അധ്യായം പതിനാറ്
അവൾ വിവേകമതിയായി, നിസ്വാർഥയായി, ധൈര്യത്തോടെ പ്രവർത്തിച്ചു
1-3. (എ) ഭർത്താവിന്റെ സിംഹാസനത്തിന്റെ അടുത്തേക്കു പോയ എസ്ഥേരിന്റെ അവസ്ഥ വിവരിക്കുക. (ബി) എസ്ഥേരിന്റെ വരവിനെ രാജാവ് എങ്ങനെ കണ്ടു?
എസ്ഥേർ സാവകാശം സിംഹാസനത്തിന് അടുത്തേക്ക് നടന്നു. അവളുടെ ഹൃദയമിടിപ്പ് കൂടിക്കൂടിവന്നു. പേർഷ്യൻ സാമ്രാജ്യത്തിന്റെ രാജധാനിയായ ശൂശനിലെ ആ രാജസദസ്സ് പൊടുന്നനെ നിശബ്ദമായി! ആ കനത്ത നിശബ്ദതയിൽ അവളുടെ മൃദുവായ കാൽവെപ്പുകളുടെ പതിഞ്ഞ ശബ്ദവും ഉടയാടകൾ ഉലയുന്നതിന്റെ നേർത്ത മർമരവും മാത്രമേ കേൾക്കാനുള്ളൂ. പ്രൗഢമായ രാജസദസ്സ്! നിരനിരയായുള്ള പടുകൂറ്റൻ സ്തംഭങ്ങൾ! അങ്ങ് ദൂരെ ലബാനോനിൽനിന്നു കൊണ്ടുവന്ന ദേവദാരുപ്പലകകൾ കടഞ്ഞെടുത്ത മനോഹരമായ മച്ചകങ്ങൾ! അവയിലെ എണ്ണിയാലൊടുങ്ങാത്ത ചിത്രപ്പണികൾ! പക്ഷേ, അവയൊന്നും അവൾ കാണുന്നുണ്ടായിരുന്നില്ല. അവളുടെ കണ്ണുകൾ സിംഹാസനത്തിലിരിക്കുന്ന ആ മനുഷ്യനിലായിരുന്നു. ആ കൈകളിലാണ് ഇപ്പോൾ അവളുടെ ജീവൻ!
2 മെല്ലെ നടന്നടുക്കുന്ന എസ്ഥേരിനെ, തന്റെ പൊൻചെങ്കോൽ നീട്ടിപ്പിടിച്ച്, കണ്ണിമയ്ക്കാതെ നോക്കുകയാണ് രാജാവ്. ചെങ്കോൽ നീട്ടുകയെന്നത് കാഴ്ചയ്ക്ക് നിസ്സാരമായി തോന്നാം. എന്നാൽ ഇവിടെ അതിന് എസ്ഥേരിന്റെ ജീവന്റെ വില വരും. രാജാവ് അവൾക്ക് ജീവൻ തിരികെ കൊടുത്തിരിക്കുന്നു! ക്ഷണിക്കപ്പെടാതെ രാജസന്നിധിയിൽ കടന്നുവന്ന കുറ്റത്തിൽനിന്ന് രാജാവ് അവളെ ഒഴിവാക്കിയെന്ന് കാണിക്കുന്നതായിരുന്നു ആ പ്രവൃത്തി. സിംഹാസനത്തിന് അടുത്തെത്തിയ അവൾ നിറഞ്ഞ ഹൃദയത്തോടെ, ആദരവോടെ ചെങ്കോലിന്റെ അറ്റത്ത് തൊട്ടു.—എസ്ഥേ. 5:1, 2.
രാജാവ് കാണിച്ച കാരുണ്യം എസ്ഥേർ നന്ദിയോടെ സ്വീകരിച്ചു
3 അഹശ്വേരോശിന്റെ അരമനയിലുള്ള സകലതും, അദ്ദേഹത്തിന്റെ അളവറ്റ സമ്പത്തും അധികാരവും വിളിച്ചോതുന്നതായിരുന്നു. അക്കാലത്തെ പേർഷ്യൻ ചക്രവർത്തിമാരുടെ രാജവസ്ത്രത്തിന് ഇന്നത്തെ മതിപ്പനുസരിച്ച് കോടിക്കണക്കിന് രൂപ വില വരും. ഉഗ്രപ്രതാപിയായ സർവാധികാരി! എന്നിട്ടും ആ കണ്ണുകളിൽ തന്നോടുള്ള സ്നേഹത്തിന്റെ മിന്നലാട്ടം അവൾ കണ്ടു. ഭർത്താവിന് തന്നോടുള്ള ഇഷ്ടം അവൾ വായിച്ചെടുത്തു. അദ്ദേഹം ആരാഞ്ഞു: “എസ്ഥേർരാജ്ഞിയേ, എന്തു വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തിൽ പാതിയോളമായാലും നിനക്കു തരാം.”—എസ്ഥേ. 5:3.
4. എസ്ഥേരിന്റെ മുന്നിലുള്ള പ്രതിബന്ധങ്ങൾ എന്തെല്ലാമായിരുന്നു?
4 എസ്ഥേർ ഇതിനോടകംതന്നെ വലിയ വിശ്വാസവും ധൈര്യവും കാണിച്ചുകഴിഞ്ഞിരിക്കുന്നു! തന്റെ ജനത്തെ നിശ്ശേഷം മുടിച്ചുകളയാനുള്ള ഒരു ഗൂഢതന്ത്രത്തിൽനിന്ന് അവരെ രക്ഷിക്കാനായി രാജാവിന്റെ അടുത്തേക്കു വന്നിരിക്കുകയാണ് അവൾ! ഇതുവരെ ചെയ്തതെല്ലാം വിജയിച്ചു. പ്രതിബന്ധങ്ങൾ ഇനിയും കിടക്കുന്നതേ ഉള്ളൂ. രാജാവിന്റെ വിശ്വസ്തനായ മന്ത്രി ഒരു ദ്രോഹിയാണെന്നും എസ്ഥേരിന്റ ജനത്തെ കൂട്ടക്കൊല ചെയ്യാൻ അയാൾ രാജാവിനെ കൂട്ടുചേർത്തിരിക്കുകയാണെന്നും രാജാവിനെ ബോധ്യപ്പെടുത്തണം. പ്രതാപശാലിയും അഭിമാനിയും ആയ അദ്ദേഹത്തെ അവൾ ഇത് എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തും? അവളുടെ വിശ്വാസത്തിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
“സംസാരിപ്പാൻ ഒരു കാലം” അവൾ വിവേകത്തോടെ കണ്ടെത്തി
5, 6. (എ) സഭാപ്രസംഗി 3:1, 7-ലെ തത്ത്വം എസ്ഥേർ ബാധകമാക്കിയത് എങ്ങനെ? (ബി) ഭർത്താവിനോട് സംസാരിച്ചപ്പോൾ അവൾ വിവേകം കാണിച്ചത് എങ്ങനെ?
5 രാജസദസ്സിൽ എല്ലാവരുടെയും മുമ്പാകെ എസ്ഥേർ കഥ മുഴുവൻ അവതരിപ്പിച്ചിരുന്നെങ്കിലോ? അത് രാജാവിന് അപമാനമാകുമായിരുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ മന്ത്രിപ്രമുഖനായ ഹാമാന് അവളുടെ ആരോപണം ഖണ്ഡിക്കാനുള്ള അവസരം നൽകുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് എസ്ഥേർ എന്താണ് ചെയ്തത്? നൂറ്റാണ്ടുകൾക്കു മുമ്പ് ജ്ഞാനിയായ ശലോമോൻ നിശ്വസ്തനായി ഇങ്ങനെ എഴുതി: “എല്ലാറ്റിന്നും ഒരു സമയമുണ്ടു; . . . മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം.” (സഭാ. 3:1, 7) എസ്ഥേരിന്റെ വളർത്തച്ഛനായ മൊർദെഖായി വിശ്വസ്തനായ ഒരു മനുഷ്യനായിരുന്നെന്ന് നമ്മൾ കണ്ടല്ലോ. എസ്ഥേർ ബാലികയായിരുന്നപ്പോൾത്തന്നെ, ഇത്തരം തത്ത്വങ്ങൾ അവൻ അവളെ പഠിപ്പിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ‘സംസാരിക്കാനുള്ള കാലം’ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടത് എത്ര പ്രധാനമാണെന്ന് അങ്ങനെ എസ്ഥേർ നന്നായി മനസ്സിലാക്കിയിരുന്നു.
6 എസ്ഥേർ പറഞ്ഞു: “രാജാവിന്നു തിരുവുള്ളം ഉണ്ടായിട്ടു ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിന്നു രാജാവും ഹാമാനും ഇന്നു വരേണം.” (എസ്ഥേ. 5:4) രാജാവിന് സമ്മതമായി. അദ്ദേഹം ഉടനെ ഹാമാനെ വിളിക്കാൻ ആളയയ്ക്കുകയും ചെയ്തു. എസ്ഥേർ എത്ര വിവേകത്തോടെയാണ് സംസാരിച്ചതെന്ന് നിങ്ങൾ കണ്ടോ? തന്റെ ഭർത്താവിന്റെ അന്തസ്സ് അവൾ മാനിച്ചു. തന്റെ ആശങ്കകൾ വെളിപ്പെടുത്താൻ തികച്ചും അനുയോജ്യമായ ഒരു പശ്ചാത്തലമൊരുക്കുകയും ചെയ്തു.—സദൃശവാക്യങ്ങൾ 10:19 വായിക്കുക.
7, 8. എസ്ഥേർ ഒരുക്കിയ ആദ്യത്തെ വിരുന്ന് എങ്ങനെയുള്ളതായിരുന്നു, എന്നിട്ടും അവൾ രാജാവിനോട് തന്റെ ആവശ്യം ഉണർത്തിക്കാതിരുന്നത് എന്തുകൊണ്ട്?
7 രാജാവിനുവേണ്ടിയുള്ള വിരുന്നൊരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ഓരോയിടത്തും എസ്ഥേരിന്റെ കണ്ണെത്തുന്നുണ്ട്. അവളുടെ ഭർത്താവിന്റെ ഇഷ്ടങ്ങൾ അറിഞ്ഞുതന്നെയാണ് ഓരോ വിഭവങ്ങളും വെപ്പുപുരയിൽ ഒരുങ്ങുന്നത്. അതിഥികളുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനായി വിരുന്നുവിഭവങ്ങളിൽ മേത്തരം വീഞ്ഞും കരുതിയിട്ടുണ്ട്. (സങ്കീ. 104:15) വിരുന്നിനെത്തിയ അഹശ്വേരോശ് രാജാവ് എല്ലാം മറന്ന് സന്തോഷിച്ചു. എസ്ഥേരിന്റെ അപേക്ഷ എന്താണെന്ന് അദ്ദേഹം വീണ്ടും താത്പര്യത്തോടെ ആരാഞ്ഞു. ഇപ്പോൾ എല്ലാം പറയാൻ സമയമായോ?
8 ‘ഇല്ല’ എന്നാണ് എസ്ഥേരിന് തോന്നിയത്. അവൾ രാജാവിനെയും ഹാമാനെയും അടുത്തദിവസം താൻ നടത്താനുദ്ദേശിക്കുന്ന മറ്റൊരു വിരുന്നിനായി ക്ഷണിച്ചു. (എസ്ഥേ. 5:7, 8) തന്റെ അപേക്ഷ ഉണർത്തിക്കാൻ അവൾ താമസിക്കുന്നത് എന്താണ്? അവളുടെ ജനം ഒന്നടങ്കം മരണഭീഷണിയിലാണെന്ന് ഓർക്കണം. രാജാവാണ് ആ മരണവിധി പുറപ്പെടുവിച്ചിരിക്കുന്നത്. വളരെ നിർണായകസമയമാണിത്. ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിലാകുന്നത് ഒന്നും രണ്ടും പേരല്ല, ഒരു ജനത മുഴുവനുമാണ്. ഭർത്താവിനെ താൻ അങ്ങേയറ്റം ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നെന്നു കാണിക്കാൻ ഒരവസരംകൂടി ഒരുക്കി അവൾ കാത്തിരുന്നു.
9. ക്ഷമയോടെയുള്ള കാത്തിരിപ്പിന് വിലയുണ്ടെന്ന് പറയുന്നത് എന്തുകൊണ്ടാണ്, ഇക്കാര്യത്തിൽ എസ്ഥേരിന്റെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം?
9 ക്ഷമയോടെയുള്ള കാത്തിരിപ്പിന് എത്ര വിലയുണ്ടെന്നോ! ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു സദ്ഗുണമാണ് ഇത്. വരാൻ പോകുന്ന കാര്യങ്ങളോർത്ത് വേവലാതിപ്പെട്ടിരിക്കുകയായിരുന്നു എസ്ഥേർ. എങ്ങനെയെങ്കിലും ഉള്ളിലുള്ളതു മുഴുവൻ തുറന്ന് പറയാൻ വെമ്പുകയായിരുന്നു അവളുടെ ഹൃദയം. എന്നിട്ടും അവൾ തക്ക സമയം വരുന്നതുവരെ കാത്തിരുന്നു. അവളുടെ മാതൃകയിൽനിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്. ശരിയല്ലെന്നും തിരുത്തപ്പെടേണ്ടതാണെന്നും നമുക്കു ബോധ്യമുള്ള പലതും പലയിടത്തും നമ്മൾ കാണാറുണ്ട്. അധികാരസ്ഥാനത്തുള്ള ആരെയെങ്കിലും അത്തരമൊരു കാര്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ എസ്ഥേരിനെ അനുകരിച്ചുകൊണ്ട് നമുക്ക് ക്ഷമയോടെ കാത്തിരിക്കാം. സദൃശവാക്യങ്ങൾ 25:15 പറയുന്നു: “ദീർഘക്ഷാന്തികൊണ്ടു ന്യായാധിപന്നു സമ്മതം വരുന്നു; മൃദുവായുള്ള നാവു അസ്ഥിയെ നുറുക്കുന്നു.” എസ്ഥേർ ചെയ്തതുപോലെ, കാര്യങ്ങൾ പറയാനുള്ള ശരിയായ സമയം വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുകയും സൗമ്യതയോടെ സംസാരിക്കുകയും ആണെങ്കിൽ അസ്ഥിപോലെ കാഠിന്യമുള്ള എതിർപ്പിനെയും ‘നുറുക്കിക്കളയാൻ’ നമുക്ക് കഴിയും. എസ്ഥേരിന്റെ ദൈവമായ യഹോവ അവളുടെ ക്ഷമയെയും വിവേകത്തെയും അനുഗ്രഹിച്ചോ?
ക്ഷമാശീലം നീതിക്ക് വഴിയൊരുക്കും
10, 11. ആദ്യത്തെ ദിവസത്തെ വിരുന്നു കഴിഞ്ഞ് മടങ്ങുമ്പോൾ ഹാമാന്റെ സന്തോഷം പെട്ടെന്ന് മങ്ങിപ്പോയത് എന്തുകൊണ്ട്, അവന്റെ ഭാര്യയും സുഹൃത്തുക്കളും അവന് എന്തു പദ്ധതിയാണ് നിർദേശിച്ചു കൊടുത്തത്?
10 എസ്ഥേരിന്റെ കാത്തിരിപ്പുകൊണ്ട് ഫലമുണ്ടായോ? ശ്രദ്ധേയമായ സംഭവങ്ങളുടെ ഒരു പരമ്പരതന്നെയാണ് തുടർന്നുണ്ടായത്. ആദ്യദിവസത്തെ വിരുന്നു കഴിഞ്ഞ് ഹാമാൻ മടങ്ങിയത് അത്യാഹ്ലാദത്തോടെയാണ്. രാജാവും രാജ്ഞിയും തന്നിൽ സംപ്രീതരായി എന്നു കണ്ട് അവൻ “സന്തോഷവും ആനന്ദവുമുള്ളവനായി.” അങ്ങനെ പോകുമ്പോൾ, കൊട്ടാരവാതിൽക്കൽ ഇരിക്കുന്ന മൊർദെഖായിയുടെമേൽ അവന്റെ കണ്ണുപതിഞ്ഞു. ആ യഹൂദൻ തന്നെ കുമ്പിടാൻ ഇനിയും കൂട്ടാക്കുന്നില്ല! പക്ഷേ, മൊർദെഖായി ഇവിടെ ഹാമാനോട് അനാദരവ് കാണിക്കുകയല്ല ചെയ്തത്. അതെക്കുറിച്ച് നമ്മൾ കഴിഞ്ഞ അധ്യായത്തിൽ കണ്ടതാണ്. ശുദ്ധമായ ഒരു മനഃസാക്ഷിയും യഹോവയുമായുള്ള ബന്ധവും കാത്തുസൂക്ഷിക്കാൻവേണ്ടിയാണ് മൊർദെഖായി അങ്ങനെ ചെയ്യാത്തത്. പക്ഷേ, ‘ഹാമാന് മൊർദ്ദെഖായിയുടെ നേരെ കോപം നിറഞ്ഞു!’—എസ്ഥേ. 5:9.
11 ഹാമാൻ വീട്ടിലേക്കാണ് പോയത്. അവിടെച്ചെന്ന് ഭാര്യയോടും കൂട്ടുകാരോടും തനിക്കു നേരിട്ട ഈ അപമാനത്തെപ്പറ്റി പറഞ്ഞു. അവർ ഒരു പദ്ധതി നിർദേശിച്ചു: ഒരു കൂറ്റൻ കഴുമരം ഉണ്ടാക്കുക. 50 മുഴം (ഏകദേശം 72 അടി അല്ലെങ്കിൽ 22 മീറ്റർ) പൊക്കം വേണം. എന്നിട്ട്, മൊർദെഖായിയെ അതിൽ തൂക്കിക്കളയാൻ രാജാവിനോട് അനുവാദം വാങ്ങുക! ഇതായിരുന്നു പദ്ധതി. ഹാമാന് അത് നന്നേ ബോധിച്ചു, ഉടനെ അതിനുള്ള ഏർപ്പാടും ചെയ്തു.—എസ്ഥേ. 5:12-14.
12. രാജ്യത്തിന്റെ ഔദ്യോഗിക വൃത്താന്തപുസ്തകം വായിച്ചുകേൾപ്പിക്കാൻ രാജാവ് ആവശ്യപ്പെട്ടത് എന്തുകൊണ്ട്, അപ്പോൾ രാജാവിന് എന്തു മനസ്സിലായി?
12 അതിനിടെ മറ്റൊരു സംഭവമുണ്ടായി. അഹശ്വേരോശ് രാജാവിന് അന്നുരാത്രി ഉറങ്ങാൻ കഴിഞ്ഞില്ല! “രാജാവിന്നു ഉറക്കം വരായ്കയാൽ” രാജ്യത്തിന്റെ വൃത്താന്തപുസ്തകം വായിച്ചുകേൾപ്പിക്കാൻ രാജാവ് ആവശ്യപ്പെട്ടു എന്ന് ബൈബിൾ പറയുന്നു. വായിച്ചുകേട്ട ഭാഗത്ത്, അഹശ്വേരോശ് രാജാവിനെ വധിക്കാനുള്ള ഒരു ഗൂഢപദ്ധതിയെക്കുറിച്ച് രേഖപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് സംഭവം പെട്ടെന്ന് ഓർമവന്നു. രാജാവിനെ വകവരുത്താൻ പദ്ധതിയിട്ടവരെ കണ്ടുപിടിക്കുകയും കൊന്നുകളയുകയും ചെയ്തിരുന്നു. ഈ ഗൂഢപദ്ധതിയെക്കുറിച്ച് അറിവ് നൽകിയ മൊർദെഖായിയുടെ കാര്യമോ? പെട്ടെന്ന് ഓർത്തെടുത്തതുപോലെ രാജാവ് ചോദിച്ചു: ‘ഇതിനു വേണ്ടി മൊർദ്ദെഖായിക്കു എന്തു ബഹുമാനവും പദവിയും കൊടുത്തു?’ “ഒന്നും കൊടുത്തിട്ടില്ല” എന്ന് ഭൃത്യന്മാർ മറുപടി നൽകി.—എസ്ഥേർ 6:1-3 വായിക്കുക.
13, 14. (എ) കാര്യങ്ങൾ ഹാമാന് എതിരെ തിരിഞ്ഞുതുടങ്ങിയത് എങ്ങനെ? (ബി) ഹാമാന്റെ ഭാര്യയും സുഹൃത്തുക്കളും അവനോട് എന്തു പറഞ്ഞു?
13 രാജാവിന് വ്യസനമായി! ഈ പിഴവിനു പരിഹാരം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. കൊട്ടാര ഉദ്യോഗസ്ഥന്മാരിൽ ആരാണ് അവിടെയുള്ളതെന്ന് രാജാവ് ആരാഞ്ഞു. എല്ലാവരെക്കാളും മുമ്പേ ഹാമാൻ അവിടെ ഹാജരുണ്ടായിരുന്നു! മൊർദെഖായിയെ വധിക്കാൻ രാജാവിനോട് അനുവാദം വാങ്ങാനായി അതികാലത്തേ കൊട്ടാരത്തിലേക്കു പോന്നതായിരിക്കാം ഹാമാൻ. ഹാമാന് രാജാവിനോട് എന്തെങ്കിലും അപേക്ഷിക്കാൻ കഴിയുന്നതിനു മുമ്പേ രാജാവ് അങ്ങോട്ടു ചോദിച്ചു: ‘രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന് എന്തെല്ലാമാണ് ചെയ്തുകൊടുക്കേണ്ടത്?’ തന്നെയല്ലാതെ വേറെ ആരെയാണ് രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്നതെന്ന് ധരിച്ചുപോയ ഹാമാൻ അത്യാഡംബരത്തോടെയുള്ള ഒരു എഴുന്നള്ളത്താണ് നിർദേശിച്ചത്. എഴുന്നള്ളത്തിന്റെ വിധവും ഹാമാൻ ബോധിപ്പിച്ചു: രാജാവു ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന പുരുഷനെ, രാജവസ്ത്രം ധരിപ്പിച്ച് രാജകിരീടവും വെച്ച്, രാജാവ് കയറുന്ന കുതിരപ്പുറത്ത് ഇരുത്തി, രാജാവിന്റെ അതിശ്രേഷ്ഠപ്രഭുക്കന്മാരിൽ ഒരാളുടെ അകമ്പടിയോടെ ശൂശൻ രാജവീഥിയിലൂടെ എഴുന്നള്ളിക്കുക! ആ മനുഷ്യന്റെ നന്മകളെല്ലാം സകലരും കേൾക്കെ വിളിച്ചുപറയുകയും വേണം! ഹാമാൻ പറഞ്ഞുതീർന്നതും, താൻ ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻ ആരാണെന്ന് രാജാവ് വെളിപ്പെടുത്തി: മൊർദെഖായി! അതുകേട്ട ഹാമാന്റെ മുഖം നിങ്ങൾക്കൊന്ന് സങ്കല്പിക്കാമോ? വിളറിവെളുത്ത്, ഇളിഭ്യനായി നിൽക്കുന്ന ഹാമാൻ! തീർന്നില്ല, മൊർദെഖായിയെ പാടിപ്പുകഴ്ത്താൻ രാജാവ് നിയമിച്ചതോ? ഹാമാനെത്തന്നെ!—എസ്ഥേ. 6:4-10.
14 നീരസവും അപമാനവും നുരഞ്ഞുപൊന്തുന്ന മനസ്സോടെ ഹാമാൻ രാജാവ് ഏൽപ്പിച്ച ദൗത്യം ഒരുവിധത്തിൽ മുഴുമിപ്പിച്ച് വീട്ടിലേക്ക് പാഞ്ഞു. നിരാശിതനും അപമാനിതനും ആയി അവൻ വീട്ടിൽ വന്നുകയറി. കാര്യങ്ങൾ ഇങ്ങനെ മാറിമറിഞ്ഞത് ദുസ്സൂചനയാണെന്നും അവന്റെ തോൽവി ആരംഭിച്ചുകഴിഞ്ഞെന്നും ഭാര്യയും സുഹൃത്തുക്കളും അവനോടു പറഞ്ഞു. ‘മൊർദെഖായി യഹൂദവംശജനാണോ, എങ്കിൽ, നീ അവനോടു ജയിക്കയില്ല,’ അവർ തറപ്പിച്ചുപറഞ്ഞു.—എസ്ഥേ. 6:12, 13.
15. (എ) എസ്ഥേർ ക്ഷമയോടെ കാത്തിരുന്നതുകൊണ്ടുണ്ടായ പ്രയോജനം എന്ത്? (ബി) ‘ദൈവത്തിനായി കാത്തിരിക്കുന്നതാണ്’ വിവേകം എന്നു പറയുന്നത് എന്തുകൊണ്ട്?
15 രാജാവിനോട് തന്റെ അപേക്ഷ ബോധിപ്പിക്കാൻ എസ്ഥേർ ഒരു ദിവസംകൂടി കാത്തിരിക്കുകയാണ്. രസകരമെന്നു പറയട്ടെ, ഹാമാനും കിട്ടി ഒരു ദിവസം! ‘സ്വന്തം ശവക്കുഴി തോണ്ടാനാണെന്നു മാത്രം!’ യഹോവതന്നെയായിരിക്കില്ലേ രാജാവിന്റെ ഉറക്കമില്ലായ്മയുടെ പുറകിൽ പ്രവർത്തിച്ചതും? (സദൃ. 21:1) ‘ദൈവത്തിനായി കാത്തിരിക്കുക’ എന്ന് ദൈവവചനം പറയുന്നത് വെറുതെയല്ല! (മീഖാ 7:7 വായിക്കുക.) അങ്ങനെ ദൈവം പ്രവർത്തിക്കുന്നതിനുവേണ്ടി കാത്തിരുന്നാൽ എന്താണ് നേട്ടം? നമ്മുടെ പ്രശ്നങ്ങൾക്ക് നാം തന്നെ കണ്ടെത്തിയേക്കാവുന്ന ഏതൊരു പരിഹാരത്തെയും നിഷ്പ്രഭമാക്കുന്നതായിരിക്കും യഹോവ കൊണ്ടുവരുന്ന പോംവഴികൾ!
അവൾ ധൈര്യത്തോടെ കാര്യം അവതരിപ്പിക്കുന്നു
16, 17. (എ) എസ്ഥേരിനു ‘സംസാരിപ്പാനുള്ള സമയം’ വന്നത് എപ്പോൾ? (ബി) രാജാവിന്റെ മുൻഭാര്യയായ വസ്ഥിയിൽനിന്ന് എസ്ഥേർ വ്യത്യസ്തയായിരുന്നത് എങ്ങനെ?
16 രാജാവിന്റെ ക്ഷമയെ ഇനിയും പരീക്ഷിക്കാൻ എസ്ഥേരിനു ധൈര്യമില്ല. രണ്ടാമത്തെ വിരുന്നുവേളയാണ് ഇത്. എല്ലാം തുറന്ന് പറഞ്ഞേ മതിയാകൂ. പക്ഷേ എങ്ങനെ തുടങ്ങും? അധികം വിഷമിക്കേണ്ടിവന്നില്ല, രാജാവുതന്നെ അതിനു തുടക്കമിട്ടുകൊടുത്തു. തലേദിവസത്തേതുപോലെ അദ്ദേഹം വീണ്ടും ചോദിച്ചു: “നിന്റെ അപേക്ഷ എന്ത്?” (എസ്ഥേ. 7:2) എസ്ഥേരിന്, ‘സംസാരിപ്പാനുള്ള സമയം’ വന്നു!
17 രാജസന്നിധിയിൽ വായ് തുറക്കുന്നതിനു മുമ്പ് എസ്ഥേർ ഒരു നിമിഷം യഹോവയോട് മൗനമായി പ്രാർഥിച്ചിട്ടുണ്ടാകും. പിന്നെ അവൾ ഇങ്ങനെ ഉണർത്തിച്ചു: “രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിന്നു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ.” (എസ്ഥേ. 7:3) ശരിയെന്നു തോന്നുന്നതെന്തും ചെയ്യാനുള്ള രാജാവിന്റെ അവകാശത്തെ അവൾ ആദരിച്ചു. അത് രാജാവിനു ബോധ്യം വരുന്ന വിധത്തിലുള്ളതായിരുന്നു അവളുടെ വാക്കുകൾ. വസ്ഥിയിൽ നിന്ന് എത്രയോ വ്യത്യസ്തം! രാജാവിന്റെ മുൻഭാര്യയായ വസ്ഥി, രാജാവിനെ കരുതിക്കൂട്ടി അപമാനിക്കുകയായിരുന്നല്ലോ! (എസ്ഥേ. 1:10-12) എസ്ഥേരിന്റെ വിവേകം ദൃശ്യമായ മറ്റൊരു വിധം നോക്കുക: ഹാമാനെ കണ്ണുമടച്ചു വിശ്വസിച്ചതിൽ രാജാവു കാണിച്ച ഭോഷത്തത്തിന് അദ്ദേഹത്തെ അവൾ തെല്ലും കുറ്റപ്പെടുത്തിയില്ല. പകരം, തന്റെ ജീവൻ അപകടത്തിലാണെന്നും എങ്ങനെയെങ്കിലും അതിൽനിന്ന് തന്നെ കരകയറ്റേണമേ എന്നും രാജാവിനോട് കേണപേക്ഷിക്കുകയാണുണ്ടായത്.
18. എസ്ഥേർ, രാജാവിനോട് പ്രശ്നം തുറന്ന് പറഞ്ഞത് എങ്ങനെ?
18 രാജ്ഞിയുടെ ഈ യാചന രാജാവിന്റെ ഹൃദയത്തിൽ കൊണ്ടു! രാജപത്നിയുടെ ജീവൻ വെച്ചു കളിക്കാൻ ധൈര്യപ്പെട്ടത് ആരാണെന്ന് അദ്ദേഹം അമ്പരന്നു! എസ്ഥേർ നിറുത്തിയില്ല: ‘ഞങ്ങളെ നശിപ്പിച്ചു കൊന്നുമുടിക്കേണ്ടതിന് എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാൽ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു എങ്കിൽ ഞാൻ മിണ്ടാതെ ഇരിക്കുമായിരുന്നു.’ (എസ്ഥേ. ) അവൾ തുടർന്നു: “ഞങ്ങളുടെ നാശം രാജാവിന് നഷ്ടമായിത്തീരരുതല്ലോ.” ( 7:4എസ്ഥേ. 7:4ബി പി.ഒ.സി.) അവൾ പ്രശ്നം ഒട്ടും മറച്ചുവെക്കാതെ തുറന്ന് പറഞ്ഞു. അവളെയും ജനത്തെയും അടിമകളാക്കുക മാത്രമായിരുന്നെങ്കിൽ അവൾ അത് സാരമാക്കുമായിരുന്നില്ല. എന്നാൽ ഈ വംശഹത്യ രാജാവിന് വളരെ ദോഷം ചെയ്യുന്നതായതുകൊണ്ട് മൗനം പാലിക്കാൻ അവൾക്ക് കഴിഞ്ഞില്ല.
19. മറ്റുള്ളവരിൽ പ്രേരകശക്തി ചെലുത്താനുള്ള എസ്ഥേരിന്റെ കഴിവിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
19 കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി വേണ്ടതു ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഒരു കലയാണ്! എസ്ഥേരിന് അതിനു കഴിഞ്ഞു. ഇണയോടോ കുടുംബാംഗത്തോടോ അധികാരസ്ഥാനത്തുള്ള ഒരാളോടോ ഗൗരവമുള്ള ഒരു കാര്യം തുറന്ന് പറയേണ്ടതുള്ളപ്പോൾ ക്ഷമയോടെ, ആദരവോടെ, വളച്ചുകെട്ടില്ലാതെ, സത്യസന്ധമായി വേണം കാര്യം അവതരിപ്പിക്കാൻ!—സദൃ. 16:21, 23.
20, 21. (എ) എസ്ഥേർ ഹാമാന്റെ തനിനിറം വെളിച്ചത്താക്കിയത് എങ്ങനെ, രാജാവിന്റെ പ്രതികരണം എന്തായിരുന്നു? (ബി) തനിനിറം വെളിപ്പെട്ടപ്പോൾ ഹാമാൻ പെരുമാറിയത് എങ്ങനെ?
20 ഉറച്ച സ്വരത്തിൽ അഹശ്വേരോശ് ചോദിച്ചു: “അവൻ ആർ? ഇങ്ങനെ ചെയ്വാൻ തുനിഞ്ഞവൻ എവിടെ?” ഹാമാനുനേരെ വിരൽചൂണ്ടിക്കൊണ്ട് “വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാൻ തന്നേ” എന്ന് എസ്ഥേർ പറയുന്നത് നിങ്ങൾക്ക് കേൾക്കാനാകുന്നുണ്ടോ? ആ ഗുരുതരമായ ആരോപണത്തിന്റെ പ്രത്യാഘാതം എന്തായിരിക്കും? ഹാമാൻ ഞെട്ടിവിറച്ചു! മുൻകോപിയായ രാജാവിന്റെ മുഖം ചുവന്നു! താൻ വിശ്വസിച്ച് ആക്കിവെച്ചിരിക്കുന്ന മന്ത്രിമുഖ്യൻ തന്റെ പ്രിയപത്നിയെ വകവരുത്താനുള്ള കല്പനയിൽ തന്നെക്കൊണ്ടുതന്നെ മുദ്രവെപ്പിച്ചിരിക്കുന്നു! ഹാമാന്റെ ആ കുതന്ത്രം തിരിച്ചറിഞ്ഞ രാജാവിന് കോപം അടക്കാനായില്ല! വിരുന്നുശാലയിൽനിന്ന് ഉദ്യാനത്തിലേക്ക് അദ്ദേഹം ഒരു കൊടുങ്കാറ്റുപോലെ പാഞ്ഞുപോയി!—എസ്ഥേ. 7:5-7.
ഹാമാന്റെ ദുഷ്ടത എസ്ഥേർ ധൈര്യത്തോടെ തുറന്ന് കാട്ടി
21 ഹാമാന്റെ തനിനിറം വെളിപ്പെട്ടു! ദ്രോഹി! കുതന്ത്രം മെനഞ്ഞ ഭീരു! ഇനി രക്ഷയില്ലെന്നു കണ്ട ഹാമാൻ രാജ്ഞിയുടെ കാൽക്കൽ കവിണ്ണുവീണു. ശാന്തത വീണ്ടെടുത്ത് ഉദ്യാനത്തിൽനിന്ന് അകത്തേക്ക് തിരിച്ചുവന്ന രാജാവ് കാണുന്നത് ഹാമാൻ എസ്ഥേരിന്റെ മെത്തമേൽ വീണു കിടക്കുന്ന കാഴ്ചയാണ്. രാജാവിന്റെ കോപം ഇരട്ടിച്ചു. ‘എന്റെ അരമനയിൽവെച്ച് എന്റെ രാജ്ഞിയെ ബലാത്സംഗം ചെയ്യാൻ നീ തുനിഞ്ഞിരിക്കുന്നുവോ?’ ആ ചോദ്യം ഹാമാന്റെ മരണമണിയായിരുന്നു! പരിചാരകർ കടന്നുവന്ന് അവന്റെ മുഖം മൂടി, അവനെ കൊണ്ടുപോയി. മൊർദെഖായിക്കുവേണ്ടി ഹാമാൻ ഒരു കൂറ്റൻ കഴുമരം ഉണ്ടാക്കിയിട്ടുള്ള വിവരം ഉദ്യോഗസ്ഥന്മാരിൽ ഒരാൾ അപ്പോൾ രാജാവിനെ അറിയിച്ചു. ആ കഴുമരത്തിൽത്തന്നെ ഹാമാനെ തൂക്കിക്കളയാൻ അഹശ്വേരോശ് ഉത്തരവിട്ടു! അങ്ങനെ എല്ലാം ഒരു നിമിഷംകൊണ്ട് മാറിമറിഞ്ഞു!—എസ്ഥേ. 7:8-10.
22. നിരാശപ്പെടാതെ, ശുഭപ്രതീക്ഷയോടെ, യഹോവയിൽ വിശ്വാസം അർപ്പിച്ച് മുന്നോട്ടുപോകാൻ എസ്ഥേരിന്റെ മാതൃക നമ്മെ സഹായിക്കുന്നത് എങ്ങനെ?
22 അനീതി നിറഞ്ഞ ഇന്നത്തെ ലോകാവസ്ഥയിൽ ഒരിക്കലും നീതി നടപ്പാകാൻ പോകുന്നില്ലെന്ന് നമുക്ക് തോന്നിപ്പോയേക്കാം. നിങ്ങൾക്ക് അങ്ങനെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എസ്ഥേർ ഒരിക്കലും പ്രതീക്ഷ കൈവെടിഞ്ഞില്ല, വിശ്വാസം നഷ്ടപ്പെടുത്തിയില്ല, ദോഷവശങ്ങൾ മാത്രം ചിന്തിച്ച് മനസ്സ് മടുത്തതുമില്ല. സമയം വന്നപ്പോൾ അവൾ ധൈര്യത്തോടെ ശരിയായ കാര്യത്തിനുവേണ്ടി സംസാരിച്ചു. തന്റെ ഭാഗം ഭംഗിയായി ചെയ്ത് ബാക്കി യഹോവ ചെയ്യുമെന്ന ഉറപ്പിൽ അവനു വിട്ടു. നമുക്കും അതുപോലെതന്നെ ചെയ്യാം. അന്നും ഇന്നും യഹോവയ്ക്ക് യാതൊരു മാറ്റവും ഇല്ല. ഹാമാൻ കുഴിച്ച കുഴിയിൽ ഹാമാനെ വീഴിച്ചതുപോലെ ദുഷ്ടരെയും വഞ്ചകരെയും അവരവരുണ്ടാക്കുന്ന കെണിയിൽത്തന്നെ വീഴ്ത്താൻ യഹോവയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ?—സങ്കീർത്തനം 7:11-16 വായിക്കുക.
യഹോവയ്ക്കും അവന്റെ ജനത്തിനും വേണ്ടി അവൾ നിസ്വാർഥമായി പ്രവർത്തിച്ചു
23. (എ) രാജാവ് മൊർദെഖായിക്കും എസ്ഥേരിനും പ്രതിഫലം നൽകിയത് എങ്ങനെ? (ബി) ബെന്യാമീനെക്കുറിച്ച് യാക്കോബ് മരണക്കിടക്കയിൽവെച്ച് നടത്തിയ പ്രവചനം സത്യമായി ഭവിച്ചത് എങ്ങനെ? (“ സത്യമായി ഭവിച്ച ഒരു പ്രവചനം” എന്ന ചതുരം കാണുക.)
23 ഒടുവിൽ രാജാവിന് മൊർദെഖായി ആരാണെന്നു മനസ്സിലായി. വധശ്രമത്തിൽനിന്ന് തന്നെ സംരക്ഷിച്ചയാൾ, കൂറുള്ള ഒരു പ്രജ! അദ്ദേഹം എസ്ഥേരിന്റെ വളർത്തുപിതാവുമാണ്. ഹാമാന്റെ പ്രധാനമന്ത്രിപദം അഹശ്വേരോശ് മൊർദെഖായിക്ക് നൽകി. ഹാമാന്റെ വീടും കണക്കില്ലാത്ത വസ്തുവകകളും രാജാവ് എസ്ഥേരിനു കൊടുത്തു. എസ്ഥേർ മൊർദെഖായിയെ അതിന്റെ കാര്യസ്ഥനാക്കി.—എസ്ഥേ. 8:1, 2.
24, 25. (എ) ഹാമാന്റെ പദ്ധതി പൊളിച്ചശേഷവും എസ്ഥേരിന് സ്വസ്ഥയായി ഇരിക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ട്? (ബി) അവൾ തന്റെ ജീവൻ വീണ്ടും പണയപ്പെടുത്തിയത് എങ്ങനെ?
24 എസ്ഥേരും മൊർദെഖായിയും ഇപ്പോൾ സുരക്ഷിതരാണ്. ഇനി എസ്ഥേരിന് സ്വസ്ഥമായി ഇരിക്കാമോ? അവൾ സ്വാർഥയാണെങ്കിൽ മാത്രമേ അതിനു കഴിയൂ. ഈ സമയത്ത്, യഹൂദന്മാരെ കൊല്ലാനായി ഹാമാൻ അയച്ച കല്പന സാമ്രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തുന്നുണ്ടായിരുന്നു. മൃഗീയമായ ഈ നരവേട്ടയ്ക്ക് ഹാമാൻ ഒരു സമയം നിശ്ചയിച്ചിരുന്നു. ചീട്ടിട്ടാണ് അത് തീരുമാനിച്ചത്. പൂര് എന്നാണ് ഇതിനു പറയുന്നത്. ഒരുതരം ഭൂതവിദ്യയാണ് ഇതെന്നു തോന്നുന്നു. (എസ്ഥേ. 9:24-26) ആ ദിവസത്തിന് ഇനി മാസങ്ങൾ ബാക്കിയുണ്ട്. പക്ഷേ സമയം അടുത്തടുത്ത് വരുകയാണ്. ഈ കൂട്ടസംഹാരം എങ്ങനെ ഒഴിഞ്ഞുപോകും?
25 എസ്ഥേർ വീണ്ടും തന്റെ ജീവൻ പണയപ്പെടുത്തി. ക്ഷണിക്കപ്പെടാതെ ഒരിക്കൽക്കൂടി രാജാവിന്റെ മുമ്പിൽ എത്താൻ അവൾ ധൈര്യപ്പെട്ടു. അവൾ ഒട്ടും സ്വാർഥയല്ലായിരുന്നു! അവൾ രാജാവിന്റെ കാല്ക്കൽ വീണ് തന്റെ ജനത്തിനുവേണ്ടി യാചിച്ചു. ഭീകരമായ ആ രാജകല്പന റദ്ദാക്കണമെന്ന് ഭർത്താവിനോട് അപേക്ഷിച്ചു. എന്നാൽ പേർഷ്യൻ രാജാക്കന്മാർ ഒരിക്കൽ മുദ്രയിട്ട് വിളംബരം ചെയ്ത ഒരു നിയമം പിന്നീട് റദ്ദാക്കാൻ കഴിയില്ലായിരുന്നു. (ദാനീ. 6:12, 15) അതുകൊണ്ട് പുതിയൊരു നിയമം നടപ്പാക്കാൻ എസ്ഥേരിനെയും മൊർദെഖായിയെയും രാജാവ് അധികാരപ്പെടുത്തി. അങ്ങനെ രണ്ടാമത് ഒരു വിളംബരം നാടെങ്ങും മുഴങ്ങി. യഹൂദന്മാർക്ക് സ്വയരക്ഷയ്ക്കുവേണ്ടി പോരാടാനുള്ള അവകാശം നൽകുന്നതായിരുന്നു ഈ നിയമം. കുതിരക്കാർ ഈ സന്ദേശവുമായി സാമ്രാജ്യത്തിലെമ്പാടും പാഞ്ഞു. യഹൂദന്മാരുടെ മനംകുളിർപ്പിക്കുന്നതായിരുന്നു ഈ സന്ദേശം. ആ ഹൃദയങ്ങളിൽ പ്രത്യാശയുടെ തിരിനാളങ്ങൾ തെളിഞ്ഞു! (എസ്ഥേ. 8:3-16) വിശാലമായ ആ സാമ്രാജ്യത്തിലെമ്പാടുമുള്ള യഹൂദന്മാർ ആയുധങ്ങൾ ശേഖരിക്കുന്നതും പോരാട്ടത്തിന് തയ്യാറെടുക്കുന്നതും നിങ്ങൾക്ക് ഭാവനയിൽ കാണാനാകുന്നുണ്ടോ? ആ പുതിയ കല്പന പുറപ്പെടുവിച്ചില്ലായിരുന്നെങ്കിൽ ഇതൊന്നും നടക്കുമായിരുന്നില്ല. എന്നാൽ, “സൈന്യങ്ങളുടെ യഹോവ” തന്റെ ജനത്തിന്റെ കൂടെയുള്ളതല്ലേ ഇതിലേറെ പ്രധാനം?—1 ശമൂ. 17:45.
പേർഷ്യൻ സാമ്രാജ്യത്തിലുള്ള യഹൂദന്മാർക്ക് എസ്ഥേരും മൊർദെഖായിയും ചേർന്ന് പുതിയ രാജശാസനം തയ്യാറാക്കി അയച്ചു
26, 27. (എ) തന്റെ ജനത്തിന് യഹോവ നൽകിയ വിജയം എത്ര വലുതായിരുന്നു? (ബി) ഹാമാന്റെ പുത്രന്മാരെ കൊന്നുകളഞ്ഞതോടെ ഏതു പ്രവചനമാണ് സത്യമായിത്തീർന്നത്?
26 അങ്ങനെ ഒടുവിൽ ഹാമാൻ കുറിച്ചുവെച്ചിരുന്ന ആ സംഹാരദിനമായി! ദൈവജനം സുസജ്ജരായി നിന്നു. യഹൂദനായ മൊർദെഖായി പുതിയ പ്രധാനമന്ത്രിയായ വാർത്ത ഇതിനോടകം പ്രചരിച്ചിരുന്നു. അതിനാൽ നിരവധി പേർഷ്യൻ ഉദ്യോഗസ്ഥർ യഹൂദന്മാർക്ക് തുണ നിന്നു. യഹോവ അന്ന് തന്റെ ജനത്തിന് വലിയ വിജയം നൽകി! ശത്രുക്കൾ നിലംപരിചായെന്ന് യഹോവ ഉറപ്പുവരുത്തി. അല്ലാത്തപക്ഷം അവർ പ്രതികാരവുമായി വീണ്ടും ദൈവജനത്തിനെതിരെ തിരിഞ്ഞാലോ? a—എസ്ഥേ. 9:1-6.
27 എന്നാൽ ഒരു അപകടം ബാക്കിയുണ്ടായിരുന്നു. ഹാമാന്റെ പത്തു പുത്രന്മാർ അപ്പോഴും ജീവിച്ചിരിപ്പുണ്ട്! ഹാമാന്റെ വീടിന്റെ മേൽനോട്ടം ഇപ്പോൾ മൊർദെഖായിക്കായതുകൊണ്ട് അവന്റെ ജീവന് അപകടസാധ്യത ഏറെയാണ്. അതുകൊണ്ട് അവരെയും കൊന്നുകളഞ്ഞു. (എസ്ഥേ. 9:7-10) അത് സംഭവിച്ചപ്പോൾ ഒരു ബൈബിൾ പ്രവചനം സത്യമായി ഭവിക്കുകയായിരുന്നു. അമാലേക്യരെ നിശ്ശേഷം കൊന്നുമുടിക്കണമെന്ന് യഹോവ പണ്ടുതന്നെ കല്പിച്ചിട്ടുണ്ടായിരുന്നു. ദൈവജനത്തെ അതിക്രൂരമായി ഉപദ്രവിച്ചവരാണ് അമാലേക്യർ. (ആവ. 25:17-19) ആ ശപിക്കപ്പെട്ട ജനതയിലെ അവസാനയംഗങ്ങളായിരിക്കാം ഹാമാന്റെ ഈ പത്തു പുത്രന്മാർ.
28, 29. (എ) എസ്ഥേരും അവളുടെ ജനവും യുദ്ധം ചെയ്യേണ്ടത് ദൈവഹിതമായിരുന്നത് എന്തുകൊണ്ട്? (ബി) എസ്ഥേരിന്റെ മാതൃക നമുക്ക് ഒരു അനുഗ്രഹമായിരിക്കുന്നത് എങ്ങനെ?
28 എസ്ഥേരിന് ഈ ചെറുപ്രായത്തിൽ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് ഏറ്റെടുക്കേണ്ടിവന്നത്. യുദ്ധവും വധനിർവഹണവും മറ്റും ഉൾപ്പെട്ട രാജശാസനങ്ങൾ തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യേണ്ട ചുമതല! അത് അത്ര നിഷ്പ്രയാസം ചെയ്യാൻ കഴിയുമായിരുന്നില്ല. അവളുടെ ജനം നശിപ്പിക്കപ്പെടാൻ പാടില്ലായിരുന്നു. കാരണം ആ ജനതയിലൂടെയാണ് മുഴുമനുഷ്യവർഗത്തിന്റെയും ഏകപ്രത്യാശയായ വാഗ്ദത്തമിശിഹാ വരേണ്ടിയിരുന്നത്. അതുകൊണ്ട് അവരെ സംരക്ഷിക്കേണ്ടത് ദൈവഹിതമായിരുന്നു. (ഉല്പ. 22:18) യേശുവായിരുന്നു ആ വാഗ്ദത്തമിശിഹാ. അവന്റെ കാലംമുതൽ ദൈവദാസന്മാർ അക്ഷരീയയുദ്ധങ്ങളിൽ പങ്കെടുക്കുന്നില്ല. കാരണം യേശു അത് വിലക്കി. ഇന്നത്തെ ദൈവദാസന്മാരായ നമ്മൾ അതിൽ എത്ര സന്തോഷിക്കുന്നു!—മത്താ. 26:52.
29 എന്നിരുന്നാലും ക്രിസ്ത്യാനികൾക്ക് ഇന്ന് മറ്റൊരുതരം യുദ്ധമുണ്ട്, ഒരു ആത്മീയയുദ്ധം! ഇവിടെ സാത്താനാണ് നമ്മുടെ ശത്രു. യഹോവയാം ദൈവത്തിലുള്ള നമ്മുടെ വിശ്വാസം തകർക്കാൻ അവൻ സദാ പോരാടുകയാണ്. (2 കൊരിന്ത്യർ 10:3, 4 വായിക്കുക.) ഒരു മാതൃകയായി എസ്ഥേർ ഉള്ളത് നമുക്ക് എന്തൊരു അനുഗ്രഹമാണ്! കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതുള്ളപ്പോൾ എസ്ഥേരിനെപ്പോലെ വിവേകത്തോടെയും ക്ഷമയോടെയും അങ്ങനെ ചെയ്യാം! അവളെപ്പോലെ ധൈര്യത്തോടെയും നിസ്വാർഥമായും നമുക്ക് ദൈവജനത്തിന്റെ പക്ഷത്ത് നിൽക്കാം!
a ശത്രുക്കളെ കൊന്നുമുടിക്കാൻ ഒരു ദിവസം കൂടെ രാജാവ് യഹൂദന്മാർക്ക് കൊടുത്തു. (എസ്ഥേ. 9:12-14) ഇന്നും യഹൂദന്മാർ ഓരോ വർഷവും ആദാർ മാസത്തിൽ ഈ വിജയം ആഘോഷിച്ചുവരുന്നു. ഇപ്പോഴത്തെ കലണ്ടർ അനുസരിച്ച് ഇത് ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ആണ്. പൂരീം എന്നാണ് ഈ ഉത്സവത്തിന്റെ പേര്. ഇസ്രായേല്യരെ എങ്ങനെയും നശിപ്പിക്കാൻ ഹാമാൻ ചീട്ടിട്ടതുമായി ബന്ധപ്പെട്ടാണ് ഈ പേരു വന്നിരിക്കുന്നത്.