നു എന്നതുതന്നെ കാരണം. വീഴ്‌ചയിൽനിന്ന്‌ എഴുന്നേൽക്കാനും ക്ഷമിക്കുന്നതിനെക്കുറിച്ച്‌ യേശു പഠിപ്പിച്ച ആ വലിയ പാഠം പഠിക്കാനും അവന്‌ ഇനിയും അവസരമുണ്ടായിരുന്നു! നമ്മളോരോരുത്തരും പഠിച്ചിരിക്കേണ്ടതാണ്‌ ആ പാഠം. പത്രോസ്‌ എങ്ങനെയാണ്‌ അത്‌ പഠിച്ചതെന്ന്‌ അറിയാൻ നമുക്ക്‌ അവന്റെ ജീവിതത്തിലൂടെ ഒന്ന്‌ കണ്ണോടിക്കാം.

ഒരുപാടു കാര്യങ്ങൾ പഠിക്കേണ്ടിയിരുന്ന മനുഷ്യൻ!

3, 4. (എ) പത്രോസ്‌ യേശുവിനോട്‌ ഏതു ചോദ്യം ചോദിച്ചു, പത്രോസ്‌ എന്തായിരിക്കാം കരുതിയത്‌? (ബി) അന്നു നിലവിലിരുന്ന ദുഃസ്വാധീനം പത്രോസിനെയും ബാധിച്ചെന്ന്‌ യേശു കാണിച്ചുകൊടുത്തത്‌ എങ്ങനെ?

3 ഏതാണ്ട്‌ ആറു മാസം മുമ്പ്‌ ജന്മനാടായ കഫർന്നഹൂമിൽവെച്ച്‌ പത്രോസ്‌ യേശുവിനെ സമീപിച്ച്‌ ഇങ്ങനെ ചോദിച്ചു: “കർത്താവേ, എന്റെ സഹോദരൻ എന്നോടു പാപം ചെയ്‌താൽ എത്ര തവണ ഞാൻ അവനോടു ക്ഷമിക്കണം? ഏഴുതവണ മതിയോ?” ഒരുപക്ഷേ, പത്രോസ്‌ കരുതിയത്‌ താൻ ഉദാരമായി ക്ഷമിക്കുന്ന ആളാണെന്നാണ്‌. അക്കാലത്തെ മതനേതാക്കന്മാർ പഠിപ്പിച്ചിരുന്നത്‌ മൂന്നു തവണ മാത്രം ക്ഷമിച്ചാൽ മതിയെന്നാണ്‌. എന്നാൽ യേശു എന്താണ്‌ പറഞ്ഞത്‌? “ഏഴല്ല, എഴുപത്തി ഏഴു തവണ” ക്ഷമിക്കണമെന്ന്‌!—മത്താ. 18:21, 22.

4 ഓരോ തവണ ക്ഷമിക്കുമ്പോഴും ഒരു കണക്കുപുസ്‌തകത്തിൽ അവ ഓരോന്നും കുറിച്ചുവെക്കണം എന്നാണോ യേശു പറഞ്ഞതിന്റെ അർഥം? അല്ല. ‘ഏഴ്‌’ എന്നുള്ളത്‌ ‘എഴുപത്തേഴ്‌’ ആക്കിയതിലൂടെ, സ്‌നേഹമുള്ളവർ ഉപാധികളില്ലാതെയും പരിധി വെക്കാതെയും ക്ഷമിക്കുന്നു എന്നാണ്‌ യേശു പറഞ്ഞത്‌. (1 കൊരി. 13:4, 5) ക്ഷമിക്കാൻ മനസ്സില്ലാത്തവരും കഠിനഹൃദയരും ആയ അന്നത്തെ തലമുറയുടെ സ്വഭാവം പത്രോസിലേക്കും പകർന്നിട്ടുണ്ടെന്ന്‌ യേശു അവനു കാണിച്ചുകൊടുക്കുകയായിരുന്നു. ഒരു കണക്കെഴുത്തുകാരന്റെ കണക്കുപുസ്‌തകത്തിലേതുപോലെ പിഴവുകളുടെയും ക്ഷമിച്ചുകൊടുക്കുന്നതിന്റെയും കണക്കു സൂക്ഷിക്കുന്നതായിരുന്നല്ലോ അവരുടെ രീതി. എന്നാൽ ദൈവം ക്ഷമിക്കുന്നതുപോലെ ക്ഷമിക്കാൻ മനസ്സുള്ളവർ എണ്ണവും കണക്കും സൂക്ഷിക്കാതെ ഉദാരമായി ക്ഷമിക്കും!1 യോഹന്നാൻ 1:7-9 വായിക്കുക.

5. ക്ഷമിച്ചുകൊടുക്കേണ്ടത്‌ എത്ര ആവശ്യമാണെന്ന്‌ നമ്മൾ തിരിച്ചറിയുന്നത്‌ ഒരുപക്ഷേ എപ്പോഴായിരിക്കും?

5 പത്രോസ്‌ യേശുവിനോട്‌ തർക്കിക്കാനൊന്നും പോയില്ല. എങ്കിലും യേശു പഠിപ്പിച്ച പാഠം അവന്റെ ഹൃദയത്തിലേക്ക്‌ എത്തിയോ? നമ്മൾ ഒരു തെറ്റു ചെയ്യുകയും അത്‌ ക്ഷമിച്ചുകിട്ടിയില്ലെങ്കിൽ നമ്മൾ തകർന്നുപോകുകയും ചെയ്യുന്ന ഒരു സാഹചര്യം മനസ്സിൽ കാണുക! അങ്ങനെയൊന്നുണ്ടാകുമ്പോഴാണ്‌ ക്ഷമിച്ചുകൊടുക്കേണ്ടത്‌ എത്ര പ്രധാനമാണെന്ന്‌ ഒരുപക്ഷേ, നമ്മൾ തിരിച്ചറിയുക! യേശുവിന്റെ മരണത്തിനു തൊട്ടുമുമ്പുള്ള ചില സംഭവങ്ങളിലേക്കു നമുക്കൊന്നു തിരിച്ചുപോകാം. ആ നിർണായകസമയങ്ങളിൽ പത്രോസിന്‌ നിരവധി പിഴവുകൾ സംഭവിക്കുകയുണ്ടായി. അവന്‌ ഗുരുവിന്റെ ക്ഷമ ആവശ്യമായിവന്ന സന്ദർഭങ്ങളായിരുന്നു അവയോരോന്നും.

പിഴവുകൾ ഒന്നിനുപിറകെ ഒന്നായി. . .

6. യേശു അപ്പൊസ്‌തലന്മാരെ താഴ്‌മയെക്കുറിച്ചു പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ പത്രോസിന്റെ പ്രതികരണം എങ്ങനെയായിരുന്നു, പക്ഷേ, യേശു അവനോട്‌ എങ്ങനെയാണ്‌ പെരുമാറിയത്‌?

6 അവിസ്‌മരണീയമായ ഒരു രാത്രിയായിരുന്നു അത്‌. യേശുവിന്റെ ഭൂമിയിലെ ജീവിതത്തിന്റെ അവസാനരാത്രി! യേശുവിന്‌ അപ്പൊസ്‌തലന്മാരെ ഇനിയുമേറെ കാര്യങ്ങൾ പഠിപ്പിക്കാനുണ്ടായിരുന്നു. താഴ്‌മയെക്കുറിച്ചുള്ളതായിരുന്നു അതിലൊന്ന്‌. അവർക്കൊരു മാതൃകയായി യേശു താഴ്‌മയോടെ അവരുടെ പാദങ്ങൾ കഴുകാൻ തുടങ്ങി. സാധാരണഗതിയിൽ പരിചാരകരിലെതന്നെ ഏറ്റവും താഴ്‌ന്ന കൂട്ടർ ചെയ്യുന്ന ഒരു എളിയ ജോലിയായിരുന്നു അത്‌. അപ്പോൾ അതിശയിച്ചുപോയ പത്രോസ്‌ യേശുവിനോട്‌ ‘നീ എന്റെ കാൽ കഴുകാൻ പോകുകയാണോ’ എന്ന്‌ ചോദിച്ചു. എന്നിട്ട്‌, ‘നീ എന്റെ കാൽ കഴുകുകയില്ല’ എന്നു പറഞ്ഞ്‌ ആ സേവനം നിരാകരിച്ചു. പക്ഷേ ഉടനെതന്നെ, ‘പാദങ്ങൾ മാത്രമല്ല, കൈകളും തലയും കൂടി കഴുകേണമേ’ എന്നു പറഞ്ഞ്‌ പത്രോസ്‌ യേശുവിനെ നിർബന്ധിച്ചു! ഇപ്പോഴൊന്നും യേശു ക്ഷമ കൈവിടുന്നില്ല. താൻ ചെയ്യുന്നതിന്റെ പ്രാധാന്യവും അർഥവും അവൻ ശാന്തതയോടെ പത്രോസിന്‌ വിശദീകരിച്ച്‌ കൊടുത്തു.—യോഹ. 13:1-17.

7, 8. (എ) പത്രോസ്‌ പിന്നെയും യേശുവിന്റെ ക്ഷമ പരീക്ഷിച്ചത്‌ എങ്ങനെയെല്ലാം? (ബി) യേശു വീണ്ടും ദയയും ക്ഷമയും കാണിച്ചത്‌ എങ്ങനെ?

7 ഒട്ടും വൈകാതെ, പത്രോസ്‌ വീണ്ടും യേശുവിന്റെ ക്ഷമ പരീക്ഷിച്ചു. തങ്ങളിൽ ആരാണ്‌ വലിയവനെന്ന്‌ അപ്പൊസ്‌തലന്മാർ തമ്മിൽ തർക്കം തുടങ്ങി. മനുഷ്യന്റെയുള്ളിലെ അഹങ്കാരമെന്ന ദുർഗുണം വെളിച്ചത്തു കൊണ്ടുവന്ന ലജ്ജാകരമായ ആ തർക്കത്തിൽ പത്രോസിനും ഒരു പങ്കുണ്ടായിരുന്നു. എന്നിട്ടും യേശു അവരെ ദയയോടെ തിരുത്തുകയാണുണ്ടായത്‌. അവർ ചെയ്‌ത നല്ല കാര്യങ്ങളെപ്രതി അവൻ അവരെ അഭിനന്ദിക്കുകപോലും ചെയ്‌തു! വിശ്വസ്‌തമായി ഗുരുവിനോട്‌ പറ്റിനിന്നവരായിരുന്നു അവർ. എന്നാൽ താമസിയാതെ, അവരെല്ലാം തന്നെ ഉപേക്ഷിച്ചുപോകുമെന്ന്‌ യേശു വെളിപ്പെടുത്തി. അതു കേട്ടയുടനെ, താൻ മരിക്കേണ്ടിവന്നാലും ഗുരുവിനെ വിട്ടുപോകുകയില്ലെന്ന്‌ പത്രോസ്‌ തറപ്പിച്ചു പറഞ്ഞു. എന്നാൽ, നേരെ മറിച്ചാണ്‌ സംഭവിക്കാൻ പോകുന്നതെന്ന്‌ യേശു അറിയിച്ചു. ആ രാത്രിയിൽത്തന്നെ കോഴി രണ്ടുപ്രാവശ്യം കൂകുന്നതിനു മുമ്പ്‌ പത്രോസ്‌ തന്നെ മൂന്നുവട്ടം തള്ളിപ്പറയുമെന്ന്‌ യേശു പറഞ്ഞു. പത്രോസ്‌ യേശുവിന്റെ വാക്കുകളെ ഖണ്ഡിച്ചെന്നു മാത്രമല്ല, വീമ്പിളക്കുകയും ചെയ്‌തു. മറ്റെല്ലാ അപ്പൊസ്‌തലന്മാരും യേശുവിനെ വിട്ടുപോയാലും താൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന്‌ അവൻ ആണയിട്ടു.—മത്താ. 26:31-35; മർക്കോ. 14:27-31; ലൂക്കോ. 22:24-28; യോഹ. 13:36-38.

8 ഏതൊരു മനുഷ്യനും ക്ഷമയുടെ നെല്ലിപ്പലക കണ്ടുപോകുന്ന സന്ദർഭം! പക്ഷേ, യേശുവിന്‌ ക്ഷമ നശിച്ചോ? ഇല്ല! മാത്രമല്ല, ആ പ്രയാസസമയങ്ങളിലെല്ലാം യേശു തന്റെ അപൂർണരായ അപ്പൊസ്‌തലന്മാരുടെ നന്മയാണ്‌ കണ്ടത്‌. പത്രോസ്‌ തന്നെ നിരാശപ്പെടുത്തുമെന്ന്‌ അറിയാമായിരുന്നിട്ടും യേശു അവനെക്കുറിച്ചു പറഞ്ഞത്‌ എന്താണെന്നോ? “നിന്റെ വിശ്വാസം പൊയ്‌പോകാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചു. നീ തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരന്മാരെ ബലപ്പെടുത്തണം.” (ലൂക്കോ. 22:32) പത്രോസ്‌ തന്റെ തെറ്റുകളെക്കുറിച്ച്‌ പശ്ചാത്തപിച്ച്‌ തിരിഞ്ഞുവരുമെന്നും ദൈവത്തെ തുടർന്നും വിശ്വസ്‌തമായി സേവിക്കുമെന്നും യേശുവിന്‌ ഉറപ്പായിരുന്നു. പത്രോസിലുള്ള ആ വിശ്വാസമാണ്‌ യേശുവിന്റെ വാക്കുകളിൽ നിഴലിക്കുന്നത്‌. ക്ഷമയുടെ, ദയയുടെ എത്ര ശ്രേഷ്‌ഠമാതൃക!

9, 10. (എ) ഗെത്ത്‌ശെമന തോട്ടത്തിൽവെച്ച്‌ പത്രോസിന്‌ ഏതു തിരുത്തലാണ്‌ വേണ്ടിവന്നത്‌? (ബി) പത്രോസിന്റെ കാര്യം നമ്മളെ എന്ത്‌ ഓർമിപ്പിക്കുന്നു?

9 കുറെക്കഴിഞ്ഞ്‌ അവർ ഗെത്ത്‌ശെമന തോട്ടത്തിലെത്തി. അവിടെവെച്ച്‌ പത്രോസിന്‌ ഒന്നിലേറെ തവണ തിരുത്തൽ വേണ്ടിവന്നു. താൻ പ്രാർഥിക്കാൻ പോകുകയാണെന്നും ഉണർന്നിരിക്കണമെന്നും യേശു പത്രോസിനോടും യാക്കോബിനോടും യോഹന്നാനോടും പറഞ്ഞു. അവൻ തീവ്രമായ മാനസികവ്യഥയിലായിരുന്നു. അവന്‌ പിന്തുണവേണ്ടിയ ഒരു സമയം! പക്ഷേ, പത്രോസും കൂട്ടുകാരും വീണ്ടുംവീണ്ടും ഉറക്കത്തിലേക്കു വഴുതിവീണു. അപ്പൊസ്‌തലന്മാർ ഉറങ്ങിപ്പോകുന്നത്‌ എന്തുകൊണ്ടാണെന്ന്‌ യേശു മനസ്സിലാക്കി. അവരോട്‌ ക്ഷമിച്ചുകൊണ്ട്‌ അനുകമ്പയോടെ അവൻ പറഞ്ഞു: “ആത്മാവ്‌ ഒരുക്കമുള്ളത്‌; ജഡമോ ബലഹീനമത്രേ.”—മർക്കോ. 14:32-41.

10 അല്‌പനേരത്തിനുള്ളിൽ ഒരു ജനക്കൂട്ടം അവിടെയെത്തി. പന്തങ്ങളും വാളുകളും വടികളും ആയാണ്‌ അവർ വന്നത്‌. ജാഗ്രതയും വിവേചനയും കാണിക്കേണ്ട സമയമായിരുന്നു അത്‌. എന്നാൽ പത്രോസ്‌ മുന്നുംപിന്നും നോക്കാതെ എടുത്തുചാടി പ്രവർത്തിച്ചു. അവൻ മഹാപുരോഹിതന്റെ ദാസനായ മൽക്കൊസിന്റെ തലയ്‌ക്കുനേരെ വാൾ വീശി. വാൾ കൊണ്ടത്‌ ചെവിക്കാണ്‌. ചെവി അറ്റുപോയി. യേശു അവിടെയും ശാന്തനായി പത്രോസിനെ തിരുത്തി. എന്നിട്ട്‌ ആ മനുഷ്യനെ സുഖപ്പെടുത്തി. പിന്നെ അക്രമത്തിന്റെ മാർഗം വെടിയുകയെന്ന മഹനീയമായ ഒരു തത്ത്വം പഠിപ്പിച്ചു. ഇന്നോളമുള്ള ക്രിസ്‌തുശിഷ്യർക്ക്‌ അത്‌ വഴികാട്ടിയായി! (മത്താ. 26:47-55; ലൂക്കോ. 22:47-51; യോഹ. 18:10, 11) പത്രോസിന്‌ ഗുരുവിന്റെ ക്ഷമ വേണ്ടിവന്ന എത്ര അവസരങ്ങളാണ്‌ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ ഉണ്ടായത്‌! നാമെല്ലാം കൂടെക്കൂടെ തെറ്റിപ്പോകുന്നെന്ന്‌ ഇത്‌ നമ്മളെ ഓർമിപ്പിക്കുന്നില്ലേ? (യാക്കോബ്‌ 3:2 വായിക്കുക.) ഒരൊറ്റ ദിവസംതന്നെ, ദൈവത്തിന്റെ ക്ഷമ ആവശ്യമായിവരുന്ന എത്രയെത്ര പിഴവുകളാണ്‌ നമ്മൾ വരുത്താറുള്ളത്‌? പത്രോസിന്റെ കാര്യത്തിൽ ആ രാത്രി പിഴവുകളുടെ ഒരു രാത്രിയായിരുന്നു. ഏറ്റവും മോശമായത്‌ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

ഏറ്റവും വലിയ പരാജയം

11, 12. (എ) യേശുവിനെ പിടികൂടിയശേഷം പത്രോസ്‌ കുറെയൊക്കെ ധൈര്യം കാണിച്ചത്‌ എങ്ങനെ? (ബി) താൻ ചെയ്യുമെന്നു പറഞ്ഞത്‌ ചെയ്യാൻ പത്രോസ്‌ പരാജയപ്പെട്ടത്‌ എങ്ങനെ?

11 തന്നെയാണ്‌ തേടുന്നതെങ്കിൽ അപ്പൊസ്‌തലന്മാരെ വിട്ടയയ്‌ക്കാൻ യേശു ആ ജനക്കൂട്ടത്തോട്‌ പറഞ്ഞു. ജനക്കൂട്ടം യേശുവിനെ വളയുന്നത്‌ പത്രോസ്‌ നിസ്സഹായനായി നോക്കിനിന്നു. പിന്നെ പത്രോസും, മറ്റ്‌ അപ്പൊസ്‌തലന്മാരെപ്പോലെ യേശുവിനെ വിട്ട്‌ ഓടിപ്പോയി.

12 മുൻമഹാപുരോഹിതനായിരുന്ന ഹന്നാവിന്റെ അരമനയുടെ അടുത്തെത്തിയപ്പോഴായിരിക്കാം, പത്രോസും യോഹന്നാനും ഒന്നു നിന്നു. യേശുവിനെ ചോദ്യം ചെയ്യാനായി ആദ്യം കൊണ്ടുപോയത്‌ അങ്ങോട്ടാണ്‌. അവിടെനിന്ന്‌ യേശുവിനെ അടുത്ത സ്ഥലത്തേക്കു കൊണ്ടുപോയപ്പോൾ പത്രോസും യോഹന്നാനും പിന്നാലെ പോയി. പക്ഷേ, “കുറെ അകലെയായി”ട്ടാണ്‌ പിന്തുടർന്നത്‌. (മത്താ. 26:58; യോഹ. 18:12, 13) പത്രോസ്‌ എന്തായാലും ഒരു ഭീരുവായിരുന്നില്ല. കാരണം ഇങ്ങനെ പിന്തുടർന്നുപോകാൻ കുറെയൊക്കെ ധൈര്യം വേണമല്ലോ! ആയുധധാരികളായ ആൾക്കൂട്ടമാണ്‌ യേശുവിനെ പിടിച്ചുകൊണ്ടുപോകുന്നത്‌. പത്രോസാണെങ്കിൽ അവരിൽ ഒരാളെ വെട്ടി പരിക്കേൽപ്പിച്ചതുമാണ്‌. എങ്കിലും, ഗുരുവിനുവേണ്ടി ജീവൻ കൊടുക്കാനും തയ്യാറാണെന്നു പറഞ്ഞ പത്രോസ്‌ ആ പറഞ്ഞതുപോലുള്ള കൂറും സ്‌നേഹവും ഒന്നും ഇപ്പോൾ കാണിക്കുന്നില്ല.—മർക്കോ. 14:31.

13. ക്രിസ്‌തുവിനെ അനുഗമിക്കേണ്ട ശരിയായ, ഒരേയൊരു വിധം ഏതാണ്‌?

13 പത്രോസിനെപ്പോലെ “കുറെ അകലെയായി” യേശുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്ന ഒട്ടേറെപ്പേർ ഇന്നുമുണ്ട്‌. മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ യേശുവിനെ അനുഗമിക്കാനാണ്‌ അവർക്കിഷ്ടം. എന്നാൽ യേശുവിനെ അനുഗമിക്കേണ്ട ഒരേയൊരു വിധം പത്രോസുതന്നെ പിന്നീട്‌ എഴുതിയിട്ടുണ്ട്‌: സകല കാര്യത്തിലും യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട്‌ എത്ര അടുത്ത്‌ പിന്തുടരാമോ അത്രയും അടുത്ത്‌ പിന്തുടരുക, വരുംവരായ്‌കകൾ എന്തുതന്നെയായാലും!1 പത്രോസ്‌ 2:21 വായിക്കുക.

14. യേശുവിനെ വിചാരണ ചെയ്‌ത രാത്രി, പത്രോസ്‌ സമയം ചെലവഴിച്ചത്‌ എങ്ങനെ?

14 പത്രോസ്‌ കരുതലോടെ പിന്തുടരുകയാണ്‌. അങ്ങനെ പോയിപ്പോയി അവൻ ചെന്നു നിന്നത്‌ യെരുശലേമിലെ ഗംഭീരമായ ഒരു മണിമന്ദിരത്തിന്റെ പടിക്കലാണ്‌. അധികാരവും സമ്പത്തും വേണ്ടുവോളമുള്ള, മഹാപുരോഹിതനായ കയ്യഫാവിന്റെ വീടാണ്‌ അത്‌! ഒരു നടുമുറ്റത്തിനു ചുറ്റുമായാണ്‌ അങ്ങനെയുള്ള അരമനകൾ പണിയാറ്‌. മുൻവശത്തായി ഒരു പടിവാതിലും ഉണ്ടാകും. പത്രോസ്‌ പടിവാതിൽക്കലെത്തി. പക്ഷേ, അവനെ അകത്തേക്കു കടത്തിവിട്ടില്ല. മഹാപുരോഹിതനെ പരിചയമുള്ള യോഹന്നാൻ അതിനോടകംതന്നെ അകത്ത്‌ പ്രവേശിച്ചിരുന്നു. യോഹന്നാൻ പുറത്തുവന്ന്‌ വാതിൽക്കാവൽക്കാരിയെ പറഞ്ഞ്‌ സമ്മതിപ്പിച്ച്‌ പത്രോസിനെ അകത്ത്‌ കയറ്റി. എന്നാൽ പത്രോസ്‌ യോഹന്നാന്റെ കൂടെത്തന്നെ നിന്നില്ലെന്നു തോന്നുന്നു. അരമനയുടെ അകത്തു കയറി ഗുരുവിന്റെ അടുത്ത്‌ നിൽക്കാനും ശ്രമിച്ചില്ല. അവൻ നടുമുറ്റത്തുതന്നെ നിന്നു. കുറെ പരിചാരകരും ദാസീദാസന്മാരും തണുപ്പകറ്റാനായി അവിടെ തീ കാഞ്ഞുകൊണ്ടിരുന്നു. അകത്ത്‌ വിചാരണ നടക്കുകയാണ്‌. യേശുവിനെതിരെ മൊഴി കൊടുക്കുന്നതിനായി കള്ളസാക്ഷികൾ വിചാരണ നടക്കുന്ന സ്ഥലത്തേക്കു വരുന്നതും തിരിച്ചുപോകുന്നതും പത്രോസിനു കാണാമായിരുന്നു.—മർക്കോ. 14:54-57; യോഹ. 18:15, 16, 18.

15, 16. പത്രോസ്‌ മൂന്നു പ്രാവശ്യം തള്ളിപ്പറയുമെന്നുള്ള യേശുവിന്റെ പ്രവചനം സത്യമായിത്തീർന്നത്‌ എങ്ങനെ, വിശദീകരിക്കുക.

15 പത്രോസിനെ അകത്തു പ്രവേശിപ്പിച്ച വാതിൽക്കാവൽക്കാരിക്ക്‌ തീയുടെ വെളിച്ചത്തിൽ ഇപ്പോൾ അവനെ കുറെക്കൂടി നന്നായി കാണാം. അവൾ അവനെ തിരിച്ചറിഞ്ഞു! “ഗലീലക്കാരനായ യേശുവിന്റെകൂടെ നീയും ഉണ്ടായിരുന്നല്ലോ” അവൾ പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ അതു കേട്ടപ്പോൾ പത്രോസ്‌ ഞെട്ടിപ്പോയി. അവൻ അത്‌ ഉടനെ നിഷേധിച്ചു. അവൾ ആരെക്കുറിച്ചാണ്‌ പറയുന്നതെന്നുപോലും തനിക്ക്‌ അറിയില്ലെന്ന്‌ അവൻ പറഞ്ഞു. തന്നെ ആരും ശ്രദ്ധിക്കാതിരിക്കാൻ അവൻ പടിവാതിൽക്കലേക്കു മാറിനിന്നു. എന്നാൽ അപ്പോൾ വേറൊരു ദാസിപ്പെൺകുട്ടി അവനെ കണ്ടു. അവളും പറഞ്ഞു: “ഈ മനുഷ്യൻ നസറായനായ യേശുവിനോടൊപ്പം ഉണ്ടായിരുന്നവനാണ്‌.” അപ്പോൾ പത്രോസ്‌ ആണയിട്ട്‌ നിഷേധിച്ചു: “ആ മനുഷ്യനെ ഞാൻ അറിയുകയില്ല.” (മത്താ. 26:69-72; മർക്കോ. 14:66-68) രണ്ടാംപ്രാവശ്യം ഇങ്ങനെ പറഞ്ഞുകഴിഞ്ഞപ്പോഴായിരിക്കാം കോഴി കൂകി. പത്രോസ്‌ അത്‌ കേട്ടെങ്കിലും മനസ്സ്‌ പതറിയിരുന്നതുകൊണ്ട്‌ ഏതാനും മണിക്കൂറുകൾക്കു മുമ്പ്‌ യേശു പറഞ്ഞ ആ പ്രവചനം അവൻ ഓർമിച്ചതേ ഇല്ല.

16 അല്‌പസമയം കഴിഞ്ഞു. പത്രോസ്‌ അപ്പോഴും ആളുകളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ശ്രമിക്കുന്നുണ്ട്‌. നടുമുറ്റത്ത്‌ കൂടിനിന്നിരുന്ന കുറെപ്പേർ അവന്റെ അടുത്തേക്കു വന്നു. അവരിലൊരാൾ പത്രോസ്‌ ചെവി വെട്ടിയ മൽക്കോസിന്റെ ഒരു ബന്ധുവായിരുന്നു. അവൻ പത്രോസിനോടു പറഞ്ഞു: “ഞാൻ നിന്നെ അവന്റെകൂടെ തോട്ടത്തിൽവെച്ചു കണ്ടല്ലോ.” അവർക്കു തെറ്റിയതാണെന്ന്‌ എങ്ങനെയും ബോധ്യപ്പെടുത്താൻ പത്രോസ്‌ ശ്രമിച്ചു. അതുകൊണ്ട്‌ അവൻ വീണ്ടും ആണയിടാൻ തുടങ്ങി. താൻ പറഞ്ഞത്‌ നുണയാണെങ്കിൽ ശാപം തന്റെമേൽ വരട്ടെ എന്നായിരിക്കാം അവൻ ആണയിട്ടതിന്റെ അർഥം. അവൻ മൂന്നാമതും തന്റെ ഗുരുവിനെ തള്ളിപ്പറഞ്ഞുകഴിഞ്ഞു! അവൻ അതു പറഞ്ഞതും കോഴി രണ്ടാമത്‌ കൂകി. ആ ശബ്ദം പത്രോസ്‌ വ്യക്തമായി കേട്ടു.—യോഹ. 18:26, 27; മർക്കോ. 14:71, 72.

“അപ്പോൾ കർത്താവ്‌ തിരിഞ്ഞ്‌ പത്രോസിനെ നോക്കി”

17, 18. (എ) ഗുരുവിനെ താൻ എത്രയധികം നിരാശപ്പെടുത്തിയെന്ന്‌ തിരിച്ചറിഞ്ഞപ്പോൾ പത്രോസിന്റെ പ്രതികരണം എന്തായിരുന്നു? (ബി) പത്രോസ്‌ എന്തു ചിന്തിച്ചിരിക്കാം?

17 അപ്പോൾ യേശു മട്ടുപ്പാവിലേക്ക്‌ ഇറങ്ങിവന്നതേ ഉണ്ടായിരുന്നുള്ളൂ. അവിടെ നിന്നാൽ നടുമുറ്റം കാണാം. അധ്യായത്തിന്റെ തുടക്കത്തിൽ നമ്മൾ കണ്ടതുപോലെ ഈ നിമിഷത്തിലാണ്‌ യേശുവിന്റെയും പത്രോസിന്റെയും കണ്ണുകൾ തമ്മിലിടഞ്ഞത്‌. അപ്പോഴാണ്‌ പത്രോസിന്‌ ഗുരുവിനെ താൻ എത്ര നിരാശപ്പെടുത്തിയെന്ന ബോധോദയമുണ്ടായത്‌. കുറ്റബോധംകൊണ്ട്‌ തകർന്ന്‌ അവൻ നടുമുറ്റം വിട്ടു. അവൻ നഗരവീഥിയിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു. അന്ന്‌ വെളുത്തവാവായിരുന്നു. അസ്‌തമനനിലാവിന്റെ വെളിച്ചം അപ്പോഴും ആ വീഥികളിൽ പരന്നിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞുനിറഞ്ഞ്‌ വന്നു. പിന്നിടുന്ന വഴിയിലെ കാഴ്‌ചകൾ ഒന്നും അവൻ കാണുന്നുണ്ടായിരുന്നില്ല. അവന്‌ ദുഃഖം അടക്കാനായില്ല. ഒടുവിൽ ഹൃദയം തകർന്ന്‌ അവൻ പൊട്ടിക്കരഞ്ഞു!—മർക്കോ. 14:72; ലൂക്കോ. 22:61, 62.

18 ഇങ്ങനെയൊരു പരാജയത്തിനു ശേഷം ഏതൊരാളും തന്റെ തെറ്റ്‌ പൊറുക്കാനാകാത്തതാണെന്ന്‌ ചിന്തിച്ചുപോകാൻ സാധ്യതയുണ്ട്‌. പത്രോസും അങ്ങനെ വിചാരിച്ചിട്ടുണ്ടാകും. മാപ്പ്‌ അർഹിക്കാത്ത പാപമായിരുന്നോ പത്രോസിന്റേത്‌?

പത്രോസിന്റെ കുറ്റം മാപ്പ്‌ അർഹിക്കാത്തതായിരുന്നോ?

19. പത്രോസിന്‌ അവന്റെ വീഴ്‌ചയെപ്പറ്റി എങ്ങനെ തോന്നിയിരിക്കാം, എന്നിട്ടും അവൻ നിരാശയ്‌ക്ക്‌ അടിപ്പെട്ടുപോയില്ലെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

19 നേരം പുലർന്നു. തുടർന്നുണ്ടായ സംഭവങ്ങൾ പത്രോസിന്റെ വേദനയുടെ ആഴം കൂട്ടിക്കാണുകയേ ഉള്ളൂ. മണിക്കൂറുകൾ നീണ്ട യാതനകൾക്കൊടുവിൽ യേശു മരിച്ചു. അപ്പോൾ പത്രോസ്‌ കുറ്റബോധംകൊണ്ട്‌ നീറിക്കാണണം. ‘എന്റെ ഗുരു ഒരു മനുഷ്യനായി ഈ ഭൂമിയിൽ ജീവിച്ച അവസാനദിവസമായിരുന്നല്ലോ ഇന്നലെ. ആ അവസാനദിവസം ഗുരുവിന്‌ അനുഭവിക്കേണ്ടിവന്ന കഠിനയാതനകളോട്‌ ഞാനും കൂടി ഒരു വീതം കൂട്ടിയല്ലോ’ എന്നോർത്തപ്പോൾ പത്രോസ്‌ നടുങ്ങിയിട്ടുണ്ടാകും. ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നെങ്കിലും പത്രോസ്‌ നിരാശയ്‌ക്ക്‌ വഴിപ്പെട്ടില്ല. നമുക്ക്‌ എങ്ങനെ അറിയാം? ഒട്ടും വൈകാതെ, പത്രോസ്‌ മറ്റ്‌ അപ്പൊസ്‌തലന്മാരുടെ കൂടെ ആയിരിക്കുന്നതായി ബൈബിൾ വിവരണം പറയുന്നുണ്ട്‌. (ലൂക്കോ. 24:33) കഴിഞ്ഞുപോയ ഭീകരമായ ആ രാത്രിയിൽ തങ്ങൾ ഓരോരുത്തരും ഗുരുവിനോട്‌ എത്ര നിന്ദ്യമായാണ്‌ പെരുമാറിയതെന്ന്‌ ഓർത്തപ്പോൾ അപ്പൊസ്‌തലന്മാർക്കെല്ലാം നാണക്കേടും സങ്കടവും ഒക്കെ തോന്നി. ഇപ്പോൾ ഒരുമിച്ച്‌ കൂടിവന്നത്‌ അവർക്ക്‌ പരസ്‌പരം ആശ്വസിപ്പിക്കാനുള്ള അവസരമായി.

20. വീഴ്‌ചപറ്റിയെങ്കിലും പത്രോസ്‌ എടുത്ത നല്ല തീരുമാനത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനുണ്ട്‌?

20 അപ്പൊസ്‌തലന്മാരുടെ അടുത്തേക്ക്‌ പോകാൻ തീരുമാനിച്ചത്‌ പത്രോസ്‌ എടുത്ത ഏറ്റവും നല്ല ഒരു തീരുമാനമായിരുന്നു. ഒരു ദൈവദാസന്‌ വീഴ്‌ചപറ്റുമ്പോൾ എത്ര ആഴത്തിലേക്കാണ്‌ വീണത്‌ എന്നതല്ല കാര്യം. മറിച്ച്‌, ഉറച്ച തീരുമാനമെടുത്ത്‌ എഴുന്നേറ്റ്‌ കാര്യങ്ങൾ നേരെയാക്കുന്നതാണ്‌. (സദൃശവാക്യങ്ങൾ 24:16 വായിക്കുക.) അതീവദുഃഖിതനായിരുന്നെങ്കിലും പത്രോസ്‌ സഹോദരന്മാരുടെ ഒപ്പം ആയിരിക്കാൻ ആഗ്രഹിച്ചു. അവന്‌ യഥാർഥവിശ്വാസമുണ്ടെന്നാണ്‌ അത്‌ തെളിയിച്ചത്‌. പശ്ചാത്താപവും സങ്കടവും കൊണ്ട്‌ ഭാരപ്പെടുമ്പോൾ ഒറ്റയ്‌ക്കിരിക്കാനായിരിക്കും നമുക്കു തോന്നുക, പക്ഷേ അത്‌ അപകടമാണ്‌! (സദൃ. 18:1) ആ സമയത്ത്‌ നമ്മുടെ സഹോദരന്മാരോടൊപ്പം ആയിരിക്കുക, അങ്ങനെ ദൈവത്തെ സേവിക്കാനുള്ള കരുത്ത്‌ വീണ്ടെടുക്കുക. അതല്ലേ വേണ്ടത്‌?—എബ്രാ. 10:24, 25.

21. ആത്മീയസഹോദരന്മാരുടെ ഒപ്പമായിരുന്നതുകൊണ്ട്‌ പത്രോസിന്‌ ഏതു വാർത്ത അറിയാനായി?

21 അങ്ങനെ അവർ ഒരുമിച്ചിരിക്കുമ്പോൾ യേശുവിന്റെ ശരീരം കല്ലറയിൽ കാണാനില്ലെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടു. ആത്മീയസഹോദരന്മാരുടെ ഒപ്പമായിരുന്നതുകൊണ്ടാണ്‌ ഇപ്പോൾ പത്രോസിന്‌ അത്‌ അറിയാനായത്‌. വാർത്തയറിഞ്ഞതും പത്രോസും യോഹന്നാനും അവിടേക്ക്‌ ഓടി. യേശുവിനെ സംസ്‌കരിച്ച കല്ലറയുടെ കവാടം മുദ്രവെച്ച്‌ ഭദ്രമാക്കിയിരുന്നതാണ്‌. പിന്നെ എന്തുപറ്റിക്കാണും? ചെറുപ്പമായിരുന്നതുകൊണ്ടാകാം യോഹന്നാനാണ്‌ ആദ്യം എത്തിയത്‌. കല്ലറ അതാ തുറന്നുകിടക്കുന്നു! അവൻ അകത്തേക്കു പോകാൻ മടിച്ചു. പക്ഷേ ഓടിക്കിതച്ചുവന്ന പത്രോസ്‌ ഒട്ടും മടിച്ചില്ല, നേരേ അകത്തേക്ക്‌ പോയി. കല്ലറ ശൂന്യമായിരുന്നു!—യോഹ. 20:3-9.

22. പത്രോസിന്റെ മനസ്സിലെ സങ്കടവും സംശയവും എല്ലാം അലിഞ്ഞില്ലാതായതിന്റെ കാരണമെന്ത്‌?

22 യേശു ഉയിർത്തെഴുന്നേറ്റെന്ന്‌ പത്രോസ്‌ വിശ്വസിച്ചോ? ആദ്യം വിശ്വസിച്ചില്ല. ദൂതന്മാർ തങ്ങൾക്ക്‌ പ്രത്യക്ഷപ്പെട്ട്‌ യേശു പുനരുത്ഥാനം ചെയ്‌തെന്ന്‌ അറിയിച്ചതായി ദൈവഭക്തരായ ചില സ്‌ത്രീകൾ അവിടെ കൂടിയിരുന്നവരോട്‌ പറഞ്ഞിരുന്നു. എന്നിട്ടും അവൻ വിശ്വസിച്ചില്ല. (ലൂക്കോ. 23:55–24:11) പക്ഷേ അന്ന്‌ വൈകുന്നേരത്തോടെ, പത്രോസിന്റെ മനസ്സിലെ എല്ലാ സങ്കടവും സംശയവും, അവസാനത്തെ കണികപോലും, അലിഞ്ഞില്ലാതായി! യേശു ജീവിച്ചിരിപ്പുണ്ട്‌! ശക്തനായ ഒരു ആത്മരൂപിയാണ്‌ ഇപ്പോൾ അവൻ! യേശു അപ്പൊസ്‌തലന്മാർക്കെല്ലാം പ്രത്യക്ഷനായി. എന്നാൽ ആദ്യം അവൻ മറ്റൊരു കാര്യം ചെയ്‌തു. വളരെ സ്വകാര്യമായൊരു കാര്യം. എന്തായിരുന്നു അത്‌? അന്ന്‌ അപ്പൊസ്‌തലന്മാർ പറഞ്ഞതിൽനിന്ന്‌ നമുക്ക്‌ അതു മനസ്സിലാകും. “കർത്താവ്‌ നിശ്ചയമായും ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു; അവൻ ശിമോനു പ്രത്യക്ഷനായി.” (ലൂക്കോ. 24:34) യേശു പ്രത്യക്ഷപ്പെട്ട അവിസ്‌മരണീയമായ ആ ദിവസത്തെപ്പറ്റി പൗലോസ്‌ അപ്പൊസ്‌തലനും ഇതേപോലെ എഴുതിയിട്ടുണ്ട്‌: “(അവൻ) കേഫായ്‌ക്കും പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി.” (1 കൊരി. 15:5) കേഫായും ശിമോനും പത്രോസിന്റെ മറ്റു ചില പേരുകളാണ്‌. അതെ, യേശു അന്ന്‌ പത്രോസിന്‌ പ്രത്യക്ഷപ്പെട്ടു. അപ്പോൾ പത്രോസ്‌ ഒറ്റയ്‌ക്കായിരുന്നെന്നു തോന്നുന്നു.

പത്രോസിന്‌ ഗുരുവിന്റെ ക്ഷമ വേണ്ടിവന്ന പല സന്ദർഭങ്ങളുണ്ടായി.

23. പാപത്തിൽ വീണുപോകുന്ന ക്രിസ്‌ത്യാനികൾ പത്രോസിന്റെ അനുഭവം ഓർക്കേണ്ടത്‌ എന്തുകൊണ്ട്‌?

23 ഹൃദയസ്‌പർശിയായ ആ പുനഃസംഗമത്തിന്റെ വിശദാംശങ്ങൾ ബൈബിളിൽ രേഖപ്പെടുത്താതെ വിട്ടിരിക്കുകയാണ്‌. അത്‌ അവർ തമ്മിലുള്ള ഒരു സ്വകാര്യം. അവന്റെ പ്രിയപ്പെട്ട ഗുരു വീണ്ടും ജീവനോടെ മുമ്പിൽ വന്നു നിൽക്കുകയാണ്‌. ‘മനസ്സിലെ കുറ്റബോധവും സങ്കടവും പശ്ചാത്താപവും എല്ലാം അറിയിക്കാൻ അവസരം കിട്ടിയല്ലോ.’ പത്രോസ്‌ ഗുരുവിന്റെ മുമ്പിൽ മനസ്സിന്റെ കെട്ടഴിക്കുന്നതും അവന്റെ മുഖഭാവവും ഒന്നു സങ്കല്‌പിച്ചു നോക്കൂ! ഈ ലോകത്തിൽ ഇപ്പോൾ അവന്‌ വേണ്ട ഒരേയൊരു കാര്യം ക്ഷമയാണ്‌! തന്റെ അപരാധങ്ങൾ ക്ഷമിച്ചുകിട്ടണം! ഒന്നും ബാക്കിവെക്കാതെ യേശു എല്ലാം ക്ഷമിച്ചുകാണില്ലേ? നിങ്ങൾക്ക്‌ എന്തുതോന്നുന്നു? ഇന്നുള്ള ദൈവദാസന്മാർ പാപത്തിൽ വീഴാൻ ഇടയായാൽ, പത്രോസിന്റെ ഈ ജീവിതാനുഭവം ഓർക്കേണ്ടതാണ്‌. ‘ദൈവം എന്നോടു ക്ഷമിക്കില്ല’ എന്ന്‌ ഒരിക്കലും ചിന്തിക്കരുത്‌. പിതാവിനെ അതേപടി പകർത്തിയവനാണ്‌ യേശു. “ധാരാളം ക്ഷമിക്കു”ന്നവനാണല്ലോ അവന്റെ പിതാവ്‌.—യെശ. 55:7.

ക്ഷമിച്ചുകിട്ടിയതിന്റെ കൂടുതലായ തെളിവുകൾ

24, 25. (എ) പത്രോസ്‌ രാത്രിയിൽ ഗലീലക്കടലിൽ മീൻപിടിക്കാൻ പോയത്‌ വർണിക്കുക. (ബി) പിറ്റേന്നു രാവിലെ യേശു ചെയ്‌ത അത്ഭുതം കണ്ട പത്രോസിന്റെ പ്രതികരണം എന്തായിരുന്നു?

24 യേശു അപ്പൊസ്‌തലന്മാരോട്‌ ഗലീലയിലേക്ക്‌ പോകാൻ നിർദേശിച്ചു. അവിടെവെച്ച്‌ അവൻ അവരെ കാണും. അങ്ങനെ അവർ അവിടെ എത്തിയപ്പോൾ, പത്രോസ്‌ മീൻപിടിക്കാൻ പോകാൻ തീരുമാനിച്ചു. മറ്റുള്ളവരും കൂടെക്കൂടി. ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ച ഗലീല തടാകത്തിന്റെ തീരത്ത്‌ വീണ്ടും എത്തിയിരിക്കുകയാണ്‌ പത്രോസ്‌. വള്ളപ്പലകകൾ ഞെരിയുന്ന ശബ്ദം. വള്ളത്തിന്മേൽ വന്നലയ്‌ക്കുന്ന തിരകൾ. കൈയിൽ വലയുടെ പരുപരുപ്പ്‌. എല്ലാം സുപരിചിതം, പഴയ തൊഴിലിന്റെ സുഖം പകരുന്ന അനുഭൂതി. പക്ഷേ, ആ രാത്രി അവർക്ക്‌ മീനൊന്നും കിട്ടിയില്ല.—മത്താ. 26:32; യോഹ. 21:1-3.

പത്രോസ്‌ വള്ളത്തിൽനിന്ന്‌ എടുത്തു ചാടി നീന്തി കരയിലെത്തി

25 വെളുപ്പാൻകാലമായപ്പോൾ, കരയിൽനിന്ന്‌ ഒരാൾ അവരോട്‌ വള്ളത്തിന്റെ മറുവശത്ത്‌ വലയിറക്കാൻ പറഞ്ഞു. അത്‌ കേട്ട്‌ അവർ വലയിറക്കി. നല്ല കോരുകിട്ടി! 153 വലിയ മത്സ്യങ്ങൾ! പത്രോസിന്‌ ആളെ മനസ്സിലായി. അവൻ വള്ളത്തിൽനിന്ന്‌ എടുത്തു ചാടി കരയിലേക്ക്‌ നീന്തി. കടപ്പുറത്ത്‌, പ്രിയസ്‌നേഹിതന്മാർക്ക്‌ പ്രാതൽ ഒരുക്കി യേശു അതാ കാത്തിരിക്കുന്നു. എരിയുന്ന കനലിൽ പൊരിയുന്ന മീൻ! യേശുവിന്റെ ശ്രദ്ധ മുഴുവൻ പത്രോസിലാണ്‌.—യോഹ. 21:4-14.

26, 27. (എ) യേശു പത്രോസിന്‌ മൂന്ന്‌ അവസരങ്ങൾ കൊടുത്തത്‌ എന്തിനായിരുന്നു? (ബി) പൂർണമായി ക്ഷമിച്ചെന്ന്‌ കാണിക്കാൻ എന്തു തെളിവാണ്‌ അവൻ നൽകിയത്‌?

26 യേശു പത്രോസിനോട്‌ ഇങ്ങനെ ചോദിച്ചു: “നീ ഇവയെക്കാൾ എന്നെ സ്‌നേഹിക്കുന്നുവോ?” വല നിറയെ പിടിച്ചുകൂട്ടിയ മത്സ്യശേഖരം ചൂണ്ടിയായിരിക്കാം അവൻ ഇതു ചോദിച്ചത്‌. മീൻപിടിത്തവും കച്ചവടവും തുടരാനുള്ള ആഗ്രഹവും യേശുവിനോടുള്ള സ്‌നേഹവും തമ്മിലൊരു വടംവലി പത്രോസിന്റെയുള്ളിൽ ഉണ്ടായിരുന്നോ? പത്രോസ്‌ ഗുരുവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞല്ലോ. ഇപ്പോൾ അവന്‌ മറ്റ്‌ അപ്പൊസ്‌തലന്മാരുടെ മുമ്പിൽ തന്നോടുള്ള സ്‌നേഹം മൂന്നുപ്രാവശ്യം ഉറപ്പിച്ചുപറയാനുള്ള അവസരം യേശു കൊടുത്തു. പത്രോസ്‌ അങ്ങനെ ചെയ്‌ത ഓരോ തവണയും തന്നോടുള്ള സ്‌നേഹം എങ്ങനെയാണ്‌ കാണിക്കേണ്ടതെന്ന്‌ യേശു അവനു പറഞ്ഞുകൊടുത്തു: ക്രിസ്‌തുവിന്റെ ആട്ടിൻകൂട്ടത്തെ പോറ്റുക, ബലപ്പെടുത്തുക, മേയ്‌ക്കുക. അങ്ങനെ വിശുദ്ധശുശ്രൂഷ മറ്റെല്ലാറ്റിനും മീതെ വെക്കാൻ യേശു അവനോട്‌ ആവശ്യപ്പെട്ടു.—ലൂക്കോ. 22:32; യോഹ. 21:15-17.

27 തനിക്കും പിതാവിനും പത്രോസിനെ ഇനിയും ആവശ്യമുണ്ടെന്ന്‌ ഇതിലൂടെ ഉറപ്പിക്കുകയായിരുന്നു യേശു. ക്രിസ്‌തുവിന്റെ മേൽവിചാരണയിലുള്ള സഭയിൽ പത്രോസ്‌ വിലപ്പെട്ട സേവനം ചെയ്യും എന്നായിരുന്നു അതിനർഥം. ഒന്നും ബാക്കിവെക്കാതെ പത്രോസിനോട്‌ യേശു ക്ഷമിച്ചെന്ന്‌ ഇതോടെ വ്യക്തമായില്ലേ? യേശു കാണിച്ച കരുണ പത്രോസിന്റെ ഉള്ളിൽ തൊട്ടു. അവൻ അത്‌ ഹൃദയത്തിലേക്കാണ്‌ സ്വീകരിച്ചത്‌.

28. പത്രോസ്‌ തന്റെ പേര്‌ അർഥപൂർണമാക്കി ജീവിച്ചത്‌ എങ്ങനെ?

28 ഗുരു കൊടുത്ത നിയോഗം പത്രോസ്‌ വർഷങ്ങളോളം വിശ്വസ്‌തതയോടെ നിറവേറ്റി. മരിക്കുന്നതിനു തൊട്ടുമുമ്പ്‌ യേശു കല്‌പിച്ചതുപോലെ അവൻ തന്റെ സഹോദരന്മാരെ ബലപ്പെടുത്തി. ക്രിസ്‌തുവിന്റെ ആടുകളെ അനുകമ്പയോടെയും ക്ഷമയോടെയും അവൻ മേയ്‌ക്കുകയും പോറ്റുകയും ചെയ്‌തു. ശിമോൻ എന്നു പേരുള്ള ഈ മനുഷ്യൻ യേശു അവന്‌ നൽകിയ പത്രോസ്‌ അഥവാ പാറ എന്ന പേര്‌ അർഥപൂർണമാക്കി. അവൻ ഉറപ്പും സ്ഥിരതയും ഉള്ള ആശ്രയയോഗ്യനായ വ്യക്തിയായി, സഭയ്‌ക്കൊരു മുതൽക്കൂട്ടായി ജീവിച്ചു. പത്രോസ്‌ എഴുതിയ സ്‌നേഹവും ഊഷ്‌മളതയും തുളുമ്പുന്ന രണ്ടു ലേഖനങ്ങൾ ഇതിനു തെളിവാണെന്നു പറയാം. ആ രണ്ടു കത്തുകളും വിലപ്പെട്ട ബൈബിൾരേഖയുടെ ഭാഗമായി. ക്ഷമിച്ചുകൊടുക്കുന്നതിനെക്കുറിച്ച്‌ യേശുവിൽനിന്നു പഠിച്ച പാഠം അവൻ ഒരിക്കലും മറന്നില്ലെന്നും ആ ലേഖനങ്ങൾ നമുക്കു കാണിച്ചുതരുന്നു.1 പത്രോസ്‌ 3:8, 9; 4:8 വായിക്കുക.

29. പത്രോസിന്റെ വിശ്വാസവും അവന്റെ ഗുരുവിന്റെ കരുണയും നമുക്ക്‌ അനുകരിക്കാൻ കഴിയുന്നത്‌ എങ്ങനെ?

29 ആ പാഠം നമുക്കും പഠിക്കാം. അനവധിയായ പിഴവുകൾക്ക്‌ നമ്മൾ ഓരോ ദിവസവും ദൈവത്തോട്‌ ക്ഷമ യാചിക്കുന്നുണ്ടോ? അവൻ നൽകുന്ന പാപക്ഷമ സ്വീകരിക്കുകയും നമ്മെ കഴുകിവെടിപ്പാക്കാനുള്ള ശക്തി അതിനുണ്ടെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്നുണ്ടോ? സഹമനുഷ്യരോട്‌ അവരുടെ പിഴവുകൾ ക്ഷമിച്ചുകൊടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, നമ്മൾ പത്രോസിന്റെ വിശ്വാസം അനുകരിക്കുകയാണ്‌. ഒപ്പം, അവന്റെ ഗുരുവിന്റെ കരുണയും!