വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം പതിനൊന്ന്‌

അവൻ കാത്തിരുന്നു, പ്രാർഥനയോടെ, ജാഗ്രതയോടെ

അവൻ കാത്തിരുന്നു, പ്രാർഥനയോടെ, ജാഗ്രതയോടെ

1, 2. ബുദ്ധിമുട്ടുള്ള ഏത്‌ കാര്യമാണ്‌ ഏലിയാവിന്‌ ചെയ്യേണ്ടിയിരുന്നത്‌, ആഹാബും ഏലിയാവും ഏതെല്ലാം വിധങ്ങളിൽ വ്യത്യസ്‌തരായിരുന്നു?

 ഏലിയാവിന്റെ ചുറ്റും ആളുകൾ തിങ്ങിക്കൂടിയിരിക്കുകയാണ്‌. ഇപ്പോൾ അവർക്ക്‌ അവന്റെ പ്രീതിയും അംഗീകാരവും വേണം! കാരണം, ദൈവത്തിന്റെ ഈ പ്രവാചകൻ അപേക്ഷിച്ചപ്പോൾ ആകാശത്തുനിന്നു തീ ഇറങ്ങുന്നത്‌ അവർ കണ്ടുകഴിഞ്ഞതേ ഉള്ളൂ! എന്നാൽ ഏലിയാവാകട്ടെ, തന്റെ സ്വർഗീയപിതാവുമൊത്ത്‌ അല്‌പസമയം തനിച്ചായിരിക്കാൻ ആഗ്രഹിക്കുന്നു. കർമേൽ പർവതത്തിന്റെ മുകളിലേക്കു പോയി, തന്റെ ദൈവമായ യഹോവയോട്‌ സ്വൈരമായി, ഹൃദയം തുറന്ന്‌ സംസാരിക്കണം. പക്ഷേ, അതിന്‌ മുമ്പ്‌ അത്ര സുഖകരമല്ലാത്ത ഒരു കാര്യം ചെയ്യാനുണ്ട്‌. ആഹാബ്‌ രാജാവിനെ ചില കാര്യങ്ങൾ അറിയിക്കണം.

2 തികച്ചും വ്യത്യസ്‌തരായ രണ്ട്‌ വ്യക്തികൾ, ആഹാബും ഏലിയാവും. ആടയാഭരണങ്ങൾ ധരിച്ച്‌ അലങ്കാരവിഭൂഷിതനാണ്‌ ആഹാബ്‌! വിശ്വാസത്യാഗിയും ദുരാഗ്രഹിയും ദുർബലമാനസനും ആണ്‌ ഈ രാജാവ്‌. എന്നാൽ ഒരു പ്രവാചകന്റെ ഔദ്യോഗികവേഷത്തിലാണ്‌ ഏലിയാവ്‌! അത്‌ തോലുകൊണ്ടുള്ളതോ, ഒട്ടകത്തിന്റെയോ കോലാടിന്റെയോ രോമംകൊണ്ട്‌ നെയ്‌തെടുത്തതോ ആകാം. എന്തായാലും, ചിത്രപ്പണിയൊന്നുമില്ലാത്ത ലളിതമായ ഒരു വസ്‌ത്രം. ധൈര്യശാലിയും ധർമിഷ്‌ഠനും വിശ്വസ്‌തനും ആയ ഒരു പ്രവാചകൻ! എരിഞ്ഞടങ്ങിയ ആ പകൽ ആ രണ്ടു വ്യക്തികളുടെയും സ്വഭാവം വെളിപ്പെടുത്തി.

3, 4. (എ) ആഹാബിനും കൂട്ടാളികളായ ബാലാരാധകർക്കും അന്ന്‌ ഒരു ദുർദിനമായിരുന്നത്‌ എന്തുകൊണ്ട്‌? (ബി) നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ പരിചിന്തിക്കും?

3 ആഹാബിനും അവന്റെ കൂട്ടാളികളായ ബാലാരാധകർക്കും അത്‌ ഒരു ദുർദിനമായിരുന്നു! പത്തുഗോത്രയിസ്രായേലിൽ വ്യാപിച്ച പുറജാതീയ ബാലാരാധനയ്‌ക്ക്‌ ഇന്ന്‌ കനത്ത പ്രഹരമേറ്റിരിക്കുകയാണ്‌! ആഹാബും അവന്റെ ഭാര്യ ഇസബേൽ രാജ്ഞിയും ആണ്‌ ഈ വ്യാജാരാധനയ്‌ക്ക്‌ ചുക്കാൻ പിടിച്ചവർ. ഇന്ന്‌, ബാൽ എന്ന വ്യാജദേവന്റെ കള്ളി വെളിച്ചത്തായി! സ്വന്തം പ്രവാചകന്മാർ ഉറഞ്ഞുതുള്ളി അപേക്ഷിച്ചിട്ടും ആചാരപ്രകാരം രക്തം ചിന്തിയിട്ടും ഒരു തീപ്പൊരിപോലും വരുത്താൻ ബാലിനു കഴിഞ്ഞില്ല. തനിക്കുവേണ്ടി ഹീനകൃത്യങ്ങൾ ചെയ്‌തിരുന്ന 450 നീചപ്രവാചകരെ വധശിക്ഷയിൽനിന്ന്‌ രക്ഷിച്ചെടുക്കാനും ആ വ്യാജമൂർത്തിക്ക്‌ കഴിയാതെപോയി. ജീവനുണ്ടെങ്കിലല്ലേ എന്തെങ്കിലും ചെയ്യാൻ കഴിയൂ! ബാലിന്റെ പരാജയത്തിന്റെ പട്ടിക തീരുന്നില്ല. മൂന്നു വർഷത്തിലേറെയായി, അവന്റെ പ്രവാചകന്മാർ വരൾച്ച അവസാനിപ്പിക്കാൻ അവനോട്‌ ദയനീയമായി യാചിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ ഉണങ്ങിവരണ്ട്‌, വെന്തുരുകി കിടന്നിരുന്ന ആ ദേശത്ത്‌ ഒരു മഴത്തുള്ളിയെങ്കിലും വീഴ്‌ത്താൻ ബാലിനെക്കൊണ്ട്‌ സാധിച്ചോ? ഇവിടെ അവന്റെ പരാജയം പൂർണമായി! എന്നാൽ യഹോവ പെട്ടെന്നുതന്നെ വരൾച്ച അവസാനിപ്പിക്കാൻ പോകുകയാണ്‌. അങ്ങനെ, താനാണ്‌ എല്ലാറ്റിന്റെയും പരമാധികാരി എന്ന്‌ യഹോവ വെളിപ്പെടുത്തും!—1 രാജാ. 16:30–17:1; 18:1-40.

4 എന്നാൽ എപ്പോഴായിരിക്കും യഹോവ അങ്ങനെ ചെയ്യുക? യഹോവയ്‌ക്കായി കാത്തിരിക്കുന്ന സമയത്ത്‌ ഏലിയാവ്‌ എന്തു ചെയ്യുമായിരുന്നു? വിശ്വസ്‌തനായ ഈ മനുഷ്യനിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പഠിക്കാം? നാം ഉത്തരം കണ്ടെത്താൻ പോകുകയാണ്‌.1 രാജാക്കന്മാർ 18:41-46 വായിക്കുക.

പ്രാർഥനയോടെ. . .

5. ഏലിയാവ്‌ ആഹാബിനോട്‌ എന്തു ചെയ്യാനാണ്‌ പറഞ്ഞത്‌, അന്നേ ദിവസത്തെ സംഭവങ്ങളിൽനിന്ന്‌ ആഹാബ്‌ എന്തെങ്കിലും പാഠം പഠിച്ചതായി കാണുന്നുണ്ടോ?

5 ഏലിയാവ്‌ ആഹാബിന്റെ അടുത്തെത്തി അവനോടു പറഞ്ഞു: “നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്‌ക; വലിയ മഴയുടെ മുഴക്കം ഉണ്ട്‌.” അന്നേ ദിവസത്തെ സംഭവങ്ങളിൽനിന്ന്‌ ദുഷ്ടനായ ഈ രാജാവ്‌ എന്തെങ്കിലും പാഠം പഠിച്ചോ? വിവരണം അതെക്കുറിച്ച്‌ ഒന്നുംതന്നെ പറയുന്നില്ല. മനസ്‌താപം സൂചിപ്പിക്കുന്ന ഒരു വാക്കുപോലും അവൻ ഉരിയാടിയില്ല. യഹോവയോട്‌ ക്ഷമ യാചിക്കാൻ ഏലിയാവിന്റെ സഹായം തേടിയതായും കാണുന്നില്ല. പകരം, “ആഹാബ്‌ ഭക്ഷിച്ചു പാനം ചെയ്യേണ്ടതിന്നു മല കയറിപ്പോയി” എന്നു വിവരണം പറയുന്നു. (1 രാജാ. 18:41, 42) എന്നാൽ, ഏലിയാവോ?

6, 7. ഏലിയാവ്‌ എന്താണ്‌ പ്രാർഥിച്ചത്‌, എന്തുകൊണ്ട്‌?

6 ഏലിയാവ്‌ “കർമ്മേൽപർവ്വതത്തിന്റെ മുകളിൽ കയറി നിലത്തു കുനിഞ്ഞു മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ചു.” ആഹാബ്‌ വയറ്‌ നിറയ്‌ക്കാനായി പോയപ്പോൾ ഏലിയാവിന്‌ തന്റെ സ്വർഗീയപിതാവിനോട്‌ പ്രാർഥിക്കാനുള്ള അവസരം കിട്ടി. ഏലിയാവ്‌ ഇരിക്കുന്ന വിധം വിവരണത്തിൽ വർണിച്ചിരിക്കുന്നത്‌ നിങ്ങൾ ശ്രദ്ധിച്ചോ? താഴ്‌മയോടെ, വെറും നിലത്ത്‌ മുട്ടുകുത്തി, മുഖം കാൽമുട്ടുകളോളം താഴ്‌ത്തി കുനിഞ്ഞിരിക്കുകയാണ്‌ ഏലിയാവ്‌! അവൻ എന്തു ചെയ്യുകയാണ്‌? നമ്മൾ ഊഹിക്കേണ്ടതില്ല. വരൾച്ച അവസാനിപ്പിക്കാൻ ഏലിയാവ്‌ യഹോവയോട്‌ അപേക്ഷിച്ചെന്ന്‌ യാക്കോബ്‌ 5:18-ൽ നമ്മൾ കാണുന്നു. ആ പരാമർശം കർമേൽ പർവതത്തിന്റെ മുകളിലെ ഈ രംഗത്തെയായിരിക്കാം സൂചിപ്പിക്കുന്നത്‌.

ദൈവേഷ്ടം നടന്നുകാണാനുള്ള ഏലിയാവിന്റെ അതിയായ ആഗ്രഹമാണ്‌ പ്രാർഥനയിൽ പ്രതിഫലിച്ചത്‌

7 യഹോവ ഏലിയാവിനോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: “ഞാൻ ഭൂതലത്തിൽ മഴ പെയ്യിപ്പാൻ പോകുന്നു.” (1 രാജാ. 18:1) അതുകൊണ്ട്‌ അവന്റെ ഈ ഹിതം നിറവേറാനായി ഏലിയാവ്‌ പ്രാർഥിച്ചു. ആയിരത്തോളം വർഷങ്ങൾക്കു ശേഷം യേശു തന്റെ അനുഗാമികളോട്‌ ദൈവേഷ്ടം നിറവേറുന്നതിനായി പ്രാർഥിക്കാൻ പറഞ്ഞു.—മത്താ. 6:9, 10.

8. പ്രാർഥനയെക്കുറിച്ച്‌ ഏലിയാവിൽനിന്ന്‌ എന്തു പഠിക്കാം?

8 പ്രാർഥനയെക്കുറിച്ച്‌ ഏലിയാവിൽനിന്ന്‌ ഒരുപാട്‌ കാര്യങ്ങൾ നമുക്കു പഠിക്കാനുണ്ട്‌. യഹോവയുടെ ഹിതം നിറവേറുക എന്നതായിരുന്നു ഏലിയാവിന്റെ മുഖ്യചിന്ത. പ്രാർഥിക്കുമ്പോൾ നമുക്കും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാം. “തിരുഹിതപ്രകാരം നാം എന്ത്‌ അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു” എന്നാണല്ലോ. (1 യോഹ. 5:14) യഹോവ നമ്മുടെ പ്രാർഥന കേൾക്കണമെങ്കിൽ, നമ്മൾ അവന്റെ ഹിതം എന്താണെന്ന്‌ തിരിച്ചറിഞ്ഞ്‌ പ്രാർഥിക്കേണ്ടതുണ്ട്‌. ഹിതം തിരിച്ചറിയണമെങ്കിൽ നമ്മൾ ദിവസവും ബൈബിൾ വായിക്കുകയും ക്രമമായി അത്‌ പഠിക്കുകയും വേണം. സ്വദേശത്തെ വലച്ചിരുന്ന വരൾച്ചയ്‌ക്ക്‌ അറുതി വന്നു കാണാനും ഏലിയാവ്‌ അതിയായി ആഗ്രഹിച്ചു. കാരണം അവന്റെ ജനം അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അത്രയധികമായിരുന്നു. യഹോവ ആ ദിവസം പ്രവർത്തിച്ച അത്ഭുതം കണ്ടതിനു ശേഷം അവന്റെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞിട്ടുണ്ടാവില്ലേ? നമ്മുടെ പ്രാർഥനയും, ഇതുപോലെ നന്ദി നിറഞ്ഞ ഹൃദയത്തോടെ ആയിരിക്കണം. മറ്റുള്ളവർക്കു നന്മ വന്നുകാണാനുള്ള തീവ്രമായ ആഗ്രഹവും നമ്മുടെ പ്രാർഥനയിലുണ്ടായിരിക്കണം.2 കൊരിന്ത്യർ 1:11; ഫിലിപ്പിയർ 4:6 വായിക്കുക.

ഉറച്ച ബോധ്യത്തോടെ, ജാഗ്രതയോടെ

9. ഏലിയാവ്‌ അവന്റെ ബാല്യക്കാരനോട്‌ എന്തു ചെയ്യാനാണ്‌ ആവശ്യപ്പെട്ടത്‌, ഏലിയാവിന്റെ ഏതു രണ്ടു ഗുണങ്ങളാണ്‌ നമ്മൾ കാണാൻ പോകുന്നത്‌?

9 യഹോവ, വേനലും വരൾച്ചയും അവസാനിപ്പിക്കാൻ വേണ്ടത്‌ ചെയ്യുമെന്ന്‌ ഏലിയാവിന്‌ ഉറപ്പായിരുന്നു. പക്ഷേ, എപ്പോൾ? അത്‌ ഏലിയാവിന്‌ നിശ്ചയമില്ലായിരുന്നു. ആ സമയംവരെ അവൻ എന്തു ചെയ്‌തു? വിവരണം എന്തു പറയുന്നെന്നു നോക്കാം. ഏലിയാവ്‌ ബാല്യക്കാരനോടു പറഞ്ഞു: “നീ ചെന്നു കടലിന്നു നേരെ നോക്കുക.” “അവൻ ചെന്നു നോക്കീട്ടു: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന്നു അവൻ: പിന്നെയും ഏഴുപ്രാവശ്യം ചെല്ലുക” എന്നു പറഞ്ഞു. (1 രാജാ. 18:43) ഏലിയാവിന്റെ ഈ മാതൃക നമ്മളെ കുറഞ്ഞത്‌ രണ്ടു കാര്യങ്ങൾ പഠിപ്പിക്കുന്നു. ഒന്ന്‌, പ്രവാചകന്റെ ഉറച്ച ബോധ്യം! രണ്ട്‌, ജാഗ്രതയോടെയുള്ള കാത്തിരിപ്പ്‌!

യഹോവ പെട്ടെന്നുതന്നെ ചെയ്യാൻ പോകുന്ന കാര്യങ്ങളുടെ തെളിവിനായി ഏലിയാവ്‌ അത്യാകാംക്ഷയോടെ നോക്കി

10, 11. (എ) യഹോവയുടെ വാഗ്‌ദാനങ്ങളിൽ തനിക്ക്‌ ഉറച്ച ബോധ്യമുണ്ടെന്ന്‌ ഏത്‌ വിധത്തിലാണ്‌ ഏലിയാവ്‌ കാണിച്ചത്‌? (ബി) സമാനമായ ഉറച്ച ബോധ്യം നമുക്കുണ്ടായിരിക്കാൻ കഴിയുന്നത്‌ എങ്ങനെ?

10 ഏലിയാവിന്‌ യഹോവയുടെ വാഗ്‌ദാനത്തിൽ ഉറച്ച ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട്‌ അവൻ യഹോവ പെട്ടെന്നുതന്നെ ചെയ്യാൻ പോകുന്ന കാര്യങ്ങളുടെ തെളിവിനായി അത്യാകാംക്ഷയോടെ നോക്കി. അങ്ങകലെ ചക്രവാളത്തിൽ മഴ പെയ്യാൻ പോകുന്നതിന്റെ എന്തെങ്കിലും അടയാളം കാണുന്നുണ്ടോ എന്ന്‌ സൂക്ഷ്‌മമായി നിരീക്ഷിക്കാൻ പറ്റുന്ന ഒരു ഉയർന്ന ഭാഗത്തേക്ക്‌ അവൻ ബാല്യക്കാരനെ അയച്ചു. പോയിവന്ന ബാല്യക്കാരൻ നിസംഗതയോടെ “ഒന്നും ഇല്ല” എന്ന്‌ അവനെ അറിയിച്ചു. ആകാശത്ത്‌ ഒരു മേഘത്തുണ്ടുപോലുമില്ല, നീലിമയാർന്ന ആകാശം, തെളിഞ്ഞ ചക്രവാളം! നിങ്ങളുടെ മനസ്സിൽ ഇപ്പോൾ എന്തെങ്കിലും സംശയമുയരുന്നുണ്ടോ? “വലിയ മഴയുടെ മുഴക്കം ഉണ്ട്‌” എന്ന്‌ ഏലിയാവ്‌ ആഹാബ്‌ രാജാവിനോട്‌ പറഞ്ഞുകഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ആകാശത്ത്‌ ഒരു കാർമേഘത്തുണ്ടുപോലും ഇല്ലാതിരിക്കെ, പ്രവാചകൻ എന്തു ധൈര്യത്തിലാണ്‌ അങ്ങനെ പറഞ്ഞത്‌?

11 ഏലിയാവിന്‌ യഹോവയുടെ വാഗ്‌ദാനം അറിയാമായിരുന്നു. യഹോവയുടെ പ്രവാചകനും പ്രതിനിധിയും ആയ അവന്‌ ദൈവം തന്റെ വാക്കുകൾ നിറവേറ്റുമെന്ന്‌ തീർച്ചയായിരുന്നു. ഒരർഥത്തിൽ, കോരിച്ചൊരിയുന്ന പേമാരിയുടെ ശബ്ദം അവന്റെ കാതിൽ മുഴങ്ങുകയായിരുന്നു! അത്രയ്‌ക്ക്‌ ഉറച്ചതായിരുന്നു ഏലിയാവിന്റെ ബോധ്യം! ഇതു പറയുമ്പോൾ മോശയെക്കുറിച്ചുള്ള ബൈബിൾവിവരണം നമ്മുടെ ഓർമയിലേക്കു വന്നേക്കാം: “അവൻ അദൃശ്യനായവനെ കണ്ടാലെന്നപോലെ ഉറച്ചുനിന്നു.” ദൈവം നിങ്ങൾക്ക്‌ ഇതുപോലെ ഒരു യഥാർഥവ്യക്തിയാണോ? ഇവരെപ്പോലെ, യഹോവയിലും അവന്റെ വാഗ്‌ദാനങ്ങളിലും ശക്തമായ വിശ്വാസം അർപ്പിക്കാൻ നമുക്ക്‌ എത്രയേറെ കാരണങ്ങളാണുള്ളത്‌!—എബ്രാ. 11:1, 27.

12. താൻ ജാഗ്രതയോടെ കാത്തിരിക്കുകയാണെന്ന്‌ ഏലിയാവ്‌ തെളിയിച്ചത്‌ എങ്ങനെ, ഒരു മേഘത്തുണ്ട്‌ കാണുന്നുണ്ടെന്ന വിവരം കിട്ടിയപ്പോൾ അവൻ അതിനോടു പ്രതികരിച്ചത്‌ എങ്ങനെ?

12 ജാഗ്രതയോടെയുള്ള ഏലിയാവിന്റെ കാത്തിരിപ്പ്‌ നിങ്ങൾ ശ്രദ്ധിച്ചോ? അവൻ തന്റെ ബാല്യക്കാരനെ കുന്നിന്മുകളിൽ പോയി നോക്കി വരാൻ അയച്ചത്‌ ഒന്നല്ല, രണ്ടല്ല, ഏഴു പ്രാവശ്യമാണ്‌! പല പ്രാവശ്യം പോയിവന്ന്‌, മനസ്സു മടുത്ത്‌, ക്ഷീണിച്ച്‌ നിൽക്കുന്ന ബാല്യക്കാരനെ നിങ്ങൾക്ക്‌ ഭാവനയിൽ കാണാൻ കഴിയുന്നുണ്ടോ? പക്ഷേ, ഏലിയാവ്‌ വിട്ടുകളയാൻ തയ്യാറായിരുന്നില്ല. ഒരു അടയാളം കാണാൻ അവന്‌ അത്ര ആകാംക്ഷയായിരുന്നു. ഒടുവിൽ, ഏഴാം തവണ പോയിട്ട്‌ വന്ന ബാല്യക്കാരൻ ഇങ്ങനെ അറിയിച്ചു: “ഇതാ, കടലിൽനിന്നു ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയമേഘം പൊങ്ങുന്നു.” മഹാസമുദ്രത്തിന്മീതെ ചക്രവാളത്തിൽ പൊങ്ങിവരുന്ന കൊച്ചുമേഘത്തിന്റെ വലുപ്പം കൈപ്പത്തികൊണ്ട്‌ അളന്നു കാണിച്ച്‌, അകലേക്ക്‌ കൈ ചൂണ്ടി നിൽക്കുന്ന ബാല്യക്കാരനെ ഒന്നു സങ്കല്‌പിച്ചുനോക്കൂ! ബാല്യക്കാരന്‌ ഇക്കാര്യത്തിൽ വലിയ താത്‌പര്യമില്ലെന്നു തോന്നുന്നു. എന്നാൽ, ഏലിയാവിനോ? അവന്‌ ഇതിലും വലിയതായി ഇപ്പോൾ മറ്റൊന്നുമില്ല! അവൻ ബാല്യക്കാരന്‌ ചില അടിയന്തിരനിർദേശങ്ങൾ കൊടുത്തുകൊണ്ടു പറഞ്ഞു: “നീ ചെന്നു ആഹാബിനോടു: മഴ നിന്നെ തടുക്കാതിരിക്കേണ്ടതിന്നു രഥം പൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക.”—1 രാജാ. 18:44.

13, 14. (എ) ജാഗ്രതയോടെ കാത്തിരിക്കാനുള്ള ഏലിയാവിന്റെ മനസ്സ്‌ നമുക്ക്‌ എങ്ങനെ അനുകരിക്കാം? (ബി) നമ്മൾ അടിയന്തിരതയോടെ പ്രവർത്തിക്കേണ്ടതിന്റെ കാരണങ്ങൾ എന്തെല്ലാം?

13 ഇവിടെയും, ഏലിയാവ്‌ നമുക്കൊരു ശക്തമായ മാതൃകയാകുകയാണ്‌. ദൈവം മുൻകൂട്ടി അറിയിച്ചിട്ടുള്ള ഉദ്ദേശ്യങ്ങളും വാഗ്‌ദാനങ്ങളും എല്ലാം അവൻ ഉടൻ നടപ്പാക്കാൻ പോകുന്ന ഒരു കാലത്താണ്‌ നമ്മൾ ജീവിക്കുന്നത്‌. ഏലിയാവ്‌ ഒരു കൊടും വരൾച്ച അവസാനിച്ച്‌ കാണാൻ കാത്തിരുന്നു. നമ്മളോ? ഈ ദുഷിച്ച ലോകത്തിന്റെ അന്ത്യം കാണാൻ കാത്തിരിക്കുന്നു. (1 യോഹ. 2:17) യഹോവയാം ദൈവം നടപടിയെടുക്കുന്നതുവരെ, ഏലിയാവ്‌ ചെയ്‌തതുപോലെ നമ്മളും ജാഗ്രത ഒട്ടും കൈവിടാതെ കാത്തിരിക്കണം. ദൈവത്തിന്റെ സ്വന്തം പുത്രനായ യേശു, തന്റെ അനുഗാമികൾക്ക്‌ നൽകിയ നിർദേശം ഓർക്കുന്നില്ലേ? “സദാ ജാഗരൂകരായിരിക്കുവിൻ; നിങ്ങളുടെ കർത്താവ്‌ ഏതു ദിവസം വരുമെന്നു നിങ്ങൾ അറിയുന്നില്ലല്ലോ.” (മത്താ. 24:42) അന്ത്യം വരുന്ന സമയത്തെപ്പറ്റി തന്റെ അനുഗാമികൾക്ക്‌ യാതൊരു സൂചനയും ഇല്ലെന്നാണോ യേശു പറഞ്ഞതിന്‌ അർഥം? അല്ല. അന്ത്യത്തോട്‌ അടുക്കുന്ന നാളുകളിൽ ഈ ലോകം എങ്ങനെയായിരിക്കും എന്ന്‌ അവൻ വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ട്‌. ‘യുഗസമാപ്‌തിയുടെ’ ഈ വിശദമായ അടയാളം നമ്മുടെ കണ്മുന്നിൽത്തന്നെയുണ്ട്‌. നമ്മുടെ ഓരോരുത്തരുടെയും കാഴ്‌ചയിൽത്തന്നെ!മത്തായി 24:3-7 വായിക്കുക.

യഹോവ പ്രവർത്തിക്കാൻ പോകുകയാണെന്നു ബോധ്യപ്പെടാൻ, ഒരു കൊച്ചുമേഘശകലം മാത്രം മതിയായിരുന്നു ഏലിയാവിന്‌. അന്ത്യകാലത്തിന്റെ അടയാളം കണ്ടുകൊണ്ടിരിക്കുന്ന നമ്മൾ ഇപ്പോൾ എത്രയേറെ അടിയന്തിരമായി പ്രവർത്തിക്കേണ്ടതാണ്‌!

14 ആ അടയാളത്തിന്റെ ഓരോ വശവും ശക്തവും ബോധ്യം വരുത്തുന്നതും ആയ തെളിവുകളാണ്‌. യഹോവയുടെ സേവനത്തിൽ അടിയന്തിരതയോടെ മുഴുകാൻ നമ്മെ പ്രേരിപ്പിക്കാൻ പോന്നതല്ലേ ഈ തെളിവുകൾ ഓരോന്നും? യഹോവ പ്രവർത്തിക്കാൻ പോകുകയാണെന്നു ബോധ്യപ്പെടാൻ, ചക്രവാളത്തിൽ നിന്നുയരുന്ന ഒരു കൊച്ചുമേഘശകലം മാത്രം മതിയായിരുന്നു ഏലിയാവിന്‌. ആ മേഘത്തുണ്ട്‌ കണ്ട്‌, യഹോവ മഴ പെയ്യിക്കാൻ പോകുകയാണെന്ന്‌ ആത്മാർഥമായി വിശ്വസിച്ച പ്രവാചകന്‌ നിരാശപ്പെടേണ്ടിവന്നോ?

യഹോവ ആശ്വസിപ്പിക്കുന്നു, അനുഗ്രഹിക്കുന്നു

15, 16. ഏതെല്ലാം സംഭവങ്ങളാണ്‌ പെട്ടെന്ന്‌ ചുരുളഴിഞ്ഞത്‌, ഏലിയാവ്‌ ആഹാബിനെക്കുറിച്ച്‌ എന്തെല്ലാം കാര്യങ്ങൾ ചിന്തിച്ചിരിക്കാം?

15 ബൈബിൾവിവരണം പറയുന്നത്‌ ശ്രദ്ധിക്കുക: “ക്ഷണത്തിൽ ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്‌തു. ആഹാബ്‌ രഥം കയറി യിസ്രായേലിലേക്കു പോയി.” (1 രാജാ. 18:45) എത്ര പെട്ടെന്നാണ്‌ സംഭവങ്ങൾ ചുരുളഴിയുന്നതെന്നു നോക്കൂ! ഏലിയാവിന്റെ ബാല്യക്കാരൻ ആഹാബിനോട്‌ പ്രവാചകൻ പറഞ്ഞയച്ച കാര്യം വിവരിച്ചുകൊണ്ടിരിക്കുകയായിരുന്നു. സമുദ്രത്തിൽനിന്നുയർന്ന ആ കൊച്ചുമേഘക്കീറ്‌ വലുതായി, കറുത്തിരുണ്ട്‌ ആകാശം നിറഞ്ഞു! കാറ്റ്‌ ഹുങ്കാരത്തോടെ ആഞ്ഞടിച്ചു. അതാ, അവസാനം മൂന്നര വർഷങ്ങൾക്കു ശേഷം, ഇസ്രായേലിന്റെ മണ്ണ്‌ മഴ കൊണ്ട്‌ നനഞ്ഞു! ദാഹിച്ചുവരണ്ട നിലങ്ങൾ മഴവെള്ളം വലിച്ച്‌ കുടിച്ചു. മഴ പെരുമഴയായി, കീശോൻ കരകവിഞ്ഞു, വധിക്കപ്പെട്ട ബാൽപ്രവാചകന്മാരുടെ രക്തം കഴുകിയെടുത്തുകൊണ്ട്‌ അതു പാഞ്ഞൊഴുകി. ആകാശത്തു നിന്നു പെയ്‌തിറങ്ങിയ ഈ പേമാരി, ബാലാരാധനയുടെ മ്ലേച്ഛതകളും അതിലൂടെ പറ്റിപ്പിടിച്ച കൊടിയ പാപക്കറയും കഴുകിക്കളയാൻ മത്സരികളും ശാഠ്യക്കാരും ആയ ഇസ്രായേല്യർക്കും ഒരു അവസരമേകി!

“വന്മഴ പെയ്‌തു”

16 ഏലിയാവ്‌ ആഗ്രഹിച്ചതും ഇതുതന്നെയാണ്‌, ജനം ദേശത്തുനിന്ന്‌ വ്യാജാരാധന നീക്കിക്കളയണമെന്ന്‌. നാടകീയസംഭവങ്ങൾ ഇങ്ങനെ ഒന്നിനുപിറകെ ഒന്നായി അരങ്ങേറുമ്പോൾ ആഹാബിന്റെ പ്രതികരണം എന്തായിരിക്കുമെന്ന്‌ ഏലിയാവ്‌ ചിന്തിച്ചിട്ടുണ്ടാവില്ലേ? ആഹാബ്‌ പശ്ചാത്തപിച്ച്‌ ആ വ്യാജാരാധനയുടെ മാലിന്യങ്ങൾ വിട്ടുതിരിയുമോ? ആ പകലിൽ സംഭവിച്ച കാര്യങ്ങൾ ഏതൊരു മനുഷ്യനിലും അത്തരം ഒരു മാറ്റം വരുത്താൻ പോന്നതായിരുന്നു! പക്ഷേ, ആഹാബിന്റെ മനസ്സിലൂടെ മിന്നിമറഞ്ഞ കാര്യങ്ങൾ എന്തെല്ലാമായിരുന്നെന്ന്‌ നമുക്കറിയില്ല. ബൈബിൾരേഖ ഇങ്ങനെ മാത്രമേ പറയുന്നുള്ളൂ. രാജാവ്‌ “രഥം കയറി യിസ്രായേലിലേക്കു പോയി.” അവൻ എന്തെങ്കിലും പാഠം പഠിച്ചോ? തന്റെ വഴികൾക്ക്‌ മാറ്റം വരുത്താൻ തീരുമാനിച്ചോ? ‘ഇല്ല’ എന്നാണ്‌ പിന്നീടുള്ള സംഭവങ്ങൾ സൂചിപ്പിക്കുന്നത്‌. എന്നാൽ ആ ദിവസം ഇനിയും സമയം ബാക്കിയുണ്ട്‌.

17, 18. (എ) യിസ്രെയേലിലേക്കുള്ള വഴിമധ്യേ ഏലിയാവിന്‌ എന്താണ്‌ സംഭവിച്ചത്‌? (ബി) കർമേലിൽനിന്ന്‌ യിസ്രെയേലിലേക്കുള്ള ഏലിയാവിന്റെ ഓട്ടത്തിന്റെ പ്രത്യേകത എന്തായിരുന്നു? (അടിക്കുറിപ്പും കാണുക.)

17 ആഹാബ്‌ പോയ അതേ രാജവീഥിയിലൂടെ യഹോവയുടെ പ്രവാചകൻ യാത്ര തിരിച്ചു. വഴിയിൽ ഇരുട്ടു വീണിരുന്നു. നല്ല മഴയും തണുപ്പും! ദുർഘടംപിടിച്ച യാത്ര. പക്ഷേ, അടുത്തതായി നടന്നത്‌ ഒരു അത്ഭുതംതന്നെയായിരുന്നു!

18 “യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവൻ അര മുറുക്കിയുംകൊണ്ടു യിസ്രായേലിൽ എത്തുംവരെ ആഹാബിന്നു മുമ്പായി ഓടി.” (1 രാജാ. 18:46) “യഹോവയുടെ കൈ” ഏലിയാവിന്റെമേൽ ഒരു അത്ഭുതം പ്രവർത്തിക്കുകയായിരുന്നു. യിസ്രെയേൽ എന്ന സ്ഥലത്തേക്ക്‌ അവിടെനിന്ന്‌ 30 കിലോമീറ്റർ ദൂരമുണ്ട്‌. ഏലിയാവ്‌ ചെറുപ്പമല്ലെന്നും ഓർക്കണം! a ഇതൊന്ന്‌ മനസ്സിൽക്കാണുക: പ്രവാചകൻ തന്റെ നീണ്ട കുപ്പായം അല്‌പം ചുരുക്കി അരയിൽ കെട്ടിയുറപ്പിച്ചു. ഓടുമ്പോൾ കുപ്പായം ഉരസി തടസ്സമുണ്ടാകാതിരിക്കാനാണ്‌ ഇത്‌. പിന്നെ മഴയിൽ കുതിർന്ന വഴിയിലൂടെ ഓടുകയാണ്‌ ഏലിയാവ്‌. ഓടിയോടി അവൻ മുമ്പേ പോയ രാജരഥത്തിന്റെ അടുത്തെത്താറായി, അസാമാന്യവേഗത്തിലോടുന്ന പ്രവാചകൻ അതാ രഥത്തിനൊപ്പം എത്തി, പിന്നെയതാ രാജരഥത്തെയും പിന്നിലാക്കി അവൻ ഓടുകയാണ്‌!

19. (എ) ഏലിയാവിന്‌ ദൈവം കൊടുത്ത ഊർജവും കരുത്തും ഏത്‌ പ്രവചനങ്ങളാണ്‌ നിങ്ങളുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്‌? (ബി) യിസ്രെയേലിലേക്കുള്ള വഴിത്താരയിലൂടെ കുതിക്കുന്ന ഏലിയാവിന്‌ എന്ത്‌ ഉറപ്പുണ്ടായിരുന്നു?

19 ഏലിയാവിന്റെ അമ്പരപ്പും ആശ്ചര്യവും നിങ്ങൾ കണ്ടോ? എന്തൊരു ശക്തി, എന്തൊരു കരുത്ത്‌, എന്തൊരു ഓജസ്സ്‌! യുവാവായിരുന്ന കാലത്തുപോലും അവന്‌ ഇത്ര പ്രസരിപ്പ്‌ തോന്നിയിട്ടുണ്ടാവില്ല. ഹൊ, ഏലിയാവിന്‌ അതൊരു അനുഭവംതന്നെയായിരുന്നു! ഇപ്പോൾ നിങ്ങളുടെ മനസ്സിലേക്ക്‌ ചില പ്രവചനഭാഗങ്ങൾ ഓടിയെത്തുന്നുണ്ടോ, ദൈവത്തിന്റെ ചില മനോഹരമായ വാഗ്‌ദാനങ്ങൾ? ഈ ഭൂമിയിൽ വരാൻപോകുന്ന പറുദീസയിൽ വിശ്വസ്‌തരായ ആളുകൾക്കുവേണ്ടി പൂർണമായ ആരോഗ്യവും ഓജസ്സും താൻ കരുതിവെച്ചിട്ടുണ്ടെന്ന്‌ ദൈവം വാക്ക്‌ തന്നിരിക്കുന്നു. (യെശയ്യാവു 35:6 വായിക്കുക; ലൂക്കോ. 23:43) നനഞ്ഞുകുതിർന്ന ആ വഴിയിലൂടെ അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന സമയത്ത്‌ ഏലിയാവിന്റെ മനസ്സിൽ ഒരു മന്ദസ്‌മിതം വിരിഞ്ഞിട്ടുണ്ടാകും. തന്റെ പിതാവിന്റെ, പ്രപഞ്ചത്തിലെ ഒരേയൊരു സത്യദൈവമായ യഹോവയുടെ, അംഗീകാരം തനിക്കുണ്ടെന്ന ബോധ്യത്തിൽനിന്നു വിരിഞ്ഞ മന്ദസ്‌മിതം!

20. യഹോവ നൽകുന്ന അനുഗ്രഹങ്ങൾ പ്രാപിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

20 നമ്മളെ ഓരോരുത്തരെയും അനുഗ്രഹിക്കാൻ താത്‌പര്യത്തോടെ നോക്കിയിരിക്കുകയാണ്‌ യഹോവ. അത്യമൂല്യമാണ്‌ ആ അനുഗ്രഹങ്ങൾ. അവ പ്രാപിക്കാൻ നമ്മളെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്യാം. അതിനുവേണ്ടി നാം എത്ര ശ്രമം ചെയ്‌താലും അത്‌ അധികമാകില്ല! ഏലിയാവിനെപ്പോലെ നമ്മളും ജാഗ്രതയോടിരിക്കണം. കാരണം, ഈ കാലം അപകടം പിടിച്ചതാണ്‌, അടിയന്തിരമായി പ്രവർത്തിക്കേണ്ട സമയവുമാണ്‌. യഹോവ ഉടൻതന്നെ ഇടപെടാൻപോകുകയാണ്‌ എന്നതിന്റെ ശക്തമായ തെളിവ്‌ നമുക്കുണ്ട്‌, ബോധ്യംവരുത്തുന്ന തെളിവ്‌! അത്‌ സൂക്ഷ്‌മതയോടെ തൂക്കിനോക്കണം. ഏലിയാവ്‌ ചെയ്‌തത്‌ അതാണ്‌. ഏലിയാവിനെപ്പോലെ, യഹോവയുടെ വാഗ്‌ദാനങ്ങൾ നമുക്കും പൂർണമായി വിശ്വസിക്കാം. കാരണം, നമ്മുടെ ദൈവമായ യഹോവ “വിശ്വസ്‌തദൈവ”മാണ്‌!—സങ്കീ. 31:5.

a വൈകാതെ, എലീശായെ പരിശീലിപ്പിക്കാൻ യഹോവ ഏലിയാവിനെ ചുമതലപ്പെടുത്താൻ പോകുകയായിരുന്നു. “ഏലീയാവിന്റെ കൈക്കു വെള്ളം ഒഴിച്ച”വൻ എന്നാണ്‌ പിന്നീട്‌ എലീശാ അറിയപ്പെട്ടതുപോലും. (2 രാജാ. 3:11) എലീശാ ഏലിയാവിന്റെ സഹായിയായി വർത്തിച്ചുപോന്നു. പ്രായമായ ഈ പ്രവാചകനുവേണ്ട സഹായങ്ങൾ എലീശാ ചെയ്‌തുകൊടുത്തിരിക്കാം.