ബൈബിൾ—ജപ്പാനിൽനിന്ന്
യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന കട്ടിബയൻഡിട്ട ബൈബിളിനും ഡീലക്സ് ബൈബിളിനും ആവശ്യക്കാർ ഏറെയാണ്. ഇതു പരിഗണിച്ച്, ജപ്പാനിലെ എബിനയിലുള്ള അവരുടെ അച്ചടിശാലയിൽ, പുസ്തകങ്ങൾ ബയൻഡ് ചെയ്യാനുള്ള ഒരു മെഷീൻ പുതുതായി സ്ഥാപിച്ചു.
ഇതു സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യം അൽപ്പം ആശങ്കയുണ്ടായിരുന്നു. കാരണം, 2011 മാർച്ച് 11-ൽ ജപ്പാനിലുണ്ടായ ഭൂകമ്പവും സുനാമിയും വൈദ്യുത വിതരണ സംവിധാനം താറുമാറാക്കിയിരുന്നു.
പക്ഷേ, 2011 സെപ്റ്റംബറിൽത്തന്നെ പണിക്കു തുടക്കമിട്ടു. വെറും മൂന്നു മാസത്തിനുള്ളിൽ പുതിയ മെഷീൻ ഉപയോഗിച്ച് പുതിയ ലോക ഭാഷാന്തരത്തിന്റെ ചൈനീസ് ഭാഷയിലുള്ള ആദ്യപ്രതികൾ ബയൻഡു ചെയ്ത് പുറത്തിറക്കി.
ഏകദേശം 400 മീറ്ററാണ് (1,312 അടി) ഈ യന്ത്രസംവിധാനത്തിന്റെ നീളം. ബയൻഡു ചെയ്യുന്നതുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനവും യന്ത്രംതന്നെയാണു ചെയ്യുന്നത്. അച്ചടിച്ച പേപ്പറുകൾ ഇതിലൂടെ കടന്നുപോകുമ്പോൾ അവ ബയൻഡു ചെയ്ത്, പുറംചട്ട ഇട്ട്, പ്രസ്സു ചെയ്ത്, വൃത്തിയായി അടുക്കി കാർട്ടണുകളിൽ ഭദ്രമാക്കിവെക്കുന്നു. എന്നിട്ട് യന്ത്രസഹായത്താൽ എടുത്തുകൊണ്ടു പോകാൻപാകത്തിന് അവ തട്ടുകളിൽ അടുക്കുന്നു.
കൂട്ടായ പ്രവർത്തനം ഫലമണിയുന്നു
നല്ല ആസൂത്രണവും കൂട്ടായ പ്രവർത്തനവും ആണ് ഈ പദ്ധതിയെ വിജയിപ്പിച്ചത്. ഉദാഹരണത്തിന്, ബയൻഡ് ചെയ്യാനുള്ള ഈ ഉപകരണം വലിയ പെട്ടികളിൽ ആക്കി 34 കണ്ടെയ്നറുകളിൽ നിറച്ച് യൂറോപ്പിൽനിന്ന് ജപ്പാനിലേക്ക് അയയ്ക്കുകയായിരുന്നു.
കൂടാതെ, ഐക്യനാടുകളിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിൽനിന്നുള്ള പത്തു പേർ ഇതു സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജപ്പാനിൽ എത്തി. ചിലർ ആറു മാസത്തോളംപോലും അവിടെ താമസിച്ച് അതിന്റെ പ്രവർത്തനവിധവും കേടുപോക്കലും അവിടെയുള്ളവരെ പഠിപ്പിച്ചു.
ബയൻഡു ചെയ്യുന്നതിനുള്ള ഈ പുതിയ സംവിധാനം ജപ്പാനിൽ അച്ചടി, പ്രസാധനം, ബയൻഡിങ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ശ്രദ്ധയാകർഷിച്ചു. 2012 മാർച്ച് 19-ന് ആ മേഖലയിൽനിന്നുള്ള 100-ലേറെ പേർ ഇതിന്റെ പ്രവർത്തനം കാണാൻ വന്നു. എല്ലാം കണ്ട് ആശ്ചര്യഭരിതരായ അവർ സന്തോഷത്തോടെ മടങ്ങി.
പോകുന്നതിനു മുമ്പ് അവർക്ക് എല്ലാവർക്കും പുതിയ മെഷീനിൽ ബയൻഡു ചെയ്തെടുത്ത പുതിയ ലോക ഭാഷാന്തരം ബൈബിളിന്റെ ഓരോ പ്രതി ലഭിച്ചു.
അങ്ങനെ യഹോവയുടെ സാക്ഷികൾ ഇപ്പോൾ, ഐക്യനാടുകളിലും ബ്രസീലിലും മാത്രമല്ല ജപ്പാനിലും കട്ടിബയൻഡിട്ട ബൈബിളുകൾ ഉത്പാദിപ്പിക്കുന്നു.
‘വേറൊരിടത്ത് ജോലി ചെയ്യാൻ ഇനി എനിക്ക് വലിയ ബുദ്ധിമുട്ടായിരിക്കും’
മറ്റു കമ്പനികളിൽനിന്ന് സഹായിക്കാൻ എത്തിയവരും സാക്ഷികളും ഒത്തൊരുമിച്ച് അവിടെ ജോലി ചെയ്തു. അവർ അതു വളരെ ആസ്വദിക്കുകയും ചെയ്തു. “നിങ്ങൾ എനിക്ക് എന്റെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ്” എന്നാണ് സാക്ഷിയല്ലാത്ത ഒരു ജോലിക്കാരൻ പറഞ്ഞത്.
അവസാനദിവസം, സാക്ഷിയല്ലാത്ത മറ്റൊരാൾ പറഞ്ഞത് ഇങ്ങനെയാണ്: “ഇത്രയും ദിവസം വാച്ച്ടവറിൽ ജോലി ചെയ്തിട്ട് ഇനി വേറൊരിടത്തു പോയി ജോലി ചെയ്യാൻ വലിയ ബുദ്ധിമുട്ടായിരിക്കും. ഈ സന്തോഷം വേറെങ്ങും കിട്ടില്ലല്ലോ.”

