അധ്യായം പതിനേഴ്
“ഇതാ, യഹോവയുടെ ദാസി!”
1, 2. (എ) അപരിചിതനായ അതിഥി മറിയയോട് വന്ദനം പറഞ്ഞത് എങ്ങനെ? (ബി) ആ സമയത്ത്, മറിയയുടെ ജീവിതം ഒരു വഴിത്തിരിവിലായിരുന്നെന്ന് പറയാവുന്നത് എന്തുകൊണ്ട്?
വീട്ടിലേക്കു കടന്നുവന്ന അതിഥിയെ മറിയ വിടർന്ന കണ്ണുകളോടെ നോക്കി. അദ്ദേഹം അവളുടെ അപ്പനെയോ അമ്മയെയോ അന്വേഷിച്ചില്ല. അവളെ കാണാനാണ് അദ്ദേഹം വന്നിരിക്കുന്നത്! ആൾ നസറെത്തുകാരനല്ല, അത് മറിയയ്ക്ക് ഉറപ്പാണ്. നസറെത്ത് ഒരു കൊച്ചുപട്ടണമായതുകൊണ്ട് പരിചയമില്ലാത്തവർ ആരെങ്കിലും വന്നാൽ വേഗം തിരിച്ചറിയാം. താൻ കണ്ടിട്ടുള്ള ആരെയുംപോലെയല്ല ഇദ്ദേഹം, എന്തൊക്കെയോ പ്രത്യേകതകളുണ്ട്! വാതിൽക്കലേക്ക് വന്ന അദ്ദേഹം അവളെ അഭിവാദ്യം ചെയ്തു. “കൃപ ലഭിച്ചവളേ, വന്ദനം! യഹോവ നിന്നോടുകൂടെയുണ്ട്!” ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരു അഭിവാദനം! ഒന്നുമൊന്നും മനസ്സിലാകാതെ, അവൾ അമ്പരന്നുനിന്നു.—ലൂക്കോസ് 1:26-28 വായിക്കുക.
2 ഈ രംഗത്തോടെയാണ് ബൈബിൾ, മറിയയെ നമുക്ക് പരിചയപ്പെടുത്തിത്തരുന്നത്. ഗലീലയിലെ നസറെത്ത് പട്ടണക്കാരനായ ഹേലിയുടെ മകളാണ് അവൾ. മറിയയുടെ ജീവിതത്തിലെ നിർണായകമായ ഒരു വഴിത്തിരിവിൽവെച്ചാണ് നമ്മൾ ആദ്യമായി അവളെ കാണുന്നത്. ഈ സമയത്ത്, മറിയ എന്ന പെൺകുട്ടിയുടെ ജീവിതപാത ഏതാണ്ട് വ്യക്തമായി വരച്ചിട്ടതുപോലെയായിരുന്നു. കാരണം, അവളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. മരപ്പണിക്കാരനായ യോസേഫ് ആയിരുന്നു പ്രതിശ്രുതവരൻ! അവൻ സമ്പന്നനായിരുന്നു: ധനംകൊണ്ടല്ല, വിശ്വാസംകൊണ്ട്! യോസേഫിന്റെ ജീവിതസഖിയായി, സുഖദുഃഖങ്ങളിൽ പങ്കാളിയായി, മക്കളെ പെറ്റുവളർത്തി, ലളിതസുന്ദരമായ ഒരു കുടുംബജീവിതം! പക്ഷേ, അവളുടെ ജീവിതപാത മാറ്റിവരയ്ക്കുന്ന ഒരു നിയോഗവുമായാണ് ഈ അപരിചിതൻ വന്നിരിക്കുന്നത്! അവളുടെ ദൈവം ഏൽപ്പിച്ച ഒരു ദൗത്യവുമായി!
3, 4. മറിയയെ അടുത്തറിയണമെങ്കിൽ ഏതെല്ലാം കാര്യങ്ങൾ നമ്മൾ മനസ്സിൽനിന്ന് മായ്ച്ചുകളയണം, ഏതെല്ലാം കാര്യങ്ങളിൽ മനസ്സ് പതിപ്പിക്കണം?
3 മറിയയെക്കുറിച്ച് അധികമൊന്നും ബൈബിൾ പറയുന്നില്ലെന്ന് അറിയുമ്പോൾ പലരും അത്ഭുതപ്പെടാറുണ്ട്. അവളുടെ പശ്ചാത്തലത്തെപ്പറ്റി വളരെക്കുറച്ചേ നമുക്ക് അറിയൂ. അവളുടെ വ്യക്തിത്വത്തെപ്പറ്റി അതിലും കുറച്ച്. അവൾ കാഴ്ചയ്ക്ക് എങ്ങനെയായിരുന്നെന്ന് പറയുന്നതേ ഇല്ല. എങ്കിലും ദൈവവചനം മറിയയെക്കുറിച്ച് വെളിപ്പെടുത്തുന്ന കാര്യങ്ങളിൽനിന്ന് അവളെക്കുറിച്ചു നമുക്ക് വേണ്ടുവോളം വിവരങ്ങൾ കിട്ടുന്നുണ്ട്.
4 മറിയയെക്കുറിച്ച് വ്യക്തമായൊരു ചിത്രം കിട്ടണമെങ്കിൽ, മതവിഭാഗങ്ങൾ നമ്മുടെയുള്ളിൽ കാലങ്ങൾകൊണ്ട് വരച്ചിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം നാം മായ്ച്ചുകളയണം. ചായക്കൂട്ടുകൾകൊണ്ട് വരച്ചതോ മാർബിളിൽ കൊത്തിയുണ്ടാക്കിയതോ മറ്റുവിധങ്ങളിൽ വാർത്തുണ്ടാക്കിയതോ ആയ അവളുടെ എണ്ണമറ്റ പ്രതിരൂപങ്ങളെല്ലാം മായ്ച്ചുകളയുക! സങ്കീർണമായ ദൈവശാസ്ത്രവും വേദപണ്ഡിതന്മാരുടെ ഉപദേശങ്ങളും, ഈ എളിയ ദൈവദാസിക്ക് കല്പിച്ചുനൽകിയ, “ദൈവമാതാവ്,” “സ്വർലോകരാജ്ഞി” തുടങ്ങിയ ഉന്നതനാമധേയങ്ങളും മറന്നേക്കുക! എന്നിട്ട് ബൈബിൾ പറയുന്ന സത്യമായ കാര്യങ്ങളിൽ മാത്രം ദൃഷ്ടി പതിക്കുക! അപ്പോൾ, അവളുടെ വിശ്വാസത്തെക്കുറിച്ച് വിലയേറിയ ചില വിവരങ്ങൾ കണ്ടെടുക്കാനാകും, നമുക്ക് അവളെ അനുകരിക്കാനുള്ള കാരണങ്ങളും!
ഒരു ദൈവദൂതൻ കാണാനെത്തുന്നു
5. (എ) ഗബ്രിയേൽ ദൂതന്റെ വന്ദനം കേട്ട മറിയയുടെ പ്രതികരണത്തിൽനിന്ന് അവളെക്കുറിച്ച് എന്തു മനസ്സിലാക്കാം? (ബി) മറിയയിൽനിന്ന് നമുക്ക് ഏത് വലിയ പാഠം പഠിക്കാം?
5 മറിയയെ കാണാൻ വന്നിരിക്കുന്നത് ഒരു മനുഷ്യനല്ല. ഒരു ദൈവദൂതനാണ്, ഗബ്രിയേൽ ദൂതൻ! “കൃപ ലഭിച്ചവളേ,” എന്നുള്ള ഗബ്രിയേലിന്റെ സംബോധന കേട്ട്, “അത്യന്തം പരിഭ്രാന്തയായ അവൾ, ഇത് എന്തൊരു വന്ദനം എന്നു വിചാരിച്ചു.” (ലൂക്കോ. 1:29) ആരാണ് അവളെ ഇത്രയും ആദരിച്ചിരിക്കുന്നത്? ആളുകളുടെ ശ്രദ്ധയോ പുകഴ്ത്തലോ ഒന്നും മറിയ ആഗ്രഹിക്കുന്നില്ല. കാരണം, അവൾ ഒരു സാധാരണ പെൺകുട്ടിയാണ്. എന്നാൽ യഹോവയാം ദൈവം അവളോടു കൃപ കാണിച്ചിരിക്കുന്നു എന്നാണ് ദൂതൻ ഇപ്പോൾ വന്ന് പറഞ്ഞത്. ഈ ‘വന്ദനം’ അവളുടെ ഉള്ളിൽത്തട്ടി. പക്ഷേ അപ്പോഴും, ‘ഞാൻ നല്ലവളായതുകൊണ്ടാണ് എനിക്ക് ദൈവത്തിന്റെ കൃപ ലഭിച്ചത്’ എന്ന് അവൾ വല്യഭാവത്തോടെ ചിന്തിച്ചില്ല. ദൈവത്തിന്റെ പ്രീതിക്കു പാത്രമാകാൻ നമ്മളും കഠിനമായി പ്രയത്നിക്കുന്നുണ്ടാകാം. ‘ഞാൻ ഇത്രയൊക്കെ ചെയ്യുന്നതുകൊണ്ട് എനിക്ക് ദൈവപ്രീതിയുണ്ട്’ എന്ന് അഹങ്കാരത്തോടെ നമ്മൾ ചിന്തിക്കരുത്. ഇളംപ്രായത്തിലുള്ള ഒരു പെൺകുട്ടിയായിരുന്നെങ്കിലും മറിയയ്ക്ക് അക്കാര്യം നല്ല ബോധ്യമുണ്ടായിരുന്നു. “ദൈവം ഗർവികളോട് എതിർത്തുനിൽക്കുന്നു.” എന്നാൽ എളിയവരും താഴ്മയുള്ളവരും ആയവരെ അവൻ സ്നേഹിക്കുകയും തുണയ്ക്കുകയും ചെയ്യുന്നു.—യാക്കോ. 4:6.
തനിക്ക് ദൈവാംഗീകാരമുണ്ടെന്നുള്ള വല്യഭാവം മറിയയ്ക്ക് ഇല്ലായിരുന്നു
6. ഏത് സവിശേഷ പദവിയെക്കുറിച്ചാണ് ദൂതൻ മറിയയോട് പറഞ്ഞത്?
6 മറിയയ്ക്ക് ഒരിക്കലുമൊരിക്കലും സങ്കല്പിക്കാൻപോലും കഴിയാത്ത ഒരു പദവിയെക്കുറിച്ചാണ് ദൂതൻ അവളോടു പറയുന്നത്. അവളെപ്പോലെ താഴ്മയുള്ള ഒരാൾക്കേ ഇതുപോലെ അപൂർവങ്ങളിൽ അപൂർവമായ ഒരു പദവി ഏൽപ്പിച്ചുകൊടുക്കാൻ കഴിയുമായിരുന്നുള്ളൂ. അവൾ ഒരു കുഞ്ഞിനെ ഗർഭം ധരിക്കുമെന്നും അവൻ മറ്റ് ഏതൊരു മനുഷ്യനെക്കാളും മഹാനായിത്തീരുമെന്നും ദൂതൻ അവളോടു വിവരിച്ചു. പിന്നെ ദൂതൻ ഇങ്ങനെ പറഞ്ഞു: “ദൈവമായ യഹോവ, അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും. അവൻ യാക്കോബുഗൃഹത്തിന്മേൽ എന്നേക്കും രാജാവായി വാഴും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകുകയില്ല.” (ലൂക്കോ. 1:32, 33) ആയിരത്തിലേറെ വർഷം മുമ്പ് ദൈവം ദാവീദിനു കൊടുത്ത വാഗ്ദാനത്തെക്കുറിച്ച് മറിയയ്ക്ക് അറിയാമായിരുന്നെന്ന് ഉറപ്പാണ്. ദാവീദിന്റെ പിൻഗാമികളിലൊരാൾ എന്നെന്നും രാജാവായി വാഴും എന്നതായിരുന്നു ആ വാഗ്ദാനം. (2 ശമൂ. 7:12, 13) അവൾക്കു ജനിക്കാൻ പോകുന്ന ഈ പുത്രൻ, ദൈവജനം നൂറ്റാണ്ടുകളായി ആശയോടെ കാത്തിരിക്കുന്ന മിശിഹാ ആയിത്തീരും!
സങ്കല്പിക്കാൻപോലുമാകാത്ത ഒരു അത്യപൂർവ പദവിയുമായാണ് ഗബ്രിയേൽ ദൂതൻ മറിയയുടെ വീട്ടിലെത്തിയത്
7. (എ) മറിയയുടെ ചോദ്യം അവളെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു? (ബി) മറിയയിൽനിന്ന് ഇന്നത്തെ യുവപ്രായക്കാർക്ക് എന്ത് പഠിക്കാനാകും?
7 എന്തിനേറെ, അവളുടെ മകൻ “അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും” എന്നാണ് ദൂതൻ പറയുന്നത്! മനുഷ്യവംശത്തിൽ ജനിച്ച ഈ പെൺകുട്ടിക്ക് ദൈവത്തിന്റെ പുത്രന് ജന്മം നൽകാൻ എങ്ങനെ കഴിയും? അതുമല്ല, ഒരു കന്യകയായ അവൾക്ക് എങ്ങനെ ഒരു കുഞ്ഞു ജനിക്കും? യോസേഫുമായി അവളുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ടേയുള്ളൂ, വിവാഹം കഴിഞ്ഞിട്ടില്ല. ഈ ചോദ്യം മറിയയുടെ മനസ്സിലൂടെയും കടന്നുപോയി. അതുകൊണ്ട് അവൾ ദൂതനോട് മനസ്സിൽ തോന്നിയ കാര്യം തുറന്ന് ചോദിച്ചു: “ഞാൻ ഒരു പുരുഷനെ അറിയാതിരിക്കെ, ഇതെങ്ങനെ സംഭവിക്കും?” (ലൂക്കോ. 1:34) തന്റെ കന്യകാത്വത്തെക്കുറിച്ച് ഒരു നാണക്കേടും വിചാരിക്കാതെ മറിയ സംസാരിച്ചതു ശ്രദ്ധിച്ചോ? നാണക്കേടു വിചാരിച്ചില്ലെന്നു മാത്രമല്ല തന്റെ ചാരിത്രശുദ്ധിയെ നിധിപോലെ കരുതിയുമാണ് അവൾ സംസാരിച്ചത്. ഇന്നത്തെ ലോകത്തിൽനിന്ന് എത്ര വ്യത്യസ്തം! ഇന്നാണെങ്കിൽ, പല യുവതികളും യുവാക്കന്മാരും തങ്ങളുടെ കന്യകാത്വവും ചാരിത്രശുദ്ധിയും കളഞ്ഞുകുളിക്കാൻ ധൃതികൂട്ടുകയാണ്. ആ വഴിക്ക് നീങ്ങാത്തവരെ ആക്ഷേപിക്കാനും മുതിരുന്നു. മറിയയുടെ കാലത്തെ ലോകം പാടേ മാറിയിരിക്കുന്നു! പക്ഷേ യഹോവയ്ക്ക് ഒരു മാറ്റവുമില്ല. (മലാ. 3:6) അന്നും ഇന്നും, തന്റെ സദാചാരനിലവാരങ്ങൾ ആദരിക്കുകയും പാലിക്കുകയും ചെയ്യുന്നവരെ യഹോവ വിലയുള്ളവരായി കാണുന്നു.—എബ്രായർ 13:4 വായിക്കുക.
8. അപൂർണസ്ത്രീയായിരുന്നിട്ടും മറിയയ്ക്ക് പൂർണതയുള്ള ഒരു സന്തതിക്ക് ജന്മം നൽകാൻ എങ്ങനെ കഴിയുമായിരുന്നു?
8 ദൈവത്തിന്റെ ഒരു വിശ്വസ്തദാസിയായിരുന്നെങ്കിലും മറിയ അപൂർണതയുള്ള ഒരു സ്ത്രീയായിരുന്നു. ആ സ്ഥിതിക്ക് അവൾക്ക് പൂർണതയുള്ള ഒരു സന്തതിക്ക്, ദൈവത്തിന്റെ പുത്രന്, ജന്മം നൽകാൻ എങ്ങനെ കഴിയും? മറിയയുടെ സംശയങ്ങൾ ദൂരീകരിച്ചുകൊണ്ട് ഗബ്രിയേൽ ദൂതൻ ഇങ്ങനെ പറഞ്ഞു: “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും. ആകയാൽ ജനിക്കാനിരിക്കുന്ന ശിശു വിശുദ്ധനെന്ന്, ദൈവത്തിന്റെ പുത്രനെന്ന് വിളിക്കപ്പെടും.” (ലൂക്കോ. 1:35) വിശുദ്ധം എന്നാൽ ‘നിർമലം,’ ‘പാവനം’ എന്നൊക്കെയാണല്ലോ അർഥം. സാധാരണഗതിയിൽ മനുഷ്യർ സന്തതികൾക്കു കൈമാറുന്നത് അശുദ്ധിയും പാപാവസ്ഥയും ആണ്. എന്നാൽ ഇക്കാര്യത്തിൽ യഹോവ ഒരു അത്യപൂർവമായ അത്ഭുതം പ്രവർത്തിക്കുമായിരുന്നു. സ്വർഗത്തിൽനിന്ന് തന്റെ പുത്രന്റെ ജീവനെ മറിയയുടെ ഗർഭാശയത്തിലേക്ക് മാറ്റുകയും തന്റെ പരിശുദ്ധാത്മാവ് അവളുടെ മേൽ ‘നിഴലിട്ട്’ പാപത്തിന്റെ കണികയൊന്നും ശിശുവിലേക്ക് കടക്കാതെ ഒരു കവചമായി വർത്തിക്കാൻ ഇടയാക്കുകയും ചെയ്യും! ദൂതൻ പറഞ്ഞ ഇക്കാര്യം മറിയ വിശ്വസിച്ചോ? അവൾ എന്തു മറുപടി നൽകി?
മറിയയുടെ മറുപടി
9. (എ) മറിയയെക്കുറിച്ചുള്ള വിവരണങ്ങൾ മനസ്സിലാക്കുന്നതിൽ സന്ദേഹവാദികൾക്ക് തെറ്റു പറ്റിയത് എങ്ങനെ? (ബി) ഏതു വിധത്തിലാണ് ഗബ്രിയേൽ മറിയയുടെ വിശ്വാസം ബലപ്പെടുത്തിയത്?
9 ‘ഒരു കന്യക ഒരു കുഞ്ഞിനു ജന്മം നൽകുകയോ?’ ക്രൈസ്തവലോകത്തിലെ ദൈവശാസ്ത്രജ്ഞന്മാർ ഉൾപ്പെടെയുള്ള ചില സംശയാലുക്കളുടെ ചിന്തയാണിത്. എന്തു ചെയ്യാം, ഇത്രയൊക്കെ പഠിച്ചിട്ടും അവർക്കെല്ലാം അതീവലളിതമായൊരു സത്യം മനസ്സിലാക്കാൻ കഴിയാതെപോയല്ലോ! ഗബ്രിയേൽ ദൂതൻ ആ സത്യം ഇങ്ങനെ വെളിപ്പെടുത്തി: “ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ.” (ലൂക്കോ. 1:37) ദൂതന്റെ വാക്കുകൾ മറിയ അങ്ങനെതന്നെ വിശ്വസിച്ചു. കാരണം, ശക്തമായ വിശ്വാസമുള്ള ഒരു യുവതിയായിരുന്നു മറിയ. എന്നുകരുതി, അവളുടെ വിശ്വാസം അന്ധമായിരുന്നില്ല. ചിന്തിക്കുന്ന ഏതൊരാളെയുംപോലെ മറിയയ്ക്കും വിശ്വാസത്തിന് ആധാരമായ തെളിവുകൾ വേണമായിരുന്നു. അവളുടെ പക്കൽ അതുവരെയുണ്ടായിരുന്ന തെളിവുകളുടെ ശേഖരത്തിലേക്ക് ഗബ്രിയേൽ ദൂതൻ വേറെ ചില തെളിവുകൾ കൂടി നൽകി. അവൻ മറിയയുടെ അടുത്ത ബന്ധുവായ എലിസബെത്തിനെക്കുറിച്ച് അവളോടു പറഞ്ഞു. പ്രായമായ ആ സ്ത്രീ വന്ധ്യയാണെന്ന് മറിയയ്ക്ക് അറിയാമായിരുന്നു. എന്നാൽ ഇപ്പോൾ അവൾ ഗർഭവതിയാണ്. ദൈവം ചെയ്ത ഒരു അത്ഭുതമായിരുന്നു അത്.
10. മറിയയ്ക്കു മുമ്പിലുള്ള നിയോഗം എളുപ്പമായിരുന്നെന്ന് നമ്മൾ ചിന്തിക്കരുതാത്തത് എന്തുകൊണ്ട്?
10 മറിയ ഇപ്പോൾ എന്തു ചെയ്യും? എല്ലാം ഗബ്രിയേൽ പറഞ്ഞുകഴിഞ്ഞു: അവളുടെ മുമ്പിൽ വലിയൊരു നിയോഗമുണ്ട്. ദൂതൻ പറഞ്ഞതുപോലെയെല്ലാം സംഭവിക്കും എന്നതിന് തെളിവുകളും ഉണ്ട്. ഇനി എന്തു ഭയക്കാനാണ്, ധൈര്യമായിട്ട് മറിയയ്ക്ക് ഇതങ്ങ് ഏറ്റെടുത്താൽ പോരേ എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടോ? അങ്ങനെ ചിന്തിക്കാൻ വരട്ടെ. അവൾക്ക് ചില ആശങ്കകൾ ഉണ്ട്: ഒന്ന്, വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടിയാണ് അവൾ. ഗർഭിണിയാണെന്ന് അറിഞ്ഞാൽ യോസേഫ് അവളെ വിവാഹം ചെയ്യുമോ? രണ്ട്, ഓർക്കുമ്പോൾ പേടി തോന്നിയേക്കാവുന്ന ഒരു നിയമനമാണിത്. എന്താണെന്നുവെച്ചാൽ, ഗർഭത്തിൽ വഹിക്കേണ്ടത് ഒരു നിസ്സാര ജീവനെയല്ല. ദൈവത്തിന്റെ സൃഷ്ടികളിലെല്ലാം വെച്ച് ഏറ്റവും വിലപ്പെട്ട ജീവനെയാണ്, ദൈവത്തിന്റെ അരുമപുത്രനെയാണ്! അവൻ ജനിക്കുന്നത് ഒരു നിസ്സഹായനായ ശിശുവായിട്ടാണ്. അവനെ പരിചരിച്ച്, വേണ്ടതെല്ലാം ചെയ്തുകൊടുത്ത് പോറ്റിപ്പുലർത്തണം. അതോടെ ഉത്തരവാദിത്വം തീരുന്നില്ല. ഒരു ദുഷ്ടലോകത്തിൽ ആപത്തൊന്നും വരാതെ വളർത്തിക്കൊണ്ടുവരുകയും വേണം. ഇത് അത്ര നിസ്സാര കാര്യമാണോ?
11, 12. (എ) മനക്കരുത്തും ശക്തമായ വിശ്വാസവും ഉള്ള പുരുഷന്മാർപോലും ദൈവം ചില നിയമനങ്ങൾ കൊടുത്തപ്പോൾ എന്തു ചെയ്തു? (ബി) ഗബ്രിയേലിനു നൽകിയ മറുപടിയിൽനിന്ന് മറിയയെക്കുറിച്ച് എന്തെല്ലാം മനസ്സിലാക്കാം?
11 ശക്തമായ വിശ്വാസവും മനക്കരുത്തും ഉള്ള പുരുഷന്മാർപോലും ദൈവം നൽകിയ ചില പ്രത്യേകനിയമനങ്ങൾ ഏറ്റെടുക്കാൻ മടി കാണിച്ചിട്ടുണ്ട്. ദൈവത്തിന്റെ വക്താവായി പ്രവർത്തിക്കാൻ വേണ്ട സംസാരപ്രാപ്തി തനിക്കില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ നോക്കിയ ആളാണ് മോശ. (പുറ. 4:10) “ഞാൻ ബാലനല്ലോ” എന്നു പറഞ്ഞ് ദൈവം കൊടുത്ത നിയമനം ഏറ്റെടുക്കാൻ വിസമ്മതിച്ചയാളാണ് യിരെമ്യാവ്. (യിരെ. 1:6) യോനായാണെങ്കിൽ നിയമനം ഏറ്റെടുക്കാൻ നിൽക്കാതെ ഓടിപ്പോകുകയാണുണ്ടായത്! (യോനാ 1:3) മറിയയോ?
12 മറിയ ഗബ്രിയേൽ ദൂതനോടു പറഞ്ഞു: “ഇതാ, യഹോവയുടെ ദാസി! നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ.” (ലൂക്കോ. 1:38) താഴ്മയും അനുസരണവും നിറഞ്ഞുതുളുമ്പുന്ന വാക്കുകൾ! വിശ്വസ്തരായ സകലർക്കുംവേണ്ടി ഇന്നും മുഴങ്ങുന്ന വാക്കുകൾ! ദാസി എന്നു പറഞ്ഞാൽ വേലക്കാരിലെ ഏറ്റവും താഴേക്കിടയിലുള്ള ആളാണ്. ഒരു ദാസിയുടെ ജീവിതം മുഴുവനായി അവളുടെ യജമാനന്റെ കൈകളിലാണ്. താൻ ദാസിയാണെന്നും യഹോവ തന്റെ യജമാനനാണെന്നും പറയുകയായിരുന്നു മറിയ. യഹോവയുടെ കൈകളിൽ താൻ സുരക്ഷിതയാണെന്നും യഹോവയോടു പറ്റിനിൽക്കുന്നവരോട് അവനും പറ്റിനിൽക്കുമെന്നും ഈ നിയമനം നിറവേറ്റാൻ താൻ പരമാവധി യത്നിക്കുമ്പോൾ അവൻ അനുഗ്രഹിക്കുമെന്നും അവൾക്ക് അറിയാമായിരുന്നു.—സങ്കീ. 18:25.
തന്റെ ദാസന്മാരോടു വിശ്വസ്തത പുലർത്തുന്ന യഹോവ തന്നെ സുരക്ഷിതയായി കാക്കുമെന്ന് മറിയയ്ക്ക് ഉറപ്പായിരുന്നു
13. ദൈവം ചെയ്യാൻ പറയുന്ന ചില കാര്യങ്ങൾ ബുദ്ധിമുട്ടാണെന്നോ അസാധ്യമാണെന്നോ തോന്നിയാൽ മറിയയുടെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
13 ചിലപ്പോൾ ദൈവം നമ്മോടു ചെയ്യാൻ പറയുന്ന കാര്യങ്ങൾ വളരെ ബുദ്ധിമുട്ടായി തോന്നിയേക്കാം. അസാധ്യമാണെന്നുപോലും തോന്നിപ്പോകാം. എന്നാൽ, ദൈവത്തിൽ പൂർണമായി ആശ്രയിക്കാനും അവന്റെ കൈകളിൽ നമ്മെ വിട്ടുകൊടുക്കാനും മതിയായ ന്യായവും കാരണങ്ങളും തന്റെ വചനത്തിലൂടെ അവൻ നൽകുന്നു. (സദൃ. 3:5, 6) അങ്ങനെയുള്ള അവസരങ്ങളിൽ മറിയയെപ്പോലെ നമ്മൾ യഹോവയിൽ ആശ്രയിക്കുമോ? അങ്ങനെ ചെയ്താൽ, അവനിലുള്ള നമ്മുടെ വിശ്വാസം ഒന്നുകൂടെ ബലപ്പെടാനുള്ള തെളിവുകൾ തന്നുകൊണ്ട് അവൻ അനുഗ്രഹിക്കും.
മറിയ എലിസബെത്തിനെ കാണാൻ പോകുന്നു
14, 15. (എ) എലിസബെത്തിനെയും സെഖര്യാവിനെയും ചെന്നു കണ്ട അവസരത്തിൽ യഹോവ മറിയയെ അനുഗ്രഹിച്ചത് എങ്ങനെ? (ബി) ലൂക്കോസ് 1:46-55-ൽ രേഖപ്പെടുത്തിയിരിക്കുന്ന മറിയയുടെ സംഭാഷണം അവളെക്കുറിച്ച് എന്തെല്ലാം കാര്യങ്ങൾ വെളിപ്പെടുത്തുന്നു?
14 എലിസബെത്തിനെക്കുറിച്ച് ഗബ്രിയേൽ പറഞ്ഞ വാക്കുകൾ മറിയയ്ക്ക് വെറുമൊരു ശുഭവാർത്ത മാത്രമായിരുന്നില്ല. ലോകത്തുള്ള സകല സ്ത്രീകളിലും വെച്ച് എലിസബെത്തിനല്ലാതെ മറ്റാർക്കാണ് ഇപ്പോഴത്തെ അവളുടെ അവസ്ഥ മനസ്സിലാക്കാൻ കഴിയുക? കാരണം രണ്ടുപേരും ഇപ്പോൾ ഏതാണ്ട് ഒരേ സ്ഥിതിയിലാണ്. അതുകൊണ്ട് മറിയ എലിസബെത്തിനെ പോയി കാണാൻ തീരുമാനിച്ചു. അവൾ തിരക്കിട്ട് യാത്രയ്ക്കൊരുങ്ങി. യെഹൂദയിലെ മലമ്പ്രദേശത്താണ് എലിസബെത്തിന്റെ വീട്. യാത്രയ്ക്ക് മൂന്നോ നാലോ ദിവസമെടുത്തിട്ടുണ്ടാകും. എലിസബെത്തും അവളുടെ ഭർത്താവായ സെഖര്യാപുരോഹിതനും ആണ് അവിടെയുള്ളത്. വീട്ടിലേക്കു കടന്നതും, മറിയയുടെ വിശ്വാസം ഒന്നുകൂടി ബലപ്പെടുത്തുന്ന ശക്തമായ മറ്റൊരു തെളിവ് യഹോവ നൽകി. മറിയയുടെ വന്ദനം എലിസബെത്തിന്റെ കാതിൽ പതിച്ച ആ നിമിഷം എലിസബെത്തിന്റെ ഗർഭത്തിലെ ശിശു സന്തോഷംകൊണ്ട് തുള്ളി. എലിസബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി “എന്റെ കർത്താവിന്റെ അമ്മ” എന്ന് മറിയയെ വിളിച്ചു. മറിയയുടെ പുത്രൻ എലിസബെത്തിന്റെ കർത്താവ്, മിശിഹാ, ആയിത്തീരുമെന്ന് ദൈവം എലിസബെത്തിനു വെളിപ്പെടുത്തി. തന്നെയുമല്ല, ദൂതന്റെ വാക്കുകൾ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തതിന് മറിയയെ പുകഴ്ത്താൻ ദൈവാത്മാവ് എലിസബെത്തിനെ പ്രേരിപ്പിച്ചു. “യഹോവ തന്നോട് അരുളിച്ചെയ്തതു നിറവേറുമെന്നു വിശ്വസിച്ചവളും അനുഗ്രഹിക്കപ്പെട്ടവൾ” എന്ന് എലിസബെത്ത് പറഞ്ഞു. (ലൂക്കോ. 1:39-45) മറിയയോട് യഹോവ വാഗ്ദാനം ചെയ്ത സകലകാര്യങ്ങളും സത്യമാകാൻ പോകുകയായിരുന്നു.
മറിയയും എലിസബെത്തും തമ്മിലുള്ള സ്നേഹബന്ധം രണ്ടുപേർക്കും ഒരു അനുഗ്രഹമായിരുന്നു
15 ഇതുവരെ എല്ലാം കേട്ടുനിന്ന മറിയ സംസാരിച്ചുതുടങ്ങി. അവൾ പറഞ്ഞ വാക്കുകൾ ദൈവം തന്റെ വചനത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. (ലൂക്കോസ് 1:46-55 വായിക്കുക.) ബൈബിളിൽ കാണുന്ന മറിയയുടെ സംഭാഷണങ്ങളിൽ ഏറ്റവും ദീർഘിച്ചതാണ് ഇത്. അവളെക്കുറിച്ച് വളരെയധികം കാര്യങ്ങൾ നമുക്ക് പറഞ്ഞുതരുന്നവയാണ് ഈ തിരുവെഴുത്തുഭാഗം. മിശിഹായുടെ മാതാവായിരിക്കാനുള്ള മഹനീയപദവി നൽകി അനുഗ്രഹിച്ചതിനെപ്രതി അവൾ യഹോവയെ സ്തുതിച്ചു. അത്രയ്ക്ക് ശ്രേഷ്ഠമായ ഒരു നിയോഗം തന്നെ ഏൽപ്പിച്ചത് ഓർത്ത് നന്ദിനിറഞ്ഞ ഹൃദയത്തോടെ പറഞ്ഞതായിരുന്നു ആ വാക്കുകളത്രയും. ഹൃദയവിചാരങ്ങളിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചതിനെയും അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി, ദൈവത്തെ അന്വേഷിക്കുന്ന എളിയവരെയും സാധുക്കളെയും ഉയർത്തിയതിനെയും കുറിച്ച് സംസാരിച്ചപ്പോൾ അവളുടെ വിശ്വാസത്തിന്റെ ആഴമാണ് ദൃശ്യമായത്. അവൾക്ക് തിരുവെഴുത്തുകളെക്കുറിച്ചുള്ള അറിവിന്റെ ആഴവും ആ വാക്കുകളിൽനിന്ന് നമുക്കു കിട്ടുന്നു. എബ്രായ തിരുവെഴുത്തുകളിൽനിന്നുള്ള 20-ലേറെ പരാമർശങ്ങൾ ഈ ഒരൊറ്റ പ്രാർഥനയിൽ കാണുന്നുണ്ടെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു! a
16, 17. (എ) മറിയയും അവളുടെ പുത്രനും നമുക്ക് അനുകരിക്കാൻ എന്തു മാതൃക വെച്ചു? (ബി) മറിയ എലിസബെത്തിന്റെ വീട്ടിൽ പോയി താമസിച്ചത് ഏത് അനുഗ്രഹത്തെക്കുറിച്ചാണ് നമ്മളെ പഠിപ്പിക്കുന്നത്?
16 തിരുവെഴുത്ത് ആശയങ്ങളെക്കുറിച്ച് മറിയ നന്നായി ചിന്തിക്കുന്ന ആളായിരുന്നെന്നു വ്യക്തം. എന്നാലും, അവൾക്ക് താഴ്മയുണ്ടായിരുന്നു. സ്വന്തം വാക്കുകളിൽ തന്റെ ചിന്തകൾ വെളിപ്പെടുത്തുന്നതിനു പകരം ദൈവവചനത്തിലെ വാക്കുകൾതന്നെ കടമെടുത്ത് തന്റെ ഹൃദയം പകരാനാണ് അവൾ ഇഷ്ടപ്പെട്ടത്. അവളുടെ ഉദരത്തിൽ അപ്പോൾ വളർന്നുകൊണ്ടിരുന്ന പുത്രനും, ഭാവിയിൽ അവളെപ്പോലെതന്നെ താഴ്മ കാണിക്കുമായിരുന്നു. “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ” എന്നാണ് പിന്നീടൊരിക്കൽ അവൻ പറഞ്ഞത്. (യോഹ. 7:16) നമ്മളും ഇങ്ങനെ സ്വയം ചോദിക്കുന്നത് നല്ലതാണ്: ‘ദൈവത്തിന്റെ വചനത്തോട് ഇതേപോലുള്ള ആദരവ് എനിക്കുണ്ടോ? അതോ, എന്റെ സ്വന്തം ആശയങ്ങളും ഉപദേശങ്ങളും പറയാനാണോ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്?’ മറിയയ്ക്ക് ശരിയായ മനോഭാവമാണ് ഉണ്ടായിരുന്നത്.
17 മറിയ എലിസബെത്തിന്റെ കൂടെ മൂന്നു മാസത്തോളം താമസിച്ചു. ആ സമയംകൊണ്ട് ഇരുവരും അങ്ങോട്ടുമിങ്ങോട്ടും പിന്തുണയ്ക്കുകയും ബലപ്പെടുത്തുകയും ചെയ്തു. (ലൂക്കോ. 1:56) ഹൃദ്യമായ സൗഹൃദം ഒരു അനുഗ്രഹമാണെന്ന് നമുക്കു കാണിച്ചുതരുന്ന മനോഹരമായൊരു ബൈബിൾവിവരണമാണ് ഇത്. നമ്മുടെ ദൈവത്തോട് ആത്മാർഥസ്നേഹമുള്ള കൂട്ടുകാരാണ് നമുക്കുള്ളതെങ്കിൽ നമ്മൾ ആത്മീയമായി വളരും, യഹോവയോട് കൂടുതൽ അടുക്കും. (സദൃ. 13:20) അങ്ങനെ, മറിയയ്ക്ക് വീട്ടിലേക്ക് മടങ്ങിപ്പോകാൻ സമയമായി. അവളുടെ അവസ്ഥ അറിയുമ്പോൾ യോസേഫ് എന്തു പറയും?
മറിയയും യോസേഫും
18. മറിയ യോസേഫിനോട് എന്തു വെളിപ്പെടുത്തി, അവൻ എങ്ങനെ പ്രതികരിച്ചു?
18 താൻ ഗർഭിണിയാണെന്ന വിവരം ആളുകൾ പറഞ്ഞ് യോസേഫ് അറിയാൻ മറിയ ആഗ്രഹിച്ചുകാണില്ല. എന്തായാലും അവൾതന്നെ അത് യോസേഫിനെ അറിയിച്ചേ മതിയാകൂ. താൻ പറയാൻ പോകുന്ന കാര്യം അറിയുമ്പോൾ അന്തസ്സും ദൈവഭയവും ഉള്ള ആ ചെറുപ്പക്കാരൻ എന്തായിരിക്കും വിചാരിക്കുക എന്ന് അവൾ കുറേ ആലോചിച്ചിട്ടുണ്ടാകും. എന്തായാലും, അവൾ യോസേഫിനെ കണ്ട് സംഭവിച്ചതെല്ലാം പറഞ്ഞു. യോസേഫ് ആകെ ചിന്താക്കുഴപ്പത്തിലായി. ഈ പെൺകുട്ടിയെ വിശ്വസിക്കണമെന്ന് അവനുണ്ട്. പക്ഷേ അവൾ അവിശ്വസ്തത കാണിച്ചെന്നു സംശയിക്കാൻ കാരണവുമുണ്ട്. എന്തു ചെയ്യും! എന്തെല്ലാം ചിന്തകളാണ് അവന്റെ മനസ്സിലൂടെ കടന്നുപോയത്? എന്തെല്ലാം ന്യായാന്യായങ്ങൾ ആ മനസ്സിലൂടെ കയറിയിറങ്ങിക്കാണും? ബൈബിൾ അവയെക്കുറിച്ചൊന്നും പറയുന്നില്ല. എന്നാൽ, ഒരു കാര്യം ബൈബിൾ വെളിപ്പെടുത്തുന്നു. അവൻ അവളെ ഉപേക്ഷിക്കാൻ തീരുമാനിച്ചു! ഉപേക്ഷിക്കുന്നത് അതായത്, വിവാഹമോചനം നടത്തുന്നത് എന്തിനാണ്? വിവാഹനിശ്ചയമല്ലേ കഴിഞ്ഞുള്ളൂ? അതിനു കാരണമുണ്ട്. അക്കാലത്ത് വിവാഹനിശ്ചയം കഴിഞ്ഞ ജോഡികളെ വിവാഹിതരായാണ് യഹൂദസമൂഹം വീക്ഷിച്ചിരുന്നത്. പക്ഷേ, താനായിട്ട് ഇക്കാര്യം പരസ്യമാക്കി അവൾക്ക് നാണക്കേടുണ്ടാക്കാനോ ഏഷണിക്ക് പഴുതുകൊടുക്കാനോ അവൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് അവളെ രഹസ്യമായി ഉപേക്ഷിക്കാൻ അവൻ തീരുമാനിച്ചു. (മത്താ. 1:18, 19) നന്മയുള്ള ആ ചെറുപ്പക്കാരന്റെ മനോവേദന മറിയയെയും കുത്തിനോവിച്ചിട്ടുണ്ടാകും. ഒരിക്കലും കേട്ടുകേൾവി പോലുമില്ലാത്ത ഒരു സാഹചര്യത്തിലാണല്ലോ രണ്ടുപേരും ഇപ്പോൾ. പക്ഷേ, താൻ പറഞ്ഞത് വിശ്വസിക്കാഞ്ഞതുകൊണ്ട് മറിയയ്ക്ക് അവനോട് യാതൊരു അനിഷ്ടവും തോന്നിയില്ല.
19. നല്ല തീരുമാനമെടുക്കാൻ യഹോവ യോസേഫിനെ സഹായിച്ചത് എങ്ങനെ?
19 എന്നാൽ, യോസേഫിന്റെ മാനസികാവസ്ഥ ഒരാൾ ശരിക്കും മനസ്സിലാക്കുന്നുണ്ടായിരുന്നു. യഹോവയാം ദൈവം! അതുകൊണ്ട് യഹോവ ഇടപെട്ടു. മറിയ ഗർഭവതിയായിരിക്കുന്നത് അവൾ അവിശ്വസ്തത കാണിച്ചതുകൊണ്ടല്ലെന്നും പിന്നെയോ യഹോവയുടെ പ്രത്യേക ഉദ്ദേശ്യപ്രകാരം അത്ഭുതകരമായിട്ടാണെന്നും ഒരു സ്വപ്നത്തിൽ ദൈവത്തിന്റെ ദൂതൻ യോസേഫിനെ അറിയിച്ചു. യോസേഫിന് എത്ര ആശ്വാസം തോന്നിക്കാണും! ഇതോടെ, യഹോവയുടെ വഴിനയിക്കലിനോടു യോജിച്ച് പോകാൻ യോസേഫ് തീരുമാനിച്ചു! മറിയ ഇത് തുടക്കത്തിലേ ചെയ്തുതുടങ്ങിയതാണ്. യോസേഫ് മറിയയെ ഭാര്യയായി സ്വീകരിച്ചു! യഹോവയുടെ പുത്രനെ വളർത്തിക്കൊണ്ടുവരുക എന്ന അത്യപൂർവമായ ഉത്തരവാദിത്വം അവൻ ഏറ്റെടുത്തു.—മത്താ. 1:20-24.
20, 21. വിവാഹിതർക്കും വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നവർക്കും മറിയയും യോസേഫും എന്തെല്ലാം പാഠങ്ങൾ പകർന്നു നൽകുന്നു?
20 രണ്ടായിരം വർഷം മുമ്പ് ജീവിച്ചിരുന്ന ഈ യുവദമ്പതികളിൽനിന്ന് ഇന്നുള്ള ദമ്പതികൾക്കും വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നവർക്കും പലതും പഠിക്കാനുണ്ട്. ചെറുപ്പമാണെങ്കിലും തന്റെ ഭാര്യ മാതൃത്വത്തിന്റെ ചുമതലകൾ ശ്രദ്ധയോടെ, ഭംഗിയായി, ചെയ്യുന്നത് കണ്ടപ്പോൾ യഹോവയുടെ ദൂതൻ തന്നെ ശരിയായ ദിശയിലേക്കു വഴിനയിച്ചതിന് യോസേഫിന് വളരെ സന്തോഷം തോന്നിക്കാണും. ജീവിതത്തിൽ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോൾ യഹോവയിലേക്കു ചാഞ്ഞുകൊണ്ട് അവൻ നയിക്കുന്നത് എങ്ങോട്ടാണെന്നു നോക്കേണ്ടത് എത്ര പ്രധാനമാണെന്ന് യോസേഫ് മനസ്സിലാക്കിയിരിക്കണം. (സങ്കീ. 37:5; സദൃ. 18:13) കുടുംബത്തിനുവേണ്ടി തീരുമാനമെടുത്ത അവസരങ്ങളിലെല്ലാം യോസേഫ് കരുതലും പരിഗണനയും ദയയും ഉള്ളവനായിരുന്നു.
21 യോസേഫിനെ വിവാഹം കഴിക്കാനുള്ള മറിയയുടെ മനസ്സൊരുക്കത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാം? അവൾ പറഞ്ഞ സംഭവത്തിന്റെ വാസ്തവം ഉൾക്കൊള്ളാൻ യോസേഫിനു ബുദ്ധിമുട്ടാണെന്നു കണ്ടിട്ടും യോസേഫുതന്നെ തീരുമാനമെടുക്കട്ടെ എന്നു കരുതി അവൾ കാത്തിരുന്നു. കാരണം, കുടുംബത്തിന്റെ ശിരസ്സാകാൻ പോകുന്നത് അവനാണല്ലോ. അത് അവൾക്കുതന്നെ ഒരു ഉത്തമപാഠമാകുമായിരുന്നു. ഇന്നുള്ള ക്രിസ്തീയസ്ത്രീകൾക്കും അത് അങ്ങനെതന്നെ. ഈ സംഭവം അവരെ ഒരുപോലെ പഠിപ്പിച്ച ഒരു പാഠമുണ്ടാകും: പരസ്പരം കാര്യങ്ങൾ സത്യസന്ധമായി, തുറന്ന് സംസാരിക്കണമെന്നുള്ള വിലയേറിയ പാഠം!—സദൃശവാക്യങ്ങൾ 15:22 വായിക്കുക.
22. യോസേഫിന്റെയും മറിയയുടെയും ദാമ്പത്യത്തിന്റെ അടിത്തറ എന്തായിരുന്നു, അവർക്ക് മുമ്പിലുള്ള ഉദ്യമം എന്തായിരുന്നു?
22 ആ യുവദമ്പതികൾ ദാമ്പത്യജീവിതം ആരംഭിച്ചത് ഏറ്റവും നല്ല അടിത്തറയിൽനിന്നാണ്. അവർ രണ്ടുപേരും മറ്റെന്തിനെക്കാളും മറ്റാരെക്കാളും യഹോവയെ സ്നേഹിച്ചു! ഉത്തരവാദിത്വവും കരുതലും ഉള്ള രക്ഷാകർത്താക്കളായിത്തീർന്നുകൊണ്ട് ദൈവത്തെ സന്തോഷിപ്പിക്കാൻ അവർ ആത്മാർഥമായി ആഗ്രഹിച്ചു. വലിയ അനുഗ്രഹങ്ങൾ അവരെ കാത്തിരിപ്പുണ്ടായിരുന്നു, ഒപ്പം വലിയ പ്രതിബന്ധങ്ങളും. യേശുവിനെ വളർത്തിക്കൊണ്ടുവരുക, അതാണ് ഇപ്പോൾ അവർ ചെയ്യേണ്ടിയിരുന്നത്. അവൻ, ലോകം കണ്ടിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യനായിത്തീരാനുള്ളവനായിരുന്നു!
a ആ തിരുവെഴുത്തു പരാമർശങ്ങളിൽ, ഒരു വിശ്വസ്തദൈവദാസിയായ ഹന്നായുടെ പ്രാർഥനയിൽനിന്നുള്ള ഭാഗങ്ങൾ ഉദ്ധരിച്ചിട്ടുണ്ടെന്നു തോന്നുന്നു. യഹോവയുടെ അനുഗ്രഹത്താൽ ഒരു കുട്ടി ജനിച്ചപ്പോഴാണ് ഹന്നായും ആ പ്രാർഥന നടത്തിയത്. ആറാം അധ്യായത്തിലെ, “ശ്രദ്ധേയമായ രണ്ടു പ്രാർഥനകൾ” എന്ന ചതുരം കാണുക.